Tuesday, December 31, 2024

ഷെൻ ഹാവോബോ (ചൈന, ജനനം: 1976)

കോങ്തോങ് മലയിലെ താവോ പുരോഹിതൻ

ഷെൻ ഹാവോബോ (ചൈന, ജനനം: 1976)

ഏറെപ്പണിപ്പെട്ടു ഞാൻ
മലമുടി കയറി
അവിടെ ഒരു താവോ ക്ഷേത്രം
സ്വർഗ്ഗീയ പ്രഭാ നാഥൻ്റെ ആലയം
അതിൻ്റെ മുൻവാതുക്കൽ
ഒരു താവോ പുരോഹിതനിരുന്ന്
തീർത്ഥാടകർക്കായി
കന്മണി മുഴക്കുന്നു
ഇടംകയ്യിലെ ദണ്ഡുകൊണ്ട്
മണിയിലടിക്കുന്നു.
വലംകയ്യിലൊരാപ്പിൾ.
അടിക്കുന്നു കല്ലിൽ
എന്നിട്ട് ആപ്പിൾ കടിക്കുന്നു
കല്ലിലടിക്കുമ്പോൾ
ഉദാസീനൻ അയാൾ
ആപ്പിൾ കടിക്കുമ്പോൾ
കണ്ണുകളിൽ തിളക്കം

Saturday, December 28, 2024

ചിത്രത്തൂണ്

ചിത്രത്തൂണ്



ഒരു ചിത്രത്തൂണ്
ചുറ്റി ഞാൻ പോകുന്നു

യാത്ര കഴിഞ്ഞെത്തിയതും
തൂണൊരു വാക്യമായ്
മുന്നിലുയർന്നു
നിവർന്നു നിൽക്കുന്നു:

വെ
ളി
ച്ചം

തി
യു
ന്ന
കാ

ത്തു
കാ
ണാം

രാമചരിതം പടലം 39

പടലം 39


1
പറ്റെയറ്റിടുന്ന ജീവനോടെയവൻ പത്തുനൂറുതരമായപോൽ
ഉറ്റ ഖേദമൊടുണർന്നെണീറ്റുടനെയാഞ്ഞടിച്ചു മുസലത്തിനാൽ
തെറ്റെന്നാപ്പനസനും തടഞ്ഞുടനടിച്ചിതൂക്കൊടെയുലക്കയാൽ
നെറ്റിമേലതു പതിച്ചു രാക്ഷസനുടൻ ജ്വലിച്ചതു സഹിക്കയായ്

2
സഹിക്കുവാൻ കഴിയുകില്ലയെന്നവിധമുലക്കയാൽ പൊരുതി ഭംഗിയിൽ
ജയിച്ചതില്ലടരിലാരുമാരുമതിനാലവർക്കതു മടുത്തിതേ
മുസലമൊക്കെയവിടിട്ടു വാളൊടടരാടവേ കപിയുൻന്മത്തൻ്റെ
തലയറുത്തെടുത്തുടനെയങ്ങടർക്കളത്തിലിട്ടുരുട്ടി നിൽക്കയായ്

3
ഉരുട്ടിവന്ന തല കണ്ടനേരമുടനേയുടക്കിയ നരാന്തകൻ
ഇരുട്ടു കെട്ടിയ മനസ്സുമായ് കനൽ ചൊരിഞ്ഞ കുന്തവുമെടുത്തവൻ
ഉരുട്ടിയങ്ങൊരെഴുനൂറു വാനരരുടമ്പറുത്തുലകിലിട്ടുടൻ
വിരട്ടി വാനരബലത്തെയിച്ഛയൊടു പോർക്കളത്തിലതി വിസ്മയം!

4
വിസ്മയത്തൊടു മുടിഞ്ഞിടും തൊഴിലി,തൂക്കു കൂടിയ കുരങ്ങർ കൺ-
വെച്ചു കല്ല്,മലയും മരാമരവും വാരിടുന്നതിന്നു മുന്നമേ
വജ്രവും വണങ്ങുമൊച്ചപോൽ മുഴങ്ങി വന്ന കുന്തമതു കൊണ്ടറു -
ത്താക്കുരങ്ങരെ മുഴുക്കെ ഭൂമിയിൽ നിരത്തി വീഴ്ത്തി രജനീചരൻ

5
ശരങ്ങളാൽ നിശിചരാധിപൻ പൊരുതി വാനരർ തളർന്നനന്തരം
കരങ്ങളാലുലച്ചു തമ്പി കുംഭകർണ്ണൻ പതിന്മടങ്ങവരെയൊക്കെയും
നരാന്തകൻ കുതിരയേറിവന്നടർ തുടർന്നു ചെയ്കെ,യഭയത്തിനായ്
പെരുംവിഷാദമൊടു വാനരപ്പട കപീന്ദ്രസന്നിധിയടിഞ്ഞിതേ

6
അടിഞ്ഞ നേരമറിവായ് കപീന്ദ്രനു നശിച്ചിടുന്നു പടയെന്നതും
ഇടഞ്ഞു വന്നൊരു നരാന്തകൻ പൊരുതി വീഴ്ത്തിടും പടയെയെന്നതും
അണിഞ്ഞ മേനിയൊടു മെയ് വെളുത്തഴകു പെറ്റെഴും കുതിരമേലിരു -
ന്നണഞ്ഞ രാക്ഷസനെക്കൊല്ലുകെന്നവനുരച്ചിതംഗദനൊടപ്പൊഴേ

7
അപ്പൊഴംഗദനെണീറ്റു പാഞ്ഞധിക കോപമോടലറിയിങ്ങനെ
നിൽക്ക, നിൽക്ക, യെനിക്കില്ല നീൾനഖമൊഴിച്ചൊരായുധവുമെങ്കിലും
എത്രയോ പെരിയ വീരരെപ്പൊരുതടക്കിയോനിവനൊടേൽക്ക നീ -
യക്കുരങ്ങരെ വി,ടെൻ്റെ നേരെ വരികായുധങ്ങളൊഴിവാക്കിയേ

8
ആയുധം വിടുവതാവതില്ലടരിലാരുമാരൊടു, മെനിക്കു മ-
റ്റായുധങ്ങളുമില്ലൊന്നുമേ കയ്യി,ലണഞ്ഞിതംഗദനുരയ്ക്കവേ
ആയുധത്തിനു പുറന്തിരിച്ചളവിരുത്തി നോക്കിയങ്ങു ചാടിയേ
കുന്തമങ്ങനെ നരാന്തകൻ,കപിവരന്നനിഷ്ടമതു ചേർത്തിതേ

9
ചേർത്തു നെഞ്ചൊടിടപെട്ട കുന്തമതു ദുർബലം നുറുനുറുന്നനെ -
പ്പാരിൽ വീണ പൊഴുതംഗദൻ പനയെടുത്തെറിഞ്ഞതണയും മുന്നേ
ശൂരനാകിയ നരാന്തകൻ്റെയതിശോഭനം കുതിര ചത്തു ചെ-
ഞ്ചോര വാർന്നുടലുടഞ്ഞു വീണു, നടകൊണ്ടടുത്തിതു നരാന്തകൻ

10
അടുത്തു മുഷ്ടികൊണ്ടടിച്ചിതംഗദശിരസ്സിൽ രാക്ഷസ,നേറ്റവൻ
പൊടുക്കനെത്തളർന്നു വീണെണീറ്റു കവചം പിടിച്ചിതൊരു മുഷ്ടിയാൽ
അടിച്ചിതംഗദൻ നരാന്തകൻതലയിൽ കനത്തി,ലന്തകപുരത്തിലേ-
ക്കടുത്തിതേ പൊടി പിടിച്ചതാമുടലടർക്കളത്തിൽ കളഞ്ഞിട്ടവൻ

11
അടർക്കളത്തിൽ കപിവീരനപ്പൊഴൊരിടച്ചൽ തോന്നി, രജനീചരൻ
പൊടിഞ്ഞടങ്ങിയതു കണ്ടു പോർക്കുപുകഴാനമേൽ കൊടിയ വില്ലുമായ്
അടുത്തു വന്നിതു മഹോദരൻ പൊരുതി നേടുമാറുമമരാന്തകൻ
തടുത്തവർ മുസലമേന്തിവന്ന, തടിയൊത്ത, വീരത്രിശിരസ്സുമായ്

Friday, December 27, 2024

രാമചരിതം പടലം 38

 പടലം 38



1
വരമേറും കപികൾ ശത്രു വരും വഴി നോക്കി നോക്കി
കരങ്ങളിൽ മരവും കല്ലും കനത്ത മാമലയുമേന്തി
നിരന്നുപോയ് നിന്ന നേരം വൻ നഗരത്തിൽ നിന്നു
തരംതരം വന്നണഞ്ഞൂ പുകഴേറും നിശാചരർ

2
നിശാചരരണഞ്ഞ നേരം നിരന്ന കപിവീരന്മാർ
വിചാരമില്ലടരിൽ ശത്രു വെളിപ്പെടുമ്പോഴെന്നോർത്ത്
അശേഷവും മുടിക്കുമാറ് അടിച്ചടിച്ചിട്ടൂ താഴേ
അശോകം പൂത്തവിടമെല്ലാമണിഞ്ഞ പോലായിതെങ്ങും

3
എങ്ങുമന്നിശാചരന്മാർ ഈട്ടി, വേൽ, പരശു, ഭംഗി
തങ്ങുന്ന ഭിണ്ഡിപാലം, ദണ്ഡ്, വാൾ, ശൂലം, കുന്തം
വെള്ളക്കണയും നൂറ്റുക്കൊല്ലി, വിട്ടേറും വിട്ടു
തീ പെട്ട കാടുപോലെ വാനരവമ്പടക്കി

4
അടക്കുമാറവർ ചമഞ്ഞതറിഞ്ഞ കപിവീരന്മാർ
തടുത്തൂ കുട്ടിയാനയാൽ തുടമെഴുമാനകളെ
അടുത്ത തേരിനെത്തേരാൽ, അരക്കരെയരക്കരാൽ
എടുത്തെടുത്തെറിഞ്ഞു വീഴ്ത്തി പോരിടത്തിൽ നിറച്ചു

5
ഇടക്കിടെ രാക്ഷസന്മാർ കപികളെ തൂക്കിയെടു-
ത്തവരാൽ കപികളെത്താനടിച്ചുമെറിഞ്ഞും വീഴ്ത്തി
പട മുടിവതു കണ്ടു പനസൻ മാമരവുമേന്തി
പടുപടെയടിച്ചു വീഴ്ത്തേ തുലഞ്ഞൂ നിശാചരന്മാർ

6
നിശാചരർ തുലയെക്കണ്ടൂ ദിശകളിലെങ്ങുമെങ്ങും
നിരന്തരം കണകൾ തൂവീ കരുത്തനാം യുദ്ധോന്മത്തൻ
ഇടിത്തീ പതിച്ച കാടു പോലാക്കീ കപികുലത്തെ
നാന്മുഖൻ തെളിഞ്ഞു നൽകും നല്ല വരങ്ങളുള്ളോൻ

7
വരം കൊണ്ടു മദം പെരുകി വന്നോരുന്മത്തൻ തന്നെ
മരം കൊണ്ടു പനസൻ തല്ലീ, മണ്ണിന്മേൽ നുറുക്കി വീഴ്ത്തി
തരമൊത്ത ഗദയുമേന്തി ധരണിമേൽ പാഞ്ഞുന്മത്തൻ
തിരിഞ്ഞെത്തിക്കപിവീരൻ്റെ തുടമേലേയാഞ്ഞു തല്ലി

8
തല്ലേറ്റു കഴിഞ്ഞെഴുന്നേറ്റു കപിവീരനും
അല്ലൽ പെരുകുമ്മാറു പർവ്വതമെടുത്തെറിഞ്ഞു
ചൊല്ലുള്ളുന്മത്തൻ പിന്നെ പറക്കുംപോൽ പാഞ്ഞണഞ്ഞു
നല്ല പനസൻ മാറിലടിച്ചൂ ഗദയെടുത്ത്

9
ഗദകൊണ്ടുള്ളടിയേറ്റുള്ളിൽ കിളർന്ന വൻ കോപത്തോടും
മുസലവുമെടുത്തു വന്നിട്ടടിച്ചൂ പനസൻ വമ്പിൽ
കനമോടേ മാറിലതു കൊണ്ടൂ രാക്ഷസൻ വീഴ്കേ -
യുടനെയവനെ നോക്കിപ്പൊരുതാനായ് വന്നൂ മത്തൻ

10
മത്തനെത്തടുത്തെറിഞ്ഞൂ മലകൊണ്ടു വിവിധനേറ-
ങ്ങെത്തും മുമ്പെണീറ്റു പാഞ്ഞങ്ങിഷ്ടഗദയുമേന്തി
മസ്തകത്തിന്മേൽ തല്ലീ വാനരവരനെ, മല വ -
ന്നസ്ഥലത്തിൽ പതിക്കേ തകർന്നുപോയ് തേരുമെല്ലാം

11
തേരു തകർന്നളവൊന്നടിച്ചു തിരിഞ്ഞു പാഞ്ഞ
വീരനെ വിവിധനപ്പോൾ മലകൊണ്ടെറിഞ്ഞൂ വീണ്ടും
പോരിൽ മാമലയേറ്റാകെപ്പൊടിയുന്നോരുടലുമായി
പാരിൽ മത്തനും വീണൂ പറ്റെപ്പോം പ്രാണനോടെ

Wednesday, December 25, 2024

രാമചരിതം പടലം 36

 പടലം 36


1
ഉരച്ചതു കേട്ട നേരം ഉയിർ പിരിഞ്ഞവരെപ്പോലെ
കരുത്തു കെട്ടവനായ്തീർന്നു കണ്ണീരേറെച്ചൊരിഞ്ഞു
കുരുത്ത സന്താപത്തോടേ രാവണൻ കടുപ്പം കൈ വി -
ട്ടുടലാകെയലയ്ക്കുമാറങ്ങുലകിൽ ചെന്നാഞ്ഞു വീണു

2
വീണവൻ മോഹം വിട്ടു മെല്ലെയുണർന്നിരുന്നു
താണ തൻ കൈകൾ കൊണ്ടു ശിരസ്സുകൾ താങ്ങിത്താങ്ങി
കാണും രാക്ഷസർക്കുള്ളം തുലയുമാറിരുവർ തങ്ങൾ
വാണതോർമ്മിച്ചു പുലമ്പിപ്പറയാൻ തുടങ്ങി

3
പറയണോ നിൻ പണികളൊന്നുമറിയാൻ വയ്യേ,
തരിപ്പുള്ള യക്ഷർ,സിദ്ധർ,ദാനവർ, വാനോർ, വേന്തർ
ഒരുത്തരാരിവരിൽ നിന്നോടേറ്റോടിടാതെ പോരിൽ
കരുത്തരായ് ജീവനോടേ നിന്നവർ മുമ്പു വീരാ!

4
വീരർ പോരിൽ വണങ്ങും വീരനേ, വജ്രമേറ്റാൽ
ധീരതയേറുന്നോനേ, ശത്രുവെയടക്കും നിന്നെ
പോരിൽ രാമൻ്റെയമ്പാൽ പല ശകലങ്ങളാകെ -
ന്നാരാണു ശപിച്ചതു രാക്ഷസകുലത്തളിരേ?

5
രാക്ഷസവംശത്തിനുൾക്കേടധികം വരുത്തി -
ദ്ദേവപുരിക്കും മുനിമാർക്കും രാജാക്കന്മാർക്കും
ഒരുമയും വരുത്തി നീ പോയൊളിച്ചതെവിടെ? , മറ്റാ -
രൊരുത്തനിങ്ങനെയുടപ്പിടപ്പിനെ സ്നേഹിക്കുന്നോൻ?

6
സ്നേഹമെന്നുടലിനോടുമീ നഗരത്തോടുമി-
ല്ലിവിടെ മൈഥിലിയിനിയിരുന്നിട്ടു കാര്യമില്ല
ശിവശിവ വെറുപ്പു വന്നൂ ചെമ്മേ നിൻ മരണത്താലേ
അവനിയീരേഴിനും ഞാനധിപനാണെന്നാകിലും

7
ഒന്നുമേയറിയാൻ വയ്യേ, ഭൂവിൽ നീ വീണ ശേഷം
ദേവകൾ തിമിർത്തുമാർത്തും വിജയപ്പറയടിച്ചും
ദുഃഖമിന്നെന്നിൽ മുഴുത്തും കരച്ചിൽ ലങ്കയിൽ നിറഞ്ഞും
വന്നു ശത്രുക്കൾ കൂപ്പും മേരുമാമലന്തോളാ

8
മേരുമാമലപോൽ തിളങ്ങി വിളങ്ങും കരങ്ങൾ തങ്ങും
ശൂരനാം രാമനോടു തുടങ്ങിയ പക വിടെന്ന്
വീരനാം വിഭീഷണനിരക്കേ,യവനെ കൈവി -
ട്ടാരുമുറ്റവരില്ലാതായെനിക്കുലകിലിന്ന്

9
ഇന്നു ഞാൻ രാമൻ തന്നെയിളയവനോടും കൂടെ
കൊന്നു കപികുലത്തെ തകർത്തു പോർക്കളത്തിൽ വീഴ്ത്തി
ചെന്നു പോരടിച്ചു ദേവശക്തിയൊട്ടടക്കീടാതെ -
യില്ല നിൽക്കില്ലാ കണ്ണീരാർക്കുമീ നഗരത്തിൽ

10
നഗരത്തിൻ കണ്ണുനീരു നന്മക്കായ് തുടച്ചിടും ഞാൻ
പട ജയിച്ചിനി" യെന്നെല്ലാം രാവണൻ പറകെക്കേട്ടു
മുകിൽനാദം പതറും വാക്കാൽ രാവണപുത്രന്മാരിൽ
മദമേറ്റമുള്ളവനാം ത്രിശിരസ്സിതു പറഞ്ഞു:

11
"പറഞ്ഞോരോ ദുഃഖം മേന്മേൽ വേരേ മുടിഞ്ഞ പോലെ
കഴിഞ്ഞ കാലത്തിലുള്ള കണക്കു കണ്ടിരിക്കരുതേ
വളർന്ന സന്താപം കൈവിട്ടെന്നെപ്പോരിന്നായ് പോകാൻ
വഴങ്ങിയാൽ ഞാനൊഴിക്കും രാമൻ്റെ തിളപ്പ്, മന്നാ!

12
മന്നാ, വിരിഞ്ചൻ തന്നൂ വരങ്ങൾ നീയിരന്നതെല്ലാം
മുന്നേ താൻ തേരും വില്ലുമുറപ്പുള്ള കവചങ്ങളും
പിന്നെ നിന്നുടവാൾ തന്നൂ ജടയിൽപ്പിറയണിഞ്ഞോൻ
ഇന്നെന്തു കുറവു വെല്ലാൻ രാമനെയടരിലയ്യാ!"

രാമചരിതം പടലം 35

 പടലം 35


1
അടിപണിഞ്ഞടിയങ്ങൾക്കഭയം തന്നരുളെന്നു
കപികുലം മുഴുവനുമരചനോടിരന്നപ്പോൾ
ഇടി മുഴങ്ങിടുമാറു വില്ലൊലി മുഴക്കിക്കൊ-
ണ്ടടർ തൊടുത്തിതു രാമാനുജനരക്കനൊടു പോയ്
തുടമിടണങ്ങിയ ശരങ്ങൾ വലുതായൊരുടലിൽ
തുടർന്നു തച്ചെങ്ങും നിറച്ചുയിർ പറിച്ചുകൊളളുമാ -
റുടനുടൻ പൊഴിച്ച വീരനൊടു ചെന്നിരക്കയായ്
ഒരു വരം പെരിയ വമ്പുടയ കുംഭകരുണൻ

2
പെരിയ വമ്പുടയവർക്കിടയിൽ മുമ്പനേ, പോരിൽ
പിഴയില്ലാ, നന്നു നിന്റെ തൊഴിൽ, നിന്നു പറയുവാൻ
അരുതെനിക്കിവിടെ, യുഗ്രത കടുത്തുള്ളതാ -
മരചനെ,ങ്ങവനടുത്തെത്തുവാൻ വഴിയേത്?
ഉരസ്തടം മുഴുവനും തിളങ്ങിടും ശരങ്ങളേ -
റ്റെരിഞ്ഞിടും മനസ്സുമായിരുന്ന കുംഭകരുണൻ
ഇരക്കവേയിതുവിധം വിട കൊടുത്തു വഴിയും
പറഞ്ഞുവിട്ടരുളിനാനിളയവൻ ലക്ഷ്മണൻ

3
ഇളയവൻ ലക്ഷ്മണൻ വിട കൊടുത്തു നടകൊ-
ണ്ടളവു രാക്ഷസനിരുപുറമുള്ള കരുത്തരെ
വളരിരുമ്പുലക്കയാലടിച്ചു കൊന്നിടുവതു-
ണ്ടുടനെന്നു മതിമറന്നടരിൽ ചെങ്കുരുതിയെ
കുടുകുടെക്കുടിച്ചു മൂവുലകവും നടുങ്ങുമാ -
റലറിയും തിളപ്പൊടേ വരുന്നതു കണ്ടു രാമൻ
തിളങ്ങിടും ശരനിര പൊഴിക്കവേയവ തറ -
ച്ചടർന്നുടൽ പിളർന്നിട്ടുമുലഞ്ഞില്ലാ നിശിചരൻ

4
ഉലഞ്ഞിടാ മദഗജം കണക്കവൻ നടന്നു രാ-
ക്ഷസരെയും കപികുലങ്ങളെയുമേയിടകലർ -
ന്നുടനെ വാരിവിഴുങ്ങിത്തകർത്തെങ്ങും തിരിഞ്ഞു പോർ -
ക്കളമിളക്കി വലുതാമൊച്ചയിൽ പിച്ചൊടേ
വലിയ കയ്യുകളിലായുധങ്ങളേന്തിയുമെല്ലാ
വഴിയെയും വരുവോനെബ്ഭയന്നകലുന്നു ചെമ്മേ
ചിലർ നശിപ്പതു കണ്ടു പതറിയേവരു,മൊരു -
ത്തരുമിരു വകയിലും തിരിഞ്ഞടുത്തില്ലുടനെ

5
ഉടലകത്തുയിരിരിപ്പോരഴൽ കൊൾകെ മുഴുത്തൊരു
കരത്തിൽ മുസലത്തെയുമെടുത്തുകൊണ്ടു തനിയേ
കൊടിയ ഭീകരനാകുമന്തകൻ ഭയക്കും മാ-
റലറി വന്നൊരവന്റെയെതിർ നിന്ന രഘുരാമൻ
തുരുതുരെക്കണ പൊഴിച്ചളവു കുംഭകരുണൻ
എറിഞ്ഞിതു മലയെടുത്തവനെ, യാമല രാമൻ
കൊടിയ സായകങ്ങൾ കൊണ്ടു പൊടിയാക്കിയുടലിൽ
കുരുതി ചോർന്നിടും വിധം ശരങ്ങളും പൊഴിച്ചിതു.

6
പൊഴിഞ്ഞിടും ശരമുരുത്തിരിഞ്ഞു രുദ്രനു പുക -
ഴുയർത്തുവാൻ പിറന്നതിൻ പെരുമയാലഴൽ മുഴു -
ത്തഴിഞ്ഞു കെല്പൊടു നില്പതരുതാഞ്ഞു കുപിതനായ്
പടയിലുൾക്കലർന്ന രാക്ഷസനു ദിക്കും മറന്നു.
തഴയുടെ നിഴലിലേക്കണഞ്ഞു സുമിത്രയുടെ
തനയൻ വന്നുണർത്തിച്ചൂ നിശിചരപ്പടയെയും
വിഴുങ്ങിയേ കുംഭകർണ്ണനുഴലുന്നൂ ബോധമെല്ലാം
കുറയുന്നൂ മെല്ലെ മെല്ലെന്നഴകൊടേയരചനെ.

7
അരചനപ്പോൾ പറഞ്ഞൂ "നിനക്കൊപ്പമുള്ളവരാർ
കപികുലവരരെയും പിരിഞ്ഞു പോരിങ്ങു തിരി-
ഞ്ഞൊരു വില്ലു മാത്രമേന്തി നിന്നെ നോക്കുമെന്നെ നോ-
ക്കുടലിലൂക്കിനൊപ്പമായ് വാക്കുമുള്ള രാക്ഷസേശാ!
തിരിഞ്ഞു നോക്കിയന്നിശാചരനും വമ്പിലലറി -
ത്തിളച്ച കോപത്തിനോടെ ചിരിച്ചു കൊണ്ടുരചെയ്തു
"ഖരനും ബാലിയും വിരാധനുമല്ലെന്നറികെന്നെ
കരുതുക കുംഭകർണ്ണൻ വരും വരവാണിതെന്ന്"

8
ഇതു നിശാചരൻ ചൊന്ന നേരം വില്ലൊലിയിട്ടി -
ട്ടെരിതീ ചൊരിഞ്ഞ ശരമഴ പെയ്യിക്കവേ രാമൻ
അധികം വമ്പെഴും തൻ്റെയുലക്കയാലവയെയെല്ലാ-
മടിച്ചു കൊടുങ്കാറ്റുപോലണഞ്ഞ കുംഭകർണ്ണൻ്റെ
പദവിയേറിയ കയ്യും മുസലവും മനുജാധിപൻ
പവനാസ്ത്രമെടുത്തുടനതുകൊണ്ടെയ്തുലകങ്ങൾ -
ക്കിതമെഴുംപടി മുറിച്ചുലകിലിട്ടരുളിനാൻ
പട മാഞ്ഞൂ ദുഃഖം മുഴുത്തവ വീണേടത്തെമ്പാടും

9
അവനപ്പോളണഞ്ഞു മാമരവുമേന്തിയ കയ്യാൽ
ഒളിചിന്നും പാവകാസ്ത്രമതു മുറിച്ചിട്ടൂ മുന്നിൽ
ചുവടുവെച്ചരചനും തൊടുത്തിതർദ്ധചന്ദ്രൻ്റെ
വടിവുള്ള തുടമെഴുമിരു പള്ളിയമ്പുകളെ
തുടയരിഞ്ഞിട്ടൂ ഭൂവിലുടനേ പുരന്തരൻ്റെ
പുകഴുള്ളസ്ത്രമെടുത്തു തൊടുത്തു വിട്ടിതു രാമൻ
കളിയാടീ കപിക്കൂട്ട, മൊളിച്ചുപോയ് ഭയമുള്ളിൽ
കനത്ത നിശാചരന്മാർ മുഴുവനന്നിമിഷത്തിൽ

10
നിമിഷത്തിലമ്പയക്കേയതിൻ കിരണങ്ങളെങ്ങും
കലർന്നിതന്നേര,മതിങ്ങനെയെന്നു വിവരിക്കാൻ
പണിയെനിക്കിപ്പോൾ, ചെവി മീതേ വന്നു വേണ്ടതെല്ലാം
പറഞ്ഞുകൊണ്ടുടനേ പോയ് കുംഭകർണ്ണരാക്ഷസൻ്റെ
മണിയൊടുകൂടെത്തലയറുത്തെറിഞ്ഞങ്ങേപ്പുറം
തറച്ചിതു തൂവലോളം മണ്ണിൽ, പിന്നെത്തിരിച്ചുയർ-
ന്നണഞ്ഞു രാമന്നടുക്കൽ ചെയ്ത കാര്യമെല്ലാമസ്ത്രം
പറഞ്ഞു ചന്തമുള്ളാവനാഴിയിലുടനൊളിച്ചു

11
ഉടനുടൻ ശരങ്ങളാലുടലരിഞ്ഞതു തിരി -
ഞ്ഞുലകിൽ വീണൊരു ഭാഗ,മൊരു ഭാഗം കടലിലും
മുടിയുമാറിടക്കെന്തു പൊഴിഞ്ഞെന്നതറിവീലാ
ഇളകുന്ന കടലുയർന്നവനി താഴ്‌ന്നിതധികം
തുടരെത്തുടരെ മലർ പൊഴിച്ചു വിണ്ണിലെദ്ദേവർ
സ്തുതിപാടിത്തൊഴുതൂ വന്നരചനെക്കപികളും
മുടിഞ്ഞു കുംഭകരുണനടരിലിങ്ങനെ,ദ്ദശ-
മുഖനോടു മുതിർന്ന രാക്ഷസന്മാരിതുരചെയ്തു

യു ക്സിയാവോഷോങ് (ചൈന, ജനനം : 1965)

താവോയിസം കൺമുന്നിൽ


യു ക്സിയാവോഷോങ് (ചൈന, ജനനം : 1965)


എൻ്റെ ബാൽക്കണിയിലെ ഇരുമ്പു കൈപ്പിടിമേൽ
പക്ഷിക്കാഷ്ടം
ഞാനതു തൂത്തു വൃത്തിയാക്കില്ല
പറക്കും പ്രാണികളോടുള്ള ബഹുമാനത്താൽ
തൂത്തുകളയില്ല
തുരുമ്പിന്മേൽ പൂത്ത പൂപോലെ
അതെടുക്കുക പോലും ചെയ്യും

പൂർണ്ണം

പൂർണ്ണം

(പേള രഘു ആശാന്)


1997-ൽ ഒരു കുത്തിയോട്ടപ്പന്തലിലിരുന്ന്
ആശാൻ പാടുന്ന ജംഭവൈരി മകുട
കേട്ടു ലയിച്ച
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും
കുഞ്ഞുങ്ങൾക്കുമപ്പുറം
അപ്പുറം
അവ്യക്തമായി കാണാം
അപൂർണ്ണമായി കാണാം
സമീപത്തെന്നാൽ വിദൂരത്തിൽ കാണാം
ഒരു കുഞ്ഞിനെ
നാക്കു നീട്ടി നിൽക്കുന്ന കാളിക്ക്
ബലികൊടുക്കാനായി കൊണ്ടുപോകുന്നു
ചുവടു വെപ്പിച്ചു കൊണ്ടുപോകുന്നു
ആശാൻ അതു കണ്ടു,
അടുത്ത പാട്ടു പാടിക്കൊടുത്തു,
നേരേ
കാളി നീട്ടിയ നാക്കിലേക്ക്.

പാട്ടിൻ്റെ ചോര
ഇറ്റിറ്റു വീഴുന്നു.

Monday, December 23, 2024

ഹെയ് സീ (ചൈനീസ്, 1964 - 1989)

ശരൽക്കാലം

ഹെയ് സീ (ചൈനീസ്, 1964 - 1989)


ശരൽക്കാല മൂർദ്ധന്യത്തിൽ
ദൈവങ്ങളുടെ വീട്ടിൽ കഴുകന്മാർ കൂട്ടം കൂടുന്നു
ദൈവങ്ങളുടെ സ്വന്തം നാട്ടിൽ കഴുകന്മാർ സംസാരിക്കുന്നു
ശരൽക്കാല മൂർദ്ധന്യത്തിൽ രാജാക്കന്മാർ കവിതയെഴുതുന്നു
ശരൽപ്രഭാവത്തിൻ്റെ ലോകത്ത്
കൈവന്നതൊന്നും ഇതുവരെ കൈവന്നിട്ടില്ല
നഷ്ടപ്പെട്ടതെല്ലാം വളരെ മുമ്പേ നഷ്ടപ്പെടുകയും ചെയ്തു

Sunday, December 22, 2024

മാറ്റൊലിക്കടം

മാറ്റൊലിക്കടം


പൂവിതളുകളുടെ നടുവിലെ
കരിനീലത്തുരങ്കങ്ങൾക്കു മുന്നിൽ
ദിവസങ്ങളായ് ഞാൻ പരുങ്ങിനിൽക്കുന്നു
സഹായം ചോദിച്ച നാണയത്തുട്ടുകൾ
പുലർമഞ്ഞുതേൻതുള്ളികൾ പോലവ
ചൊരിയുന്നതും കാത്ത്.
വൈകീട്ട് ബാങ്കടയ്ക്കുംപോലെ പൂക്കൾ കൂമ്പുന്നു
രാവിലെ ബാങ്കു തുറക്കുംപോലെ പൂക്കൾ വിരിയുന്നു
"കടം തീർക്കാൻ ഞാൻ നടക്കുന്ന കാര്യം ആരുമറിയരുത്"
തുരങ്കങ്ങളുടെ ഇരുട്ടിൽ നോക്കി വിളിച്ചുപറയുന്നു.
"......കാര്യം ആരുമറിയരുത്....."
തുരങ്കങ്ങളുടെ ഇരുൾനീല മാറ്റൊലിക്കുന്നു.

Tuesday, December 17, 2024

ചില സാധാരണ അത്ഭുതങ്ങൾ

ചില സാധാരണ അത്ഭുതങ്ങൾ



1
നിത്യാത്ഭുതം

ഞാൻ എന്നത്തേയും പോലെ
ഓഫീസിൽ പോകാൻ റഡിയായിക്കൊണ്ടിരിക്കുന്നു.
ഒരൊറ്റ അത്ഭുതം മാത്രം
എന്നത്തേയും പോലെ ഇന്നും.
മൂന്നുമണിക്കൂർ കഴിഞ്ഞ് എനിക്കു കയറേണ്ട വണ്ടി
ഇപ്പോൾ കോയമ്പത്തൂർ ജങ്ഷനിൽ നിൽക്കുന്നു!
ഇപ്പോൾ കോയമ്പത്തൂർ ജങ്ഷനിൽ 
ചൂളംകുത്തി നിൽക്കുന്ന വണ്ടിയിൽ കയറാനായി
ഞാനെൻ്റെ വീട്ടിൽ
ഷർട്ടിസ്തിരിയിട്ടും നിൽക്കുന്നു!


2
യന്ത്രവാൾ പാടിയത്

വെട്ടി വീഴ്ത്തുന്നതല്ല
അരിഞ്ഞു തള്ളുന്നതാണ് സംഗീതം


3
പുകമങ്ങൽ

ഒരുപാടെഴുതി നിറച്ചിട്ടും
ആരിൽ നിന്നും ഒരു പ്രതികരണവും
കിട്ടാതെ പോയ
ഒരു കവിയുടെ നിശ്വാസം
ഈ പച്ചത്താഴ്‌വര മേലേ
വെയിൽനീലമങ്ങലായി
പടർന്നു കിടക്കുന്നു


4
ചുരുളഴിയുമ്പോൾ

ഒരു ചുരുൾ പുക ഒരു കണം കഫം,
ഒരുറക്കം മറിഞ്ഞു ഞാൻ വരുമ്പോൾ
ഒരു ചുരുൾ സംഗീതം ഒരു മഞ്ഞുകട്ട,
ഒരു രാത്രി മറിഞ്ഞു ഞാൻ വരുമ്പോൾ


5
തിടുക്കം

ദിവസം മാറിയത് ചോററിയും മുമ്പ്
വിളമ്പാം തലേന്നത്തെ ചോറ്!



6
തരിപ്പ്

മൊബൈൽ 
നിർത്താതെയടിക്കുമ്പോലെ
ഇല്ല. 
തോന്നിയതാവും
ജാതി 
കൂവിയാക്ഷേപിക്കുമ്പോലെ
ഇല്ല
തോന്നിയതാവും
വീണ്ടും
മൊബൈൽ നിർത്താതെയടിക്കുമ്പോലെ
വീണ്ടും
ജാതി കൂവിയാക്ഷേപിക്കുമ്പോലെ
തോന്നിയതാണ്,
തീർച്ച.
അല്ല,
ഇതാ അടിക്കുന്നു
ഇതാ
കൂവിയാക്ഷേപിക്കുന്നു
എടുക്കണോ
രണ്ടു കൊടുക്കണോ



7
കർട്ടൻ!

കർട്ടൻ താഴ്ത്താൻ പറഞ്ഞിട്ടും
കർട്ടൻ താഴ്ത്താതിരിക്കുന്ന
കൊച്ചുപയ്യാ, ഞങ്ങളെല്ലാം
കണ്ടുകഴിഞ്ഞു!

എഴുന്നേറ്റു പോയെല്ലാരും
മനസ്സമാധാനത്തോടെ,
ഇനിയെന്തിന്നതും പിടി -
ച്ചിരിക്കുന്നു നീ?


8
വായിക്കരുതേ

എടുക്കുന്നതെല്ലാം ഉള്ളിലിരട്ടിക്കുന്നതിനാൽ
നിറഞ്ഞു കവിഞ്ഞു പരന്നവനും
ആളേക്കാൾ പത്തിരട്ടി വലിപ്പമുള്ള
നിഴലുള്ളവനും
പ്രപഞ്ചമപ്പാടെ കൈക്കുമ്പിളിൽ കോരിക്കുടിച്ചു
പരിചയിച്ചവനുമായ വലിയ വായനക്കാരാ,
നിങ്ങളെൻ്റെ കവിത വായിക്കരുതേ!


9

സ്വപ്നത്തിൽ ഒരു കഥ


ഒടുവിലയാൾ
ഒരു സ്വപ്നക്കുരുക്ക്
കണ്ടുപിടിക്കുകതന്നെ ചെയ്തു
കുരുക്കു വെച്ച് കിടന്നുറങ്ങി.
രാവിലെ എണീറ്റു നോക്കിയപ്പോൾ
എട്ടുപത്തു സ്വപ്നങ്ങൾ കുടുങ്ങിയിട്ടുണ്ട്
ഒരു കൊട്ട കൊണ്ടുവന്ന്
ഓരോന്നായി ഊരി
അതിലിട്ടു.
ഉറക്കത്തിലൂടെ ദീർഘദൂരം ഒഴുകിയതിനാൽ
പറ്റിപ്പിടിച്ച ഉച്ചും ചേറും കറയും കളയാനായി
ഓരോന്നുമെടുത്ത്
വെള്ളമൊഴിച്ച് ഉരച്ചു കഴുകാൻ തുടങ്ങി.
ഇനി വേണം ഡോക്ടർക്കു മുന്നിൽ നിരത്തി
ഗുളികകളാക്കി മാറ്റാൻ.
ഇതാണ് 
സ്വന്തം സ്വപ്നം
സ്വന്തം കൈയ്യിൽ വെച്ചു തന്നെ കഴുകിക്കളഞ്ഞ,
സ്വപ്നം വെള്ളത്തിലലിയുമെന്നറിയാത്ത
വിഡ്ഢിയുടെ കഥ


10

സ്വർഗ്ഗവാതിൽ


സ്വർഗ്ഗം ഉണ്ടെങ്കിൽ
സ്വർഗ്ഗീയ മാലിന്യവുമുണ്ട്
എങ്കിൽ
അതൊഴുകിപ്പോകാനുള്ള ഓടയും കാണും
സ്വർഗ്ഗത്തിനു പുറത്തേക്കാവും
സ്വാഭാവികമായും അതിൻെറ ഗതി

ഓടകളെല്ലാം തുറക്കുക
പുഴയിലേക്കാണല്ലോ
ഈ ഓട
ഞങ്ങളുടെ പുഴയിലേക്ക്

കാരണം
ഞങ്ങളാരും ഞങ്ങളുടെ പുഴ
മലിനപ്പെടുത്തുന്നില്ല
എന്നിട്ടും അത് മലിനമായിരിക്കുന്നു

പുഴയിലെ മാലിന്യമല്ല എൻ്റെ വിഷയം
സ്വർഗ്ഗീയ മാലിന്യം വന്നു വീഴുന്ന ഓടയാണ്.
ആ ഓട ഞങ്ങളുടെ പുഴയിലേക്കു
തുറക്കുന്ന വായ.
അതു കണ്ടെത്തുക തന്നെ വേണം
അതു വഴി വേണം
അകത്തു കയറിപ്പറ്റാൻ


11

ഹായ്മരത്തളിരുകൾ

അങ്ങാടി നഗരമായപ്പോൾ
അങ്ങാടിക്കു പിന്നിലെ കുന്നിനെ
ടാർപ്പാതകൾ ചുറ്റിവരിഞ്ഞു
ഒരു ടാർപ്പാത
കുന്നിൻ നിറുകയിൽ കൈവെച്ചനുഗ്രഹിച്ചു.
കൂറ്റൻ കെട്ടിടങ്ങളാൽ
ചതുരത്തൊപ്പിയണിയിച്ചു.
നഗരത്തിൻ്റെ ഉയർന്ന വേദിയായ്
കുന്നിൻപുറം
ലയിപ്പിച്ചെടുത്തു
അവിടേക്കൊഴുകിക്കയറിയ
ഒരു കാറിൻ്റെ ജനലിലൂടെ
മൈലാഞ്ചിക്കൈകൾ
വീശിത്തളിർക്കുന്നു: ഹായ്!


12

ആഗ്രഹം

അയാൾക്ക്
സംസാരം നിർത്തിയാൽ കൊള്ളാം
എന്നുണ്ടായിരുന്നു.
എന്നാൽ
ഒരു വാചകത്തിൻ്റെ ഒടുവിലെ വാക്കിൽ നിന്ന്
അടുത്ത വാചകത്തിൻ്റെ ആദ്യത്തെ വാക്ക്
എപ്പോഴും പൊട്ടിപ്പുറത്തു ചാടുന്നു



13

എന്നെ തൊടരുത്


വെളിച്ചം വരുമ്പോൾ വേദിയുടെ നടുവിൽ വേദനിച്ചെന്ന പോലെ ഞെളിപിരികൊള്ളുന്ന ഒരു സ്ത്രീ. തൊടരുത് അയ്യോ എന്നെ തൊടരുത് എന്ന് ഉറക്കെ കരഞ്ഞു കൊണ്ട് അവൾ നിന്ന നില്പിൽ പിടഞ്ഞു വീണു നിശ്ചലയാകുന്നു.

അല്പസമയം നീണ്ടു നിൽക്കുന്ന മൗനം. രംഗം മെല്ലെ ഇരുട്ടിലേക്കു മടങ്ങുന്നു.

തുടർന്ന് ഇരുട്ടിൽ പശ്ചാത്തലത്തിൽ നിന്ന് ഒരു ശബ്ദം ഉയരുന്നു:
ശബ്ദം 1 : പിടഞ്ഞു വീഴും മുമ്പ് ഇവൾ ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടാവാം?

അല്പസമയം വീണ്ടും മൗനം. തുടർന്ന് ശബ്ദം 2 ഉയരുന്നു
ശബ്ദം 2 : എന്താ സംശയം? ഇതു മരണവേദനയാണ്. മരണം വന്നു തൊടുമ്പോൾ ഏതു സ്പർശവും കൂടുതൽ കടുക്കും. വേദനിപ്പിക്കും.

ശബ്ദം 3 : അല്ലല്ല.പുറംലോകത്തിൻ്റെ സ്പർശം ഇവളെ ഭയപ്പെടുത്തുന്നു. ലോകം ഇവളെ പഠിപ്പിച്ചതതാണ്. ഓരോ തൊടലും ഓരോ മുതലെടുപ്പ്.

ശബ്ദം 4 : എനിക്കു തോന്നുന്നത് അതൊന്നുമല്ല. ഇവൾ ജാതിയിൽ ഉയർന്നവളായിരിക്കാം. വേദനിച്ചു പിടയുമ്പോഴും മറ്റുള്ളവർ തന്നെ തൊടുന്നത് അവൾക്കു ചിന്തിക്കാനേ കഴിയില്ലായിരിക്കാം

ഇപ്പോൾ ശബ്ദങ്ങളെല്ലാം അടങ്ങി. രംഗത്ത് വെളിച്ചം മെല്ലെ തെളിഞ്ഞു വരുമ്പോൾ നിശ്ശബ്ദതയിൽ മൂടി സ്ത്രീയുടെ ജഡം മാത്രം. 
മുഖമൊഴികെ ശരീരം മുഴുവൻ വെളുത്ത തുണികൊണ്ടു മൂടിയിരിക്കുന്നു.

അല്പനേരം കഴിഞ്ഞ് വെളിച്ചം തീവ്രമാകുമ്പോൾ സ്ത്രീയുടെ ശരീരം അനങ്ങിത്തുടങ്ങുന്നു. അവൾ ഞരക്കത്തോടെ എണീക്കുമ്പോൾ വെളുത്ത തുണി പാറിപ്പോകുന്നു.

എന്നെ തൊടരുത് എന്നലറിക്കൊണ്ട് അവൾ എണീറ്റ് വേദിക്കു വെളിയിലേക്കു പായുന്നു.


14

ഉല്പത്തി


സ്കൂളിൽ പുതുതായി പണിത
തൂണിൻ്റെ ഉദ്ഘാടനത്തിന്
ചെറിയ സ്റ്റേജിൻ്റെ നടുമധ്യത്തിലേക്ക്
പീട്ടീയേ, എംപീട്ടീയേ,
എസ്സെംസി,
വാർഡു മെമ്പ്ര്
എല്ലാരും കൂടി
പടത്തിൽ പെടാനായി
കുമ്പയാലും ചന്തിയാലും
കുത്തിക്കയറിയപ്പോൾ

കുട്ടികളെ വിസ്മയിപ്പിച്ചുകൊണ്ട്
പ്രപഞ്ചോല്പത്തിക്കു മുമ്പത്തെ
കുഴമറിച്ചിലും
മഹാവിസ്ഫോടനവുമുണ്ടായി

പുതുതായി പിറവിയെടുക്കുന്ന
ഫോട്ടോപ്രപഞ്ചത്തിനറിയാമോ
പടത്തിൽ കൊള്ളാതെ
തെറിച്ചു പുറത്തേക്കു വീണുകൊണ്ടിരിക്കുന്ന
നമ്മുടെ കീഴ് കീഴ് കീഴ് പ്രസിഡണ്ടിനെ?



15
ഒന്നും മിണ്ടാത്ത കുട്ടി

ഒന്നും മിണ്ടാത്ത ഒരു കുട്ടിയുടെ കയ്യിൽ
എപ്പോഴും സംസാരിക്കുന്ന ഒരു മൊബൈൽഫോൺ



16

തിര


നിന്നു കത്തുന്ന വേദനയുടെ കാൽച്ചുവട്ടിൽ
വന്നും പോയുമിരിക്കുന്ന വേദന



17
ആളൽ

അടുപ്പിലെ പാത്രത്തിൻ്റെ
അടിയിലാണു തീയെങ്കിലും
വശങ്ങളിലൂടെ അതാളുന്നു

ചിതയിലെ ജഡത്തിൻ്റെ
അടിയിലാണു തീയെങ്കിലും
വശങ്ങളിലൂടെ അതാളുന്നു

നിൻ്റെ എൻ്റെ അയാളുടെ അവളുടെ
കല്ലിൻ്റെ മരത്തിൻ്റെ പുഴയുടെ പൂച്ചയുടെ
വശങ്ങളിലൂടെ അതാളുന്നു



18
അനുവാദം

കൈ നീട്ടിത്തന്ന് പിടിച്ചു കയറ്റുന്നു
ചന്ദ്രൻ എന്നും എന്നെ

പുലർച്ചെ,
വിളിച്ചുണർത്തേണ്ട,
ഉറങ്ങിത്തൂങ്ങിയ തൻ്റെ കാലിൽ തൂങ്ങി
തിരിച്ചിറങ്ങിക്കോളൂ
എന്ന് അനുവദിച്ചിരിക്കുന്നു
ചന്ദ്രൻ എന്നും എന്നെ

19
ഓർമ്മ

അനേകം ചെറിയ ചക്രങ്ങൾ
തറയിലൂടെ ഉരുളുന്ന ശബ്ദം.
വലിയ പെട്ടിബാഗുകൾ നിലത്തുരുട്ടിക്കൊണ്ട്
പ്ലാറ്റ്ഫോമിലൂടെ ആളുകൾ നടക്കുന്നു
വളർത്തുനായ്ക്കളുമായ് നടക്കാനിറങ്ങുന്ന
മധ്യവയസ്കരെ ഓർമ്മവരുന്നു
താറാപ്പറ്റം തെളിച്ചു വരുന്ന
തലേക്കെട്ടുകാരിൽ ഓർമ്മ തങ്ങുന്നു
ചെമ്മരിയാടുകളെ മേച്ചു വരുന്ന
നാടോടികളിൽ ഓർമ്മ നിലയ്ക്കുന്നു
ചെമ്മരിയാടുകൾ ഒന്നിച്ചു കരയുന്നു
വണ്ടി ഒരെണ്ണം കടന്നുപോകുന്നു
കുന്നു കേറിമറിഞ്ഞതുപോലെ
ചെമ്മരിയാടുകൾ അപ്രത്യക്ഷമാകുന്നു


20

                ഉന്നം തെറ്റിയ ഉപമ



 ചുമരിലേക്ക് ഒരു പൂച്ചക്കഴുത്തു വെട്ടിക്കൽ


  പൽ..................................................................


















............................................................................ലി


സദസ്സിലേക്കൊരു ഭരതനാട്യക്കാരിയെപ്പോലെ



21

ജനുവരി

പുകയുന്ന കണ്ണുകൾ
ആറാനായി
അമർത്തിവയ്ക്കുന്നു
ഒരു തണുത്ത കവിളിൽ


22

പറഞ്ഞയക്കൽ


എന്ത്!
പോകില്ലെന്നോ?
ആരാ നീ?
എന്താ നിൻ്റെ പേര്?
ഇങ്ങനെയിട്ടു വലയ്ക്കാതെ
ഒഴിഞ്ഞുപോ

ഇനിയുമെന്നെ
കോമാളിയാക്കി
വട്ടം കറക്കാതെ
നിസ്സാരക്കാര്യങ്ങൾക്കു പിറകേയോടിച്ചു
പീഡിപ്പിക്കാതെ
ഗൗരവത്തോടെ വഷളത്തം പ്രസംഗിപ്പിച്ച്
പിന്നീട് മുഖം മറച്ചു കരയിക്കാതെ
ഒഴിഞ്ഞു പോ

ഹ ഹ!
കാരണവർ ആണെന്നോ?
തെളിച്ചു പറ
ഓഹോ ......കാരമസോവോ?
എനിക്കു തോന്നി.
എങ്കിൽ
തന്തക്കാരമസോവോ
മക്കളോ,
നീയേതു കാരമുള്ളായാലും വേണ്ടില്ല
ഞാനാട്ടിപ്പായിക്കും കൂതറ നാറീ...

പതിനേഴാം വയസ്സിൽ
കയറിക്കൂടിയതാണെന്നു
കരഞ്ഞിട്ടൊന്നും കാര്യമില്ലെടാ തായോളീ
എന്ത്?
ഒരുത്തൻ്റെ ജീവിതം തകർത്തിട്ടു
കൈ കൂപ്പുന്നോ?
കാലു പിടിക്കുന്നോ?
നീ കാരമസോവ് എങ്കിൽ
ഊർദ്ധ്വലോകം പോലെ
അതാ ഇരിക്കുന്നു
നിൻ്റെ പുസ്തകം,
മര്യാദക്കു കേറിപ്പോ....
ഇനി നീയിറങ്ങി വന്നാൽ
ചങ്ങലക്കിട്ടു വെള്ളം തരാതെ
കുഴിയിൽ നിന്നു കേറി വരുന്നൊരു
തുറിനോട്ടം മാത്രമാക്കി
ചുട്ടുനീറ്റും,
പറഞ്ഞേക്കാം.
പത്തുമുപ്പതു കൊല്ലമായി
നീയിരുന്നു കൊണയ്ക്കുന്നു


23

തരിതരിപ്പീലികൾ

പീലിക്കനം മുഴുവൻ
കൊഴിഞ്ഞുപോയ മയിലിന്
വീണ്ടും പീലി മുളച്ചുവരുന്നു.
ഉയർന്ന നീലക്കഴുത്തിനു പിന്നിൽ
വലിയ ഉടലിനു പിന്നിൽ
പച്ചക്കുനുന്തു പീലികൾ
ഒരു മയിലിൻ്റെ ജീവിതകാലത്ത്
എത്ര തവണ
പീലി കൊഴിഞ്ഞു മുളയ്ക്കും?
ഒരു തവണ ഉറപ്പായും.
ഒരു കവിയുടെ ജീവിതകാലത്ത്
ഒരു തവണയെങ്കിലും
കൊഴിഞ്ഞു മുളയ്ക്കുമോ
തരിതരിവാക്കുകൾ?


24

ഉച്ചതിരിഞ്ഞ്

പൂപ്പാത്രത്തിലെ മഞ്ഞപ്പൂക്കളിൽ
ആളുന്നുണ്ടു പടിഞ്ഞാറൻ വെയിൽ
പൂവുകൾ പ്ലാസ്റ്റിക്കായതു നന്നായ്


25

പിന്നണി 

തെരുവിലൂടെ
ഉരുണ്ടുരുണ്ടു വരുന്നു
ഒരപ്പൂപ്പൻതാടി.
ഉറപ്പ്,
അതിനാരെയോ തല്ലാനുണ്ട്.
കൊല്ലാനും?
ഈ തെരുവിരമ്പം പോരാ
പിന്നണിയായി.
ആ വരവിനൊത്ത
ഇരമ്പമൊരുക്കട്ടേ ഞാൻ


26

ഉരിയാട്ടം


ഒഴുകിപ്പരക്കുന്ന വെള്ളം. താഴെ ഒരു വശത്ത് വെള്ളത്തിനോടു ചേർന്നു കുനിഞ്ഞു നിന്ന് കൈക്കുമ്പിളിലെടുത്ത് ദാഹം തീർത്തുകൊണ്ടിരിക്കുന്നു ഒരു സ്ത്രീ. കൈക്കുമ്പിളിലെടുക്കുമ്പോൾ വെള്ളം സംസാരിക്കാൻ തുടങ്ങുന്നു:

അസുഖം പിടിച്ചു കിടക്കുമ്പോൾ അടുത്തിരുന്ന് അച്ഛൻ്റെ നെഞ്ചിൽ തടവണമെന്നും കെട്ടിപ്പിടിക്കണമെന്നും ഉമ്മ വക്കണമെന്നും നിനക്കുണ്ടായിരുന്നു. എന്നാൽ നീയൊന്നും ചെയ്തില്ല. ആ സ്പർശമാണു ഞാൻ. നിറയെ പകർന്നു കുടിക്കൂ.... ദാഹം മാറട്ടെ.

ഇപ്പോൾ വെള്ളം കുടിക്കുന്നത് സ്ത്രീയല്ല. ഒരു വൃദ്ധൻ കൈയ്യിൽ വെള്ളമെടുത്ത് കുടിക്കുന്നു
വെള്ളം: നീ ദാഹം തീർക്കുന്നത് കാണാൻ എന്തു ഭംഗി! എവിടുന്നു വരുന്നതാണ് നിൻ്റെ ദാഹം എന്ന് എനിക്കറിയാം. മേൽ ജാതിക്കാരനായ നിൻ്റെ അച്ഛൻ്റെ വാത്സല്യം നീ അറിഞ്ഞിട്ടില്ല. അച്ഛനുണ്ടായിട്ടും ഇല്ലാത്ത പോലെ നീ വളർന്നു. നീ പലതും നേടിയെടുത്തു. ഒരു നവലോകം തന്നെ. പക്ഷേ, കിട്ടാതെ പോയ പിതൃവാത്സല്യത്തിൻ്റെ സ്പർശം നിന്നിൽ കല്ലിച്ചു കിടന്നു. ഞാൻ നിന്നെ ആശ്വസിപ്പിക്കട്ടെ

വൃദ്ധൻ്റെ രൂപവും അവ്യക്തമായി മറഞ്ഞുപോയി. ഇപ്പോൾ കൈക്കുമ്പിളിലെടുത്തു കുടിക്കുന്ന ചെറുപ്പക്കാരനോട് വെള്ളം പറയുന്നു:  കോർത്തു വിരലോടിച്ചു കളിച്ച ഒരു കയ്യിൻ്റെ മയമുണ്ടായിരുന്നു നിൻ്റെ കയ്യിൻ്റെ ഓർമ്മയിൽ. കഴിഞ്ഞ ദിവസം വീണ്ടും നീയാ കൈയ്യെടുത്തു പിടിച്ചപ്പോൾ അതിനൊരു കല്ലിൻ്റെ കനം, അല്ലേ? സാരമില്ല, നിൻ്റെ കുമ്പിളിൽ നിറഞ്ഞ് ഞാനാ ബലം മയപ്പെടുത്തട്ടെ, വിരൽ വിരലിൽ വീണ്ടും കോർത്തു വിളയാടട്ടെ

സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പല രൂപങ്ങൾ അവിടവിടെ നിന്ന് വെള്ളം കുടിച്ച് മാഞ്ഞു മാഞ്ഞു പോകുന്നു. അവരോടെല്ലാം വെള്ളം, തെയ്യം ഭക്തരോട് ഉരിയാടുമ്പോലെ ഉരിയാടുന്നു. എല്ലാവരേയും സ്വന്ത്വനിപ്പിക്കുന്നു. ഇപ്പോൾ എല്ലാവരേയും ഉടുപ്പിക്കുന്ന ഒരൊറ്റ വസ്ത്രം പോലെ വെള്ളം. ഇപ്പോൾ മരീചികയുടെ നീളൻചുരുൾ


27
കണ്ണാടിട്ടാബ്

വെളിച്ചത്തിനു പുറംതിരിഞ്ഞ്
ഞാൻ കവിത എഴുതുന്നു
മനസ്സിലെ കവിത നിഴലിക്കുന്നു
അയ്യോ,എൻ്റെ നിഴൽ
ഈ ടാബിൽ വീഴുന്നില്ല!
അതോ വീഴുന്ന നിഴലിനെ വിഴുങ്ങുന്നോ
വെളിച്ചം?
ഇത്രനാളും ഇതിലെൻ്റെ നിഴൽ
ഞാൻ കണ്ടിരുന്നു!


28

       കിണർ


വെള്ളം താണോ
വെള്ളം താണോ
വെള്ളം താണോ
      ജനുവരി

എത്തിനോക്കി
എത്തിനോക്കി
എത്തിനോക്കി
   ഫെബ്രുവരി

കാഴ്ച്ച തൂങ്ങി
കാഴ്ച്ച തൂങ്ങി
കാഴ്ച്ച തൂങ്ങി
       മാർച്ച്

ബൾബുവീണു
പൊട്ടുംപോലെ
  കണ്ണുടഞ്ഞ്
     ഏപ്രിൽ

   കണ്ണുടയു-
      മൊച്ച:

        വറ്റി


29

സമയങ്ങൾ


വെറുതെ ഇരിക്കേണ്ട സമയത്തെ ഞാനിന്ന്
വയ്യാതെ കിടക്കുന്ന ഒരു ബന്ധുവിനെ
കാണാൻ പോകുന്ന സമയമാക്കി മാറ്റി

സമയത്തിന് അത് തീരെ ഇഷ്ടപ്പെട്ടില്ല

അത് വാശിയോടെ
ഒരു മുരടിൽ നിന്ന്
പരസ്പരം മത്സരിച്ചുയരുന്ന 
രണ്ടു തടികളായിത്തന്നെ
ഉറച്ചു നിൽക്കുന്നു


30

അജ്ഞാത വെളിച്ചം

തലയിൽ ഹെഡ്ലൈറ്റ് പിടിപ്പിച്ച് രാത്രി വീട്ടിൽ നിന്നിറങ്ങി അകലെയുള്ള കാട്ടിലേക്കു പോയി മരക്കൊമ്പിൽ തൂങ്ങി മരിച്ച മനുഷ്യൻ്റെ തലയിൽ നിന്നുള്ള വെളിച്ചം രാത്രി മുഴുവൻ കാടിനു കുറുകെ വീണ പടുമരം പോലെ കിടന്നു. ഇളകിമറിഞ്ഞ കുരങ്ങുകൾ ആ വെളിച്ചം കവച്ച് അടുത്ത മരത്തിലേക്കു ചാടി. 
ഒരാനക്കൂട്ടം അതു മുറിച്ചുകടന്ന് ദാഹത്തോടെ താഴേക്കു പോയി.വെളിച്ചം ചെന്നു വീണ മറ്റു മരക്കൊമ്പുകളിലെ കിളിക്കൂടുകളിൽ പക്ഷികൾ ഉറക്കം നഷ്ടപ്പെട്ടു ചിലച്ചുകൊണ്ടിരുന്നു.


31
പുസ്തകമാറ്റം


ആ പുസ്തകമാണു തടസ്സം
അതവിടെനിന്നെടുത്തു മാറ്റി
പകരം വക്കാൻ
ഒരു പൗരാണികഗ്രന്ഥം
പിന്നിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
അതാണീ കേൾക്കുന്ന മണിനാദം, ചിലമ്പൊച്ച
ഇന്ദ്രജാലക്കാരനൊരാൾ
കുറേക്കാലമായി
ദണ്ഡുയർത്തി എന്തോ ചൊല്ലി
നമ്മുടെ ശ്രദ്ധ തിരിച്ചുകൊണ്ടിരിക്കുന്നു.
ഫലിക്കുന്നില്ല
നമ്മൾ കണ്ണുനട്ടിരിക്കുന്നു
പുസ്തകം അവിടെത്തന്നെയുണ്ട്
അതാണത്ഭുതം
എങ്കിൽ
അതിൽ തിരുകിച്ചേർക്കാനുള്ളവ
തയ്യാറാക്കിക്കഴിഞ്ഞിരിക്കണം
വായിക്കുകയാണെന്ന മട്ടിൽ
പുസ്തകം തുറന്ന്
വെട്ടേണ്ടതു വെട്ടി
ചേർക്കേണ്ടതു ചേർക്കാൻ
അതാ അയാളുടെ മുഖം കുനിയുന്നു
പേന ചേർത്തുവക്കുന്നു......


32

എന്തു പറ്റാൻ?

വൈകുന്നേരം
പച്ചക്കറിക്കടയിൽ ചെന്നപ്പോൾ
ഒരു കൊട്ട തക്കാളി
അവിടെയിരുന്നു ചീയുന്നു
കച്ചവടക്കാരനല്ലാഞ്ഞിട്ടു കൂടി
എനിക്കു കരച്ചിൽ വന്നു
അവ അയാൾക്കുണ്ടാക്കുന്ന നഷ്ടമല്ല,
ഒരു കൊട്ട തക്കാളി
ഒന്നിച്ചിരുന്നു ചീയുന്നതാണെൻ്റെ പ്രശ്നം.
അതും കടയുടെ മുന്നിൽ.
ഈ ദിവസമപ്പാടെ
ഒരു കൊട്ടയിലിരുന്നു ചീയുന്നതുപോലെ.
കച്ചവടക്കാരന് ഒന്നും തിരിഞ്ഞില്ല
അയാൾ തിരക്കി: എന്താ,എന്തുപറ്റി?


Thursday, December 12, 2024

റൊട്ടി മണമുള്ള തെരുവ്

റൊട്ടി മണമുള്ള തെരുവ്



പനിക്കയ്പ്പു മാറാതെ ഞാൻ നടക്കുന്നു
ഒരു കഷണം റൊട്ടിയന്വേഷിച്ച്
റൊട്ടിമണത്തിനു ചൂടുണ്ട്
റൊട്ടിമണത്തിനേ ചൂടുള്ളൂ

റൊട്ടിമണമുള്ള
ഒരു തെരുവു പോയിട്ട്
റൊട്ടി മണമുള്ള ഒരു കട പോലുമില്ല
ഇവിടെ

റൊട്ടിയെക്കുറിച്ചു സംസാരിക്കാൻ പറ്റുന്ന
ഒരു മനുഷ്യനെ
കണ്ടെത്തുകയെങ്കിലും വേണം
ഈ യാത്രയിൽ

മുറിച്ചു കഷണങ്ങളാക്കിയ
തണുത്ത ബ്രഡ് അടങ്ങുന്ന
പ്ലാസ്റ്റിക് പൊതി - ഈ പട്ടാമ്പി,
ഒരാഴ്ചക്കുള്ളിൽ ചവച്ചു തീർക്കേണ്ടത്

നിൻ്റെ നഗരത്തിന്
എൻ്റെ വക എന്തു വേണം
എന്നു ദൈവം ചോദിച്ചാൽ
ഞാൻ പറയും,
റൊട്ടി മണമുള്ള ഒരു തെരുവ്











ജന്നിഫർ ക്ലമൻ്റ് (മെക്സിക്കോ, സ്പാനിഷ്, ജനനം: 1960)

കവിതകൾ

ജന്നിഫർ ക്ലമൻ്റ് (മെക്സിക്കോ, സ്പാനിഷ്, ജനനം: 1960)


1
കടൽക്കള്ളൻ


കടൽക്കള്ളൻ
രാവിലെ
സ്വന്തം കൈകളാൽ
എന്നെ ഊട്ടുന്നു.
ഞാൻ നുണയുന്നു,
രാത്രിയിൽ
ഒരു കപ്പൽപ്പായപോലെ
എന്നെ
തന്നോടു ചേർത്തു തുന്നുന്ന
അയാളുടെ
വിരലുകൾ


2

എൻ്റെ യുവവിധവ


സൂസന്ന മൂലകളിൽ മാത്രം ജീവിക്കുന്നു
തൻ്റെ വവ്വാൽക്കറുപ്പു വസ്ത്രം ധരിച്ച്.
കന്യാമഠച്ചുമരുകളുടെ മണമവൾക്ക്
അവൾക്കുണ്ട്
ഒരു റംബ്രാൻ്റ് - വിളർച്ച
ഭൂതമാവേശിച്ച കണ്ണുകൾ
പിന്നെ ചിരികൾ,
കന്യാസ്ത്രീകളുടെ
രഹസ്യ
പാതിച്ചിരികൾ

വൈകുന്നേരങ്ങളുടെ
അനങ്ങാച്ചിലന്തിശ്ശാന്തതയിൽ
സൂസന്നയുടെ ശ്വാസോച്ഛ്വാസം നിറയെ
മെഴുകുതിരികൾ
മന്ത്രവിളക്കുകണ്ണുകൾകൊണ്ടവൾ
അവനെയിപ്പൊഴും തേടുന്നു
തൻ്റെ കുരുവിശ്ശബ്ദത്തിൽ,
ഒരു നിദ്രാടകയുടെ ശബ്ദത്തിൽ,
നഷ്ടപ്പെട്ടുപോയ ഭർത്താവിനെ
അവൾ വിളിക്കുന്നു
പല്ലുകളില്ല
അവളുടെ വാക്കുകൾക്കുള്ളിൽ

Wednesday, December 11, 2024

നുവാല നിധോംനെയ്ൽ (അയർലൻ്റ്,ജനനം: 1952)

കവിതകൾ

നുവാല നിധോംനെയ്ൽ (അയർലൻ്റ്,ജനനം: 1952)


1

മഞ്ഞ്

ഇല്ല കിളി പാടിയില്ല
ഇല്ല മാൻ മിണ്ടിയില്ല
ഇല്ല സീൽ അലറിയില്ല
ഇല്ല തിര ചിതറിയില്ല


2

ചുംബനം

ഒരുവൻ്റെ ചുംബനം
നേരേ എൻ്റെ വായമേൽ
നാവ് എൻ്റെ ചുണ്ടുകൾക്കിടയിൽ
തിരുകി.
മരവിപ്പോടെ ഞാൻ പറഞ്ഞു:
"കൊച്ചു മനുഷ്യാ,
വീട്ടിൽ ചെല്ല്
നീ കുടിച്ചിട്ടുണ്ട്
വാതുക്കൽ കാണും നിൻ്റെ ഭാര്യ"

എന്നാൽ
നിൻ്റെ ചുംബനമോർമ്മിക്കേ
ഞാൻ വിറയ്ക്കുന്നു
അരക്കെട്ടിലുള്ളതെല്ലാം
കിനിയുന്നു പാലായ്

Tuesday, December 10, 2024

ഗു ചെങ് (ചൈന, 1956 - 1993)

കവിതകൾ

ഗു ചെങ് (ചൈന, 1956 - 1993)


1

ഒരു തലമുറ

കടുങ്കറുപ്പുരാവെനിക്കു തന്നു രണ്ടാഴക്കരിങ്കണ്ണുകൾ
വെളിച്ചം തിരഞ്ഞു പോകാൻ


2

ഇന്നലെ

ഒരു കരിനാഗം പോലെ
മൂലയിൽ ചുരുണ്ടു കിടക്കുന്നു,
ഇന്നലെ.
ജീവിച്ചപ്പോൾ തണുത്ത്.
മരിച്ചപ്പോൾ കൂടുതൽ തണുത്ത്.
ഒരിക്കലതു മെല്ലെയിഴഞ്ഞു
നിരവധി ഹൃദയങ്ങൾക്കു മേലെ
ഒരു പച്ചച്ച പാട് ബാക്കിവെച്ച്
ചോരപ്പാടുകളേതും മൂടി വെച്ച്

അതു ചത്തു, അവസാനം
പത്രക്കടലാസുമലകൾക്കടിയിൽ
രഹസ്യമായ് മറചെയ്യപ്പെട്ടു
ഇപ്പോൾ
ഉറുമ്പിൻപറ്റം പോലുള്ള അക്ഷരക്കൂട്ടങ്ങൾ
ചർച്ചിച്ചു കൊണ്ടിരിക്കുന്നു,
രണ്ടാം വരവിനു വഴിയൊരുക്കേണ്ടതിനെപ്പറ്റി.





വാങ് ജിയാക്സിൻ (ചൈന,ജനനം: 1957)

ഓറഞ്ച്

വാങ് ജിയാക്സിൻ (ചൈന,ജനനം: 1957)


ആ തണുപ്പുകാലം മുഴുവൻ
അയാൾ ഓറഞ്ചു തിന്നു
ചിലപ്പോൾ ഊൺമേശക്കരികിൽ, ചിലപ്പോൾ ബസ്സിലിരുന്ന്
ചിലപ്പോൾ അയാളതു തിന്നുമ്പോൾ
മഞ്ഞ് ഉള്ളിൽ നിന്നും വീണുകൊണ്ടിരുന്നു,
പുസ്തകഷെൽഫിനുള്ളിൽ നിന്നും.
ചിലപ്പോൾ അയാൾ തിന്നാതെ
പതുക്കെ വെറുതേ തൊലി കളഞ്ഞുകൊണ്ടിരുന്നു.
അതിനുള്ളിൽ എന്തോ ജീവിക്കുന്നുണ്ടെന്ന പോലെ

അങ്ങനെ അയാൾ തണുപ്പുകാലം മുഴുവൻ
ഓറഞ്ച് തിന്നു
തിന്നുമ്പോൾ, ഏതോ നോവലിലെ നായികയെക്കുറിച്ചയാൾ
ഓർത്തു
ഒരു പ്ലെയ്റ്റു നിറയെ ഓറഞ്ചുണ്ടായിരുന്നു
അവളുടെ കയ്യിൽ
അതിലൊന്ന് കഥാന്ത്യം വരെ ഉരുണ്ടുരുണ്ടുപോയി
പക്ഷേ ആരാണതെഴുതിയതെന്ന്
അയാൾക്കോർക്കാൻ കഴിഞ്ഞില്ല
അയാൾ നിശ്ശബ്ദമായിരുന്ന് ഓറഞ്ചു തിന്നുക മാത്രം ചെയ്തു
ജനൽപ്പടിമേൽ ഓറഞ്ചുതൊലി കൂമ്പാരം കൂടി.

താനൊരു കൊച്ചുപയ്യനായിരുന്നപ്പോൾ
ആശുപത്രിക്കിടക്കക്കരികിലിരുന്ന ഓറഞ്ച്
ഒടുവിലവൻ ഓർത്തു.
അമ്മക്കത് എവിടുന്നു കിട്ടി എന്നവനറിയില്ല
അവൻ്റെ കുഞ്ഞനിയന്
ഒരെണ്ണം തിന്നണമെന്നുണ്ട്.
പക്ഷേ അമ്മ പറഞ്ഞു, വേണ്ട,
ചേട്ടൻ തരുന്നത് പങ്കിട്ടാൽ മതി.
അവസാനത്തെ ഒരോറഞ്ച് തിന്നാൻ
രണ്ടു പേർക്കും കഴിഞ്ഞില്ല.
രാത്രിയായിട്ടും അതവിടെ ബാക്കിയായി.
(ആ അവസാന ഓറഞ്ചിന് പിന്നീടെന്തു സംഭവിച്ചു?)

അയാളങ്ങനെ ഓറഞ്ചു തിന്നു,
ആ തണുപ്പുകാലം മുഴുവൻ.
മഞ്ഞുള്ള ദിവസങ്ങളിൽ, നരച്ച കാലാവസ്ഥയിൽ
പ്രത്യേകിച്ചും.
സമയം മാത്രമേ തനിക്കുള്ളൂ
എന്ന മട്ടിൽ
വളരെ പതുക്കെ അയാൾ തിന്നു.
ഇരുട്ടു വിഴുങ്ങുകയാണെന്ന പോലെ.
അയാളങ്ങനെ തൊലികളഞ്ഞ് ഓറഞ്ചു തിന്നുകൊണ്ട്
ജനലിലൂടെ തിളങ്ങിക്കാണുന്ന
മഞ്ഞിൻ്റെ തേജസ്സ് നോക്കി നിന്നു.


Monday, December 9, 2024

കേദാർനാഥ് സിങ്

സമയവുമായ് എൻ്റെ ആദ്യസമാഗമം

കേദാർനാഥ് സിങ്


സമയത്തെ ഞാൻ ആദ്യം കണ്ടുമുട്ടിയതെപ്പോഴാണ്?
അതാലോചിക്കുമ്പോൾ
എൻ്റെ ആദ്യത്തെ സ്കൂളിലെ
മുൻഷി ഹുലാസ് റാമിനെ ഞാനോർക്കും
അദ്ദേഹം പറയും,
കുട്ടികളേ, കിണറിനടുത്തു പോയി
നട്ടുച്ചപ്പൂക്കൾ വിരിഞ്ഞോ ഇല്ലയോ നോക്ക് എന്ന്

ഉച്ച ഇടവേള 12 മണിക്കാണു തുടങ്ങുക
കൃത്യം 12 നു തന്നെ നട്ടുച്ചപ്പൂക്കൾ വിരിയുമെന്നാണ്
മാഷിൻ്റെ വിശ്വാസം

ഈ കുഞ്ഞിക്കുഞ്ഞിപ്പൂക്കളും
12 ൻ്റെ ക്ലോക്കടിയും
തമ്മിലെന്താണു ബന്ധം,
ഞങ്ങൾക്കതൊരത്ഭുതം തന്നെയായിരുന്നു.

കിണറ്റരികിലെ ചെളിവെള്ളത്തിനും

കുഞ്ഞിക്കുഞ്ഞിപ്പൂക്കൾക്കുമൊപ്പം
സമയം എന്നിലേക്ക്
ഇങ്ങനെയാണു കടന്നുവന്നതെന്ന്
വൈകി മാത്രമാണു ഞാനറിഞ്ഞത്.
അതാണ് എൻ്റെ വാച്ച്
തോന്നുമ്പോലെ പായുന്നത്.

എൻ്റേതല്ല,
ആരുടെ സമയമാണ്
എൻ്റെ വാച്ചിൽ മിടിച്ചുകൊണ്ടിരിക്കുന്നതെന്ന്
ആരോടാണു ഞാനിപ്പോളൊന്നു ചോദിക്കുക?

Saturday, December 7, 2024

ലിയു ക്സിയ (ചൈന, ജനനം:1961)

വാക്ക്

ലിയു ക്സിയ (ചൈന, ജനനം:1961)


രാവിലെ
ആരുടെയോ സ്വപ്നത്തിലെ ഒരു വാക്ക്
ഒരു ഗൂഢാലോചന പോലെ
എന്നെ നോക്കുന്നു
ഞാൻ കണ്ണു തുറക്കുന്ന സമയം
ഗംഭീരമൊരു ആംഗ്യത്തോടെ
അതെന്നെ കവരുന്നു

വേദനക്കും നിലവിളിക്കും
മരണത്തിനും വരെ കാരണമായേക്കാം
ഭേദമാകാത്ത രോഗം പോലുള്ള
ആ ഏകാന്ത വാക്ക്

എന്നാൽ ഞാൻ അസൂയാലു
അതു പറന്നുയരുന്നു
എന്നെ കവരുമ്പോൾ!

Friday, December 6, 2024

സാരം

സാരം


പാതി തുറന്ന വായിൽ നിന്നും

ചുണ്ടിൻകോണിലൂടെ

താഴേക്കൊഴുകി വീഴുന്ന

കേല


ഉറക്കത്തിലായാലും

ഉണർവിലായായും

ജീവിതസാരമിതേ!


കരിമ്പാറച്ചുണ്ടിൻ കോണിലൂടെ

ഒലിച്ചു വീഴുന്ന കേല


മനുഷ്യനായാലും

പ്രകൃതിയായാലും

ജീവിതസാരമിതേ!

Tuesday, December 3, 2024

ചുണ്ടൻ

ചുണ്ടൻ


പുഴയിലെ ജലപ്പരപ്പിനു തൊട്ടുമുകളിലൂടെ
ഇരട്ടവരിജാഥയായി
ഇതാ കടന്നുപോകുന്നു
നൂറു നൂറു പക്ഷികൾ

പറക്കുന്നെന്നു പറയാൻ വയ്യ
കാലുകൾ വെള്ളത്തിൽ
തൊട്ടു തൊട്ടില്ലെന്ന മട്ടിൽ
ഒഴുകുന്നു
നൂറുനൂറുപേർ ചേർന്നു തുഴയുന്ന
ഒരു വലിയ ചുണ്ടൻവള്ളം പായുന്ന പോലെ.

പുഴവക്കത്തെ
ഈ കുടുസ്സു മുറിയിലിരുന്നു നോക്കുമ്പോൾ
വെള്ളത്തിനും കിളികളുടെയടിവയറിനുമിടയിൽ
ഒരു കീറു വിടവിൻ്റെ തോണിത്തട്ട്.
അതിനു കുറുകെ
താഴേക്കു നീളുന്ന നൂറു കാലുകൾ
മുകളിലേക്കുയരുന്ന നൂറു ചിറകുകൾ

തുഴ ഒരു വശത്തേക്കു കുത്തിയുയർത്തുമ്പോൾ
അതേ വശത്തേക്കു മുഖം ചെരിച്ചു നോക്കുന്ന
എല്ലാ തുഴച്ചിൽക്കാരും
മറുവശത്തേക്കു കുത്തിയുയർത്താനായി
മറുവശത്തേക്കു തല ചെരിക്കും മുമ്പത്തെ
ഒരു മിന്നായത്തിൽ
എന്നെ കാണുക തന്നെ ചെയ്തു!




ടാഡാ ചിമാക്കോ (ജപ്പാൻ, 1930 - 2003)

കവിതകൾ

ടാഡാ ചിമാക്കോ (ജപ്പാൻ, 1930 - 2003)


1

ഒഴുക്ക്


ചലിച്ച്
ചലിക്കാതെ

ചലിക്കാതെ
ചലിച്ച്

കനത്ത ജലഭാരം
നദി മുന്നിലേക്കമർത്തുന്നു
അനന്തയിലേക്കൊഴുകുന്നു


2

നദി

ഞാനൊരു തീവണ്ടിയിൽ. മലയരികിലൂടെ പോകുന്ന ഉറക്കംതൂങ്ങി റയിൽപ്പാത.റയിലുകൾ ചെറുതായി തുരുമ്പിച്ചിട്ടുണ്ട്. അടുത്ത സീറ്റിൽ ഒരാളിരിക്കുന്നു. കാഴ്ച്ചയിൽ വിരസൻ, കണ്ണട വെച്ച മനുഷ്യൻ. എനിക്കയാളോട് ഒന്നും സംസാരിക്കാനില്ലാത്തതിനാൽ ഞാൻ ഉറക്കം തൂങ്ങാൻ തുടങ്ങി. അപ്പോൾ പെട്ടെന്ന് വണ്ടി നാട്ടിൻപുറത്തെ ശവക്കല്ലുകളാൽ ചുറ്റപ്പെട്ട ചെറിയൊരു റെയിൽവേ സ്റ്റേഷനിൽ കരകരപ്പോടെ നിന്നു. ഇറങ്ങിപ്പോകുന്നവരെല്ലാം മരിച്ചവരോ? തീവണ്ടിയുടെ താളത്തിലുള്ള കരകരപ്പും കുലുക്കവും ഒന്നുകൂടി ഉച്ചത്തിലാകുന്നതറിഞ്ഞ് ഞാൻ വീണ്ടും ഉറക്കം തൂങ്ങാൻ തുടങ്ങി. കണ്ണുകളുയർത്തി നോക്കിയപ്പോൾ ഞങ്ങൾ സ്റ്റീൽ തൂണുകളും കൈവരികളുമുള്ള ഒരു പാലത്തിലൂടെ കടന്നുപോവുകയാണ്. ഒരു നദി. നദി! ഞാൻ ധൃതിപിടിച്ച് അടുത്ത സ്റ്റേഷനിൽ ഇറങ്ങി. അടുത്തിരുന്ന മനുഷ്യൻ ജനലിലൂടെ എന്നോടെന്തോ അലറിപ്പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ അയാളുടെ വായ ചലിക്കുന്നതു മാത്രമേ കണ്ടുള്ളൂ.ശബ്ദം കേട്ടതേയില്ല.

പുറത്തേക്കു കടക്കാൻ സ്‌റ്റേഷൻ്റെ കവാടത്തിൽ ഞാൻ ടിക്കറ്റിനായി പരതി. അതു പോയെന്നു മനസ്സിലാക്കി. സ്റ്റേഷൻ മാസ്റ്റർ കയ്യിൽ ഒരു കടലാസു തുണ്ടുമായി വരുമ്പോൾ ഞാൻ ഉൽക്കണ്ഠാപൂർവം തോൾബാഗിൻ്റെ ആഴത്തിൽ കുഴിക്കുകയായിരുന്നു. കയറിയ സ്റ്റേഷൻ്റെ പേരും ഇറങ്ങിയ ഈ സ്റ്റേഷൻ്റെ പേരും എഴുതിത്തരാൻ സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. രണ്ടും എനിക്കറിയുമായിരുന്നില്ല. പണിയായല്ലോ എന്ന മുഖഭാവത്തോടെ അയാൾ അതു സാരമില്ല എന്നു പറഞ്ഞു. ഞാൻ എന്തോ എഴുതി. എനിക്കു സ്വരൂപിക്കാൻ കഴിയുന്ന ഏറ്റവും അവ്യക്തമായ, ഫീനിഷ്യൻ അല്ലെങ്കിൽ മിനോവൻ അക്ഷരങ്ങളെപ്പോലുള്ള അക്ഷരങ്ങളിൽ. നാടകീയമായ ഒരാംഗ്യത്തോടെ ഞാനത് സ്റ്റേഷൻ മാസ്റ്റർക്കു കൊടുത്തു. മതി, ഇതു ധാരാളം എന്നു പറഞ്ഞ് അദ്ദേഹം അതു ഫയലിൽ വക്കാൻ പോയി.

ഞാൻ പോരുമ്പോൾ അവിടെ ഒരു നായ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒരു കൊച്ചു പെൺകുട്ടിയായിരുന്നപ്പോൾ എന്നോടൊപ്പമുണ്ടായിരുന്ന താരോ എന്ന നായയായിരുന്നു അത്. അക്കാലത്ത് ഒരു ദിവസം അപ്രത്യക്ഷനായ അത് പിന്നൊരിക്കലും മടങ്ങിവന്നില്ല. ഷഖാലിൻ,ഷിബ ഇനങ്ങളുടെ സങ്കരമായിരുന്നു അത്. എടുത്തുപിടിച്ച ത്രികോണാകൃതിയിലുള്ള കൊച്ചുകാതുകളായിരുന്നു അവന്.സുവർണ്ണസ്പർശമുള്ള മനോഹരമായ ബ്രൗൺ രോമങ്ങളായിരുന്നു.നായ അരികിൽ വന്ന് പഴയ ദിനങ്ങളെപ്പറ്റി ചിന്തിക്കുന്നതുപോലെ എൻ്റെ കാലിനരികിൽ ചടഞ്ഞു നിന്നു. താരോ, ഇക്കാലമത്രയും നീ ജീവനോടിരുന്നോ?

താരോയുടെ രോമത്തിൻ്റെ അതേ സ്വർണ്ണ ബ്രൗൺ നിറം മലകളും എടുത്തണിഞ്ഞിരിക്കുന്നു. ശരൽക്കാലത്തിനൊടുവിൽ എന്നപോലെ? ഇലകൾക്കെല്ലാം തിളങ്ങുന്ന സ്വർണ്ണനിറം, എന്നാൽ പകൽ അവസാനിക്കാറാവുമ്പോൾ നനഞ്ഞ നിഴലുകൾ വളരുന്നു. നദിയുടെ സുഗന്ധം ഞാൻ പിടിച്ചെടുക്കുന്നു,അവിടേക്കു നടക്കാൻ തുടങ്ങുന്നു. താരോ പിന്തുടരുന്നു. ഇടക്കിടക്ക് അതിൻ്റെ നനവാർന്ന മൂക്ക് എൻ്റെ കാൽവണ്ണക്കു പിറകിൽ മൃദുവായ് ഉരുമ്മുന്നു. ഒരു മൃഗത്തിൻ്റെ തണുത്തുറഞ്ഞ മൂക്ക്

കാട്ടിലൊരു തുറസ്സിൽ ശരൽക്കാലത്തെ കോളാമ്പിപ്പൂക്കൾ വിരിഞ്ഞിരിക്കുന്നു. നീല പടർന്ന കരിഞ്ചുവപ്പു മൊട്ടുകൾ, അവിടവിടെ. ചിതറിയ നീല നാളങ്ങൾപോലെ എൻ്റെ കാൽക്കൽ അവ വിരിയുന്നു. നീളൻ പുല്ലുകളുടെ നിഴലിൽ പൂവാകൃതിയിൽ കത്തിക്കൊണ്ടിരിക്കുന്ന അലൗകികശക്തിയാണതെന്ന് കാട്ടുകുമിളുകൾ പുറപ്പെടുവിക്കുന്ന പച്ചക്കുറുക്കൻവെളിച്ചം പറയുന്നു. എനിക്കു മുഴുവനായും വെളിപ്പെടാത്ത തരത്തിൽ താരോ ഇപ്പോൾ ഒരു കുറുക്കനായി മാറിക്കഴിഞ്ഞു. സാധാരണ സമഭുജത്രികോണങ്ങളായിരുന്ന ചെവികൾ നീണ്ട് സമപാർശ്വത്രികോണങ്ങളായിരിക്കുന്നു. മുഖം നീളനായി, വാലിൻ്റെ വളവു നിവർന്ന് പുറകിൽ നേരേ നില്പായ്.

വരാൻപോകുന്ന മൂവന്തിയുടെ മുദ്രകൾക്ക് ആഴം കൂടി. അന്തരീക്ഷത്തിന് ഭാരമുള്ള ഒരു ഞെരുക്കം. വായുവിൻ്റെ ഓരോ തരിയിലും പുരണ്ടിരിക്കുന്നു നിഗൂഢമായ ഒരു പ്രേതശോഭ.പച്ചമിനുങ്ങുവെളിച്ചത്താൽ അത് അന്തരീക്ഷത്തെ മിന്നിച്ചു. താരോ ഇപ്പോൾ പൂർണ്ണമായും ഒരു കുറുക്കനായി മാറി ഓളിയിട്ട് ഉൾക്കാട്ടിലേക്ക് ഓടിപ്പോയി,നദിയുടെ ശബ്ദത്തിനൊപ്പം എന്നെ വിട്ട്.

Monday, December 2, 2024

ഫെലിപ്പേ ബെനിറ്റസ് രെയാസ് (സ്പാനിഷ്, ജനനം :1960)

മുള്ളുകളിൽ കുരുങ്ങിക്കിടക്കുന്നു
ദിനപത്രത്തിൻ ഒരു താള്
ഒരു യുവതി പരസ്യം ചെയ്യുന്നു
മാന്ത്രിക രോമനിവാരണ ലേപനം

യാഥാർത്ഥ്യം എന്നത്
ഭൂതകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു

(സ്പെയിനിൽ വിനോദസഞ്ചാരിയായി വന്ന പോൾ ചേസ് എഴുതിയ കവിതകളിലൊന്ന്)

- ഫെലിപ്പേ ബെനിറ്റസ് രെയാസ് (സ്പാനിഷ്, ജനനം :1960)

മൈക്കേൽ ഒണ്ടജേ (ശ്രീലങ്കൻ - കനേഡിയൻ, ജനനം 1943)

സിംഹള വാസ്തുവിദ്യയുടെ ആദ്യ നിയമം

മൈക്കേൽ ഒണ്ടജേ (ശ്രീലങ്കൻ - കനേഡിയൻ, ജനനം 1943)


ഒരിക്കലും വെക്കരുത്
നേർരേഖയിൽ മൂന്നു വാതിലുകൾ

അവയിലൂടൊരു പിശാച്
നിങ്ങളുടെ വീട്ടിനകത്തേക്കിരച്ചു വരും
നിങ്ങളുടെ ജീവിതത്തിലേക്ക്.

നിശ്ശബ്ദം എൻ്റെ കൈകളിൽ

നിശ്ശബ്ദം എൻ്റെ കൈകളിൽ



സംഗീതോപകരണങ്ങൾ ഞാൻ
പല തവണ ചുമന്നുകൊണ്ടുപോയതായി
ഓർക്കുന്നു.
മറ്റുള്ളവർക്കു വായിക്കാൻ.
അവ നിറയെ
തൊട്ടാൽ തുളുമ്പുന്ന
സംഗീതമാണെന്ന ഉറപ്പോടെ
നിശ്ശബ്ദമെൻ്റെ കൈകളിൽ.
പലനിറമുള്ള പഴച്ചാറുകൾ നിറഞ്ഞ
ചില്ലുചഷകങ്ങൾ നിരന്ന തട്ടേന്തിപ്പോകുന്ന
പാനോപചാരകനെപ്പോലെ.
സംഗീതോപകരണങ്ങൾ
എൻ്റെ കൈകളിൽ
നിശ്ശബ്ദമായ് ഇരിക്കും എന്നതാണ്
എൻ്റെ കൈകൾ ലോകത്തിനു നൽകുന്ന
ഒരേയൊരു വാഗ്ദാനം
പെട്ടിയിൽ വെച്ചു പൂട്ടിയവ മാത്രമല്ല
നെഞ്ഞു തുറന്നു കാണിക്കുന്നവ പോലും.
വാദകൻ്റെ വിരലു പതിഞ്ഞാൽ
അവയെന്നെ മറക്കും,തീർച്ച
ഏതു ഗിറ്റാർ, ഏതു കീബോർഡ്,
ഏതു തബല? - ഞാനും മറന്നു.
ഒരോടക്കുഴലിൻ്റെ ഭാരം പക്ഷേ
ഒരിക്കലറിഞ്ഞത്
മറക്കാൻ വയ്യ
എനിക്കത് എടുക്കാനേ കഴിഞ്ഞില്ല
അതു കണ്ടു നീ വന്ന്
അതെടുത്തൊന്നൂതി
എനിക്കു തന്നു
"കാറ്റുള്ളിൽ
കട്ടപിടിച്ചിരിക്കുകയായിരുന്നു
ഒന്നൂതിയപ്പോൾ
അതൊഴിഞ്ഞു പോയി"
- നീ ചിരിച്ചു.

Sunday, December 1, 2024

പങ്ക്

പങ്ക്



എൻ്റെ സ്കൂൾ കാലത്തും
അദ്ദേഹം എഴുതിക്കൊണ്ടിരുന്നു
വേണമെങ്കിൽ എനിക്കു കാണാമായിരുന്നു.
കാണാൻ ഞാൻ പോയില്ല
ആ സമയം കൂടി
അദ്ദേഹത്തിന് എഴുതാനായി കൊടുത്തു.
ഞാൻ കൊടുത്ത സമയം കൊണ്ടാവാം
തൻ്റെ അവസാന കവിതകളിലൊന്ന്
അദ്ദേഹമെഴുതിയത്.
ഒരുപക്ഷേ, 'അന്തി ചായുന്നു'

ഞാൻ മുട്ടിലിഴഞ്ഞ കാലത്തും
അദ്ദേഹം എഴുതിക്കൊണ്ടിരുന്നു
വേണമെങ്കിൽ എനിക്കു കാണാമായിരുന്നു
കാണാനായിപ്പോകാൻ
കണ്ണും കാലുമുറച്ചിരുന്നില്ല എന്നേയുള്ളൂ.
ആ സമയം കൂടി
അദ്ദേഹത്തിന് എഴുതാനായി കൊടുത്തു
ഞാൻ കൊടുത്ത സമയം കൊണ്ടാവാം
തൻ്റെ അവസാനകാല മാസ്റ്റർപീസുകളിലൊന്ന് 
അദ്ദേഹമെഴുതിയത്.
ഒരുപക്ഷേ, 'അന്തിത്തിരി'
എൻ്റെ വാശിക്കരച്ചിൽ ഊതിക്കെടുത്താത്തതിനാൽ
അതു കൊളുത്തപ്പെട്ടു.

ഞാൻ ജനിച്ചിട്ടേയില്ലാത്ത കാലത്തും
അദ്ദേഹം എഴുതിക്കൊണ്ടിരുന്നു.
തീർച്ചയായും എനിക്കു കാണാമായിരുന്നു
കാണാൻ ഞാൻ ഇല്ലായിരുന്നു എന്നുമാത്രം.
ആ സമയം കൂടി അദ്ദേഹത്തിനു കൊടുത്തു
ആ കൊടുത്ത സമയംകൂടി ചേർത്താവാം
അമ്പത്തൊന്നു വയസ്സിനകം
തൻ്റെ മുഴുവൻ കവിതകളും എഴുതിത്തീർത്ത്
അന്തിമമാം മണമർപ്പിച്ചടിഞ്ഞ മലർ പോലെ
തിരക്കിട്ടദ്ദേഹം കടന്നുപോയത്

വൈലോപ്പിള്ളി
ഇടശ്ശേരി
ആശാൻ
അവർ തീർത്ത ശില്പങ്ങളിൽ
എൻ്റെ സമയത്തിൻ്റെയൊരു മുറിയെല്ല്
ഒരു തുണ്ടു മാംസം
ഒരു തുടം ചോര!
അവർ നട്ടു പടർത്തിയവയിൽ
എൻ്റെ സമയമൊരില!
എൻ്റെ ബാക്കി സമയം
ഉതിർന്നു കിടക്കുന്നു താഴെ!
ദൂരെ ഒരു മുടിയിഴ,
ചക്രവാളരേഖ,
ഒരു വരി,
എഴുതാൻ