37
കഴുത്തുവേദന
മനുഷ്യകുലത്തിന്
കഴുത്തു തിരിച്ച്
പിന്നിലേക്കു നോക്കാനാവുന്നില്ല
അതു മുന്നിലേക്കേ നോക്കി
പൊയ്ക്കൊണ്ടിരിക്കുന്നു.
വഴി ഒരു കൊടുംവളവു തിരിഞ്ഞ്
വന്നേടത്തേക്കു തന്നെ
മടങ്ങുന്നതറിയാതെ
38
മകൾക്ക് ഒരു കൽക്കത്ത
കൽക്കത്താ നഗര നിറുകയിൽ
മുഴങ്ങുന്നു ചൈത്രമാസക്കുയിൽ.
വഴിവക്കിലെ മാവുകൾ
പൂക്കാനൊരുങ്ങി നിൽക്കുന്നു.
മഹാകവി ടാഗോറിൻ്റെ മൂക്കിലൂടെ
മലയാളത്തിലും പരന്നതാണല്ലോ
വംഗദേശത്തെ ചൈത്രത്തിലെ
മാമ്പൂമണത്തിൻ്റെ ഗാഢത
വഴിമരത്തണൽ പറ്റി വെയിലേൽക്കാതെ
തിരക്കേറിയ
ഗരിയാഹട്ട് വഴിയോരച്ചന്തയിലൂടെ
കാൽനടക്കാർ നീങ്ങുന്നു.
ചൈത്രമാസക്കുയിലും കാഷ്ടിക്കും
അതു തടുക്കാൻ
വഴിയോര മരത്തോടു ചേർത്തു മേഞ്ഞ
ഷീറ്റിനു താഴെ
തയ്യൽ മെഷീൻ ചവിട്ടി
തുന്നിക്കൊണ്ടിരിക്കുന്നു ഒരു സ്ത്രീ
തിരിച്ചെത്തി ഈ കാഴ്ച്ച പറഞ്ഞപ്പോൾ
മകൾ ചോദിക്കുന്നു
രാത്രി ആ തയ്യൽ മെഷീൻ എന്തു ചെയ്യും?
തെരുവിൽ അതങ്ങനെയിട്ട്
ആ സ്ത്രീ പോകുമോ?
അതാരും കൊണ്ടുപോകില്ല
ഞാനവളോടു പറഞ്ഞു
തന്നത്താൻ പറഞ്ഞു,
ഇല്ലായിരിക്കും.
ഒരു വലിയ തയ്യൽയന്ത്രമല്ലേ കൽക്കത്ത!
അതിന്മേൽ നിന്നു മേലേക്കു
പൊങ്ങിപ്പടർന്നതല്ലേ ആ തണൽമരം!
അവർ തയ്ച്ചുകൊണ്ടിരുന്ന പകലിൽ
ചക്രം ചവിട്ടിക്കറങ്ങി
സൂചിയിറങ്ങിക്കയറി
നൂലോടുന്നതിനൊത്ത്
കൽക്കത്താത്തെരുവ് നീണ്ടു നീണ്ടു വരുന്നു
ദൂരെ ദൂരെ മണ്ണിൽ പുരണ്ടു മുഷിഞ്ഞ
ഹൂഗ്ലിക്കര വരെ.
അവർ നിർത്തിപ്പോയ രാത്രി
അതേ തെരുവ്
സൂചി അതിന്മേൽ തറച്ച വിധം
തുന്നാൻ ബാക്കി നിർത്തിയ ഒരു തുണിത്തുണ്ടിനറ്റം.
ആരു കൊണ്ടുപോകാൻ
എങ്ങനെ കൊണ്ടുപോകാൻ!
മകൾക്ക് ഹരം തയ്യൽ
ഒരു മെഷീൻ വാങ്ങിച്ചു കൊടുക്കണം
കൽക്കത്തയുടെ ഓർമ്മക്ക്
39
അന്ധത
ചിന്തകൾകൊണ്ട് മനുഷ്യർ
തങ്ങളെ നിരന്തരം
സ്പർശിച്ചുകൊണ്ടിരിക്കുന്നതിൻ്റെ
അസഹ്യത
എല്ലാ വസ്തുക്കൾക്കുമറിയാം
ഒരിക്കൽ ഒരു വാതിൽപ്പിടി
എന്നോടു ചോദിച്ചത്
കുറച്ചുറക്കെയായിപ്പോയി:
എന്നെ മനസ്സിലായോ?
40
കാളത്തല
കാവിലെ വേല.
ഇക്കുറി
ദേശക്കാളയുടെ തലക്ക്
മുമ്പൊരിക്കലുമില്ലാത്ത വലുപ്പം.
മാനംമുട്ടിനിൽക്കുന്ന കാളത്തലയുടെ നിഴലിൽ
തുള്ളിയാർത്തൂ ദേശം.
വേല കഴിഞ്ഞ്
തലയോടെ കാളപോയി
ദേശം വെയിലിലും പൊടിയിലും
മയങ്ങി
മയക്കത്തിൽ
മാനം മുട്ടി
പെരുംകാളത്തല.
അതിൻ്റെ കണ്ണാടിനിഴൽ.
കാളത്തലക്കുള്ളിൽ ദേശം.
ഇടം കൊമ്പിനുള്ളിൽ
ഉരസിയിറങ്ങിക്കളിക്കുന്നവർക്കിടയിലുണ്ട്
ഞാനും
എന്നാൽ
എവിടെ അതിൻ്റെ ശരീരം?
ദേശം കറിവെച്ചു കഴിഞ്ഞോ
നിഴലിറച്ചി?
41
ഹിംസ
മകളുടെ തലമുടി ചീകി
പേൻ മുട്ടിയിരിക്കുന്നൂ ഞാൻ
ഹിറ്റ്ലറാകാതിരിക്കാൻ
സ്റ്റാലിനാകാതിരിക്കാൻ
......... ആകാതിരിക്കാൻ
വിട്ടു പോയേടത്ത്
നിങ്ങൾ പ്രതീക്ഷിക്കുന്ന ആ പേരു തന്നെ
ചേർത്തു പൂരിപ്പിക്കൂ
അതിവിടെ അച്ചടിച്ചാൽ
എന്നെപ്പിടിച്ചു തുറുങ്കിലിടും
അച്ചടിച്ചില്ലെങ്കിലും
നിങ്ങളാപ്പേരു ചേർത്തു വായിക്കും.
മരിക്കും മുമ്പ്
പേരക്കുട്ടിയുടെ മുടി ചീകി
പേൻ മുട്ടിയിരിക്കാനുമാഗ്രഹിക്കുന്നു ഞാൻ.
********************
ഒരു നോവലിൽ
കഥാപാത്രം
കൈ കഴുകുന്ന സിങ്കിലേക്കു
തലകുനിച്ചുനിന്ന്
മുടി ചീകി
പേനുകളെ ടാപ്പു തുറന്ന്
വെള്ളമൊഴിച്ച് ഒഴുക്കിവിടുന്നതിൻ്റെ
വിവരണം വായിച്ചു.
അങ്ങനെയാകാം അവിടങ്ങളിൽ
പേനുകളെ കൊല്ലുക
പേൻ മുട്ടിക്കൊല്ലുന്നതിൻ്റെ ഹരം
ആ കഥാപാത്രത്തിനറിയില്ലെന്നുണ്ടോ?
ഒരിക്കലറിഞ്ഞാൽ
നോവലിസ്റ്റിൻ്റെ കൈ പിടിച്ച്
അയാളാ ഭാഗം തിരുത്തിയെഴുതിക്കും
എഴുത്തുകാരനോടു പറഞ്ഞിട്ടു കാര്യമില്ല
നിസ്സാരമായെടുക്കും
കഥപാത്രത്തോടു പറയണം.
അയാൾ പറയട്ടെ,
ഹേ എഴുത്തുകാരാ
ഹിംസയുടെ നേർത്ത ടിക് ടിക്
എന്നെ കേൾപ്പിക്കൂ
ക്ലോക്കിൻ്റെ വെടിയൊച്ചകളിൽനിന്ന്
മോചിപ്പിക്കൂ
42
ആയിരം നാവുകൾ
ആയിരം നാവുകൾ കൊണ്ട്
അനന്തനു വർണ്ണിക്കാൻ
ഒറ്റ വിഷയം:
യുദ്ധം.
ആയിരക്കണക്കിനു കൊല്ലമായി
അനന്തനതു തന്നെ
വർണ്ണിച്ചുകൊണ്ടിരിക്കുന്നു.
999 നാവു കൊണ്ട്
അനന്തൻ ദൈവത്തെ വർണ്ണിക്കുന്നു
999 ഭാഷകളിൽ
അത്രയും പേരിലുള്ള ദൈവത്തെ
998 നാവാൽ
പ്രേമം വർണ്ണിക്കുന്നു.
ചുരുക്കം നാവേ പൊന്തുന്നുള്ളൂ
വിശപ്പ്
ഏകാന്തത
ദുഃഖം
വർണ്ണിക്കാൻ
ഒരൊറ്റ നാവാൽ
മൗനം
വീണ്ടും ആയിരം
ആയിരം
നാവുകൾ
യുദ്ധം
43
തുമ്പുകൾ
രാവിലെ പെട്ടിക്കടയുടെ മുന്നിൽ നിൽക്കുമ്പോൾ അപ്പുറത്തെ നാൽക്കൂട്ടപ്പെരുവഴിയിൽ നിന്നും ഇടത്തേക്കു തിരിഞ്ഞ് കെട്ടിടനിഴലുകൾക്കിടയിൽ പൂണ്ടു പോകുന്ന അതേ ആൾ ഉച്ചകഴിഞ്ഞ് പോസ്റ്റ് ഓഫീസ് റോഡിലെ കെട്ടിട നിഴലുകളിൽ നിന്നു ജങ്ഷൻ വെയിലിലേക്കു പൊന്തിവന്ന് വാഹനങ്ങൾക്കിടയിൽ മായുന്നു.അതേ ആൾ പിറ്റേന്നു രാവിലെ പള്ളിക്കവലയിൽ നിന്നു ബാങ്ക് റോഡു വഴി തിരിയുന്നു. സന്ധ്യക്ക് റെയിൽവേ സ്‌റ്റേഷൻ കൂക്കിനു നേർക്കു കുതിക്കുന്നു.
വിടരുതല്ലോ, മറയുംമുമ്പ് പിന്തുടർന്നപ്പോൾ ഏതോ കുഴപ്പം പിടിച്ച കേസിൻ്റെ തുമ്പുപോലെ ഞാൻ നിൽക്കുന്ന കവല ഏതായാലും അവിടെ, ഏതെങ്കിലും ഒരു റോഡിലേക്കു തിരിയുകയോ ഏതെങ്കിലുമൊരു റോട്ടിൽ നിന്നു കവലയിലേക്കു കയറുകയോ ചെയ്യുന്ന മട്ടിൽ ഒന്നുകിൽ പുറം അല്ലെങ്കിൽ മുഖം അതുമല്ലെങ്കിൽ വശം അതുമല്ലെങ്കിൽ കാൽമടമ്പ് ഒരു കടലാസ് തുണ്ട് കത്തുമ്പോഴുള്ള നാളം പോലെ കാണിച്ച് അയാൾ.
തുമ്പു മാത്രം.
പൂണ്ടു പോകുന്നതിനും പൊന്തി മായുന്നതിനുമിടയിൽ ചില തുമ്പുകൾ മാത്രം.
44
തർജമഭാഗ്യം
ചില ഭാഷകൾ ഭാഗ്യം ചെയ്തവയാണ്
അവയിലെ കവിതകൾ പരിഭാഷപ്പെടുത്തണമെന്ന്
ലോകത്തിനു തോന്നുന്നു.
ചില ഭാഷകളിലെ കവിതകൾ
പരിഭാഷപ്പെടുത്തണമെന്ന്
തോന്നുകയേ ചെയ്യാത്തതിനാൽ
ഭാഗ്യമില്ലാത്തതായിത്തന്നെ തുടരുന്നു
ലോകമെന്നും
45
ഉദാഹരണങ്ങൾ
ഉദാഹരണത്തിന്
ഈ തീവണ്ടി
നിൽക്കാനായി
മെല്ലെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ
അവസാന തീവണ്ടിയായും
പുറത്തേക്കു നോക്കിയാൽ കാണുന്ന നഗരം
അവസാന നഗരമായും
ഇതു പ്രവേശിച്ചു കഴിഞ്ഞ ഈ തീവണ്ടിനിലയം
അവസാന തീവണ്ടിനിലയവുമായി
കാണപ്പെടുന്നു.
അവസാനത്തെ
ഇ - രി - പ്പി - ട - ങ്ങൾ
ഭ - ക്ഷ - ണ - ക്ക - ട - കൾ
അ - റി - യി - പ്പു - കൾ
അവസാന വെ - ളി - ച്ച - ങ്ങൾ
അവസാന മ - നു - ഷ്യർ
നിൽക്കാനായി മെല്ലെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ
എന്തും അവസാനത്തേതായി തോന്നുന്നു
അവസാന മുറിവിൻ്റെ അവസാന നീറ്റൽ
അവസാന വൃക്ഷത്തിലെ അവസാന പുഷ്പം
അവസാന പുസ്തകത്തിലെ അവസാന കവിത
അവസാന ഭക്ഷണത്തിലെ അവസാന പുളിരസം....
46
മഞ്ഞയും വെള്ളയും
നാലഞ്ചു വേനൽമഴ, കൊഴിയും മുമ്പ്
കണിക്കൊന്നപ്പൂക്കളെല്ലാം വെളുത്തു
47
പ്രലോഭനം
പ്രാണവായു ബഹിർവായുവോടു ചേരുന്നു
പാഴുടൽ മണ്ണിനോടു ചേരുന്നു
കത്തിക്കുന്നെങ്കിൽ
ചാരം വെള്ളത്തിലലിയുന്നു
ഇതൊന്നുമല്ല മരിക്കാനെനിക്കു പ്രലോഭനം
ഭാഷ ഭാഷയോടു ചേരുന്നു.
48
പരപ്പ്
എൻ്റെ തൊലി
വലിയൊരു മേശയായതായി തോന്നുന്നു,
ഞാൻ അതു താങ്ങിനിൽക്കുന്ന കാലുകളും.
ഒരൊഴിഞ്ഞ സ്ഥലത്ത്
അതു കിടക്കുന്നു.
മേശപ്പുറത്തു ചിതറിക്കിടക്കുന്ന
ലൊട്ടുലൊടുക്കുകൾക്കിടയിൽ
നീ കൊണ്ടു വക്കുമോ
ഒരലങ്കാരസ്പർശനം?
49
വലിവ്
അയ്യായിരം കൊല്ലമങ്ങോട്ടു വലിക്കുന്നു
എഴുപത്തഞ്ചു കൊല്ലമിങ്ങോട്ടും വലിക്കുന്നു
നൂറ് പിന്നിരുനൂറുമഞ്ഞൂറു രണ്ടായിരം
പിറകോട്ടു പോകുന്നു കൊല്ലങ്ങളയ്യായിരം
രണ്ട് പിന്നെട്ട് പത്ത് പതിനഞ്ചിരുപത്
എഴുപത്തഞ്ചു കൊല്ലം മുന്നോട്ടു നിരങ്ങുന്നു
പെട്ടെന്നു നൂറ്റാണ്ടുകൾ പിന്നിലേക്കലയ്ക്കുന്നു
അപ്പൊഴേക്കൊരു കുതി മുന്നോട്ടു തെറിക്കുന്നു
ഇങ്ങോട്ടു വലിക്കുമെൻ കയ്യിലെത്തൊലിയിന്മേൽ
അങ്ങോട്ടു നാടൂർന്നു പോകുന്നതുണ്ടറിയുന്നു
മുന്നോട്ടു വലിക്കുമെന്നുള്ളംകാലിലെത്തൊലി
ചവിട്ടും കാലത്തിന്മേലുരഞ്ഞു പൊട്ടീടുന്നു
ആക്കമെപ്പൊഴുമയ്യായിരത്തിൻ നേർക്കായിടാം
ഈക്കൈകളെന്നാലെഴുപത്തഞ്ചൊത്തു വലിക്കട്ടെ
50
താളമല്ല താളം
ഞാനങ്ങനെ കണ്ടതുപോലെയല്ല കാര്യങ്ങൾ.
ഉരുട്ടിവെച്ച താളമല്ല താളം.
ചെറിയ ഭ്രംശം
ഒരു വഴുതൽ
ചിതറൽ
ഒന്നുരുളൽ ...
ഉരുട്ടിവെച്ചതെവിടെ,
മറ്റൊരു താളം തിരിയേ?
വിതാനം, പടുത,
മരിക്കുമ്പോൾ മറിയുന്ന കൃഷ്ണമണിപോലെ
തിരിയേ?
ഒരേ ചാണകയുരുളയല്ല
ചാണകവണ്ടു കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നത്.
കൂമ്പിയും വിരിഞ്ഞും
കൂമ്പിയും വിരിഞ്ഞും
വീട്ടുമുറ്റത്തെ
ചെറിയ സിമൻ്റു തൊട്ടിയിലെ
ആമ്പൽപ്പൂവു തളരുന്നു.
പല പൂക്കളാണ് നീ,
വള്ളി ഓർമ്മിപ്പിക്കുന്നു.
പല തൊട്ടിയല്ല ഞാൻ,
സിമൻ്റുതൊട്ടി കൂട്ടിച്ചേർക്കുന്നു.
പല പൂക്കളായി, പുതുപൂക്കളായി
നിന്നെ കണ്ടുകൊള്ളാം,
പ്രോത്സാഹിപ്പിക്കുന്നു ഞങ്ങൾ.
മാനത്തു പുതിയ മേഘങ്ങളാണു കറങ്ങുന്നത്.
ഈ താളത്തിലാണു സുഗമം.
ഹാ! ഞാനീ സുഗമതയറിയുന്നു.
എൻ്റെ പഴയ സുഗമതയെവിടെ?
പഴയ മേഘങ്ങൾ
കറങ്ങിയ വാനമിതല്ലായിരുന്നു
പഴയ കൃഷ്ണമണി ഇതല്ലായിരുന്നു
ഇതിലേക്കുറ്റുനോക്കിയിരിക്കേ
ഈത്താളത്തിൽ കറങ്ങേ
വീണ്ടും ചെറിയ കുലുക്കം
ഒരു വഴുതൽ
രാത്രിവണ്ടു കൊണ്ടുപോകുന്ന ചാണകയുരുള
ഒന്നു തിരിഞ്ഞ്
ചന്ദനയുരുളയായി മാറുന്നു
51
കടി
രാവിലത്തെ കൊതുകുകൾ
അന്നു ചെയ്യേണ്ടുന്ന കാര്യങ്ങൾ
ഓർമ്മിപ്പിക്കുന്നു
ഉച്ചക്കു പറക്കുന്ന കൊതുകുകൾ
ഏകാന്തതയെ സൂചിപ്പിക്കുന്നു.
സന്ധ്യാസമയത്തെ കൊതുകുകൾ
തിരക്കും ബഹളവും കുറിക്കുന്നു
രാത്രിയിലെ കൊതുകുകൾ
മുഴുവൻ ജീവിതത്തെയും
ഒരുമിച്ചു സംഗ്രഹിക്കുന്നു
കടി ഒരുപോലെത്തന്നെയെങ്കിലും
52
ചൈനീസ് നേരം
നേരമേറെച്ചെല്ലും മുമ്പ്
ഇന്നത്തെ പത്രം
മടക്കി മടക്കി ഞൊറിഞൊറിയാക്കി
ചൈനീസ് വിശറിയാക്കി
വീശിക്കൊണ്ടിരിക്കുന്നു
പെൺകുട്ടി
നേരമേറെച്ചെല്ലും മുമ്പ്
ഇവൾ ഒരു ചൈനീസ് സുന്ദരി
നേരമേറെച്ചെല്ലും മുമ്പ്
ഈ മേശക്കു വിരിയിടുന്നു
ഇവളുപേക്ഷിച്ച
വിശറി ഞൊറിവുകൾ
പത്താം നൂറ്റാണ്ടിലെ ഒരു
ചീനക്കവിയെപ്പോലെ
ഞാനതെടുത്തു വീശുന്നു
കൊള്ള കൊല ചോര
എല്ലാം പൂണ്ടു പോയ
ഞൊറിമടക്കുകൾക്കുള്ളിൽ നിന്ന്
കാറ്റു തുടങ്ങുന്നു.
53
പരീക്ഷാഹാളിൽ
പിന്നിലെ ഡസ്കിൽ നിന്നുത്തരം റാഞ്ചുന്ന
മുന്നിലെ ഡസ്ക്കുകാരാ,
കണ്ണിൻമുനയിൽ പിടയുമൊരുത്തരം
അങ്ങുനിന്നിങ്ങണയേ,
ദൈവമവതരിച്ചപ്പോൾ തടസ്സങ്ങ-
ളെല്ലാം തുറന്ന പോലെ
കൊള്ളിയാനൊക്കുന്ന നിൻ്റെ വേഗത്തിൽ ഹാൾ
അന്ധമായ് തീർന്നിടട്ടെ
54
ആദിത്തീക്കളിപ്പാട്ട്
പള്ളി കൊണ്ടുപോയി
അമ്പലത്തിനു കൊടുത്തു
അമ്പലം കൊണ്ടുപോയി
ബസ്തിക്കു കൊടുത്തു
ബസ്തി കൊണ്ടുപോയി
വിഹാരത്തിനു കൊടുത്തു
വിഹാരം കൊണ്ടുപോയി
ഗുഹക്കു കൊടുത്തു
ഗുഹ കൊണ്ടുപോയി
കുന്നിനു കൊടുത്തു
കുന്നു കൊണ്ടുപോയി
ഭൂമിക്കു കൊടുത്തു
ഭൂമി കൊണ്ടുപോയി
ആകാശത്തിനു കൊടുത്തു
കൊടുത്തേടത്തു നിന്നെല്ലാം
പ്രസാദമായ് അപ്പം കിട്ടി
അപ്പത്തിന്നു കടി കിട്ടി
കടിച്ചപ്പോൾ ചോര പൊട്ടി
ചോരപൊട്ടി തീയാളി
ആകാശം ചോരത്തീയ്
ഭൂമി ചോരത്തീയ്
ഗുഹ ചോരത്തീയ്
വിഹാരം ചോരത്തീയ്
ബസ്തി ചോരത്തീയ്
അമ്പലം ചോരത്തീയ്
പള്ളി ചോരത്തീയ്
ഈ പാട്ടു പാടുന്ന
നാവും ചോരത്തീയ്
55
രാജാവിൻ്റെ തല
പണ്ടേതോ പാഠപുസ്തകത്തിൽ
ഏതോ മഹാരാജാവിൻ്റെ ചിത്രത്തിൽ
കിരീടത്തിനുപകരം
തലയിൽ ചുരുണ്ടിരുന്നു
പാമ്പുപോലുള്ള
ഒരു തലപ്പാവ്
ഇന്നത് പെട്ടെന്നോർമ്മിക്കാൻ
ഒരു കാരണമുണ്ടായി.
തലച്ചോറിനെ ചുറ്റിവരിയുന്ന വമ്പൻ കുഴലുകളിലൂടെ
ചോര നീങ്ങുന്നതറിയുന്നു
പാഠപുസ്തകത്തിലെ മഹാരാജാവിൻ്റെ
പാമ്പിൻതലപ്പാവ് എങ്ങനെ മറക്കും?
പരീക്ഷാത്തലേന്ന് പുസ്തകം നിവർത്തേ
ആ തലപ്പാവ്
ചുരുണ്ടിരിക്കുന്ന പാമ്പായി
എൻ്റെ നേരെ
ഇരട്ടനാവ് ഇളക്കിക്കാണിക്കുമായിരുന്നു.
അപ്പോൾ ഒരു സീൽക്കാരമുയരും
ഞാൻ മൂർച്ഛിക്കും
കൊല്ലത്തിൽ മൂന്നു തവണ.
അതേമാതിരി
നാവിളക്കിക്കാട്ടുന്നു
തലക്കകത്തെ തലപ്പാവും
56
കാറ്റും ശരീരവും
ശ്വാസം വിടാതെ നിൽക്കുന്നൂ - ഇലച്ചില്ലകൾ
പതിയെ ശ്വാസം വിടുന്നൂ - ഇലച്ചില്ലകൾ
ശ്വാസം അയച്ചു വിടുന്നൂ - ഇലച്ചില്ലകൾ
ദീർഘശ്വാസം വിടുന്നൂ - ഇലച്ചില്ലകൾ
ഒന്നുയർന്നു താഴുന്നൂ - ഇലച്ചില്ലകൾ
ഒന്നു താണുയരുന്നൂ - ഇലച്ചില്ലകൾ
ശ്വാസം പിടിച്ചു നിൽക്കുന്നൂ - ഇലച്ചില്ലകൾ
ഇവിടുന്നിലച്ചില്ലകളേ - കാണാനുള്ളൂ
മരത്തടി, മരം മൊത്തം - കാണാനില്ല
ഇവിടുന്നതിൻ പശ്ചാത്തലം - കാണാനില്ല
ശ്വാസക്കാറ്റിന്നുള്ളിലെങ്ങോ - മറഞ്ഞിരിക്കും
ഏഴുനിറക്കിളിയേയും - കാണാനില്ല
57
മാലകൾ കവിതകൾ
(അമ്മു ദീപക്ക്)
മരവും കളിമണ്ണും ചായവും നൂലും മുത്തും
പലെടങ്ങളിൽ നിന്നുമെടുത്തു നീ കോർത്തൊരീ
മാലകൾ മുന്നിൽ വെച്ചു കാണിക്കെ,യതിലൊന്നിൽ
ശ്രീകൃഷ്ണപുരത്തിലെ മാനത്തെച്ചന്ദ്രന്നു മേൽ
പാടത്തെക്കളിമണ്ണു തേച്ചുരച്ചുണ്ടാക്കിയ
വാക്കൊന്നു കൂടെക്കോർത്തിട്ടുണ്ടു നീ പ്രത്യേകമായ്
കൈകളിലെടുത്തൊന്നു നോക്കിയാൽ തെളിഞ്ഞേക്കാം
കളിമൺനിലാച്ചന്തം പൊഴിയുന്നൊരാ മുത്ത്.
നിൻ പുതുകവിതയോ, താമരയിലയിന്മേൽ
പ്രേമമെന്ന പോലെയാണെഴുതീ നീയെന്നാലും
കാണുന്നൂ കരിക്കട്ട നനച്ചു കുറിച്ച പോൽ
നാമെല്ലാം പ്രകാശിക്കാൻ കത്തുന്ന സൂര്യന്നുമേൽ
ഒലിക്കും കരികൊണ്ടു കുതിർന്ന കവിതയാൽ
നമുക്കു നേരേ നോക്കി വായിക്കാമാദിത്യനെ
58
വേർപാടിൻ്റെ അർത്ഥം
വേർപാടിന് കുന്നുകൂടിക്കിടക്കുന്ന പത്രമാസികകൾ എന്നും അർത്ഥമുണ്ട്.
വേർപെട്ടുപോകുന്ന ഓരോ ദിവസത്തേയും ഈ കൂമ്പാരം സൂചിപ്പിക്കുന്നതുകൊണ്ടു മാത്രമല്ല.
ഇവിടെ ഇതിങ്ങനെ കുന്നുകൂടാറില്ലായിരുന്നു. രണ്ടാഴ്ച്ച കൂടുമ്പോൾ ഒരു കിഴവൻ ഉന്തുവണ്ടിയുമായി വന്ന് കൊണ്ടുപോകുമായിരുന്നു.
ആ ഉന്തുവണ്ടി കാത്ത് മറ്റാർക്കും കൊടുക്കാതെ കുറേക്കാലം ഇതിവിടെ കിടന്നു. അയാൾ വന്നില്ല
ഒരുപക്ഷേ അയാളീ ഭൂമിയിൽനിന്നേ പോയിക്കാണും. അല്ലെങ്കിൽ കിടപ്പായിക്കാണും.
പത്രമാസികകൾ കൂടിക്കിടന്നു. അവ ഒരു മനുഷ്യൻ്റെ വേർപാടിനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
ഒരു മനുഷ്യൻ്റെ വേർപാടിനെ കുറിച്ചോർത്തു മിടിച്ചുകൊണ്ടിരുന്ന ഒരു പാഴ് ഹൃദയം പോലെ
മിടിക്കുന്നതു കണ്ടേപ്പോൾ, പഴയ പത്രങ്ങളുണ്ടോ എന്നു ചോദിച്ചു വന്ന അപരിചിതനായ മറ്റൊരാൾക്ക് ഇന്നവ കൊടുത്തു.
അയാളവ തൻ്റെ ഉന്തുവണ്ടിയിൽ വാരിയിട്ടു.
അങ്ങനെ വേർപാടിന് കൂമ്പാരം കൂടിക്കിടക്കുന്ന പത്രമാസികകൾ നഷ്ടപ്പെട്ടു.
വേർപാടിന് പാറുക്കുട്ടിയുടെ ശബ്ദം കേട്ടാൽ വീട്ടിലേക്കോടി വരുമായിരുന്ന തെരുവുപൂച്ചയുടെ കുറുകലിനുമേൽ പതിയുന്ന ഞങ്ങളുടെ മൃദുസ്പർശം എന്നും അർത്ഥമുണ്ട്.
ആ സ്പർശത്തിലേക്ക് ഓടിവന്നു നിറയുന്നില്ല ഇപ്പോളാ പൂച്ച
59
ജന്മനഗരത്തിനു മേൽ ഒരിക്കൽ വീഴണം
ഒന്നു വീണു.
രാവിലെ ബസ്സു പിടിക്കാനോടുമ്പോൾ
ചെരിപ്പു മടങ്ങി കാലിടറി
മുന്നിലേക്കു കമിഴ്ന്ന്
വെട്ടിയുലഞ്ഞ് കൈ പരത്തി
കാൽമുട്ടിടിച്ച് വീണു
കൈയ്യിലെ ബാഗിൻ്റെ വള്ളിപൊട്ടി
ഭൂദേഹങ്ങൾക്കിടയിൽ പെട്ട്
നിഴലു പൊട്ടി.
കുട്ടിക്കാലക്കളിക്കിടയിലല്ലാതെ
വീട്ടിനകത്തു വെച്ചല്ലാതെ
ഇതാദ്യമായി
കത്തിക്കരിഞ്ഞ ഒരു ഉൽക്കയും പറയും:
ഒന്നു വീണു.
നഗരമധ്യത്തിൽ
തെരുവിന്മേൽ
ജനിച്ചു വളർന്ന നഗരത്തിനു മേലേക്ക്
ജീവിതത്തിലിതാദ്യമായി
കമിഴ്ന്നടിച്ചു വീണു
ജനിച്ചു വളർന്ന നഗരത്തിനു മേലേ
വിമാനമിടിച്ചിറങ്ങുമ്പോലെ
വന്നു വീണു
എന്താണീ വരുന്നത്
എന്നു ചിന്തിക്കാൻ
നഗരത്തിന് ഇടകിട്ടും മുമ്പ്
ജനിച്ചു വളർന്ന നഗരത്തിനു മേലേ
ഇടിച്ചുവീണു കിടക്കുന്ന
പഴയൊരു സ്വപ്നം ഫലിച്ച പോലെ
എവിടുന്നോ പറന്നു വന്ന്
മേൽക്കൂരകൾ തകർത്ത്
മണ്ണിൽ ഞെരിയുകയുണ്ടായില്ലെങ്കിലും.
ഞാൻ കമിഴ്ന്നടിച്ചു കിടക്കുന്ന
എൻ്റെ നഗരം ഇതാ ഇങ്ങനെയാണ്.
തലയുയർത്തുമ്പോൾ
വീഴ്ച്ചയുടെ ഇടിയിൽ
നാലുപുറവുമത്
മേഘം വരെ പൊങ്ങുന്നു
കുഴിമാടത്തിലെന്നപോലെയല്ല
60
രണ്ടാം വരവ്
സാങ്കേതികവിദ്യ
തട്ടിക്കൊണ്ടുപോയ രണ്ടു കവികൾ
വളരെ വർഷങ്ങൾക്കു ശേഷം
കവിതയിലേക്കു വീണ്ടും വരുന്നു
ഒരാൾ വാത്മീകിയെപ്പോലെ കാണപ്പെട്ടു
മറ്റേയാൾ ആദത്തെപ്പോലെയും
61
ഏകാന്തത
എമ്പാടും മനുഷ്യർ.
തുറ്റ് തുറ്റ്.
ഞാനൊന്നു നാലുചുറ്റും നോക്കേ,
കാണുന്ന കാണുന്ന മനുഷ്യരുടെയെല്ലാം
കൈത്തണ്ടമേൽ
മരിക്കാനായ് മുറിച്ചതിൻ വടുക്കൾ
62
സഞ്ചാരിയുടെ ഓർമ്മ
ലോകം ചുററിക്കറങ്ങുന്ന ഒരു സഞ്ചാരി
തൻ്റെ തീരത്തു നിൽക്കുമ്പോൾ
എന്നെക്കുറിച്ചോർത്തതുകൊണ്ടാവാം,
ഇന്നു പെട്ടെന്ന്
നൈൽ നദിക്ക്
എന്നിലേക്ക് ഒരു ശാഖ കിളിർപ്പിക്കണമെന്നു തോന്നി.
നാളെ സൂര്യനുദിക്കും മുമ്പേ
ഇങ്ങു വന്നു ചേരാനായി
അതൊഴുകിക്കൊണ്ടിരിക്കുന്നു.
നീലനദിയുടെ നീക്കം കണ്ടപ്പോൾ
അതിനെ പിന്തുടർന്നു പറക്കണമെന്ന്
മമ്മിയുടെ മൂടിമേലുള്ള പക്ഷിരൂപങ്ങളിലൊന്നിനു തോന്നി.
അതും വന്നുകൊണ്ടിരിക്കുന്നു.
യാത്രയിലുടനീളം
പക്ഷി നദിയിലെന്നപോലെ
നദി പക്ഷിയിലും
നിഴലിച്ചുകൊണ്ടിരിക്കുന്നു.
63
ഒരു യുദ്ധഗീതം
ശത്രുരാജ്യത്തെ
സ്കൂൾ കെട്ടിടത്തിൽ
വന്നു വീണ
മിസൈലിന്മേൽ
വലിയ അക്ഷരത്തിൽ
എഴുതിപ്പിടിപ്പിച്ചിരുന്നു :
"ഇതു ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായി"
സ്കൂൾ ചാമ്പലായി
കുട്ടികൾ കരിഞ്ഞടങ്ങി
എഴുതിപ്പിടിപ്പിച്ച വാക്കുകൾ പിന്നീട്
ദേശാഭിമാനം തുടിക്കുന്ന
ഒരു യുദ്ധഗീതത്തിലെ വരിയായും മാറി:
"ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായി,
ഇതു ഞങ്ങളുടെ
കുഞ്ഞുങ്ങൾക്കായി ...."
64
സന്തോഷ നോട്ടം
സ്വന്തം വീട്ടിൽ നാലു കാലിൽ നടക്കുന്നതായിരുന്നു
അയാൾക്കു സന്തോഷം.
രണ്ടു കാലിൽ പുറത്തു പോയി
ജോലി ചെയ്ത് തിരിച്ചെത്തി
വാതിലടച്ച് അയാൾ നാലു കാലിൽ കഴിഞ്ഞു.
ചിലപ്പോൾ പൂച്ചയെപ്പോലെ, ചിലപ്പോൾ നായ
പശു
ചിലപ്പോൾ ചില്ലത്തുഞ്ചത്തേക്കു നടക്കുന്ന
കുരങ്ങനെപ്പോലെ.
ചുമരിലുറപ്പിച്ച 50 ഇഞ്ച് ടി.വി. സ്ക്രീനിൻ്റെ മുകൾവക്കിലൂടെ
ഒരു പല്ലി നടക്കുംം പോലെ നടക്കുന്നതിനെക്കുറിച്ചാലോചിച്ച്
ടി.വി.ക്കു താഴെ തറയിലൂടെ നടന്നു.
എന്നിട്ടും ഭാര്യയും മക്കളും അയാളും
ഒരസ്വാഭാവികതയുമില്ലാതെ ജീവിച്ചു.
അവരുടെ കാലുകൾക്കിടയിലൂടെ
അയാൾ നാലുകാലിൽ നീങ്ങി.
ജോലിയിൽ നിന്നു വിരമിച്ച ശേഷം
എല്ലായ്പോഴും വീട്ടിനുള്ളിൽ
അങ്ങനെ നടക്കാൻ ആഗ്രഹിച്ചു.
അയാൾ നാലുകാലിൽ നീങ്ങുന്നതു കാണാൻ
ഒരു സന്ദർശകനും
ഇതുവരെ അവസരമുണ്ടായിട്ടില്ല.
രണ്ടുകാലിൽ നിന്നല്ലാതെ
മുൻവാതിൽ തുറക്കാറില്ല.
ഒന്നു ചിരിക്കുന്നതോടെ
നമ്മളെപ്പോലെ തന്നെ.
എന്നാൽ അകത്തെ മുറികളിലൂടെ
സന്തോഷത്തോടെ നിശ്ശബ്ദം
നാലുകാലിൽ അയാൾ നടന്നുകൊണ്ടിരിക്കുന്നുവെന്ന്
എനിക്കുറപ്പായിരുന്നു.
പുറത്തുവെച്ച് അയാളെ കാണുമ്പൊഴൊക്കെ
വ്യക്തമായിരുന്നു അക്കാര്യമെനിക്ക്.
അങ്ങനെ ജീവിക്കുന്നതിൻ്റെ അഭിമാനമുണ്ടായിരുന്നു
ഞാൻ നോക്കുമ്പോഴെല്ലാം
ആ മുഖത്ത്.
65
പ്രഭാതം
ദിവസം
വലിപ്പം വെച്ചു
വലിപ്പം വെച്ചു വരുന്നു
ഇനി വലുതാവില്ല എന്നിടത്ത്
ഇന്നത്തെ ദിവസം പൂർത്തിയാകുന്നു.
ഇതിനുള്ളിലുള്ളതെല്ലാം
ഇതിനകം വലിപ്പം വെച്ചു വരുന്ന
അടുത്ത ദിവസത്തിലേക്കു ചാടുന്നു.
66
ആ കുട്ടി എന്താ പോകാത്തത്?
മുപ്പതുകൊല്ലം മുമ്പ്
കൂടെപ്പഠിക്കുന്ന പെൺകുട്ടിയൊത്ത്
ഒരു പരീക്ഷക്കാലത്ത്
വീട്ടിൽ വന്നു തങ്ങിയപ്പോൾ
നാലു ചുറ്റും ഓരോന്നായി വിളക്കു തെളിയും പോലെ
നിരനിരയായി
കണ്ണുകൾ തിളങ്ങി വന്നതോർക്കുന്നു
കാറ്റില്ലാഞ്ഞിട്ടും നാളങ്ങളുലഞ്ഞു,
ആ കുട്ടി എന്താ പോകാത്തത് എന്ന താളത്തിൽ.
അതിൻ്റെ ചൂടു തട്ടി
അമ്മ പിറുപിറുത്തു
അച്ഛൻ മൗനം ചുമച്ചു.
മുപ്പതുകൊല്ലം കഴിഞ്ഞു
നാലുപാടും ഉറ്റുനോക്കാൻ
ആർക്കും ഇടയില്ലാത്ത കാലം വന്നു.
എൻ്റെ മകൻ
വടക്കേ ഇന്ത്യക്കാരി സഹപാഠിനിയോടൊപ്പം വന്ന്
ഇവിടെ താമസിക്കുന്നു.
നാടു കണ്ടു നടക്കുന്നു
ചുമർച്ചിത്രങ്ങൾ, ദാരുശില്പങ്ങൾ
വട്ടത്തിലും ചതുരത്തിലുമുള്ള ശ്രീകോവിലുകൾ
ആർക്കും ഒന്നിനും ഇടയില്ലാത്ത കാലത്തും
ഓരോന്നായി തെളിയുന്നു വിളക്കുകൾ
നാല്പതു ചുറ്റും
പല പല പല നിരകളിൽ
കെടാവിളക്കു തന്നെ
നമ്മുടെ ചുറ്റുവിളക്ക്!
67
ശാശ്വതജീവിതം
കൊല്ലം ഒന്നായ് അദ്ദേഹം
മരിച്ചുപോയിട്ട്
ലോകം പഴയപോൽ തന്നെ
കൊല്ലം രണ്ടായ് അദ്ദേഹം
മരിച്ചുപോയിട്ട്
ലോകം പഴയപോൽ തന്നെ
കൊല്ലം പത്തായ് അദ്ദേഹം
മരിച്ചുപോയിട്ട്
ലോകം പഴയപോൽ തന്നെ
കൊല്ലം അമ്പതായ് അദ്ദേഹം
മരിച്ചു പോയിട്ട്
ഇല്ല ലോകത്തിന്നൊരു മാറ്റം
അതു പഴയപോൽ തന്നെ
എങ്കിൽ പിന്നെ അദ്ദേഹവും
മരിച്ചുപോയിട്ടില്ല
68
വാതിൽ രാമായണം
മരം കടലാസാക്കാൻ
ചിതലുകൾ തന്നെ ധാരാളം.
എൻ്റെ മുൻവാതിൽ
ഇപ്പോളൊരു ഭൂർജപത്രം.
ഒന്നും തടുക്കാൻ
ഇനിയതിനാവില്ല
എന്തും എഴുതിപ്പിടിപ്പിക്കാം
പകരം ഇനിയതിൽ
69
ചൂടിന് ഒരു ഗീതം
ഉഷ്ണഗോപുരം
ഏറ്റവുമടിയിൽ
മൃതദേഹത്തിൻ്റെ തണുപ്പ്
മൃതദേഹത്തിൻ്റെ കയ്യിനും തണുപ്പ്
ആ തണുപ്പിനുമേൽ
ജീവിച്ചിരിക്കുമെൻ്റെ കയ്യ്.
ജീവിച്ചിരിക്കുമെൻ്റെ കയ്യു
ഞാൻ തൊടുമ്പോൾ
ചൂടുമില്ല തണുപ്പുമില്ല
അതിനുംമേൽ
സഹജീവിയുടെ കൈച്ചൂട്
സഹജീവി തൊടുമ്പൊഴേ ചൂടറിയൂ
എനിക്കു പരിചയമില്ലാത്ത
അകലമനുഷ്യൻ്റെ കയ്യിനാണ്
ഏറ്റവും ചൂട്
ആ കയ്യെഴുതിയ വാക്കുകളിൽ
അതു പുകയുന്നു
70
കമ്പരാമായണത്തിലെ ഒരു പ്രയോഗം ഉദ്ധരിക്കേണ്ടി വന്നപ്പോൾ
ഇറച്ചി മണക്കും പടയുള്ള മന്ത്രിമാർ എന്നു കമ്പർ യുദ്ധകാണ്ഡത്തിൽ.
ഇറച്ചി മണക്കും പടയുള്ള മന്ത്രിമാരുള്ള രാജാവു വാഴുന്ന രാജ്യത്തെ കോടാനുകോടി പ്രജകൾ യുദ്ധമില്ലാത്ത കാണ്ഡങ്ങളിലും ആ മണം ശ്വസിച്ചു സഹിച്ചു ജീവിച്ചു വരുമ്പോൾ .......... എന്നിങ്ങനെ ചുരുട്ടിവെച്ച ചുരുൾ നിവരുമ്പോലെ ആ പ്രയോഗം നിൽക്കാതെ നിവർന്നു നീണ്ടു നീണ്ടു വരുന്നു.
71
ഞാൻ കാൻസർ രോഗത്തെ കൈവിടുന്നു
അവസാനം വലിക്കുന്ന
ആ ഒരു സിഗററ്റാണ്
കാൻസറിനു കാരണമാവുക
ഞാനതിനെ ഉപേക്ഷിച്ചുകൊള്ളുന്നു
ഉറപ്പ്
ഒപ്പ്
അവസാനം വലിക്കുന്ന
ആ ഒറ്റ വലിയാണ്
കരൾ രോഗത്തിനു കാരണമാവുക
ഞാനതും ഉപേക്ഷിച്ചു കൊള്ളുന്നു
ഉറപ്പ്
ഒപ്പ്
72
ദിലീപൻ
മഴക്കാലപ്രഭാതത്തി-
ന്നുള്ളിലെന്തൊരു നന്മണം
മണത്തിൻ്റെ നടുക്കായി
നിൽക്കുന്നൂ പൂത്ത ചെമ്പകം
ഒളിചിന്നുമിളംപച്ച -
യിലകൾക്കിടയൂടവേ
വിടർന്നു നീണ്ടിതൾത്തുമ്പു
പുറത്തേക്കു മടങ്ങിയും
ചന്ദനാഭയിലോറഞ്ചു
തുള്ളി വീണു ലയിച്ചതാം
നിറമാണെന്നിരുന്നാലും
പുറമേക്കറിയാതെയും
ചെമ്പകക്കൊമ്പുകൾ തോറും
മാഞ്ഞു നിൽക്കുന്നു പൂവുകൾ
ഒളിയുന്നെത്രയാഴത്തിൽ
മണം പൊങ്ങുന്നിതത്രമേൽ
വർണ്ണവൃക്ഷത്തിൽ പൂ മാത്രം
ചായത്തേപ്പു തൊടാതെയാ
ചിത്രകാരി മണത്തിൻ്റെ
മുനകൊണ്ടു വരഞ്ഞപോൽ.
മഴ കൊള്ളാതിലക്കീഴി-
ലൊതുങ്ങിത്തന്നെ നിൽക്കിലും
ഇതളിൽ പാറി വീഴുന്നു -
ണ്ടൊരു തുള്ളി സുതാര്യത
മഴക്കാലത്തു മാനത്തു
കേറാൻ വയ്യാതെയമ്പിളി
ആയിരം പൂക്കളായ് ചിന്നി -
ത്തങ്ങുന്നീ ചില്ലകൾക്കകം
ഓരോരോ ചെമ്പകപ്പൂവും
ചേർന്നു മാനത്തു പൗർണ്ണമി
ഓരോ പൂവിൻ മണം ചേർന്നു
ചേർന്നുണ്ടാം ഗന്ധപൗർണ്ണമി
നാളെയീപ്പൂക്കളൊന്നായി
വാനിലമ്പിളിയാകവേ
ഒളിപ്പിച്ചോരിലപ്പച്ച
മാനും മുയലുമാകുമോ?
മരത്തിൻ്റെയടുത്തായി -
യൊരു കെട്ടിടമുള്ളതും
അതിലാളുകൾ വന്നേപോ-
യിരിപ്പതിനിരമ്പവും
മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നീ
തൂമണത്തിന്നൊഴുക്കിലായ്
കൊമ്പിൽ തൂങ്ങുന്ന തേനീച്ച -
ക്കൂടുപോൽ സ്വല്പമിപ്പൊഴും.
തന്നെയും മായ്ച്ചു മണമായ്
മാറാൻ വെമ്പുന്നു ചെമ്പകം
കഴിയില്ലതിനെന്നപ്പോൾ
തടയുന്നടിവേരുകൾ
നട്ടയാളുടെ പേരുണ്ടു
വേരു കൊണ്ടുള്ളൊരൊപ്പു പോൽ
താഴെ മണ്ണിൽ: ദിലീപ്കുമാർ,
വിട്ടുമായുന്നതെങ്ങനെ?
ദിലീപന്നൊപ്പമുണ്ടെന്നും
പാൽ ചുരത്തുന്ന നന്ദിനി,
മരം മൊത്തം ചെമ്പകപ്പൂ,
മണം ചിന്നുന്ന പൗർണ്ണമി
73
പിഴച്ച മരണം
ഇരുന്നിടത്തുനി -
ന്നെണീറ്റു പോരുമ്പോൾ
തിരിഞ്ഞു നോക്കുകൊ-
ന്നിരിപ്പിടത്തിലേ-
ക്കവിടെ ഞാൻ തന്നെ -
യിരിക്കുന്നുണ്ടാവാം,
വലിച്ചെണീപ്പിച്ചു
പിടിച്ചു പോരണം.
തിരിഞ്ഞു നോക്കാതെ -
യെണീറ്റു പോവുകിൽ
മരണത്തിൽ പോലും
പിഴവു പറ്റിടാം
74
!
എഴുതിയ ഓരോ വരിയുടെ ഒടുവിലും
ആശ്ചര്യചിഹ്നം ഇടുന്ന ഒരു കവിയുണ്ടായിരുന്നു.
ഒരിക്കൽ ഒരു വായനക്കാരൻ
അതു ശ്രദ്ധയിൽ പെടുത്തിയപ്പോൾ
അദ്ദേഹം,
അയ്യോ ഞാനതു ശ്രദ്ധിച്ചില്ല,
കവിത തന്നെ ഒരാശ്ചര്യമല്ലേ,
ഒഴിവാക്കാം, നന്ദി
എന്നു പറഞ്ഞു.
എന്നിട്ട്
ചിഹ്നം ബാക്കി നിർത്തി
എഴുതിയ വരികളത്രയും
വെട്ടിക്കളഞ്ഞു.