Friday, September 1, 2023

രാമചരിതം പടലം 8

രാമചരിതം പടലം 8


1
"ചൊന്നാലും ചൊല്ലേണ്ടുവ,തിന്നൊരു 
ശൂരനായ രാഘവനി -
ന്നെന്തെല്ലാമെന്നൊടു ചെയ്യാം? 
പോരിലെതിർപ്പതുമെങ്ങനവൻ?
ശത്രുവിനെന്തും നിന്നൊടു ചെയ്യാം, 
ഉണ്ടു നിനക്കതി സാമർത്ഥ്യം
ശത്രുക്കളിൽ നിന്നോടിയൊളിച്ചൊരു -
മാതിരി പോറ്റാൻ ജിവനെ


2
ജീവനുണ്ടേൽ കണ്ടോളാം ഞാൻ 
നല്ലവ ലോകത്തുള്ളവ,
ദുഃഖമുണ്ടാം വൈരികളെപ്പി -
ന്തുടരാത്തവർക്കു യുദ്ധത്തിൽ
ഭയമെന്തെന്നു നിനക്കറിയാ, 
പടയിൽ പിടിച്ചണച്ചു നിന്നെ -
ക്കയറാൽ വരിഞ്ഞു ചങ്ങലയും 
കനത്തിൽ കെട്ടിവെച്ചാലും.


3
നിൽക്കട്ടേ നമ്മുടെ ചാർച്ച, 
വമ്പനായ രാഘവനെയിനി -
ക്കൈക്കൊണ്ടാലും നൽ തുണയായ് 
പെരുതുണ്ടു നിങ്ങളിൽ വേണ്ടുകയും
നിനക്കു നിൻ പേർ ചേരും നന്നായ്
ഇളയച്ഛൻ നീയെന്നതെനിക്കും
ബഹുമതി തന്നേയെന്നതു കേട്ടു
വിഭീഷണനും പറഞ്ഞുടനെ


4
"നിന്നൊടു കൂടേയെപ്പൊഴുമൊന്നി-
ച്ചുള്ളോൻ ഞാൻ, കൊടും പടയിൽ
തടയാൻ പോരാ നീയവനെ, - 
ത്തനിയേ രാമനോടിടയാൻ
ക്രൂരതയേറ്റം മുന്തിയ കുംഭ-
നികുംഭന്മാർക്കുമാവില്ല
വമ്പട പൊരുതിപ്പോരും കമ്പന, -
നകമ്പനനും കഴിയില്ല.


5
ഇല്ലാതേയാമാരും രാക്ഷസർ 
രാമനോടെതിർപ്പവർ, പോർ
വല്ലാതാകും നല്ലതികായന്, 
വമ്പനാം മഹോദരനും.
എല്ലാരോടും ജയിച്ചു നിൽക്കും 
ലങ്കാധിപനും നീണാൾ വാഴുക -
യില്ലാ തേന്മൊഴിയാളാം സീതയെ -
യിനിക്കൊടായ്കിൽ മന്നവനേ.


6
സ്വാമീ, രാമനു മൈഥിലിയെക്കൊടു, 
വൈരവും വിടു" കെന്നെല്ലാം
വീണ്ടും വീണ്ടും വീണുവണങ്ങി 
വിഭീഷണൻ പറഞ്ഞപ്പോൾ
മുന്നേ നീയെന്നനുജൻ, പക്ഷേ -
യിന്നിതു മൂലമെതിർത്തെന്നാൽ
നല്ലതിനല്ലാ തീരേയെന്നു 
കറുത്തു പറഞ്ഞൂ രാവണൻ


7
"ചൊന്നല്ലോ നീ നല്ലതെല്ലാം 
വ്യസനസമേതമൊക്കേയും
നിന്നോടൊത്തോരില്ല നമുക്കീ 
ഭൂമിയിലുറ്റവരായാരും
എന്നാലിപ്പോൾ നിൻ ജീവൻ പോം 
മുന്നേ ചെന്നു നിന്നധിപൻ
രാജാ രാമനെ സന്ധിക്കായ്കിൽ 
നമ്മൾ തമ്മിൽ വഴക്കുണ്ടാം"


8
"വരുമെന്നേക്കും നമ്മൾ തമ്മിൽ 
വഴക്ക്, മറുത്തു ഞാനേറെ-
പ്പറയും, നിന്നുടെ നിനവിൽ തെറ്റുകൾ 
കൂടുന്നിപ്പോളെന്നറിവേൻ.
അരുതീ നാശമൊഴിക്കുവതെന്നാൽ, 
ആപത്തണയും മുന്നേ തന്നേ
വേഗം പോകുന്നൂ ഞാ" നെന്നു വി-
ഭീഷണനോതീ പിന്നെയും.


9
പിന്നെയും കൈകൂപ്പിത്തൊഴുതാ -
വുന്നതു പോലെ പറഞ്ഞു വെറുപ്പായ്
ഇല്ലാതായ്‌ രസമെന്നുമറിഞ്ഞൂ
നാലു രാക്ഷസരൊത്തുടനേ
ധനവും വീടും ഭാര്യമാരും 
തനിയേ പിരിഞ്ഞു, കനിവുണ്ടാം
രാമനു തന്നോടെന്നു വിചാരി -
ച്ചാകാശത്തിലുയർന്നിതവൻ


10
അവനെക്കണ്ടൂ വാനരന്മാർ, 
വാനരരോടു പറഞ്ഞവനും
"ഭുവനങ്ങൾക്കു നായകനാം 
പുരാണനാഥനെത്തൊഴുവാൻ
ഇവിടേക്കിപ്പോൾ വന്നൂ ഞങ്ങ, -
ളങ്ങു ചെന്നുണർത്തിടുവിൻ"
ചെന്നറിയിച്ചു വണങ്ങീ വാനരർ 
രാക്ഷസരെത്തിയ വൃത്താന്തം.


11
"വന്നു വണങ്ങേ നാമവനോടു 
വഴക്കടിക്കുവതാണോ ധർമ്മം?
പിണങ്ങിടാതേ കൈക്കൊള്ളണമോ 
തള്ളണമോ പിഴ ചെയ്തവനായ് ?
ആലോചിക്കാൻ വരുവിൻ നിങ്ങൾ" 
രാമൻ കപിവീരന്മാരോ -
ടാരാഞ്ഞപ്പോളതു കേട്ടോരോ-
ന്നാലോചിച്ചവരുര ചെയ്തു.

No comments:

Post a Comment