1899 ലെ ഒരു ചെറുകവിക്ക്
ജോർജ് ലൂയി ബോർഹസ്
പകലിൻ വിളുമ്പിൽ നമ്മെക്കാത്തു നിൽക്കുമൊരു
ദുഃഖനേരത്തിനെ കവിതയിലൊതുക്കുവാൻ
അവ്യക്തനിഴലാർന്ന, സൗവർണ്ണമാകുമാ -
സങ്കടത്തിയതിയിൽ തൻ പേരിണക്കുവാൻ
പകലതിന്നൊടുവിലേക്കണയുന്ന നേരത്തു -
മപരിചിതപദ്യത്തിൽ പണിതേയിരുന്നു നീ.
അപരിചിത നീലതൻ യാമമുറപ്പാക്കി -
യഖിലലോകം മാഞ്ഞുപോം വരെ നിൻ ത്വര.
നീ വിജയിച്ചുവോ, നീ നിലനിന്നുവോ,
ഞാനറിവീലെന്റെയവ്യക്തസോദരാ.
എങ്കിലുമേകാകി ഞാൻ ആഗ്രഹിക്കുന്നു
വിസ്മൃതി, യിപ്പൊഴും ചായാത്തൊരന്തിയിൽ
വാക്കിന്റെ തേഞ്ഞ പരമശ്രമത്തിൽ നിൻ
മായും തണലെൻ ദിനങ്ങൾക്കു നൽകുവാൻ.
No comments:
Post a Comment