Friday, September 1, 2023

രാമചരിതം പടലം 9

രാമചരിതം പടലം 9



1
വരുന്ന ശത്രുക്കളെല്ലാമകമലിഞ്ഞേ
വരികിൽ നല്ലത്, തരികഭയമെന്നായ്
വരുന്നോർക്കഭയം നൽകലഴകു തന്നെ
അറിവുള്ളോർ,ക്കതിനുള്ള വഴി പറയാം.
ഒരു വനചരനൊടു കനിവു തോന്നി
പറവയൊന്നിരയായ് തന്നുടൽ കൊടുക്കേ
അവൻ മുമ്പു തന്നിണയെ ഹനിച്ചോനെന്നു
കരുതീ, ലെന്നറിയുവോരറിവെഴുന്നോർ


2
അറിവേറും കപിരാജൻ ദശമുഖന്റെ -
യനുജനോടിണങ്ങിയതറിയിച്ചപ്പോൾ
ഉടനൊരു ഞൊടിക്കുളളിലവിടെയെങ്ങും
മുഴക്കമായ് പേരെടുത്ത പടഹജാലം.
അരചരിലിളയവൻ ലക്ഷ്മണൻ വന്നു
കരുത്തനാം നിശിചരവര ശിരസ്സിൽ
ശുഭമുഹൂർത്തത്തിൽ തന്നെയഭിഷേകവും
കഴിക്കേയിളകിത്തുള്ളീ വാനരക്കൂട്ടം


3
"ഇളകുമീ മറികടൽ കടന്നുകൊള്ളാൻ 
ഇനി നല്ലതുരചെയ്യിനുചിതമായി"
ഇളയവനൊടും കപിവരന്മാരോടും
കരുത്തനാം നിശിചരനൊടുമരചൻ
തെളിവൊടേയഴകൊടേയുരച്ച നേരം
പെരുതായ സമുദ്രത്തോടഴിഞ്ഞധികം
തെളിഞ്ഞോരു വഴിക്കായിയിരക്കുക നി-
ന്തിരുവടിയെന്നവരും തിരിച്ചുരച്ചു.


4
അവരതു മൊഴിഞ്ഞപ്പോളരചൻ രാമൻ
അടിമുടി വടിവൊടു പൊടിയണിഞ്ഞ്
കപിവരർ സ്തുതി ചെയ്കേ, പദമലരു
നിവരവേ, തൊഴുകവേ കരകമലം
വഴിതരികെന്നുടനേ കടലിനോട -
ങ്ങഴകൊടേയിരന്നു മാറമരും വണ്ണം
ഭുവനമോഹനമുടൽ കമിഴും വണ്ണം
പുകഴേറും പുല്ലിൻ മീതേ നമസ്ക്കരിച്ചു.


5
പുല്ലിൻ മീതേ കിടന്ന രാഘവനു കോപം
പൊടിഞ്ഞു പോയ്, "കഴിഞ്ഞുപോയിളയവനേ,
സൂര്യോദയങ്ങൾ മൂന്നിന്നേ, ക്കെടുക്ക വില്ലും
അഴകെഴും ശരങ്ങളും തൊടുക്കുവാനായ്
അലകടൽ വറുവറെ വരണ്ടു വറ്റി -
യതിലുള്ള പൊടി പൊങ്ങെക്കപികളെല്ലാം
കടന്നുപോന്നുലകത്തിൽ കരയതെന്നു
പ്രസിദ്ധമാമിനി" യെന്നു മൊഴിഞ്ഞെണീറ്റു


6
എഴുന്നേറ്റിട്ടവൻ തീപാറിടും ശരങ്ങൾ
ഇടതുടർന്നങ്ങുമിങ്ങും പൊഴിച്ച നേരം
കുഴഞ്ഞുപോയ് പെരും ജലചരങ്ങളെല്ലാം
കുറുകിവന്ന വെള്ളത്തിലുയിരൊടുങ്ങി.
അഴലിൽ വന്നരുളിയ വരുണനപ്പോൾ
"പുകളേറും നളനെന്ന കപിവരനാൽ
പിഴയില്ലാച്ചിറ കെട്ടുകതിനവനോ
വലിയൊരു പണിയില്ല" യെന്നു പറഞ്ഞു.


7
അതു കേൾക്കേ നശിച്ചിതു നരപതി തൻ
അമർഷം, സന്തുഷ്ടരായ കപികളെല്ലാം
മരങ്ങൾ പർവതങ്ങളുമെടുത്തു വന്നു
സമുദ്രത്തിലിട്ടൂ തുടർന്നനവരതം
ഉയർന്നിതു കരുത്തേറും ചിറ നളന്നാൽ
ഇടക്കിടെ മറിവിനു കയറു പിടി -
ച്ചപകടമുണ്ടാം നീങ്ങിയകന്നാലെന്നു
കപികളിലറിവുള്ളോരളന്നു നിന്നു.


9
അതിലതിലധികമുള്ളവയടർത്തീ
മരങ്ങളും കല്ലുകളും പർവ്വതങ്ങളും
ശതമഖാരിക്കു നാശം വരുത്തുവാനായ്
ശതയോജനാവഴിക്കു ചിറ കെട്ടീടാൻ
കരങ്ങളിലെടുത്തുവന്നവരവരേ -
യുടനുടനിടുമവർ കടലിൻ മീതെ
ഹിതം പോലെയൊരു തരം കരയെപ്പോലെ
നളനെന്ന കപിവരൻ പണിതുയർത്തി.


10
തിരതല്ലും കടൽ കടന്നവർക്കെല്ലാർക്കും
പുകളേറും നിശിചരപുരി വരെയും
തെരുതെരെ വഴി നടക്കുവാൻ പാകത്തിൽ
ബലമുള്ള ചിറ പണി തുടങ്ങിയ നാൾ
ഇരുപതിലിരുമൂന്നു കുറഞ്ഞുണ്ടായ് യോ -
ജന, മറുപകലിലൊരിരുപതുണ്ടായ്
ഇരുപതും പിന്നെയൊന്നുമടുത്ത നാളും
ഉയർന്നിതു പെരുംചിറ വഴി വഴിയായ്


11
പെരുംചിറ നാലാം പകലിരുപത്തിര-
ണ്ടതിൻ ബാക്കി വഴി മറുദിനം പകലേ
ഇരുപതും പിന്നെ മൂന്നു, മുറപ്പിനോടേ
ഉയർന്നുവന്നിടുകയായ് ചിറയപ്പാടെ.
വിലങ്ങില്ലാതിളകുന്ന കടൽ ശതയോ -
ജന വഴി തെളിവോടു നടന്നു പോകാൻ
തരത്തിനുയർന്നുവന്ന വഴി കടന്നു
സമുദ്രത്തിൻ മറുകരയണഞ്ഞെല്ലാരും


12
കപികളുമവരുടെയരചനും നൽ-
ത്തരുണിയിൽ മതി കെട്ടു മനമുഴറും
നരപതി തനയനുമിളയവനും 
നലമുള്ള നിശിചരവരനുമെല്ലാം
മലമുകൾ, മരനിര, കൊടിയ ശൂലം
പെരും ഗദ, ശരങ്ങളും ധനുസ്സ്, വാളും
കരങ്ങളിലിളകുന്ന പടയുമായി
കടലുപോൽ നിറഞ്ഞിതക്കര കടന്ന്.









No comments:

Post a Comment