Thursday, January 30, 2025

ഉന്നം തെറ്റിയ ഉപമ

                      ഉന്നം തെറ്റിയ ഉപമ



  ചുമരിലേക്ക് ഒരു പൂച്ചക്കഴുത്തു വെട്ടിക്കൽ


  പൽ..................................................................


















............................................................................ലി


സദസ്സിലേക്കൊരു ഭരതനാട്യക്കാരിയെപ്പോലെ

Wednesday, January 29, 2025

പറഞ്ഞയക്കൽ

പറഞ്ഞയക്കൽ



എന്ത്!
പോകില്ലെന്നോ?
ആരാ നീ?
എന്താ നിൻ്റെ പേര്?
ഇങ്ങനെയിട്ടു വലയ്ക്കാതെ
ഒഴിഞ്ഞുപോ

ഇനിയുമെന്നെ
കോമാളിയാക്കി
വട്ടം കറക്കാതെ
നിസ്സാരക്കാര്യങ്ങൾക്കു പിറകേയോടിച്ചു
പീഡിപ്പിക്കാതെ
ഗൗരവത്തോടെ വഷളത്തം പ്രസംഗിപ്പിച്ച്
പിന്നീട് മുഖം മറച്ചു കരയിക്കാതെ
ഒഴിഞ്ഞു പോ

ഹ ഹ!
കാരണവർ ആണെന്നോ?
തെളിച്ചു പറ
ഓഹോ ......കാരമസോവോ?
എനിക്കു തോന്നി.
എങ്കിൽ
തന്തക്കാരമസോവോ
മക്കളോ,
നീയേതു കാരമുള്ളായാലും വേണ്ടില്ല
ഞാനാട്ടിപ്പായിക്കും കൂതറ നാറീ...

പതിനേഴാം വയസ്സിൽ
കയറിക്കൂടിയതാണെന്നു
കരഞ്ഞിട്ടൊന്നും കാര്യമില്ലെടാ തായോളീ
എന്ത്?
ഒരുത്തൻ്റെ ജീവിതം തകർത്തിട്ടു
കൈ കൂപ്പുന്നോ?
കാലു പിടിക്കുന്നോ?
നീ കാരമസോവ് എങ്കിൽ
ഊർദ്ധ്വലോകം പോലെ
അതാ ഇരിക്കുന്നു
നിൻ്റെ പുസ്തകം,
മര്യാദക്കു കേറിപ്പോ....
ഇനി നീയിറങ്ങി വന്നാൽ
ചങ്ങലക്കിട്ടു വെള്ളം തരാതെ
കുഴിയിൽ നിന്നു കേറി വരുന്നൊരു
തുറിനോട്ടം മാത്രമാക്കി
ചുട്ടുനീറ്റും,
പറഞ്ഞേക്കാം.
പത്തുമുപ്പതു കൊല്ലമായി
നീയിരുന്നു കൊണയ്ക്കുന്നു

Tuesday, January 28, 2025

ബെർടോൾഡ് ബ്രെഹ്ത്ത് (1898 - 1956)

പുസ്തകം ചാമ്പലാക്കുമ്പോൾ


ബെർടോൾഡ് ബ്രെഹ്ത്ത്

അപായകരമായ വിവരങ്ങളടങ്ങുന്ന പുസ്തകങ്ങൾ
പൊതുസ്ഥലത്തിട്ടു കത്തിക്കാൻ
ഭരണകൂടം ഉത്തരവിട്ടപ്പോൾ
തീക്കുണ്ഡത്തിലേക്കു ലോഡുകണക്കിനു പുസ്തകങ്ങൾ
വലിച്ചുകൊണ്ടുവരാൻ
വണ്ടിക്കാളകൾ നിർബന്ധിക്കപ്പെട്ടപ്പോൾ
നിരോധിക്കപ്പെട്ട ഒരെഴുത്തുകാരൻ
കത്തിച്ച പുസ്തകങ്ങളുടെ പട്ടിക പരിശോധിച്ച്
തൻ്റെ പുസ്തകങ്ങളൊന്നുമതിലുൾപ്പെട്ടിട്ടില്ലെന്നു കണ്ടു
ഞെട്ടി
ക്രോധച്ചിറകുകളോടെ എഴുത്തുമേശയിലേക്കു പാഞ്ഞ്
അധികാരത്തിലിരിക്കുന്നവർക്ക്
ഒരു കത്തെഴുതി:
എന്നെ ചുട്ടുചാമ്പലാക്ക്
എൻ്റെ പുസ്തകങ്ങൾ
ഇത്രകാലം ചൂണ്ടിക്കാട്ടിയതൊന്നും
സത്യമല്ലെന്നോ!
ഇപ്പോളിതാ നിങ്ങളെന്നെ
ഒരു നുണയനെപ്പോലെ പരിഗണിക്കുന്നു
നിങ്ങളോടു ഞാനാജ്ഞാപിക്കുന്നു,
എന്നെ ചുട്ടുചാമ്പലാക്ക്

കോർണേലിയസ് പ്ലാറ്റെലിസ് (ലിത്വാനിയ, ജനനം: 1951) കവിതകൾ

കോർണേലിയസ് പ്ലാറ്റെലിസ് കവിതകൾ


1
മഞ്ഞുകാലത്ത് സന്ധ്യയിൽ


മഞ്ഞുകാലത്ത് സന്ധ്യയിൽ
ലൈബ്രറിജ്ജനലിലൂടെ പുറത്തു നോക്കുമ്പോൾ
അലമാരകൾ പെട്ടെന്നു തുറന്ന്
ആപ്പിൾപഴങ്ങളും റോസാപ്പൂക്കളും നിറച്ച
കൊട്ട തൂക്കി
ഒരു പയ്യൻ അകത്തുവന്നു
ഇരുട്ടിനു കനം വെച്ചു, ചിന്തകൾ കൂടിക്കുഴഞ്ഞു

ഇന്ന് - പയ്യൻ പറയുന്നു -
ഒരു വിചിത്ര അനുഭവം എനിക്കുണ്ടായി
പഴത്തോട്ടത്തിലൂടെ
താഴേക്കു നടക്കുകയായിരുന്നു
പെട്ടെന്ന് അലമാരകൾ നിറഞ്ഞ ഒരിരുണ്ട മുറിയിൽ
വന്നെത്തിയതായിക്കണ്ടു
ദീർഘചതുരത്തിൽ സ്ലാബുകൾ നിറഞ്ഞ
ഒരു മുറിയിൽ.
അവിടെ,മഞ്ഞുകാല സന്ധ്യയിൽ
ജനലിലൂടെ പുറത്തേക്കു നോക്കി
ദുഃഖിതനായൊരു മനുഷ്യനിതാ നിൽക്കുന്നു

2
വെള്ളത്തിലിറങ്ങുന്ന അരയന്നം


കുളത്തിൻ കണ്ണാടിയിലേക്ക്
ഒരരയന്നം നിശ്ശബ്ദമിറങ്ങുന്നു
സന്ധ്യയുടെ അടിത്തട്ടിൽ ചേക്കേറുന്നു
അതിൻ്റെ പ്രതിഫലനം.
കറുത്ത കാലടികൾ
വെള്ളത്തിനുമേൽ തൊടുന്നു
രണ്ടരയന്നങ്ങളും അലിഞ്ഞൊന്നാകുന്നു

കുനിഞ്ഞിരുന്ന് ശബ്ദമില്ലാതെ
നീയെന്നോടെന്തോ മന്ത്രിക്കുന്നു
പിന്നെ തല എൻ്റെ തോളിൽ ചായ്ക്കുന്നു
ഇളകിത്തുടിക്കുന്ന സ്വപ്നപ്പടർപ്പിനു പിന്നിൽ
മാഞ്ഞുപോകുന്നു


3
യുദ്ധാരംഭം

ഏതു മഹായുദ്ധത്തിൻ്റെയും തുടക്കം സുന്ദരമാണ്:
വാദ്യവൃന്ദങ്ങൾ, ചൊടിയുള്ള യൂണിഫോമുകൾ,
രാജ്യത്തിൻ്റെ ബലിഷ്ഠമായ ചോര കുതിപ്പിച്ച്
അദൃശ്യ രക്തക്കുഴലുകളിലൂടെ ഒഴുക്കിവിടുന്ന
ഹൃദയമിടിപ്പു പോലെ
പാതയിലൂടെ വരുന്ന ചവിട്ടടി മുഴക്കം,
തിളങ്ങുമായുധങ്ങൾ,
കണ്ണുകൾ,
തുളച്ചു കയറുന്ന പ്രാപ്പിടിയനോ
ലക്ഷ്യത്തിനു നേർക്കു പറക്കുന്ന അമ്പോ
ഉദ്ദേശ്യത്തിനും പ്രഹരത്തിനുമിടയിലെ മുഷ്ടിയോ
അനുഭവിച്ചറിഞ്ഞ ഹൃദയലാഘവം....
ഓരോ മഹായുദ്ധത്തിൻ്റെയും തുടക്കം സുന്ദരമാണ്
അത്തരമൊരു നിമിഷത്തിൽ ആരോർക്കും
യുദ്ധത്തെക്കുറിച്ച്?


4
ഉച്ച

കാട്ടുപോപ്പിപ്പൂക്കൾക്കിടയിലൂടൊരിളങ്കാറ്റു വീശി
ഉണക്ക വൈക്കോൽ മണം കൊണ്ടെൻ്റെ
മുഖമുഴിഞ്ഞ്.
പൂക്കുന്ന ഇലനാരകങ്ങളുടെ തണലിൽ
സ്നേഹവാഗ്ദാനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട്.

ഇളംനീലവിരികളിൽ
കെട്ടുപിണഞ്ഞു കിടക്കുന്ന ശരീരങ്ങൾ പോലെ
മേഘങ്ങൾ....

ഞാൻ പൊടുന്നനെ ചോദിച്ചു:
നട്ടുച്ചനേരമേ, എവിടെ നിൻ്റെ സത്ത്?
അതു മറുപടി പറഞ്ഞു:
പൂക്കുന്ന കാട്ടുപോപ്പികൾക്കിടയിലെ പുല്ലിലിരിക്കുന്ന
ഈ മനുഷ്യൻ്റെ തലയോട്ടിയിൽ.
എണ്ണമറ്റ നരച്ച കോശങ്ങളുണ്ടാ തലയോട്ടിയിൽ
ആ കോശങ്ങളിലുണ്ട് എണ്ണമറ്റ വാക്കുകൾ.
ആ വാക്കുകളിലൊന്ന് - അതിലുണ്ടെൻ്റെ സത്ത്
എന്നാൽ ആരുമിതറിയുന്നില്ല,
ആ മനുഷ്യനോ ഞാനോ

സാമുവൽ മർഷക് (റഷ്യ, 1887 -1964)

അനശ്വരത


സാമുവൽ മർഷക് (റഷ്യ, 1887 -1964)

നാലാം വയസ്സുവരെ
അനശ്വരനായിരുന്നു ഞാൻ
നാലാം വയസ്സുവരെ
ലളിതഹൃദയനായിരുന്നു ഞാൻ
കാരണം ഒരുനാൾ ഞാൻ മരിച്ചുപോകുമെന്ന്
എനിക്കറിഞ്ഞേകൂടായിരുന്നു
എന്നേക്കും ഞാൻ ജീവിച്ചിരിക്കില്ലെന്ന്
എനിക്കറിഞ്ഞേകൂടായിരുന്നു

ജീവിതം പ്രസന്നമധുരമാക്കേണ്ടതെങ്ങനെ
എന്നറിയാവുന്ന നീ
കുഞ്ഞുങ്ങളെപ്പോലനശ്വരൻ
- മരണത്തിൽ വിശ്വസിക്കാതെ
ഭാവിയാണ് മരണത്തിൻ്റെ കാലം -
വർത്തമാനമല്ല,
ഒടുക്കത്തെ ശ്വാസമാണ്
നീ വലിച്ചെടുക്കുന്നതെങ്കിൽപോലും

വൈറ്റോറ്റാസ് വി ബ്ലോസ് (ലിത്വാനിയ, 1930 - 2016)

അച്ഛനുണ്ടാക്കിയ വീഞ്ഞ്


വൈറ്റോറ്റാസ് വി ബ്ലോസ് (ലിത്വാനിയ, 1930 - 2016)


വീഞ്ഞുണ്ടാക്കി
വലിയ ഭരണികളിലാക്കി
തോട്ടത്തിലെ മണ്ണിനടിയിൽ
കുഴിച്ചിട്ടു
അച്ഛൻ.
ആപ്പിൾ മരങ്ങളുടെയും
ചെറിമരങ്ങളുടെയും വേരുകൾക്കിടയിൽ
കൊല്ലംതോറുമത്
പുളിച്ചു പുളിച്ചുവന്നു.
അച്ഛൻ പോയപ്പോൾ
അടക്കിയത് ദൂരെ
അവർ കൊണ്ടുപോയടക്കിയ മണ്ണിനടിയിൽ
തൻ്റെ വീഞ്ഞദ്ദേഹം കണ്ടെത്തിയെങ്കിൽ!
തോട്ടത്തിലെ വേരുകൾക്കിടയിൽ തെരയാൻ
അവരൊരിക്കലുമനുവദിച്ചില്ല ഞങ്ങളെ
അതിൻ്റെ മധുരം
എൻ്റെ നാവ് അറിഞ്ഞതേയില്ല
എന്നാൽ ഞാൻ വിശ്വസിക്കുന്നു
ഞങ്ങളെല്ലാവരും മരിച്ചു മണ്ണിനടിയിലാവുന്ന കാലത്ത്
വീട്ടിലുണ്ടാക്കിയ വീഞ്ഞു രുചിക്കാനായി
ഒത്തുകൂടും
ഗംഭീരവിരുന്ന്
അച്ഛൻ ചഷകമുയർത്തി
മരിച്ചവരും ജീവിക്കുന്നവരുമായ
ഞങ്ങൾക്കെല്ലാവർക്കും വേണ്ടി
പാനോപചാരം ചെയ്യും
എൻ്റെ തലയാകും ആദ്യമുയരുക
വീഞ്ഞിനായി ആദ്യം കരയുക ഞാനാവും
കാരണം അച്ഛനുണ്ടാക്കിയ വീഞ്ഞു നുകരാൻ
ജീവിച്ചിരിക്കേ എനിക്കവസരം കൈവന്നില്ല

Friday, January 24, 2025

ഹി ഷോങ് (തിബത്ത്, ചൈനീസ്, ജനനം: 1963)

നടക്കാത്ത സമാഗമം

ഹി ഷോങ് (തിബത്ത്, ചൈനീസ്, ജനനം: 1963)


പുഴക്കരയിലൂടെ നീയെന്നെ കടന്നുപോയി
ഞാൻ പറഞ്ഞു: "യാത്രികാ, ഒന്നു തിരിഞ്ഞു നോക്കൂ"

നീ തിരിഞ്ഞു നോക്കി
എന്നിട്ട് പുഴക്കരയിലൂടെ എന്നെ കടന്നുപോയി

വീണ്ടും നീ പുഴക്കരയിലൂടെ എന്നെ കടന്നുപോയി
ഞാൻ പറഞ്ഞു: "യാത്രികാ, ഒന്നു തിരിഞ്ഞു നോക്കൂ"

നീ തിരിഞ്ഞു നോക്കി
എന്നിട്ട് പുഴക്കരയിലൂടെ എന്നെ കടന്നുപോയി

Friday, January 17, 2025

കെമാൽ സുരേയ (തുർക്കി, 1931- 1990)

കവിതകൾ


കെമാൽ സുരേയ (തുർക്കി, 1931- 1990)

1

നാം ഒരു പുക വെള്ളത്തിലെറിയുമ്പൊഴെല്ലാം
പ്രഭാതം വരെയതു പൊള്ളിക്കൊണ്ടിരിക്കുന്നു



2

ജീവിതം ഹ്രസ്വം
പക്ഷികൾ പറക്കുന്നു

3

ഉച്ചക്കു പന്ത്രണ്ടുമണി കഴിഞ്ഞാൽ
എല്ലാ പാനീയങ്ങളും വീഞ്ഞ്


4

ഛായാപടം


മൂന്നു പേർ

പുരുഷന് ദുഃഖം
ദുഃഖഗാനങ്ങളെപ്പോലെ ദുഃഖം

സ്ത്രീക്ക് സൗന്ദര്യം
സുന്ദരമായ ഓർമ്മകൾപോലെ സൗന്ദര്യം

സുന്ദരമായ ഓർമ്മകൾ പോലെ ദുഃഖം,
ദുഃഖഗാനങ്ങളെപ്പോലെ സൗന്ദര്യം,
കുട്ടിക്ക്.

Thursday, January 16, 2025

ഉ സാം ഓയെർ (കമ്പോഡിയ, ഭാഷ ഖമെർ, ജനനം : 1936)

ഞാറുനടീൽക്കാലം

ഉ സാം ഓയെർ (കമ്പോഡിയ, ഭാഷ ഖമെർ, ജനനം : 1936)


രാത്രി നമ്മളിളം ഞാറുകൾ പറിച്ചു വെച്ചു
പകൽവേളയിലതൊക്കേയും വയലിൽ നട്ടു
കുനിഞ്ഞു നിന്നൊരേ നില്പിലന്തിയാവോളം,
അറിഞ്ഞില്ലാരുമാച്ചോപ്പു കൺകൾ തൻ ലക്ഷ്യം

അമ്മമാർ കുഞ്ഞുങ്ങളെയമ്മൂമ്മമാർക്കൊപ്പം
വിട്ടുപോകേ, മുലയിൽ പാൽ നിറഞ്ഞു നൊന്തൂ
വെയിലിൽ വരണ്ടു വാടീ,യപ്പൊഴും ചോപ്പൻ
മിഴിയുള്ളോരലറീ "രണ്ടേക്രയും കൂടി"

അമ്മമാർ പറഞ്ഞു: "പാലൂട്ടുവാൻ വിടണേ
ഞങ്ങളെ" ചോപ്പു കണ്ണന്മാരിടക്കു ചാടീ
"പരിഭ്രമം വേണ്ടവരെക്കുറിച്ചിവിടെ
പണി ചെയ്യൂ,പാർട്ടി നോക്കുമവർതൻ കാര്യം"

അന്തിയിലമ്മമാർ വീട്ടിൽ പാഞ്ഞുചെല്ലുമ്പോൾ
കണ്ടു പ്രാണൻ പോയ,ബോധം പോയ കുഞ്ഞുങ്ങൾ
സങ്കടക്കനം വഹിക്കാനമ്മമാർക്കൊന്നേ
വഴി - മാറത്തലയ്ക്കുന്ന വിലാപം മാത്രം

"എൻ്റെ കുഞ്ഞേ, കുഞ്ഞുവാവേ, നീ സഹിച്ചല്ലോ
അമ്മ പാവമടിമ - നീയെന്നെ വിട്ടേ പോയ്
നമ്മൾ നട്ട വയലെല്ലാം മാന്ത്രികത്തേരാൽ
ചെന്നുരുട്ടാൻ പറയണേ കാലനോടു നീ"

- ജൂൺ - സെപ്തംബർ 1978
(കമ്പോഡിയയിൽ പോൾപോട്ടിൻ്റെ നേതൃത്വത്തിൽ ഖമർ റൂഷ് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ വംശഹത്യാ കാലത്ത് എഴുതിയത്)

Wednesday, January 15, 2025

മുസ്തഫ സിയാലാൻ (തുർക്കി, ജനനം 1959)

മുത്തച്ഛൻ ഘടികാരം

മുസ്തഫ സിയാലാൻ (തുർക്കി, ജനനം 1959)


അതെൻ്റെകൂടെ എപ്പോഴും
കളിക്കാൻ കൂടും

തറവിരിപ്പിൽ ഞാനും
ചുമരിന്മേൽ അതും

Monday, January 13, 2025

കാൻ യൂസെൽ (തുർക്കി, 1926-1999)

കാൻ യൂസെൽ (തുർക്കി, 1926-1999)

കവിതകൾ

1
വസന്തത്തിൻ്റെ തന്ത്രങ്ങൾ

ആൽമണ്ട് മരങ്ങൾ പൂത്തതു കാണാൻ
ഇരുട്ടിൽ നീയൊരു തീപ്പെട്ടിക്കൊള്ളി
തെളിയിക്കുന്നു
മാർച്ചു മാസത്തിൽ ഇളകിമറിയുന്ന കടലിലെ
രണ്ടു കപ്പലുകളെന്നപോലെ
നിൻ്റെ കണ്ണുകൾ അസ്വസ്ഥം.

എന്തു തന്ത്രമാണ് നീ ഞങ്ങൾക്കു നേരെ പ്രയോഗിക്കുക
ഒരു വെടിവെപ്പു തുടങ്ങുമോ
അതോ വസന്തം തുറന്നു പ്രഖ്യാപിക്കുമോ?

2
വല വീശൽ

നനഞ്ഞൊലിക്കുമൊരാകാശം വലയുമായി വന്നു.
മുക്കുവർ ആസകലം നീല


3
ഡബിൾ ആക്റ്റ്

എൻ്റെ പൊന്നുചങ്ങാതീ,
ഈ രാജ്യം ഉറങ്ങുന്നതു നോക്കൂ
ഒരേ സമയം ഇതുറങ്ങുകയും
കോട്ടുവാ വിടുകയും ചെയ്യുന്നതു നോക്കിക്കാണൂ

4
സഹകരണം

നീതി, മഹത്തായ ഒരു പെരും പാത്രം
നാമതിൻ്റെ തവി


5
അവസാന സമ്മാനം

കയറാൻ പാകത്തിന്
ഞാനൊരു ഈത്തപ്പനയായി മാറി
മുടിയില്ലാതെ, ഇലയില്ലാതെ.
നഗ്നമെങ്കിലും
പഴങ്ങൾ ഞാൻ കരുതി;
ഓറഞ്ച് നിറത്തിൽ
സത്തു നിറഞ്ഞ്.
ഇതാണെൻ്റെ ശരൽക്കാലം
ഇതാണെൻ്റെ സമ്മാനം

6
ഭൂകമ്പമാപനം

ലോകം ഒരു കാളക്കൊമ്പിലാണിരിക്കുന്നതെന്ന്
മിത്തുകൾ പറയുന്നു
കാളയുടെ ഓരോ ചലനവും
ഭൂകമ്പത്തിനു കാരണമാവുന്നു
സത്യത്തിൽ ലോകം ഇരിക്കുന്നത്
ജനങ്ങളുടെ തോളിൽ.
ജനമിളകുമ്പോൾ
എന്താണു സംഭവിക്കുക, കാണൂ

Sunday, January 12, 2025

ഇൽഹാൻ ബെർക്ക് (തുർക്കി, 1918 - 2008)

ആകാശം എനിക്കുമേലേ ഒഴുകി

ഇൽഹാൻ ബെർക്ക് (തുർക്കി, 1918 - 2008)


വരികയും പോവുകയും ചെയ്യുമാകാശം ഞാൻ നോക്കുന്നു
അരുവിയൊഴുകുന്നു അരികിലൂടെ,
തൻ്റെ കല്ലുകൾക്കു മുകളിലൂടെ

വെള്ളം ആകൃതി മാറുന്നതു ഞാൻ കണ്ടു
എൻ്റെ കൈയ്യിന്നാകൃതിയിൽ അതിനെക്കണ്ടു
വിശാല ജലചരിതത്തിൽ വെള്ളത്തിന്
ആകൃതിയൊന്നുമില്ലെന്നു കണ്ടു

അങ്ങനെത്തന്നെ, പോകാനെണീറ്റു ഞാൻ പറഞ്ഞു
ആകാശം അലിഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്നു
ഒരു കുതിര വാലാട്ടി, ഒരാട് മൂരിനിവർന്നു
കല്ലുകൾക്കുമേൽ അടിവെച്ചടിവെച്ചരുവി കടന്നു ഞാൻ
കല്ലുകൾക്കൊപ്പം തെറിപ്പിച്ച വെള്ളം നോക്കി ഞാൻ

ഒഴുകീ, ആകാശം എനിക്കുമേലേ

മമ്മാദ് അരാസ് (അസർബൈജാൻ,1933-2004, ഭാഷ അസേരി)

യുദ്ധമില്ലെങ്കിൽ

മമ്മാദ് അരാസ് (അസർബൈജാൻ,1933-2004, ഭാഷ അസേരി)

യുദ്ധമില്ലെങ്കിൽ
ആയുധങ്ങൾ തുറന്ന ഉലയിലിട്ടുരുക്കി
ഭൂമിക്കും ചൊവ്വക്കും ഇടയിലൊരു പാലം പണിയാൻ
നമുക്കു കഴിയും
യുദ്ധമില്ലെങ്കിൽ
ആയിരം കൊല്ലത്തെ വിളവ്
ഒറ്റ ദിവസം കൊണ്ടു കൊയ്യാൻ നമുക്കാവും
ചന്ദ്രനേയും നക്ഷത്രങ്ങളേയും
ഭൂമിയിലേക്കു കൊണ്ടുവരാൻ
ശാസ്ത്രജ്ഞർക്കു കഴിയും
പടത്തലവൻ്റെ കണ്ണുകൾ പറയുന്നു:
"ഒരു ചെറുഗ്രാമത്തിൻ്റെ മേൽനോട്ടക്കാരനാകും ഞാൻ
യുദ്ധമില്ലെങ്കിൽ!"
യുദ്ധമില്ലെങ്കിൽ
അകാലമരണങ്ങൾ ഒഴിവാക്കാം
മുടി നരക്കുന്നത് ഏറെ വൈകിക്കാം
യുദ്ധമില്ലെങ്കിൽ നാം ദുഃഖമറിയില്ല, വേർപാടറിയില്ല
യുദ്ധമില്ലെങ്കിൽ
മനുഷ്യകുലത്തിൻ്റെ വെടിയുണ്ട
വാക്കായി മാറും
വാക്കോ സ്നേഹമായും.


Saturday, January 11, 2025

സക്കരിയ മുഹമ്മദ് (പലസ്തീൻ, 1951 - 2023)

എല്ലാം


സക്കരിയ മുഹമ്മദ് (പലസ്തീൻ, 1951 - 2023)

എൻ്റെ കൈകൾ ഒടിയ്ക്കാത്ത കാറ്റേത്?
എൻ്റെ ഷർട്ടു പറത്താക്കൊടുങ്കാറ്റേത്?
ഏതരകല്ലിൽ ധാന്യമായീല ഞാൻ?

Monday, January 6, 2025

ഹാൻസ് ഫാവെറി (ഡച്ച്, 1933 - 1990)

കവിതകൾ

ഹാൻസ് ഫാവെറി (ഡച്ച്, 1933 - 1990)


1

ആദ്യം സന്ദേശം
അതു കൈപ്പറ്റിയവനെ കൊല്ലും
പിന്നീട്
അയച്ചവനെയും
ഏതു ഭാഷയിലെന്നത്
വിഷയമേയല്ല

ഞാനെണീക്കുന്നു
ബാൽക്കണിവാതിൽ മലർക്കെത്തുറക്കുന്നു
ഒന്നു ശ്വാസമെടുക്കുന്നു

മഞ്ഞില്ലാത്ത തെരുവിനു മുകളിൽ
കടൽക്കാക്കകൾ വട്ടം ചുറ്റുന്നു
തീറ്റയെറിയുന്ന ആംഗ്യം കാണിച്ച്
ഞാനവയെ ആകർഷിക്കുകയില്ല

ഞാനൊരു സിഗററ്റ് കൊളുത്തുന്നു
സ്വസ്ഥാനത്ത് മടങ്ങിവരുന്നു
എന്നിട്ടൊരു ശ്വാസമെടുക്കുന്നു

സ്വപ്നം കാണാൻ ഇവിടൊന്നുമില്ല
എല്ലാം സാധിക്കാവുന്നത്
ചെറിയ കാര്യങ്ങൾ


2

ജമന്തികൾ
ജനലിന്നരികിലെ മേശപ്പുറത്തെ പൂപ്പാത്രത്തിൽ :
ഇവ

ജനലിന്നരികിലെ
മേശപ്പുറത്തെ
പൂപ്പാത്രത്തിലെ
ജമന്തികളല്ല

നിന്നെയിങ്ങനെ ശല്യപ്പെടുത്തുകയും
മുടി പാറിപ്പറത്തുകയും ചെയ്യുന്ന കാറ്റ്,
ഇത്

നിൻ്റെ മുടി പാറിപ്പറത്തുന്ന കാറ്റ്
നിൻ്റെ മുടി പാറിപ്പറക്കുമ്പോൾ
നിന്നെ ശല്യപ്പെടുത്തണമെന്ന്
നീയാഗ്രഹിക്കാത്ത
കാറ്റിത്


3
അങ്ങനെ ഈ മനുഷ്യൻ തല കുനിക്കുന്നു

ഒന്നുമില്ലാത്തിടത്ത്

കയറെടുക്കുന്നു

കയർ ചുരുട്ടുന്നു

അക്ഷരങ്ങൾ പാറ്റിക്കളയുന്നു

കടന്നുപോകുന്നു


Sunday, January 5, 2025

ഹെൻറിക്കാസ് റാദൗസ്‌ക്കാസ് (ലിത്വാനിയ, 1910- 1970)

ദെഗാസ്

ഹെൻറിക്കാസ് റാദൗസ്‌ക്കാസ് (ലിത്വാനിയ, 1910- 1970)


സൂര്യാസ്തമയത്തിൻ്റെ ഓറഞ്ച് ഒഴുക്കുകൾ മേഘങ്ങളെ തുരത്തുകയും മ്യൂസിയംപൂന്തോപ്പിൻ്റെ പച്ചപ്പിന്മേൽ ജ്വലിക്കുന്ന പുള്ളികൾ തളിക്കുകയും ചെയ്തു. ഞാൻ ജനാലക്കൽ നിന്നു തിരിഞ്ഞ്, ഓറഞ്ചും പച്ചയും നുരയുന്ന ദെഗാസ്ചിത്രത്തിലെ ഗംഭീര ശയ്യയിലേക്കു നോക്കുന്നു.ദൈവങ്ങളിലൊന്ന് അബദ്ധത്തിന് അതിലിരിക്കാൻ തീരുമാനിച്ചാൽ തടയാൻ പാകത്തിന് സ്വർണ്ണച്ചങ്ങലകളാൽ സംരക്ഷിക്കപ്പെട്ട് സ്വർഗ്ഗത്തിൽ നിൽപ്പാണത്.

Saturday, January 4, 2025

വ്ലാഡിമിർ ഹൊലാൻ (ചെക്ക്, 1905 - 1980)

 

വ്ലാഡിമിർ ഹൊലാൻ കവിതകൾ (ചെക്ക്, 1905- 1980)


1
ഉയിർത്തെഴുന്നേല്പ്


ഞങ്ങളുടെ ഈ ജീവിതത്തിനുശേഷം
ഭയപ്പെടുത്തുന്നൊരു കാഹളനാദം
ഞങ്ങളെയുണർത്തും എന്നതു സത്യമോ?
ദൈവമേ, മാപ്പ്
ഞാനെന്നെ ആശ്വസിപ്പിക്കട്ടെ
മരണ ശേഷം ഞങ്ങളുടെയെല്ലാം ഉയിർപ്പുമുണർച്ചയും
പൂവൻകോഴിയുടെ കൂവൽ
ലളിതമായി പ്രഖ്യാപിക്കുമെന്ന്.

കൂവൽ കേട്ടാൽ
സ്വല്പനേരം കൂടി ഞങ്ങൾ കിടക്കും
ആദ്യം എണീക്കുക അമ്മയാവും
അമ്മ ശാന്തമായി അടുപ്പിൽ തീപ്പൂട്ടുന്നത്
ഞങ്ങൾ കേൾക്കും,
സ്റ്റവ്വിൽ വാൽപ്പാത്രം വക്കുന്നത്,
അലമാരയിൽ നിന്നു ചായപ്പൊടിട്ടിന്ന്
സൗമ്യമായെടുക്കുന്നത്.
വീടായി മാറും ഒരിക്കൽകൂടി ഞങ്ങൾ


2

ലിഫ്റ്റിൽ ഒരു ദർശനം


നാമിരുവർ മാത്രം കയറിയ ലിഫ്റ്റിൽ 
മറ്റൊന്നും ചിന്തിക്കാതെ തമ്മിൽ നാം നോക്കിനിന്നു
രണ്ടു ജീവിതങ്ങൾ, ഒരു നിമിഷം,
പൂർണ്ണത,അനുഗൃഹീതാനന്ദം......
അവൾ അഞ്ചാം നിലയിലിറങ്ങി,ഞാൻ പിന്നെയും പോയി,
ഇനിയൊരിക്കലുമവളെ കാണില്ലെന്നറിഞ്ഞ്.
ജീവിതത്തിലൊരിക്കൽ മാത്രമുള്ള,
പിന്നൊരിക്കലുമില്ലാത്ത,
കൂടിക്കാഴ്ച്ചയായിരുന്നു ഇത്
എന്നറിഞ്ഞ്.
ഞാനവളെ പിന്തുടർന്നു പോയിരുന്നെങ്കിൽ
അതൊരു മരിച്ച മനുഷ്യനാകുമായിരുന്നു.
അവളെന്നെത്തേടി വന്നിരുന്നെങ്കിൽ അത്
അപരലോകത്തു നിന്നുമാകുമായിരുന്നു

3

ഓർഫിയൂസ്

എഴുതാനോ വായിക്കാനോ എണ്ണാനോ
അവറിയുമായിരുന്നില്ല
എന്നാലവൻ പാടി.
അവൻ മരിച്ചപ്പോൾ
ഒരു സ്പോഞ്ചുകൊണ്ടു തുടച്ച്
സ്ത്രീകളവൻ്റെ ശശീരം വെടിപ്പാക്കി.
ലൈംഗികാവയവങ്ങളിലവർ തൊട്ടതും
അവൻ പാടാൻ തുടങ്ങി
അവർ ഭയന്നോടി
വാർത്ത പരന്നു
അങ്ങനെ
അടക്കം ചെയ്യപ്പെടാതെ അവൻ മരിച്ചു.


4

കത്ത്

- നിങ്ങൾ മരിക്കുകയാണ്. നിങ്ങൾ ജീവിതമാസ്വദിച്ചോ?
- ഉവ്വ്
- എന്തുകൊണ്ട്?
- ഒരിക്കൽ ഒരു പഴയ പ്ലെയ്ൻമരച്ചുവട്ടിൽ വെച്ച് മുൻപരിചയമില്ലാത്തൊരു പെൺകുട്ടി വന്ന് എനിക്കൊരു കത്ത് തന്ന് ഓടിപ്പോയി.
- നിങ്ങളതു വായിച്ചോ?
- ഉവ്വ്
- അതിലെന്താണ് പറഞ്ഞിട്ടുള്ളത്?
- ഒന്നുമില്ല!



സെമെസ്ദിൻ മെഹ്മെദിനോവിച്ച് (ബോസ്നിയ, ജനനം : 1960)

1

*ശവം


സെമെസ്ദിൻ മെഹ്മെദിനോവിച്ച്
(ബോസ്നിയ, ജനനം : 1960)

പാലത്തിൽ നമ്മൾ വേഗം കുറച്ചു
മിൽജാക്കാ നദിക്കരയിൽ മഞ്ഞത്ത്
മനുഷ്യ ശവം കീറിപ്പറിക്കുന്ന
നായ്ക്കളെ കണ്ടു
പിന്നെ വേഗം കൂട്ടി

ഒന്നുമെന്നിൽ മാറിയില്ല
ചക്രങ്ങൾക്കടിയിൽ
മഞ്ഞുരഞ്ഞു തെറിക്കുന്നത് ശ്രദ്ധിച്ചു
പല്ല് ആപ്പിൾ ചവക്കുമ്പോഴെന്നപോലെ.
വന്യമൊരാഗ്രഹം അപ്പോൾ തോന്നി:

നിന്നെ നോക്കി ചിരിക്കാൻ
കാരണം നീയീ സ്ഥലത്തെ നരകം എന്നു വിളിക്കുന്നു
എന്നിട്ട് ഓടിയകലുന്നു
സരായേവോക്കു വെളിയിൽ
മരണം കാണുകയില്ലെന്നു
സ്വയം പറഞ്ഞുകൊണ്ട്.


*ഈ കവിത 1993 -ൽ ബോസ്നിയൻ യുദ്ധകാലത്തെഴുതിയ സരായെവോ ബ്ലൂസ് എന്ന കൃതിയിൽ നിന്ന്. സരായെവോ നഗരം യുദ്ധത്തിൽ തകർന്നു പോയി. സരായെവോയിലൂടെ ഒഴുകുന്ന നദിയാണ് മിൽജാക്കാ


2

തിയ്യതികൾ


1994 ജനുവരി 17 ന് അവൻ കൊല്ലപ്പെട്ടു
അന്നുതൊട്ട് എല്ലാ ദിവസവും
അവൻ കൊല്ലപ്പെടുന്നു

ഇന്നു കൂടി അവൻ മരിച്ചു
1995 ഫെബ്രുവരി 24 വെള്ളിയാഴ്ച്ച.
എന്നല്ല, ഓരോ സന്ധ്യക്കും

അലൗകികമായതെന്തോ
എനിക്കു സംഭവിക്കുന്നു.
കുളിമുറിയിലേക്കു കാൽവെക്കുമ്പോൾ

എൻ്റെ ഇടംതോളിനുമേലൊരു
നിഴൽ വളരുന്നത്
കണ്ണാടിയിൽ ഞാൻ ശ്രദ്ധിക്കുന്നു

അതെൻ്റേതല്ല. പിന്തിരിഞ്ഞ്
തോളിനു മേലേക്കൂടി നോക്കുമ്പോൾ
എന്താണു കാണുന്നത്?

ഒരു സ്വപ്നം. പക്ഷേ കണ്ണുകൾ തുറന്നാണ്
ഒരു കാക്ക എൻ്റെ മേശപ്പുറത്തേക്കു പാറിവരുന്നു
എന്നിട്ടു പറയുന്നു

മെയ് 17 ന് സരായെവോയിൽ
ചെറിപ്പഴങ്ങൾ
പഴുത്തുപാകമാകുമെന്ന്.


ഞാനതു
കേൾക്കുന്നു
കാത്തിരിക്കുന്നു.


Friday, January 3, 2025

രാമചരിതം പടലം 40

പടലം 40


1
ത്രിശിരസ്സണഞ്ഞു ചെന്തീ ചിതറുന്ന നോക്കിനോടും
മഹോദരനോടു കൂടി വന്നു ശരങ്ങൾ തൂകി
വലിയോരു മരമെടുത്തിട്ടംഗദനെറിഞ്ഞൂ വമ്പിൽ
ശരനിരയാൽ മരത്തെ ത്രിശിരസ്സുടൻ മുറിച്ചു

2
മുറിച്ച മാമരത്തെക്കണ്ടു കോപിച്ചനേകം കല്ലാ-
ലെറിഞ്ഞിതംഗദനിടക്കു മലകളാൽ മരങ്ങളാലും
നുറുങ്ങിവീണവയൊക്കേയും സൂക്ഷ്മധൂളികളായി
ത്രിശിരസ്സിനമ്പാൽ ദേവാന്തകനുടെ മുസലത്താലും

3
മുസലംകൊണ്ടെറിയുന്നോനേ കോപിച്ച ദേവാന്തകൻ
മതിമറന്നെറിയുന്നോരേ ത്രിശിരസ്, മഹോദരനും
അതിനേതും ഭയമില്ലാതെയംഗദനവയൊക്കേയും
ഹിതമൊടെപ്പാഞ്ഞും വീണും മധുരമായൊഴിഞ്ഞടുത്തു

4
അടുക്കവേയമ്പെയ്തൂ സൽക്കീർത്തിമാൻ മഹോദരൻ,പാ -
ഞ്ഞടിച്ചു വീഴ്ത്തീയംഗദൻ പോരാടുമാനക്കണ്ണ്
പിടിച്ചതിൻ കൊമ്പു രണ്ടും പെരുമയോടൂരി,ക്കൊമ്പാ-
ലടിച്ചു ദേവാന്തകൻ്റെ വമ്പുപോമ്മാറലറീ

5
അലറിയ നേരമാർത്തൂ കപിവരർ,ദേവാന്തകൻ
നിലത്തുവീണുതിരം തുപ്പിയുടനെയുണർന്നെണീറ്റു
വലിയോരു മുസലംകൊണ്ട് ചെറുത്തുടനംഗദൻ്റെ
തലയിലാഞ്ഞടിച്ചെന്നാലും തളർന്നില്ല കപികൾവീരൻ

6
കപികുലവീരനെക്കണ്ടമ്പുകൾ മൂന്നെടുത്തു
തരം നോക്കിത്തറച്ചൂ നെറ്റിത്തടത്തിലായ് ത്രിശിരസ്സ്
പിറകേ മഹോദരൻ താനമ്പെയ്യവേയംഗദൻ
മരനിരകൊണ്ടവയെ മാറ്റിയും തടഞ്ഞും നിന്നു

7
നിന്ന മാരുതിയണഞ്ഞൂ നീലനുമംഗദനും
മന്നിലീ മൂവരോടുമെതിർത്തുന്മദം പൊഴിഞ്ഞ്
വന്ന വാരണങ്ങളോടു യുവസിംഹം പോരിന്നായി
ചെന്നണയുന്നപോലെ ചെറുത്തു യുദ്ധം തുടർന്നു

8
യുദ്ധം തുടർന്ന നേരമമ്പെയ്തൂ മഹോദരൻ
യുദ്ധത്തിനിണങ്ങിയോരാനതൻ ചുമലിലേറി
നീൾക്കൈകളുള്ളവനാം നീലൻ്റെ നേർക്കയച്ചൂ
കൂർത്ത സായകങ്ങളാ കഠിനനാം ത്രിശിരസ്സ്

9
ത്രിശിരസ്സിനെയിപ്പോഴേ മുടിക്കേണമെന്നുറച്ചു
കോപിച്ചണയും ഹനൂമാനെ വൻമുസലംകൊണ്ടു
തരം നോക്കിത്തല്ലിയ ദേവാന്തകനെ ഹനുമാൻ
കരവിരൽ ചുരുട്ടിമുട്ടിക്കനത്തോടെപ്പിടിച്ചടിച്ചു

10
അടിച്ചതേറ്റവനും വീണൂ പ്രാണൻ പിരിഞ്ഞു ഭൂവിൽ
അടുത്തു മാരുതിയെറിഞ്ഞൂ പെരിയോരചലത്താലേ
പൊടുക്കനെ ത്രിശിരസ്സും സായകം പൊഴിച്ചൂ കുന്നു
പൊടിച്ചു പോർക്കളത്തിൽ വീഴ്ത്തിപ്പൊരുതീ ശരങ്ങളാലേ

11
ശരങ്ങൾ ചൊരിഞ്ഞു കൊടുംകോപക്കനൽക്കണ്ണോടെ
അരികത്തു വന്ന നിശാചരൻ്റെ തേരൊരു മരത്താൽ
തരിയാക്കിപ്പൊടിച്ചൂ ഹനുമാൻ, തേരിന്നു തുണയാം ശൂലം
ഹരിവരൻ തൻ്റെ നെഞ്ചിൽ തറയ്ക്കുമാറരക്കൻ ചാടി

12
ചാടുമാ രാക്ഷസൻ്റെ കൈത്തലം വിട്ടെരിഞ്ഞു
ചാടി വന്നണഞ്ഞ ശൂലം കൈപ്പടത്താൽ പിടിച്ചു
തോളിൽ മലയണിഞ്ഞ മാരുതി രാക്ഷസർക്കു
പേടിയാം പടിയരിഞ്ഞു പെരുമയോടേയലറി

Wednesday, January 1, 2025

ജനുവരി

ജനുവരി


പുകയുന്ന കണ്ണുകൾ
ആറാനായി
അമർത്തിവയ്ക്കുന്നു
ഒരു തണുത്ത കവിളിൽ