Thursday, November 30, 2023

മനോജേട്ടന്റെ ഓർമ്മയിൽ

 മനോജേട്ടന്റെ ഓർമ്മയിൽ ഒത്തുകൂടിയ പ്രിയസുഹൃത്തുക്കളേ,



2006-2010 കാലത്ത് നെന്മാറയിലും കൊല്ലങ്കോട്ടും വെച്ച് മനോജേട്ടനുമായി ഇടപഴകിയ ഒരാളാണ് ഞാൻ. പിന്നീട് അവിടെ നിന്നു നാട്ടിലേക്കു പോന്ന ശേഷം ആ സൗഹ്യദത്തിന്റെ തുടർച്ച നിലനിർത്താൻ കഴിഞ്ഞതുമില്ല. മനോജേട്ടൻ വളാഞ്ചേരിക്കു ദാമോദരൻ മാഷെ കാണാൻ പോകുന്ന വഴിയിൽ ഒന്നുരണ്ടു തവണ പട്ടാമ്പിയിൽ വെച്ചു കണ്ടതൊഴിച്ചാൽ. അദ്ദേഹത്തിന്റെ മരണ വിവരവും ഞാൻ കുറച്ചു വൈകിയാണറിഞ്ഞത്. അതു കാരണം ആ ദിവസം അവസാനമായി വന്നു കാണാൻ കഴിഞ്ഞതുമില്ല. ഇന്ന് ഈ ഓർമ്മക്കൂട്ടായ്മയിൽ എന്നെ സുഖലത ടീച്ചർ ഓർമ്മിച്ചു വിളിച്ചപ്പോൾ തീർച്ചയായും ഇവിടെ വരണമെന്നു തന്നെ കരുതി ഇരിക്കുകയായിരുന്നു. പക്ഷേ ഇന്നലെ വൈകീട്ടുമുതൽ പനിയും കഫക്കെട്ടും ബാധിച്ചതിനാൽ യാത്ര ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തിൽ മനോജേട്ടൻ എന്ന സുഹൃത്തിനെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും പത്രാധിപരെക്കുറിച്ചും എനിക്കു പറയാനുള്ള ചില കാര്യങ്ങൾ ഇങ്ങനെ എഴുതി അയക്കുന്നു. സൗകര്യപ്പെടുമെങ്കിൽ ഇതവിടെ വായിക്കണമെന്ന് അപേക്ഷിക്കുന്നു.

രണ്ടു മൂന്നു വർഷമേ അദ്ദേഹവുമായി ഇടപഴകിയിട്ടുള്ളൂവെങ്കിലും എന്നിലും ചില മുദ്രകൾ അവശേഷിപ്പിച്ചാണ് ആ മനുഷ്യൻ കടന്നുപോയത്. അതിൽ ഒരു കാര്യം എന്റെ ആദ്യ ലേഖന സമാഹാരത്തിനെഴുതിയ ആമുഖത്തിൽ ഞാൻ മുമ്പു സൂചിപ്പിച്ചിട്ടുമുണ്ട്. മനോജേട്ടന്റെ തുടർച്ചയായ പ്രേരണകൊണ്ടാണ് ഞാൻ ലേഖനങ്ങൾ എഴുതാൻ തുടങ്ങിയത് എന്നതാണത്. അദ്ദേഹം വാക്കറിവ് എന്ന സമാന്തര പ്രസിദ്ധീകരണം നടത്തുന്ന കാലമായിരുന്നു അത്. ഞാനാകട്ടെ അന്ന്, മലയാളത്തിലെ ശ്രദ്ധിക്കപ്പെടാതെ പോയ കവികളെക്കുറിച്ചു പഠിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു.ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയ സന്ദർഭങ്ങളിൽ പല കാര്യങ്ങൾ പറഞ്ഞ് ഈയൊരു വിഷയത്തിലും എത്തുമായിരുന്നു. ടി.ആർ. ശ്രീനിവാസിന്റെ കവിതകളെക്കുറിച്ചാണ് ഞാൻ ഏറെ ആവേശത്തോടെ സംസാരിച്ചത്. ടി.ആർ. ശ്രീനിവാസിന്റെ കവിതകൾ മനോജേട്ടനും മുമ്പേ തന്നെ വായിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട് എന്നത് എന്നെ സന്തോഷിപ്പിച്ചു. ഇത്തരം കവികളെക്കുറിച്ച് തുടർച്ചയായി ലേഖനങ്ങളെഴുതൂ എന്ന് അദ്ദേഹം നിർബന്ധിച്ചതിന്റെ ഫലമായാണ് ടി.ആർ. ശ്രീനിവാസ്, വി.വി.കെ.വാലത്ത്, സി.എ.ജോസഫ്, എ.വി.ശ്രീകണ്ഠപ്പൊതുവാൾ തുടങ്ങിയവരെപ്പറ്റിയുള്ള ലേഖനങ്ങൾ ഞാനെഴുതിയത്. അവ വാക്കറിവിൽ വന്നു. ഇപ്പോഴും ഞാൻ ആ ശ്രേണിയിൽ പെട്ട എഴുത്തു തുടരുന്നു. ഓരോ പുതിയ എഴുത്തു പൂർത്തിയാക്കുമ്പോഴും മനോജേട്ടനെ കടപ്പാടോടെ ഓർക്കുകയും ചെയ്യുന്നു.

നോവലിസ്റ്റും പത്രാധിപരും ചിന്തകനുമായ മനോജിന്റെ സംഭാവനകൾ ഭാവിയിൽ വിലയിരുത്തപ്പെടാനിരിക്കുന്നതേയുള്ളൂ എന്നു ഞാൻ വിചാരിക്കുന്നു. അദ്ദേഹത്തിന്റെ ഈ മൂന്നു പ്രവർത്തന മേഖലകളെക്കുറിച്ചും പറയുന്നതിനു മുമ്പ് എനിക്കാദ്യം പറയാനുള്ളത് ഒരു മികച്ച സംവാദകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളാണ്. സംവാദം മനോജേട്ടന്റെ ഒരു പ്രധാന മാധ്യമം തന്നെയായിരുന്നു. ആ ദിവസങ്ങളിൽ കൊല്ലങ്കോട്ടു നിന്ന് അദ്ദേഹം ബസ്സുകയറി വൈകുന്നേരം നാലരയോടെ പലപ്പോഴും നെന്മാറ ബോയ്സ് സ്കൂളിൽ എത്തുമായിരുന്നു. സ്കൂളിൽ അന്നുണ്ടായ എന്തെങ്കിലും വിഷയത്തിൽ നിന്നാവും ചിലപ്പോൾ സംസാരം തുടങ്ങുക. അത് രാവിലെ നടന്ന വിദ്യാർത്ഥിസമരത്തെക്കുറിച്ചാവാം, അല്ലെങ്കിൽ സാമൂഹ്യവിരുദ്ധർ സ്ക്കൂൾ നശിപ്പിക്കുന്നതിനെക്കുറിച്ചാവാം. മനോജേട്ടൻ ചരിത്രത്തിലേക്കും സാമൂഹ്യശാസ്ത്രത്തിലേക്കും പറഞ്ഞു കയറുന്നത് കേട്ടിരിക്കുക ഏറെ കൗതുകകരമാണ്. നമുക്ക് പുതിയ ഉൾക്കാഴ്ച്ച തരുന്ന എത്രയോ നിരീക്ഷണങ്ങൾ അവയിലടങ്ങിയിട്ടുണ്ടാവും. തുറന്ന ക്ലാസ് മുറികളുടെ ചുമരുകളിൽ മുറുക്കിത്തുപ്പി ആളുകൾ വൃത്തികേടാക്കുന്നതിനെക്കുറിച്ചുള്ള ഒരു സംഭാഷണം ഞാൻ വ്യക്തമായ് ഓർക്കുന്നു. ജനാധിപത്യത്തിന്റെ പാരമ്പര്യമില്ലായ്മയാണ് ഈ പ്രശ്നത്തിനു കാരണം എന്നദ്ദേഹം വിശദീകരിച്ചു. പബ്ലിക് സ്പേസും ജനാധിപത്യ മൂല്യങ്ങളും ഇവിടെയുണ്ടായത് സ്വാതന്ത്ര്യത്തിനു ശേഷം മാത്രമാണ്. പുതുതായുണ്ടായിവന്ന ഈ പബ്ലിക് സ്പെയിസിൽ എങ്ങനെ പെരുമാറണമെന്ന് ഇന്ത്യൻ ജനതക്ക് അറിഞ്ഞു കൂടാ. നമുക്ക് ജാതികളുടെ ഇടുക്കു സ്ഥലങ്ങളിൽ പെരുമാറിയ ശീലമേയുള്ളൂ. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളിലുള്ളവർക്ക് പൊതുസ്ഥലത്തു പെരുമാറിയ പാരമ്പര്യമുണ്ട്. ബോയ്സ് സ്കൂളിന്റെ ചുമരിലെ വെറ്റിലക്കറയിൽ നിന്ന് ഇന്ത്യയുടെയും യൂറോപ്പിന്റെയും പാരമ്പര്യങ്ങളിലേക്ക് ഞങ്ങളെത്തും. ഇന്ത്യൻ ജാതി ജീവിതത്തിന്റെ ആഴത്തെയും വ്യാപ്തിയേയും കുറിച്ചാണ് മനോജേട്ടൻ ഏറ്റവുമധികം സംസാരിച്ചത് എന്നോർക്കുന്നു. ഈ സംവാദങ്ങൾ എന്റെ വീക്ഷണങ്ങളെ മാറ്റാനും പുതുക്കാനും പ്രേരകമായിട്ടുണ്ട്. ദേശാഭിമാനി സ്റ്റഡീസർക്കിൾ കാലത്തെ ഓർമ്മകളിൽ നിന്നു തുടങ്ങുന്ന ചില സംസാരങ്ങൾ മാർക്സിയൻ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള സംവാദമായി പടർന്നതും ഓർക്കുന്നു. ആരോടാണ് താൻ സംസാരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള മുൻധാരണയില്ലാതെ സംവദിക്കുന്നതായിരുന്നു മനോജേട്ടന്റെ രീതി. ഈ വ്യത്യാസം എനിക്ക് ശരിക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. അറിയപ്പെടുന്ന പല ബുദ്ധിജീവികളും എഴുത്തുകാരുമായി സംസാരിക്കുമ്പോൾ സംസാരിക്കുന്ന ആളെക്കുറിച്ചുളള മുൻധാരണ അവരെ നയിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ മുൻധാരണകളിൽ പ്രധാനം ജാതി തന്നെയാണ്. ഇയാൾ ഇന്ന ജാതിയാണ്, ഇയാളുടെ സാമൂഹ്യാവസ്ഥ ഇന്നതാണ് എന്ന മുൻധാരണ സംവാദത്തിന്റെ സാദ്ധ്യതകളെ തകിടം മറിക്കും. എന്നാൽ മനോജേട്ടൻ മുൻധാരണകളില്ലാത്ത സംവാദമാണ് തുറന്നിടുക. കവിതയുടെ പേരിലോ ജാതിയുടെ പേരിലോ കക്ഷിരാഷ്ട്രീയത്തിന്റെ പേരിലോ യാതൊരു മുൻധാരണയുമില്ലാതെ, മനുഷ്യൻ എന്ന നിലയിൽ എന്നോടു സംവദിച്ച അപൂർവ്വം ബുദ്ധിജീവികളിൽ ഒരാളാണ് മനോജേട്ടൻ. റാഡിക്കൽ ഹ്യൂമനിസ്റ്റ് ചിന്താധാരയുമായി അദ്ദേഹം പുലർത്തിയ ആത്മബന്ധം തന്നെയാവാം ഈ തുറസ്സിനു കാരണം.

ഒരു സമാന്തര പ്രസിദ്ധീകരണമെന്ന നിലയിൽ വാക്കറിവ് മുന്നോട്ടു കൊണ്ടു പോകാൻ അദ്ദേഹം വളരെ പ്രയാസപ്പെട്ടിരുന്നു. ലേഖനങ്ങൾ നൽകിക്കൊണ്ടല്ലാതെ മറ്റേതെങ്കിലും നിലയിൽ ഇക്കാര്യത്തിൽ അദ്ദേഹത്തെ പിന്തുണക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. മനോജേട്ടനും ഹരിദാസും ഏറെ ശ്രമപ്പെട്ടാണ് ഓരോ ലക്കവും പുറത്തുവന്നത്. ഗൗരവമുള്ള  സമാന്തര പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള ഒരു കാഴ്ച്ചപ്പാട് മുന്നോട്ടുവക്കാൻ വാക്കറിവിനു കഴിഞ്ഞു. നമ്മുടെ ധൈഷണിക പാരമ്പര്യത്തെ പുതുകാലവുമായി ഇണക്കാനുള്ള ശ്രമമായിരുന്നു വാക്കറിവ്. അടുത്ത സുഹൃത്തായ എം. സുകുമാരനുമായി അതിൽ മനോജേട്ടൻ നടത്തിയ ദീർഘസംഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീട് തുടർച്ചയായി വരാൻ തുടങ്ങിയ ഇഹപരസംഹിതയെക്കുറിച്ചും ഞങ്ങൾ തമ്മിൽ ദീർഘമായി ഫോണിൽ സംസാരിച്ചത് ഓർക്കുന്നു. കേരളീയമായ ഒരു കഥ പറച്ചിൽ രീതിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന കഥകളായാണ് ഞാൻ അന്ന് അതു വായിച്ചത്. തുറന്ന സംവാദം തന്നെയായിരുന്നു മനോജേട്ടന്റെ സാഹിത്യ ജീവിതത്തിന്റെയും സാരം എന്നു ഞാൻ കരുതുന്നു. സമൂഹത്തെപ്പറ്റിയും ചരിത്രത്തെപ്പറ്റിയുമുള്ള ദാർശനികവും ധൈഷണികവുമായ സംവാദങ്ങൾ തുറക്കുന്നവയാണ് സത്യവാഗീശ്വരൻ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ. പാരായണസുഖത്തെ അദ്ദേഹം മുന്നിൽ വെച്ചതേയില്ല. എങ്കിലും അവസാനിക്കാത്ത സംവാദങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ആ കൃതികൾ നമ്മോടൊപ്പമുണ്ടാകും.

കൊല്ലങ്കോട്ട് മനോജേട്ടനും സുഖലതടീച്ചറും താമസിച്ചിരുന്ന രണ്ടു വീട്ടിലും ഞാൻ മുമ്പു പോയിട്ടുണ്ട്. നെന്മാറയുടെ പരിസരത്ത് ഞാൻ സ്ഥിരതാമസമുറപ്പിക്കാൻ വിചാരിച്ച നാളുകളായിരുന്നു അവ. വാങ്ങാനായി വീടുകൾ നോക്കിയ കൂട്ടത്തിൽ മനോജേട്ടൻ താമസിച്ചിരുന്ന അഗ്രഹാരത്തിലെ വീടും നോക്കിയിരുന്നു. പക്ഷേ ആ ആലോചനകളൊന്നും നടന്നില്ല. ഞാൻ എന്റെ ജന്മനാട്ടിലേക്കു തന്നെ മടങ്ങുകയും ചെയ്തു. പോകേണ്ട വിസ്തൃതികളും വീണ്ടും വീണ്ടും നാം മടങ്ങിയെത്തുന്ന ഇടുക്കുകളും ഓർമ്മിപ്പിച്ചു കൊണ്ട് മനോജേട്ടന്റെ സംവാദജീവിതം നമ്മോടൊപ്പം ഇപ്പൊഴും നിലനിൽക്കുന്നു. ആ സംവാദജീവിതത്തെ ഒരിക്കൽ കൂടി അഭിവാദ്യം ചെയ്ത് നിർത്തട്ടെ.

Tuesday, November 28, 2023

പടലം 30

പടലം 30


1
കൈകൾ കൂപ്പി"യഭയം കൊടെ"ന്നു കഴൽ ചുറ്റിവന്നുടനെയൂഴിമേൽ
മെയ്യു വീഴ്ത്തിയെഴുനേറ്റ നേരമനുജൻ മൊഴിഞ്ഞി"തതിവീരനേ,
പൊയ് പറഞ്ഞിതിവനെന്നു തോന്നരുതു പോരിടും മനുജരാജരെൻ
പൈയ്യൊഴിപ്പതിനു നല്ല പോംവഴി പടർന്ന വാനരകുലങ്ങളും"

2
"വാനരപ്പടയുമൂഴിയിൽപ്പെരിയ മന്നരും മുടിയുകിൽ നിന്നിൽ
ജാനകിക്കു മനമാർദ്രമാമുടനെ വന്നിണങ്ങുമവളത്ഭുതം
എന്നിരിക്കിലുമുരച്ചിടാമുലകിൽ സജ്ജനത്തിനൊടു ശത്രുത
മാന്യരാർക്കുമഴകല്ല വൈരമവരോടെടുക്കരുതൊരിക്കലും"

3
"ഒരിക്കലും പിഴ ചെയ്യായ്ക വേണമുലകത്തിലുത്തമർ മഹത്വമാ -
ണ്ടിരിക്കിലും തുനിയൊലാ ചെയ്യുന്നതിനു ധർമ്മമെന്നിയൊരു കർമ്മവും
തുടങ്ങൊലാ മനസ്സിൽ ജ്ഞാനിമാനികളിതിങ്ങനേ, ശ്രുതി പെറുന്നവർ
ധരിക്കയില്ല പരദാര,മാരിതു തടുത്തു നിന്നൊടു പറഞ്ഞിടും"

4

"തടുത്തു ചൊൽവതിനു നല്ലവർക്കു മടി തെല്ലുമില്ലടുപ്പക്കാരൊട്
നടപ്പിൽ നല്ലതറിയായ് വതില്ല നയമുള്ളിലുള്ള സകലർക്കുമേ
നിറുത്തണേയുടനെ രാമനോടുള്ള വഴക്ക്, മൈഥിലിയെയാകയാൽ
കൊടുക്കണേ തിരികെ, യല്ലയെങ്കിൽ പിഴ, കുലം നശിപ്പതിനു മുന്നമേ"

5
"മുന്നമേ പക പിടിച്ചു വെച്ചതിനു കാൺക കാരണ,മയോധ്യതൻ
മന്നനേയരികിലെത്തി ശൂർപ്പണഖയല്ലി വാനിലെടുത്തുയർന്നത്?
പിന്നെ മൈഥിലിയെയും കവർന്നു കടുകോപമോടിവിടെ വെച്ചു കൊ-
ണ്ടെന്തു കാര്യമുളവായി?" യെന്നവനുരയ്ക്കെ രാവണനെതിർക്കയായ്

6
എതിർത്തെനിക്കു പിഴ വന്നതെണ്ണിയിരിക്കുന്നതിന്നറിവു ചേർന്ന നിൻ
മതിപ്പു കണ്ടല്ല രാമനോടുള്ള വഴക്കു ഞാൻ തുടങ്ങിവെച്ചതും
അതിർത്തിത്തർക്കവുമല്ല വന്നതെന്നുടപ്പിറന്നവൾ തന്റെ പ-
ല്ലുതിർത്തു മൂക്കു മുലയും മുറിച്ചിടുകയാലെ ശത്രുത മുഴുത്തിതേ

7
മുഴുത്ത വൈരമധികാരവും പറഞ്ഞൊരുത്തർ വേണമിതിനിങ്ങനേ -
യിരിക്ക നീയിവിടെയെന്നുരച്ചിരുൾ മലതൻ പത്തു ശിഖരങ്ങളിൽ
ഇരുമ്പുകോപ്പു രവി ചുട്ടു പത്തിരുപതൊക്കെയും കമഴ്ത്തി വെച്ചപോൽ
നിരന്നു ചോന്ന നയനങ്ങളോടുടനെ നിശിചരേന്ദ്രനെഴുനേൽക്കയായ്.

8
എഴുന്നേറ്റോരവന്റെ കാലുകൾ വണങ്ങി, കൈയിൽ ശൂലവുമെടുത്തുടൻ
മുഴങ്ങിടുന്ന മൊഴിയാലനന്തരം മുതിർന്നു കുംഭകർണ്ണൻ ചൊന്നു
എന്തിനിങ്ങനെ മനസ്സഴിഞ്ഞരുളിടുന്നിതായിരം രാമന്മാർ
ചുഴന്നു നിന്നടിയനോടെതിർക്കിലും കുറഞ്ഞുപോം രസമവർക്കെല്ലാം

9
മന്നവാ തെളികടഞ്ഞുരുണ്ടു മണി പൂണ്ടു മന്ഥരതരം വളർ -
ന്നുന്നതം വലിയ ശൂലമേന്തിയുടൽ മാമലക്കെതിർ മുഴുത്ത ഞാൻ
ശത്രുവോടടരിനെത്തിയൊന്നലറിടുന്ന നേരമമരേന്ദ്രനെൻ
മുന്നിൽ നിന്നിടുകയില്ല, കോപമൊടു രാമനെത്തുകിലുമത്രതാൻ

10
അത്രയും സ്തുതിയുരച്ചിരിപ്പതിനു വയ്യ, മന്നവ,യിതൊന്നു കേൾ
പുള്ളിമാൻ മിഴികളുള്ള സീത വഴി പോർ തുടങ്ങിയതു മൂലമായ്
ഉള്ള വാനരകുലത്തെയും പൊരുതൊടുക്കി ഞാനരചർ ചോരയാം
വെള്ളവും കരളുമേ നുകർന്നു വിളയാടിയിട്ടിനിമേൽ മറ്റെല്ലാം

11
"മറ്റെല്ലാരുമിരിയിങ്ങു രാക്ഷസർ, മുടിച്ചു ശത്രുക്കളെയൊക്കെ ഞാൻ
വെറ്റി നേടുമിനി"യെന്നു ചൊൽകെ ജയശാലി രാവണസഹോദരൻ
ചുറ്റും വന്നരികളെത്തടുപ്പതിനു ശോഭിയാ പടയില്ലായ്കിലെ -
ന്നുറ്റ രാവണനുരച്ചവന്റെയുടലെങ്ങുമാഭരണമാക്കിനാൻ

Saturday, November 25, 2023

പടലം 29

പടലം 29


1
അടിച്ചിതു രാക്ഷസരൊത്തടങ്ങിയുമലറിയും നി-
ന്നുറങ്ങിയേ കിടന്നോനുടൽ നിവർന്നീടുന്നതു കണ്ടു
പറന്നു പോയ് മറഞ്ഞെല്ലാരും പരന്ന വൻപടയും നന്നാ -
യുയിർ കാത്തു ജീവിക്കുവാനാശ പെരുകിക്കൊണ്ട്

2
കൊണ്ടൽ പോൽ നിറമിരുണ്ടു ക്രൂരനാം കാലനെന്നു
കണ്ടവർ നടുങ്ങും കുംഭകർണ്ണനപ്പോളുണർന്ന്
പണ്ടു കണ്ടറിയാവണ്ണം പലവിധമിറച്ചിയോടെ -
ക്കണ്ട ചോരയും മറ്റും കനിവൊടു നുകർന്നിരുന്നാൻ.

3
ഇരുന്നോരവന്റെ കാലു വണങ്ങിയടച്ച കണ്ണു
തുറക്കും മുൻപേ പറന്ന രാക്ഷസരോടു ചൊന്നു
"പറയുക വേഗം നിങ്ങൾ, നമ്മിൽ വിരോധമാർക്കോ?
വരം കൊണ്ട ദാനവർക്കോ മറ്റു ദേവാസുരർക്കോ?"

4
ദേവന്മാരല്ല, നല്ല വരം കൊണ്ടോരസുരരല്ല
ദാനവരാരുമല്ല, ദശരഥ തനയന്മാരും
വാനരപ്പടയും വന്നു കേൾവി മികച്ച ലങ്കാ -
മാനഗരത്തെയെല്ലാമുടനുടൻ പൊടിപൊടിച്ചു.

5
പൊടിപൊടിച്ചളവെതിർത്തൂ പുകഴ് കേട്ട ലങ്കാനാഥൻ
കൊടും ക്രൂരനരചൻ വില്ലും കുതിരയായിരവും തേരും
കടുകടെക്കണകൾ തൂവി മുറിച്ചപ്പോൾ ജീവനോടു -
മുടലോടും ദശമുഖൻ പോന്നൊരു വിധമകത്തു കേറി.

6
അകത്തണഞ്ഞരുളിച്ചെയ്തൂ ദശമുഖ"നക്കാര്യങ്ങൾ
ശുകവാണി കൈകസി പെറ്റസുരനോടറിയിക്കെന്ന്"
"മികച്ച ദാശരഥി തന്നെ വെല്ലുവാൻ മറ്റില്ലാരും
പകച്ചിതങ്ങുണർത്തിക്കാൻ ഭയം പെരുത്തുണർത്തീ ഞങ്ങൾ"

7
ഉണർത്തിയ കാരണം കേട്ടമരവിരോധി"യെങ്കിൽ
തുണ്ടുതുണ്ടാക്കാം കപികുലത്തെ വിഴുങ്ങി ദാശ -
രഥികൾതൻ നിണവും കുടിച്ചിറച്ചിയെൻ കവിൾതടത്തി- 
ലണച്ചു ലങ്കേശൻ തന്റെയടിയിണ തൊഴും ഞാ"നെന്നാൻ

8
അടിയിണ തൊഴുതു പോർക്കു വരികെന്നരക്കർ ചൊൽകേ
കടുത്ത പോരാളി കുംഭകർണ്ണൻ കൈതൊഴുതു ചെന്നു
വടിവിലുന്മദം പൊഴിച്ചു നിൽക്കും യുവഗജം പോൽ
എടുപ്പുള്ള ദശമുഖന്റെയരികിൽ വന്നവനിരുന്നു.

9
ഇരുന്നവനോടു ചൊന്നൂ രാവണൻ "രാമനൊപ്പം
തിരിഞ്ഞോരോ വനങ്ങൾ താണ്ടി ദണ്ഡകവനത്തിൽ വന്നു
ഇരുന്ന മൈഥിലിയെ ഞാൻ കട്ടെടുത്തു ലങ്കയിലണകേ
പെരും ദുഃഖം പിടിച്ചു രാമൻ കപിവരരൊത്തുവന്നു"

10
വന്നവനോടു പോരിലെതിർത്ത രാക്ഷസന്മാരെല്ലാം
അന്തകപുരമടഞ്ഞൂ വലിയ പടയോടൊപ്പം
എന്തിനിയിവനെ വെല്ലാനടരിൽ ചെയ്യേണ്ടൂവെന്നു
ചിന്തയിലുയരും വണ്ണമറിയുന്നതില്ലെനിക്ക്

11
"അറിയില്ലവനെ വെല്ലാൻ വഴിയൊന്നു"മെന്നിവണ്ണം
കുറവറ്റ ലങ്കാനാഥൻ പറയുന്ന വാക്കു കേട്ടു
അറുതി വന്നണഞ്ഞുവെന്നു ശരിക്കുമറിഞ്ഞു "വേണ്ടാ
കറുക്കേണ്ടാ" യെന്നു കുംഭകർണൻ തൊഴുതുരച്ചു.

Friday, November 24, 2023

പടലം 28

പടലം 28


1
ഉണർത്തുവതിനകത്തു കയറാൻ വാതിൽ വഴിയേ
വരുമളവിൽ നിശ്വാസവായുവിടയുമ്പോൾ
ഇടതടവെഴാതെ കയറീടുവതിനാകാ -
തുയരമളവറ്റ മതിൽ ചാടിയവർ ചെന്നു

2
ചെന്നവരിറച്ചി,തെളിപാലു,ജല,മന്നം
കുന്നളവു വെച്ചു പലതും കുറവു തീർത്ത്
എന്നുമൊടുങ്ങാ വിധമിതൊക്കെയുമൊരുക്കി
വന്നതിനു ശേഷവുമിവക്കറുതിയില്ലേ

3
ഇല്ലിവനു വേണ്ടുമളമൊന്നുമിവയെന്നു -
ള്ളല്ലൽ കഴിയുംപടിയടക്കിയൊഴിവാക്കി
നല്ല കളഭങ്ങൾ നറുമാലയിവകൊണ്ടേ
മെല്ലെയവർ വന്നുടലിൽ മെല്ലെയണിയിച്ചു

4
അണിയിച്ച ശേഷമവരവനെ സ്തുതിച്ചൂ
നമസ്കരിച്ചു പല പരിചു പാട്ടുകൾ പാടി
ഗുണം കിളർന്ന വീണ കുഴിതാളം മധുരച്ചൊ -
ല്ലിണങ്ങിയ നൽ തണ്ടിവ ഹിതത്തൊടെ കലർത്തി.

5
ഹിതത്തിലിടിയൊത്ത പടഹം, മരം, നിഴാണം
കുതിച്ചറയും മദ്ദളങ്ങൾ, കൊമ്പു, തുടി, ശംഖം
മതിമറന്നു രസിച്ചവരടിച്ചു മദമോടേ -
യിതിനുമുണർന്നീലയിവനെന്തു വഴിയെന്നാർ

6
എന്തു വഴിയെന്നു മര, മീട്ടി, ഗദ, തണ്ടും
കുന്തങ്ങളിരുമ്പെഴുകു കൂടങ്ങളുമേന്തി
അന്തകനെയെന്ന വിധമടിച്ചുമുണരാഞ്ഞി -
ട്ടെന്തിതിനു ചെയ് വതിനിയെന്തു വഴിയെന്നാർ

7
എന്തു വഴി ചെയ്യുമിനിയെന്നിവനുടേ പേർ
വൻ ചെവികളുള്ളിലുച്ചത്തിൽ വിളികൂട്ടി
നീണ്ടുയരമുള്ള കുടമൊക്കെയൊലി കൂട്ടി
പിന്നെയും പിന്നെയുമുടൻ ജലം ചൊരിഞ്ഞു

8
ചൊരിഞ്ഞ മഴക്കൊപ്പമിടിയൊച്ച തുടരും പോൽ
കരഞ്ഞലറി കടലിനിടരേകി നിശിചരന്മാർ
ഗജനിരകളൊട്ടകങ്ങൾ കുതിരകളുമവന്റെ
നീളുടലിലേറി നടന്നാരിടവിടാതെ

9
ഇടവിടാതൊട്ടകങ്ങൾ മദവാരണങ്ങൾ
തടിയെഴും കഴുതകൾ കുതിരകളുമടലിൽ
തിളങ്ങും പതിനായിരമരക്കരും മെയ് മേൽ
നടന്നോടി, നയനമവനിളകിയേയില്ല.

10
ഇളകുമാറുലകേഴും കുംഭകർണ്ണന്റെ
പുളകിതമെഴുന്നേറ്റ രോമങ്ങളെല്ലാം
വളർ കൈകൾ കൊണ്ടു മദയാനകൾ വലിച്ചൂ
തളരും വരേക്കു,മുടൽ തെല്ലുമിളകീലാ

11
ഉടലുടയുമാറുടൻ നിശാചരവരന്മാർ
കൊടും മലകൾ പോലുയർന്ന ഗജനിരകളോടും
നെടിയൊരിരുമ്പുലക്കയതു കൈകളിലെടുത്തി -
ട്ടുടൻ ചുഴലെ നിന്നു കനമോടവരടിച്ചു.

Saturday, November 18, 2023

പടലം 27

പടലം 27


1
പോയെട്ടു ദിശയിലും ചെന്നൊളിക്കിലും സമുദ്രം തന്നിൽ
വെള്ളമാം പടത്തിൽ മൂടി വെളിപ്പെടാതിരുന്നാൽപോലും
ഉള്ള മാമുനിമാർക്കും മൂവുലകിനും ദുഃഖം തീർക്കാൻ
നിന്റെ ജീവിതമിപ്പോളൊടുക്കും ഞാനെന്നായ് രാമൻ

2
എന്നെല്ലാം സുരന്മാർ തേടും രാഘവദേവൻനാവാൽ
നന്നായ് മുനിമാരേത്തമിടും നാഗശയനൻ ചൊൽകേ
"വന്ന രാക്ഷസനോടു മറുപ്പതിനടിയൻതോളിൽ
നിന്നരുളണേ" യെന്നു പറഞ്ഞു മാരുതിയെടുത്തു.

3
എടുത്ത മാരുതിതൻ തോൾമേലുയർന്നു തന്നോടു തുല്യ -
മടുത്ത രാമനെക്കണ്ടു കീർത്തിമാൻ ലങ്കാനാഥൻ
കൊടുപ്പമോടെയ്ത കൂർത്ത കണ മാരുതിതൻ നെറ്റി -
ത്തടത്തിൽ തറയ്ക്കേ പതിന്മടങ്ങുണർന്നൂ മാരുതി

4
ഉണർന്ന മാരുതിയെ നോക്കിയുടനേയനേകമമ്പാ -
ലണിയിച്ചൂ ലങ്കാനാഥ,നവയുള്ളിലേറുന്തോറും
ഇണങ്ങിയ കരങ്ങളോടേയഴകേറും സൂര്യൻ പാരി-
ലണഞ്ഞപോലധികം മേന്മേൽ കപിവീരൻ വിളങ്ങി നിന്നു.

5
നിന്ന മാരുതിയെയെയ്തു നിലത്തിന്മേൽ വീഴ്ത്തീടുകിൽ
വെന്നുകൊള്ളാമെനിക്കു രാമനെയെന്നു തോന്നി
ഒന്നിനോടൊന്നിൻ പിമ്പേ രാവണനുടനുടനെ
എയ്യുന്ന കണ്ടു രാമൻ വേഗത്തിൽ ശരമുതിർത്തു.

6
ഉതിർത്ത ശരമോരോന്നും കനത്തോടേ പാഞ്ഞു പാഞ്ഞു
നിണമണിഞ്ഞുടൽ ചുകന്ന രാക്ഷസപ്പെരുമ കണ്ടു
പകുതിച്ചന്ദ്രനെപ്പോലുള്ളമ്പാലയോദ്ധ്യാരാജൻ
മണിമുടിമകുടമാശ വെച്ചറുത്തുലകിലിട്ടു.

7
ഉലകിൽ നിരത്തീ രാമനെയ്തു ദശമുഖന്റെ
വിലസിയ കൊടിയും വില്ലും വിളങ്ങിയ തേരും തേരിൽ
തിളങ്ങുമായുധങ്ങളും വമ്പെഴും കുതിരകളുമെല്ലാം
അലകലകായ് പൊടിച്ചു രാജാവരുളിച്ചെയ്തു

8
ഇച്ചെയ്ത തൊഴിൽ ഞാൻ കണ്ടേ,യിതിനുമൊരാണ്ടു മുൻപേ -
യച്ചെയ്ത പിഴയും, നിന്റെ കാലമൊടുങ്ങുമിപ്പോൾ
ഇച്ചെയ്ത്തു ചെയ്ത നിന്നെ പരുന്തും കഴുകും പേയും
പിച്ചേറിപ്പകുക്കും മുന്നേ പടവിട്ടൊഴിഞ്ഞു പോക

9
പടയുടെ നടുവിൽ വെച്ചു മരണം കാണുന്നതൊട്ടു -
മഴകല്ല, മരണത്തോളമെത്തും നിൻ മുറിവുകൾ
ഇടയ്ക്കു നീ രാത്രി വീട്ടിൽ പോയ് താമസിച്ചു നാളെ
കൊടി,തേര്,വില്ലുമായ് വന്നെതിർക്കെന്നു രാമൻ ചൊന്നു.

10
എതിരു താ പോരിലെന്നു രാഘവൻ ചൊൽകേക്കേട്ടെൻ
വിധിയെന്നു നിനച്ചുകൊണ്ടു രാവണനകത്തു വന്നു
കപികൾക്കു ഹിതമാമ്മാറു ലക്ഷ്മണനുടെ മുറി -
വതിവേഗം മരുന്നാൽ മാറ്റിയരികിലിരുന്നൂ രാമൻ

11
ഇരുന്നു രാവണൻ ചെന്നു ലങ്കയിൽ രാമനെയ്യും
ശരങ്ങളെമ്പാടു നിന്നും തരം തരം വരുന്നുവെന്നു
തിരിഞ്ഞെങ്ങും നോക്കിനോക്കി പടയോടുത്തരവിട്ടൂ
മനസ്സിലെ ദുഃഖം തീർക്കാനുണർത്തൂ കുംഭകർണ്ണനെ

പടലം 26

 പടലം 26


1
മീതെ നൃത്തമുതിർത്തൊരാക്കപിവീരനെശ്ശരമെയ്തട -
ക്കീടുവാനരുതാഞ്ഞു പാവകമമ്പെടുത്തു തൊടുക്കയായ്
പൂതിയോടവനെയ്തതേറ്റു കരുത്തുകെട്ടു ചുരുണ്ടുപോയ്
ഭൂവിൽ നീലനടിഞ്ഞു,ദേവവിരോധി പോരിൽ വിളങ്ങിനാൻ

2
പോരിലാകെ വിളങ്ങുമാറിടിപോൽ മുഴക്കമുയർന്നിടും
തേരൊടും പടയോടുമൊത്തു തിളച്ചു വന്ന സുരാരിയോ -
"ടാരെ നോക്കി നടപ്പു സങ്കടമേറുമാറിതിലൂടെ നീ?"
വീരവാരിധി ലക്ഷ്മണൻ കളിയാക്കിടുന്നു തടുത്തുടൻ

3
തടുത്തുരച്ചതിനുത്തരം തരുകില്ല നിന്നൊടു നാവെടു-
ത്തുരച്ചിടുന്നതിനല്ലലുണ്ടിതു കേൾക്ക ബുദ്ധിവിഹീനനേ
അടരിനെത്തുകിൽ നിന്നെയന്തകപുരിയിലാക്കുവതുണ്ടു ഞാൻ
അടച്ച കണ്ണു തുറന്നിടും മുമ്പെന്നു രാവണനോതിനാൻ

4
ഓതി ലക്ഷ്മണനപ്പൊ"ളിപ്പടി നല്ലവർ പറയില്ലെടോ
കീർത്തി തീരെയെഴാത്തവർക്കിതു ശോഭയായിടുമെന്നുമാം
വിൽപിടിച്ചു ശരം പൊഴിച്ചടരാടിടുന്നു മികച്ചവർ
നീ പറഞ്ഞതു പോട്ടെ,യായുധമേന്തിയുള്ളടരില്ലയോ?"

5
ഇല്ലാതായ് മുടിയാനെന്നോടടരാടിടും നിന്നൊടുത്തരം
ചൊല്ലുമാറു വരുന്നിതെന്നുടെ വില്ലു വിട്ടു ശരങ്ങളും
നില്ലു നില്ലിതുരച്ചുകൊണ്ടു നിശാചരൻ കണ തൂകവേ
വെല്ലുവാൻ കൊടിയും മുറിച്ചു മറുത്തു ലക്ഷ്മണനെയ്കയായ്

6
എയ്തുവിട്ട ശരങ്ങളൊക്കെ മുറിച്ചു ലക്ഷ്മണനെറ്റിമേൽ
ശക്തിയോടെയൊരമ്പു കൃത്യമയച്ചു രാവണനപ്പൊഴേ
പാഞ്ഞു കേറിയ നെറ്റിയോടെ സുമിത്രതൻ സുതനമ്പിനാൽ
വിൽ മുറിച്ചു നിശാചരന്നു മനസ്സിലാധി വളർത്തിനാൻ

7
ആധിയേറിയ രാക്ഷസൻ കടുകോപമോടൊരു വേലുമായ്
ചാടവേയവനായതില്ല ശരങ്ങളെയ്തതറുക്കുവാൻ
ഇടമെഴും തിരുമാറിൽ വേലതു പാഞ്ഞുകേറിയൊളിക്കവേ
ഇളയരാജനടർക്കളത്തിൽ പതിച്ചു, ദേവർ വിഷണ്ണരായ്

8
ദേവശത്രു പതിച്ച ലക്ഷ്മണവീരനെത്തൻ കൈകളാൽ
വാരുവാൻ മുതിരേയിളക്കരുതായിതാ തിരുമെ,യ്യവൻ
മാറിടത്തിൽ കുമാരനാലടികൊണ്ടു മണ്ണിൽ മലർന്നുവീ -
ണങ്ങെണീറ്റു നടന്നു വാനരവീരർ വന്നണയും മുന്നേ

9
വന്ന മാരുതി വാരി മെല്ലെയെടുത്തു രാമനു മുന്നിലായ്
പോരിൽ വീണ കുമാരനെ മധു വാർന്ന പൂവു കണക്കിനേ
വയ്ക്കെ,യന്തക വേലവന്നുടെ മാറിൽ നിന്നുമുയർന്നതാ
വന്ന പോലെ നിശാചരേന്ദ്ര രഥത്തിലേക്കു തിരിച്ചു പോയ്

10
പോയതും ശരചാപമേന്തിയടുത്തു വന്നു തടുത്തു മുൻ
ചാടി രാഘവനോതിയിങ്ങനെ: "നില്ലു നില്ലു നിശാചരാ,
പേടമാൻ മിഴിയെക്കവർന്ന നിനക്കു പിന്നിൽ വരാനെനി-
ക്കാടിമാസമടുക്കയാലരുതാഞ്ഞു, വീണ്ടുമണഞ്ഞു ഞാൻ

11
വീണ്ടെടുക്കുവതാരു നിന്നെ വിരിഞ്ചനോ ശിവനോ കരു -
ത്തേറും പാവകനോ ദിവാകരനോ പുരന്ദരനോയിനി?
വേണ്ടതൊന്നിതു മുന്നിൽ വന്നു വെളിപ്പെടേണമെനിക്കു നീ-
യാണ്ടൊരെണ്ണമടുത്തു കാൺമതിനാശ പൂണ്ടു കടന്നുപോയ്



Thursday, November 16, 2023

സ്വപ്നങ്ങളുടെ അർത്ഥത്തെക്കുറിച്ചൊരു സ്വപ്നം - ബൊസെന കെഫ് (പോളണ്ട്, ജനനം: 1950)

സ്വപ്നങ്ങളുടെ അർത്ഥത്തെക്കുറിച്ചൊരു സ്വപ്നം

ബൊസെന കെഫ് (പോളണ്ട്, ജനനം: 1950)

കണ്ടത് :
പകലറുതിക്കും രാത്തുടക്കത്തിനുമിടയിൽ ചെന്നീല ആകാശത്തിന്റെ ഒരു പാളി, സൂര്യവെളിച്ചത്തിൻ അവശേഷിപ്പു കൊണ്ടു വരയിട്ടത്. ചെന്നീല കാപ്പിക്കളറാകുന്നു, വെളിച്ചം മായുന്നു.

കേട്ടത്:
ഏകാന്തതയുടെ വരവിനെ ഈ സ്വപ്നദൃശ്യം സൂചിപ്പിക്കുന്നു.

കണ്ടത്:
ആയിരക്കണക്കിനു വർഷം മുമ്പത്തേതു പോലുള്ള ഒരു താഴ്വര, ഉയർന്ന കുറ്റിച്ചെടികൾ കൊണ്ടും പുല്ലുകൾകൊണ്ടും മൂടിയത്. എവിടെയാണത്? ഞാനൊരു പുക കാണുന്നു. ആരോ ഒരു തീ കെടുത്തുന്നു.

കേട്ടത്:
ഈ സ്വപ്നദൃശ്യം ഒരു നഷ്ടസ്മൃതിയെ സൂചിപ്പിക്കുന്നു.

കണ്ടത്:
എന്റെ സുഹൃത്ത് കെ മിണ്ടാതെ ഒരു കസേരയിലിരിക്കുന്നു. ദാരുണമായ ഏതോ കാരണത്താൽ അവളുടെ മുഖഭാവം എനിക്കു മനസ്സിലാകുന്നില്ല.

കേട്ടത്:
ഞാൻ കാക്കുന്നു. പക്ഷേ അത് മിണ്ടുന്നില്ല.

Wednesday, November 15, 2023

പടലം 25

 പടലം 25


1

പടയുടെ തിളപ്പിനോടും പറവയെയതിശയിക്കും
നടയുള്ള തേരിനോടുമൊരുമിച്ചു ലങ്കാനാഥൻ
തുടരെക്കപികുലത്തെയെയ്തെയ്തു വീഴ്ത്തേക്കണ്ടു
കടുപ്പക്കാരൻ സുഗ്രീവൻ മലയടർത്തെടുത്തെറിഞ്ഞു.

2

എറിഞ്ഞോനെയെയ്തു പിന്നെയെറിഞ്ഞ മലയെയമ്പാൽ
നുറുങ്ങുമാറെയ്തു വീഴ്ത്തീ രാവണൻ ഞൊടിയിടയിൽ
തറച്ച കൂരമ്പിനാലേ തെറ്റെന്നു തന്നത്താനേ
മറന്നുടനലറി വീണൂ മണ്ണിൽ വാനരരാജൻ

3

വാനരരേഴുപേരൊത്തേഴു മലകളെടു-
ത്തെറിഞ്ഞൂ കീർത്തിമാൻ ഗജൻ, ഗന്ധൻ, ഗവാക്ഷൻ, മൈന്ദൻ
കരുത്തൻ ഗവയൻ, ജ്യോതിമുഖനുമാ നളനുമമ്പേ -
റ്റൊരുമട്ടിലവരും വീണൂ തകർന്ന മാമലകളോടും

4

തകർന്നുപോയ് രാവണന്റെയമ്പേറ്റു വാനരന്മാർ
തുടർന്നെങ്ങും വീഴ്കെച്ചുറ്റും നിന്നോരു കപികളെല്ലാം
കടന്നു പോർക്കളമൊന്നിച്ചു രാമന്റെ കാലടിയിൽ
കരഞ്ഞു വീണിരന്നൂ "ഞങ്ങൾക്കരുളിടുകഭയ"മെന്ന്

5

അരുളീയയോദ്ധ്യാരാജ"നരക്കനാൽ വന്ന ദുഃഖ -
മുടനൊഴിപ്പിക്കും ഞാ" നെന്നമ്പുവില്ലുകളേന്തി
"ഒരു ഞൊടിനേരം ഞങ്ങൾ തമ്മിലെപ്പോരു കാണാൻ
തിരുവുള്ളമാക"യെന്നു ചെറിയ രാജാവു ചൊന്നു.

6

ചെറുപ്പവും വമ്പുമുള്ള ലക്ഷ്മണൻ ശ്രീരാമന്റെ
തളിരടി തൊഴുതിവണ്ണം മുന്നിൽവന്നിരന്ന നേരം
"അവനെ നിസ്സാരനായിക്കരുതരുതിന്ദ്രൻ പോലും
തളർന്നുപോമെതിർത്താലെന്ന വാസ്തവമറിക നീയും"

7

"അറിയാൻ ഞെരുക്കമല്ലോ രാക്ഷസമായമെല്ലാം
കുറവുകളിരുപുറവുമറിഞ്ഞുകൊണ്ടെതിർക്കു"കെന്ന്
കുറവേതുമില്ലാ രാമൻ പറകേ കാലിണവണങ്ങി
ചെറിയ രാജൻ കരുത്തൻ നടന്നുടൻ കോപമോടെ

8

നടന്നു ലക്ഷ്മണൻ യുദ്ധക്കളത്തിൽ വന്നണയും മുന്നേ
കപികൾ തൻ മേലേയമ്പാൽ തരം തരമെയ്തു വീഴ്ത്തി
മലയൊത്ത തോളുള്ളോനാം ദശമുഖൻ വരവു കണ്ടു
കുലമൊടേ ശത്രുക്കളെക്കൊല്ലും മാരുതിയണഞ്ഞു

9

അണഞ്ഞു രാവണൻ നെഞ്ഞത്തടിച്ചു ഹനുമാൻ ദുഃഖ -
മണിഞ്ഞവൻ മയങ്ങി വീണൂ, കപികളന്നേരമാർത്തൂ
ഉണർന്നു രാവണൻ ചൊന്നൂ "പോരിന്നു വന്നവരിൽ
ഗുണമേറും നീയേ നല്ലൂ, മഹത്വവും നിനക്കു തന്നെ"

10

മഹത്വം നിനക്കു തന്നെയെന്നു രാവണൻ ചൊൽകേ
"ഒരിക്കലെന്നടിയേറ്റിട്ടും നിൻ ജീവൻ പോയില്ലതിനാൽ
കരുത്തൻ തന്നെ ഞാനെന്റെ കയ്യൂക്കും നന്നു ന"ന്നെ -
ന്നുരച്ച മാരുതിതൻ നെഞ്ചിലുടനടുത്തവനടിച്ചു.

11

അടിയേറ്റു ഹനുമാൻ വീഴ്കേ നീലനടുത്തു വന്നു
പൊടുക്കനെ മരമെറിഞ്ഞു രാവണനുടെ നേരെ
ഉടലു ചുരുക്കി നൃത്തമാടീ നൽ മുടികൾ മീതേ
തൊടുത്ത പോർവില്ലിൻ മീതേ പൊങ്ങിയ കൊടികൾ മീതേ

Monday, November 13, 2023

എന്തുകൊണ്ട്? - വാസിലി കാൻഡിൻസ്കി (റഷ്യ, 1866-1944)

എന്തുകൊണ്ട്?


വാസിലി കാൻഡിൻസ്കി (റഷ്യ, 1866-1944)

"ആരും അവിടെ നിന്ന് ഒരിക്കലും പുറത്തു വന്നില്ല"
"ആരും?"
"ആരും"
"ഒരാൾ പോലും?"
"ഇല്ല"
"ഉവ്വ്. ഞാനതിലേ കടന്നുപോയപ്പോൾ ഒരാളവിടെ നില്പുണ്ടായിരുന്നു"
"വാതുക്കൽ?"
"വാതുക്കൽ. അയാൾ കൈകൾ വിരിച്ചവിടെ നില്പുണ്ടായിരുന്നു"
"ഉവ്വ്. അതിനു കാരണം ആരും അകത്തു പോകാൻ അയാൾ ആഗ്രഹിക്കാത്തതാണ്"
"ആരും അകത്തു പോയില്ല?"
"ആരും പോയില്ല"
"കൈകൾ വിരിച്ചുനിന്ന ആ ആൾ ഉണ്ടായിരുന്നില്ലേ അവിടെ?"
"ഉള്ളിൽ?"
"അതെ,ഉള്ളിൽ"
"എനിക്കറിയില്ല. അയാൾ കൈകൾ വിരിച്ചു നിന്നത് പിന്നീടു മാത്രമാണ്. അതുകാരണം ആർക്കും ഇനിയവിടെ പോകാൻ കഴിയില്ല"

"അവരവനെ അവിടെ നിർത്തിയതുകൊണ്ട് ആർക്കും അകത്തു പോകാൻ കഴിഞ്ഞില്ല?"
"കൈകൾ വിരിച്ചു നിന്ന ആ ആളെയോ?"
"അല്ല. അയാൾ തന്നത്താൻ വന്നു. അവിടെ നിന്നു.എന്നിട്ടു കൈകൾ വിരിച്ചു"
"എന്നിട്ട് ആരും ആരും ആരും അവിടെ നിന്നു പുറത്തുകടന്നില്ല?"
"ആരുമില്ല. ആരുമില്ല"

Saturday, November 11, 2023

ചെന്നൈ പുസ്തകച്ചന്ത 2022 - പെരുന്തേവി (തമിഴ്)

ചെന്നൈ പുസ്തകച്ചന്ത 2022

പെരുന്തേവി

ചന്തയോടനുബന്ധിച്ചു നടന്ന
സർക്കാർ കവിയരങ്ങിൽ
ചില കിളികൾ
ചില നല്ല കവികൾ
പുലിവാലുകളായി രൂപം മാറിയ ചില എലിവാലുകൾ
വയസ്സറിയിക്കാത്ത ചില തലയോടുകൾ
തകർന്ന മോട്ടോർവാഹന യന്ത്രഭാഗങ്ങൾ ചിലർ
കവിത വായിച്ചു.
എന്നെ അവർ വിളിക്കാറില്ല.
ഒരു തവണ ക്ഷണക്കത്തിൽ ഇടം പിടിക്കാത്തവർ
ഒരിക്കൽ പോലും ക്ഷണക്കത്തിൽ ഇടം പിടിക്കുകയില്ല.
കല്യാണക്കത്തിന്റെ കാര്യം പോലല്ല ഇത്.
അന്ന്
ഞാൻ
ക്ഷണിക്കപ്പെടാതെ മനം മടുത്ത്
കീടങ്ങൾ തിന്നൊരു വേപ്പിൻ ചെടിക്കു
മുന്നിൽ നിന്ന്
എന്റെ കവിത ഉറക്കെ വായിക്കാൻ തുടങ്ങി.
ചെന്നൈ നഗരത്തിൽ
ഇപ്പോഴും ചെടികളുണ്ട്.
എനിക്കു ചെവി തന്നു കേട്ട ചെടി
അവസാനം വരെയും കോട്ടുവാ വിടുന്നില്ല.
ഒരു കവിതയുടെ ഓരോ വരിയെയും
മുന്നിൽ നിന്നു വായിച്ചൊപ്പിക്കുമ്പോൾ
തലയാട്ടാത്ത മൈക്കുപോലെ നിൽക്കാൻ
കീടങ്ങളരിക്കുന്ന വേപ്പിൻ ചെടിക്കറിയുകയില്ല.

പടലം 24

 പടലം 24


1

ചൊല്ലിടാമതെല്ലാമടരാടും
ശത്രുലോകങ്ങളേതൊന്നിൽ വെച്ചും
നെഞ്ഞുറപ്പുള്ളവൻ വടിവേലും
ബാലസൂര്യന്നു നേർമുഖമുള്ളോൻ
ആറണിഞ്ഞ ഹരന്നു വാത്സല്യ -
മേറെയുള്ളോൻ അകമ്പനൻ വമ്പൻ
ആനതൻ ചുമലിൽ ചമയം പൂ-
ണ്ടേറെ മുമ്പിൽ വരുന്നവൻ,വീരാ!

2

വീരനൈരാവതം വണങ്ങീടും
വെൺനിറമുള്ള ദംഷ്ട്രകളുള്ളോൻ
തേരു ചൂടും കൊടിയ്ക്കടയാളം
ശ്രീയിണങ്ങിയ സിംഹമണിഞ്ഞോൻ
പോരിലന്തകൻ പോലും ഭയന്നു
പോയിടും ബലവാനിന്ദ്രജിത്താം
പേരിണങ്ങുന്ന രാവണപുത്രൻ
പിന്നിൽ വന്ന നിശാചരനയ്യാ!

3

വന്നണകയോ മാമല മേലേ
മാമലയെന്നു തോന്നിടുംവണ്ണം
വൻകുടമണിയൊച്ച പൊഴിക്കും
കുട്ടിയാനമേൽ രാക്ഷസൻ, കാൺക!
പന്തയം വെച്ചരികളെപ്പോരിൽ
വെന്നിടുന്ന മഹോദരനെന്നോൻ
കൺതലം കതിരോനൊടു തുല്യം,
വീരരാരിവന്നൊപ്പമായുള്ളോൻ?

4

ഒപ്പമുള്ള മഹാമലയഞ്ചാ-
റൊത്തു ചേർന്നിടതൂർന്നതുപോലെ
വെള്ളമുൾക്കൊണ്ടുയർന്നിടും മേഘ-
വർണ്ണനായ് ചന്തമുള്ള വില്ലേന്തി
മുമ്പിൽ വന്നോരു തേരിലാ"യാരെൻ
മുമ്പിൽ നിൽക്കുന്നു പോരിന്നിടയിൽ?"
എന്നു ചോദിച്ചു വന്നവൻ ബുദ്ധി -
ക്കാഴമാഴിപോലുള്ളതികായൻ

5

അധികം മേനി വെളുത്തതാമാനമേൽ
അരിയ ശൂലമെടുത്തു പിടിച്ചു തീ
ചിതറുമാറുള്ള കണ്ണുമായെത്തുവോൻ
നിശിചരാധിപപുത്രൻ ത്രിശിരസ്സ്
എതിരിടാനെന്നൊടൊത്തവരാരെന്ന
ഗമ വളർന്ന പിശാചീ നിശാചരൻ
കുതിര മേലൊരു കുന്തവുമായ് കൊഴും
കുരുതി തോൽക്കുന്ന നോക്കോടു വന്നവൻ

6

നോക്കിൽ വാക്കിലും തീക്കനലും മു-
ന്നൂറിരട്ടിയാ തീക്കനലേക്കാ -
ളൂക്കും വേഗവുമുള്ളോരരക്കൻ
ഊഴിയെ നടുക്കുന്ന തേരോടും
പേപ്പിശാചു കണക്കുടലോടും
പിന്നിൽ കുംഭൻ വരുന്നു, പിളർന്ന
നാക്കു നീട്ടിയ പാമ്പിനെക്കാൺക,
നാട്ടിയ കൊടിമേലടയാളം.

7

നാട്ടിയ കൊടിമേൽ മദയാന
ചേർന്നിണങ്ങിയ തേരിൽ വില്ലേന്തി
കുംഭസോദരനായ നികുംഭൻ
കൂർത്ത വെൺ ദംഷ്ട്രയുള്ളോൻ വരുന്നു.
കാള തങ്ങും മണിക്കൊടിയുള്ളോൻ
വാജി തങ്ങും മണിത്തേരുമുള്ളോൻ
ചുറ്റുമാനയകമ്പടിയുള്ളോൻ
പിന്നെ വന്നൂ നരാന്തകൻ, രാജൻ!

8

രാജ, കേൾ, അമരാന്തകനല്ലോ
വന്നതു മദയാനമേലേറി
തന്നുടെ കരദണ്ഡിൽ യമൻ തൻ
ദണ്ഡുപോലിരുമ്പായുധമേന്തി
നീരണിഞ്ഞു മിന്നൽ കലരും കാർ -
മെയ്യുമായിരം വാജികളും പൂ-
ണ്ടുന്നതമായ തേരൊടു കൂടി
ദേവശത്രു വരുന്നിതാ,കാൺക

9

കാൺക പത്തു ശിരസ്സുകളൊന്നി-
ച്ചമ്പനേകം വിധങ്ങൾ വിളങ്ങി
രണ്ടു പാർശ്വങ്ങളിലൂടെ നീളും
കൈകളഞ്ചുമുടൻ പതിനഞ്ചും
ചോന്ന വസ്ത്രവും ചന്ദനച്ചാറും
ചീർത്ത മുത്തുമൊന്നിച്ചു ചേരും കാർ -
മെയ്യുമുള്ള നിശാചരരാജൻ
വന്നിടുന്നൂ ജയിക്കുവാൻ വീരാ!

10

വീരനാം രാമൻ കേട്ടുരചെയ്തു:
"പോരിനായ് നേർക്കു വന്നിടും നേരം
ആരെടോ വരുമിങ്ങനെ വേറെ -
യാരിതുപോൽ പ്രതാപമുള്ളോരും?
ആകിലും പോരിലാത്തല പത്തും
ഭൂതലത്തിലറുത്തങ്ങുരുട്ടി
ഘോരനാമിവൻ മൂലമെന്നുള്ളിൽ -
ക്കൊണ്ട കോപമിനിക്കളയും ഞാൻ"

11

"കളയുമിപ്പോൾ കരൾ പിളർന്നീ ഞാൻ
പിഴ പെരുത്തോരിവനുടെ പ്രാണൻ"
ഇതു പറഞ്ഞു വലിയ വില്ലേന്തി
ശരവുമായ് മുൻനടന്നിതു രാമൻ
"ഒളിയെഴും ലങ്ക കാക്കിനെടോ പോ-
യുടനെ"യെന്നാജ്ഞ രാവണൻ നൽകേ
നഗരമെങ്ങും കടന്നൂ പരന്ന
പടയൊടൊപ്പം പടനായകന്മാർ

Thursday, November 9, 2023

തമിഴ് പുതുകവിത - രണ്ടു പെൺവഴികൾ

 


തമിഴ് പുതുകവിത - രണ്ടു പെൺവഴികൾ

പരിഭാഷ: പി.രാമൻ



1980 കളിൽ സുഗന്ധി സുബ്രഹ്മണ്യന്റെ കവിതകളോടെയാണ് നൂറ്റാണ്ടുകളുടെ മൗനത്തിനുശേഷം തമിഴ് കവിതാ ലോകത്ത് പെൺ വാഴ്‌വ് മൊഴിപ്പെടുന്നത്. തുടർന്ന് തൊണ്ണൂറുകളിൽ കനിമൊഴി കരുണാനിധി, സൽമ, പെരുന്തേവി, മാലതി മൈത്രി, ഉമാ മഹേശ്വരി, ലീന മണിമേഖല, സുകിർതറാണി, കുട്ടി രേവതി,ശക്തി ജ്യോതി, ഗീത സുകുമാരൻ എന്നിങ്ങനെ ധാരാളം പുതു ശബ്ദങ്ങൾ ഉയർന്നു കേട്ടു. സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട കവികളാണ് കവിൺമലർ, ചന്ദ്രാ തങ്കരാജ്, പൊൻമുഗലി, കല്പന ജയന്ത് തുടങ്ങിയവർ.ഇവരിൽ രണ്ടു പേരുടെ കവിതാ വഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പൊൻമുഗലി എന്ന പേരിൽ എഴുതുന്ന ദീപു ഹരി 1983-ൽ ജനിച്ചു. താഴമ്പൂ(2019), ഒരുത്തി കവിതൈകളുക്കും ഇരവുകളുക്കും തിരുമ്പുകിറ പൊഴുത് (2021) എന്നിവ കവിതാസമാഹാരങ്ങൾ. ചന്ദ്രാ തങ്കരാജ് കവിതകൾക്കു പുറമേ കഥകളുമെഴുതുന്നു. നീങ്കിച്ചെല്ലും പേര ൻപ്, വഴി തവറിയതു ആട്ടുക്കുട്ടിയല്ല കടവുൾ, മിളക്(2020) എന്നിവ കവിതാസമാഹാരങ്ങൾ.



പൊൻമുഗലി (ദീപു ഹരി) യുടെ കവിതകൾ




1



ഞാൻ നിന്നെ

ഒരു വാക്കിൽ വെയ്ക്കുന്നു.

മറ്റാരുമറിയാതെ.

മറ്റാരും കക്കാതെ.

ആർക്കും കണ്ടെത്താനാവാത്തൊരു

പൊന്തവാക്ക്.

ആർക്കും തൊടാനാവാത്തൊരു

മുൾവാക്ക്.

ആർക്കും ചിന്തിക്കാനാവാത്തൊരു

മായവാക്ക്.

പിന്നെ, ആ വാക്കൊരു

വെണ്ണിതൾപ്പൂവിൽ വെച്ച്

ആപ്പൂവ് മുടിയിൽ വെച്ച്

അലയുന്നൂ ഞാൻ

ഇക്കാനനമെങ്ങും.



2



ഞാൻ വരും നിങ്ങൾക്കരികേ

നദിയുടെയാഴത്തിൽ നിന്നു

കുളിർത്ത ചെറുവാക്കൊന്നെടുത്തു കൊണ്ട്.

അപ്പോൾ നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല.

വിസ്മയിച്ചു പുഞ്ചിരിക്കാനല്ലാതെ.

ഞാൻ വരും നിങ്ങൾക്കരികെ

മഞ്ഞുപാറ പോലുള്ള ഹൃദയത്തിൽ നിന്ന്

പ്രണയത്തിന്റെ

പരിശുദ്ധമായൊരു വാക്ക് എടുത്തുകൊണ്ട്.

അപ്പോൾ നിങ്ങൾക്ക്

ഒന്നും ചെയ്യാൻ കഴിയില്ല

മനസ്സു കലങ്ങി കരയാനല്ലാതെ.

ഞാൻ നിങ്ങൾക്കരികിൽ വരും

യുഗങ്ങളായ് യുദ്ധങ്ങളിൽ

ചൊരിഞ്ഞ ചോരയിലൂറിയ

ഒരു മൺതരിയുടെ വാക്ക്

എടുത്തുകൊണ്ട്.

അപ്പോൾ നിങ്ങൾക്കൊന്നും ചെയ്യാനാവില്ല.

അതിന്റെ വാട്ടുന്ന ചൂടിൽ

ഉണങ്ങിപ്പോവുകയല്ലാതെ.

നിങ്ങൾക്കരികിൽ ഞാൻ വരും

ആരുടെ പാദവും പതിയാത്ത ഭൂമിയുടെ

ഒരാദി വനത്തിൻ കറുപ്പിൽ നിന്ന്

ഒരു വാക്കെടുത്തുകൊണ്ട്.

അപ്പോൾ നിങ്ങൾക്കൊന്നും ചെയ്യാനാവില്ല.

അതിന്റെ പരിശുദ്ധിക്കു മുന്നിൽ

തല കുനിച്ചു നിൽക്കാനല്ലാതെ.

ഞാൻ ഇനിയും എടുത്തു വരും

ചിതറാൻ പോകും സൂര്യത്തുണ്ടിൽ നിന്നൊരു വാക്ക്

കടലിൻ ആവേശത്തിൽ നിന്നൊരു വാക്ക്

നിലാക്കുളിർമയിൽ നിന്നൊരു വാക്ക്

മഴമാനത്തിൻ മന്താരത്തിൽ നിന്നൊരു വാക്ക്

മകരന്ദത്തിൽ നിന്നൊരു വാക്ക്

മഴവില്ലിൽ നിന്നൊരു വാക്ക്

അഗ്‌നിപർവതക്കണ്ണിൽ നിന്നൊരു വാക്ക്

അപ്പോൾ നിങ്ങൾക്കൊന്നും ചെയ്യാനാവില്ല.

വാക്കുകളുടെ രാജ്ഞിക്കുമുന്നിൽ

കുമ്പിട്ട് അഭയം തേടുകയല്ലാതെ.



3


ആരോടും സംസാരിക്കാവുന്ന പോലെ.

ആരുടെ കൈകളും പിടിക്കാമെന്ന പോലെ

ആരുടെ മടിയിലുമുറങ്ങാമെന്ന പോലെ

ആരുടെ ശരീരവും കെട്ടിപ്പുണരാമെന്ന പോലെ

ആരുടെ മാ.റത്തും കിടന്നു കരയാമെന്ന പോലെ

ഈ കാലം.



4


എന്നെ പ്രണയിക്കുന്നതു വളരെയെളുപ്പം

കണ്ടയുടൻ "വല്ലതും കഴിച്ചോ?"

എന്നു ചോദിക്കുന്നവരെ,

"സുഖമായിരിക്ക് " എന്നു പറയുന്നവരെ,

വാഹനം വരെ വന്നു യാത്രയാക്കുന്നവരെ,

എന്റെയുടലിനുള്ളിൽ തുള്ളുന്ന

കൊച്ചു പെൺകുട്ടിയുടെ തലയിൽ

ചിരിച്ചുകൊണ്ടുമ്മ വയ്ക്കുന്നവരെ

ഞാൻ ഉടനുടൻ പ്രേമിച്ചുപോവും.

എനിക്കു കളിക്കാനൊരു കടൽക്കര

വിശപ്പാറാൻ ചില മീൻ തുണ്ടുകൾ

മുടിക്കുള്ളിൽ മറയാൻ ഒരു സൂര്യൻ

എന്നിവ

പിന്നെയവർ

സമ്മാനിച്ചാൽ മതിയാകും.



5



നടന്ന വഴിയേ മടങ്ങാതേ ...

കടന്ന നദിയോർത്തിരിക്കാതേ ...

നിൻ കാൽച്ചുവടുകളിൽ ചെറു പുല്ലുകൾ മുളക്കുമ്പോൾ

നിൻ തലക്കു മേലേ കാഷ്ടിക്കും പക്ഷികളിൽ

ഒന്നായ് നീ മാറട്ടെ.





6


എല്ലാവർക്കും

അവരവരുടെ സ്നേഹത്തിനു യോജിച്ച പോലെ

ജീവിതകാലത്ത്

എന്റെ നേരം

ഞാൻ വീതിച്ചു നൽകിയിരിക്കുന്നു.

ചിലർക്കു നിമിഷക്കണക്കിൽ

ചിലർക്കു മണിക്കൂർ കണക്കിൽ.

കാലമില്ലാത്ത ഒരു സ്നേഹത്തിനും

എന്റെ മനപ്പരപ്പിൽ

ഒരു വലിയ ഇടം കരുതിവെച്ചിട്ടുണ്ട്.

നീ ഇപ്പോൾ പതുങ്ങിപ്പതുങ്ങി നിൽക്കുന്നത്

അതിന്റെ വാതുക്കൽ.




7


പതിനാറു ജനലുകളുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിൽ

ഒരേയൊരു ജനൽ മാത്രം

അന്നേക്കു തുറന്നിരിക്കുന്നു.

പേക്കഥകൾ വിശ്വസിക്കുന്ന ഒരു പെൺകുട്ടി

രാത്രിയിലാ വീടു കാണുന്നു.

നിറയെ വളകളണിഞ്ഞ ഒരു കൈ

പട് എന്ന് ജനലുകളടയ്ക്കുന്നു.

ഇവളോ ടപ് എന്നു കണ്ണുകൾ ചിമ്മുന്നു.




8. താഴമ്പൂ



1

കോവിൽക്കൽത്തൂണിൽ കൊത്തിവെച്ച

തന്റെ കറുകറുത്ത ഉടൽ

നേരം തെറ്റിയ പാതിരകളിൽ അവൾ

തടാകത്തിൽ നീന്താൻ വിട്ടു.

തടാകം ഉണർന്നു.

സ്വസ്ഥത നഷ്ടപ്പെട്ട സർപ്പങ്ങൾ

വേഗം നീന്തി താഴംപൂക്കൾക്കുള്ളിൽ

പോയിച്ചുരുണ്ടു.


2

പൗർണമി രാത്രികളിൽ

അവളുടെയുടൽ

താഴമ്പൂമണമേറിക്കിടക്കുന്നു.

അന്നത്തെ രാത്രിക്കുമേൽ മഞ്ഞ്

നിശ്ശബ്ദം കനത്തു പൊഴിയുന്നു.


3

ഉണക്കിസ്സൂക്ഷിച്ച താഴമ്പൂക്കൾ വെച്ച

ഒരലമാരിയിൽ

അവൾ

തന്റെ വസ്ത്രങ്ങൾ അടുക്കി വെച്ചിരിക്കുന്നു.

മഞ്ഞുകട്ട വിഴുങ്ങിയ പോലെ

അവളുടെയുടൽ

വിറച്ചുപോകുന്ന നാളുകളിൽ

തന്റെ വിടർന്ന മിഴികളിൽ മയ്യെഴുതി

ചുണ്ടുകളിൽ ചെഞ്ചായമേറ്റി

മദം പിടിപ്പിക്കുന്ന നറുമണമുള്ള

വസ്ത്രമൊന്നണിയുന്നവൾ.

ആ രാത്രി

അവൾ വസിക്കുന്ന നഗരത്തിലെയാണുങ്ങൾ

മദം പൊട്ടിയ ആനയെപ്പോലെ

കലങ്ങിമറിഞ്ഞലയുന്നു.


4

മുട്ടറ്റം നീളുന്ന തന്റെ കരിങ്കൂന്തലിൽ

അവൾ താഴമ്പൂ വെച്ചു ചേർത്തു പിന്നുന്നു.

അവ എപ്പോഴുമവളെ

ഒരു ചുടുനീരുറവ പോലെയാക്കിയിരുന്നു.

അവളുടെ കണ്ണുകൾ തളർന്ന്

വിദൂരങ്ങളിൽ തറഞ്ഞു.

ചുണ്ടിൻ നിരകൾ നനവറ്റു വിണ്ടുപൊട്ടി.

കൈകൾ മെലിഞ്ഞു വളകളഴിഞ്ഞു വീണു.

അവൾ നടക്കുമ്പോൾ 

കാലുകൾ തറയിൽ തൊടുന്നില്ലെന്ന്

നാട്ടുകാർ രാത്രികളിൽ

പരിഭ്രാന്തരായ് അടക്കം പറഞ്ഞു.


5

താഴമ്പൂക്കളറ്റു പോയ കാലത്തെ

അവൾ കണ്ടതേയില്ല.

പിറവി തൊട്ടേ

താഴമ്പൂക്കൾ അവൾക്കൊപ്പം കഴിഞ്ഞു.

താഴമ്പൂക്കൾ പിഴിഞ്ഞ്

മദ്യം പോലവൾ കുടിച്ചിരിക്കുന്നു.

താഴമ്പൂക്കളെ താംബൂലം പോലെ

നുണഞ്ഞു ചവച്ചിരിക്കുന്നു.

അവയെ സുഗന്ധചൂർണ്ണമായ് മേനിയിൽ പൂശി

കുളിച്ചിരിക്കുന്നു.

തന്റെ ശയ്യയിൽ

ഉണങ്ങിയ താഴമ്പൂക്കൾ വിതറിയേ

അവളുറങ്ങുന്നു.

താഴമ്പൂക്കൾ

അവൾക്കായ് വാടാത്ത യൗവനം

കാറ്റിൽ ചുമന്നു വരുന്നു.

താഴമ്പൂക്കളറ്റ കാലത്തെ

അവൾ കണ്ടതേയില്ല.

താഴമ്പൂക്കളറ്റ കാലത്തിൽ

അവൾ വാണതേയില്ല.






 9. ദുസ്വപ്നം പോലുള്ള ഒരു പാട്ടെഴുതി അതെനിക്കു സമ്മാനിച്ചു പോയ ക്രി.മു. രണ്ടാം നൂറ്റാണ്ടിലെ ഒരു നാടോടിയെപ്പറ്റിയുള്ള കുറിപ്പ്




നടക്കുമ്പോൾ അവന്റെ കാലടികൾ ഭൂമിയെ അമർത്തി മേലേക്കുയരുന്ന സമയം അവിടെ കറുത്ത പൂ വിരിയുന്നതു കണ്ട പെണ്ണൊരുത്തിയേയും, പറവകളെ നോക്കി ഒച്ചയിട്ടോടിയ അവൻ മെല്ലെ മെല്ലെ ഒരു വിമാനം പോൽ മേലേക്കുയർന്നു പറന്നതു കണ്ട ഇടയച്ചെറുക്കനൊരുവനേയും അവൻ കരഞ്ഞപ്പോൾ അവന്റെ കണ്ണിൽ നിന്നും ഉൽക്കകൾ കത്തിയുതിരുന്നതു കണ്ട ഒരു കുട്ടിയേയും യഥാക്രമം ഇളംനീല, പച്ച, വെള്ളക്കല്ലുകളായ് മാറ്റി തന്റെ മോതിരത്തിൽ പതിച്ച കഥ പറഞ്ഞ് തന്റെ വിരലുകൾ കാട്ടി കറുത്ത ചുണ്ടുകളിൽ ആഹ്ലാദം വഴിയുമാറ് അവൻ ചിരിച്ചു. തടാകത്തിന്റെ തിട്ടുപോലെ വെള്ളം നിറഞ്ഞ നിന്റെ കണ്ണുകൾക്കായ് കൂടി, ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത വാക്കുകളാൽ ഒരു പാട്ടു കെട്ടിത്തരാം ഞാൻ. കൊടും വേനലിൽ ഈ പാട്ട് നിന്റെ പാദങ്ങൾക്കടിയിൽ തണലായ് വിരിയും. കൊടുംമഞ്ഞിൽ അതു നിന്റെ വായിൽ ചെറിയ സമചതുരാകൃതിയുള്ള മഞ്ഞുകട്ടകൾ തിരുകിവെയ്ക്കും. പെരുമഴക്കാലങ്ങളിലോ അതു നിന്നെ വേരോടു ചായ്ച്ചു പിടിച്ചുലച്ച് തന്നിലേക്കു വലിച്ചു കൊണ്ടുപോകും. ഈ പാട്ട് ഞാൻ കിറുകൃത്യമായി നിനക്കു സമ്മാനിക്കുന്ന ഞൊടിയിൽ നിന്റെ സ്വസ്ഥതയും സംതൃപ്തിയും നിന്നെ വിട്ടകലും. നിന്റെ യൗവനങ്ങളും രൂപസൗന്ദര്യങ്ങളും തീയിൽ ചുട്ടെടുക്കുന്ന കൊഴുത്ത പന്നിയുടെ വയറ്റിറച്ചി പോലെ ഉരുകിപ്പോകും. നിന്നെ ഈ പാട്ട് ഉന്മത്തമാക്കി, ആരുമില്ലാത്ത പാഴ്നിലങ്ങളിൽ എന്റെ പേരു പുലമ്പിക്കൊണ്ട് എപ്പോഴുമലയാൻ വിടും. "സമ്മതമാണോ" എന്നവൻ ചോദിക്കുന്നു. അവന്റെ നീണ്ട ശരീരത്തിൽ, വിരിഞ്ഞ മാറിൽ ചാഞ്ഞ് അവന്റെ മായിക വശ്യത തികഞ്ഞ കണ്ണുകൾ നോക്കി ഞാൻ സ്വപ്നത്തിൽ സംസാരിക്കുംപോലെ ശരി എന്നു പറയുന്നു. അങ്ങനെയാണ് ഞാനെഴുതിയ കൺമഷി തൊട്ട് അവൻ ആ പാട്ട് എഴുതിയത്.









ചന്ദ്രാ തങ്കരാജ് കവിതകൾ



1. ആടുകളെ കഴുതകളാക്കി അല്ലെങ്കിൽ ദൈവമാക്കി മാറ്റൽ



ഞാൻ മരത്തിനടിയിൽ ചാഞ്ഞിരുന്നപ്പോൾ

ജീവിതം അത്രമാത്രം അത്ഭുതകരമായിരുന്നില്ല.

എന്നെ നോക്കി അവൻ വന്നപ്പോഴാണ്

അത്ഭുതങ്ങൾ തുടങ്ങിയത്.

"ഞാൻ നിന്നെത്തന്നെ ശ്രദ്ധിച്ചിരുന്നപ്പോൾ

വിട്ടുപോയ നക്ഷത്രങ്ങൾ തിരിച്ചു താ",

അവൻ പറഞ്ഞു.


എപ്പോൾ?

ഞാൻ കണ്ണു മിഴിച്ചു.


"ഇരുപതു കൊല്ലം മുമ്പ്

ഇതേ പൂവരശു മരത്തിനടിയിൽ വെച്ച് "


അന്നേരം ഞാൻ

മരത്തെച്ചുറ്റി കളിക്കുകയായിരുന്നു.

ആ ചെരിഞ്ഞ നിലത്തിനു താഴെ നീർച്ചാല്.

ഇവിടെ

ഭാഗ്യക്കുറി ടിക്കറ്റുകൾ തൂങ്ങുന്ന

മഞ്ഞനിറമുള്ള പെട്ടിക്കട.

സഹിക്കാൻ വയ്യാത്ത കാലു വേദനയോടെ

ഒരു വൃദ്ധ മക്കാച്ചോളം വിൽക്കുന്നു.

ആൽമരക്കൊമ്പിലൂഞ്ഞാലാടിക്കൊണ്ട്

നാമതു കടിച്ചു തിന്നു.

എല്ലാം ഓർമ്മയുണ്ടെങ്കിലും

ഏയ് ഭ്രാന്താ, ഇതെല്ലാം

നിൻ്റെ ദൈവത്തോടു പോയിച്ചോദിക്കൂ

എന്നു പറഞ്ഞു ഞാൻ.


"ചോദിച്ചില്ലെന്നോ?

ദൈവം ഒന്നും ഓർമ്മയില്ലാത്ത കഴുത.

അതിൻ്റെ ഓർമ്മയിൽ ഒന്നുമില്ല.

താനൊരു കഴുതയായതുപോലും

അതു മറന്നിരിക്കുന്നു."

അവൻ പറഞ്ഞു.

ഇക്കാലത്താരും കഴുതയെ വളർത്താറില്ല മണ്ടാ,

ഭാരം ചുമക്കുന്നത് അവ നിറുത്തിയപ്പോൾ

മനുഷ്യരവയെ വളർത്തുന്നതും നിറുത്തി.

ഏറ്റവുമൊടുവിൽ ഇതിലേ ചുറ്റിത്തിരിഞ്ഞ

കിഴട്ടു കഴുതയും

വെള്ളമില്ലാത്ത കിണറ്റിൽ വീണു ചത്തുപോയി.

അതേ സമയം

ഭാരം ചുമക്കാൻ വേണ്ടത്ര മനുഷ്യരും ഇവിടില്ല.

ആടുകളെ വളർത്തിക്കൊണ്ടിരിക്കുന്ന

ആ വയസ്സന്മാരല്ലാതെ.


"അവരിവിടെ

എന്താ ചെയ്തു കൊണ്ടിരിക്കുന്നത്?"


ആടുകളെ കഴുതകളാക്കി മാറ്റാനുള്ള

പരിശ്രമത്തിലാണ്.


"നീ ഇവിടെ

എന്താ ചെയ്തു കൊണ്ടിരിക്കുന്നത്?"


കഴുതയാവാൻ കാത്തിരിപ്പാണു ഞാൻ.

വാ, എൻ്റെയരികിലിരിക്ക്.

നമുക്കൊന്നിച്ചു കഴുതകളാവാം.




2. കാടുമേയൽ



മലയടിവാരത്തിൽ

വിറകെടുത്തുകൊണ്ടിരുന്നവൾ

വഴിതെറ്റി

ചക്രവാളത്തിലേക്കു കയറിപ്പോയ്.

അവൾ താഴേക്കിറങ്ങാനുള്ള മന്ത്രച്ചൊല്ലുകൾ

മേച്ചിൽപ്പുറത്തെ തീറ്റപ്പുല്ലുകളിൽ

പതിഞ്ഞു കിടക്കുന്നു.

പശുക്കളവ സാവകാശം ചവച്ചു തിന്നുന്നു.






3.കുരുമുളക്


അഞ്ചു മൈൽ ദൂരം നടക്കണം.

ചെറുമലക്കു മറുപുറത്താണ് അവളുടെ പള്ളിക്കൂടം.

വിരലുകൾകൊണ്ടു മെല്ലെ

മലയെ തൊട്ടു നീക്കി അവൾ

അതൊരു കുരുമുളകു മണി പോലെ

ഉരുണ്ടു മാറുന്നു.

ഇങ്ങനെയാണ്

എന്നും ഒറ്റക്കുതിയ്ക്ക്

മല കടക്കുന്നത്

മായാറാണി.






4. ഞാൻ എന്തെന്നു നിങ്ങൾ പറയുന്നുവോ

അതായിത്തന്നെയിരിക്കുന്നു എപ്പോഴും.



വലിയമ്മ പറഞ്ഞു:

"നീ ജനിച്ചപ്പോൾ കറുത്ത എലിക്കുഞ്ഞു പോലിരുന്നു"

അപ്പോൾ തൊട്ട്

പൂച്ചകളെക്കണ്ടു ഞാൻ പേടിച്ചു.

അപ്പൻ ഒരു നായയെ വളർത്താൻ തന്നു.

പൂച്ചകൾ എന്നെക്കണ്ട് ഓടി.

മുയൽക്കുഞ്ഞിൻ്റെ ചോര

അവരെൻ്റെ തലയിൽ തേച്ചു.

മലന്തേനും മുള്ളൻപന്നിമാംസവും

വല്ലപ്പോഴും മൂടിയിൽ ഊറ്റി സ്വല്പം കള്ളും തന്നു.

പന്ത്രണ്ടു വസന്തകാലങ്ങൾ കഴിഞ്ഞു.

വലിയമ്മ പറഞ്ഞു:

"നീ കുതിരക്കുട്ടിയെപ്പോലിരിക്കുന്നു"






5. മായ ഇഴ


പാവാടയിൽ പറ്റിയ രക്തക്കറ

മലഞ്ചോലയിൽ കഴുകുന്നു പെൺകുട്ടി.

അവൾ തേയ്ക്കെത്തേയ്ക്കേ

പാവാടയുടെ വെള്ളരിപ്പൂക്കൾ

പറന്നു പോകുന്നു.

പൂക്കളെ ഓടിയോടിപ്പിടിക്കാൻ

കയ്യിലടങ്ങാതെ പറക്കുന്നു പൂക്കളറ്റ പാവാട.

അതുനോക്കിക്കരഞ്ഞുകൊണ്ടവൾ

വീട്ടിലേക്കോടുന്നു.

വഴിയെങ്ങും പലനിറപ്പൂക്കൾ

നാലുപാടും പറക്കുന്നു.

ഗ്രാമത്തിലെ മുഴുവൻ പെണ്ണുങ്ങളും

പൂക്കൾക്കു പിറകെയോടുന്നു.

അമ്മയും തൻ്റെ സാരിപ്പൂക്കൾ

പിടിക്കാനോടുന്നതു നോക്കി നിൽക്കുന്നു

പെൺകുട്ടി.




6.മുറി ഒഴിവില്ല


ലോഡ്ജുകാർ

അവരുടെ ഐഡന്റിറ്റി കാർഡ് പരിശോധിച്ചു.

അവന്റെ കാൽക്കീഴിൽ നിന്നു പെരുകിയ കടലും

അവളുടെ കാൽക്കീഴിൽ നിന്നുയർന്ന മലയും

കണ്ടു വിരണ്ട്

നിങ്ങൾ ശരിയല്ലാത്ത ജോടി,

മുറി ഒഴിവില്ല എന്നു പറഞ്ഞു.

അവർ അവിടുന്നിറങ്ങേ,

കടലും മലയും നായ്ക്കുട്ടി പോലെ

അവരോടൊപ്പം വന്നു നടുറോട്ടിലിരുന്നു.

വരം പിൻവലിച്ച അവയെ അവിടെയുപേക്ഷിച്ച്

അവർ മേച്ചിൽപ്പുറം നോക്കിപ്പുറപ്പെട്ടു.




7 പച്ചത്തിണപ്പക്ഷി


എവിടെയായിരുന്നെന്നു ചോദിക്കാതെ.

ഇവിടെത്തന്നെ ഞാൻ രണ്ടായിരം കൊല്ലമായ്

കാടിന്റെ പാട്ടുകൾ പാടിയിരിക്കുന്നു.

ആണ്ടാണ്ടുകാലപ്പഴക്കമുള്ള സൂര്യൻ

ദിവസവുമെനിക്കു പിറവി നൽകുന്നു.

കുളിർത്ത മലയിലെന്നരികിലിരിക്കുവിൻ

കാട്ടുവെൺനെല്ലരിച്ചോറിനൊപ്പം

കള്ളുകുടിച്ചീ രാവു കടക്കും നാം




8. തേൻകടന്നൽ


തേൻ കുടിച്ച ലഹരിയിൽ

ജനലിൽ തട്ടിത്തട്ടി

നൃത്തമാടിക്കൊണ്ടിരുന്നു

മലന്തേനീച്ച...

ജനൽ തുറന്നു ഞാൻ നാക്കു നീട്ടി

തീവ്രമായ് വിഷവും തേനും ഉള്ളിലേക്കിറങ്ങി.

തേൻ ചുരക്കുന്ന കുഞ്ഞുങ്ങളെ

പെറ്റു വളർത്തി ഞാൻ

പിന്നീട് പൂക്കളെൻ കുഞ്ഞുങ്ങളെത്തേടി

പറന്നു വന്നു.




9. മലയെ ചെരിപ്പായ് അണിയൽ


എപ്പൊഴും മലകൾക്കു മേലേ

നടന്നുകൊണ്ടിരിക്കുന്നു ഞാൻ

മലയും മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നു.

പാറപ്പുറത്തെന്റെയാടുകൾ കിടന്നുറങ്ങുന്നു.

മഞ്ഞുമൂടിക്കിടക്കുന്നു വീട്

ഞാനോ ദൂരത്തു തന്നെ നിൽക്കുന്നു.

ഏകാന്തതയുടെ നീളൻ കാല്പടത്തിന്മേൽ

എന്റെ സ്വപ്നങ്ങൾ പിറുപിറുത്തലയുന്നു.

എല്ലാത്തിനും കാരണം നിന്റെ തലവിധി,

അവർ പറയുന്നു.

അതു മാറ്റാനായി

എന്റെ വലതു കൈരേഖകൾ ഇടതു കൈ കൊണ്ടും

ഇടതു കൈരേഖകൾ വലതു കൈ കൊണ്ടും

അഴിച്ചുകൊണ്ടേയിരിക്കുന്നു.