Saturday, June 26, 2021

സന്തോഷം - കി. രാജനാരായണൻ (തമിഴ് ചെറുകഥ)

കി. രാജനാരായണൻ
(1923-2021)

തമിഴ് എഴുത്തുകാരൻ കി. രാജനാരായണൻ ഇക്കഴിഞ്ഞ മെയ് 17-ന് പോണ്ടിച്ചേരിയിൽ വെച്ച് അന്തരിച്ചു. തമിഴ് കഥാസാഹിത്യത്തിലെ ഒരു തലമുറയിലെ മഹാപ്രതിഭകളിൽ ജീവിച്ചിരിക്കുന്ന അവസാനത്തെയാളെയാണ് കി. രാജനാരായണന്റെ മരണത്തോടെ നമുക്കു നഷ്ടപ്പെട്ടിരിക്കുന്നത്. കി.രാ എന്ന പേരിൽ പ്രസിദ്ധനായ ഇദ്ദേഹം താൻ ജനിച്ചു വളർന്ന കോവിൽപ്പട്ടിയുടെയും പരിസരങ്ങളുടെയും കഥകളാണു പറഞ്ഞത്. പരുത്തിക്കൃഷിക്കു പറ്റിയ വരണ്ട കരിമണ്ണു നിലമാണ് കോവിൽപ്പട്ടിയും പരിസരങ്ങളും. അവിടത്തെ മനുഷ്യരുടെ കഥ പറയുകയാൽ കരിശൽ നിലത്തിന്റെ കഥാകാരനായി ഇദ്ദേഹം അറിയപ്പെട്ടു. നാട്ടുമൊഴിയിൽ കഥയെഴുതിയ മുൻനിര എഴുത്തുകാരിൽ പ്രധാനി. കി. രായുടെ കഥകളാണ് വട്ടാരത്തമിഴിനെ സാഹിത്യത്തിന്റെ മുഖ്യധാരയിൽ പ്രബലപ്പെടുത്തിയത്. സാഹിത്യഭാഷയുടെ ആടയാഭരണങ്ങളില്ലാതെ കഥ പറയാൻ ഇദ്ദേഹം ഇഷ്ടപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ മാനകഭാഷയുടെ വ്യാകരണനിയമങ്ങളെ മറികടന്ന് എഴുതിയ ഇദ്ദേഹം തനതായൊരു ഭാഷ സൃഷ്ടിച്ചു.

1923-ൽ കോവിൽപ്പട്ടിക്കടുത്ത് ഇടൈശെവൽ ഗ്രാമത്തിൽ ജനിച്ചു. 1958 മുതൽ എഴുത്തിൽ സജീവമായി. കഥയെഴുത്തുകാരനാവാനല്ല, കഥ പറച്ചിലുകാരനാവാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. 'കതൈച്ചൊല്ലി' എന്നാണ് തമിഴ് സാഹിത്യലോകത്ത് കി.രാ. അറിയപ്പെടുന്നതു തന്നെ. എഴുതപ്പെട്ട കഥ ഒരു താൽക്കാലിക ഇടനില മാത്രമാണെന്നും ഓർമ്മയിലും ചുണ്ടിലുമാണ് കഥകൾ സ്ഥിരമായ് ജീവിക്കുക എന്നും അദ്ദേഹം വിശ്വസിച്ചു. ഗോപല്ലഗ്രാമം ഉൾപ്പെടെ മൂന്നു നോവലുകളും കുറുനോവലുകളും എഴുതിയിട്ടുണ്ടെങ്കിലും കഥാകൃത്ത് എന്ന നിലയ്ക്കാണ് കി.രാ. തമിഴ് സാഹിത്യത്തെ ഏറെ സ്വാധീനിച്ചത്. കി. രാ. 1972-ൽ എഴുതിയ ഒരു ചെറുകഥയാണ് ഇവിടെ മൊഴിമാറ്റിയിട്ടുള്ള 'സന്തോഷം'


സന്തോഷം
കി. രാജനാരായണൻ


മുന്നയ്യന് എട്ടൊമ്പതു വയസ്സു കാണും. അച്ഛന്റെ കുപ്പായമാണ് അവൻ ഇട്ടിരുന്നത്. അത് അവന് വേദക്കോയിൽ സ്വാമിയാരുടെ അങ്കി പോലിരുന്നു. എണ്ണ പുരളാത്ത ചെമ്പൻ മുടിയുള്ള ചപ്രത്തല. ആ തലക്കുമേൽ ഒരു കോഴിക്കുഞ്ഞിനെ വെച്ചുകൊണ്ട് ഗ്രാമത്തിലെ ഇടുങ്ങിയ ഒരു തെരുവിൽ അങ്ങേയറ്റത്തു നിന്ന് ഇങ്ങേയറ്റത്തേക്ക്
"ലക്കോ ലക്കോ
ലക്കോ ലക്കോ"
എന്നു പറഞ്ഞ് ഓടി വന്നുകൊണ്ടിരുന്നു അവൻ.

ലക്കോ എന്ന വാക്കിന് തമിഴിൽ എന്താണർത്ഥമെന്ന് അവനറിയില്ല; ആർക്കുമറിയില്ല! അത് സന്തോഷം താങ്ങാനാവാത്തതിനാൽ അവനറിയാതെ അവന്റെ വായിൽ നിന്നു വന്ന ഒരു വാക്ക്. അമ്മാതിരി വാക്കുകൾക്ക് "താങ്ങാനാവാത്ത സന്തോഷം" എന്നല്ലാതെ മറ്റൊരർത്ഥവുമില്ല.

അവൻ തലയിൽ വെച്ചിരുന്ന ആ കോഴിക്കുഞ്ഞ് നല്ല ചന്തമുള്ളതായിരുന്നു. അരക്കിന്റെ തെളിച്ചമുള്ള ബ്രൗൺ നിറത്തിൽ കറുപ്പു വരകളും വെള്ളപ്പുള്ളികളുമായി, കാണാൻ നല്ല ഭംഗി. കണ്ണുകളുടെ പിൻഭാഗത്ത് കുരുമുളകുമണിയുടെ അത്രയും പോന്ന വട്ടത്തിലുള്ള പാട് അതിന്റെ ചന്തം കൂട്ടിയിരുന്നു.

മുന്നയ്യന്റെ അച്ഛൻ അങ്ങനെയൊരു മുന്തിയ ഇനം കോഴിക്കുഞ്ഞിനായി തപസ്സിരുന്നു. തനിക്കറിയാവുന്നവരോടെല്ലാം പറഞ്ഞു വെച്ചു. അത്തരം രണ്ടു കോഴിമുട്ടകൾക്കായി നടന്നു നടന്ന് എത്രയോ നാളുകൾ കാത്തിരുന്നു കൊണ്ടുവന്ന് തന്റെ അടക്കോഴിയെക്കൊണ്ട് അടവെച്ചു വിരിയിച്ചെടുത്ത കോഴിക്കുഞ്ഞായിരുന്നു അത്.

വീട്ടിൽ ആരുമില്ല. എല്ലാവരും പരുത്തിക്കാട്ടിലേക്കു പരുത്തി എടുക്കാൻ പോയിരുന്നു. തെരുവിൽ ആളനക്കമേ ഇല്ല. തൊട്ടിലിൽ ഉറങ്ങുന്ന കൊച്ചുകുഞ്ഞിനെ നോക്കാൻ അവൻ മാത്രമേയുള്ളൂ. കോഴിക്കുഞ്ഞിനെ വെച്ചു കളിച്ചുകൊണ്ടിരുന്നു അവൻ.

മുന്നയ്യന് സന്തോഷമാകുന്നില്ല. കോഴിക്കുഞ്ഞിനു പേടി. അത് അവന്റെ തലമുടിയിൽ കാൽവിരലുകൾ കൊണ്ട് അള്ളിപ്പിടിച്ചു. അവനും അതിന്റെ കാൽവിരലുകളെ തലയിൽ ചേർത്തുപിടിച്ച് ലക്കോ ലക്കോ എന്നു പറഞ്ഞു ചാടിച്ചാടി ഓടി വന്നു.

അന്നേരത്ത് അവിടെ വന്ന മൂക്കൻ ഈ കാഴ്ച്ച കണ്ടു. അവന്റെ മനസ്സിനേയും അതു തൊട്ടു. ചിരിച്ചുകൊണ്ടവൻ നോക്കി നിന്നു.

മൂക്കന്റെ സ്വന്തം പേര് ആർക്കുമറിയില്ല. ദൈവം അയാളെ അമ്മയുടെ വയറ്റിനുള്ളിലേക്കയച്ചപ്പോൾ തന്നെ മുഴുവനായും പടച്ചുകഴിഞ്ഞിരുന്നു. ഇനിയും ശരിക്കുണങ്ങിയിട്ടില്ല. പച്ച മണ്ണുപോലിരുന്നു അവൻ. അപ്പോൾ അവൻ ദൈവത്തെ നോക്കി മര്യാദയില്ലാതെ ചിരിച്ചത്രെ. അങ്ങേർക്കു കോപം വന്നു. മൂക്കിന്റെ പാലത്തിനിട്ട് ചെറുതായൊരിടിയങ്ങു കൊടുത്തു. മൂക്കിന്റെ നടുഭാഗം കുഴിഞ്ഞുപോയി. അക്കോലത്തിലാണ് മൂക്കൻ ജനിച്ചത്. ജനിച്ചയുടൻ തന്നെ മൂക്കന് ആ പേരും കിട്ടി. ഇപ്പോഴും അവൻ ആരെയെങ്കിലും നോക്കിച്ചിരിച്ചാൽ മൂക്കിന്റെ പാലത്തിൽ ഒരു കുത്തു കിട്ടിയ പോലെ തെളിഞ്ഞു കാണും. ചെവിക്കുള്ളിൽ നിറയെ രോമം. കൃതാവു വരെയെത്തുന്ന മീശ.

മൂക്കൻ മീശക്കുള്ളിൽ ചിരിച്ചുകൊണ്ട് മുന്നയ്യനെ തനിക്കരികിൽ പിടിച്ചു നിർത്തി ഇഷ്ടത്തോടെയും അതിശയത്തോടെയും "ഏതാ ഈ കോഴിക്കുഞ്ഞ്? കൊള്ളാമല്ലോ" എന്നു ചോദിച്ചു.

"ഇപ്പക്കൂടി ഈ കോഴിക്കുഞ്ഞിനെ ഒരു വല്യ പരുന്ത് തൂക്കിക്കൊണ്ടോയി. ഞാൻ അതിനെ ഓടിച്ചു വിട്ടു. അത് താഴെ വെച്ചിട്ടു പോയി", മുന്നയ്യൻ സന്തോഷാധിക്യത്തോടെ പറഞ്ഞു.

"അയ്യോ, ഇത് എന്റെ കോഴിക്കുഞ്ഞു മാതിരി ഉണ്ടല്ലോ. ഇതിനെ തെരഞ്ഞല്ലേ ഞാൻ നടക്കുന്നത്. പരുന്ത് തൂക്കിയെടുത്തു പോയല്ലേ, നീ ശരിക്കു കണ്ടോ?" ആ കോഴിക്കുഞ്ഞിനെ കണ്ട സന്തോഷത്തിൽ മൂക്കനൊരു കാച്ചുകാച്ചി.

"ഞാനെന്റെ കണ്ണുകൊണ്ടു കണ്ടതാ. ശബ്ദമില്ലാതെയാ തൂക്കീട്ടു പോയത്. എന്തോരം ഉയരത്തിലാ ആ പരുന്തു പറന്നതെന്നാ വിചാരം? കല്ലുകൊണ്ടും കമ്പുകൊണ്ടും ഞാനെറിഞ്ഞു. ഒരു കല്ല് അതിന്റെ തലയിൽ ഒരസിപ്പോയി. "ശരി, ഇവനിനി വിടൂല്ല" എന്നു കരുതി കോഴിക്കുഞ്ഞിനെ അതു താഴേക്കിട്ടു. അപ്പൊ ഞാൻ ഒറ്റപ്പിടുത്തം" മുന്നയ്യൻ പറഞ്ഞു.

മൂക്കൻ കോഴിക്കുഞ്ഞിനെ വാങ്ങി നോക്കി. അത് പേടിച്ചു വിറച്ചു കൊണ്ടിരുന്നു. ഇടതു കയ്യിൽ അതിനെ വെച്ച്, വലതു കയ്യാൽ പ്രിയത്തോടെ അതിനെ തലോടി, ആരെങ്കിലും വരുന്നുണ്ടോ എന്നൊരു നോട്ടം നോക്കി.

മുന്നയ്യനുമതെ, ആരെങ്കിലും വരുന്നതിനു മുമ്പേ അതിനെ അയാൾക്കു കൊടുക്കണം എന്നു കരുതി "നിങ്ങടെ കുഞ്ഞാ?, ശരി, കൊണ്ടു പോ" എന്നു പറഞ്ഞ് മൂക്കന്റെ കൈകൾ വലിച്ച് കോഴിക്കുഞ്ഞിന്മേൽ ചേർത്തു വെച്ചു. വേഗം കൊണ്ടുപൊയ്ക്കോളൂ എന്നു പറയുമ്പോലെ.

മൂക്കൻ കോഴിക്കുഞ്ഞിനെ ശ്രദ്ധയോടെ മടിയിൽ കെട്ടിവെച്ചു പുറപ്പെട്ടു.

മുന്നയ്യന് തന്റെ സന്തോഷം ഇപ്പൊഴാണ് നിറഞ്ഞു തികഞ്ഞതായിത്തീർന്നത്.

മൂക്കന്റെ തൊഴിലേ കോഴിപിടുത്തമാണ്. ഇതറിഞ്ഞല്ല മുന്നയ്യൻ അയാൾക്കതു കൊടുത്തത്. അന്നേരം ആരു വന്നു ചോദിച്ചാലും അവൻ കൊടുത്തിരിക്കും.

മൂക്കൻ പണിക്കേ പോകുന്നില്ല. പേരിന് ഒന്നുരണ്ടു കോഴികളെ വിലയ്ക്കു വാങ്ങുമ്പോലെ വാങ്ങി കോഴിക്കൂടയിലിട്ടു മൂടി കോവിൽപ്പട്ടിക്കു കൊണ്ടുപോയി വിൽക്കും. എന്നാൽ അതു മറയാക്കി, മോഷ്ടിച്ച കോഴികളെപ്പിടിച്ചു വിറ്റു കള്ളത്തരത്തിൽ സമ്പാദിക്കുന്നത് തൊഴിലാക്കിയിരുന്നു അയാൾ.

ഗ്രാമത്തിലെ ആളുകൾ പണിക്കു പോയ ശേഷമേ മൂക്കൻ എണീറ്റിരുന്ന് തന്റെ കുടിലിനുള്ളിൽ നിന്നു പുറത്തുവരൂ. ആളനക്കമില്ലാത്ത ഇടങ്ങളും കോഴികൾ കുപ്പ ചിനക്കി തനിച്ചു മേയുന്ന ഇടങ്ങളും നോക്കിക്കണ്ട് വേട്ട തുടങ്ങും. 

ഒരു ഉള്ളിയെടുത്ത് അതിന്മേൽ ഒരു മുള്ളു കുത്തി നിർത്തും. മുള്ളു കുത്താത്ത ഒന്നുരണ്ട് ഉള്ളിയും കരുതും. മുള്ളു കുത്തിയ ഉള്ളി എറിയുന്നതിനും വേണം ഒരു സാമർത്ഥ്യം. കോഴി ഓടിവന്ന് ആർത്തിയോടെ കൊത്തുമ്പോൾ അതിന്റെ അണ്ണാക്കിൽ കുത്താൻ പാകത്തിന് വയ്ക്കണം മുള്ള്. മൂക്കന് ഇതെല്ലാം സാധാരണം.

വായിൽ നിറഞ്ഞ ഉള്ളിയും കുത്തിയ മുള്ളുമായി ഇരിക്കുന്ന കോഴി ഞെട്ടും. അല്ലെങ്കിൽ അപായക്കൂവൽ കൂവാൻ കഴിയാതെ പോകും. അനക്കമറ്റിരിക്കും. ഒരു ശ്രമവുമില്ലാതെ എടുത്തു കക്ഷത്തിടുക്കിക്കൊണ്ടു മറയുകയേ വേണ്ടൂ.

ഇതു പകൽ വേട്ട.

മൂക്കൻ രാത്രിവേട്ടക്കും പോകും. രാത്രിവേട്ടക്ക് മുള്ളും ഉള്ളിയും ആവശ്യമില്ല. ഒരു ഈറൻ തുണി മതി. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം കോഴികൾ ഒന്നോടൊന്ന് ഒട്ടാതെ തനിച്ചു നിൽക്കണം. പെട്ടെന്നതിനുമേൽ ഈറൻതുണിയിട്ടു മൂടുമ്പോൾ അതു ശബ്ദമുണ്ടാക്കില്ല. ചുരുട്ടിയെടുത്തു കൊണ്ടുവന്നാൽ മാത്രം മതി.

മൂക്കൻ ആ കോഴിക്കുഞ്ഞിനെ തന്റെ കുടിലിലേക്കു കൊണ്ടുവന്ന് വെള്ളവും തീറ്റയും വെച്ചു കൊടുത്തു. തള്ളയെക്കാണാതെ കുഞ്ഞ് കീയാ കീയാ എന്നു കരഞ്ഞു കൊണ്ടിരുന്നു.

മൂക്കന്റെ ഭാര്യ മാടത്തി പരുത്തിക്കാട്ടിലെ പണി മാറ്റി വന്നു. കുടിലിനു മുന്നിലുള്ള തൊട്ടിയ്ക്കടുത്തു പോയി മാറാപ്പു മാത്രം മാറ്റി ഒരരക്കുളി കുളിച്ചു വന്നു. അന്ന് അവൾ ഏഴു ചാക്ക് പരുത്തി ശരിയാക്കിയിരുന്നു. അതും വെള്ളത്തിന്റെ കുളിർമയും ചേർന്ന് ഉന്മേഷം തുടിക്കുന്ന മനസ്സോടെ അവൾ കുടിലിനുള്ളിലേക്കു കയറി.

സന്തോഷത്താൽ മതിമറന്നിരുന്ന ഭർത്താവിനെയും അയാൾ തീറ്റ കൊടുത്തു കൊണ്ടിരുന്ന കോഴിക്കുഞ്ഞിനേയും അവൾ നോക്കി. ആശ്ചര്യവും ആനന്ദവും കുതിച്ചുയരവേ, അയാളെ ഇടിച്ചു തള്ളി മാറ്റി ആ അഴകുള്ള കുഞ്ഞിനെ എടുത്തു മടിയിൽ വെച്ചു, അവൾ. മനുഷ്യച്ചൂടനുഭവിച്ച കുഞ്ഞ് തന്റെ നിസ്സഹായാവസ്ഥ മാറി തെളിഞ്ഞ ശബ്ദമുയർത്തി അവളോടൊട്ടിയിരുന്നു.

മൂക്കു ചുളിച്ച് ഭർത്താവിനു നേർക്കു തിരിഞ്ഞ് ഏതാണീ കോഴിക്കുഞ്ഞെന്ന് അവൾ തലയിളക്കത്തിലൂടെ ചോദിച്ചു.

"മേലൂര് ചിന്നക്കറുപ്പൻ *പാഞ്ചാലക്കുറിച്ചിയിൽനിന്നു മണ്ണെടുത്തുകൊണ്ടുവന്ന് അടവിരിയിച്ച കുഞ്ഞാ ഇത്. നീ ഇതു കൊണ്ടുപോ എന്നു നിർബന്ധിച്ചു തന്നതാ" മൂക്കൻ പറഞ്ഞു.

അവൾ, താൻ അയാളോടു പറയാൻ പോകുന്ന വാക്കുകൾക്കു വേണ്ടി, അയാൾ പറഞ്ഞ ആ വാക്കുകൾ അംഗീകരിച്ചു. "എന്റെ ഉടപ്പിറന്നോന്റെ അടുത്തൊരു പൂവങ്കോഴിയുണ്ട്. നല്ല പച്ച നിറം. അതുപോലെ വേറൊന്ന് ഈ ജില്ലയിൽ തന്നെയില്ല. പാഞ്ചാലങ്കുറിച്ചിക്കോട്ടയിലെ മണ്ണ് എടുത്തുകൊണ്ടുവന്ന് നല്ല തീ പാറിണ നട്ടുച്ചക്ക് അട വെച്ചു വിരിയിച്ചെടുത്ത കുഞ്ഞാ അത്. അതോടൊപ്പം വെച്ച എല്ലാ മുട്ടയും മുട്ടയായിപ്പോയി, അതൊന്നു മാത്രമേ കുഞ്ഞായുള്ളൂ. ജഡ്ജിയദ്ദേഹത്തിന്റെ പെമ്പ്രന്നോത്തി വന്ന് ആയിരം രൂപയ്ക്ക് ആ കോഴിയെ ആശപ്പെട്ടു ചോദിച്ചു. തലപ്പൊക്കം സ്വർണ്ണപ്പവൻ കുമിച്ചാലും തരാൻ പറ്റൂല്ലാ എന്നാ അവൻ പറഞ്ഞേ" അഭിമാനത്തോടെ അവൾ പറഞ്ഞു.

അവൾ പറയുന്നതു നുണയാണെന്ന് മൂക്കനുമറിയാം. അവൾക്കുമറിയാം. എന്നാൽ സത്യം മാതിരി വിചാരിച്ച് ഇരുവരും അതുൾക്കൊണ്ടു!

രണ്ടു മനുഷ്യരുടെ ഇളംചൂടിൽ മുഴുകിയപ്പോൾ നിസ്സഹായതയോടെ കൊക്കരയ്ക്കുന്നത് മെല്ലെ മെല്ലെ നിറുത്തി,സുഖകരമായ ആ ചൂടിൽ കണ്ണുകളടച്ചു വിശ്രമിക്കാനാരംഭിച്ചു, ചന്തമേറിയ ആ ചെറിയ കോഴിക്കുഞ്ഞ്.

 



*ബ്രിട്ടീഷുകാർക്കെതിരെ ധീരമായി പോരാടിയ വീരപാണ്ഡ്യ കട്ടബൊമ്മന്റെ കോട്ട. കോവിൽപ്പട്ടിക്കടുത്താണിത്. കഥയിൽ ധീരതയുടെ അടയാളമാണ് അവിടുന്നു കൊണ്ടുവന്ന മണ്ണ് - പരിഭാഷകൻ.

No comments:

Post a Comment