Saturday, June 5, 2021

മതാർ കവിതകൾ - തമിഴ് പരിഭാഷ

 *മുഹമ്മദ് മതാറിന്റെ കവിതകൾ (തമിഴ്)

1
ആരോ തന്നെ
വരയുന്നതിനാൽ,

ചലനമറ്റു
കൂപ്പുകുത്തിക്കിടന്ന തീവണ്ടി
ഓടാൻ തുടങ്ങുന്നു.

ഓരോ സ്റ്റേഷനിലേക്കും
ചിത്രകാരൻ വരുന്നു,
ബ്രഷും പിടിച്ച്.

2
ഉമ്മറം തളിക്കുന്നവൾ
വെള്ളത്തെ
മഴയാക്കി.
ബക്കറ്റുക്ലാസ്മുറിയിൽ
അമർന്നിരുന്നവ
ഇപ്പോൾ ഓരോരുത്തരായി
കളിക്കാൻ പോകുന്നു.


3
ഗുഹ
***

കാട്ടുമൃഗങ്ങളെക്കുറിച്ചുള്ള കഥ
അവളെ തോളിൽ കിടത്തിക്കൊണ്ടു പറഞ്ഞു.
എന്റെ വായ
തുറക്കുമ്പോഴെല്ലാം
ഗുഹയായി
സിംഹം വന്നു
പുലി എത്തിനോക്കി
തോളിൽ കിടക്കുന്നവൾ
ഉറക്കം വന്നു തൂങ്ങി
കോട്ടുവാ വിട്ടു.
ഒരു നിമിഷം നടുങ്ങിപ്പോയ് ഞാൻ
അവളുടെ തുറന്ന വായ്ക്കുള്ളിൽ
സിംഹം
പല്ലുകൾക്കിടയിൽ പുലി
അവൾ ഗുഹയടച്ചപ്പോഴെല്ലാമതു
വായായി മാറി.


4
ബലൂൺ
***

മാജിക് സ്ലേറ്റ്
വിസിൽപന്ത്
വെള്ളം ചീറ്റുന്ന തോക്ക്
പത്തടി ദൂരം കാട്ടുന്ന ബൈനോക്കുലർ
ഇവയോടൊപ്പം ബലൂൺ വിൽക്കുമ്പൊഴും
ബലൂൺ മുത്തച്ഛൻ എന്നു തന്നെ അറിയപ്പെടുന്നു
ആ ബലൂൺ മുത്തച്ഛൻ.

ഞാനും
ബലൂൺ കുഞ്ഞായിത്തന്നെയിരിക്കുന്നു.

മരിക്കുന്നതിനെക്കുറിച്ചു ദുഃഖമില്ലാതെ
സ്വതന്ത്രമായിപ്പറക്കുന്നതിനാൽ
ബലൂൺകുഞ്ഞായ് തന്നെയിരിക്കുന്നു.

ബലൂൺ മുത്തച്ഛൻ
കുഞ്ഞായ ബലൂൺ
ഞാൻ എന്ന ബലൂൺകുഞ്ഞ്
മൂവരും സന്ധിക്കുന്ന
നിറയെ ഞായറാഴ്ച്ചകൾ


5
മദ്യശാലയിൽ
ഒരു മദ്യചഷകം
ഇരുപുറത്തും ചിറകു മുളച്ച്
എല്ലാ മേശയിലും
പറന്നു പറന്നു വന്നു.
മേശ തുടയ്ക്കുന്ന പയ്യനോടു
ചോദിച്ചപ്പോൾ
കുറേ നാളായി കഴുകാതെ കിടന്ന
പാത്രക്കൂമ്പാരത്തിൽ
ഒന്നാണത് എന്നു പറഞ്ഞു.


6
കാരണമൊന്നുമില്ലാതെ
ഒരു തീപ്പെട്ടിക്കൊള്ളി കൊളുത്തൂ
അതിന്റെ പേരാണ്
വെളിച്ചം.


7
ഒരു പൂക്കടയെ
ഉമ്മറമാക്കി
ഈ നാട്
തുറന്നു കിടക്കുന്നു.

പൂക്കടക്കാരി
എപ്പോഴത്തെയും പോലെ
വരുന്നു
പൂവു കെട്ടുന്നു
കട തുറക്കുന്നതായും
കട അടയ്ക്കുന്നതായും
പറഞ്ഞുകൊണ്ട്
നാടിനെത്തന്നെ തുറക്കുന്നു
നാടിനെത്തന്നെ അടയ്ക്കുന്നു.


8
ഗർഭിണിപ്പെണ്ണിനുള്ള പിറന്നാൾ സമ്മാനം
****

ദൈവംതമ്പുരാൻ
തന്റെ സമ്മാനം
ഗോളാകൃതിയിൽ കെട്ടി
നിന്റെ വയറ്റിൽ വെച്ചിരിക്കുന്നു.
പിറന്നാൾ സമ്മാനം അഴിച്ചെടുക്കാൻ
സമ്മാനത്തിന്റെ പിറന്നാൾ വരെ
നീ കാത്തിരിക്കണം.


9
വെയിൽ കഴുകൽ

അറ്റ വേനൽക്കാലം.
മുഖം കഴുകൽ എന്നത്
മുഖം കഴുകലല്ല.
മുഖത്തു വെള്ളം പാറ്റി
വെയിൽ കഴുകി ഞാൻ.
വീണ്ടും പാറ്റി
വെയിൽ കഴുകി ഞാൻ.
മുഖം കഴുകാൻ ഇത്ര നേരമോ
എന്ന പുറംശബ്ദം.
അതിനറിയില്ല
ഞാൻ വെയിൽ കഴുകി
മുഖമന്വേഷിക്കുന്ന സംഭ്രമം.


10
ചാറ്റൽ മഴയ്ക്ക് ഒതുങ്ങി നിൽക്കുന്ന പെണ്ണുങ്ങളെ
മഴയെ പുകയെ സിഗററ്റിനെ
ബസ് സ്റ്റാന്റിലെക്കടകളെ
തെരുവിനെ
തറയെ
സിനിമാ പോസ്റ്ററുകളെ
വിളിച്ചു കൂവുന്ന ഓട്ടോക്കാരെ
പൊറോട്ട മണത്തെ
പിച്ചി കനകാംബരങ്ങളെ
നദിയിലേക്കോടുന്ന ഭ്രാന്തനെ
സ്വന്തം നാട്ടിലേക്കു മടങ്ങുന്നവൻ നോക്കുന്നു.
ഭ്രാന്തു മാറുന്നവന്റെ
തലയിൽ നടക്കുന്ന
മാറ്റങ്ങൾക്കു സമമാണത്.


11
ഇസബെല്ലയുടെ രാത്രികൾ
****

ഇസബെല്ലയുടെ രാത്രികൾ
വിചിത്രമായവ.

മുളകളെത്തേടും
മുളങ്കാടുകൾ പോൽ
അവ.


12
മുത്തച്ഛന്റെ കണ്ണട
വലിക്കുന്ന പേരക്കുട്ടി
കാഴ്ച്ച മങ്ങിക്കുന്നു.
മരണസമയത്തെ മങ്ങൽ.
പേരക്കുട്ടിയിൽ നിന്നു
കണ്ണട പിടിച്ചു വാങ്ങുന്ന മുത്തച്ഛൻ
ഓരോ തവണയും
ജീവിതത്തിലേക്കു മടങ്ങുന്നു.
പേരക്കുട്ടി പിന്നെയും വലിക്കുന്നു.
മുത്തച്ഛൻ പിന്നെയും പിടിച്ചു വാങ്ങുന്നു.
മുത്തച്ഛൻ ചിരിക്കുന്നു.
ഓരോ തവണയും തന്റെ മുഖത്തു നിന്നു
കണ്ണട വലിക്കാൻ
മുത്തച്ഛൻ നിന്നുകൊടുക്കുന്നു.
അവന്റെ മുഖത്തു കണ്ണട വയ്ക്കാൻ
പക്ഷേ,വിടുന്നില്ല.



* മതാർ എന്ന പേരിൽ എഴുതുന്നു. തിരുനെൽവേലി സ്വദേശി. ഏറ്റവും പുതിയ തലമുറയിൽ പെട്ട കവി. 2021-ൽ പ്രസിദ്ധീകരിച്ച വെയിൽ പറന്തത് ആദ്യ സമാഹാരം...

No comments:

Post a Comment