കവിതകൾ
ചന്ദ്രാ തങ്കരാജ് (തമിഴ്)
1. ആടുകളെ കഴുതകളാക്കി അല്ലെങ്കിൽ ദൈവമാക്കി മാറ്റൽ
ഞാൻ മരത്തിനടിയിൽ ചാഞ്ഞിരുന്നപ്പോൾ
ജീവിതം അത്രമാത്രം അത്ഭുതകരമായിരുന്നില്ല.
എന്നെ നോക്കി അവൻ വന്നപ്പോഴാണ്
അത്ഭുതങ്ങൾ തുടങ്ങിയത്.
"ഞാൻ നിന്നെത്തന്നെ ശ്രദ്ധിച്ചിരുന്നപ്പോൾ
വിട്ടുപോയ നക്ഷത്രങ്ങൾ തിരിച്ചു താ",
അവൻ പറഞ്ഞു.
എപ്പോൾ?
ഞാൻ കണ്ണു മിഴിച്ചു.
"ഇരുപതു കൊല്ലം മുമ്പ്
ഇതേ പൂവരശു മരത്തിനടിയിൽ വെച്ച് "
അന്നേരം ഞാൻ
മരത്തെച്ചുറ്റി കളിക്കുകയായിരുന്നു.
ആ ചെരിഞ്ഞ നിലത്തിനു താഴെ നീർച്ചാല്.
ഇവിടെ
ഭാഗ്യക്കുറി ടിക്കറ്റുകൾ തൂങ്ങുന്ന
മഞ്ഞനിറമുള്ള പെട്ടിക്കട.
സഹിക്കാൻ വയ്യാത്ത കാലു വേദനയോടെ
ഒരു വൃദ്ധ മക്കാച്ചോളം വിൽക്കുന്നു.
ആൽമരക്കൊമ്പിലൂഞ്ഞാലാടിക്കൊണ്ട്
നാമതു കടിച്ചു തിന്നു.
എല്ലാം ഓർമ്മയുണ്ടെങ്കിലും
ഏയ് ഭ്രാന്താ, ഇതെല്ലാം
നിൻ്റെ ദൈവത്തോടു പോയിച്ചോദിക്കൂ
എന്നു പറഞ്ഞു ഞാൻ.
"ചോദിച്ചില്ലെന്നോ?
ദൈവം ഒന്നും ഓർമ്മയില്ലാത്ത കഴുത.
അതിൻ്റെ ഓർമ്മയിൽ ഒന്നുമില്ല.
താനൊരു കഴുതയായതുപോലും
അതു മറന്നിരിക്കുന്നു."
അവൻ പറഞ്ഞു.
ഇക്കാലത്താരും കഴുതയെ വളർത്താറില്ല മണ്ടാ,
ഭാരം ചുമക്കുന്നത് അവ നിറുത്തിയപ്പോൾ
മനുഷ്യരവയെ വളർത്തുന്നതും നിറുത്തി.
ഏറ്റവുമൊടുവിൽ ഇതിലേ ചുറ്റിത്തിരിഞ്ഞ
കിഴട്ടു കഴുതയും
വെള്ളമില്ലാത്ത കിണറ്റിൽ വീണു ചത്തുപോയി.
അതേ സമയം
ഭാരം ചുമക്കാൻ വേണ്ടത്ര മനുഷ്യരും ഇവിടില്ല.
ആടുകളെ വളർത്തിക്കൊണ്ടിരിക്കുന്ന
ആ വയസ്സന്മാരല്ലാതെ.
"അവരിവിടെ
എന്താ ചെയ്തു കൊണ്ടിരിക്കുന്നത്?"
ആടുകളെ കഴുതകളാക്കി മാറ്റാനുള്ള
പരിശ്രമത്തിലാണ്.
"നീ ഇവിടെ
എന്താ ചെയ്തു കൊണ്ടിരിക്കുന്നത്?"
കഴുതയാവാൻ കാത്തിരിപ്പാണു ഞാൻ.
വാ, എൻ്റെയരികിലിരിക്ക്.
നമുക്കൊന്നിച്ചു കഴുതകളാവാം.
2..കാടുമേയൽ
മലയടിവാരത്തിൽ
വിറകെടുത്തുകൊണ്ടിരുന്നവൾ
വഴിതെറ്റി
ചക്രവാളത്തിലേക്കു കയറിപ്പോയ്.
അവൾ താഴേക്കിറങ്ങാനുള്ള മന്ത്രച്ചൊല്ലുകൾ
മേച്ചിൽപ്പുറത്തെ തീറ്റപ്പുല്ലുകളിൽ
പതിഞ്ഞു കിടക്കുന്നു.
പശുക്കളവ സാവകാശം ചവച്ചു തിന്നുന്നു.
3.കുരുമുളക്
അഞ്ചു മൈൽ ദൂരം നടക്കണം.
ചെറുമലക്കു മറുപുറത്താണ് അവളുടെ പള്ളിക്കൂടം.
വിരലുകൾകൊണ്ടു മെല്ലെ
മലയെ തൊട്ടു നീക്കി അവൾ
അതൊരു കുരുമുളകു മണി പോലെ
ഉരുണ്ടു മാറുന്നു.
ഇങ്ങനെയാണ്
എന്നും ഒറ്റക്കുതിയ്ക്ക്
മല കടക്കുന്നത്
മായാറാണി.
4. ഞാൻ എന്തെന്നു നിങ്ങൾ പറയുന്നുവോ
അതായിത്തന്നെയിരിക്കുന്നു എപ്പോഴും.
വലിയമ്മ പറഞ്ഞു:
"നീ ജനിച്ചപ്പോൾ കറുത്ത എലിക്കുഞ്ഞു പോലിരുന്നു"
അപ്പോൾ തൊട്ട്
പൂച്ചകളെക്കണ്ടു ഞാൻ പേടിച്ചു.
അപ്പൻ ഒരു നായയെ വളർത്താൻ തന്നു.
പൂച്ചകൾ എന്നെക്കണ്ട് ഓടി.
മുയൽക്കുഞ്ഞിൻ്റെ ചോര
അവരെൻ്റെ തലയിൽ തേച്ചു.
മലന്തേനും മുള്ളൻപന്നിമാംസവും
വല്ലപ്പോഴും മൂടിയിൽ ഊറ്റി സ്വല്പം കള്ളും തന്നു.
പന്ത്രണ്ടു വസന്തകാലങ്ങൾ കഴിഞ്ഞു.
വലിയമ്മ പറഞ്ഞു:
"നീ കുതിരക്കുട്ടിയെപ്പോലിരിക്കുന്നു"
5. മായ ഇഴ
പാവാടയിൽ പറ്റിയ രക്തക്കറ
മലഞ്ചോലയിൽ കഴുകുന്നു പെൺകുട്ടി.
അവൾ തേയ്ക്കെത്തേയ്ക്കേ
പാവാടയുടെ വെള്ളരിപ്പൂക്കൾ
പറന്നു പോകുന്നു.
പൂക്കളെ ഓടിയോടിപ്പിടിക്കാൻ
കയ്യിലടങ്ങാതെ പറക്കുന്നു പൂക്കളറ്റ പാവാട.
അതുനോക്കിക്കരഞ്ഞുകൊണ്ടവൾ
വീട്ടിലേക്കോടുന്നു.
വഴിയെങ്ങും പലനിറപ്പൂക്കൾ
നാലുപാടും പറക്കുന്നു.
ഗ്രാമത്തിലെ മുഴുവൻ പെണ്ണുങ്ങളും
പൂക്കൾക്കു പിറകെയോടുന്നു.
അമ്മയും തൻ്റെ സാരിപ്പൂക്കൾ
പിടിക്കാനോടുന്നതു നോക്കി നിൽക്കുന്നു
പെൺകുട്ടി.
6. പച്ചത്തിണപ്പക്ഷി
എവിടെയായിരുന്നെന്നു ചോദിക്കാതെ.
ഇവിടെത്തന്നെ ഞാൻ രണ്ടായിരം കൊല്ലമായ്
കാടിന്റെ പാട്ടുകൾ പാടിയിരിക്കുന്നു.
ആണ്ടാണ്ടുകാലപ്പഴക്കമുള്ള സൂര്യൻ
ദിവസവുമെനിക്കു പിറവി നൽകുന്നു.
കുളിർത്ത മലയിലെന്നരികിലിരിക്കുവിൻ
കാട്ടുവെൺനെല്ലരിച്ചോറിനൊപ്പം
കള്ളുകുടിച്ചീ രാവു കടക്കും നാം
7. തേൻകടന്നൽ
തേൻ കുടിച്ച ലഹരിയിൽ
ജനലിൽ തട്ടിത്തട്ടി
നൃത്തമാടിക്കൊണ്ടിരുന്നു
മലന്തേനീച്ച...
ജനൽ തുറന്നു ഞാൻ നാക്കു നീട്ടി
തീവ്രമായ് വിഷവും തേനും ഉള്ളിലേക്കിറങ്ങി.
തേൻ ചുരക്കുന്ന കുഞ്ഞുങ്ങളെ
പെറ്റു വളർത്തി ഞാൻ
പിന്നീട് പൂക്കളെൻ കുഞ്ഞുങ്ങളെത്തേടി
പറന്നു വന്നു.
8. മലയെ ചെരിപ്പായ് അണിയൽ
എപ്പൊഴും മലകൾക്കു മേലേ
നടന്നുകൊണ്ടിരിക്കുന്നു ഞാൻ
മലയും മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നു.
പാറപ്പുറത്തെന്റെയാടുകൾ കിടന്നുറങ്ങുന്നു.
മഞ്ഞുമൂടിക്കിടക്കുന്നു വീട്
ഞാനോ ദൂരത്തു തന്നെ നിൽക്കുന്നു.
ഏകാന്തതയുടെ നീളൻ കാല്പടത്തിന്മേൽ
എന്റെ സ്വപ്നങ്ങൾ പിറുപിറുത്തലയുന്നു.
എല്ലാത്തിനും കാരണം നിന്റെ തലവിധി,
അവർ പറയുന്നു.
അതു മാറ്റാനായി
എന്റെ വലതു കൈരേഖകൾ ഇടതു കൈ കൊണ്ടും
ഇടതു കൈരേഖകൾ വലതു കൈ കൊണ്ടും
അഴിച്ചുകൊണ്ടേയിരിക്കുന്നു.
9.മുറി ഒഴിവില്ല
ലോഡ്ജുകാർ
അവരുടെ ഐഡന്റിറ്റി കാർഡ് പരിശോധിച്ചു.
അവന്റെ കാൽക്കീഴിൽ നിന്നു പെരുകിയ കടലും
അവളുടെ കാൽക്കീഴിൽ നിന്നുയർന്ന മലയും
കണ്ടു വിരണ്ട്
നിങ്ങൾ ശരിയല്ലാത്ത ജോടി,
മുറി ഒഴിവില്ല എന്നു പറഞ്ഞു.
അവർ അവിടുന്നിറങ്ങേ,
കടലും മലയും നായ്ക്കുട്ടി പോലെ
അവരോടൊപ്പം വന്നു നടുറോട്ടിലിരുന്നു.
വരം പിൻവലിച്ച അവയെ അവിടെയുപേക്ഷിച്ച്
അവർ മേച്ചിൽപ്പുറം നോക്കിപ്പുറപ്പെട്ടു.
No comments:
Post a Comment