Monday, June 21, 2021

എത്ര പൊക്കത്തിൽ നിന്നാണീ മഴത്തുള്ളി വരുന്നത്! - ലേഖനം

"എത്ര പൊക്കത്തിൽ നിന്നാണീ
മഴത്തുള്ളി വരുന്നത്!"

- പി.രാമൻ.

വിഷ്ണുനാരായണൻ നമ്പൂതിരിയുമായി ഒന്നുരണ്ടു തവണ മാത്രമേ സംസാരിക്കാൻ എനിക്കവസരം കിട്ടിയിട്ടുള്ളൂ. അപ്പോഴൊക്കെയും ഞാൻ പട്ടാമ്പിക്കാരനാണെന്നു പറയുമ്പോൾ പട്ടാമ്പി സംസ്കൃത കലാലയത്തിൽ പഠിപ്പിച്ച കാലത്തെ ഓർമ്മകളിലേക്ക് അദ്ദേഹം പോകുമായിരുന്നു. പഴയ ശിഷ്യർ, സഹപ്രവർത്തകർ,കവികൾ, വഴിയിലെന്നും കണ്ടുമുട്ടിയ മനുഷ്യരെപ്പോലും അദ്ദേഹം ഓർത്തെടുത്തു.

സംസ്കാരത്തിന്റെ അടരുകൾക്കിടയിലെ ഓർമ്മകളിലേക്ക് എപ്പോഴും തിരിച്ചു പോയ്ക്കൊണ്ടിരിക്കുന്ന കവിതയുമാണ് അദ്ദേഹത്തിന്റേത്. വലിയ ഓർമ്മശക്തിയുണ്ടായിരുന്നു അദ്ദേഹത്തിന് എന്ന് അദ്ദേഹത്തിന്റെ ചില സുഹ്യത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. നീണ്ട കവിതകളൊക്കെ ഓർമ്മയിൽ നിന്നെടുത്ത് അദ്ദേഹം ചൊല്ലുമായിരുന്നു. വ്യക്തിപരവും സാംസ്കാരികവുമായ ഓർമ്മകളുടെ സമൃദ്ധി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളിലുണ്ട്. എത്രയേറെ മനുഷ്യരെക്കുറിച്ചും പ്രദേശങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും സാഹിത്യകൃതികളെക്കുറിച്ചുമുള്ള ഓർമ്മകളാണ് അദ്ദേഹത്തിന്റെ കവിതകളിൽ!

കേരളീയവും ഭാരതീയവും പാശ്ചാത്യവുമായ കാവ്യപാരമ്പര്യങ്ങൾ ഈ കവിയിൽ സംഗമിക്കുന്നു. കാവ്യപാരമ്പര്യം എന്നതിലുപരി സംസ്കാര പാരമ്പര്യം എന്ന നിലയിലാണത്. "കൈരളീ ഖിന്നത്വം കളവാൻ ഉഴക്കവിൽ നിവേദിച്ച് ശാശ്വതയശസ്സും കണ്ണിൽ മോദാശ്രുവും നേടിയ രാമപുരത്തു വാര്യരും "അറുക്കുന്നതു കണ്ടു കണ്ടിങ്ങറച്ചു ഞാൻ കനിവു കറക്കുന്നൊരിടയനെത്തേടി തൊണ്ണൂറാണ്ടും" എന്നു പറയുന്ന പൂന്താനവും തൊട്ടിങ്ങോട്ട് ആശാൻ, വള്ളത്തോൾ,ജി, ഇടശ്ശേരി, വൈലോപ്പിള്ളി തുടങ്ങി സി.ജി.രാജഗോപാൽ, സി.കെ.കുഞ്ഞിരാമൻ തുടങ്ങിയ കവികളെയും വരെ ഓർത്തു കൊണ്ടുള്ള നിരവധി കവിതകൾ സമ്പന്നമായ മലയാള കാവ്യപാരമ്പര്യത്തെ മുൻനിർത്തി ഇദ്ദേഹമെഴുതിയിട്ടുണ്ട്. ബഷീറിനെപ്പോലുള്ള നോവലിസ്റ്റുകളെയും അദ്ദേഹം തൻ്റെ കവിതയിലോർക്കുന്നു. മുഖമെവിടെ എന്ന സമാഹാരത്തിലെ രണ്ടു ഭാഗങ്ങൾ ഊരുകളും പേരുകളുമാണ്.കാസർഗോഡ് തൊട്ട് പാറശ്ശാല വരെയുള്ള എത്രയോ സ്ഥലങ്ങളെക്കുറിച്ച് അദ്ദേഹത്തിനു കവിതകളുണ്ട്.മറ്റു മനുഷ്യരുമായും സ്ഥലങ്ങളും സംസ്കാരങ്ങളുമായും തനിക്കുള്ള ബന്ധത്തിൻ്റെ ആഴമാണ് ഈ കവി എന്നും പാടിക്കൊണ്ടിരുന്നത്.

ഭാരതീയ കാവ്യപാരമ്പര്യത്തെക്കുറിച്ചു പറയുമ്പോൾ കാളിദാസ കവിതയിലേക്കാണ് ആദ്യമെത്തുക. ഹേ കാളിദാസ, ഉജ്ജയിനിയിലെ രാപ്പകലുകൾ തുടങ്ങി കാളിദാസീയഭാവനയെ മുകരുന്ന പല കവിതകളുണ്ട്. ടാഗോർ, അരവിന്ദ മഹർഷി, വിഭൂതിഭൂഷണൻ, സച്ചിദാനന്ദ വാത്സ്യായൻ തുടങ്ങിയ ഭാരതീയ സാഹിത്യകാരന്മാരും ഗാന്ധിജി, നെഹ്രു, ജയപ്രകാശ് നാരായണൻ, വിനോബ ഭാവെ തുടങ്ങിയ നേതാക്കളുമെല്ലാം ഈ കവിതകളിൽ കടന്നു വരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന വികാരം ജനങ്ങളിലുണ്ടാക്കാൻ കവിതക്കു കഴിയണമെന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെയൊരു ഇന്ത്യയേയും ഇന്ത്യൻ സംസ്കാരത്തേയും അദ്ദേഹം മുന്നോട്ടുവയ്ക്കുകയും ചെയ്തു. ബ്രാഹ്മണ്യ കേന്ദ്രിതമായ ഏകമുഖ ഇന്ത്യയെക്കുറിച്ചല്ല അദ്ദേഹം പറഞ്ഞത്. ബഹുമുഖ സംസ്കാരത്തിൽ ഊന്നുന്നതാണ് ഈ കവി കവിതയിൽ മുന്നോട്ടുവെച്ച ഭാരതീയത.അത് ജീവിത പാരമ്പര്യങ്ങളുടെയും സംസ്കാര - സാഹിത്യ പാരമ്പര്യങ്ങളുടെയും വൈവിധ്യത്തിൽ ഊന്നുന്നതാണ്. അതുകൊണ്ടുതന്നെ സംഘപരിവാർ രാഷ്ട്രീയത്തോടു ചേർന്നു നിൽക്കുന്നതുമല്ല, അദ്ദേഹത്തിൻ്റെ കവിതകളിലെ ഭാരതീയത.

സാംസ്കാരിക സൂക്ഷ്മതകളിലേക്ക് കവിയുടെ കണ്ണ് പെട്ടെന്നു പായുന്നതു കാണാം. പല തരം വസ്ത്രങ്ങൾ ഉടുക്കുന്നതിൻ്റെ കല വർണ്ണിക്കുന്ന ഒരു കവിത പെട്ടെന്ന് ഓർമ്മയിൽ വരുന്നു.('പുതിയ കോടി') തറ്റും കോടിമുണ്ടും പാൻറും ഉടക്കുന്നതിൻ്റെയും കുരുവി നീലം മുക്കി ഖദർ അലക്കുന്നതിൻ്റെയും ചിത്രങ്ങൾ ഈ കവിതയിലുണ്ട്. ആ കവിത അവസാനിക്കുന്നത്, "ആട മാറിയുടുക്കുമീ കളിയാടലെത്ര സുഖം" എന്ന ആനന്ദനൃത്തത്തിലാണ്. അനുഭവങ്ങളിലൂടെ നിർമമതയോടെ കടന്നു പോവുക എന്നാണ് അദ്ദേഹം പറയുന്നതെന്ന് പെട്ടെന്നു നമുക്കു തോന്നും.

Cast a cold eye
on life, on death
Horseman, pass by

എന്ന ഡബ്ല്യു.ബി.യേറ്റ്സിൻ്റെ വരികൾ തൻ്റെ സമാഹാരത്തിൻ്റെ മുഖക്കുറിപ്പായി അദ്ദേഹം ചേർത്തുവെയ്ക്കും.എന്നാൽ നിർമ്മമമായ ആ തണുത്ത നോട്ടം നോക്കാൻ ഒരിക്കലും ഈ കവിക്കു സാധിക്കുകയില്ല എന്നതാണ് സത്യം. മമതയോടെ മുഴുകലാണ് മോക്ഷം.വിഷ്ണുനാരായണൻ നമ്പൂതിരി കവിതയിൽ, മനുഷ്യരിൽ, സംസ്കാരങ്ങളിൽ, ഈ മണ്ണിൻ്റെ ഇമ്പങ്ങളിൽ മമതയോടെ മുഴുകി. "അഹോ ഉദഗ്ര രമണീയാ പൃഥിവീ" എന്ന ശാകുന്തള വാക്യം ഭൂമിഗീതങ്ങളുടെ തുടക്കത്തിലുണ്ട്. മണ്ണിനോടുള്ള കൂറാണ് വിഷ്ണുനാരായണൻ്റെ കവിതകളിലെ വെളിച്ചം. ഒരു മഴത്തുള്ളിയുടെ വരവു പോലും വിനയാന്വിതനാക്കുന്നു കവിയെ."എത്ര പൊക്കത്തിൽ നിന്നാണീ മഴത്തുള്ളി വരുന്നത്!" എന്ന വിസ്മയം വിനയത്തിന് വഴിമാറുന്നു.അഹന്തയെ അലിയിച്ചലിയിച്ചു കളയുന്ന പ്രവൃത്തിയാണ് ഇദ്ദേഹത്തിനു കവിത. കൂരച്ചാൽ എന്ന കവിതയിൽ പമ്പാനദിയിലൂടെ തുഴഞ്ഞു പോയി വിശാലമായ ജലപ്പരപ്പിൽ അകപ്പെടുന്ന ഒരു കൊച്ചു പയ്യൻ്റെ അഹന്ത നുറുങ്ങി ഉള്ളുവിടരുന്ന ആത്മീയ അനുഭവം കവി അതി മനോഹരമായി എഴുതിയിട്ടുണ്ട്.

കേരളീയവും ഭാരതീയവുമായ പാരമ്പര്യങ്ങളോടൊപ്പം പാശ്ചാത്യ പാരമ്പര്യത്തേയും ആദരവോടെ ഉൾക്കൊള്ളാൻ കവിക്കു കഴിഞ്ഞു.
"ധന്യേ! നിൻ തുകിലിൻ്റെ തുമ്പിലലസം
തൂങ്ങും കളിക്കുട്ടി ഞാൻ,
എന്നാലേതു വിയത് പഥങ്ങളിലിവൻ
ചുറ്റീല നിന്നിച്ഛയാൽ"
എന്ന് കവി പറയുന്നത് ഇംഗ്ലീഷ് കവിതയെക്കുറിച്ചു തന്നെയാണ്.(ഹൗണീസ്തവം) പാശ്ചാത്യതയുടെ അടിപ്പടവായി യവനസംസ്കാരത്തെ കരുതി ആദരിക്കുകയും ചെയ്യുന്നുണ്ട് ഇദ്ദേഹം. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ പ്രഖ്യാത രചനയാണല്ലോ സോഫോക്ലിസ്. അരിസ്റ്റോട്ടിലിനെയും ഹെരാക്ലിറ്റസ്സിനേയും പോലുള്ള യവന ദാർശനികരെക്കുറിച്ചും കവിതയുണ്ട്. അരിസ്റ്റോട്ടിലും ഹെരാക്ലിത്തോസും എന്ന കവിതയിൽ നമ്മുടെ നാറാണത്തു പ്രാന്തൻ്റെ ഓർമ്മയുമുണരുന്നു. പാശ്ചാത്യ സംസ്ക്കാരം അത്രമേൽ ഉൾച്ചേർന്നതുകൊണ്ടാവണം പാരമ്പര്യങ്ങളെ മനസ്സിലാക്കുമ്പോൾ തന്നെയും യാഥാസ്ഥിതികനാവാൻ കവിതയിലും ജീവിതത്തിലും അദ്ദേഹത്തിനു കഴിയാതെ പോയത്.

വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത എന്നെപ്പോലുള്ള ഒരു തുടക്കക്കാരന് കരകൗരശലപ്പണികളുടെ ഒരു വലിയ പണിശാല തന്നെയാണ്. പദസ്ഥൈര്യമുള്ള കവി എന്ന് എൻ.വി.കൃഷ്ണവാരിയർ പണ്ടേ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. കൃത്യമായ വാക്ക് എന്നത് ഇദ്ദേഹത്തിൻ്റെ ആദർശം തന്നെയായിരുന്നു. ആ വാക്കാണ്,പൂത്തു വാസനിക്കുന്ന ചാരുലതയാവുക.

കണ്ടേൻ - അതിൻ വേർപടലം ഇളാതലം
ചെണ്ടുകൾ മൂടുമിളംചില്ല വിണ്ടലം!

ഇങ്ങനെ ഭൂമിയിലും മാനത്തും പടർന്ന വാക്കിൻ്റെ രഹസ്യത്തെക്കുറിച്ച് എന്നെപ്പോലുള്ള തുടക്കക്കാരോട് ആ കവിത വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു.

വിഷ്ണുനാരായണൻ നമ്പൂതിരി പ്രയോഗിച്ചിട്ടുള്ള വൃത്ത- താള - വൈവിധ്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദ്രാവിഡ വൃത്തങ്ങളും സംസ്കൃത വൃത്തങ്ങളും മാറി മാറി അദ്ദേഹം പ്രയോഗിക്കുന്നു.

കായൽക്കാറ്റിൻ തരളത, മയക്കുന്ന നട്ടുച്ച വിണ്ണിൽ
ചായും കാറിന്നലസത, തുലാരാത്രി തന്നാർദ്രഭാവം
തൂ നീർച്ചാലിൻ വിനയമധുരസ്വച്ഛവാണീവിലാസം
പൂവിൻ നൈർമ്മല്യവുമൊരു മിഴിത്തെല്ലിലിന്നല്ലി കണ്ടു!

കാമുകിയുടെ കണ്ണുകളെക്കുറിച്ചു പറയുന്നിടത്ത് മന്ദാക്രാന്ത എന്ന സംസ്കൃതവൃത്തം എത്ര സ്വാഭാവികതയോടെ, മലയാളിത്തത്തോടെ മുന്നിലേക്കു വരുന്നു എന്നു നോക്കുക.ഗംഗാ നാരായണനും ശോണമിത്രനും പോലുള്ള ആഖ്യാനങ്ങൾക്ക് അനുഷ്ടുപ്പ് ഉപയോഗിക്കുന്നതും ശ്രദ്ധേയം. മുകളിൽ ഉദ്ധരിച്ച ഹൗണീ സ്തവത്തിൽ ആംഗലേയ സാഹിത്യത്തെ പ്രകീർത്തിക്കാൻ ശാർദ്ദൂലവിക്രീഡിതമാണ് ഉപയോഗിക്കുന്നത്. സുഭദ്രാർജുനം എന്ന ആദ്യകാല കവിതയിൽ എത്ര ഒഴുക്കോടെ, ദ്രാവിഡീയമായ മട്ടിലാണ് വക്ത്രം എന്ന സംസ്കൃതവൃത്തം പ്രയോഗിച്ചിട്ടുള്ളത് എന്നു നോക്കൂ.ദ്രാവിഡ വൃത്തങ്ങളിലേക്കു കടന്നാലോ, പലതരംതാളക്കെട്ടുകൾ കടന്നു വരുന്ന അപൂർവ വൃത്ത മാതൃകകൾ തന്നെ കാണാൻ കഴിയും.കനിമുത്ത്, നമ്പി പാലം പുഴ തുടങ്ങിയ കവിതകൾ ഉദാഹരണം.

ചിദംബരത്തു ചെല്ലുമ്പോൾ, ശില്പത്തികവുള്ള ക്ഷേത്ര ഗോപുരം പെട്ടെന്നു മുന്നിലുയരുമ്പോൾ കവി എഴുതുന്നു: "അണയുന്നു ഞാനും ചിദംബരം, ഭൂമിവിട്ടുയരുന്നൊരേഴുനില ഗോപുരമാകുന്നു, പഴുതടച്ചോരോ കരിങ്കൽത്തരിയിലും പടരുന്ന മൃഗപക്ഷി ദേവതകളാകുന്നു" എന്ന്. ഗോപുരത്തിന്റെ പെരുമയും ശില്പങ്ങളുടെ സൂക്ഷ്മതയുമെല്ലാം ഒരു മിന്നൽ പോലെ ഭാഷപ്പെടുത്താൻ കവിക്ക് ആ കവിതയിൽ കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ സൂക്ഷ്മത്തേയും സ്ഥൂലത്തേയും ഭാഷയിൽ ശില്പപ്പെടുത്താൻ അത്ഭുതകരമാം വിധം കഴിഞ്ഞ കവിതയാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടേത്. ദർശനത്തിൻ്റെ ഔന്നത്യം കയ്യടക്കത്തിൻ്റെ ചാരുതയോടിണങ്ങുന്ന ആ കവിത എന്നും ആപാദചൂഡം മുഴുകാവുന്ന കാവ്യാനുഭവമായിരിക്കുന്നു.

No comments:

Post a Comment