Saturday, June 5, 2021

വാതിലുകൾ ഇല്ലാത്ത വെള്ളം -ലേഖനം

വാതിലുകൾ ഇല്ലാത്ത വെള്ളം.

പി. രാമൻ

മഹാപണ്ഡിതൻ കൂടിയായ കവി ഉള്ളൂർ താനെഴുതിയ സാഹിത്യ ചരിത്ര ഗ്രന്ഥത്തിന് കേരള സാഹിത്യ ചരിത്രം എന്നാണു പേരിട്ടത്.മലയാള സാഹിത്യത്തിനു മാത്രമല്ല, തമിഴ്, സംസ്കൃത ഭാഷാസാഹിത്യങ്ങൾക്കും കേരളീയർ സംഭാവനകൾ നൽകിയിട്ടുണ്ട് എന്ന അടിസ്ഥാന വീക്ഷണം പുലർത്തിയതുകൊണ്ടാണ് അദ്ദേഹം തൻ്റെ കൃതിക്ക് കേരള സാഹിത്യ ചരിത്രം എന്നു പേരിട്ടത്. മലയാളം മാത്രമല്ല കേരളം എന്ന വിവേകപൂർണ്ണമായ കാഴ്ച്ചപ്പാടിൻ്റെ സൂചന ആ ശീർഷകത്തിലുണ്ട്..തമിഴിലും സംസ്കൃതത്തിലും കന്നടത്തിലും തുളുവിലും ഇംഗ്ലീഷിലും മാത്രമല്ല, മുതുവാൻ, ഇരുള, മാവിലാൻ, റാവുള, മുഡുഗ, പണിയ, മലവേട്ടുവ, മുള്ളക്കുറുമ, ബെട്ടക്കുറുമ, കാടർ തുടങ്ങി ഒട്ടേറെ ആദിവാസി ഗോത്രഭാഷകളിൽ കൂടിയും ഇന്ന് കേരളീയരായ എഴുത്തുകാർ സാഹിത്യരചന നടത്തുന്നുണ്ട്. അവ കൂടി ഉൾപ്പെടാതെ നമ്മുടെ സാഹിത്യ മണ്ഡലത്തിൻ്റെ പരിധി പൂർണ്ണമാകുന്നില്ല.

എന്നാൽ കേരളത്തിൽ ജീവിച്ചു കൊണ്ട് മറ്റു ഭാഷകളിലെഴുതുന്ന എഴുത്തുകാരെ കേരളത്തിലെ പൊതു സമൂഹം വേണ്ട രീതിയിൽ തിരിച്ചറിയാറും അംഗീകരിക്കാറുമില്ല എന്നതാണു വാസ്തവം. അടുത്തിടെ അന്തരിച്ച തമിഴ് സാഹിത്യകാരൻ അ.മാധവൻ തിരുവനന്തപുരത്തെ ചാല കമ്പോളത്തെ പശ്ചാത്തലമാക്കിയാണ് തൻ്റെ കഥാലോകം പണിതുയർത്തിയത്. ഇത്രയേറെക്കാലം ഈയൊരൊറ്റത്തെരുവിലെ ജീവിതാനുഭവങ്ങളെ മുൻനിർത്തി എഴുതിയ അദ്ദേഹത്തിൻ്റെ രചനാലോകത്തെ തമിഴ് വായനക്കാർ ആദരവോടെ കാണുന്നു. എന്നാൽ തിരുവനന്തപുരത്തിൻ്റെ ആ കഥകൾ കേരളത്തിൽ ചർച്ചയാകുന്നില്ല.

സമകാല തമിഴ് കാവ്യലോകത്തെ തലമുതിർന്ന എഴുത്തുകാരനാണ് സുകുമാരൻ.ഇപ്പോൾ തിരുവനന്തപുരത്തു താമസിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബവേരുകൾ ഷൊറണൂരിനടുത്താണ്.ജനിച്ചതും വളർന്നതും തമിഴ്നാട്ടിലാകയാൽ സ്വാഭാവികമായും അദ്ദേഹം തമിഴിൽ എഴുതി.1974 മുതൽ സുകുമാരൻ എഴുതിത്തുടങ്ങി. എഴുപതുകൾക്കൊടുവിൽ പുറത്തു വന്ന യൗവനതീഷ്ണമായ മലയാള കവിതകളുടെ ഭാവുകത്വത്തോട് പല നിലക്കും ചേർന്നു നിൽക്കുന്നവയാണ് സുകുമാരൻ്റെ ആദ്യകാല കവിതകൾ. വൈകാരികതയുടെ അടക്കിപ്പിടിച്ച തീനാളങ്ങളുടെ ചൂടും നിറവും കരുവാളിപ്പുമുള്ളവയാണ് ആദ്യസമാഹാരമായ കോടൈക്കാലക്കുറിപ്പുകളിലെ കവിതകളെല്ലാം. പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ കവിതകൾക്ക് പല പല മാറ്റങ്ങളും പടർച്ചകളുമുണ്ടായി.കോടൈക്കാലക്കുറിപ്പുകൾ (1985), പയണിയിൻ സംഗീതങ്ങൾ (1991), ശിലൈകളിൻ കാലം (2000), വാഴ്നിലം (2002), ഭൂമിയൈ വാശിക്കും ശിറുമി (2007), നീരുക്കു കതവുകൾ ഇല്ലൈ (2011), ചെവ്വായ്ക്കു മറുനാൾ ആനാൽ ബുധൻ കിഴമൈയല്ല (2019), സുകുമാരൻ കവിതകൾ (2020) എന്നിവയാണ് അദ്ദേഹത്തിൻ്റെ കവിതാ സമാഹാരങ്ങൾ.സുകുമാരൻ്റെ കവിതാലോകത്തിൻ്റെ മുഴുവൻ സവിശേഷതകളും എടുത്തുകാട്ടുകയല്ല ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യം.മറിച്ച്, മലയാളിയായ, ഇപ്പോൾ കേരളത്തിൽ താമസിക്കുന്ന, ഒരു തമിഴ് കവിയുടെ കവിതാലോകം മലയാള കവിതാഭാവുകത്വത്തോടും പ്രമേയപരിസരത്തോടും എങ്ങനെ ചേർന്നു നിൽക്കുകയും അകന്നു മാറുകയും ചെയ്യുന്നു എന്നു കൗതുകപൂർവം നോക്കിക്കാണുകയാണിവിടെ.

വ്യക്തിപരവും സാമൂഹ്യവുമായ അനുഭവങ്ങളുടെ തീയും ചൂടും ശക്തമായി അനുഭവിപ്പിക്കുന്ന 'വേനൽക്കാലക്കുറിപ്പുകൾ' അതേ കാലത്ത് സച്ചിദാനന്ദൻ, കെ.ജി.ശങ്കരപ്പിള്ള, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയ മലയാള കവികൾ പങ്കിട്ട സാമൂഹ്യ രഷ്ട്രീയ ഉൽക്കണ്ഠകളോടും വൈകാരിക അസ്വാസ്ഥ്യങ്ങളോടും സാഹോദര്യപ്പെടുന്നു. കുടുംബത്തേയും സമൂഹത്തേയും രാഷ്ട്രത്തേയും ഊഷരമാക്കുന്ന അധീശത്വങ്ങൾക്കെതിരെ യൗവന സഹജമായ തീവ്രതയിൽ പ്രതികരിക്കുമ്പോഴും അതിവൈകാരികതയോ അതിധൈഷണികതയോ അതി വാചാലതയോ തീണ്ടാത്ത ബിംബാത്മക ഭാഷയാണ് ഈ കവി ഉപയോഗിക്കുന്നത്.വീടിനോടു കലഹിച്ചു പുറത്തലയുന്ന യൗവനം ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ആദ്യകാല കവിതകളിലേപ്പോലെ സുകുമാരൻ്റെ അക്കാല കവിതകളിലുമുണ്ട്.അച്ഛനോ ആരാച്ചാരോ എന്ന ചോദ്യം ബാലചന്ദ്രൻ ഉയർത്തുന്നുവെങ്കിൽ "എൻ ചിറകുകളറുക്കാൻ വാളോങ്ങിയവൻ നീ" എന്നും "എൻ സംഗീതത്തിൻ ഉറവയടച്ചവൻ നീ" എന്നും സുകുമാരൻ ഉറച്ചു പറയുന്നു അച്ഛനെപ്പറ്റി. കുടുംബത്തിലെ അധികാരത്തിനെതിരെ യുവത്വത്തിൻ്റെ കലഹം തമിഴെന്നോ മലയാളമെന്നോ വ്യത്യാസമില്ലാതെ ആ തലമുറയുടെ പൊതുഭാവുകത്വത്തിൻ്റെ ഭാഗമായിരുന്നു എന്നു കാണാം. നാം ജീവിക്കുന്ന കാലം തകർന്ന അവശിഷ്ടങ്ങളുടെ മൈതാനമാണെന്നും എല്ലാ വഴികളും ക്രോധമുനയുള്ള കല്ലുകൾ പാകിയവയാണെന്നും ചെന്നു ചേരുന്ന ഗ്രാമത്തിൽ നദി വരണ്ടുപോയെന്നും സുകുമാരൻ എഴുതുമ്പോൾ എഴുപതുകൾക്കൊടുവിൽ മലയാളത്തിലെ യുവകവിതയിൽ നിന്നു കേട്ട രോഷവും നിരാശയും ഉൽക്കണ്ഠയും കലർന്ന ശബ്ദങ്ങൾ നാം സമാന്തരമായി ഓർക്കുക സ്വാഭാവികം. വ്യക്തിസത്തക്കുള്ളിലൂടെയാണ് ആ ഭാവങ്ങൾ പ്രകാശിതമാവുന്നതെങ്കിലും ഇന്ത്യൻ യുവത്വത്തിൻ്റെ രാഷ്ട്രീയ ഉൽക്കണ്ഠകളാണ് ആ കവിതകളുടെ ആഴത്തിൽ കനലായിത്തിളങ്ങുന്നതെന്ന് നമുക്കു ബോധ്യമാകും.വേനൽക്കാലക്കുറിപ്പുകളുടെ അവസാന ഖണ്ഡത്തിൽ ആത്മഹത്യ ചെയ്ത മലയാളകവി സനൽദാസിനെക്കുറിച്ച് നേരിട്ടുള്ള പരാമർശം തന്നെ കാണാം. "മരണത്തിൻ്റെ പീഠഭൂമിയിലേക്കു പോകാനായി അമ്മയോടും കൂട്ടുകാരിയോടും യാത്ര പറഞ്ഞവൻ്റെ കവിത" എന്ന വരിയുടെ അടിക്കുറിപ്പിൽ സനൽദാസിൻ്റെ പേരെടുത്തു പറയുന്നുണ്ട്.

സൗഹൃദമെന്നോ സ്നേഹമെന്നോ വിളിക്കാവുന്നവയും ഒരു പേരും വിളിക്കാൻ കഴിയാത്തവയുമായ ബന്ധങ്ങളുടെ ഒരു തുടരൊഴുക്ക് ആദ്യ സമാഹാരം തൊട്ടേ സുകുമാരൻ്റെ കവിതകളിലുണ്ട്. ഉദകമണ്ഡലം എന്ന കവിതയിലെ ഊട്ടി സഞ്ചാരികളുടെ പറുദീസയായ നഗരമല്ല. മലയാളിക്കു പരിചിതമായ ഊട്ടിയല്ലിത്. കവിയുടെ കൗമാര യൗവനങ്ങൾ നടന്നു തേഞ്ഞ വഴികളുടെ നഗരമാണ്.

അഭയവനത്തിലേക്കു വരുന്ന പറവ പോലെ
ഈ മാമലനഗരത്തിലേക്കു ഞാൻ
വീണ്ടും വീണ്ടും വരുന്നു.

മുഖക്കുരു പൊങ്ങിയ മനുഷ്യമുഖമായ്
മാറിയിരിക്കുന്നു ഈ നഗരം.
എങ്കിലും
തൈലവാസനയുള്ള കാറ്റുകളിൽ
കലർന്നിരിക്കുന്നു എൻ്റെ യൗവനസ്മരണകൾ.

ആയിരത്താണ്ടുകളുടെ ക്ലാവു പിടിച്ച
എൻ്റെ സ്വന്തം ഭാഷക്ക്
കരുത്തില്ല
നിൻ്റെ പ്രിയം പറയാൻ.

ചെന്നീല വേനൽപ്പൂക്കൾ ചിതറിയ വഴികളിൽ
കഥകൾ ചൊല്ലി നടന്ന നീ,
നീരൂറും പാറകൾക്കിടയിലൂടെ നീളുന്ന റയിൽപ്പാതകളിൽ
മനുഷ്യരെപ്പറ്റിപ്പറഞ്ഞു നടന്ന നീ,
ഇവിടില്ല.

പറക്കും കഴുകൻ്റെ കാലുകളിൽ കോർത്ത
തുടിക്കും ഹൃദയം ഞാൻ.

മുലകൾ തൂങ്ങിയ നീ -
പുഴുക്കാട്ടത്തിൽ കുതിർന്നു നശിച്ച സർക്കാർ കടലാസുകളോടെ
വക്കു ഞെണുങ്ങിയ കരിപ്പാത്രങ്ങളോടെ
അല്ലെങ്കിൽ
നിൻ്റെ കുഞ്ഞിൻ്റെ മൂത്രത്തുണികളോടെ.

നിൻ്റെ സ്നേഹത്തിനെന്തൊരെളിമ,
നടുപ്പുഴയിൽ ചൊരിഞ്ഞ വെള്ളം പോലെ.

തനിക്ക് ആത്മബന്ധമുള്ള ആ മാമലനഗരം പിന്നീടെങ്ങനെ മാറി എന്ന് പഴയ ഓർമ്മകളിലാണ്ടു കൊണ്ട് ആവിഷ്കരിക്കുകയാണ് ഈ കവിതയിൽ. താൻ കൗമാര യൗവനങ്ങൾ പിന്നിട്ട ഊട്ടി നഗരവുമായുള്ള സങ്കീർണ്ണബന്ധം ഈ കവിതയിൽ മിതത്വത്തോടെ കവി അവതരിപ്പിക്കുന്നു.പ്രഭാഷണ പരമല്ലാതിരിക്കുക, അതി വാചാലമാവാതിരിക്കുക, സങ്കീർണ്ണഭാവങ്ങളെ ബിംബങ്ങളിലൂടെ ധ്വനിപ്പിക്കുക എന്നിവ സുകുമാരൻ്റെ കവിതാ രീതിയുടെ ചില പ്രത്യേകതകളാണ്.ഈ ആവിഷ്കാര രീതിയുടെ സവിശേഷതകളെല്ലാം തെളിഞ്ഞു കാണുന്ന ഒരാദ്യകാല കവിതയാണ് 'പിൻമനം'

ചില സമയം
കൊടുങ്കാറ്റിനേയും ഭയപ്പെടാതെ
ഒരു ഇലയുതിരുംകാല മരം പോലെ.
(ചില്ലകളിൽ വാക്കുകളായ്
തളിർത്തു വിരണ്ടു നിൽക്കും ഞാൻ പിന്നീട്)

ചില സമയം
വന്നു പോകും കാലുകൾ ചവിട്ടിമെതിക്കുന്ന,
ചായക്കടക്കാരൻ ഉണങ്ങാൻ വിരിച്ചിട്ട
ഈറൻ ചാക്കു പോലെ.
(പരിഗണനയേൽക്കാതെ വരണ്ടുണങ്ങും
ഞാൻ പിന്നീട്)

ചില സമയം
പ്രിയപ്പെട്ട ലക്ഷ്യങ്ങൾ തുറന്ന
ഇലവിൻ ചിറകു പോലെ.
(മുക്കിലെച്ചിലന്തിവലയുടെ ഏകാന്തതയിൽ
ചുട്ടുനീറും ഞാൻ പിന്നീട്)

ചില സമയം
സകല ദു:ഖങ്ങളേയും പുറന്തള്ളുന്ന സംഗീതം പോലെ.
(ആത്മഹത്യക്കൊരുങ്ങി തോറ്റവൻ്റെ
മൗനമാകും ഞാൻ പിന്നീട്)

ചില സമയം
കണ്ണാടിയിൽ കാത്തിരിക്കും എൻ്റെ പുഞ്ചിരി
(കാലുകൾ വിഴുങ്ങിയ മൃഗത്തിൻ്റെ
വായിൽ നിന്നു കുതറിപ്പോന്ന്
അലറിക്കരയുന്ന കുഞ്ഞിൻ മുഖം
പിന്നീടെനിക്ക്.)

പ്രമേയപരവും ഭാവുകത്വപരവുമായി മലയാള കവിതയോടു ചേർന്നു നിൽക്കുമ്പോഴും ആവിഷ്കാര രീതിയിൽ തമിഴ് കവിതാ പാരമ്പര്യത്തോടാണ് സുകുമാരൻ്റെ കവിതകൾക്കു കൂടുതൽ അടുപ്പമെന്ന് ഈ കവിത കാണിക്കുന്നു. ഉച്ചസ്ഥായിയിൽ തൊണ്ട പൊട്ടുമാറ് പാടുന്ന മലയാള രീതി ഇവിടെയില്ല. എന്നിട്ടും അസ്വാസ്ഥ്യത്തിൻ്റെ ഉച്ചസ്ഥായിയിൽ വായനക്കാരെയെത്തിക്കാൻ കഴിയുന്നു. വായനക്കാർക്ക് കൂടുതൽ പങ്കുള്ള കവിതയാണിത്. പൂർണ്ണമായും സ്വയം വെളിപ്പെടുത്തുക എന്നത് പൊതുവേ മലയാളഭാവുകത്വത്തിൻ്റെ പ്രകാശനരീതിയാണ്. തൻ്റെ സമ്പൂർണ്ണ സമാഹാരത്തിലുള്ളതിൻ്റെ രണ്ടിരട്ടിയോളം താൻ എഴുതിക്കൂട്ടിയിട്ടുണ്ടെന്നും, അവ സമര ജാഥകളിൽ മുഴങ്ങുകയും ചുമരെഴുത്തുകളിൽ തെളിയുകയും സദസ്സുകളിൽ ആലപിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും അവ കവിതയല്ല, പരമ്പരാഗത രീതിയിലെഴുതിയ 'ചെയ്യുൾ' മാത്രമാണെന്നും, സുകുമാരൻ എഴുതിയിട്ടുണ്ട്. പരമ്പരാഗത പദ്യ നിയമങ്ങൾ പാലിച്ചെഴുതുന്നതിനെ, അതെത്ര ജനകീയമായാലും ശരി,കവിത എന്നു വിളിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. കവിതയെ ഒരു മലിന വസ്തുവായി കരുതാനാവില്ലെന്നും അനുഭവത്തിലേക്കു തയ്ച്ചു ചേർക്കാതെ ഒരു വരി പോലും എഴുതാനാവില്ലെന്നും സത്യമല്ലാത്തത് പറയില്ലെന്നും കവിക്കു നിർബന്ധമുണ്ട് (തൻമൊഴി - സുകുമാരൻ കവിതൈകൾ) ഈ അരുതുകളിലൂടെ അരിച്ചെടുത്തതിൻ്റെ ശേഷിപ്പാണ് ഈ കവിക്കു കവിത. ഇങ്ങനെ എഴുപതുകളിലെ രാഷട്രീയ സാംസ്കാരികാവസ്ഥകൾ പങ്കു വയ്ക്കുമ്പോൾ തന്നെയും ആവിഷ്കാരത്തിൽ മലയാളത്തിലെ പൊതു രീതികളോട് ഇടയുന്നുണ്ട് സുകുമാരൻ്റെ കവിത.

താൻ മലയാളിയോ തമിഴനോ എന്ന പ്രശ്നം അദ്ദേഹത്തെ അലട്ടുന്നു. സ്വന്തം നാട് ഏതെന്നു തീർച്ചയില്ലാത്തവൻ്റെ സംഘർഷം നാടു വിടൽ എന്ന കവിതയിൽ കാണാം. ഏതും നാട് ഏവരും ബന്ധുക്കൾ എന്നെഴുതിയ സംഘകാല കവി കണിയൻ പൂങ്കുൻറനാരെ ഓർത്തുകൊണ്ടാണ് ആ കവിത അവസാനിക്കുന്നത്. സുകുമാരൻ്റെ ഇതുപോലുള്ള പല കവിതകളും വർദ്ധിച്ച രാഷ്ട്രീയ മാനത്തോടെ പിൽക്കാലാനുഭവങ്ങളെ കൃത്യമായി പ്രവചിക്കുന്നുണ്ട്. എൻ്റെ നാട് എന്ന് ഏതിനെ വിളിക്കും എന്ന ചോദ്യം രാഷ്ട്രീയ വിവക്ഷകളോടെയാണ് ഇന്നു വായനയിൽ മുഴങ്ങുക. ഉള്ളങ്കാലിൽ ഏതു മണ്ണാണോ ഒട്ടുന്നത് ആ മണ്ണിനെ എൻ്റെ നാട് എന്നു വിളിക്കാം എന്നാണെങ്കിൽ, നാടോടിയുടെ ഉള്ളങ്കാലിൽ ഏതു മണ്ണാണു പറ്റുക എന്ന മറുചോദ്യവുമുണ്ട്. പൗരത്വ പ്രശ്നങ്ങളുടെ സമകാലസന്ദർഭത്തിൽ വീണ്ടും വായിക്കേണ്ട കവിതയാണ്  'നാടു വിടൽ'

2007-ൽ പ്രസിദ്ധീകരിച്ച 'ഭൂമിയെ വായിക്കുന്ന പെൺകുട്ടി' എന്ന സമാഹാരത്തിലെ ഒരു കവിതയാണ്  'മിച്ചം'.

എപ്പോൾ കടൽ
അപഹരിച്ചെടുത്തെന്നറിയില്ല.

കൊണ്ടുവന്നു കരയ്ക്കടിയിച്ച
കുഞ്ഞു ജഡത്തിൻ്റെ കൈകൾ
മുറുക്കനെയടഞ്ഞിരുന്നു.

വിടർത്തിത്തുറന്നു നോക്കിയപ്പോൾ
കണ്ടു

സ്വല്പം മണ്ണും
അതിൽ മുളച്ച
ഏതോ ചെറു ചെടിയും.

2007-നു മുമ്പെഴുതിയ ഈ കവിത ഇന്നു വായിക്കുമ്പോൾ 2015 സെപ്തംബർ രണ്ടിന് മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ച് തീരത്തടിഞ്ഞ അലൻ കുർദി എന്ന അഭയാർത്ഥി ബാലൻ്റെ ചിത്രം ഓർമ്മയിലുണർത്താതിരിക്കില്ല. യൂറോപ്പിലേക്കു കടൽ കടന്നു രക്ഷപ്പെടാൻ യുദ്ധകലുഷിതമായ സിറിയയിൽ നിന്നോടിപ്പോന്ന കുടുംബത്തിലെ മൂന്നര വയസ്സു മാത്രമുള്ള കുഞ്ഞായിരുന്നു കുർദ് വംശജനായ അലൻ കുർദി. കുടിയേറിയ നാട്ടിലെ സ്വല്പം മണ്ണിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന അഭയാർത്ഥി സമൂഹത്തിൻ്റെ ആത്യന്തിക ദുരന്തം ആഴത്തിൽ മുഴങ്ങുന്ന കവിതയാണ് മിച്ചം. ഒരു ജനത അനുഭവിച്ച സഹനങ്ങളും നൽകിയ ബലികളും അതിജീവനത്തിൻ്റെ ഇത്തിരിപ്പച്ചയും അനുഭവിപ്പിക്കുന്നു ഈ കവിത. നാടു വിടൽ, മിച്ചം തുടങ്ങിയ കവിതകളിലെ പ്രവാചകത്വം സുകുമാരൻ്റെ കവിതക്ക് തമിഴും മലയാളവും കടന്ന് ആഗോളമായ മാനം നൽകുന്നു. മനുഷ്യാവസ്ഥകളെച്ചൊല്ലിയുള്ള ലോകത്തിൻ്റെ ഏതു കോണിൽ നിന്നുമുള്ള ഉൽക്കണ്ഠകളോടും സുകുമാരകവിത സഹഭാവം കൊള്ളുന്നു. ഉച്ചസ്ഥായിയിൽ തൊണ്ട പൊട്ടിക്കാതെയും അതിവൈകാരികവും അതിധൈഷണികവും അതികാല്പനികവുമാകാതെയും തന്നെ നൈതികമായ ജാഗ്രതയോടെ ലോകം മുഴുവൻ നോക്കിക്കാണാൻ ഈ കവിതക്കു കഴിയുന്നു.

കോവിഡ് 19- മായി ബന്ധപ്പെട്ട് രാജ്യമെങ്ങും ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ദൽഹിയിൽ നിന്നും മറ്റു നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് നൂറുകണക്കിനു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച പതിനായിരക്കണക്കിനു മനുഷ്യരുടെ സഹനമാണ് 'ദില്ലി - അജ്മീർ: 390 കി.മീ.' എന്ന കവിതയിൽ.അതോടൊപ്പം പൗരത്വ നിയമ ഭേദഗതികളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഉൽക്കണ്ഠകളും ഇന്ത്യൻ മുസ്ലീം സമൂഹം ഇന്നനുഭവിക്കുന്ന അരക്ഷിതത്വവും ആശങ്കകളും കൂടിയുൾക്കൊണ്ടല്ലാതെ ഈ കവിത വായിക്കാനാവില്ല. രാഷ്ടീയമായ ഈ ബോധ്യം മലയാള കവിതയും സുകുമാരൻ്റെ കവിതയും ഒരു പോലെ പങ്കിടുന്നുണ്ട്. എന്നാൽ കേവല പ്രസ്താവനകളോ റിപ്പോർട്ടിങ്ങോ പ്രസംഗമോ ആകാതെ ഒറ്റപ്പെട്ട മനുഷ്യൻ്റെ ഉൺമയുടെ വേദനിപ്പിക്കുന്ന ശബ്ദമാകുന്നു സുകുമാരകവിത. 'എവിടെ അനീതി കണ്ടാലും പ്രതികരിച്ചേ അടങ്ങൂ എന്നു ശാഠ്യം പിടിക്കുന്ന എന്നെ നിങ്ങൾ കണ്ടില്ലേ' എന്നു നെഞ്ചു വിരിച്ചു നിൽക്കുന്നില്ല ഈ കവിത. എല്ലാം തികഞ്ഞവനായ കവി എന്ന ഇമേജ് ഉണ്ടാക്കിയെടുക്കലുമല്ല ഇവിടെ കവിതയുടെ ലക്ഷ്യം.

കേരളത്തിൽ ജീവിക്കുന്നയാൾ എന്ന നിലയിൽ ഇവിടുത്തെ സ്ഥലങ്ങൾ, മനുഷ്യർ, ചരിത്രം, സംസ്കാരം, മിത്തുകൾ എന്നിവ സുകുമാരൻ്റെ കവിതയിൽ സ്വാഭാവികമായി വന്നുചേരുന്നു. 'ദേവി മാഹാത്മ്യം' എന്ന കവിത ചെങ്ങന്നൂർ ക്ഷേത്രത്തിലെ ഭഗവതിയുമായി ബന്ധപ്പെട്ട ഒരു മിത്തിൻ്റെ ആവിഷ്കാരമാണ്.

ദൈവമാണെങ്കിലും പെണ്ണാകയാൽ
ചെങ്ങന്നൂർ ഭഗവതി
എല്ലാ മാസവും തീണ്ടാരിയാകുന്നു

എന്നു തുടങ്ങുന്ന കവിത, പ്രാദേശികമായ ഒരു മിത്തിനെ ഉപജീവിച്ചുകൊണ്ട്, ഭൂമിയെ കാത്തു പോരുന്ന പെൺമയുടെ കരുത്തിലേക്കാണ് പടർന്നേറുന്നത്. കണ്ണൂരിലെ പയ്യാമ്പലം ബീച്ചിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ കവിതയാണ് 'പയ്യാമ്പലം'. പയ്യാമ്പലത്തെ കടലിനും അതു വന്നലയ്ക്കുന്ന കരയ്ക്കുമിടയിലുയരുന്ന "നീ എന്നെ എത്ര സ്നേഹിക്കുന്നു" എന്ന ചോദ്യത്തിൻ്റെ അനാദിയും അനന്തവുമായ മുഴക്കം കാറ്റിനും വെയിലിനും ഇരുളിനുമൊപ്പം അനുഭവിപ്പിക്കുന്നതാണ് പയ്യാമ്പലം എന്ന കവിത. മലയാള കവികളായ ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും മാത്രമല്ല, തമിഴ് ആധുനിക കവി സുന്ദരരാമസ്വാമിയുടെയും ഓർമ്മകൾ നിറഞ്ഞ കവിതയാണ് 'ധനുവെച്ചപുരം രണ്ടാം (പരിഷ്കരിച്ച) പതിപ്പ് '. കേരള തമിഴ്നാട് അതിർത്തിയിലെ റയിൽവേ സ്റ്റേഷനാണ് ധനുവെച്ചപുരം. തമിഴ് - മലയാളങ്ങളുടെ അതിർത്തിയിൽ വെച്ച് തീവണ്ടിക്കു ചാടി മരിച്ച ചന്ദ്രികയെപ്പറ്റി കേട്ടപ്പോൾ പെട്ടെന്ന് ചങ്ങമ്പുഴയുടെ രമണനും ചന്ദ്രികയും മലയാളിയായ ഈ തമിഴ് കവിയുടെ മനസ്സിലെത്തുന്നു. "ചന്ദ്രികയെ കൊലക്കു കൊടുത്തത് രമണനോ?" എന്ന തിരിച്ചിട്ട ചോദ്യമാണ് അപ്പോൾ അവിടെ മുഴങ്ങിക്കേൾക്കുന്നത്.മലയാളത്തിൻ്റെ കാല്പനിക ഭാവുകത്വത്തെ തമിഴിൻ്റെ അകാല്പനിക ഭാവുകത്വത്തിൽ നിന്നുകൊണ്ടാണെങ്കിൽതന്നെയും മനസ്സറിഞ്ഞ് നോക്കിക്കാണുന്ന കവിതയായും ഇതു വായിക്കാം. തമിഴിൻ്റെ അകാല്പനിക ഭാവുത്വത്തിൻ്റെ കൂടി അടയാളമായാണ് പശുവയ്യായുടെ (സുന്ദരരാമസ്വാമി) ധനുവെച്ചപുരം എന്ന കവിതയുടെ പരാമർശം ഇവിടെ വരുന്നത്.

ഭാരതപ്പുഴയുടെ തീരത്തെ ഷൊറണൂരിനടുത്തുള്ള ഗ്രാമത്തിൽ നിന്നും കോയമ്പത്തൂരിലേക്കു കുടിയേറിപ്പാർത്ത കുടുംബത്തിലാണ് സുകുമാരൻ ജനിച്ചത്. ഭാരതപ്പുഴയെക്കുറിച്ച് നേരിട്ടൊരു കവിത അദ്ദേഹമെഴുതിയിട്ടില്ലെങ്കിലും നദികൾ എന്നും ആ കവിതയിലൊഴുകുന്നുണ്ട്.മലയാള കവികൾക്ക് എന്നും നദികളോടുള്ള പ്രിയത്തെ ഓർമ്മിപ്പിക്കും സുകുമാരൻ കവിതകളിലെ നദീസാന്നിദ്ധ്യം.

അവൾ വീട്ടിലേക്കു മടങ്ങിയപ്പോൾ
ഓടാതിരുന്നു നദി.
അവൾ മാത്രം ഓടിക്കൊണ്ടിരിക്കുന്നു
നദിയോടു പേശിക്കൊണ്ട്.

എന്നിങ്ങനെ നദിയോട് സംസാരിച്ചുകൊണ്ടേയിരിക്കുന്ന പെണ്ണുങ്ങളും
കരയോടൊതുക്കി കെട്ടപ്പെട്ട ആടുന്ന തോണിക്കുള്ളിൽ ബാക്കിയായ മഴവെള്ളത്തിൽ, ഭൂമിയ്ക്കു വെളിച്ചം പകർന്ന കരുണയിൽ വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്ന നിലാവുമെല്ലാം ചേർന്ന പുഴയൊഴുക്കുകൾ മലയാളിക്കു പ്രിയങ്കരമാവാതിരിക്കില്ല. ആകാശപ്പരപ്പിൽ പറക്കുന്ന പക്ഷികളാണ് തമിഴ് കവിതയിൽ പൊതുവേ ആവർത്തിച്ചു വരുന്ന ഒരു പ്രധാന ബിംബമെങ്കിൽ സുകുമാരൻ്റെ കവിതയിൽ നദിയും വെള്ളവുമാണ് പ്രാധാന്യത്തോടെ ഇടം പിടിച്ചത് എന്നത് യാദൃച്ഛികമല്ല. സുകുമാരൻ്റെ ഒരു സമാഹാരത്തിൻ്റെ തലക്കെട്ടു തന്നെ 'വെള്ളത്തിന് കതകുകൾ ഇല്ല' എന്നാണ്. മീനിനും ജലസസ്യങ്ങൾക്കും ഇഷ്ടം പോലെ വരാനും പോകാനും സ്വാതന്ത്ര്യമുള്ള വെള്ളത്തെ പെൺമയുമായി ചേർത്തുവച്ചെഴുതിയ 'വെള്ളം കൊണ്ടുണ്ടാക്കിയത് ' എന്ന കവിതയിലെ അവസാന വരിയാണ് ഈ തലക്കെട്ടിനവലംബം. ഭാഷയുടേതുൾപ്പെടെ തടസ്സങ്ങളേതുമില്ലാത്ത പാരസ്പര്യത്തെക്കുറിച്ചുള്ള ബോധം ഈ കവിതകളിലെ അടിയൊഴുക്കാകുന്നു.

കാല്‌പനികത തൊട്ട് ഉത്തരാധുനികത വരെ നീണ്ടെത്തുന്ന നമ്മുടെ ഭാവുകത്വ പ്രവണതകളോട് നിരന്തരം സംവദിച്ചു പോന്ന സഹോദരഭാഷാകവിയാണ് മലയാളിയായ സുകുമാരൻ.മലയാളത്തിൻ്റെ പ്രധാന കവികളിൽ പലരുടെയും കവിതകൾ ഇദ്ദേഹം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.സുഗതകുമാരിയെ അനുസ്മരിച്ചുകൊണ്ട് അടുത്തിടെ സുകുമാരൻ എഴുതിയ ഒരു കുറിപ്പിൽ ഏതാനും സുഗതകുമാരിക്കവിതകളുടെ തമിഴ് പരിഭാഷകൾ കവിയെ നേരിൽ വായിച്ചു കേൾപ്പിച്ച അനുഭവം എഴുതുന്നുണ്ട്. മലയാള കവി ആറ്റൂർ രവിവർമ്മ അന്തരിച്ചപ്പോൾ അദ്ദേഹത്തെ അനുസ്മരിക്കുന്ന ആദ്യത്തെ പുസ്തകം മലയാളത്തിലല്ല വന്നത്, തമിഴിലാണ് എന്നും അത് എഡിറ്റു ചെയ്തത് സുകുമാരൻ ആണ് എന്നും നാം നന്ദിപൂർവം ഓർക്കേണ്ടതുണ്ട്. ആറ്റൂർ രവിവർമ്മ - കവിമൊഴി, മനമൊഴി, മറുമൊഴി എന്നാണ് ആ തമിഴ് പുസ്തകത്തിൻ്റെ പേര്.അടുത്തിടെ ഈഴത്തമിഴ് (ശ്രീലങ്ക) കവി ചേരൻ്റെ കവിതകളുടെ ഒരു സമാഹാരം 'കാറ്റിൽ എഴുതൽ' എന്ന പേരിൽ മലയാളത്തിൽ ഇറക്കിയപ്പോൾ അത് എഡിറ്റു ചെയ്തതും അതിലേക്ക് അനിത തമ്പി, അൻവർ അലി, പി.പി.രാമചന്ദ്രൻ, വി.എം.ഗിരിജ തുടങ്ങിയ മലയാള കവികളെക്കൊണ്ട് തമിഴിൽ നിന്നു നേരിട്ടു പരിഭാഷപ്പെടുത്താൻ കൂടെ നിന്നതും സുകുമാരനാണ്. ഇങ്ങനെ സമകാല തമിഴ്-മലയാള ഭാഷാസാഹിത്യങ്ങളെ തൻ്റെ കവിതകൊണ്ടും സാഹിത്യ പ്രവർത്തനം കൊണ്ടും തമ്മിലിണക്കുന്ന വലിയ പണി ചെയ്തുകൊണ്ടിരിക്കുകയാണ് തിരുവനന്തപുരത്തു താമസിച്ചു കൊണ്ട് തമിഴിലെ ഈ മുതിർന്ന എഴുത്തുകാരൻ.

********************


No comments:

Post a Comment