Sunday, June 6, 2021

നാം ചേർത്തുപിടിക്കേണ്ട ഞാൻ

നാം ചേർത്തുപിടിക്കേണ്ട ഞാൻ
പി.രാമൻ

സാമൂഹികതയുടെയും വൈയക്തികതയുടെയും പ്രതിഫലനം കവിതയിലുണ്ടാകും. രണ്ടും രണ്ടായല്ല പരസ്പരം കലർന്നാണ് മിക്കപ്പോഴും കാണപ്പെടുക. എന്നാലും പലപ്പോഴും നാം പറയും, ആ കവിത 'പെഴ്സണൽ' ആണ് എന്ന്. അല്ലെങ്കിൽ ചില പ്രത്യേക ചരിത്ര ഘട്ടങ്ങളിലെ കവിതകളെ മുൻനിർത്തിപ്പറയും, ഓരോ കവിയുടെയും സവിശേഷ വ്യക്തിമുദ്ര അവയിലില്ലെന്ന്. പതിനാറാം നൂറ്റാണ്ടിനു മുമ്പുള്ള മണിപ്രവാള കവിതകളെപ്പറ്റി അങ്ങനെ നിരീക്ഷിക്കാറുണ്ട്. ചില കവിതകളിൽ വ്യക്തിയുടെയോ ചിലതിൽ സംഘത്തിന്റെയോ കാഴ്ച്ചപ്പാടുകൾക്കായിരിക്കും മുൻതൂക്കം. മണിപ്രവാള കവിതയിൽ സമൂഹത്തിന്റെ മേൽത്തട്ടിലുള്ള ഒരു വിഭാഗത്തിന്റെ സംഘശബ്ദം നാം കേൾക്കുന്നു. പാട്ടു പ്രസ്ഥാനത്തിൽപെട്ട കവിതകളിലും കവികളുടെ വൈയക്തികതയ്ക്കല്ല പ്രാധാന്യം. "ഊഴിയിൽ ചെറിയവർക്കറിയുവാൻ" എന്ന് പാട്ടു പ്രസ്ഥാനത്തിലെ ആദ്യ കൃതിയായ രാമചരിതത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്, സമൂഹത്തിലെ ഏതു വിഭാഗത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നതെന്ന്. ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള മലയാള കവിതയിൽ ഇത്തരം സംഘപ്രതിനിധാനങ്ങൾ വളരെ കൂടുതലും വൈയക്തിക ഊന്നലുകൾ കുറവുമാണ്. കവിയുടെ വൈയക്തികതക്കു മുൻതൂക്കമുള്ള ജ്ഞാനപ്പാനയും കഥാപാത്രത്തിന്റെ വൈയക്തികതക്കു മുൻതൂക്കമുള്ള നളചരിതം ആട്ടക്കഥയുമാണ് രണ്ടപവാദങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പുള്ള മലയാള സാഹിത്യത്തിൽ വ്യക്തിയെ മുന്നോട്ടുവയ്ക്കുന്ന രണ്ടു കൃതികൾ എന്ന നിലയിൽ അവ പ്രധാനമാണ്.

എഴുത്തിൽ വൈയക്തികതക്കു വിപുലമായി പ്രാധാന്യം കിട്ടിത്തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടൊടുവിലും ഇരുപതാം നൂറ്റാണ്ടാരംഭത്തിലുമാണ്. സാമൂഹ്യ ജീവിതത്തിലുമതെ വ്യക്തിക്ക് അംഗീകാരം കിട്ടിത്തുടങ്ങിയത് അക്കാലത്തു തന്നെ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ പല തലങ്ങളിലൂടെ നമ്മുടെ കവിതയെ ആവേശിച്ച കാല്പനികതയിലൂടെ ആ ഞാൻ പെട്ടെന്നു പ്രബലനായി മാറി. ലോകത്തെവിടെയുമുള്ള വ്യക്തിയുടെ ദുരിതത്തോടും സഹനത്തോടും ഐക്യപ്പെടാൻ മലയാളിയെ സജ്ജമാക്കുന്നതിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ നമ്മളെ സ്വാധീനിച്ച ഹ്യൂമനിസ്റ്റ് ആശയങ്ങൾക്കു സാധിച്ചു. എങ്കിലും ഇങ്ങനെ സമീപകാലത്തു മാത്രം ഉയർന്നുവന്ന ആ ഞാനിനെ പൂർണ്ണമായും മനസ്സിലാക്കാൻ മലയാളിക്കു സാധിച്ചിട്ടുണ്ടോ?

കവിതയിൽ ഞാൻ എന്നു കണ്ടാൽ, അല്ലെങ്കിൽ ഉത്തമ പുരുഷ സ്ഥാനത്തു നിന്ന് കവി നേരിട്ട് ആഖ്യാനം നടത്തിക്കണ്ടാൽ ഉടനെ കവിയുടെ ജീവചരിത്രവുമായി കവിതയെ ബന്ധിപ്പിച്ചു കൊണ്ടുള്ള തരം വായനാരീതിക്ക് നമ്മുടെ നാട്ടിൽ വലിയ പ്രചാരമുണ്ട്. വൈലോപ്പിള്ളിയുടെ കണ്ണീർപ്പാടം എന്ന കവിത ഈ രീതിയിൽ വായിക്കുമ്പോൾ കവിയുടെ വൈയക്തികാനുഭവങ്ങളുടെ ആവിഷ്കാരമായി മാത്രം ചുരുങ്ങിയേക്കും. പി.കുഞ്ഞിരാമൻ നായരുടെ കളിയച്ഛൻ വായിക്കുമ്പോൾ കവി സ്വകാര്യ ജീവിതത്തിലനുഭവിച്ച ഭ്രഷ്ടുകളിലേക്കു മാത്രം നാം പരതിപ്പോയേക്കും. ചങ്ങമ്പുഴക്കവിതകളിലേക്കു വന്നാൽ പറയാനുമില്ല. കവിതയിലെ ഞാൻ അതെഴുതിയ കവിയാണ് എന്നു ചുരുക്കിക്കണ്ടാൽ വായന കവി വ്യക്തിത്വത്തിലേക്കുളള കുരുട്ടു നോട്ടം മാത്രമായി മാറും.

ഇതു പറയുമ്പോൾ ജീവചരിത്രപരമായ വിവരങ്ങൾ വായനയിൽ പ്രയോജനപ്പെടുത്തേണ്ടതില്ല എന്നല്ല. മറിച്ച്, ഞാൻ എന്ന ഉത്തമ പുരുഷ വീക്ഷണകോൺ കാണുമ്പോഴേ കവിയുടെ ജീവചരിത്രത്തിലേക്ക് ചുഴിഞ്ഞു നോക്കേണ്ടതില്ല എന്നു മാത്രം. കവിത വായിച്ചു വരുമ്പോൾ കവിതയിലെ ഞാൻ വായനക്കാരനായ ഞാനായി മാറുന്നുവെങ്കിൽ വായനക്കാരൻ സ്വന്തം ജീവചരിത്രത്തിലേക്കു ചുഴിഞ്ഞു നോക്കിയാൽ തന്നെ മതിയാകും. കവിതയുടെ ആസ്വാദനത്തിൽ എന്തെങ്കിലും അധികമാനങ്ങൾ സൃഷ്ടിക്കാൻ ഉതകുമെങ്കിൽ മാത്രമേ ജീവചരിത്രപരമായ കാര്യങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുള്ളൂ. ഉദാഹരണത്തിന്, വീണപൂവോ നളിനിയോ ആസ്വദിക്കാൻ ആശാന്റെ വ്യക്തിജീവിതത്തിലേക്ക് ചികഞ്ഞു പോകണമെന്നില്ല.മറിച്ച് ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ വായനയിൽ ജീവചരിത്രപരമായ അറിവുകൾ പ്രയോജനപ്പെട്ടേക്കും.

അതെ, കവിതയിലെ ഞാൻ അതെഴുതിയ വ്യക്തി മാത്രമല്ല, വായിക്കുന്ന ഈ ഞാനും കൂടിയാണ്. ആകയാൽ കവിതയിലെ ഞാൻ ഒരുൾവലിയലോ ഒതുങ്ങലോ ചുരുങ്ങലോ അല്ല.മറിച്ച് ഈ ലോകത്തിലെ, വായിക്കുന്ന ഞാൻ കൂടിയുൾപ്പെട്ട മാനുഷ്യകത്തിന്റെ ഒരു ചെറുകണമാണയാൾ. സ്ഥലം, കാലം, ഭാഷ, വർഗ്ഗം, ലിംഗം തുടങ്ങി പലതിനുമുള്ളിൽ നിന്നുകൊണ്ട് അയാൾക്കു സാദ്ധ്യമായേടത്തോളം മനുഷ്യാനുഭവങ്ങൾ അയാളിലൂടെ പ്രകാശിപ്പിക്കുകയാണ് കവി. ഒരേ സമയം അയാൾ നിൽക്കുന്നിടത്തേക്കു വായനക്കാരനും വായനക്കാരൻ നിൽക്കുന്നിടത്തേക്കയാളും എത്തുന്നുണ്ട്. ഈ പാരസ്പര്യത്തിലൂടെ മനസ്സിലാക്കപ്പെടേണ്ടയാളാണ് കവിതയിലെ ഞാൻ.

നോബൽ സമ്മാനം നേടിയ പോളിഷ് കവി ചെസ്ലാ മിലോഷി(1911-2004)ന്റെ ഒരു കുഞ്ഞു കവിത ഓർമ്മയിൽ വരുന്നു. കവിതയുടെ പേരു തന്നെ എന്റേത് എന്നാണ്.

"എന്റെയച്ഛൻ, എന്റെയമ്മ,
എന്റെ ഭർത്താവെന്റെ ചേച്ചി
എന്റെ ചേട്ടൻ" ഇങ്ങനെ ഞാ-
നിരുന്നു കേട്ടു.

ഹോട്ടലിൽ പ്രാതലിൻ നേര-
ത്തപ്പുറത്തെ മേശയിൽനി-
ന്നാർത്തു പൊങ്ങും സ്ത്രീകളുടെ
മന്ത്രണമേളം

പാളി നോക്കീടുന്നു ഞാനാ -
ച്ചലിക്കും ചുണ്ടുകൾ, ഇങ്ങീ
ഭൂമിയിൽ ഞാനുണ്ടെന്നതിൽ
ആനന്ദിക്കുന്നു

നമ്മുടെയീക്കുഞ്ഞു കു-
ഞ്ഞെന്റേതുകളെയാഘോഷിക്കാൻ
മണ്ണിലിവർക്കൊപ്പമൊരു
നിമിഷം കൂടി.

ഹോട്ടലിൽ തൊട്ടടുത്ത മേശയ്ക്കലിരുന്നു ഭക്ഷണം കഴിക്കുന്ന തനിക്കപരിചിതരായ മനുഷ്യരുടെ കുഞ്ഞു കുഞ്ഞ് എന്റേതുകളെ ആർദ്രതയോടെ നോക്കുകയാണ് മറ്റൊരു ഞാൻ ആയ കവി ഇവിടെ. അവരുടെ സംസാരം കേട്ടിരിക്കുമ്പോൾ ഈ ഭൂമിയിൽ ഞാനും ഉണ്ട് എന്ന ആനന്ദമാണ് കവിക്ക്. ആ ഞാൻ ചെസ്ലാ മിലോഷ് എന്ന മനുഷ്യനല്ല, മറിച്ച് ഈ ഭൂമിയിലെ ഓരോ പ്രാണിയുമാണ്.

വ്യത്യസ്തമായ പല നിലകളിൽ ഞാൻ എന്ന വീക്ഷണസ്ഥാനം പാശ്ചാത്യ കവിതയിൽ പൊതുവേ വളരെ പ്രബലമാണ്. "ഞാനും പാടുന്നു : അമേരിക്കാ"എന്ന് അമേരിക്കൻ കവി ലാങ്സ്റ്റൻ ഹ്യൂസ് (1902-1967)  എഴുതുമ്പോൾ ആ ഞാനിൽ അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർ മുഴുവൻ അനുഭവിച്ച വിവേചനങ്ങളുടെ ആകെത്തുകയുണ്ട്. 1926-ൽ എഴുതിയ ഈ കവിതയുടെ പേരു തന്നെ ഞാനും എന്നാണ്.

ഞാനും പാടുന്നു: അമേരിക്കാ

ഞാൻ ഇരുണ്ട സോദരൻ
കൂട്ടുകൂടി രസിക്കാൻ ആൾക്കാർ വന്നപ്പോൾ
' അടുക്കളയിൽ പോയിരുന്നു തിന്ന് '
എന്നവരെന്നെ പറഞ്ഞയച്ചു.
പക്ഷേ, ഞാൻ ചിരിക്കുന്നു
നന്നായി തിന്നുന്നു
കരുത്തോടെ വളരുന്നു.

നാളെ
കൂട്ടം കൂടി രസിക്കാൻ ആൾക്കാർ വരുമ്പോൾ
മേശക്കരികെ ഞാനുണ്ടാവും.
'അടുക്കളയിൽ പോയിരുന്നു തിന്ന് '
എന്നെന്നോടു പറയാൻ
ആരും ധൈര്യപ്പെടില്ല, പിന്നെ.
അതിനൊക്കെപ്പുറമേ,
ഞാനെത്ര സുന്ദരനെന്നു കണ്ട്
അവർ ലജ്ജിക്കും

ഞാനും അമേരിക്കയാണ്.

ഇവിടെ ഒരു ജനവിഭാഗത്തിന്റെ പ്രതിനിധിയാണ് ഞാൻ. ഒരു വ്യക്തിയുടെയല്ല, ഒരു ജനവിഭാഗത്തിന്റെ തന്നെ ജീവിതാവസ്ഥകളുടെ മുദ്രകൾ ഈ കവിതയിലുള്ളതിനാലാണ് ഇതിലെ ഞാൻ ഒരു ജനതയുടെ പ്രതിനിധിയാകുന്നത്.മറിച്ച് നേരത്തേ ഉദ്ധരിച്ച മിലോഷിന്റെ കവിതയിലെ ഞാൻ അങ്ങനെയല്ല. ഇങ്ങനെ പ്രതിനിധാനമായും അല്ലാതെയും ഞാൻ കവിതയിൽ കടന്നുവരുന്നു. ഇതു രണ്ടും രണ്ടായിത്തന്നെ കാണാൻ നാം ശീലിക്കേണ്ടതുണ്ട്.

ഞാൻ പോകുമ്പോൾ
എന്റെ കുഴിമാടം
നന്നായി നോക്കണേ പുൽച്ചാടീ

എന്ന് ജപ്പാനിലെ സെൻ കവിയായ കൊബായാഷി ഇസ്സ (1762 - 1826) എഴുതുമ്പോൾ അത് ഇരുനൂറു വർഷം മുമ്പു ജീവിച്ച ഒരു വ്യക്തിയുടെ ശബ്ദമായിരിക്കേത്തന്നെ മാനുഷ്യകത്തിന്റെ മുഴുവൻ ശബ്ദമായി നാം കേൾക്കുന്നു. സന്തോഷവും വേദനയും നിസ്സഹായതയും പ്രപഞ്ചത്തോടു മുഴുവനുമുള്ള സ്നേഹവും തികഞ്ഞ മനുഷ്യന്റെ ശബ്ദം - എന്റെ ശബ്ദം.

അയർലന്റുകാരനായ ഷീമസ് ഹീനി (1939 - 2013) യുടെ കവിതകൾ ഇപ്പോൾ ഞാൻ വായിക്കുന്നു. ബ്ലാക്ബെറിപ്പഴം പറിക്കൽ, പ്രകൃതി നിരീക്ഷകന്റെ മരണം, കിള തുടങ്ങിയ ആദ്യകാല കവിതകൾ തൊട്ട് രണ്ടു ലോറികൾ പോലുള്ള പിൽക്കാലരചനകൾ വരെയുൾപ്പെട്ട വിരിവുള്ള     ആ കവിതാലോകത്ത് വ്യക്തി, കുടുംബം, സമൂഹം, പ്രകൃതി എന്നീ അടരുകളെല്ലാം കൂടിക്കലർന്നു കിടക്കുന്നു. ഞാൻ എന്ന വാക്ക് അവിടെ വളരെ പ്രധാനമാണ്. 'ഡിഗിങ്' എന്ന ആദ്യകാലകവിത തുടങ്ങുന്നത് ഇങ്ങനെയാണ് :

എന്റെ പെരുവിരലിനും ചൂണ്ടുവിരലിനുമിടയിൽ
തടിയൻ പേന വിശ്രമിക്കുന്നു, ഒരു തോക്കുപോലൊതുങ്ങി.

എന്റെ ജനാലക്കു കീഴേ
മണ്ണുകൊത്തുന്ന വ്യക്തമായ ശബ്ദം.
ഞാൻ താഴേക്കു നോക്കുമ്പോൾ
അച്ഛൻ കിളക്കുകയാണ്.

കവി ഉപയോഗിച്ച ഞാൻ, എന്റെ എന്നീ വാക്കുകൾ അതേപടി നിലനിർത്തിയാണ് മേൽ കൊടുത്ത വരികൾ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷിൽ അത് വളരെ സ്വാഭാവികമായി വായിച്ചു പോകാം. എന്നാൽ മലയാളത്തിൽ രണ്ടാം ഖണ്ഡത്തിലെ എന്റെ, ഞാൻ എന്നിവ അനാവശ്യമായി തോന്നിയേക്കാം. കാവ്യശരീരത്തിൽ തന്നെ 'ഞാ' നിനുള്ള പ്രാധാന്യം ഇവിടെ വ്യക്തമാണല്ലോ. കവിതയിലെ ഉത്തമപുരുഷ ആഖ്യാതാവിന്റെ (ഞാൻ) അച്ഛൻ മണ്ണിൽ നിന്ന് ഉരുളക്കിഴങ്ങ് കിളച്ചെടുക്കുകയാണ്. അച്ഛന്റെ കൂടെ 'ഞാ'നും കൃഷിപ്പണി ചെയ്യാറുണ്ട്. ഉരുളക്കിഴങ്ങിന്റെ തണുത്ത കടുപ്പം കൈകളിൽ 'ഞാ'നും അറിഞ്ഞിട്ടുണ്ട്. അച്ഛന്റെയച്ഛനും ഉരുളക്കിഴങ്ങു കർഷകനായിരുന്നു. ഒരിക്കൽ പണിക്കിടയിൽ മുത്തച്ഛനു കുടിക്കാൻ കുപ്പിയിൽ പാലുമായി പോയത് 'ഞാ' നാണ്. അദ്ദേഹം നിവർന്നു നിന്നു പാലുകുടിച്ച ശേഷം കൂടുതൽ ആഴത്തിൽ കിളക്കാൻ തുടങ്ങി. എന്നാൽ ഇപ്പോൾ എന്റെ കൈയ്യിൽ കൈക്കോട്ടല്ല, പേനയാണിരിക്കുന്നത്. ഇതുകൊണ്ടു 'ഞാൻ' കിളക്കും എന്ന ദൃഢമായ പ്രഖ്യാപനത്തിലാണ് കവിത അവസാനിക്കുന്നത്. തന്റെ പൂർവികർ കൈക്കോട്ടുകൊണ്ടു കിളച്ചതുപോലെ താൻ പേനകൊണ്ടു കിളക്കും എന്ന പുതിയൊരെഴുത്തുകാരന്റെ ഉറച്ച സ്വരം നാമീക്കവിതയിൽ കേൾക്കുന്നു. തന്റെ എഴുത്തിന്റെ വേരുകൾ കാർഷിക പൈതൃകത്തിലാണെന്ന കവിയുടെ തിരിച്ചറിവിന്റെ കവിതയാണ് ഇത്. ഈ തിരിച്ചറിവ് വായനക്കാരന്റെ കൂടി തിരിച്ചറിവായി മാറുന്നു. കവിതയുടെ പശ്ചാത്തലമായ അയർലന്റിലെ സാഹചര്യങ്ങളിൽ നിന്നു വ്യത്യസ്തമായി, തന്റെ പാരമ്പര്യം തന്നിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നന്വേഷിക്കാൻ വായനക്കാർ പ്രേരിതരാവുന്നു. മറിച്ച്, ഓ ഇതാണല്ലേ ഇയാളുടെ കുടുംബകഥ, കൊള്ളം എന്നോ ഇങ്ങേരുടെ കുടുംബപുരാണമറിഞ്ഞിട്ട് നമുക്കെന്തു കിട്ടാൻ എന്നോ വായനക്കാരനിലെ ഞാൻ ചിന്തിച്ചാൽ തീർന്നു അതോടെ വായന.

കവിതയിലെ ആഖ്യാതാവായ' ഞാ'നിന് അയാളെ സൃഷ്ടിച്ച കവിയുമായി താദാത്മ്യമുണ്ടാകണമെന്നുപോലുമില്ല. തന്നിൽ നിന്നു പുറത്തുള്ള ഒരു കഥാപാത്രമായിട്ടാവാം കവി ആ ഞാനിനെ സൃഷ്ടിച്ചിട്ടുള്ളതു തന്നെ. ഒരേ കവിയുടെ പല കവിതകളിൽ കേവല വ്യക്തിയായ ഞാനും സംഘ പ്രതിനിധാനമായ ഞാനും അതു രണ്ടുമല്ലാത്ത കഥാപാത്രമായ, കവിയുമായി താദാത്മ്യപ്പെടാത്ത ഞാനും പ്രത്യക്ഷപ്പെടുന്നതും പതിവാണ്. ഈ മൂന്നു 'ഞാ'നിനേയും വേർതിരിച്ചു മനസ്സിലാക്കാൻ കഴിയേണ്ടതുണ്ട്.

അതെന്തുമാകട്ടെ, ഈ ഞാനും ഞാനാണ് എന്ന്, കവിതയിലെ ഞാനുമായി വായനക്കാരന് ഐക്യപ്പെടാനാവുക എന്നതാണു പ്രധാനം. ഈ ഐക്യപ്പെടലിനെക്കുറിച്ച് രസകരമായ ഒരു കാവ്യസിദ്ധാന്തം ഭട്ടനായകൻ എന്ന ഭാരതീയ കാവ്യശാസ്ത്രകാരൻ നൂറ്റാണ്ടുകൾക്കു മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്. കവിതയിൽ പറഞ്ഞിട്ടുള്ള സവിശേഷമായ അനുഭവം ഭാവനാ ശക്തികൊണ്ട്, വായിക്കുന്ന നമ്മുടേതു കൂടിയാവുന്നു. ഈ മാറ്റത്തെ സാധാരണീകരണം എന്നാണ് ഭട്ടനായകൻ         വിളിക്കുന്നത്. ആ അനുഭവം നമ്മുടേതുകൂടിയാവുമ്പോഴാണ് നമുക്കതു രസിച്ച് ആസ്വദിക്കാനാവുക.

കെ.എ. ജയശീലൻ എന്ന കവി 'ഞാ'നിനെക്കുറിച്ച് തന്റെ കവിതകളിലൂടെ അവതരിപ്പിക്കുന്ന ആശയങ്ങൾ കൗതുകകരമാണ്. മുമ്പേതോ കാലത്ത് ഈ പ്രപഞ്ചത്തോട് ഒട്ടിയാണ് ഞാൻ ഉണ്ടായിരുന്നത്. എന്റെ ഞരമ്പുപടലം എന്നിൽ അവസാനിച്ചിരുന്നില്ല. ധ്രുവപ്രദേശത്തെ ഒരു സീലിനു മുറിവേൽക്കുമ്പോൾ ഇവിടെയിരിക്കുന്ന എനിക്കും വേദനിക്കുമായിരുന്നു. എന്നാൽ എന്നെ മറ്റു ജീവിലോകങ്ങളുമായി ബന്ധിപ്പിച്ചിരുന്ന ആ ഞെരമ്പുപടലം എപ്പൊഴോ എങ്ങനെയോ മുറിഞ്ഞു പോയി. ഇന്നിപ്പോൾ എന്റെ അനുഭവങ്ങളും വികാരങ്ങളുമെല്ലാം എന്നിൽ ഒതുങ്ങുന്നു എന്നതാണ് സങ്കടം. നഷ്ടപ്പെട്ടു പോയ ആ സിരാബന്ധം കവിതയിലൂടെ വീണ്ടെടുക്കുകയാണ് ഈ കവിക്ക് എഴുത്തിന്റെ ലക്ഷ്യം. ഞാനിൽ നിന്നുള്ള മോചനത്തെ തത്വചിന്താപരമായി ആവിഷ്കരിക്കുന്നു ഇവിടെ കവി.

'പെഴ്സണൽ ഈസ് പൊളിറ്റിക്കൽ' എന്ന പ്രയോഗം ഇന്നു നാം ധാരാളം ഉദ്ധരിക്കാറുണ്ട്. 1960 കളിൽ പടിഞ്ഞാറൻ നാടുകളിൽ രൂപം കൊണ്ട സ്ത്രീവാദചിന്തകളിൽ നിന്നാണ് ആ പ്രയോഗം പ്രചരിച്ചത്. കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾക്കുണ്ടാകുന്ന അനുഭവങ്ങളെ വ്യക്തിപരം എന്നു പറഞ്ഞ് മാറ്റി നിർത്താനാവില്ല, ആ വ്യക്തിപരതയിൽ രാഷ്ട്രീയമുണ്ട് എന്നത് ഇന്ന് ഒട്ടൊക്കെ നമുക്ക് ഉൾക്കൊള്ളാനായിട്ടുണ്ട്. പെഴ്സണൽ ഈസ് പൊളിറ്റിക്കൽ എന്നത് സ്ത്രീവാദ സന്ദർഭങ്ങളിൽ മാത്രമല്ലാതെ പൊതുവായിത്തന്നെ നാം ധാരാളം പ്രയോഗിക്കാറുണ്ട്. എന്നിരുന്നാലും വൈയക്തികമാവുക എന്നത് സാമൂഹികതക്കെതിരായ, സ്വർത്ഥതയിലേക്കുള്ള ചുരുങ്ങലാണ് എന്ന വീക്ഷണം മലയാള സാഹിത്യാന്തരീക്ഷത്തിൽ ഇപ്പോഴും ശക്തമാണ്.  കവിതയെക്കുറിച്ചുള്ള പൊതുധാരണകൾ പൊളിയുകയും ഓരോ കവിയും തന്റേതായ കാവ്യശാസ്ത്രം മുന്നോട്ടുവയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമകാലത്ത് കവിതയിലെ 'ഞാ'നിനെ നാം കൂടുതൽ ചേർത്തുപിടിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കവിതയിലെ ഉത്തമപുരുഷ ആഖ്യാതാവായ 'ഞാ' നിനെ കവിയുടെ വ്യക്തിസത്തയുമായി ചേർത്തു വായിക്കുന്ന മലയാളി രീതി ഇന്ന് അപകടകരമായ ഒരു പതനത്തിലെത്തിയിട്ടുണ്ട്. ഞാൻ എന്നു കണ്ടാലുടനെ കവിയുടെ ജീവചരിത്രത്തിലേക്കും അയാൾ ജനിച്ച ജാതിയിലേക്കും എത്തുകയായി. സവർണ്ണ, ദളിത് ജീവിതാവസ്ഥകളുടെ മുദ്രകളൊന്നുമില്ലാത്ത കവിത പോലും, ആഖ്യാതാവായ ഞാൻ കവി തന്നെയാണ് എന്നങ്ങു തീരുമാനിച്ച്, സവർണ്ണകവിതയായോ ദളിത് കവിതയായോ മുദ്രകുത്തുന്ന അനാരോഗ്യകരമായ പ്രവണത മലയാള സാഹിത്യ അന്തരീക്ഷത്തിൽ ഇന്നു വർദ്ധിച്ചു വന്നിട്ടുണ്ട്. കവിതയിൽ അതതു ജീവിതാവസ്ഥകളുടെ മുദ്രകളുണ്ടെങ്കിൽ അങ്ങനെ വായിക്കുന്നത് തെറ്റല്ല താനും. കവിതയിലെ 'ഞാ'നിനെ മനസ്സിലാക്കാൻ മലയാളിക്ക് ഇനിയും കഴിയുന്നില്ല എന്നാണ് വർദ്ധിച്ചു വരുന്ന ഇത്തരം പ്രവണതകൾ കാണിക്കുന്നത്.

വ്യക്തിയേക്കാൾ കുടുംബം, സമുദായം, ജാതി, മതം എന്നിവക്ക് പ്രാബല്യമുള്ള ഒരു സാമൂഹ്യാവസ്ഥയിൽ വ്യക്തിയെ മനസ്സിലാക്കൽ എളുപ്പമല്ല. ഇന്ത്യൻ സാഹചര്യം തന്നെ അതാണ്. കേരള സാഹചര്യവും വ്യത്യസ്തമല്ല. കേരളത്തെ സ്വാധീനിച്ച കമ്യൂണിസ്റ്റ് ചിന്താഗതികളിലും സംഘത്തിനാണ്, വ്യക്തിക്കല്ല പ്രാധാന്യം. ആദ്യകാല മലയാള കവിതയിൽ കണ്ടതു പോലുള്ള ഗോത്ര - സംഘബോധങ്ങൾ സമകാല കവിതയിലും ശക്തമാണ്. ഏതൊരു കവിയേയും ഏതെങ്കിലുമൊരു സംഘത്തോട് ചേർത്തു നിർത്തി മാത്രമേ വായിക്കാനാവൂ എന്ന നില ഇപ്പോൾ കൂടിക്കൂടി വരികയുമാണ്. സംഘപ്രതിനിധാനമായല്ലാതെ വ്യക്തി ഉണ്ടാവുകയേയില്ല, ഉണ്ടാവുകയുമരുത് എന്ന ചിന്ത യാഥാസ്ഥിതികതയല്ലെങ്കിൽ മറ്റെന്താണ്? വ്യക്തിപരത എന്നാൽ അരാഷ്ട്രീയതയാണ് എന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.വ്യക്തിയിലേക്കെത്താത്ത, ഗോത്രബോധത്തിലും സംഘബോധത്തിലും അടിയുറച്ച ഒരു സമൂഹമാണ് ഇപ്പോഴും നമ്മുടേത് എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം. കവിതയെക്കുറിച്ചുള്ള പരമ്പരാഗത യാഥാസ്ഥിതിക ധാരണകൾ തകരണം എന്നു വാദിക്കുന്നവർ തന്നെയാണ് പലപ്പോഴും സംഘ പ്രചാരകരായി രംഗത്തു വരുന്നത് എന്ന വൈരുദ്ധ്യവും ഇവിടെയുണ്ട്. താനൊഴികെ മറ്റെല്ലാവരും ഏതെങ്കിലും സംഘത്തിന്റെ പ്രതിനിധികളാണ് എന്ന് ആരോപിക്കലാണ് ഇത്തരക്കാരുടെ രീതി.ഇതുവഴി യാഥാസ്ഥിതികമായ സംഘ- ഗോത്ര ബോധങ്ങളിലേക്കു തന്നെ തങ്ങൾ വീണ്ടുമെത്തുകയാണെന്ന് ഇവർ തിരിച്ചറിയാത്തതെന്ത്?

ഇന്ന് സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് നാം കൂടിക്കലരാതെ ജീവിക്കേണ്ടി വന്നിരിക്കുന്നു. ഞാൻ എന്റെ ഇടത്ത് ഒറ്റക്കിരിക്കുന്നു. ഒറ്റക്കിരിക്കുന്ന ഞാൻമാരാകാൻ എല്ലാവരും വിധിക്കപ്പെടുന്നു. ഇപ്പോൾ എനിക്ക് ഏതൊരു ഞാനിനേയും മുമ്പത്തെക്കാൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? പോർച്ചുഗീസ് കവി ഫെർണാണ്ടോ പെസ്സോവ (1888-1935) യുടെ ഒരു കവിതയിൽ രാത്രി അസമയത്തുണർന്നു ജനൽ തുറന്നു നോക്കിയപ്പോൾ തെരുവിനപ്പുറത്തെ കെട്ടിടത്തിൽ മുഖാമുഖം നിൽക്കുന്ന ജനാലക്കൽ മറ്റൊരു ഞാനിനെ കണ്ടുമുട്ടുന്നതിന്റെ വിവരണമുണ്ട്. തന്നെപ്പോലെ ഉണർന്നിരിക്കുന്ന മറ്റൊരാൾ അവിടെയുണ്ടെന്ന് ആ ജാലക വെളിച്ചം കാണിച്ചു തരുന്നു.

രാത്രിയിലെ രഹസ്യ സാഹോദര്യം.
നിനക്കാതെ ലഭിച്ചത്!
ഞങ്ങൾ രണ്ടാളുമുണർന്നിരിക്കുന്നു,
മനുഷ്യരാശിയറിയാതെ.
അതുറങ്ങുന്നു.
ഞങ്ങൾക്കുമാത്രം വെളിച്ചം.

താനാര്? ഒരു രോഗി? ഒരപരൻ?
അല്ലെങ്കിലെന്നെപ്പോലൊരു നിദ്രാരഹിതൻ?
അതെന്തോ ആകട്ടെ,
അനശ്വരം അരൂപം അനന്തമീ രാത്രിക്ക്
ഇവിടെയുള്ളത്
ഞങ്ങളുടെ രണ്ടു ജനലുകളുടെ
മാനവികത മാത്രം.
ഞങ്ങളുടെ രണ്ടു വെളിച്ചങ്ങളുടെ
പ്രശാന്തഹൃദയം മാത്രം.

തന്റെയുള്ളിൽ തന്നെയുള്ള പല 'ഞാൻ' മാരെ പ്രകാശിപ്പിക്കുന്ന തരത്തിൽ പല അപരവ്യക്തിത്വങ്ങൾ സ്വീകരിച്ചു കവിതയെഴുതിയ കവിയാണ് പെസോവ. അങ്ങനെ പെസോവ സ്വീകരിച്ച അപരവ്യക്തിത്വങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അൽവാരോ ഡി കാംപോസ്. ആ പേരിൽ 1931-ൽ അദ്ദേഹമെഴുതിയ പേരില്ലാത്ത ഒരു കവിതയിലെ വരികളാണ് മുകളിൽ കൊടുത്തത്. ഈ കവിതയിൽ പറഞ്ഞിരിക്കുന്ന, ഞാനും ഞാനും തമ്മിലുള്ള സാഹോദര്യം, മുമ്പില്ലാത്ത വിധം ലോകം മുഴുവൻ അടച്ചിടപ്പെട്ട ഒരു കാലത്തിന്റെ സവിശേഷ സന്ദർഭത്തിലല്ലെങ്കിൽ പിന്നെപ്പോഴാണ് നമുക്കിത്രമാത്രം തെളിഞ്ഞു കിട്ടുക?

No comments:

Post a Comment