മുകുന്ദ് നാഗരാജ് കവിതകൾ
1 പൂ പറിക്കൽ
വഴിയിൽ കരഞ്ഞു വാശി പിടിക്കുന്ന
കുഞ്ഞിനെ മെരട്ടാൻ
കൂട്ടത്തിലെ ചെറിയ ചില്ല
വഴിവക്കത്തെ മരത്തിൽ തേടുന്നു
അമ്മ.
കരച്ചിൽ നിറുത്തിയ കുഞ്ഞ്
അതേ മരത്തിലെ പൂ വേണം
എന്നു പറയുന്നു.
2. പിരിയലിനെപ്പറ്റി
വാതിൽ
പിരിയലിനെക്കുറിക്കുന്നു
കുഞ്ഞിന്.
വാതിലിനരികെച്ചെന്നാൽ തന്നെ
കരയാൻ തുടങ്ങുന്നു.
അതിനാൽ ദിവസവും
ചുമർ വഴി പുറത്തിറങ്ങി
ആപ്പീസിലേക്കു പോകുന്നു
പുതിയ അച്ഛൻ.
3. കുട്ടികളുടെ ജനലുകൾ
ഇപ്പോഴാണു കിട്ടിയത് ജനൽസീറ്റ് .
അപ്പൊഴേക്കും ഇറങ്ങാൻ പറയുന്നു അമ്മ.
വീട് ഇവിടെത്തന്നെയാവാം.
അതൊക്കെ ഒരു കാരണമാണോ?
4. പൂ വിൽക്കുന്നവരിലൊരുവൾ
വണ്ടിയിറങ്ങി
കൂട്ടത്തിൽ നടന്നപ്പോൾ
ഇരുപുറവും പല പല തരത്തിൽ
കൂവി പൂ വിൽക്കുന്ന ശബ്ദങ്ങളിലൊന്ന്
'എന്തൊരു ചന്തം നോക്കമ്മാ മല്ലി'
എന്നു പറഞ്ഞു കൊണ്ടിരുന്നു കൂടെക്കൂടെ.
വില്പനക്കാരിയുടെ ശബ്ദം പോലെയേ ഇല്ല.
5. ഒരേ ദിവസം
നീ എന്റെ പ്രേമം നിരസിച്ച
അതേ ദിവസം സന്ധ്യക്ക്
ഞങ്ങളുടെ തെരുവിലെ പെട്ടിക്കട
ഇടം മാറി
വളരെ ദൂരേക്കു പോയി.
ഇങ്ങനെ
ഒരേ ദിവസം
എല്ലാവരും എന്നെ
കൈവിട്ടാലെങ്ങനെ?
6. വെള്ളം തളിച്ചു കളിക്കൽ
മുമ്പും പിമ്പും പോയിട്ടില്ലാത്ത
വഴിയോര ഭക്ഷണശാലയിൽ
ഊണു കഴിച്ച ശേഷം
കൈ കഴുകാൻ ചെന്നു.
സാധാരണ ഉയരത്തിൽ
രണ്ടു വാഷ്ബേസിനുകളും
വളരെക്കുറഞ്ഞ ഉയരത്തിൽ
ഒരു വാഷ്ബേസിനുമുണ്ട്.
കൈ കഴുകുമ്പോൾ
കാരണം മനസ്സിലായി.
കുള്ളൻ വാഷ്ബേസിനു മുന്നിൽ
ഇല്ലാത്ത കുട്ടിയുടെ മേൽ
വാത്സല്യത്തോടെ വെള്ളം തളിച്ച്
കളിച്ച ശേഷം
വേഗം പുറത്തിറങ്ങി, ഞാൻ.
7. കളിക്കുന്ന കുട്ടികൾ
രണ്ടു കുട്ടികൾ ആ പാർക്കിൽ
കളിച്ചുകൊണ്ടിരുന്നു.
ഒന്ന്,
ഊഞ്ഞാലിൽ നിന്നും ഇരുന്നും
ഒറ്റക്കാൽ തൂക്കിയും
വേഗത്തിൽ വീശിയാടിയും
ഓ എന്നു ബഹളം വെച്ചു കൊണ്ടിരുന്നു.
മറ്റേക്കുട്ടി,
ഒഴിഞ്ഞ ഊഞ്ഞാൽ
വേഗത്തിലാട്ടിക്കൊണ്ടും
ഓ എന്നു ബഹളം വെച്ചു കൊണ്ടുമിരുന്നു.
ഇതിലേതാണു നല്ല കളിയെന്ന്
ആർക്കു പറയാൻ കഴിയും?
8. എന്റെ കയ്യിൽ വലിയതായി
'ജീവിതം എങ്ങനെ പോകുന്നു?'
എന്നു ചോദിച്ചു
ഏറെ നാൾ കഴിഞ്ഞു
ചാറ്റിൽ വന്ന കൂട്ടുകാരൻ.
കഴിഞ്ഞ ദിവസം
ശരവണ ഭവനിൽ
വല്യ ദോശ വേണം
എന്നു വാശി പിടിച്ചു വാങ്ങി
തിന്നാൻ കഴിയാതെ
കുഴങ്ങിക്കൊണ്ടിരുന്ന
പെൺകുട്ടിയെപ്പറ്റി ഞാൻ പറഞ്ഞു.
'പിന്നെക്കാണാം' എന്നവൻ
മറഞ്ഞു പോയ്.
എന്റെ കയ്യിൽ
വല്യതായി
എന്തെങ്കിലും കണ്ടുകാണുമോ?
9. ദോശദൈവം
ദോശക്കെന്തു രുചി എന്നു ചോദിച്ചാൽ
എന്താ പറയുക?
എന്റെ പാട്ടി ചുട്ട ദോശയാണോ
എന്നമ്മ ചുട്ട ദോശയോ ?
പുറംനാട്ടു ബസ് വഴിയിൽ നിറുത്തിയപ്പോൾ
അവിടന്നു കഴിച്ച ദോശയാണോ?
ദോശക്കെന്തു രുചിയെന്നു ചോദിച്ചാൽ
എന്താ പറയുക?
അതതു ദോശയിലുള്ള രുചി
അടുത്ത ദോശയിൽ തേടുന്നതു വലിയ തെറ്റ്.
ഓരോരോ അവതാരത്തിലും
ഓരോരോ ഗുണം.
രണ്ടിനുമൊരേ രുചി എന്ന്
എപ്പോഴും പറയാതെ.
ദോശദൈവം കോപിക്കും.
10. അകി.
എന്തു കളിയാണിഷ്ടമെന്ന്
കൺ നിറയെ മയ്യെഴുതിവന്ന
യു.കെ.ജി. പെണ്ണിനോടു ഞാൻ ചോദിച്ചു.
അവൾ മെല്ലെ ആലോചിച്ച്
"ഓടിപ്പിടിത്തം" എന്നു പറഞ്ഞു
ആരോടൊപ്പമാ കളിക്കുന്നത്?
'അകിയോടൊപ്പം'
'അകി എന്നാൽ അഖിലയാ?'
അവൾ തലയാട്ടി.
അതെ എന്നോ അല്ല എന്നോ.
ആരാവും ആ അകി?
സ്കൂൾ ഫ്രണ്ട്? അല്ലെന്നോ?
അപ്പോൾ ചേച്ചിയോ? അതുമല്ല?
അടുത്ത വീട്ടിലെ പെൺകുട്ടിയാ?
പിന്നാരാകും?
'അറിയില്ല' അവൾ മെല്ലെ പറയുന്നു.
ആദ്യം ചിരിച്ചെങ്കിലും
പിന്നീടെനിക്കതു മനസ്സിലായി.
No comments:
Post a Comment