Tuesday, July 6, 2021

റെഡ് ഇന്ത്യൻ പാട്ടുകൾ

റെഡ് ഇന്ത്യൻ പാട്ടുകൾ (വടക്കേ അമേരിക്ക)

പച്ചപ്പച്ചക്കാടണിമലമേലൊരു
മേഘം പാടുന്നു
പച്ചക്കാടണിമലമേലൊരു
മേഘമനങ്ങാതേ നിൽക്കുന്നു
മഴയാണിടിയാണവിടെ
മഴ പെയ്യുന്നുണ്ടിവിടെ
മലയുടെ താഴെച്ചോളക്കുലയുടെ
നരയൻ മുടി വിറകൊള്ളുന്നു
മലയുടെ താഴെച്ചെറുതയ്യിൻമേൽ
ചോളക്കൂമ്പു തിളങ്ങുന്നു.

***
പറിക്കുമിവളീച്ചെറുപെൺകുട്ടി,
കാട്ടു റോസാപ്പൂക്കൾ,
അതുകൊണ്ടാണിവൾ ജനിച്ചത്.

കടുരുചിയുള്ളാക്കാട്ടരി വിരലാൽ
കുഴിച്ചെടുക്കുമിവൾ,
അതുകൊണ്ടാണിവൾ ജനിച്ചത്!


തേടിയെടുക്കും വിഷച്ചെടികളി-
ലൂറും കറയീപ്പെൺകുട്ടി,
അതുകൊണ്ടാണിവൾ ജനിച്ചത്!


കാട്ടുകരിമണിപ്പഴങ്ങൾ തേടി -
പ്പറിക്കുമീച്ചെറു പെൺകുട്ടി,
അതുകൊണ്ടാണിവൾ ജനിച്ചത്!


കൊട്ട കണക്കിനു നീലമണിപ്പഴ -
മെടുക്കുമിവ,ളീപ്പെൺകുട്ടി,
അതുകൊണ്ടാണിവൾ ജനിച്ചത്!


പറിച്ചെടുക്കും സോപ്പുമണിപ്പഴമീച്ചെറു പെൺകുട്ടി,
അതുകൊണ്ടാണിവൾ ജനിച്ചത്!


പറിക്കുമിവളീച്ചെറു പെൺകുട്ടി
കാട്ടുറോസാപ്പൂക്കൾ,
അതുകൊണ്ടാണിവൾ ജനിച്ചത്!

***
വേനലിൽ മഴ വരുന്നു
പുല്ല് മുളച്ചു വരുന്നു
മാനിന് പതുപതുത്ത
വെൽവെറ്റു കൊമ്പു വരുന്നു.

****

കാൽപ്പാടുകൾ പാകുന്നൂ ഞാൻ
അവയുടെ നടുവിൽ നിന്നും പുക പൊങ്ങുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
മണ്ണു കിടക്കുന്നൂ മയത്തിൽ പാകം വന്ന്
കാല്പാടുകൾ പാകുന്നൂ ഞാൻ
ചെറുകുന്നുകൾ നിൽക്കുന്നൂ വരിയായ്
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ, ചെറുകുന്നുകൾ നരച്ചു പോയല്ലോ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ, പകൽ വെട്ടത്തിൽ കുന്നുകൾ നിൽക്കുന്നു.
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ ഞാൻ വരുന്നതോ പവിത്രമായ പണിക്കായ്
കാല്പാടുകൾ പാകുന്നൂ ഞാൻ
തരികൊന്ന്, രണ്ട്, മൂന്ന്, നാലു ധാന്യമണികളെനിക്ക്
കാല്പാടുകൾ പാകുന്നൂ ഞാൻ
തരികഞ്ച്, ആറ്, അവസാനത്തേയും
ധാന്യമണികളെനിക്ക്
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കു,കിളം ഞാറുകൾ മണ്ണു തുരന്നു വരുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ, പകലിൻ നടുവിൽ ഞാറുകൾ നിൽക്കുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കുക,യോലത്തുമ്പുകൾ കാറ്റിൽ പടരുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ, ചെടികളുറച്ചു നിവർന്നേ നിൽക്കുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കുക, യോലത്തുമ്പുകൾ കാറ്റത്തുലയുന്നു
കാല്‌പാടുകൾ പാകുന്നൂ ഞാൻ
നോക്കുക, ചെടികൾ തമ്മിൽ തമ്മിൽ
ചേർന്നേ നിൽക്കുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ ചെടി പൂത്തല്ലോ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കുക,യോലത്തുമ്പുകൾ നെടുവീർക്കുന്നൂ കാറ്റിൽ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കുക ചെടിയിൽ ധാന്യക്കതിരുകൾ പൊട്ടിയുറയ്ക്കുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ, ഞാൻ ധാന്യക്കതിരുകൾ കൊയ്തെടുക്കുന്നൂ.
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കുക,യെൻ വീട്ടിലിപ്പോളെന്തൊരാനന്ദം
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കുകിതാ സാഫല്യത്തിൻ സാക്ഷാൽക്കാരദിനം!

***
കല്ലെപ്പോഴുമുറച്ചു തന്നെ,
കൂട്ടുകാരേ,
മുന്നോട്ട്!

***

ഒറ്റയാക്കുമതെന്നെയെപ്പോഴും
ഉഗ്രമാമിടിയൊച്ച കേൾക്കുമ്പോൾ
എന്റെ സോദരരെക്കുറിച്ചോർക്കും
എപ്പൊഴുമിടിയൊച്ച കേൾക്കുമ്പോൾ

****

ഈപ്പാറയിങ്ങു വന്നതു തന്നത്താനല്ല
ഈ മരമിങ്ങു നില്പതു തന്നത്താനല്ല.
ഈക്കാണ്മതെല്ലാം സൃഷ്ടിച്ചുള്ളൊരാളുണ്ട്
ഈയെല്ലാം നമ്മെക്കാട്ടിത്തരുന്നൊരാള്.

****

എന്റെയച്ഛൻ പറയുന്നു
"കാറ്റടിക്കും നേരത്ത്
ഞാൻ പോകുമതിനൊപ്പം"

****
സിപാപുവിൽ
മഴമനുഷ്യരുടെ വീട്ടിൽ
മഴമനുഷ്യത്തലവൻ പറയുന്നു:
"മഴച്ചെറുക്കന്മാരേ, മഴപ്പെമ്പിള്ളേരേ,
പുറത്തു പോകാനൊരുങ്ങിയിപ്പോൾ
നിൽക്കുന്നൂ നിങ്ങൾ
മഴ പെയ്യട്ടേ ലോകം മുഴുവൻ
തെക്കിനുമേൽ വടക്കിനുമേൽ
മേഘങ്ങൾക്കു താഴെ മനുഷ്യരി -
ലേക്കണയട്ടേ മഴകൾ
കയ്യിലെടുക്കൂ ചന്തമേറും
പൂവുകൾ, കുട്ടികളേ,
മാനത്തുന്നാപ്പൂവുകളെല്ലാം
താഴത്തെറിയുവിനെല്ലാരും
ആശംസകളായ് നൽകാൻ നല്ലുട -
യാടകളീപ്പൂക്കൾ
ലോകമെങ്ങും പൂക്കൾ"

****
ഞാൻ നിങ്ങളെക്കാണാൻ വരുന്നേ പ്രേതങ്ങളേ
ഈയലമുറയെന്തിനു കൂട്ടുന്നു പ്രേതങ്ങളേ
പ്രാന്തുപിടിപ്പിച്ചെന്നെത്തുരത്താനോ പ്രേതങ്ങളേ
വീടു മുഴക്കിക്കുലുക്കുന്നതെന്താണു പ്രേതങ്ങളേ
പ്രാന്തുപിടിപ്പിച്ചെന്നെത്തുരത്താനോ പ്രേതങ്ങളേ
എന്തേ വിളിക്കുന്നു ഞങ്ങളെയങ്ങു കടപ്പുറത്തീന്ന്
പ്രാന്തെടുപ്പിച്ചു തുരത്താനോ ഞങ്ങളെ പ്രേതങ്ങളേ
പേരും പെരുമയുമുള്ളവർ നിങ്ങൾ വരുന്നു
കടപ്പുറത്തീന്നും
ഞങ്ങളെ പ്രാന്തെടുപ്പിച്ചു തുരത്തുന്ന
പ്രേതങ്ങളേ
നിങ്ങടെയുള്ളിൻ നിലത്തീന്നു ഞങ്ങൾക്കു
നേരേയവ വരുന്നൂ
ഞങ്ങളെ പ്രാന്തെടുപ്പിച്ചു തുരത്തുന്ന പ്രേതങ്ങളേ
നിങ്ങളിൽ നിന്നു വരുന്നൂ വിശപ്പിന്റെ
ശബ്ദം പ്രേതങ്ങളേ
ഞങ്ങളെ പ്രാന്തെടുപ്പിച്ചു തുരത്തുന്ന
പ്രേതങ്ങളേ
നിങ്ങളിൽ നിന്നുനവധി കിട്ടുവാ-
നായി വരുന്നു ഞങ്ങൾ
ഞങ്ങളെ പ്രാന്തെടുപ്പിച്ചു തുരത്തുന്ന
പ്രേതങ്ങളേ.

*****

പുൽമേട്ടു നായ്ക്കളേ പുൽമേട്ടു നായ്ക്കളേ
വാലാട്ടി നിങ്ങൾ കളിക്കി
നന്നായിയാടിക്കളിക്കിൻ.

****
മരത്തിന്റെ ചോട്ടില്
കുറ്റിക്കാടിരിക്കുന്നു
ഇരിക്കുന്നു പാടുന്നു!

****
നമ്മുടെ പാട്ടാ
ദൂരനാട്ടിൽ
തിളങ്ങും നാട്ടിൽ
എത്തിച്ചേരും
തടാകത്തെത്തിരമാലകളിൽ
ചുരുട്ടിയെടുക്കും.


****

സൂര്യരേ, യെന്റെ ചാർച്ചക്കാരാ
കനിവൊടെങ്ങളെ നോക്കണേ
കനിവൊടുള്ളാ നോട്ടം കാത്ത്
കഴിവു ഞാനിവിടിങ്ങനെ
നിന്റെ കാട്ടുമൃഗങ്ങളെ നീ
ഞങ്ങൾക്കായിയയക്കണേ
വേഗമവയെക്കാണണേ
ചിലതു ഞങ്ങൾ കൊല്ലുമേ!

No comments:

Post a Comment