Sunday, November 29, 2020

താരാട്ട് (ബർമീസ്, അജ്ഞാത കർത്യകം)

താരാട്ട്
(ഒരു ബർമീസ് താരാട്ട്, അജ്ഞാത കർതൃകം)

കരയുന്ന ചെക്കാ, പിടിച്ചു നൽകാം ഞാൻ
നിനക്കൊരു വെള്ളപ്രാവിനെ.
അല്ലെങ്കിലൊരു നീലപ്രാവിനെ
അല്ലെങ്കിൽ കറുത്തൊന്നിനെ.

പൊന്നാരക്കുട്ടാ, പിടിക്കുവാനെത്ര
കഠിനമീവെള്ളപ്രാവിനെ
അല്ലെങ്കിലൊരു നീലപ്രാവിനെ
അല്ലെങ്കിൽ കറുത്തൊന്നിനെ.

പുകവലിക്കവിതകൾ - മെയ് ഖ്വേ (ബർമീസ്, 18-ാം നൂറ്റാണ്ട്)

പുകവലിക്കവിതകൾ
മേയ് ഖ്വേ 
(18-ാം നൂറ്റാണ്ടിലെ ബർമീസ് കവയിത്രി)


1. ചെറിയ പൈപ്പ്

"പൈപ്പൊന്ന് ....... പുകയൊന്ന്
ഒരു വിരൽ പോലെ ചെറുത്...
ഞാൻ തരാം നിനക്ക്
വലിക്കാൻ, പുകക്കാൻ"

"എടുക്കില്ലാ ഞാനതെങ്കിൽ
പരുക്കനെന്നു കരുതുമെന്നെ
എടുത്താലോ നീ കരുതും
എനിക്കിഷ്ടം നിന്നെയെന്ന്.

വലിക്കണം ഞാനതെന്ന്
നീയാഗ്രഹിക്കുന്നെങ്കിൽ
കിടയ്ക്കക്കരികിൽ വെക്കു-
കത്, പ്രിയപ്പെട്ടവനേ"


2.ചുരുട്ടു സമ്മാനം

വാങ്ങിയതല്ല, പറിച്ചതാണ് ചുരു -
ട്ടുണ്ടാക്കാൻ ഞാനീയിലകൾ

തീയിലിവ ഞാനുണക്കുകില്ല
വെയ്ലത്തിവ ഞാൻ വിരിക്കുകില്ല.
എന്നാൽ നിനക്കു പുകവലിക്കാൻ
വേണ്ടിയിവ ഞാനുണക്കിവെയ്ക്കും
എൻ്റെ കിടക്ക വിരിപ്പടിയിൽ.
എൻ പല്ലുകൊണ്ടു മുറിച്ചെടുക്കും
ഈ മണമൂറുമിലകളെല്ലാം.

പട്ടുനൂലാലീ ചുരുട്ടു ചുറ്റി-
ക്കെട്ടുവാൻ വയ്യ, പരുത്തി നൂലാൽ
കെട്ടിത്തരാം നിനക്ക്, *ആവയിലെ
കുഞ്ഞുനാൾ തൊട്ടുളള പൊന്നുമാരാ


*ആവ- ബർമയിലെ പഴയ ആവാ സാമ്രാജ്യത്തിൻ്റെ തലസ്ഥാന നഗരം.


Monday, November 23, 2020

നിശ്ശബ്ദതാ നദി - ലിയോണിഡ് മാർട്ടിനോവ് (റഷ്യ, 1905-1980)

നിശ്ശബ്ദതാ നദി
ലിയോണിഡ് മാർട്ടിനോവ് (റഷ്യ, 1905-1980)

- നീയാഗ്രഹിക്കുന്നുവോ
നിശ്ശബ്ദതയുടെ നദിയിലേക്കു മടങ്ങാൻ?
- ഉവ്വ്
അതു തണുത്തുറയുന്ന ആദ്യത്തെ രാത്രിയിൽ.
- പക്ഷേ, ഒരൊറ്റ ബോട്ട്, ഒന്നെങ്കിലും
നിനക്കു കണ്ടെത്താനാവുമോ
എന്നിട്ടു മുറിച്ചുകടക്കാനാവുമോ
ഈ നിശ്ശബ്ദതയുടെ നദി?
നീ മുങ്ങിത്താഴില്ലല്ലോ മഞ്ഞുമൂടുമിരുളിൽ
നദി തണുത്തുറയുന്ന രാത്രിയിൽ?
- ഇല്ല ഞാൻ മുങ്ങിത്താഴില്ല.
എനിക്കു നഗരത്തിലൊരു വീടറിയാം.
ഞാൻ ജനാലയ്ക്കൽ മുട്ടിയാൽ അവർ തുറക്കും.
എനിക്കൊരു പെണ്ണിനെയറിയാം.
കൊള്ളരുതാത്തവൾ
ഞാനൊരിക്കലുമവളെ സ്നേഹിച്ചില്ല.
- കള്ളം പറയരുത്,
നീയവളെ സ്നേഹിച്ചു.
- ഇല്ല, ഞങ്ങൾ സുഹൃത്തുക്കളല്ല, ശത്രുക്കളും.
ഞാനവളെ മറന്നു.
ആകയാൽ, കടത്തു തകർന്നെങ്കിലും
ഞാനാഗ്രഹിക്കുന്നു,
നിശ്ശബ്ദതയുടെ നദിയി-
ലൊരിക്കൽ കൂടിയൊഴുകുവാൻ.
മഞ്ഞു മൂടുമിരുട്ടിൽ അതുറയുന്ന രാത്രിയിൽ.

- കാറ്റും ശീതവും പിടിച്ച രാത്രി.
വിറയ്ക്കുമീ രാത്രി, 
വിറകു പുകഞ്ഞു കത്തുന്നൂ അടുപ്പിൽ
പക്ഷേ, കത്തിയാളുമ്പോൾ
ആരെയാണീ വിറകുകൾ ചൂടുപിടിപ്പിക്കുക?
ഊഷ്മള രാത്രികളെക്കുറിച്ചു ചിന്തിക്കാനാണ്
ഞാൻ പറയുക.
- നമുക്കു പോയാലോ?
- പോകാം.

വിറകുപുരയിൽ നിന്ന് തോളിലേറ്റി
അവളുടെയാങ്ങളമാർ ബോട്ടു കൊണ്ടുവരും.
നിശ്ശബ്ദതക്കു മേലതിറക്കും.
മഞ്ഞുകാറ്റ് നദിയെ തടവുപുള്ളിയാക്കുന്നു.
ഞാനെൻ്റെ കൂട്ടാളിയെ നോക്കുകയേയില്ല
അവളോടു പറയുക മാത്രം ചെയ്യും:
"അവിടെയിരിക്കൂ, അമരത്ത്."
അവൾ പറയുക മാത്രം ചെയ്യും:
"ഞാനെൻ്റെ മേൽക്കുപ്പായം കൊണ്ടുവരാം
പെട്ടെന്നെടുത്തു വരാം."
മങ്ങലിലൂടെ നാമൊഴുകും
ചെന്നായ് വാൽ ഗ്രാമവും കടന്ന്.
മരപ്പാലത്തിനടിയിലൂടെ
തകരപ്പാലത്തിനടിയിലൂടെ
പേരില്ലാപ്പാലത്തിനടിയിലൂടെ.

ഇരുളിലേക്കു ഞാൻ തുഴയും
അമരത്തവളിരിക്കും.
അമരത്തെ പങ്കായം അവളുടെ കയ്യിൽ.
പക്ഷേ അവളല്ല ഗതി നിയന്ത്രിക്കുക
അതു ഞാൻ നിയന്ത്രിക്കും.
മഞ്ഞവളുടെ കവിളത്തുരുകും.
മുടിയിൽ തങ്ങും.

- എത്ര വിശാലമാണ് നിശ്ശബ്ദതാ നദി?
നിനക്കറിയുമോ എത്ര വിശാലം?
വലതുകര നമുക്കു കാണാനേ കഴിയുന്നില്ല -
വെളിച്ചങ്ങളുടെ ഒരു മങ്ങിയ ചങ്ങല....
ദ്വീപുകൾക്കു നേരെ നാം തിരിക്കും.
നിനക്കവയറിയുമോ? രണ്ടെണ്ണമുണ്ടീ നദിയിൽ.
എത്ര നീളം കാണും നിശ്ശബ്ദതാ നദിക്ക്?
നിനക്കറിയുമോ നീളം?
പാതിരാവിൻ്റെയാഴങ്ങൾ തൊട്ട്
നട്ടുച്ചയുടെയുയരങ്ങൾ വരെ
ഏഴായിരത്തെണ്ണൂറു കിലോമീറ്റർ - വഴി നീളെ
ഗഹന നിശ്ശബ്ദത!

മഞ്ഞുമൂടിയ അന്തിവെളിച്ചത്തിൽ
തുഴക്കൊളുത്തുകളുടെ നേർത്ത
കിരുകിരുപ്പ്.
വലകളിൽ പിടഞ്ഞു ചാവുന്ന മീനിൻ്റെ
നിശ്ശബ്ദമൂർച്ഛകൾ.
ബോട്ടുകാർ വള്ളം വിട്ടു പോകുന്നു
നാവികർ വീട്ടിലേക്കു തിരിക്കുന്നു.
നിശ്ശബ്ദതയുടെ തീരങ്ങൾ
അദൃശ്യം, വിമൂകം.
നരയൻ കടൽക്കാക്കകൾ മെല്ലെ മെല്ലെ
ചിറകുകളാൽ മഞ്ഞുകാറ്റിനെയടിച്ചുടയ്ക്കുന്നു.

- എങ്കിലും നിൽക്കൂ: പെണ്ണിനോടു നീയെന്തു പറയും?
- കടൽക്കാക്കകൾ മഞ്ഞുകാറ്റിനെ ചിറകുകൾകൊണ്ടടിച്ചുടയ്ക്കുന്നു.
- അല്ല, നിൽക്കൂ! പെണ്ണിനോടു നീയെന്തു പറയും?
- എനിക്കു മനസ്സിലാവുന്നില്ല: ഏതു പെണ്ണ്?
- അമരത്ത് പങ്കായത്തിന്മേലേക്കു കുനിഞ്ഞിരുന്നവൾ.
- ഓ, ഞാൻ പറയും: മിണ്ടാതിരിക്കൂ, കരയരുത്.
നിനക്കവകാശമില്ല.
കിഴക്കൻ കാറ്റ് 
മൂടൽമഞ്ഞിൻ്റെ നീണ്ട കാഹളം 
മുഴക്കുന്ന രാത്രി.
ശ്രദ്ധിക്കൂ.
ഇവിടെയുണ്ടെൻ്റെ മറുപടി.
നിശ്ശബ്ദതയുടെ നദി ഇവിടില്ല.
നിശ്ശബ്ദത തകർന്നു പോയി.

നിൻ്റെ തെറ്റാണത്.
അല്ല!
നിൻ്റെ സന്തോഷം, നിൻ്റെ ഭാഗ്യം.
നീ തന്നെയതു തകർത്തു,
നിന്നെ തടവുപുള്ളിയാക്കിയിരുന്ന
ആ അത്യഗാധ നിശ്ശബ്ദത.

- 1929



Sunday, November 22, 2020

വിട തരൂയെൻ സുഹൃത്തേ - സെർജി യെസനിൻ (റഷ്യ,1895 - 1925)

*വിട തരൂയെൻ സുഹൃത്തേ
സെർജി യെസനിൻ (റഷ്യ,1895 - 1925)

വിട തരൂയെൻ സുഹൃത്തേ, വിട തരൂ
പ്രണയമേ,യെൻ ഹൃദയത്തിലുണ്ടു നീ
പൂർവനിശ്ചിതം നാം പിരിയേണ്ടതും
വീണ്ടുമൊന്നിച്ചു തമ്മിൽ ചേരേണ്ടതും.

വിട തരൂ, ഹസ്തദാനമില്ലിങ്ങിനി -
പ്പുലരുവാൻ, വേണ്ട ദുഃഖം - ചുളിയേണ്ട -
തില്ല നെറ്റി, യിപ്പോൾ മരിക്കുന്നതിൽ
പുതിയതായൊന്നുമില്ല, ജീവിപ്പതിൽ
പുതിയതായില്ലതിലേറെയെങ്കിലും.


*ആത്മഹത്യക്കു തൊട്ടുമുമ്പ് അക്ഷരാർത്ഥത്തിൽ സ്വന്തം ചോര കൊണ്ട് എഴുതിയതാണ് യെസനിൻ ഈ കവിത.

ഞാനൊരു ശബ്ദം കേട്ടു - അന്ന അഹ്മത്തോവ (റഷ്യ, 1889-1966)

ഞാനൊരു ശബ്ദം കേട്ടു
അന്ന അഹ്മത്തോവ (റഷ്യ, 1889-1966)

ആശ്വസിപ്പിക്കുന്ന ശബ്ദമൊന്നെന്നുള്ളിൽ
കേട്ടു ഞാ, നെന്നെ വിളിപ്പൂ, "വരൂ വരൂ
ഇങ്ങു വരൂ, റഷ്യ വിട്ടു പോകൂ, നിൻ്റെ
സ്വന്ത രാജ്യം പാപപങ്കിലം, ദൈവവും
കൈവിട്ട നാടു വെടിയുകെന്നേക്കുമായ്
നിൻ കൈയ്യിലെച്ചോര ഞാൻ കഴുകിത്തരാം
ശുദ്ധമാക്കാം ഞാ, നപമാനിതമായ
നിൻ ഹൃദയം, വേറൊരു പേർ വിളിച്ചിടാം
തോൽവിയും നിന്ദയും തന്ന നോവിന്നു ഞാൻ"

ശ്രദ്ധ കൊടുത്തില്ല ഞാനതിൽ, ശാന്തമായ്
പൊത്തീ ചെവികളെൻ കൈകളാൽ, ദുഃഖിത -
മെൻ്റെയാത്മാവിത്തരം വികാരങ്ങളിൽ
പെട്ടു മലിനപ്പെടാതിരുന്നീടുവാൻ

1917

Tuesday, November 17, 2020

നുകങ്ങൾ - സെസാർ വയാഹോ (സ്പാനിഷ്, പെറു, 1892-1938)

നുകങ്ങൾ
സെസാർ വയാഹോ
(സ്പാനിഷ്, പെറു, 1892-1938)

പൂർണ്ണം. കൂടാതെ ജീവിതം!
പൂർണ്ണം. കൂടാതെ മരണം!

പൂർണ്ണം. കൂടാതെ എല്ലാം!
പൂർണ്ണം. കൂടാതില്ലൊന്നും!

പൂർണ്ണം. കൂടാതെ ലോകം!
പൂർണ്ണം. കൂടാതെ ധൂളി!

പൂർണ്ണം. കൂടാതെ ദൈവം!
പൂർണ്ണം. കൂടാതില്ലാരും!

പൂർണ്ണം. കൂടാതില്ലൊരിക്കലും!
പൂർണ്ണം.കൂടാതെല്ലായ്പൊഴും!

പൂർണ്ണം. കൂടാതെ സ്വർണ്ണം!
പൂർണ്ണം. കൂടാതെ ധൂമം!

പൂർണ്ണം. കൂടാതെ കണ്ണീർ!
പൂർണ്ണം. കൂടാതെ ചിരികൾ!

പൂർണ്ണം!

Monday, November 16, 2020

കവിതകൾ - സകുതാരോ ഹാഗിവാര (ജപ്പാൻ, 1886 - 1942)

കവിതകൾ
സകുതാരോ ഹാഗിവാര
(ജപ്പാൻ, 1886 - 1942)

1.കൈത്തലത്തിലെ വിത്തുകൾ

കൈവെള്ളയിൽ ഞാനൊരു മൺകൂന തീർത്തു
മണ്ണിൽ വിത്തുകൾ പാകി
വെളുത്ത വെള്ളപ്പാത്രത്തിൽ നിന്ന്
ആ മണ്ണിൽ ഞാനിപ്പോൾ വെള്ളം പാരുമ്പോൾ
വെള്ളം കളകളത്തോടെ വീഴുമ്പോൾ
മണ്ണിൻ തണുപ്പെൻ്റെ കൈയ്യിൻ്റെ ശൂന്യതയെ
നോവിക്കുന്നു.
ആഹ്! വിദൂരതയിലേക്കു തള്ളിത്തുറക്കുന്നു ഞാൻ
മെയ്മാസ ജാലകം.
കൈത്തലം വെയ്ലത്തു നീട്ടുന്നു
പ്രസന്നമൊരു ഭൂനിലക്കാഴ്ച്ചയിൽ
തൊലി ഊഷ്മളം, സുഖകരം.
കൈയ്യിലെ വിത്തുകൾ സ്നേഹപൂർവം ശ്വസിക്കാൻ തുടങ്ങുന്നു


2.നാട്ടിൻപുറപ്പേടി

ഞാൻ നാട്ടിൻപുറത്തെ പേടിക്കുന്നു.
നാട്ടിൻപുറത്തെ വിജനമായ വയലുകളിൽ വിറയ്ക്കുന്ന
മെലിഞ്ഞു നീണ്ടു വളരുന്ന നെൽച്ചെടികളുടെ നിരകളെ പേടിക്കുന്നു.
ഇരുണ്ട പാർപ്പിടങ്ങളിൽ കഴിയുന്ന 
പാവം മനുഷ്യക്കൂട്ടങ്ങളെ പേടിക്കുന്നു.
വയൽ വരമ്പിലിരിക്കുമ്പോൾ
തിര പോലെ കനത്ത മണ്ണെൻ്റെ ഹൃദയത്തെയിരുളിലാഴ്ത്തുന്നു.
മണ്ണിൻ്റെ ചീമണം എൻ്റെ തൊലിയെ കറുപ്പിക്കുന്നു.
ഹേമന്ദ - നഗ്നമായ ഏകാന്ത പ്രകൃതി
എൻ്റെ ജീവിതം ഞെരിച്ചമർത്തുന്നു.

നാട്ടിൻപുറത്തെ വായു മ്ലാനം, ഞെരിച്ചമർത്തുന്നത്, നാട്ടിൻപുറസ്പർശം പരുപരുത്തത്, രോഗം വരുത്തുന്നത്.
നാട്ടിൻപുറത്തെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ
മൃഗചർമ്മത്തിൻ്റെ പ്രാകൃത ഗന്ധത്താൽ
പീഡിതനാവുന്നു.
ഞാൻ പേടിക്കുന്നു നാട്ടിൻപുറത്തെ.
അതൊരു വിളറിയ പനിക്കിനാവ്.


3.സ്വർഗ്ഗത്തിലെ തൂങ്ങിമരണം

വിദൂരാകാശത്തു തിളങ്ങുന്ന
പൈൻമരസ്സൂചിത്തുമ്പുകളിലേക്ക്
പശ്ചാത്താപക്കണ്ണീരൊഴുകിയിറങ്ങി.
സ്വർഗ്ഗത്തൊരു പൈൻ മരക്കൊമ്പത്തയാൾ തൂങ്ങി.
രാത്രി മാനത്തിൻ്റെ വിദൂരതയിൽ
വെളുത്ത്.
സ്വർഗ്ഗത്തിലെ ഒരു പൈൻ എന്ന
തൻ്റെ ആഗ്രഹത്തിനു വെളിയിലേക്ക്
ഒരു പ്രാർത്ഥനപോലെ തൂങ്ങി നിന്നു അയാൾ.



Sunday, November 15, 2020

ഭാഷണം - ലിയോപോൾഡ് സ്റ്റഫ് (പോളിഷ്, 1878-1957)

ഭാഷണം
ലിയോപോൾഡ് സ്റ്റഫ്
(പോളിഷ്, 1878-1957)

രാപ്പാടിയുടെ പാട്ടാസ്വദിക്കാൻ
നിങ്ങൾക്കതു മനസ്സിലാവേണ്ടതില്ല.
തവളകളുടെ വായ്ത്താരി
ലഹരി പിടിപ്പിക്കുന്നതറിയാൻ
നിങ്ങൾക്കതു മനസ്സിലാവേണ്ടതില്ല
മനുഷ്യഭാഷ എനിക്കു മനസ്സിലാവുന്നു
അതിന്റെ കാപട്യത്തോടെ, കള്ളങ്ങളോടെ.
എനിക്കതു മനസ്സിലായിരുന്നില്ലെങ്കിൽ
ഞാൻ മഹാകവിയായേനെ!

Saturday, November 14, 2020

തിളങ്ങുന്ന വീട് - ഫുക്കാവോ സുമാക്കോ Fukao Sumako(ജപ്പാൻ, 1893-1974)

തിളങ്ങുന്ന വീട്
ഫുക്കാവോ സുമാക്കോ
Fukao Sumako
(1893-1974)

ഇതൊരു തിളങ്ങുന്ന വീട്, ഒരു മുറിയുമിരുളാത്തത്.

പെരുമ്പാറ മുകളിലുയർന്ന വീട്, ഒരു നിരീക്ഷണ ഗോപുരം പോലെ തുറന്നത്.

രാത്രിയാവുമ്പോൾ ഞാനിവിടൊരു വിളക്കു തെളിയിക്കും, സൂര്യനേക്കാളും ചന്ദ്രനേക്കാളും സ്വല്പം വലുത്.

സന്ധ്യക്കെൻ്റെ വിറക്കും വിരലുകളൊരു തീപ്പെട്ടിയുരതുമ്പോൾ
എൻ്റെ ഹൃദയമെങ്ങനെ തുള്ളിക്കുതിക്കുന്നെന്നു
ചിന്തിക്കൂ.

ഞാനെൻ്റെ മുലകളുയർത്തി
ഒരു വിളക്കുമാടം കാവൽക്കാരൻ്റെ വികാരവതിയായ മകളെപ്പോലെ
പ്രണയത്തിൻ്റെ ശബ്ദം
ഉച്ഛ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നു.

ഇതൊരു തിളങ്ങുന്ന വീട്.
ഒരു പുരുഷനും നിർമ്മിക്കാനാവാത്തൊരു ലോകം
ഞാനിതിൽ സൃഷ്ടിക്കും.

കൗമാരം - ഹുവാൻ റമൊൺ ഹിമനെസ് (സ്പാനിഷ്, സ്പെയിൻ,1881-1958)

കൗമാരം
ഹുവാൻ റമൊൺ ഹിമനെസ് (സ്പാനിഷ്, സ്പെയിൻ, 1881-1958)


ഒറ്റനിമിഷം നാം രണ്ടു പേരും
ബാൽക്കണിയിൽ തനിച്ചായിരുന്നു
അന്നത്തെസ്സുന്ദരോഷസ്സു തൊട്ട്
നമ്മളന്യോന്യമർപ്പിച്ചിരുന്നു.

ചുറ്റും മയങ്ങും പ്രകൃതി തൻ്റെ -
യവ്യക്തവർണ്ണങ്ങളെയുറക്കി,
ചാരവും പാടല വർണ്ണവുമാ-
മീ ശരൽസായന്തനത്തിനുള്ളിൽ

ഉമ്മ വെയ്ക്കും, ഞാൻ പറഞ്ഞു, കൺകൾ
താഴ്ത്തിയവൾ നിന്നു ശാന്തമായി
കവിളുകളെൻ നേർക്കു കാട്ടി നിന്നൂ
നിധിയൊന്നു നഷ്ടപ്പെടുത്തും പോലെ.

ചത്തോരിലകളടർന്നു വീണൂ
വീട്ടിലെക്കാറ്റില്ലാപ്പൂന്തോട്ടത്തിൽ
പകലത്തെപ്പൂക്കൾ തൻ തൂമണമീ
വായുവിലിപ്പൊഴും തങ്ങിനില്പൂ

നോക്കാൻ മുതിർന്നില്ലെൻ നേർക്കവൾ, ഞാൻ
ചൊന്നു നാം കല്യാണം ചെയ്യുമെന്ന്
സങ്കടം വിങ്ങുമാക്കണ്ണിൽ നിന്നും
കണ്ണീരുതിരുന്നുണ്ടായിരുന്നു.

Tuesday, November 10, 2020

നോവലും സിനിമയും മറ്റും (കവിത)

നോവലും സിനിമയും മറ്റും

1
കുതിരമൗസ്

ഈ ലാപ്ടോപ്പിലടക്കിയ
നൂറു നൂറു പുസ്തകങ്ങൾക്കിടയിൽ
ഡ്രാക്കുളയുടെ നേർക്കു തന്നെ
ഈ കുതിരമൗസ്
എന്നെ വലിച്ചുകൊണ്ടു പോകുന്നതെന്ത്?
നീലജ്വാലകൾ കത്തിയാളുന്ന
രാത്രിയിലൂടെ?

2
നേരമ്പോക്ക്

മരണത്തിൻ്റെ കരുനീക്കങ്ങളുടെ
മിന്നൽവേഗത്തിനു നടുക്കിരുന്ന്
ഞങ്ങൾ പഴയ സിനിമകൾ
വീണ്ടും കണ്ടു നാൾ പോക്കുന്നു.
ബർഗുമാൻ്റെ ഏഴാംമുദ്ര മാത്രം
ഒരിക്കൽ കൂടി കാണാനുള്ള ധൈര്യമില്ലാതെ

3.
അവ്യക്തത ഞാനാകുന്നു

എന്നും പുലർച്ചെ രണ്ടിന്
വെള്ളച്ചാട്ടത്തിനു മുകളിലെ
പാറമേൽ നിന്ന്
താഴേക്കു കുതിച്ചു ചാടുന്നതായി
നിങ്ങളുടെ മോണിട്ടറിൽ തെളിയുന്നതായി
നിങ്ങൾ പറയുന്ന അവ്യക്ത രൂപം
ഞാനല്ലാതെ മറ്റാരുമാവാൻ
ഇടയില്ലല്ലോ
പ്രിയപ്പെട്ട സുഹൃത്തുക്കളേ.....

സമാപ്തി - ബൊഹ്ദാൻ ഇഹോർ അൻ്റോണിച്ച് (1909-1937, ഉക്രേനിയൻ)


ആർക്കാണു നിൻ്റെ വാക്കാവശ്യം?
ബ്രഡ്ഡുമുപ്പും തൂക്കി വിൽക്കുവോർക്കോ,
പലിശപ്പണം പിരിക്കുന്നോർക്കോ,
നിദ്രയില്ലാത്തൊരു രാത്രിയിൽ വിപ്ലവാ-
ഹ്വാനങ്ങളച്ചടിക്കുന്നോർക്കോ,
പനിയൊന്നിൽ പൊള്ളിജ്വലിപ്പോർക്കോ,
പശിയാൽ നിരാശരായ് തീർന്നോർക്കോ,
പറ്റെക്കറുത്തു നിൽക്കുന്ന തടവറ -
ക്കെട്ടിടങ്ങൾ തള്ളി വീഴ്ത്തുവോർക്കോ,- അവ-
ക്കെപ്പൊഴും കാവൽ നിൽക്കുന്നവർക്കോ?

Friday, November 6, 2020

നഖം (കവിത)

നഖം

ക്യൂടെക്സ് കുപ്പി തുറന്നു
വിരലുകളഞ്ചും നീണ്ടു.
ഇരുകാൽ വിരലുകൾ നീണ്ടു.
പുതിയ നിറങ്ങളണിഞ്ഞ്
മുറിവിട്ടെങ്ങോ പോയി.

ഉടനേ കുപ്പിയടച്ചിട്ടും
വിരലുകളെല്ലാം പോയിട്ടും
ക്യൂടെക്സ് മണമീ മുറിയിൽ മുഴുവൻ
പുരണ്ടിരിപ്പൂ മായാതെ.
മുറിയുടെ വാതിൽ തുറക്കേ
ക്യൂടെക്സ് കുപ്പി തുറന്നു!

തോട്ടക്കാരിക്കു പിറന്നാൾ ആശംസിക്കുന്ന ഒരു ചെടി (സുജിതക്ക്) - (കവിത)

തോട്ടക്കാരിക്കു പിറന്നാൾ ആശംസിക്കുന്ന
ഒരു ചെടി.
(സുജിതക്ക്)
****

ഇന്ന് തോട്ടക്കാരിയുടെ പിറന്നാളാണ്.
അതിരാവിലെത്തന്നെ
തോട്ടക്കാരിക്കു പിറന്നാൾപ്പൂക്കൾ 
നൽകി നിൽക്കുന്നു,
ഓരോ ചെടിയും

നദികൾ ഒഴുകാൻ തുടങ്ങിയ
ദിവസമാണ് ഇന്ന്.
കാരണം, ഇന്നാണ് നീ
സംസാരം തുടങ്ങിയത്.
പ്രിയപ്പെട്ട തോട്ടക്കാരീ,
പെറ്റുവീണയന്നേ
നീ സംസാരിക്കാൻ തുടങ്ങിയിരിക്കുമല്ലോ
നിശ്ചയമായും.

നദിയുടെ സംസാരം തന്നെ
അതിൻ്റെ ജലം.
ആ സംസാരം കേട്ടുകേട്ട്
തീരം പച്ചയ്ക്കുന്നു.
നദി എന്നോടാണ് സംസാരിക്കുന്നതതെന്ന്
ഓരോ ദേശത്ത തീരവും കരുതുന്നു.

സംസാരം കൊണ്ടു
മനുഷ്യരെ നനച്ചു വളർത്തുന്ന
പ്രിയപ്പെട്ട തോട്ടക്കാരീ,
ഞാൻ പൂത്തിരിക്കുന്നു,
കാണുന്നില്ലേ.
കുത്തു,സുധീഷ്, റോയ് മാഷ്,
പ്രതിഭ, രജനി, സരിത,ശബരി, സുൾഫി, ശൈലജട്ടീച്ചർ എല്ലാവരും
പൂത്തിരിക്കുന്നു.
ഈ പൂവൊന്നും
സന്ധ്യക്കു വാടുന്നുമില്ല
ഇതൾ കൊഴിയുന്നുമില്ല.
അതു നോക്കി
തോട്ടത്തിലൂടെ നീയുലാത്തുന്നു.

നീ സംസാരം തുടങ്ങിയ,
അതുകൊണ്ടു മാത്രം നദികൾ 
ഒഴുകാൻ തുടങ്ങിയ
ആ ദിവസത്തിൻ്റെ ഓർമ്മയിലാണ്
ഇന്ന് തീരങ്ങളെല്ലാം.
ഞാൻ, കുത്തു, സുധീഷ്, റോയ് മാഷ്,പ്രതിഭ...

മഴയുടെ ശബ്ദം (കവിത)

മഴയുടെ ശബ്ദം.

മഴയ്ക്ക് യഥാർത്ഥത്തിൽ
ശബ്ദമൊന്നുമില്ല.
മണ്ണിനോടടുക്കുമ്പോൾ
നമ്മൾ കൊടുക്കുന്നതാണ്
അതിൻ്റെ ശബ്ദം.
ഇന്നലെ വരെ പെയ്ത എല്ലാ മഴക്കും
മരങ്ങളും ചെടികളും പാറകളും വീട്ടുമേൽക്കൂരകളും
കൂട്ടത്തിൽ ഞാനും 
ചേർന്നാണു ശബ്ദം നൽകിപ്പോന്നത്.
എന്നാൽ ഇന്നലെ പെയ്ത മഴക്ക്
മറ്റെല്ലാവരും ശബ്ദം കൊടുത്തപ്പോൾ
ഞാൻ മാറി നിന്നു.
ഇപ്പോൾ പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ നിന്ന്
മറ്റെല്ലാവരും വിട്ടുനിൽക്കുന്നു.
ഞാൻ മാത്രം ശബ്ദം നൽകുന്നു.
ഇനി പെയ്യുന്ന മഴയ്ക്ക്
ആരും ശബ്ദം കൊടുക്കില്ല
എന്നാലും,
പെയ്തു കൊണ്ടിരിക്കുന്ന ഒരു മഴയുടെ ശബ്ദവും
പാതിയിൽ പെട്ടെന്നു പിൻവലിക്കല്ലേ
ആരും.

ഒപ്പം - ഷെർക്കോ ബെക്കാസ് (കുർദിഷ്, കുർദിസ്താൻ, 1940 -2013 )



ഒരു സന്ധ്യക്ക്
കൊച്ചു പൂന്തോട്ടത്തിലെ ഒരു ബെഞ്ചിൽ
ഒരന്ധൻ, ഒരു ബധിരൻ, ഒരു മൂകൻ
ആഹ്ളാദത്തോടെ, ആവേശത്തോടെ
ചിരിച്ചിരിപ്പുണ്ടായിരുന്നു,
മണിക്കൂറുകളായി.
അന്ധൻ ബധിരൻ്റെ കണ്ണുകളിലൂടെ കണ്ടു
ബധിരൻ മൂകൻ്റെ കാതുകളിലൂടെ കേട്ടു.
അന്ധൻ്റെയും ബധിരൻ്റെയും മുഖഭാവങ്ങളിലൂടെ
മൂകൻ മനസ്സിലാക്കി.
മൂവരും ഒരുമിച്ച് ഒരേ സമയം
പൂക്കൾ മണത്തു കൊണ്ടിരുന്നു.

ലില്ലിപ്പൂവിൻ്റെ വിശപ്പ് (ലേഖനം)

ലില്ലിപ്പൂവിൻ്റെ വിശപ്പ്.
പി.രാമൻ

ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരം നേടിയ അമേരിക്കൻ എഴുത്തുകാരി ലൂയിസ് ഗ്ലിക്കിൻ്റെ കവിതാലോകം പരിചയപ്പെടുത്തുന്ന ഏതാനും പരിഭാഷകളും ഒരു ചെറു കുറിപ്പും അടങ്ങുന്നതാണ് ഈ പംക്തിയുടെ ഈ ലക്കം. സ്വന്തം രാജ്യത്തിനു പുറത്ത് അധികം അറിയപ്പെടാത്ത കവിയാണ് ഇവർ. സ്വാഭാവികമായും കേരളത്തിലെ കവിത വായനക്കാർക്കിടയിലും ഈ കവി അപരിചിതയായിരുന്നു. ഇതുവരെ അറിയപ്പെടാത്ത ഒരു കവിതാലോകം പെട്ടെന്നു കൺമുന്നിലെത്തിയതിൻ്റെ പ്രസരിപ്പുണ്ടായി, ഇവരുടെ  കവിതകൾ വായിച്ചു വന്നപ്പോൾ. പതിവു വായനയുടെ വൈരസ്യമകറ്റുന്നതാണ് ആകസ്മികത തരുന്ന ഈ വിസ്മയം.

വൈകാരികമൂല്യമുള്ള, സാന്ദ്രമായ കവിതകളാണിവരുടേത്.വളരെ സാധാരണവും ജീവചരിത്രപരവുമായ സന്ദർഭങ്ങളുടെ വൈകാരികമൂല്യം അവ ഉയർത്തിപ്പിടിക്കുന്നു. ഇവിടെ കൊടുത്തിട്ടുള്ള കുളം, വെള്ളി ലില്ലി, ഒരു വിഭ്രമ ദൃശ്യം എന്നീ കവിതകൾ ശ്രദ്ധിക്കൂ. കുഞ്ഞുന്നാളിൽ മരിച്ചു പോയ ഒരു സഹോദരിയെക്കുറിച്ചുള്ള ഓർമ്മയിൽ കലങ്ങിയ കവിതയാണ് കുളം. മരിച്ചു പോയ ഈ സഹോദരിയുടെ ഓർമ്മ പല കവിതകളിലുമുണ്ട്. രാത്രി കുളത്തിൽ നീന്തുന്നതായി സഹോദരിയെ കണ്ടുമുട്ടുന്ന വിഭ്രമ നിമിഷമാണിവിടെ.അവളുടെ തുറന്ന കണ്ണിൽ തനിക്കു തിരിച്ചറിയാവുന്ന ഒരോർമ്മ കാണുകയാണ് കവി. കുട്ടിക്കാലത്ത് കുന്നിൻ പുറങ്ങളിൽ മേഞ്ഞുനടന്ന കുട്ടിക്കുതിരകളുടെ ഓർമ്മ. കാലമിത്രയും കഴിഞ്ഞ് ഇപ്പോഴും അവ അവിടെ മേഞ്ഞു കൊണ്ടേയിരിക്കുകയാണ്.പണ്ടേ മരിച്ചു പോയ സഹോദരിയെ തൊടാൻ കുളത്തിലെ വെള്ളത്തിലേക്കാഞ്ഞ് പിൻമാറുന്നിടത്താണ് കവിത അവസാനിക്കുന്നത്. മരണത്തിൻ്റെ, സ്നേഹത്തിൻ്റെ, സാഹോദര്യത്തിൻ്റെ, കുറ്റബോധത്തിൻ്റെ, ഓർമ്മ നൽകുന്ന വേദനയുടെ ഭാരം വൈകാരികതയുടെ വിളുമ്പിൽ എത്തിച്ചിരിക്കുകയാണ് കവിതയെ. കവിത അതിവൈകാരികമോ വാചാലമോ ആകാതെ ആ വക്കത്തു വെച്ച് അവസാനിപ്പിച്ചതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. താൻ അതിജീവിച്ചു എന്ന കുറ്റബോധം ഈ കവിതയിലും മറ്റു പല കവിതകളിലും ഒരടിയൊഴുക്കായി തേങ്ങുന്നു.

ഓർമ്മയുടെ ഇന്ധനത്തിൽ നിന്നു പടർന്നു പിടിക്കുന്ന തീയ് മനസ്സിൻ്റെ മരവിപ്പിലേക്കു പടർന്നു കയറുന്ന അനുഭവം ഒട്ടേറെക്കവിതകളിലുണ്ട്. നഷ്ടസ്നേഹം എന്ന കവിതയിൽ, മരിച്ചടക്കിയ മകളുടെ (തൻ്റെ സഹോദരിയുടെ) ശരീരം ഒരു കാന്തം പോലെ അമ്മയുടെ ഹൃദയത്തെ മണ്ണിലേക്ക് പിടിച്ചു വലിക്കുകയാണ്. 'ഒരു വിഭ്രമദൃശ്യ'ത്തിലെ, മരണവീട്ടിൽ പുതുതായിപ്പിറന്ന വിധവ ശവമടക്കു ചടങ്ങുകളിലെല്ലാം പങ്കുകൊണ്ട്, തന്നെ വന്നുകണ്ട് കൈ പിടിച്ചനുശോചിച്ചവരോടെല്ലാം നന്ദി പറഞ്ഞ് പുതിയ ജീവിതം ഉൾക്കൊള്ളാൻ തയ്യാറാവുമ്പോൾ തന്നെ എല്ലാവരിൽ നിന്നുമകന്ന് ഒറ്റയാവാനും സെമിത്തേരിയിലേക്കും ഭർത്താവ് കിടന്നു മരിക്കുന്ന ആശുപത്രിമുറിയിലേക്കും മടങ്ങിച്ചെല്ലാനും ആഗ്രഹിക്കുകയാണ്. വിവാഹത്തിനും മുമ്പ്, ആദ്യ ചുംബനത്തിൻ്റെ ഓർമ്മയിലാണ് കവിത ചെന്നെത്തുന്നത്.നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഒരു പതിവു രംഗത്തെ ഓർമ്മകൊണ്ടു മാത്രമല്ല ആവിഷ്കാരത്തിലെ കൃത്യത കൊണ്ടും ഇവിടെ കവി അസാധാരണമാക്കുന്നു. മറ്റൊരു കവിതയിൽ, 

"നമ്മളൊരിക്കൽ ലോകത്തെ നോക്കി, കുട്ടിക്കാലത്ത്.
മറ്റെല്ലാം ഓർമ്മ" (നൊസ്‌റ്റോസ്)

എന്നെഴുതുന്നുണ്ട്.മഞ്ഞ് എന്ന കൊച്ചു കവിതയിൽ, ഒരു ഡിസംബർ മാസത്തിൽ അച്ഛൻ്റെ കൂടെ സർക്കസ്സിനു പോയ മകളുടെ ഓർമ്മയാണ്. ചുറ്റും കറങ്ങുന്ന മഞ്ഞുപാളികൾക്കിടയിലൂടെ റെയിൽപ്പാതയിലൂടെ നടക്കുകയാണ് അച്ഛനും മോളും. അച്ഛൻ തന്നെ ചേർത്തു പിടിച്ച് മുന്നിലെ വെൺമഞ്ഞിലേക്കു തന്നെ നോക്കി നടക്കുന്നു.അച്ഛൻ നോക്കുന്നിടത്തേക്കു തന്നെ മോളും നോക്കുന്നു:

അച്ഛൻ കണ്ട ലോകത്തിനു നേരേ
മിഴിച്ചു നോക്കി ഞാൻ നിന്നതോർക്കുന്നു.
അതിൻ്റെ ശൂന്യത വലിച്ചെടുക്കാൻ
പഠിച്ചുകൊണ്ട്.

അത്രമാത്രം. മുതിർന്നവരുടെ ലോകത്തിൻ്റെ ശൂന്യത മുഴുവൻ ആ ഒരു നിമിഷം കുട്ടിയിലേക്ക് ഇരച്ചു വരികയാണ്. അച്ഛൻ, അമ്മ, കുടുംബ ബന്ധങ്ങൾ, മരിച്ചു പോയ സഹോദരി, തകർന്ന ബന്ധങ്ങൾ, ലൈംഗികത, പ്രസവം, വിവാഹമോചനം, പ്രിയപ്പെട്ടവരുടെ മരണങ്ങൾ എന്നിങ്ങനെ സാധാരണമെങ്കിലും സങ്കീർണ്ണമായ അനുഭവലോകങ്ങൾ ഓർമ്മകളിലൂടെ നിവർന്നു വരുന്നു, ഈ കവിതകളിൽ. കാലത്തിൻ്റെ ക്രമികതയെ പൊളിക്കുന്ന ആത്മകഥകളാണ് കവിതകൾ എന്ന് ഒരിടത്ത് (ദ ബെസ്റ്റ് അമേരിക്കൻ പോയട്രി 1993 - ആമുഖം) അവർ നിർവചിക്കുന്നതുപോലുമുണ്ട്.

സാധാരണമായത് സങ്കീർണ്ണവും കൂടിയാണ് എന്ന് ഓർമ്മിപ്പിക്കുന്നു ഈ കവി വായനക്കാരെ എപ്പൊഴും. അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ കടന്നു വരുന്ന കവിതകൾ നോക്കൂ.

"പെമ്പിള്ളാരേ", അമ്മ പറഞ്ഞു, "നിങ്ങടെ
അച്ഛനെപ്പോലൊരാളെ കെട്ട്."
അതൊരഭിപ്രായം. മറ്റൊന്ന്,
"നിങ്ങടച്ഛനെപ്പോലെ വേറൊരാളില്ല"
(പ്രിസം)
അമ്മയുടെ ആനുഷംഗികമായ ഈ  രണ്ടു സംഭാഷണ ശകലങ്ങൾ ഇടകലരുന്നിടത്ത്, അമ്മക്കും അച്ഛനും പെൺമക്കൾക്കുമിടയിലുള്ള അസാധാരണവും സങ്കീർണ്ണവുമായുള്ള ബന്ധത്തിൻ്റെ ചിത്രം തെളിഞ്ഞു തുടങ്ങുന്നു.താരാട്ട് എന്ന കവിതയിൽ കുഞ്ഞിനെ താരാട്ടുപാടിയുറക്കുന്ന അമ്മയുടെയും അച്ഛനെ മരണത്തിലേക്കൊരുക്കുന്ന അമ്മയുടെയും ചിത്രങ്ങൾ ഒരുമിപ്പിക്കുന്നുണ്ട്. മരണത്തിനായുള്ള ഒരുക്കം അമ്മയുടെ താരാട്ടിൽ കവി കേൾക്കുന്നു. കുഞ്ഞിനെ താരാട്ടിയുറക്കുന്ന അമ്മയുടെ ചിത്രം അങ്ങനെ പങ്കിലമായിത്തീരുന്നു.

ഉറങ്ങാനൊരാളെ ഒരുക്കുന്നത്
ശരിക്കും
മരിക്കാനൊരാളെ ഒരുക്കുമ്പോലെ തന്നെ.
താരാട്ടുകൾ - അവ പറയുന്നു, പേടിക്കല്ലേ.
അങ്ങനെ എൻ്റെയമ്മയുടെ ഹൃദയമിടിപ്പിനെ
പരാവർത്തനം ചെയ്യുന്നു.
ജീവനുള്ളവ
മെല്ലെ ശാന്തമാവുന്നു.
മരിക്കുന്നവ മാത്രം
അതിനാവാതെ, നിരസിക്കുന്നു.

അടങ്ങാത്ത വിശപ്പുകളുടെ ദീർഘനിശ്വാസം കേൾക്കുന്നു എന്നതാണ് ഈ കവിതകളിലെ സാധാരണ ജീവിതസന്ദർഭങ്ങളെ അസാധാരണമാക്കുന്ന മറ്റൊരു ഘടകം. സ്നേഹത്തിന്, കാമനകൾക്ക്, ആശയ വിനിമയത്തിന്, സംഭാഷണത്തിന്, പരമമായ വിമോചനത്തിന് എല്ലാമുള്ള അടങ്ങാത്ത വിശപ്പ്, ഒരു പക്ഷേ ആത്മീയമായ വിശപ്പ്, 1968-ൽ പുറത്തിറങ്ങിയ ആദ്യസമാഹാരം തൊട്ടേ ഇവരുടെ കവിതകളിലുണ്ട്. രാത്രി നിലാവിൽ വിരിഞ്ഞു നിൽക്കുന്ന വെള്ളി ലില്ലിയെക്കുറിച്ചുള്ള കവിത ഭൗതികവും ആത്മീയവുമായ വിശപ്പിൻ്റെ തീക്ഷ്ണതയാൽ പൊള്ളിക്കും - മഞ്ഞും തണുപ്പുമാണതിൻ്റെ പശ്ചാത്തലമെങ്കിലും. ദൈവത്തെ നേരിട്ടു സംബോധന ചെയ്യുകയാണ് സ്വർണ്ണ ലില്ലി എന്ന കവിത. മണ്ണിലൊടുങ്ങും മുമ്പുള്ള അവസാനത്തെ ഭയന്ന നിലവിളി കേൾക്കാത്ത ആ ദൈവം യഥാർത്ഥത്തിൽ തൻ്റെ പിതാവു തന്നെയോ എന്ന ചോദ്യം സ്വർണ്ണ ലില്ലി ഉയർത്തുന്നു. വിശപ്പ് ആത്മീയമായി മാറുന്നത് ഈ കവിതയിൽ അനുഭവിക്കാം. (ഈ കവിതകളടങ്ങുന്ന 'ദ വൈൽഡ് ഐറിസി' ലെ മിക്കവാറും കവിതകൾ പൂക്കളെക്കുറിച്ചാണ്.) 

വാചാലമല്ലാത്ത, അടക്കിപ്പിടിച്ച ഭാഷയാണ് ഈ കവിയുടേത്. കുട്ടിക്കാലത്ത് വീട്ടിൽ ഒരിക്കലും പൂർണ്ണമാകാത്ത, ശുഷ്കമായ സംഭാഷണങ്ങൾ ശീലിച്ചു വളർന്നയാളാണ് കവി. സംഭാഷണത്തിനു വേണ്ടിയുള്ള ദാഹത്തിന് ഈ ശീലം വഴിവെച്ചതായി കവിതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതൊരിക്കലും സാക്ഷാൽക്കരിക്കപ്പെടാതെ പാതിയിൽ മുറിഞ്ഞു വീഴുന്നതായും.(പ്രൂഫ്സ് ആൻറ് തിയറീസ്) അതിനാൽ മൗനം, ഒഴിഞ്ഞിടങ്ങൾ എല്ലാം അനിവാര്യമാകുന്നു. കവിതകളെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമായ 'പ്രൂഫ്സ് ആൻറ് തിയറീസി'ൽ കവി തുറന്നു പറയുന്നു, "I love white space" എന്ന്.

ഗ്രീക്ക് പുരാണങ്ങളിലേയും ബൈബിളിലേയും കഥാ സന്ദർഭങ്ങളിലേക്ക് പുതിയ നോട്ടങ്ങളയക്കുന്ന ഗ്ലീക്ക് കവിതകളെപ്പറ്റി സ്വീഡീഷ് അക്കാദമി എടുത്തു പറഞ്ഞിട്ടുണ്ട്. ഒരുദാഹരണം മാത്രം ഇവിടെ സൂചിപ്പിക്കാം. നീതിമാനായ സോളമൻ രാജാവ് രണ്ടമ്മമാരുടെ കേസ് തീർപ്പാക്കിയ പ്രസിദ്ധമായ കഥ പരാമർശിച്ച ശേഷം 'കെട്ടുകഥ' എന്ന കവിതയിൽ കവി രണ്ടു പെൺമക്കൾക്കിടയിൽ അതുപോലെ അകപ്പെട്ട ഒരമ്മയെ കാണിച്ചുതരുന്നു. ഇത്തരത്തിൽ ആഖ്യാനാത്മകമായിരിക്കേത്തന്നെ ഭാവഗീതാത്മകത ഉടനീളം പുലർത്തുകയും ചെയ്യുന്നു ഇവരുടെ കവിതകൾ. 

ലൂയിസ് ഗ്ലിക്കിൻ്റെ കവിതാലോകം കേരളമുൾപ്പെടെ പുറം ലോകങ്ങൾക്കു പരിചിതമല്ലെങ്കിലും സ്വന്തം നാടായ അമേരിക്കയിൽ വളരെ പ്രശസ്തമാണ്.2003-04 കാലത്ത് അമേരിക്കയുടെ പോയറ്റ് ലൊറേറ്റ് പദവി അലങ്കരിച്ചത് ഇവരാണ്. പുലിറ്റ്സർ സമ്മാനമുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഫസ്റ്റ്ബോൺ(1968), ദ ഹൗസ് ഓഫ് മാർഷ്ലാൻ്റ് (1975), ഡിസെൻ്റിങ് ഫിഗർ (1980), ദ ട്രയംഫ് ഓഫ് അക്കിലസ് (1985), ആറാറത്ത് (1990), ദ വൈൽഡ് ഐറിസ് (1992), മെഡോലാൻ്റ്സ് (1996), വിറ്റ നോവ (1999), ദ സെവൻ ഏജസ് (2001), അവേർണോ (2006), എ വില്ലേജ് ലൈഫ് (2009) എന്നിവയാണ് കവിതാ സമാഹാരങ്ങൾ.





ലൂയിസ് ഗ്ലിക്കിൻ്റെ കവിതകൾ
പരിഭാഷ: പി.രാമൻ

1.കുളം

ചിറകുകളാൽ രാവ് കുളത്തെപ്പൊതിയുന്നു.
പ്രഭാവലയമണിഞ്ഞ ചന്ദ്രനു താഴെ
കുഞ്ഞുമീനുകൾക്കും
പ്രതിദ്ധ്വനിക്കും ചെറുതാരകങ്ങൾക്കുമിടയിലൂടെ,
നീന്തുന്ന നിൻ മുഖം ഞാൻ തിരിച്ചറിയുന്നു.
രാത്രിയിലെ വായുവിൽ
കുളത്തിൻ മുകൾത്തടം
ലോഹമാകുന്നു.

അതിനുള്ളിൽ
തുറന്ന്,
നിൻ കണ്ണുകൾ.
ഞാൻ തിരിച്ചറിയുമൊരോർമ്മയുണ്ടവയിൽ.
നാം കുഞ്ഞുങ്ങളായിരുന്നപ്പൊഴത്തേത്.
കുന്നത്തു മേഞ്ഞിരുന്നൂ
നമ്മുടെ കുട്ടിക്കുതിരകൾ
വെള്ളപ്പാണ്ടുള്ള നരയൻ കുതിരകൾ.
അവയിപ്പൊഴും മേയുന്നു,
ഗ്രാനൈറ്റു മാർച്ചട്ടകൾക്കടിയിൽ
കുഞ്ഞുങ്ങളെപ്പോലെ കാത്തിരിക്കുന്ന
മരിച്ചവർക്കൊപ്പം,
സ്വച്ഛം
നിസ്സഹായം.

കുന്നുകളെത്രയോ ദൂരെ.
അവയുയരുന്നു,
കുട്ടിക്കാലത്തേക്കാൾ കറുത്തിരുണ്ട്.
വെള്ളത്തിനരികേ ശാന്തം കിടന്നു നീ
യെന്തു ചിന്തിക്കുന്നു?
നീ അങ്ങനെ നോക്കവേ,
മറ്റൊരു ജന്മത്തിൽ 
നമ്മളൊരേ ചോരയായിരുന്നെന്നപോൽ
നിന്നെ ഞാൻ കാണവേ,
ഒന്നു തൊടാൻ കൊതി.
എങ്കിലും, ഇല്ല, തൊടേണ്ട, പാടില്ലത്.



2.സ്വർണ്ണ ലില്ലി.

മരിക്കയാണിപ്പോ, ളറിയുന്നേൻ,ഇനി -
യൊരിക്കലും മിണ്ടി,ല്ലതുമറിയുന്നേൻ.
വിളിച്ചിരിക്കുന്നൂ തിരിച്ച്, ഭൂമിയി-
ലൊരിക്കലും വാഴില്ലിനി,യറിയുന്നേൻ.
ഒരു പൂവല്ലിപ്പോൾ വെറും തണ്ട്, ചെളി
പുരണ്ടവയെൻ്റെയിതൾഞെരമ്പുകൾ
പ്രഭോ,പിതാവേ, ഞാൻ വിളിപ്പു കൂട്ടുകാ-
രെനിക്കു ചുറ്റിലും കൊഴിയുമ്പോൾ നിന്നെ.
കരുതുന്നൂ കാൺമീലവരെ നീയെന്ന്.
കരുതലോടെ വന്നടിയരെ രക്ഷി-
ച്ചിടാതെയെങ്ങനെയറിയും നിൻ നോട്ടം?
അരികിൽ നീ വന്നോ? ഭയന്ന കുഞ്ഞിൻ്റെ
കരച്ചിൽ കേൾക്കുമാറരികിൽ, വേനലിൻ
തുടുത്ത മൂവന്തിയിളംവെളിച്ചത്തിൽ?
അതോ, വളർത്തി നീയുയർത്തിയെങ്കിലു-
മെനിക്കു നീ സ്വന്തം പിതാവല്ലെന്നാമോ?



3.വെള്ളി ലില്ലി

തണുത്തു പിന്നെയും വളർന്നു രാത്രികൾ
വസന്താരംഭത്തിന്നിരവുകൾ പോലെ
പ്രശാന്തമായവയടങ്ങുന്നൂ പിന്നെ.
നിനക്കു സംസാരമൊരു സ്വൈരക്കേടോ?
തനിച്ചിപ്പോൾ നമ്മൾ; ഒരൊറ്റക്കാരണം 
നമുക്കില്ലീ നേരം നിശബ്ദരാകുവാൻ.

നിനക്കു കാണാമോ - ഉദിക്കയാകുന്നൂ
മുഴുച്ചന്ദ്രൻ പൂന്തോപ്പിനു മേൽ, കാണുകി -
ല്ലടുത്ത പൗർണ്ണമിയിനിയൊരിക്കൽ ഞാൻ.

വസന്തത്തിൽ ചന്ദ്രനുദിച്ചപ്പോൾ കാല-
മനന്തമെന്നതു കുറിച്ചപോലെ.
തുറന്നടഞ്ഞു മഞ്ഞുതുള്ളികൾ,
മേപ്പിളിൻ കുലഞ്ഞ വിത്തുകൾ 
വിളർത്ത കൂനയിൽ പതിച്ചു.
വെളുപ്പിന്മേൽ വെളുപ്പായ്
ബിർച്ച് മരത്തിനു മേലേ ചന്ദ്രനുദിച്ചു
അടിമരം രണ്ടായ് പിരിയുന്നേടത്തു
പൊടിച്ചൊരാദ്യത്തെ ഡഫോഡിൽ നാമ്പിന്മേ-
ലിലകൾ പച്ചപ്പു പുരണ്ട വെള്ളിയായ്.

ഒടുക്കത്തിൻ നേർക്കു കുറേ ദൂരം പോന്നൂ
ഒടുക്കത്തെപ്പറ്റിബ്ഭയക്കാൻ നാമൊപ്പം.
ഈ രാത്രികളിൽ
എനിക്കറിയാമെന്നുറപ്പില്ലാ
ഒടുക്കമെന്നതിൻ വിവക്ഷകൾ
പിന്നെ 
ഒരു പുരുഷനുണ്ടരികിൽ നിൻ കൂടെ.

ആനന്ദം
ഭയം പോലെത്തന്നെ
ആദ്യത്തെക്കരച്ചിലുകൾക്കു പിറകെ
ശബ്ദങ്ങളുയർത്തുകില്ല, അല്ലേ?



4.ഒരു വിഭ്രമദൃശ്യം

ചിലതു നിന്നോടു ഞാൻ പറയാം: മരിക്കുന്നു
ദിവസവുമാൾക്കാർ, തുടങ്ങിയതേയുള്ളു,
എന്നും പുതിയ വിധവകൾ പിറക്കുന്നു
പുത്തനനാഥരും മരണവീട്ടിൽ, പുതിയ
ജീവിതമുൾക്കൊള്ളുവാൻ തുനിഞ്ഞുംകൊണ്ടു
കൈകൾ മടക്കിയിരിക്കുകയാണവർ

പിന്നെയവർ സെമിത്തേരിയിലെത്തുന്നു
ആദ്യം വരികയാണങ്ങവരിൽച്ചിലർ
പൊട്ടിക്കരയാൻ, കരയാതിരിക്കാനു-
മൊപ്പം ഭയന്നു നിൽക്കുന്നോരവരോടു
ചേർന്നു നിന്നാരോ പറയുന്നു ചെയ്യേണ്ട
കാര്യങ്ങൾ - ചില വാക്കു മിണ്ടാൻ, ഒരു പിടി
മണ്ണു ശവക്കുഴിക്കുള്ളിലെറിയുവാൻ.

പിന്നെയെല്ലാരും മടങ്ങുന്നു വീട്ടിലേ-
ക്കങ്ങു പെട്ടെന്നു നിറച്ചു സന്ദർശകർ
ചെന്നു കാണുന്നൂ വരിയായ്, കിടക്കയിൽ
പ്രൗഢമിരിക്കുമിവളെയെല്ലാവരും.
കൈ പിടിക്കുന്നൂ ചിലർ ചേർത്തു പുണരുന്നു
എല്ലാവരോടും മറുപടിയായവൾ
വല്ലതും ചൊല്ലുന്നു, വന്നതിൽ നന്ദിയും.

എല്ലാവരും വിട്ടു പോകാൻ കൊതിക്കയാ -
ണുള്ളിലവൾ, സെമിത്തേരിയിൽ ചെല്ലുവാൻ
ആസ്പത്രിമുറിയിൽ മടങ്ങിയെത്താൻ, ഇല്ല -
യില്ലാവുകി,ല്ലറിയാമവൾക്കെങ്കിലും
പിന്നിലേക്കങ്ങനെ പോകാൻ കൊതിക്കുക -
യൊന്നേ പ്രതീക്ഷ, വിവാഹത്തിനും മുമ്പു
പിന്നിലായ്, ആദ്യത്തെയുമ്മയിലെത്തുവാൻ.


5.താരാട്ട്

സ്നേഹിക്കുന്നവരെ മറുലോകത്തേക്കയക്കാൻ
എൻ്റെയമ്മ ഒരു വിദഗ്ദ്ധ.
ശാന്തമായ് പാടിയുറക്കുന്നു കൊച്ചു കുഞ്ഞുങ്ങളെ.
അച്ഛനെ അമ്മ എന്തു ചെയ്തെന്ന്
എനിക്കു പറയാൻ വയ്യ.
അതെന്തായിരുന്നാലും
ശരിയായിരുന്നു എന്നെനിക്കുറപ്പ്.

ഉറങ്ങാനൊരാളെ ഒരുക്കുന്നത്
ശരിക്കും
മരിക്കാനൊരാളെ ഒരുക്കുമ്പോലെ തന്നെ.
താരാട്ടുകൾ - അവ പറയുന്നു, പേടിക്കല്ലേ.
അങ്ങനെ എൻ്റെയമ്മയുടെ ഹൃദയമിടിപ്പിനെ
പരാവർത്തനം ചെയ്യുന്നു.
ജീവനുള്ളവ
മെല്ലെ ശാന്തമാവുന്നു.
മരിക്കുന്നവ മാത്രം
അതിനാവാതെ, നിരസിക്കുന്നു.

കറങ്ങുന്ന ഗതിവേഗമാപിനികളെപ്പോലെ
അതിവേഗം ഞെളിപിരികൊണ്ടു നിശ്ചലമാകുന്നു
മരിക്കുന്നവർ.
പിന്നവ പറന്നകലുന്നു.
എൻ്റമ്മയുടെ കൈകളിൽ അനിയത്തി
കണികകളുടെ ഒരു മേഘമായിരുന്നു -
വേറിട്ട തരികളുടെ.
ഉറങ്ങുമൊരു കുഞ്ഞോ, മുഴുത്തികവിപ്പൊഴും.
അതാണു വ്യത്യാസം.

മരണം കാണുന്ന എൻ്റെയമ്മ
ആത്മാവിൻ്റെ തികവിനെപ്പറ്റി
ഒന്നും പറയുന്നില്ല.
അമ്മ ചേർത്തു പിടിച്ചു
ഒരു കുഞ്ഞിനെ, ഒരു വൃദ്ധനെ.
ഇരുട്ട് അവർക്കു ചുറ്റും കട്ടിയിൽ തഴച്ച്
ഒടുവിൽ മണ്ണായി മാറുന്നു.

ആത്മാവ്
മറ്റെല്ലാ പദാർത്ഥവും പോലെത്തന്നെ.
അതിനു സ്വതന്ത്രമാകാൻ കഴിയുമെന്നിരിക്കെ
പിന്നെന്തിനാണ്
ഉടവു പറ്റാതെ
ഒരൊറ്റ രൂപത്തോടു മാത്രം വിശ്വസ്തത പുലർത്തി
അതിരിക്കുന്നത്?


6.മഞ്ഞ്

ഡിസംബർ ഒടുവ്, അച്ഛനും ഞാനും
ന്യൂയോർക്കിൽ പോകുന്നു, സർക്കസ്സിന്.
കടുത്ത കാറ്റിൽ അച്ഛനെൻ്റെ
ചുമലുകൾ ചേർത്തു പിടിച്ചു.
റയിൽപ്പാതയിലെ സ്ലീപ്പറുകൾക്കുമേൽ
വെളുത്ത കടലാസു തുണ്ടുകൾ വീശിയടിച്ചു.

എന്നെ ചേർത്തു പിടിച്ച്
ഇതുപോലെ നിൽക്കാൻ
അച്ഛൻ ഇഷ്ടപ്പെട്ടു.
എന്നെക്കാണാനേ കഴിഞ്ഞില്ല, അച്ഛനപ്പോൾ.
അച്ഛൻ കണ്ട ലോകത്തിനു നേരേ
മിഴിച്ചു നോക്കി ഞാൻ നിന്നതോർക്കുന്നു.
അതിൻ്റെ ശൂന്യത വലിച്ചെടുക്കാൻ
പഠിച്ചുകൊണ്ട്.
കനത്ത മഞ്ഞ് 
വീഴുകയായിരുന്നില്ല,
ഞങ്ങൾക്കു ചുറ്റും കറങ്ങുകയായിരുന്നു.


7.ചുവന്ന പോപ്പി

മഹത്തായ കാര്യം
ഒരു മനസ്സില്ലാത്തത്.
വികാരങ്ങൾ,
ഓ, അവയെനിക്കുണ്ട്. അവ
ഭരിച്ചിടുന്നെന്നെ.
എനിക്കു സ്വർഗ്ഗത്തി-
ലൊരു ദേവനുണ്ട്,
അവൻ്റെ പേർ സൂര്യൻ.
അവന്നു വേണ്ടി ഞാൻ
വിടർന്ന്, കാണിക്കും
എനിക്കു സ്വന്തമാം
ഹൃദയത്തിൻ തീയ്.
അവൻ്റെ സാന്നിദ്ധ്യം
കണക്കുള്ളാത്തീയ്.
ഒരു ഹൃദയമില്ലെങ്കിൽ
പൊലിമകൊണ്ടെന്ത്?
എൻ്റെ സഹോദരങ്ങളേ,
വളരെ നാൾ മുമ്പ്,
മനുഷ്യരായ് നിങ്ങൾ
വരും മുമ്പ്, എന്നെപ്പോ-
ലിരുന്നില്ലേ നിങ്ങൾ?
ഒരിക്കൽ തന്നത്താൻ
വിടരുവാൻ നിങ്ങൾ
അനുവദിച്ചില്ലേ,
ഒരിക്കലും പിന്നെ
വിരിഞ്ഞിടാത്തവർ?
ഇതു സത്യം,
നിങ്ങൾ പറഞ്ഞപോൽത്തന്നെ
പറയുന്നിന്നു ഞാൻ.
പറയുന്നൂ, 
ചിന്നിച്ചിതറിപ്പോകയാൽ.


8.അസ്തമയം

സൂര്യനസ്തമിക്കുന്ന അതേ സമയം
തോട്ടപ്പണിക്കാരൻ ഉണക്കിലകൾ കത്തിച്ചു.

ഈ തീയ്, ഇതൊന്നുമല്ല.
ചെറുത്, നിയന്ത്രിക്കാവുന്നത്.
ഒരേകാധിപതി നയിക്കുന്ന ഒരു കുടുംബം പോലെ.

ഇപ്പോൾ ഇതാളുമ്പോൾ
തോട്ടപ്പണിക്കാരൻ അപ്രത്യക്ഷനാകുന്നു.
റോട്ടിൽ നിന്ന്, അയാൾ അദൃശ്യൻ.

സൂര്യനോട് ഒത്തു നോക്കിയാൽ
ഇവിടുത്തെ തീയെല്ലാം അല്പായുസ്സ്, അവിദഗ്ദ്ധം
ഇലകൾ തീരുമ്പോൾ അവ കെടുന്നു.
തോട്ടപ്പണിക്കാരനപ്പോൾ
വീണ്ടും പ്രത്യക്ഷപ്പെടുന്നു
ചാരം തൂത്തുവാരിക്കൊണ്ട്

എന്നാൽ മരണം യാഥാർത്ഥ്യമാണ്.
വന്ന കാര്യം ചെയ്തു തീർത്ത,
വയൽ തഴപ്പിച്ചു വളർത്തിയ,
ഭൂമിയെ കത്താൻ പ്രചോദിപ്പിച്ച സൂര്യൻ്റേതായാലും.

അതുകൊണ്ടതിനിപ്പോളസ്തമിക്കാം.


9.സമൃദ്ധി

വേനലന്തികളിൽ ഒരു തണുത്ത കാറ്റു വീശുന്നു
ഗോതമ്പുചെടികളെ ഇളക്കിയുലച്ച്.
ഗോതമ്പു കുനിയുന്നു
വന്നണയുന്ന രാത്രിയിലേക്ക് 
പീച്ചിലകൾ കിരുകിരുക്കുന്നു.

ഇരുട്ടിൽ ഒരു പയ്യൻ പാടം താണ്ടുന്നു.
ആദ്യമായ് അവനിന്നൊരു പെൺകുട്ടിയെ തൊട്ടു.
അതുകൊണ്ടവനൊരു പുരുഷനായ്
വീട്ടിലേക്കു നടക്കുന്നു.
ഒരു പുരുഷൻ്റെ വിശപ്പോടെ.

പഴം മെല്ലെ മൂത്തു വരുന്നു -
ഒറ്റമരത്തിൽ നിന്നു കിട്ടും
കൊട്ടക്കണക്കിന്.
എല്ലാ വർഷവും കുറേ ചീഞ്ഞുപോകും.
കുറച്ചാഴ്ച്ചത്തേക്ക്, ഇഷ്ടം പോലെ.
മുമ്പും പിമ്പും ഒന്നും കാണില്ല.

ഗോതമ്പു നിരകൾക്കിടയിൽ
നിങ്ങൾക്കെലികളെ കാണാം.
മിന്നിച്ചു പായുന്നു മണ്ണിലൂടെ
മീതെ ഗോതമ്പു പൊങ്ങി നിൽക്കുന്നെങ്കിലും
വേനൽക്കാറ്റടിക്കുംപോലെയിളക്കിക്കടയുന്നു.

പൂർണ്ണചന്ദ്രൻ.പാടത്തു നിന്നൊരു
വിചിത്രശബ്ദം, ഒരുപക്ഷേ കാറ്റാവാം.

എലിക്കു പക്ഷേ ഇത്
ഏതൊരു വേനൽ രാത്രി പോലെയുമൊരു രാത്രി.
പഴവും ധാന്യവും - സമൃദ്ധിയുടെ കാലം.
ആരും മരിക്കുന്നില്ല, 
ആരും പോകുന്നില്ല വിശന്ന്.

ഗോതമ്പിന്നിരമ്പമല്ലാതെ
മറ്റൊരു ശബ്ദവുമില്ല.

തുറന്ന കത്ത്, സുഹൃദ് കവിക്ക്

തുറന്ന കത്ത്, സുഹൃദ്കവിക്ക്


പൂണുനൂൽ വെളിക്കു കാട്ടി
ജാതിവാൽ നിവർത്തി
'കൊല്ലവരെ' യെന്നു ചൂണ്ടി
ജാതിയിന്ത്യ നില്പൂ.

ജാതി തന്നെ നീതി, ജാതി
മാത്രമേ നിയമം
ജാതി തന്നെ മനുഷ്യനെ -
ക്കാട്ടുമടയാളം

പിന്നിൽ ഞാൻ കുടഞ്ഞെറിഞ്ഞു
പോന്ന ജാതിജീവിതം
എൻ മുതുകത്താഞ്ഞു ചവി-
ട്ടാതൊഴിഞ്ഞു മാറി,

അന്യജാതിക്കാരിയെന്നു
മറ്റുള്ളോർ പറയും
എൻ്റെ പെണ്ണിനൊപ്പമൊലി-
ച്ചിത്ര ദൂരം പോന്ന്

ആ നനവിൽ, ജാതിമത -
ത്തീ കരിച്ചിടാതെ
മക്കളെ വളർത്തി വി -
ട്ടയച്ചു ലോകത്തേക്ക്.

വീട്ടുകിണർ തൊട്ടിടല്ലേ
ചെ,ന്നയിത്തക്കാരി,
അമ്മയന്നു ചൊന്നതിന്നു -
മോർമ്മയിൽ മുഴങ്ങും.

പൊള്ളിയിട്ടും തീയു തന്നെ
താണ്ടി വന്നതാണ്
ചൂടു തണുക്കാൻ കവിത
വീശിപ്പോന്നതാണ്.

ഇത്തിരിപ്പൊടിപ്പുമാത്ര -
മെൻ കവിത,യെന്നാൽ
ജാത്യധികാരം നുരയും
വാക്കതിലേതുണ്ട്?

എന്നൊടൊപ്പം കൺ തുറന്ന
ജൈവലോകം കാണാ-
മെൻ്റെ വാക്കിൽ, നിന്നുലകം
നിൻ്റെ വാക്കിൽ പോലെ.

ജാതിയെത്തുരത്തുമെൻ്റെ
ചെയ്തികളാൽ തന്നെ
ഞാനുയിർത്തെടുത്തതാണെൻ
പ്രാണനും മനസ്സും.

എൻ ഉറച്ച ബോധ്യമാണെൻ
ജീവിതം സുഹൃത്തേ,
വാട്ടുകില്ലതിനെ താങ്ക-
ളിട്ടു തരും പൂണൂൽ.

എങ്കിലുമിടയ്ക്കു ചില -
രെന്നരികിൽ വന്ന്
കൈ പിടിച്ചു തൂക്കുകയ-
റെൻ കഴുത്തിൽ ചാർത്തും.

നാടു കട്ടു തിന്നവൻ്റെ
മേൽ ചെരിപ്പുമാല
പോലെയെൻ കഴുത്തിലൂടെ
പൂണുനൂലിറക്കും.

ആരിവർ? ഇവർക്കിടയിൽ
താങ്കളെയും കാണ്മൂ,
പൂണുനൂൽ ചൂണ്ടിച്ചിരിച്ചു
കയ്യടിച്ചാർക്കുന്നു.

താങ്കളുമാ ജാതിരാജ്യ-
ച്ചൂടറിഞ്ഞതല്ലേ
നമ്മൾ രണ്ടുമതിൻ തീയിൽ -
ച്ചാര, മറിയില്ലേ?

എന്നെയിങ്ങനെപ്പിടിച്ചു
പൂണുനൂലിടീച്ചാൽ
തന്നെയേ തെളികയുള്ളൂ
താങ്കൾ തൻ കവിത്വം?

താങ്കളുടെ കവിതതൻ
ശാദ്വലപ്പരപ്പി -
ന്നെൻ്റെ കണ്ണീർച്ചോര വേണ്ടാ
പൊന്തുവാൻ, തഴയ്ക്കാൻ.

ചുട്ടുനീറുമെൻ്റെ പുണ്ണ്
വീശിത്തണുപ്പിക്കാൻ
മാത്രമെൻ കവിത, യതും
പറ്റുകില്ലെന്നാണോ?

തറ്റുടുത്തു പൂണൂലിട്ടു
നിൽക്കുമൊരാൾ വേണം
എപ്പൊഴുമെതിരിൽ താങ്കൾ-
ക്കെന്നു ഞാനറിവൂ.

ഞാനതിന്നു പറ്റിയൊരു
വിഗ്രഹമല്ലെൻ്റെ
ജീവിതവഴികൾ താങ്കൾ
കണ്ടറിഞ്ഞതല്ലേ?

നാലുപുറത്തേക്കുമൊന്നു
കണ്ണയച്ചു നോക്കൂ
ജാതിഭാരതം മുഴുവ-
നങ്ങനെ നിൽക്കുന്നു.

പൂണുനൂൽ വെളിക്കു കാട്ടി
ജാതിവാളുയർത്തി
'കൊല്ലവരെ' യെന്നു ചൂണ്ടി-
യട്ടഹസിച്ചാർക്കേ,

ജീവിതത്തിൽ നിന്നു ഞാൻ
കുടഞ്ഞെറിഞ്ഞതെല്ലാം
വീണ്ടുമെൻ്റെ തോളിലിട്ടു
വീഴ്ത്തുവാൻ നോക്കാതെ,

നിൻ്റെ നേരെ,യെൻ്റെ നേരെ
നമ്മളുടെ നേരെ
പാഞ്ഞടുക്കും തിന്മയെ നാ-
മൊത്തു നേരിടേണ്ടേ?