Monday, October 30, 2023

രാമചരിതം പടലം 22

 പടലം 22


1

ആജ്ഞയേകിയതും നിശാചരരെങ്ങും വൻപട കൂട്ടിനാർ
വാഹനങ്ങളനേകമേ പലരൂപമുള്ളവ ബഹുതരം
നീളവേ കിരണങ്ങൾ പാകിടും സൂര്യനെത്തൊഴുകുന്നപോൽ കീഴുമേലുമായപ്രഹസ്തനെക്കൈവണങ്ങീ നിശാചരർ

2

കൈവണങ്ങിയ രാക്ഷസപ്പട കണ്ടടരിൽ ജയമുടൻ
കൈവരുത്തണമെന്നുറച്ചു കരേറി തന്നുടെ തേരിന്മേൽ
നാലു മന്ത്രികളോടുമൊത്തു കിഴക്കുദിക്കിലടുക്കയായ്
അഞ്ചു നായകരൊന്നു ചേർന്നു പടക്കളത്തിൽ പ്രഹസ്തനും

3

അടുത്തു വന്നവരെത്തിയ നേരമർക്കമണ്ഡലമഗ്നി പോൽ
തിടുക്കനെച്ചുവന്നൂ, കിടക്കയായ് നൽക്കുതിരകളൂഴിയിൽ
തടുത്തുകൊണ്ടു ചിലച്ചു പുള്ളുകൾ, ഭൂമി ചെമ്മേ തളരുമാ -
റടുത്തു വന്നൂ പൊടിപ്പരപ്പൊടു പാഞ്ഞു മാരുതദേവനും.

4

തളർന്ന രാക്ഷസകരങ്ങളിൽ നിന്നുമായുധങ്ങൾ നിരന്തരം
ഭയന്നെന്നോണമത്തറയിൽ വീണിതു കേവലം പലവട്ടമായ്
പല നിമിത്തങ്ങൾ മറ്റുമിങ്ങനെ പിഴച്ചു കണ്ടുമനാദരി -
ച്ചലറും വാനരവീരരോടവൻ വാതുവെച്ചടരാടിനാൻ

5

അടരിനായ് വന്ന നിശിചരൻ വരവാദരിച്ചൊരു രാമനും
"വടിവിൽ വമ്പടയോടെ വന്നവനാര്?പറയു"കെന്നരുളിനാൻ
അടിയിണക്കമലം വണങ്ങിയണഞ്ഞു കൂടീ വിഭീഷണൻ
കൊടിയ വില്ലു കരത്തിലേന്തിയ രാമനോടു പറകയായ്:

6

"പറയുകിൽ പട മൂന്നിലൊന്നിനുമിപ്രഹസ്തനേ നായകൻ
ആറണിഞ്ഞ ഹരന്നൊടും കുറവേതുമില്ലടരാടുവാൻ
ആറിനും പിന്നെ നാലിനും നല്ലിരിപ്പിട, മസ്ത്രവല്ലഭൻ
അറിവുള്ളോർക്കു പൈന്തേനുമാണിവനിന്ദ്രനിന്നഗരത്തിനേ

7

നഗരം വിട്ടിവൻ വന്നഞ്ഞതു നന്നു, മന്നിലെല്ലാടവും
മികവെഴുന്ന മുഴക്കവും വേഗം പെരുപ്പമൊക്കെയുമത്ഭുതം"
അകമഴിഞ്ഞു വിഭീഷണൻ രാജരാജനോടിവണ്ണം ചൊല്ലി -
പ്പുകഴ്ത്തവേ കപിവീരർ രാക്ഷസരോടു പൊരുതീ കനത്തൊടേ

8

കനമെഴും പട പാഞ്ഞു പോരിനായ് കളിപ്പൊടേ വന്നിടഞ്ഞപ്പോൾ
എളിയ തൂളിയുയർന്നു മൂടിയിട്ടിടഞ്ഞു കാണരുതായ്മയാൽ
വലിയ കോപിഷ്ഠർ രാക്ഷസന്മാരെ കപികൾ മണ്ണിതിൽ വീഴ്ത്തിനാർ
പൊരുതി വാനരവീരരും ചെമ്മേ രാത്രിവീരരും തങ്ങളിൽ

9

വീരന്മാരുടെ പോരിന്നാരവമേറിവന്നു പകച്ചു വൻ
തേരുമാനയും മാടുമാളൊടു സിംഹവും തുരഗങ്ങളും
പാരിലെങ്ങും മറിഞ്ഞു വീണു പരന്ന നേരം നുരഞ്ഞ ചെ-
ഞ്ചോര പാഞ്ഞങ്ങു മാഞ്ഞു പോയിതു പൊങ്ങിയ പൊടിയൊക്കെയും.

10

പൊങ്ങിയ പൊടി താണ നേരം സന്തുഷ്ടരാം കപിവീരർതൻ
വമ്പടങ്ങും വിധം തടുത്തണഞ്ഞമ്പെടുത്തു കരുത്തൊടേ
പൊഴിച്ചു വന്ന നരാന്തകനൊടു പടത്തലവൻ ദ്വിവിദനും
ചെറുത്തു മാമല കൊണ്ടെറിഞ്ഞുലകത്തിൻ സങ്കടം പോക്കിനാൻ

11

പോക്കി ദുർമുഖൻ കോപത്താൽ മരം കൊണ്ടെറിഞ്ഞു പേർ കേട്ടൊരാ
ശക്തനായ സമുന്നതനെന്ന രാക്ഷസവരൻ തന്നുയിർ
ഘോരനാം മഹാനാദന്റെ കരുത്തേറിയോരുടൽ കല്ലിനാൽ
ഏറ്റമൂക്കെഴും ജാംബവാനെറിഞ്ഞായിരം നുറുങ്ങാക്കിനാൻ

Wednesday, October 25, 2023

സത്യങ്ങൾ - ഇഗോർ ഖോലിൻ (റഷ്യ, 1920-1999)

സത്യങ്ങൾ

ഇഗോർ ഖോലിൻ (റഷ്യ, 1920-1999)

ചിലർ പറയുന്നു
ഞാനൊരു പ്രതിഭാശാലിയെന്ന്.
ഞാനതൊരിക്കലും നിഷേധിക്കില്ല.
മറ്റു ചിലർ ഉറപ്പിച്ചു പറയുന്നു
ഞാനൊരു പോഴനെന്ന്.
ഞാനതു സമ്മതിച്ചു കൊടുക്കുന്നു.
ചിലർ ആരോപിക്കുന്നു
ഞാനൊരാളെ കൊന്നെന്ന്.
ഞാൻ ശരിയെന്നു തലയാട്ടുന്നു.
ശൂന്യതയിൽ നിന്നു നെയ്തെടുത്ത സത്യമാണ്
ആളുകൾ പറയുന്നതോരോന്നും.

കവിതകൾ - വ്ലാഡിമിർ ബുറിക് (റഷ്യ,1932 - 1994)

 


കവിതകൾ
വ്ലാഡിമിർ ബുറിക് (റഷ്യ,1932 - 1994)

1.തണൽനടപ്പാതയിൽ


തണൽനടപ്പാതയിൽ
പ്രായം ചെന്ന പെൻഷൻകാർ ഇരിക്കുന്നു
പത്രത്താളുകൊണ്ടു മുഖം മൂടി
ഭയന്ന്
മരണംകാത്ത്

വയസ്സൻ കൃസ്തു
യൂദാസുമൊത്തു മുക്കുത്തു കളിക്കുന്നു
കള്ളന്മാർ കുരിശേറ്റത്തെപ്പറ്റി വീരസ്യം പറയുന്നു.
വിശുദ്ധ മേരി പേരക്കുട്ടികൾക്കായി കയ്യുറ തയ്ക്കുന്നു.

അവളുടെ കാൽക്കീഴിലിരുന്ന്
കുട്ടികൾ മണലുകൊണ്ട്
ബാബേൽ ഗോപുരം
പണിയുന്നു.


2. രാത്രി ജനലിലൂടെ ഞാനെന്റെ മുറിയിലേക്കു നോക്കി


രാത്രി ജനലിലൂടെ ഞാനെന്റെ മുറിയിലേക്കു നോക്കി.
ഞാൻ ശ്രദ്ധിച്ചു,
ഞാനവിടെയില്ലെന്ന്.

എന്റെ നിരസ്തിത്വം
സമ്പൂർണ്ണമായും സാദ്ധ്യമെന്ന്
ഞാൻ തിരിച്ചറിഞ്ഞു.


3 ഞാൻ പ്രതീക്ഷിക്കുന്നത്

നാളത്തെ ദിവസത്തിൽ നിന്നു
ഞാൻ എന്താണു പ്രതീക്ഷിക്കുന്നത്?
നാളത്തെ പത്രം

മെഴുകുതിരി - എലേന കത്സുബ (റഷ്യ, ജനനം: 1946)

 മെഴുകുതിരി


എലേന കത്സുബ (റഷ്യ, ജനനം: 1946)


മെഴുകുതിരിക്ക് ഇരുട്ടിനെബ്ഭയം.
മെഴുകുതിരിയുടെ പേടിയ്ക്കൊത്ത് വെളിച്ചത്തിന്റെ തിളക്കം കൂടുന്നു.
തിളക്കം കൂടുന്നതിനൊത്ത്
മെഴുകുതിരിക്കായുസ്സു കുറുകുന്നു.
ആയുസ്സു കുറുകുന്നതിനൊത്ത് ഭയം കൂടുന്നു.
ഭയം കൂടുന്നതിനൊത്ത് മെഴുകുതിരിക്കു തിളക്കം കൂടുന്നു.
തിളക്കം കൂടുന്നതിനൊത്ത് ആയുസ്സു കുറുകുന്നു.
ആയുസ്സു കുറുകുന്നതിനൊത്ത് ഭയം കൂടുന്നു.

Monday, October 23, 2023

രാമചരിതം പടലം 21

 പടലം 21



1

അണഞ്ഞ മാരുതിയെക്കണ്ടു രാക്ഷസർ
പിണഞ്ഞു മണ്ടിനാർ പേടി പെരുത്തെങ്ങും
തുണ്ടുതുണ്ടാക്കാമെന്നോർത്തകമ്പനൻ
അമ്പുകൾ തൂകി കാണരുതാംവണ്ണം.

2

വണ്ണമുള്ള മരാമരംകൊണ്ടടി -
ച്ചങ്ങുപൊന്തിച്ചകമ്പനൻ തന്നുടൽ
തുണ്ടമായിരമെണ്ണിയാലാം വിധം
മണ്ണിൽ വീണു ഹനൂമാന്റെ തല്ലിനാൽ

3

തല്ലുകൊണ്ടു തകർന്നു ജീവൻ തനി -
ക്കില്ലയെന്നപോലിഷ്ടമാം തേരൊടും
വില്ലൊടുമൊത്തകമ്പനൻ വീണപ്പോൾ
നല്ല ദുഃഖത്തിലോട്ടമായ് രാക്ഷസർ

4

ഓടും ശത്രുക്കളെപ്പിന്തുടർന്നുകൊ-
ണ്ടോടി മാമലകൊണ്ടെറിഞ്ഞങ്ങനെ
കൂടി പിന്നിൽ കപികൾ നിശാചരർ
വീടണവോളം,പിന്നെത്തിരിച്ചുപോയ്

5

പിന്നെ മാരുതിയെപ്പുകഴ്ത്തീ കപി -
മന്നരും വിണ്ണിൽ ദേവകളൊക്കെയും
ഉന്നതനാം വിഭീഷണനും മന്നോർ -
മന്നനുമവന്നിഷ്ടനാം തമ്പിയും

6


തമ്പുരാൻ രാമനോടേറ്റു നേർക്കുനേ -
രമ്പു പെയ്യുമകമ്പനൻ തന്നുയിർ
വമ്പനാം ഹനുമാൻ പോക്കിയെന്നതു
തുമ്പമോടെ ലങ്കേശനോടോതിനാർ

7

പറഞ്ഞു കേട്ടപ്പോളേറിയ ചൂടുകൊ-
ണ്ടയഞ്ഞ മാനസത്തോടെയാ രാവണൻ
മയങ്ങി വീണൂ ചുഴന്ന നിശാചര -
രവന്നു നന്മക്കായോതീ നയങ്ങളെ.

8

പിറന്ന കൂരിരുൾ പേടി പെരുത്തുപോയ്
കരുത്തനാം സൂര്യദേവനുദിക്കയായ്
കുറവുളേളടത്തു ശക്തി കൂട്ടിക്കൊണ്ടു
പുറംകാവൽ ഭദ്രമാക്കി ലങ്കാധിപൻ

9

കുരങ്ങുവീരർ മുച്ചൂടുമീ ലങ്കയെ
തകർത്തിടുന്നതടക്കുവാൻ രാവണൻ
ധരിച്ച തേരൊടും ചുറ്റിനടന്നുകൊ-
ണ്ടൊരിക്കൽ വന്നൊരുക്കങ്ങളറികയായ്

10

ഒരു നിമിഷംകൊണ്ടൊടുക്കുക വേണമീ
കുരങ്ങു വീരരെക്കൊന്നിനിയെന്നെല്ലാം
ആജ്ഞ കേൾക്കേ പ്രഹസ്തനണഞ്ഞു നൽ-
ശിരസ്സു പത്തുള്ളവന്റെ കാൽ കൂപ്പിനാൻ.

11

ചേവടി ഭക്തിയാൽ ചേർത്തു നമിച്ചുടൻ
നീ വിളിച്ചീടുക രാക്ഷസസേനയെ
ആവതും വേഗത കൂട്ടി നയിക്കുകെ -
ന്നാവി തെളിഞ്ഞു പറഞ്ഞൂ നിശാചരൻ

രാമചരിതം പടലം 20

 പടലം 20


1

അറുത്തൂ രാക്ഷസകണ്ഠമംഗദനെന്നു കേട്ടു
"മറുത്ത കപികുലത്തിൻ വമ്പിനെയമ്പുകൊണ്ടു
ചെറുത്തു നീ ശത്രുരാജശിരസ്സുകൾ ശരങ്ങളെക്കൊ -
ണ്ടറുക്കണം" രാവണനകമ്പനനോടു ചൊന്നു.

2

അകമ്പനൻ ദശമുഖന്റെ ചേവടിയിണ പണിഞ്ഞു
ജഗം പൊടിയാക്കുമൂക്കു തികഞ്ഞ വൻ പടയും ചൂഴ്കെ
അകമ്പടിയോടുമഞ്ചാറംഗമായ് നടന്ന നേരം
പകർന്നൂ പകലോൻ കാന്തി, പകച്ചുപോയ് പറവയെല്ലാം.

3

പറവകൾ പകച്ച നേരം പകർന്നൂ നിശാചരന്റെ
നിറമെഴും വദനകാന്തി, നിലമടിച്ചെതിർത്തൂ കാറ്റും
വചനം തളർന്നു മാഞ്ഞൂ, പകലറുതിയിൽ പോലേ
കൊടുമ പോയ് നിറവും ചൂടുമടങ്ങുമാറായീ സൂര്യൻ

4

ചൂടും തഴകൾ നാലും ചുഴന്നെഴും കൊടിയ കാറ്റു
വാടുമാ നട തുടർന്ന കുതിരയുമുള്ള തേരിൽ
പേടിയാമാമ്മാറു കേറി നിമിത്തങ്ങൾ കൂസീടാതേ -
യാടിമാമുകിൽവർണ്ണനകമ്പനൻ പോരടിച്ചു.

5

പോരടിക്കുവാൻ വന്ന രാക്ഷസന്മാരെക്കപി -
വീരർ മാമലയും കുന്നിൻ കൊടുമുടികളുമേന്തി
അടിച്ചും പൊടുപൊടേ മരാമരങ്ങളാലുട -
നെറിഞ്ഞും മാറുടയുമാറു തച്ചും പൊടിച്ചിതവർ


6

മാറിടം, ഉദരം, നാഭി, യൊളിതൂകും വദനം, കണ്ഠം
കണങ്കാൽ, ശിരസ്സ്, തുട, പാർശ്വമിവിടെയെല്ലാം
കൂടം, വേൽ, ശര, മസി, മുട്ടടി, ഗദ, ശൂലം
കുന്തം, മഴു, പരിഘയേറ്റു കപികൾ വീണു.

7

കപികുലമകന്ന നേരമകമ്പനനമ്പു പേടി -
ച്ചുരമുള്ള നളനും മൈന്ദൻ മുമ്പനാം കുമുദൻ താനും
പൊരുതിത്തൊടുത്തടുത്തപ്പൊഴുതു പോർക്കളത്തിലെങ്ങും
തെരുതെരെ നുറുങ്ങി വീണൂ കരുത്തർ നിശാചരന്മാർ

8

കരുത്തുള്ള നിശാചരർ ചെമ്മേയീ മൂവരാലും
ശരിക്കു മുടിയും മുന്നേ കൂട്ടൂ തേർ വേഗമെന്ന്
ജ്ഞാനിയാം തേരാളിയോടകമ്പനൻ പറയുമ്പോൾ
ജ്വലിക്കും ഹനുമാൻ വന്നു നിവർന്നു യുദ്ധത്തിനായി.

9

യുദ്ധത്തിനായി വന്ന ഹനുമാന്റെ നെഞ്ചിലമ്പാ -
ലകമ്പനൻ പൊഴിച്ചിതമ്പിൻ തൂവലുമാഴുംവണ്ണം
പൂത്തോരശോകക്കൂട്ടം മലയെപ്പൊതിഞ്ഞ പോലെ
കട്ടച്ചെങ്കുരുതി പാഞ്ഞു മാരുതിയ്ക്കുടൽ തിളങ്ങി.

10

തിളങ്ങുമായുധങ്ങളേറ്റുമിടയിൽ മാമലയേറേറ്റും
ശരമേറ്റും പിളർന്നു വീഴും പെരുമ്പട ദുഃഖിച്ചപ്പോൾ
കളഞ്ഞതെന്തെന്നു നോക്കും പോലേ ശിരസ്സു വേറാം
കബന്ധങ്ങളെഴുന്നേറ്റു താണ്ഡവമാടീയെങ്ങും

11

എങ്ങുമമ്പുടലിലേറ്റതെല്ലാം നിസ്സാരമാക്കി -
യങ്ങൊരു മലയെടുക്കേയകമ്പനനെയ്തൊരമ്പാൽ
പൊങ്ങി നുൾപ്പൊടിയായ് വീണു പോകേ ഹനുമാൻ വമ്പു
തങ്ങും വൻമരവുമേന്തി തരം നോക്കിയവനെത്തല്ലി.

രാമചരിതം പടലം 19

 പടലം 19



1

"കൊണ്ടലിൻ നിറമെഴുനൂറു കോടി -
ക്കുഞ്ജരനിരയെഴുനൂറു കോടി -
ച്ചെണ്ടിളകിയ വളർ തേര്, മാടും 
വൻ പട പലവക ചൂഴ്കെ നീ പോയ്
കണ്ട കുരങ്ങരെയെയ്തു വീഴ്ത്തി -
ക്കണ്ടു വന്നരചരടുക്കുമെങ്കിൽ
കണ്ടിക്കണം തല"യെന്നു കേട്ടു 
രാവണനെയവൻ വലത്തുവെച്ചു.

2

വെച്ചിതു രാക്ഷസേശ്വരനപ്പോൾ 
വെച്ചടിയിണ വണങ്ങുന്നവന്റെ
ഉച്ചിയിൽ തൻകരം, നന്മ വരുമ്മാ -
റുത്തമവചനങ്ങളാശംസിച്ചു
പന്തയം വെച്ചടരാടീടുന്നോ -
രിന്ദ്രസുതൻ തൻ സുതനെത്തടുക്കാൻ
വജ്രദംഷ്ട്രൻ നടന്ന നേരം 
കനലു പൊഴിച്ചൂ മുമ്പിൽ വാനോർ

3

ദേവകൾ കനൽ ചൊരിയുന്നതും വൻ
മാരുതനിടഞ്ഞു വരുന്നതും പോ-
രാനകളവിരതവും കണ്ണാലേ 
നീരു പൊഴിച്ചു തളർന്നതും താ-
നുടനെയറിഞ്ഞവനെങ്കിലും തേർ 
സാരഥിയൊടു "തെളി"യെന്നുരച്ചാ
മാനികൾ തലവൻ മുതിർന്നു തെക്കേ 
വാതിലു വേഗം പിന്നിലാക്കി.

4

താഴ്ത്തീ തല തുരഗങ്ങളെല്ലാം,
ഇപ്പോൾ ശുഭമല്ലെന്നു തോന്നി -
ക്കെട്ടൂ മതിയിവനെങ്കിലും പോർ 
കിട്ടീ കപിവരരോടന്നേരം
ഒട്ടകമാനകൾ വണ്ടി വൻതേ -
രുത്തമ കുതിരകളോടു സിംഹം
ചത്തിതു കഴുതകൾ പോത്തു കാലാൾ 
പത്തു സേനാംഗങ്ങൾ രാക്ഷസന്

5

അംഗങ്ങൾ പിളർന്നും മുറിഞ്ഞും മേന്മേൽ 
അഞ്ചിയ പടയെ നിരന്തരം ക-
ണ്ടെങ്കിലതറിയണമെന്നു തിരിച്ചൂ 
തന്നുടെ തേരുടൻ വജ്രദംഷ്ട്രൻ
ചെങ്ങിയ കണ്ണുകളോടും പോരിൽ 
ചെന്നണഞ്ഞരികളെയംഗദനണയും
മുമ്പു പൊടിച്ചീ ബ്രഹ്മാണ്ഡവുമൊ-
ട്ടിളകുംമാറു നിശാചരനാർത്തു.

6

ആർത്തളവലറീയംഗദനും ചെ-
ന്നേറ്റമുയർ മല വീശിയെറിഞ്ഞ -
പ്പോർത്തലമുലയെ നിരത്തീയപ്പോൾ 
പ്രാണൻ പിരിയും നിശിചര ദേഹം
ചീർത്ത വന്മരനിര കൊണ്ടെറിഞ്ഞും 
ചീറിപ്പർവ്വതങ്ങളെടുത്തെറിഞ്ഞും
കീർത്തിയുള്ളസുരരും ശത്രുക്കളെ-
ച്ചായ്ച്ചു നിരത്തീ വെറും മണ്ണിൽത്തന്നെ.

7

ഉലകത്തിൽ മരനിര വെട്ടി വേർ വി-
ട്ടുടനുടനങ്ങുമിങ്ങും വീഴും വണ്ണം
പലവിധമുടൽ പിളർന്നും മുറിഞ്ഞും 
പടയിടതുടർന്നിരുപാടും വീഴ്കെ
അലകടലലച്ചിതു ചോരയാലേ -
യഴകൊടെയൊഴുകി നുരപ്പരപ്പോ -
ടൊലിമുഴങ്ങിടും തിരനിര ചാടുമ്പോ -
ളടിയിലെപ്പിണങ്ങൾ നുറുങ്ങിടുമാറ്

8

വാരാൻ വന്നണഞ്ഞ പരുന്തു കാകൻ 
വായും പിളർന്നു താണ പേയും നായും
വാനിൽത്തിളങ്ങുമെഴുപാറി, കഴുകും 
ചോരക്കടലിൽ മുങ്ങീ തോളറ്റത്തോളം
ഹാരങ്ങളണിയുമരക്കരും പോ-
രാനയുമൊഴുകി വരുന്നൊഴുക്കിൽ
നീളെ വന്നഴകിൽ നിരന്നിതൊക്കെ -
ദ്ധീരതയുള്ളതു പറ്റെക്കളഞ്ഞേ

9

ധീരതയൊടു ശരമാരി തൂവും 
ശ്രീയെഴുമവനെയാ ബാലിപുത്രൻ
പോരിനിടയിൽ മരത്താലെറിഞ്ഞു 
പോയിതു പല നുറുങ്ങായതപ്പോൾ
വീരനൊരചലമെടുത്തെറിഞ്ഞൂ 
വീറോടു പരിചയും വാളുമേന്തി
തേരിനെ മലക്കു കൊടുത്തരക്കൻ 
ഭൂമിയിലിറങ്ങിയെണീറ്റു പാഞ്ഞു.

10

പാഞ്ഞു വന്നണഞ്ഞവൻ വാളൊടിച്ചൂ 
പാറകൊണ്ടെറിഞ്ഞുടൻ ബാലിപുത്രൻ
പാഞ്ഞങ്ങു ഗദയുമെടുത്തടുത്തൂ 
പാടവമുടയവർ തമ്മിൽ നേരേ
ആഞ്ഞുടനടിച്ചവരൊട്ടുനേര -
മാകുമ്പോൽ, പിന്നെഗ്ഗദ താഴെയിട്ടു
വർണ്ണിക്കാനൊരുത്തർക്കും തോന്നിടാതെ 
കൈയ്യാലും കാലാലുമവർ തകർത്തൂ

11

ഘോഷിച്ചാരംഗദനും രാക്ഷസനും 
പോരപ്പോൾ പരിചയും വാളുമേന്തി
പിന്നെയുടലു പല തുണ്ടമാക്കു-
മെന്നവരടരിനിടയിൽ തമ്മിൽ
ഊക്കൊടേയണഞ്ഞിട്ടടിച്ച നേരം 
വജ്രദംഷ്ട്രന്റെ തലയറുത്തെടുത്ത്
അംഗദനഴകിലലങ്കരിച്ചൂ 
പോർക്കള നടുക്കതു വെച്ചുകൊണ്ട്.

Saturday, October 21, 2023

രാമചരിതം പടലം 18

 പടലം 18


1

അല്ലൽ പോം കപികുലത്തെയൊടുക്കിയാലതിനു നീ നിൻ
വില്ലൊലി മുഴക്കൂ ചെന്നു വിസ്തൃതപ്പോർക്കളത്തിൽ
ചൊല്ലിനാൻ ലങ്കാനാഥൻ ധൂമ്രനയനനോടു
ചൊല്ലെഴും പടയോടൊപ്പം നടക്കുവാനവനും ചൊന്നു

2

നടന്നിതു തേരിന്മേലും മന്ഥരപർവ്വതത്തോ -
ടിടഞ്ഞ പോരാനമേലും കൊഴുത്ത വൻ കുതിരമേലും
കരുത്തെഴും കഴുതമേലും കൂറ്റനൊട്ടകങ്ങൾമേലും
പെരുത്ത സിംഹങ്ങൾമേലും ചൊടിയൊടേ കാലാളായും

3

ചൊടിയൊടേ കൂടം, ശൂലം, ഈട്ടി, വിട്ടേറ്, ചോട്ട,
അസി, ഇരിപ്പെഴുക്, കുന്തം, ആഴി,വിൽ, പീലിക്കുന്തം,
കുതിരവാൾ, നൂറ്റുക്കൊല്ലി, കൊടിയ വേൽ, ഭിണ്ഡിപാലം
ഗദകളും മറ്റുമേന്തിത്തിളങ്ങുമാറവർ നടന്നു.

4

ഒളിയെഴുമായുധങ്ങളോരോരോ വക നിറച്ചു
തെളിമയിൽ വേഗം തൻ തേരുറപ്പുള്ള വഴിയേ വിട്ടു
വളരിളം കഴുകൻ പാഞ്ഞു വന്നുടൻ തേരിൻ മീതെ
തെളിഞ്ഞു കണ്ടീടുമാറു ചോര ചൊരിഞ്ഞിതപ്പോൾ

5

നടക്കവേ ഭയന്നു വീണൂ കുതിരകൾ നടുങ്ങിക്കൊണ്ടു
തുടിച്ചിതിടത്തു തോള്, കുറുക്കന്മാർ പിറകേ വന്നു.
തടുത്തൂ പറവ നന്നായ്, തിടുക്കത്തിൽ ചോന്നൂ സൂര്യൻ
നടന്നിതു വീരൻ ധൂമ്രനയനനും തുലയാതപ്പോൾ

6

തുലയാതെ ധൂമ്രാക്ഷനുമറച്ചറച്ചങ്ങു വമ്പൻ
ദുർനിമിത്തങ്ങൾ കണ്ടു പേടിച്ചു തേരുമായി
പടിഞ്ഞാറേ ഗോപുരത്തിൽ വന്നു ബാണങ്ങളെയ്തു
ഹനുമാനണയും മുന്നേ കപികളെ നിരത്തീ മണ്ണിൽ

7

നിരപ്പാക്കീ പത്തിരട്ടി നിശിചരന്മാരെക്കൊന്നൊ -
രരക്ഷണം കൊണ്ടൂഴിമേലുണർവോടെ കുരങ്ങുവീരർ
ഒരുത്തനെയൊരുത്തനെക്കൊണ്ടുടനുടനെറിഞ്ഞും പാഞ്ഞും
മരത്തലകളാൽ തച്ചും മലകളാലെടുത്തെറിഞ്ഞും.

8

എറിഞ്ഞൂ മാമലയൊന്നാലേയെതിർത്തു ഹനുമാ,നേറു
പിറന്നപ്പോൾ പിഴ കണ്ടേറ്റം അകലേക്കു മാറിനിന്നു.
ഞൊടിയിടകൊണ്ടു നല്ല തേരു നുറുങ്ങിവീണു
ഗദയേറ്റു പറന്നകലെപ്പോന്ന രാക്ഷസനാർത്തു.

9

ആർത്തവൻ ഗദയാൽ വമ്പോടടിച്ചതു കണക്കാക്കാതെ
ചീർത്തൊരു മലയെടുത്തു കരുത്തൻ ഹനുമാൻ വീണ്ടും
ധൂർത്തോടെ യുദ്ധം ചെയ്ത ധൂമ്രനയനൻ തൻ മെയ്
നേർത്ത നുള്ളുപൊടിയായ് വീഴ്ത്തിയുടനെറിഞ്ഞു.

10

എറിഞ്ഞതേറ്റരക്കൻ വീഴുന്നതു കണ്ടു പറവ പോലെ
പറന്നുപോയ് രാക്ഷസന്മാർ ഭയത്തിനാലുയിരും കൊണ്ട്.
അടിച്ചടിച്ചവരെ പിന്തുടർന്നു വാനരങ്ങൾ ചെൽകേ
അകത്തു പോയ് മറഞ്ഞു കാലപുരത്തിലെത്താത്തോരെല്ലാം.

11

അന്തകൻ വീട്ടിലെത്തീ ഹനുമാനോടെതിർത്തോരെല്ലാം
ധൂമ്രാക്ഷനോടു കൂടെ തിടുക്കത്തിലെന്നു കേട്ട്
ദശമുഖൻ വജ്രം പോലെ കടുപ്പമുളെളകിറുള്ളോനാം
വജ്രദംഷ്ട്രനെച്ചാരേ വിളിച്ചുനിർത്തിപ്പറഞ്ഞു.

Friday, October 20, 2023

പടലം 17

 പടലം 17


1

പൂണ്ട മോഹമഖിലം കളഞ്ഞു പുകളാർന്ന മന്നരെഴുനേറ്റു പോ-
രാണ്ട വില്ലുശരമേന്തിയങ്ങു കപിവീരർ തന്നിടയിൽ നിൽക്കവേ
നീണ്ട ശോകമണയിച്ചിടാതെ നെറിയേറിടും ഗരുഡനും കരം
കൊണ്ടു പൂണ്ടു തടവീ,വണങ്ങി പദ,മങ്ങു മെല്ലെ വിടവാങ്ങിനാൻ

2

വാനരപ്പട പെരുത്ത കൊള്ളികളനേകമപ്പൊഴുതെടുത്തു വ -
ന്നോങ്ങി വീശി മതിലിന്നു മീതെയുയരത്തിലായെറിഞ്ഞു നിൽക്കവേ
"പാങ്ങു നോക്കി പട വെച്ചടുത്ത പടി പാർത്തു പാർത്തു ചിലരെന്തിതെ-
ന്നങ്ങു ചെന്നറിവി" നെന്നു കല്പന കൊടുത്തുടൻ നിശിചരാധിപൻ

3

നായകർക്കടരിൽ നാശം വന്നതിനു നമ്മെ വന്നു മുഷിയിക്കയോ
പൂശ കിട്ടുമതിനെങ്ങനേയു,മതു പോരു,മൊട്ടു വിളയാട്ടമോ?
ശോകമൊട്ടുമിയലാതിവർക്കു നവശോഭയേറിയതിനെന്തുവാൻ
ഹേതുവെന്നുമറികെന്നു കേട്ടുടനറിഞ്ഞു രാക്ഷസരുരയ്ക്കയായ്

4

ദുഃഖമറ്റഴകു പെറ്റു ദാശരഥിമാർക്കു, നന്മ പെരുതായി പ -
ണ്ടേതിലും കപിവരർക്കുമഗ്ഗരുഡദേവനേകിയൊരനുഗ്രഹാൽ
ഇങ്ങനേയവർ പ്രസന്നരായതു പറഞ്ഞിടാൻ പണി, പടക്കുവേ-
ണ്ടുള്ള കോപ്പു വിവരിക്കിലും വിഷമമുള്ളി,ലാകിലുമുരച്ചിടാം.

5

വിസ്തരിപ്പതു കടുപ്പമായ കൊടുവമ്പെഴുന്ന കുമുദൻ, തെളി-
ത്തേനുപോലെ പരിപക്വനാം പനസൻ, കൂടവേ പ്രഘസനെന്നവൻ
നൂറുകോടി കപിവീരർ ചൂഴ്കെ ഞൊടിയിൽ തഴപ്പൊടു കിഴക്കെഴും
ഗോപുരം വഴി കടന്നു വന്നവിടെ മൂടി മൂവരുമടിക്കുവാൻ

6

ലോകമാകെ നിറയും കരുത്തുടയ വീരരെമ്പതു വരുന്നതാം
കോടി ചൂഴ്ന്ന കപിവീരനാം ശതബലിക്കു താരനൊരു കൂട്ടുമായ്
തെക്കു ദിക്കിലവർ  കുന്നുമാമലകളൊക്കെയേന്തി വരവായിത -
മ്മാനമാടിയുടനങ്ങു ഗോപുര വഴിക്കു കാത്തവരിരിക്കയായ്

7

നോക്കി നോക്കി ഹിതമോടെ യുദ്ധമിതു തേടിവന്നു പടിഞ്ഞാറു വൻ
ഗോപുരത്തിനു സമീപമേറ്റമുടൽ ചേലിയന്നൊരു സുഷേണനും
ദംഭനും ധര നടുക്കിടുന്ന ശതകോടിയാം പടയുമാർപ്പൊടേ
വന്നു പുക്കിതൊരു നാഴികക്കിടയിലെന്നതേകിയതിസങ്കടം

8

അഞ്ചു വീരർ ഗജനും ഗവാക്ഷനഴകേറിടും ഗവയനും ബലം
കയ്യിലുള്ള ശരഭൻ, പിന്നെപ്പെരിയ ഗന്ധമാദനനുമിച്ചൊന്നോർ
ശക്തിഹീനരവരേവരെന്നു ഞൊടിയിൽ നടന്നിടയിലൂടവേ
വ്യക്തമാക്കി പടയോടുകൂടെ നിലകൊൾവിതെങ്ങുമവരെപ്പൊഴും

9

എങ്ങുമേയുടനൊരുക്കി നിർത്തി കപിവീരരും വലിയ സൈന്യവും
ചേർന്നു രണ്ടരചനായകർ ശ്രുതി പെരുത്ത രാക്ഷസ വിഭീഷണൻ
സൂര്യപുത്ര കപിരാജനൊത്തു വടദിക്കിൽ ദുർഗ്ഗമതയേറുമാ
ഗോപുരത്തിനൊടടുത്തു വന്നു നിലയായ് തിളപ്പൊടതി സാഹസർ

10

"അടുത്ത പോരിൽ കപിവീരർ തന്നെയുമൊരസ്ത്രം കൊണ്ടുടനടക്കി വി -
ല്ലെടുത്ത ദാശരഥി തന്നെയും പിന്നെയെതിർത്ത തമ്പിയെയുമൂഴിയിൽ
കിടത്തിയിന്ദ്രനെ ജയിച്ച രാക്ഷസവരൻ തിരിച്ചു നഗരത്തിൽ വ-
ന്നിരിപ്പായെങ്കിലതു മിക്കവാറും ചതി" യെന്നടക്കമവർ ചൊല്ലിനാർ

11

ചൊല്ലിനാനുടനെ രാവണൻ "സുരരിൽ മുഖ്യരും കൊടിയ രാക്ഷസർ
നല്ല ദാനവരുമൊന്നുമാരുമൊരു നാഴികയ്ക്കുയിരു കാക്കുവോർ
ഇല്ല നമ്മളുടെയസ്ത്രജാലമുടലിൽ പിളർന്നു തറയുമ്പൊ,ഴീ
രാമലക്ഷ്മണരിലൊന്നുമേശിടുവതില്ലയെന്നതതി സങ്കടം"

Friday, October 13, 2023

രാമചരിതം പടലം 16

 പടലം 16


1

വലിയ തപസ്വിയിന്ദ്രജിത്തൊരു തവണ ജയിച്ചതു കണ്ടേ
"യകന്നു വിഷാദ"മതാഘോഷിക്കാൻ ലങ്കയലങ്കരിച്ചേ
രാക്ഷസിമാരോടാജ്ഞാപിച്ചു വിമാനമേറ്റിയിരുത്തി
ഇരുൾമിഴിയാളാം സീതയെയൂക്കൊടു പോർക്കളമെത്തിച്ചപ്പോൾ
പരന്നു നുരഞ്ഞ ചോരയണിഞ്ഞു ലക്ഷ്മണനും ദേവന്മാർ-
ക്കധിപനുമങ്ങു കിടപ്പതു കണ്ടു പണ്ടറിവുള്ളവരെല്ലാം
പറവതു തന്നെ പറഞ്ഞു പറഞ്ഞു മൈഥിലി മെയ് തളർ,"ന്നാർ
കാത്തിടുമെന്നെ നല്ലതുപോലെ" യെന്നു കരഞ്ഞിരുന്നു.

2

"കരയരുതേ നീ, വിശ്വാമിത്ര മുനിയുടെ പിറകേ പോന്നി -
ട്ടിളയവനുടെ വില്ലൊലി കേട്ടലറിപ്പിടിച്ചു വിഴുങ്ങാമെന്നോർ -
ത്തടവിയെല്ലാമിളക്കി വരും താടകയുടെ വമ്പൊരമ്പാൽ
അറുതി വരുത്തീ രാമനതും കഴിഞ്ഞവർ യാഗം കാത്താർ
വമ്പട നഷ്ടപ്പെട്ടു രണത്തിൽ രാക്ഷസന്മാർക്കെന്നാലോ
അങ്ങൊരു കല്ലു കാലടി വെച്ച നേരമഹല്യയായീ
കുറുകീ ജീവിതകാലം ക്രൂരൻ രാവണന്നും മകന്നും
കുടിലനെടുങ്കണ്ണാളേ,യിതിനാൽ നീയറിയേണമിതെല്ലാം"

3

"അറിയുകയില്ലേയൊന്നുമെനിക്കെൻ തലമുടി കണ്ടും ചില്ലി -
ക്കൊടിയുടെയിടതൂർന്നഴകതു കണ്ടുമെന്റെ നഖങ്ങൾ കണ്ടും
നീൾമിഴി കണ്ടുമാനനകാന്തി കണ്ടു,മെഴുത്തു കഴുത്തിൽ
കാലടിമേൽ പൊൻകൈകളിൽ, മുലയിണ മേലും തികവൊടു കണ്ടും
ജ്ഞാനികളെന്റെ കണങ്കാൽ കണ്ടുമൊതുങ്ങിയ നടുവിട കണ്ടും
കനിവൊടുരയ്ക്കാറുണ്ടെപ്പോഴും മൂവുലകാളുമനന്തൻ
ജീവിതകാലമൊടുങ്ങാത്തോൻ വരനായിടുമേ നിനക്കെ -
ന്നന്നവർ വെറുതേ മേന്മ പറഞ്ഞെന്നിന്നു നിനച്ചീടുന്നേൻ"

4

"കരുതരുതേ നീയിങ്ങനെയൊന്നും പരമശിവൻ കൊടുത്ത
കതിരുതിരും വില്ലൊടിച്ചല്ലയോ കൈ പിടിച്ചിതു നിങ്ങൾ തമ്മിൽ
പരശുധരനെത്തടുത്തു ജയിച്ചോരിതിനുമുമ്പാരേയുള്ളൂ
പലവക മന്നരെപ്പലവട്ടം വെട്ടിമുടിച്ച നാളും?
വലിയ വനം പിടിക്കുക നീ, നിനക്കഭിഷേകമിപ്പോൾ
അരുതെന്നൊരമ്മ പറഞ്ഞതു കേട്ടു തെളിഞ്ഞിങ്ങു പോന്നതെന്തേ?
തെല്ലു നിനക്കുമിതിനെപ്പറ്റിയില്ലേയുള്ളിൽ ചിന്ത,
നന്നായറിയുമെനിക്കു, നിശാചരസന്തതി വേരറുക്കാൻ"

5

"വേഗമറുക്കും രാക്ഷസസന്തതി വേരുകൾ കപിവീരന്മാർ
വിളയുമെനിക്കെൻ ആഗ്രഹമെന്നു കരുതിയിരുന്നൂ ഞാനും
അതു ചതിയായിത്തീർന്നിതു, രാവണനുണ്ടനുജൻ, പല മക്കൾ
മരുമക്കൾ, പടയാളികളുണ്ടതിലൊരുവൻ മാത്രം രാവിൽ
പൊരുതുവതിന്നായെത്തിയ നേരം രാമലക്ഷ്മണന്മാർ
ഇരുവരുടെയും ദേഹത്തമ്പിടതൂർന്നു തറച്ചതു കാൺക!
ഭരതകുമാരന്നമ്മ നിനച്ച മാതിരി തന്നെ വന്നു
വെന്തഴൽ പൂണ്ടു പലവിധമെന്തേ ഞാൻ പറയുന്നിതിപ്പോൾ"

6

"പലവിധമെന്തു ഞാൻ പറയുന്നു? തേരും പടയും കൂടേ -
യകമ്പടിക്കാരും ജഗം പൊടിയാക്കും വാക്കും ബലവുമുള്ളോൻ
മേഘനിനാദനംഗദനോടു ചെന്നടരാടിയൊട്ടും
വഴി കാണാതേ വമ്പടയാകേ നഷ്ടമായിപ്പോയി
നിലയും തെറ്റിത്തേരു തകർന്നായുധമൊക്കേയുമൊടിഞ്ഞു
ഗതികെട്ടോടിപ്പോരിക നല്ലൂവെന്നു തിരിഞ്ഞു പോന്നു
പോരും വഴിയിൽ രാഘവനോടു മായാവിദ്യയെടുത്തു
വാനിൽ മറഞ്ഞു നിന്നിതു ചെയ്തു പ്രാണനും കൊണ്ടിങ്ങു പാഞ്ഞു"

7

"മായ പ്രയോഗിച്ചുയിരും കൊണ്ടു പാഞ്ഞതു കുറ്റമല്ലാ
മേരുമലക്കൊത്തോരു വിരാധനതിന്നു കഴിഞ്ഞതുമില്ല
വാസ്തവമറിയാശ്ശൂർപ്പണഖക്കു മൂക്കു മുറിഞ്ഞു പോയീ -
യവളുടെയിളയവർ പടയൊടു വന്നു കാലപുരത്തിൽ പൂകി
ശക്തി പെരുത്ത ഖരൻ തനിയേ ചെറുത്തവനും മുടിഞ്ഞൂ
ശക്തി കുറഞ്ഞതിനിവിടെന്താവോ കാരണമെന്നതോർത്തു
മോഹാലസ്യമെനിക്കകമേ നിറഞ്ഞു നിറഞ്ഞു വരുന്നു
മുന്നമൊരാളും രാമനു ശത്രു മന്നിതിലില്ലാ തോഴീ"

8

"ഇതിനു മുന്നേയും മേലിലുമിന്നുമാരിവനോടെതിർക്കാൻ
ഹിമമലമങ്കയ്ക്കുടലു പകുത്ത പരമേശ്വരനല്ലാതെ?
കണ്ടൊരു മായാമാനിൻ പിറകേ പോയതറിഞ്ഞല്ലേയ-
ന്നിപ്പിഴ ചെയ്യാനവിടെ വരാൻ രാവണനവസരമുണ്ടായീ?
മതിവദനേ! നിന്നോടു പിരിഞ്ഞെരിഞ്ഞു കഴിഞ്ഞ കാലം
വഴിയിൽ മദിച്ചടുത്തു തടുത്തെതിർത്ത കബന്ധൻ തന്നെ
കയ്യിലെ വാളാൽ വെട്ടിയരിഞ്ഞൊരിവന്നരുതാത്തതൊന്നില്ലാ
മോഹമിതിപ്പോൾ തീരും, ലങ്കയുമതിശയകരമായ് തീരും

9

മൃതിയിവനുണ്ടോ സർവ്വവിനാശപ്പോരിൽ? മാമരമേഴു -
മെയ്തു മുറിച്ചു, ദുന്ദുഭിദേഹം കാൽവിരൽ കൊണ്ടെറിഞ്ഞു
പിഴ പെരുതുള്ള ബാലിയെയെയ്തു നാടപ്പാടെ കൊടുത്തൂ
പെരുമ മികച്ചൊരു സുഗ്രീവന്നവൻ വന്നു കരഞ്ഞ മൂലം.
വഴി തരികെന്നു പാടുകിടന്നു ബാണമെടുത്ത നേരം
മറികടൽ വന്നു ചൊന്ന വഴിക്കു വൻചിറ കെട്ടി മുട്ടി -
ച്ചഴകിനൊടേ പെരുമ്പട കൂട്ടി ലങ്കയിൽ വന്നു കേറി -
യടരിൽ ജയിച്ചേ പോന്നതുമിപ്പോളോർമ്മയിൽ നിന്നും മാഞ്ഞോ?

10

ഇവനു സുബോധമണഞ്ഞില്ലയിപ്പോ,ളിതു മോഹാലസ്യം താ-
നതിനു നിനക്കു ഞാനടയാളമൊന്നറിയിക്കാമിപ്പോൾ
മാൻമിഴി നാണിച്ചീടും നീൾക്കണ്ണാളേ, യാനനകാന്തി
ജീവനൊടുങ്ങിപ്പോയാലധികം തങ്ങിവിളങ്ങുകയില്ല.
കേളിതു കൂടി,പ്പെരുമ മികച്ച വിമാനം പേറുകയില്ലാ
വിധവളെത്തനിക്കകമെന്നാൽ നിന്നെ വഹിച്ചതിവേഗം
വന്നിതു, നിന്നിൽ സ്നേഹമെനിക്കുണ്ടേറ്റവുമതിനാൽ ചൊല്ലു-
ന്നീയുപദേശം നീൾമുടിയാളേ,ദുഃഖമകറ്റിപ്പോകൂ

11

കളയുക നിന്റെയുള്ളിലെ ദുഃഖം" രാക്ഷസവേരറുക്കാൻ
കരുതിയുണർന്നു വീരരെണീറ്റു ശരനിരകളെടുത്തു
തെരുതെരെയെങ്ങും വലിച്ചു തൊടുക്കും മുന്നമേ നടക്കാൻ
മൈഥിലിയോടു മെല്ലെയിരന്നു ത്രിജട നടന്ന നേരം
വളർമലയേഴുമാഴിയും വാനുമൂഴിയുമൂഞ്ഞാലാടും
പടിയിളകുന്ന വൻചിറകിൻ കാറ്റൂക്കൊടടിച്ച നേരം
തിരികെ ശരങ്ങളായി മടങ്ങിക്കാട്ടിലൊളിച്ചൂ പേടി -
ച്ചരചരുടേയുടൽ മുഴുവൻ മുഴുകിച്ചുറ്റിയ പാമ്പുകളെല്ലാം.

Thursday, October 12, 2023

രാമചരിതം പടലം 15

 പടലം 15


1

ലക്ഷ്മണകുമാരനുടെ ജ്യേഷ്ഠനൊടു പോരിൽ
സുപ്തരെ വധിപ്പവനുമഗ്നികൊടിയോനും
ഒത്തുടൽ തൊടുത്തു വരവായ് യജ്ഞകോപൻ
ചെറ്റുമുലയാ കിരണകേതനനുമായി.

2

ഒത്ത പനസൻ വിദ്യുജ്ജിഹ്വനൊടെതിർത്താൻ
അത്ര കൊടുതായ് നളനടുത്തു പൊരുതാനായ്
കീർത്തി പെരുകീടും പ്രതാപനൊടു, കോപി -
ച്ചത്ഭുതമെഴും പടിയെതിർത്തു മറ്റുള്ളോർ

3

എതിർത്ത പടയിൽ കപികുലാധിപർ ജയിച്ചൂ
പെരിയ രാക്ഷസരെയോരോരുത്തരായി.
ഉദിച്ചുയർന്ന സൂര്യനുടനേ കടലിൽ വീണൂ
ഒരുങ്ങി പിന്നെ നിശിചരർ രാപ്പോരിനായി.

4

ഒരുങ്ങിയയുടൻ തടിയും മാമരവും വാനം
ചുമന്ന മലയും തുടർന്നെറിഞ്ഞെറിഞ്ഞു പോരിൽ
പതിഞ്ഞു കിടന്നോരു കപിവീരരെയരക്കർ
കമിഴ്ന്നു വാലിൽ തടവി കൈ കൊണ്ടറിഞ്ഞു.

5

ചെന്നണയവേ ചിലർ നിശാചരനല്ലേ നീ -
യെന്നു കൈ തടവിയുടനെകിറു കണ്ടു കപികൾ
കൊന്നുടനുടൻ പിടിച്ചു രാക്ഷസരെയെല്ലാം
വെന്നു ഹരിവീരർ മലകൊണ്ട്, ശിലകൊണ്ടും.

6

കൊണ്ടെരിഞ്ഞ കോപമൊടു മൂടി മറയിട്ടേ
വന്നവരൊരാറും നാലും രാക്ഷസരെ നേരേ
കണ്ടുടനെ വൻപടയൊടും പൊരുതടക്കി -
ക്കണ്ടകകുലം മുഴുവനും മുടിച്ചു രാമൻ

7

തേരു പൊടിയാക്കി, ശരമായുധങ്ങളെല്ലാം
കൈകളിലെടുത്തവയെടുത്തവയൊടിച്ചേ
ബാലിമകനലറിയടരാടുവതു കണ്ടേ
മായയൊടിരുട്ടിൽ മറവായ് മേഘനാദൻ

8

മറഞ്ഞു നിന്നു നാഗാസ്ത്രമെടുത്തടരിലെങ്ങും
ജയത്തിൽ മതിമറന്ന കപിവീരരുടൽ, തലയും
നുറുങ്ങും വണ്ണമെയ്തു മുടിയിൽ കൊടുമയോടേ -
യടിച്ച ശേഷം മറഞ്ഞണഞ്ഞു രാമസവിധത്തിൽ.

9

തറഞ്ഞു മുടി തൊട്ടടിവരേക്കിടയിലെങ്ങും
മുറിഞ്ഞു വരുമാറുടനെ തുടുതുടനെയമ്പാൽ
പിടിച്ചു കെട്ടിപ്പിണച്ചിടവെ പിൻപിറന്നവൻ മെ-
യ്യണിഞ്ഞു വന്നു തറഞ്ഞ കൊടുശരനിരകൾ കൊണ്ടേ.

10

കൊണ്ടുടലിലേറിയ കടുംകണകളാൽ പോ -
രിണ്ടൽ പെരുതായിരുവരും ഭുവിയിൽ വീണു
വിശ്വമുലയുംപടിയരക്കനലറിക്കേ -
ട്ടെട്ടുദിശ നോക്കിയെഴുനേറ്റു കപിവീരർ

11

എഴുനേറ്റു പോം ബാക്കി കപികളെന്നോർത്തേ
തൊഴുതു രാവണനോടു രാമദുഃഖം ചൊന്ന്
പിഴ പഴുതുമില്ലാത്ത തൻ നിലയനം പു -
ക്കഴകൊടെയിരുന്നിതു തപസ്വിയിന്ദ്രജിത്ത്.

Tuesday, October 10, 2023

ഈഴം അഗതി ക്യാമ്പ് കവിതകൾ

 ഈഴം അഗതി ക്യാമ്പ് കവിതകൾ


1.വിശ്വാസത്തിന്റെ ശബ്ദം

- ഭൂമിക, ഊത്താങ്കരൈ ക്യാമ്പ്, കൃഷ്ണഗിരി

പൗരത്വത്തോടുള്ള എന്റെ വിശ്വാസം:

രാത്രി നിലാവിന്മേൽ വയ്ക്കും പോലെ
തെന്നൽ കാറ്റിൻ മീതെ വയ്ക്കും പോലെ
വാക്ക് നാവിൻ മീതെ വയ്ക്കും പോലെ
ചെടി മണ്ണിൻ മീതെ വയ്ക്കും പോലെ
ചിത്രം നിറത്തിന്മേൽ വയ്ക്കും പോലെ
പക്ഷി ചിറകിൻ മീതെ വയ്ക്കും പോലെ
കുഞ്ഞ് അമ്മതൻ മീതെ വയ്ക്കും പോലെ
തോണി നദിമേലേ വയ്ക്കും പോലെ.

(കാലച്ചുവട്, ഏപ്രിൽ 2023)

2.

പോകെപ്പോകെ പരിചയമാകും
എല്ലാ അച്ഛനമ്മമാർക്കും
തങ്ങളെപ്പോലെ കുഞ്ഞുങ്ങളും
അനാഥരായ് ജീവിച്ചാൽ മതി എന്ന്

- ക.ആസാദ് തിരുവാതവൂർ ക്യാമ്പ്, മധുര

(കാലച്ചുവട് ഏപ്രിൽ 2023)

Sunday, October 8, 2023

രാമചരിതം 14

 രാമചരിതം 14


"ചതിയാലേ വനത്തിൽ നിന്നു ജാനകി തന്നെ മുന്നം
മതിമറന്നെടുത്തുകൊണ്ടു മറികടൽ കടന്നുപാഞ്ഞ്
ഹിതത്തോടിരുന്ന നിന്നെ പോരിനായ് തേടുന്നൂ ഞാൻ
കതിരവപുത്രൻ കൂട്ടായ് രാമന്റെ പടയുമായി"

"പടയുമായ് വന്നുവെങ്കിൽ ഇനിയൊട്ടും വൈകുകില്ല
കൊലയാനക്കൂട്ടം കണ്ടാലലറുന്ന സിംഹം പോലെ.
കൊടിയ വാനരകുലത്തെ തകർത്തുകൊണ്ടൊഴുകും ചോര
കുടുകുടെക്കൂടിച്ചരക്കർ കൂട്ടമിട്ടാർക്കുമിപ്പോൾ"

എന്നു രാവണൻ ചൊൽകേയംഗദൻ മറുത്തുരച്ചു
"ഒന്നുകിൽ മൈഥിലിയെ തന്നു വന്നടി വണങ്ങി
നിന്നുകൊള്ളല്ലെന്നാകിൽ പോരിനായ് വന്നോരെന്നെ
വന്നെതിരിടുകയെന്ന രാമവാക്യം നീ കേൾക്ക"

ഇത്തരം വാക്കു കേട്ടു വളഞ്ഞുള്ള ചില്ലിയോടും
കോപിച്ചിളകിപ്പറ്റേച്ചുവന്നുള്ള മിഴികളോടും
അന്തക സമം ഭയങ്കരന്മാരാം രാക്ഷസരോ -
"ടൂറ്റമുള്ളിവനെക്കെട്ടാനെല്ലാരും വരുവി"നെന്നാൻ

"വരുവിൻ" രാവണൻ ചൊൽകേ വന്നണഞ്ഞവരെയെല്ലാം
ഉണർവുള്ള ബാലിപുത്രനുയർന്നുടനടിച്ചു കൊന്നു
പുകഴാർന്നയോദ്ധ്യാരാജന്നടിയിണ വണങ്ങിച്ചേർന്നു
നിലകൊണ്ടു രാവണൻ വാക്കറിയിച്ചാൻ ഹരികളേയും

"കുരങ്ങക്കുലം മുഴുവൻ കൊന്നൊടുക്കിയിട്ടിന്നു
മുടിക്കും ഞാനിരവിൽത്തന്നെ രാമലക്ഷ്മണന്മാരെ"
മല പോൽ തോളുള്ള ബാലീസുതനീ രാവണവാക്യ-
മറിയിക്കേ സുഗ്രീവൻ ചെന്നിളക്കിനാൻ സേനയെല്ലാം.

ഇളക്കിയ സേന വന്നു മാമല പറിച്ചെടുത്തു
വലിയ കിടങ്ങു തൂർത്തൂ മരങ്ങളും മലയും കല്ലും
കളിപ്പോടു പിടിച്ചടുത്തു കടൽ കിടന്നലറും പോലെ
തിളപ്പോടെ ചെന്നെതിർത്തൂ രാക്ഷസസൈന്യത്തിനെ

എതിർത്ത വൻകപികുലത്തെത്തേരിൽ കയറി വന്നും
കുതിപ്പെഴും കുതിരമേലും കുഞ്ജരനിരയിന്മേലും
ഹിതത്തോടണഞ്ഞ സന്തുഷ്ടന്മാരാം നിശിചരന്മാർ
തനിക്കുതാൻ പോന്ന പടയാളിമാരോടെതിർത്തു.

ഒപ്പമാണിവനെനിക്കെന്നംഗദൻ ചെറുത്തുനിന്നാ -
നെപ്പുവനവും വെല്ലുമിന്ദ്രജിത്തിനെത്തന്നെ
അപ്പൊഴുതടരാടീ ഹനുമാൻ ജംബുമാലിയോ -
ടപ്രഹസ്തന്റെ വമ്പു നശിപ്പിച്ചൂ സുഗ്രീവനും

ഒടുക്കീ വിവിധൻ പോരിൽ അശനിനേരൊളിയുള്ളോനെ
തഴപ്പുള്ള നീലൻ നേരേ തടുത്തൂ നികുംഭൻ തന്നെ.
വഴിപ്പെടുമാറടുത്തൂ മൈന്ദൻ വജ്രമുഷ്ടിയെ
തടുത്തൂ തപനനുടെ ശ്രീയെക്കീർത്തിമാൻ ഗജൻ

തടുത്തൂ യുദ്ധത്തിലാട്ടിസ്സമ്പാതി ദേവന്മാരും
ഭയക്കും പ്രജംഘൻ തന്നെ, മിത്രങ്ങളെയൊക്കേയും
മുടിപ്പവനെത്തടുത്തൂ വിഭീഷണൻ, ലക്ഷ്മണനോ
നയനം വിരൂപമായ രാക്ഷസനോടിടഞ്ഞു.











Saturday, October 7, 2023

രാമചരിതം 13

 രാമചരിതം 13


കുടതഴകൾനിഴലിൽ വമ്പൻ പടക്കോപ്പുമായ്
ദശമുഖനിരിക്കുന്ന കണ്ടെണീറ്റോടിവ-
ന്നഴകിനൊടു മൂടീ കിടങ്ങുകൾ ചുറ്റിലും
മലനിരയടർത്തിയതിലിട്ടവർ കൂട്ടമായ്.
മുഴുമതി കുതിച്ചു മേലേറുന്ന മാളികകൾ
ബലമുടയ മതിലിന്റെ കല്ലുമെല്ലാം തല്ലി
നഗരമതിലെങ്ങും തകർത്തു നാശം ചെയ്തു
കപികൾ ദശരഥസുതരുമൊത്തങ്ങു ചുറ്റിനാർ

കപിനിരയനേകനൂറായിരത്തോടൊത്തു
വിവിദനും നീലനും മൈന്തനീ മൂവരും
ഉദയദിശയിൽ പെരിയ കോട്ടവാതുക്കലായ്
ജവമൊടെയണഞ്ഞിതു രാമന്റെ വാക്കിനാൽ.
അതിവിപുലസേനയും കേൾവികേട്ടുള്ളോരു
ഗജനാദിയാമഞ്ചുപേരുമായംഗദൻ
പുറമെയരിസൈന്യം പിണങ്ങുന്നതും പാർത്തു
പെരുമ മികുമാത്തെക്കേ ഗോപുരം പൂകിനാൻ

പൊരുതുമരിനിരയുടെ പുറപ്പാടു നോക്കിയും
ബലമൊടിരുനൂറുകോടിപ്പടക്കോപ്പൊടും
പണിയിവരൊടേറ്റുമുട്ടാനെന്നരക്കരിൽ
ഭയമുയരുമാറു യുദ്ധത്തിന്നണകയായ്
വരുണദിശ കാക്കുന്ന ഗോപുരത്തിൻ പുറ-
ത്തിരുവർ പടയാളികൾ വാടാത്ത കൂട്ടുമായ്
പവനതനയൻ മൈഥിലിക്കു രാഗം ചേർന്നൊ-
രരചർമണി വമ്പൊടേ ചൊല്ലുമച്ചൊല്ലിനാൽ

അരച,നുലകങ്ങൾ മൂന്നിന്നുമൂന്നായവൻ,
അമല,നമരർക്കെല്ലാം തമ്പുരാൻ, ഭക്തരിൽ
കരുണ പൊഴിയുന്ന കാകുൽസ്ഥ,നാപത്തിനെ -
ക്കളവതിനു വമ്പെഴും തമ്പിയും ഹരിവര-
പ്രമുഖരെല്ലാരും വിഭീഷണൻ താനുമായ്
അറുതി ദുഃഖത്തിനും രാക്ഷസർക്കും വരാ-
നണകയായ് മെല്ലെ വൻകോട്ട ശോഭിക്കുമു-
ത്തരദിശയിൽ ഗോപുരത്തിൻ പുറത്തൂഴിയിൽ.

അറുതി നമ്മൾ തമ്മിലുള്ളടുപ്പത്തിന്നു
വരരുതിതു മൂല,മതിർ താണ്ടി നിൻ മുന്നിൽ ഞാൻ
ഇതുവരെയണഞ്ഞില്ല നീയെന്റെ മുന്നിലും
ഝടുതി നടകൊൾക പൊയ് പൂക കിഷ്കിന്ധയിൽ
അവനൊരു നരൻ, വാനരൻ നീ, പരസ്പരം
സുദൃഢസഖരാകുവാനെന്താണു കാരണം?
അവനെയറിവീലേ നിനക്കെന്നു രാക്ഷസൻ
മൊഴിയവെ ഹരീന്ദ്രനും ചൊല്ലിനാൻ മെല്ലവേ:

"വിരളുമിളമാൻകണ്ണി സീതയെക്കട്ടുകൊ-
ണ്ടലകടൽ കടന്നു ലങ്കാപുരം പുക്കിരു -
ന്നഴകു പറയും നിന്നെച്ചെഞ്ചെമ്മേ യുദ്ധത്തിൽ
തലയറുത്തുടലു തുണ്ടംതുണ്ടമാക്കിയാ-
ശകലങ്ങൾ പേയ്ക്കും പരുന്തിനും തീനാക്കി -
യെട്ടുദിവസത്തിന്നകം നൽകിയേ വീട്ടി-
ലെത്തിടുകയുള്ളൂ തിരിച്ചു ഞാൻ, പോയ് പറക
നിശിചരവരന്നോട്" സുഗ്രീവനോതിനാൻ.

നിശിചരനവൻ ചെന്നു തന്റെ രാജാവിനോ -
ടറിയിച്ചു സുഗ്രീവവാക്യമപ്പോഴവൻ
മിഴി മുഴുവനും ചെങ്ങി, "ചൊല്ലു ചൊല്ലെങ്ങനേ
നലമിയലുമംഗദനെന്നോടുരച്ചത്?
ദശരഥസുതന്മാർ പറഞ്ഞതൊന്നില്ലയോ?
കപികളവരെങ്ങനെ യഥേഷ്ടം സ്വതന്ത്രരായ്
നിലയുറപ്പിച്ചു നിൽക്കുന്നിതെന്നൊക്കെയും
സരസവിശദം ചൊല്ലുകെന്നൊ"ടെന്നോതിനാൻ.

"പറയുക പ്രയാസം, ശ്രമിച്ചിടാം, കീർത്തിമാൻ
പവനസുതനും പിന്നെ നീലനും ബാലിതൻ
മകനുമൊരുമിച്ചു നാലഞ്ചു പേർ കൂട്ടമായ്
വീറുറ്റ വില്ലാളിമാരവർക്കൊക്കെയും
സത്യമാം കൂട്ടായി രാമനും തമ്പിയും
സകലഭുവനത്തിലും പെരിയതാം പടയോടേ
വരികെ വരികേ പുറത്തോട്ടേക്കു പോകുന്ന
വഴി തടയുമാറു വടക്കടുത്താരവർ"

"വഴി തടഞ്ഞുവോ ചുറ്റുചുറ്റായിയെങ്ങു,മെതി -
രിടുവതിനു വന്നതാർ ശത്രു പണ്ടെന്നൊട്?
അറിയണമുടൻ ജയമാർക്കെന്നതിപ്പൊഴേ
ഒഴിയട്ടെ മറ്റുള്ളതൊക്കെയു,മാകയാൽ
പിഴ വന്നുകൂടാത്ത വണ്ണം നടക്ക നാം
അരുതധികമായ് ക്ഷമയിക്കാല" മിങ്ങനെ
ഉഴറിയധികാരികൾക്കുൾക്കനം തോന്നുമാ -
റരുളിയെഴുനേറ്റാൻ നലം ചേർന്ന രാവണൻ

ഗുണഗണമിണങ്ങുമംഗദനെ മന്നോർ തൊഴും
നരപതി വിളിച്ചു "നീ ചെന്നു ചോദിക്കുക
ബലമധികമെന്തേ നിന,ക്കെന്റെ ഭാര്യയെ
വിരവൊടു കവർന്നുകൊണ്ടിങ്ങനേ ചെഞ്ചെമ്മേ
പൊലിമയൊടു പേർകേട്ട ബന്ധുക്കൾ മക്കളും
വലിയ പടയാളിമാരും പടക്കോപ്പുമായ്
ഉലകിലീ ലങ്കയിൽ വന്നിരുന്നിങ്ങനേ
യഴകു പറയാൻ നീളെ വാഴുകയില്ല നീ"

അഴകുപറയാനെനിക്കും പറ്റുമേ, നിന -
ക്കുയിരൊടുടൽ കൂടീട്ടിരിക്കേണമെങ്കിലോ
കുറവു പറയുന്നതു നിറുത്തി നീയെന്നുടെ
കുയിൽമധുരമൊഴിയാളെ നൽ,കതല്ലായ്കിയോ
പലതര രണായുധമെടുത്തുവന്നമ്പേറ്റു
പരലോക നിലയനം പൂക നീ"യെന്നങ്ക -
ത്തറയിലറിയിക്കുവാനംഗദൻ ചാടിനാൻ
ചതിയുടയ രാക്ഷസാധീശന്റെ മുന്നിലായ്




















































Sunday, October 1, 2023

രാമചരിതം 12

 രാമചരിതം 12


"ഉരചെയ്യാമൊന്നിനിയും നിന്നോടൊരു വൻകുരങ്ങു ചെയ്ത പിഴ -
ക്കൊരു രാവിൽ ചത്തേപോയൊക്കെയുമരഞൊടിയിൽ മഹോദരനാൽ
വന്നൂ പോരിനു രാമനുമപ്പോഴേക്കുമവന്റെ വില്ലും തലയു-
മെടുത്തൂ കൂടെച്ചെന്നവർ, പോരിനു നിന്നേയില്ലാ ലക്ഷ്മണൻ

അടരാടുന്നോരില്ല നമ്മോ, ടതു നിൽക്കട്ടേ കാട്ടെടോ തല -
വടിവൊത്തോരു വില്ലും വിദ്യുജ്ജ്വിഹ്വാ വേഗ"മെന്നു പറകേ
ഉടനേ ചെന്നാ മിന്നൽനാവനൊരുക്കി വെച്ച മായയെല്ലാം
നടുവിൽ വെച്ചൂ നേട്ടമിതെന്നായ് നടുങ്ങി നോക്കീ ജാനകിയും.

നോക്കിപ്പാർക്കുമ്പോളടയാളം നൂറു കോടിയൊത്തതു ക -
ണ്ടേറ്റം ശ്രീയുള്ളംഗമിതെന്നേയുള്ളുചുട്ടുറയ്ക്കുകയാൽ
ഊക്കും പോക്കിപ്പലതും തന്നത്താനേ തന്റെ മനസ്സിലുരച്ച്
ദീർഘശ്വാസം ഭൂമി വിടുമ്മാറുടനേ കണ്ണിൽ നീരു പരത്തി.

നീർ ചോരും കണ്ണോടേയുടലിൽ പൊടിയുമണിഞ്ഞു വീണു പിര-
"ണ്ടിനിയാരെന്നെപ്പോറ്റിടുമടരിൽ കേമരാം ഖരാദികളാം
കനത്ത പെരുതാമാഴി തടുത്തു കടന്ന നീ മഹോദരനാം
ചെറുതാമൊരു തോടിന്നു കടപ്പതിനെന്തറച്ചു നിന്നീടാൻ?"

വിടുകില്ലാ ഞാൻ കൊന്നുമുടിക്കും രാവണാദിമാരെ,മനം
തളരാതേ പോയ് തപസ്സു ചെയ്യുവിനിനിയും നിങ്ങളെന്നെല്ലാം
കോപത്തോടേയമ്മുനിമാരൊടു നേരിൽ പറഞ്ഞതൊക്കേയും
വെറുതേ പാഴായ് തീർന്നൂ നീ പരലോകവാസിയായതിനാൽ

"പരലോകത്തിൽ പോയ നിന്നോടൊരു കാരിയം പറഞ്ഞീടാൻ
ഉടനേയെന്നെയെടുക്കങ്ങോട്ടിനി ജയശീലൻ രാജാവേ നീ
അടിയന്നെന്തേ ജീവിതകാലമിതിങ്ങനെ നീളാൻ കാരണമാവോ
വരുവാനെന്തേയിങ്ങനെ?" മൈഥിലിയുടനേ മോഹാലസ്യപ്പെട്ടു.

മോഹാലസ്യപ്പെട്ടൊരു സീതാവാക്കുകൾ കേട്ടു നിന്നപ്പോൾ
പേടിച്ചെന്നു പറഞ്ഞു രാക്ഷസർ ഓടിപ്പറന്നു പോയപ്പോൾ
സത്യമുണർത്തി വെളിപ്പെടുത്തിദ്ദു:ഖം തീർത്തൂ സരമപ്പെണ്ണാൾ
അവളുടെ വാക്കുകൾ കേട്ടീ കണ്ടതു മുഴുവൻ ചതിയെന്നറിഞ്ഞു സീത.

"ചതികൊണ്ടില്ലാ കാരിയ"മെന്നു കഥിക്കേ മന്ത്രിമാരിലൊരാൾ
സൂര്യപുത്രൻ സുഗ്രീവന്റെയടുത്തൊരു ദൂതനേ വിടുവാൻ
ഉപദേശിക്കേ കേൾക്കാതേ "മലയാചലം കടന്നിത വ-
ന്നെതിരേറീ വൻപട"യെന്നപ്പോൾ നോക്കിക്കണ്ടൂ രാവണനും.

എതിർനോക്കെക്കണ്ടൂക്കൊടു പാഞ്ഞെളുപ്പമിടിച്ചരക്കനുടെ
വയറൊക്കേയും കുത്തിയുടച്ചവർ കെട്ടുപിണഞ്ഞു വീഴുകയായ്
ചതിയാൽ വെല്ലാൻ വന്നതറിഞ്ഞു തടുത്തു സുഗ്രീവനുമപ്പോൾ
രാവണന്റെ കിരീടം രാമനു മുന്നിൽ വെച്ചു കൈതൊഴുതു.

തൊഴുതപ്പോൾ, "ഞാൻ കാരണമായ് നീ തുടങ്ങിയോരു കാരിയമൊ-
ട്ടഴകല്ലാതായ്" എന്നറിയിച്ചരിശം കളഞ്ഞു പുണർന്നവനും
"വഴിയേ വേണം നാമവനോടു വഴക്കിനു പോകാൻ, നില നോക്കിത്താൻ
നാശം പറ്റാതിനി നാം ചെല്ലണ"മെന്നരുളിച്ചെയ്തൂ രാമൻ

അരചനുരച്ചതിനുത്തരമായിക്കപിവീരനായകൻ ചൊല്ലീ:
"ഒരുനാൾ വന്നാ മൈഥിലി തന്നെയെടുത്തുകൊണ്ടുപോയവനെ
രാക്ഷസവംശത്തിന്നു കളങ്കമായവനെക്കാണാൻ സഹിയാതേ
ഇങ്ങനെ ചെയ്തൂ തരമെന്നോർ,ത്തതിനെന്നൊടു കനിയണമവിടുന്ന്"