Monday, October 23, 2023

രാമചരിതം പടലം 19

 പടലം 19



1

"കൊണ്ടലിൻ നിറമെഴുനൂറു കോടി -
ക്കുഞ്ജരനിരയെഴുനൂറു കോടി -
ച്ചെണ്ടിളകിയ വളർ തേര്, മാടും 
വൻ പട പലവക ചൂഴ്കെ നീ പോയ്
കണ്ട കുരങ്ങരെയെയ്തു വീഴ്ത്തി -
ക്കണ്ടു വന്നരചരടുക്കുമെങ്കിൽ
കണ്ടിക്കണം തല"യെന്നു കേട്ടു 
രാവണനെയവൻ വലത്തുവെച്ചു.

2

വെച്ചിതു രാക്ഷസേശ്വരനപ്പോൾ 
വെച്ചടിയിണ വണങ്ങുന്നവന്റെ
ഉച്ചിയിൽ തൻകരം, നന്മ വരുമ്മാ -
റുത്തമവചനങ്ങളാശംസിച്ചു
പന്തയം വെച്ചടരാടീടുന്നോ -
രിന്ദ്രസുതൻ തൻ സുതനെത്തടുക്കാൻ
വജ്രദംഷ്ട്രൻ നടന്ന നേരം 
കനലു പൊഴിച്ചൂ മുമ്പിൽ വാനോർ

3

ദേവകൾ കനൽ ചൊരിയുന്നതും വൻ
മാരുതനിടഞ്ഞു വരുന്നതും പോ-
രാനകളവിരതവും കണ്ണാലേ 
നീരു പൊഴിച്ചു തളർന്നതും താ-
നുടനെയറിഞ്ഞവനെങ്കിലും തേർ 
സാരഥിയൊടു "തെളി"യെന്നുരച്ചാ
മാനികൾ തലവൻ മുതിർന്നു തെക്കേ 
വാതിലു വേഗം പിന്നിലാക്കി.

4

താഴ്ത്തീ തല തുരഗങ്ങളെല്ലാം,
ഇപ്പോൾ ശുഭമല്ലെന്നു തോന്നി -
ക്കെട്ടൂ മതിയിവനെങ്കിലും പോർ 
കിട്ടീ കപിവരരോടന്നേരം
ഒട്ടകമാനകൾ വണ്ടി വൻതേ -
രുത്തമ കുതിരകളോടു സിംഹം
ചത്തിതു കഴുതകൾ പോത്തു കാലാൾ 
പത്തു സേനാംഗങ്ങൾ രാക്ഷസന്

5

അംഗങ്ങൾ പിളർന്നും മുറിഞ്ഞും മേന്മേൽ 
അഞ്ചിയ പടയെ നിരന്തരം ക-
ണ്ടെങ്കിലതറിയണമെന്നു തിരിച്ചൂ 
തന്നുടെ തേരുടൻ വജ്രദംഷ്ട്രൻ
ചെങ്ങിയ കണ്ണുകളോടും പോരിൽ 
ചെന്നണഞ്ഞരികളെയംഗദനണയും
മുമ്പു പൊടിച്ചീ ബ്രഹ്മാണ്ഡവുമൊ-
ട്ടിളകുംമാറു നിശാചരനാർത്തു.

6

ആർത്തളവലറീയംഗദനും ചെ-
ന്നേറ്റമുയർ മല വീശിയെറിഞ്ഞ -
പ്പോർത്തലമുലയെ നിരത്തീയപ്പോൾ 
പ്രാണൻ പിരിയും നിശിചര ദേഹം
ചീർത്ത വന്മരനിര കൊണ്ടെറിഞ്ഞും 
ചീറിപ്പർവ്വതങ്ങളെടുത്തെറിഞ്ഞും
കീർത്തിയുള്ളസുരരും ശത്രുക്കളെ-
ച്ചായ്ച്ചു നിരത്തീ വെറും മണ്ണിൽത്തന്നെ.

7

ഉലകത്തിൽ മരനിര വെട്ടി വേർ വി-
ട്ടുടനുടനങ്ങുമിങ്ങും വീഴും വണ്ണം
പലവിധമുടൽ പിളർന്നും മുറിഞ്ഞും 
പടയിടതുടർന്നിരുപാടും വീഴ്കെ
അലകടലലച്ചിതു ചോരയാലേ -
യഴകൊടെയൊഴുകി നുരപ്പരപ്പോ -
ടൊലിമുഴങ്ങിടും തിരനിര ചാടുമ്പോ -
ളടിയിലെപ്പിണങ്ങൾ നുറുങ്ങിടുമാറ്

8

വാരാൻ വന്നണഞ്ഞ പരുന്തു കാകൻ 
വായും പിളർന്നു താണ പേയും നായും
വാനിൽത്തിളങ്ങുമെഴുപാറി, കഴുകും 
ചോരക്കടലിൽ മുങ്ങീ തോളറ്റത്തോളം
ഹാരങ്ങളണിയുമരക്കരും പോ-
രാനയുമൊഴുകി വരുന്നൊഴുക്കിൽ
നീളെ വന്നഴകിൽ നിരന്നിതൊക്കെ -
ദ്ധീരതയുള്ളതു പറ്റെക്കളഞ്ഞേ

9

ധീരതയൊടു ശരമാരി തൂവും 
ശ്രീയെഴുമവനെയാ ബാലിപുത്രൻ
പോരിനിടയിൽ മരത്താലെറിഞ്ഞു 
പോയിതു പല നുറുങ്ങായതപ്പോൾ
വീരനൊരചലമെടുത്തെറിഞ്ഞൂ 
വീറോടു പരിചയും വാളുമേന്തി
തേരിനെ മലക്കു കൊടുത്തരക്കൻ 
ഭൂമിയിലിറങ്ങിയെണീറ്റു പാഞ്ഞു.

10

പാഞ്ഞു വന്നണഞ്ഞവൻ വാളൊടിച്ചൂ 
പാറകൊണ്ടെറിഞ്ഞുടൻ ബാലിപുത്രൻ
പാഞ്ഞങ്ങു ഗദയുമെടുത്തടുത്തൂ 
പാടവമുടയവർ തമ്മിൽ നേരേ
ആഞ്ഞുടനടിച്ചവരൊട്ടുനേര -
മാകുമ്പോൽ, പിന്നെഗ്ഗദ താഴെയിട്ടു
വർണ്ണിക്കാനൊരുത്തർക്കും തോന്നിടാതെ 
കൈയ്യാലും കാലാലുമവർ തകർത്തൂ

11

ഘോഷിച്ചാരംഗദനും രാക്ഷസനും 
പോരപ്പോൾ പരിചയും വാളുമേന്തി
പിന്നെയുടലു പല തുണ്ടമാക്കു-
മെന്നവരടരിനിടയിൽ തമ്മിൽ
ഊക്കൊടേയണഞ്ഞിട്ടടിച്ച നേരം 
വജ്രദംഷ്ട്രന്റെ തലയറുത്തെടുത്ത്
അംഗദനഴകിലലങ്കരിച്ചൂ 
പോർക്കള നടുക്കതു വെച്ചുകൊണ്ട്.

No comments:

Post a Comment