Thursday, August 14, 2025

എസ്.ജോസഫ് - ആധുനികാനന്തര തലമുറയിലെ പാരമ്പര്യ സ്രഷ്ടാവായ ഒരേയൊരു കവി.

എസ്.ജോസഫ് - ആധുനികാനന്തര തലമുറയിലെ

പാരമ്പര്യ സ്രഷ്ടാവായ ഒരേയൊരു കവി.

പി.രാമൻ

1
പ്രമേയതലത്തിലും ഭാഷാതലത്തിലും കൂടുതൽ ദൈനംദിനാനുഭവ അധിഷ്ഠിതമായി എന്നതാണ് ആധുനിക കവിതയിൽ നിന്ന് തൊണ്ണൂറുകളിലെ ആധുനികാനന്തര തലമുറയിലെത്തുമ്പോൾ സംഭവിച്ച പ്രധാന വ്യത്യാസം.ടി.പി.രാജീവൻ തൊട്ട് കാലടി മോഹന കൃഷ്ണൻ വരെ വലിയൊരു നിര കവികൾ ചേർന്നുണ്ടാക്കിയതാണ് ആ വ്യത്യാസം.ഇക്കൂട്ടത്തിൽ ആധുനികാനന്തര കവിതയെ ഏറ്റവും ജനകീയമാക്കിയത് മൂന്നു കവികളാണെന്ന് ഞാൻ പറയും.പി.പി.രാമച്രന്ദൻ, എസ്.ജോസഫ്, പി.എൻ.ഗോപീകൃഷ്ണൻ എന്നിവരാണവർ. നമ്മുടെ പൊതു കാവ്യബോധത്തോട് നിരന്തരം സംവദിച്ചു പോന്നവരാണവർ. അതുകൊണ്ടു കൂടിയായിരിക്കണം അവരുടെ കവിതക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്. ആധുനികപൂർവകാവ്യസംസ്കാരത്തെ പുതുകാലവുമായിണക്കി ശില്പഭ്രദമായൊരു തനതു വഴിയുണ്ടാക്കിയതാണ് പി.പി.രാമച്രന്ദന്റെ കവിതകളുടെ പൊതുസ്വീകാര്യതയുടെ ഒരു കാരണം. നീതിബോധത്തിലൂന്നിയ രാഷ്ട്രീയം മുന്നോട്ടുവെച്ചതുകൊണ്ട് ഗോപീകൃഷ്ണന്റെ കവിത ഏറെ ചർച്ചചെയ്യപ്പെട്ടു.

സമൂഹത്തിന്റെ താഴേ തട്ടിലുള്ള മനുഷ്യരുടെ ഭൗതികവും വൈകാരികവുമായ ജീവിതം അസാധാരണമാം വിധം സാധാരണപ്പെടുത്തിയ ഭാഷയിൽ ആവിഷ്കരിച്ചതു കൊണ്ട് എസ്.ജോസഫിന്റെ കവിതക്ക് വ്യാപകമായ സ്വീകാര്യത ലഭിച്ചു. ജോസഫിന്റെ കവിത വൈകാരികമൂല്യത്തെ ഉയർത്തിപ്പിടിക്കുന്നു. സമകാലജീവിത സന്ദർഭങ്ങളെ മുൻ നിർത്തി മനുഷ്യബന്ധങ്ങളേയും അവയെ നിർണ്ണയിക്കുന്ന അടിസ്ഥാനധാരകളേയും ആവിഷ്കരിക്കുകയും പ്രശ്നവൽക്കരിക്കുകയും ചെയ്യുന്നതാണ് ജോസഫിന്റെ കവിത. ജാതി, തൊഴിൽ, കുടുംബം, സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥ എന്നിവയെല്ലാം അടിസ്ഥാനധാരകളായി അവയിലുണ്ട്. അവ സമകാല കേരളീയ സമൂഹത്തിലെ വ്യക്തിബന്ധങ്ങളെയും സാമൂഹ്യബന്ധങ്ങളെയും നിർണ്ണയിക്കുന്ന മുഖ്യ ഘടകങ്ങളുമാണ്.

2

എസ്.ജോസഫിന്റെ കവിതയിലെ ആവിഷ്കാര രീതിയുടെ ചില സവിശേഷതകൾ തുടക്കം തൊട്ടു തന്നെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. 2000-ൽ ആണെന്നോർക്കുന്നു, കവിതക്കൊരിടം എന്ന പുസ്തകത്തിലെ ഒരു കവിതാചർച്ചയിൽ അതെക്കുറിച്ചുളള എന്റെ ചില നിരീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കവിതയ്ക്കകത്ത് ഇമേജുകൾ കൊണ്ട് മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്ന രീതിയാണ്. ഇത് കറുത്ത കല്ല് തൊട്ടുള്ള കവിതകളിൽ കാണാം. ഭാഷയുടെ അയവു കൊണ്ട് കവിത അയഞ്ഞു വരുന്ന നേരത്താണ് പെട്ടെന്ന് മൂർച്ചയുള്ള ഒരു ഇമേജ് കടന്നുവരിക. അതോടെ കവിത വീണ്ടും മുറുകുന്നു. ഇങ്ങനെ അയയുകയും മുറുകുകയും വീണ്ടും അയയുകയും ചെയ്യുന്നതിന്റെ ചലനാത്മകത ജോസഫിന്റെ കവിതയെ ഉന്മേഷവത്താക്കുന്നു.

3

ജോസഫിന്റെ കവിത തുടക്കം മുതൽ ജലച്ചായ ചിത്രരചനാ രീതിയെ ഓർമ്മിപ്പിക്കാറുണ്ട്. നിറങ്ങളെ ജലത്തിൽ നേർപ്പിച്ചെടുക്കുന്നതിന്റെയും അവ അടരടരായി കനപ്പിച്ചെടുക്കുന്നതിന്റെയും രീതി. പ്രമേയങ്ങളെ ചാലിച്ചു ചേർക്കുന്ന ഭാഷ അയവുള്ള സംസാര ഭാഷ തന്നെയാണ്. ഈ രീതി ജോസഫിന്റെ കവിതക്കു നൽകുന്ന ലാളിത്യവും പരുക്കൻ പ്രകൃതവും അതിനെ അങ്ങേയറ്റം മൗലികമാക്കുന്നു. ലാളിത്യത്തിന്റെ പല അടരുകൾ ചേർന്നുണ്ടാവുന്ന സങ്കീർണ്ണത എന്നും ഇതിനെ വിശേഷിപ്പിക്കാം.

4

ജോസഫിന്റെ കവിത അതിന്റെ അടിസ്ഥാന ഭാവങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ തിടം വെച്ചു പാകതയെത്തുന്നുണ്ട് ഉപ്പന്റെ കൂവൽ വരയ്ക്കുന്നു പോലുള്ള പിൽക്കാല സമാഹാരങ്ങളിലെത്തുമ്പോൾ. ആദ്യകാല കവിതകൾ ഇഷ്ടപ്പെടുമ്പോൾ തന്നെയും പച്ചപ്പും കാൽപ്പനികാന്തരീക്ഷവും കൂടുതലല്ലേ എന്നൊരു സംശയം എനിക്കുണ്ടാവാറുണ്ട്. എന്നാൽ കവിഞ്ഞു നിന്ന നിറങ്ങളെയും ഭാവങ്ങളെയും പിൽക്കാല കവിതകളിൽ
നേർപ്പിച്ചു നേർപ്പിച്ചു കൊണ്ടുവരാനും അങ്ങനെ സമകാലവുമായി കൂടുതൽ ഇഴുകാനും ജോസഫിന്റെ കവിതക്കു പിന്നീട് കഴിഞ്ഞിട്ടുണ്ട്. ദളിത് സ്വത്വത്തെ സൗന്ദര്യാത്മകമാം വിധം ഉയർത്തിപ്പിടിച്ചു കൊണ്ട് കേരളീയ ദളിത് ജീവിതാനുഭവങ്ങളെ ആഴത്തിൽ ആവിഷ്കരിക്കാൻ ജോസഫിന്റെ കവിതക്കു കഴിഞ്ഞു. മീൻകാരൻ തൊട്ടുള്ള സമാഹാരങ്ങൾ ആ പാകതയുടെ വിളംബരങ്ങളാണ്.

5
ഇടത്തെ (Space) കുറിച്ചുള്ള ആഖ്യാനങ്ങൾക്ക് ജോസഫ് കവിതകളിൽ ലഭിക്കുന്ന പ്രാധാന്യം കേരളീയ ദളിത് ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സവിശേഷം പഠിക്കേണ്ടതാണ്. ഭൂപരിഷ്കരണ നിയമം ആത്യന്തികമായി വഞ്ചിച്ചത് ദളിത് ജനതയെയാണ്.
കർഷകത്തൊഴിലാളിക്കു മാത്രം കൃഷിഭൂമി കിട്ടിയില്ല. കോളനികളിലെ രണ്ടോ മൂന്നോ സെന്റിലേക്ക് ദളിത് സമൂഹം ഒതുക്കപ്പെട്ടു. കുറ്റകരമായ ആ അപാകതയെക്കുറിച്ച് ബോധ്യം വന്നിട്ടുപോലും അത് പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമം കേരളസമൂഹത്തിൽ ഇന്നോളം നടന്നിട്ടുമില്ല. ഇല്ലായ്മ ഇല്ലായ്മയായും വഞ്ചന വഞ്ചനയായും തന്നെ നിലനിൽക്കുന്നു.ജോസഫിന്റെ ആദ്യകാല കവിതകളിലെ പരന്ന പച്ചപ്പ് ഒരു വഴിയാത്രക്കാരൻ കാണുന്ന പ്രകൃതിവിശാലതയെയാണ് ഓർമ്മിപ്പിക്കുക. ഈ പച്ചപ്പിലലയുമ്പോഴും സ്വന്തമായൊരിടം ഇല്ലാതിരിക്കുക എന്ന ദളിത് അനുഭവത്തെ ആവിഷ്കരിക്കാൻ ഇടം ജോസഫിന്റെ കവിതയിൽ ആവർത്തിച്ചു വരുന്ന രൂപകമാവുന്നു. പിൽക്കാല കവിതകളിൽ പച്ചപ്പിനിടയിലെ ഇരുണ്ട ഇടങ്ങൾ ധാരാളമായി വരുന്നു. പോക്കിടമില്ലാത്ത മനുഷ്യരും. ഇടത്തെക്കുറിച്ചുള്ള ആവർത്തിച്ചു വരുന്ന ആഖ്യാനങ്ങൾ ഇടങ്ങളിൽ നിന്നു തുരത്തപ്പെട്ടതിനെക്കുറിച്ചുള്ള ഒരു ജനതയുടെ സാമൂഹ്യസ്മൃതിയും ഇപ്പോഴും തുടരുന്ന വേദനയുമായി ഈ കവിതകളിൽ നിറയുന്നു.

6

തൻ്റെ എഴുത്തു വഴിയുടെ ചുവടുപിടിച്ച് ഒട്ടേറെ ചെറുതും വലുതുമായ കവികളുടെ വരവിന് നിമിത്തമായിത്തീർന്ന പ്രധാന കവികളെ പാരമ്പര്യ സ്രഷ്ടാക്കൾ എന്നു വിശേഷിപ്പിക്കാം. എല്ലാ മികച്ച കവികളും ഈ നിലയിൽ പാരമ്പര്യ സ്രഷ്ടാക്കളാകണമെന്നില്ല. മൂന്നോ നാലോ കവികളെ ആഴത്തിൽ സ്വാധീനിക്കുന്നതുകൊണ്ടും പാരമ്പര്യ സ്രഷ്ടാവാകുന്നില്ല. തന്നേക്കാൾ കുറഞ്ഞവരും തന്നോളമുള്ളവരും തന്നേക്കാൾ തലയെടുപ്പുള്ളവരുമായ വലിയൊരു നിര കവികളെ തൻ്റെ എഴുത്തു വഴിയിൽ സൃഷ്ടിക്കുന്നയാളെയാണ് ഞാൻ പാരമ്പര്യ സ്രഷ്ടാവായ കവി എന്നു വിളിക്കുക. അങ്ങനെ നോക്കുമ്പോൾ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ രണ്ടു കവികളെയാണ് ആ വിശേഷണത്തിനർഹരായി ഞാൻ പറയുക. വള്ളത്തോളും ചങ്ങമ്പുഴയുമാണവർ.പുരാണാഖ്യാനങ്ങളെ പുതുകാലവുമായി ബന്ധിപ്പിക്കുക, അതുവഴി സമകാലദേശീയതക്ക് പൗരാണിക മാനം നൽകുക, പരിസരത്തിൻ്റെ പ്രകൃതിയും സന്ദർഭങ്ങളും കവിതയിലിണക്കുക, സംസാരഭാഷയോടടുത്തു നിൽക്കുന്ന പദ്യഭാഷ ഉപയോഗിക്കുക എന്നിവ വള്ളത്തോൾ വഴിയുടെ ചില സവിശേഷതകളാണ്. ആത്മപരത, ഏകാകിത, വൈകാരികത, സംഗീതാത്മകമായ പദ്യഭാഷ എന്നിവ ചങ്ങമ്പുഴപ്പാരമ്പര്യത്തിൻ്റെ ചില പ്രത്യേകതകളുമാണ്.തങ്ങളേക്കാൾ കുറഞ്ഞ കവികളെ മാത്രമല്ല, വൈലോപ്പിള്ളി, വയലാർ,ഒ.എൻ.വി തുടങ്ങിയ ഒട്ടേറെ മികച്ച കവികളുടെ ഉയിർപ്പിന് ഈ രണ്ടു പാരമ്പര്യ സ്രഷ്ടാക്കളുടെയും എഴുത്തു വഴികൾ പ്രചോദകമായി.അവരുടെ കാലത്ത് നൂറുകണക്കിനു ചെറു കവികൾ വേറെയും. മറിച്ച് കുമാരനാശാൻ മലയാള കവിതയിലെ ഏറ്റവും തലപ്പൊക്കമുള്ള കവിയാണെങ്കിലും ഈ നിലയിൽ ഒരു പാരമ്പര്യ സ്രഷ്ടാവല്ല.
ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ വൈലോപ്പിള്ളിയോ ഇടശ്ശേരിയോ പി യോ ഈ വിശേഷണത്തിന് അർഹരാണെന്നു ഞാൻ കരുതുന്നില്ല. ഇവരുടെ തലമുറയിൽ ജി.യുടെ കവിതയാണ് അതിനുള്ള പ്രവണത കാണിച്ചതെങ്കിലും അതിന് ആ നിലയിൽ ദൂരവ്യാപകത്വമുണ്ടായിരുന്നില്ല. ആധുനിക കവിതയുടെ മുന്നിൽ നിന്ന അയ്യപ്പപ്പണിക്കർ വലിയൊരു പ്രചോദനശക്തിയായിരുന്നെങ്കിലും ആ കവിതാ വഴിക്ക് ശക്തമായ തുടർച്ചകൾ ഉണ്ടായിട്ടില്ല. സച്ചിദാനന്ദൻ്റെ കവിത മലയാള കവിതാന്തരീക്ഷത്തിൽ പന്തലിച്ച് ആവേശം പകർന്നെങ്കിലും ഒരു സച്ചിദാനന്ദൻ പാരമ്പര്യം ഈ നിലയിലുണ്ടെന്നു തോന്നുന്നില്ല. ആറ്റൂർ, കെ.ജി.എസ് എന്നിവരുടെയും നില ഇതു തന്നെ. രണ്ടോ മൂന്നോ കവികളൊക്കെ ഈ വഴികളിലുണ്ടാവാം എന്നു മാത്രം. എഴുത്തുകാരുടെ ജനകീയത പോലും ഈ പാരമ്പര്യ സൃഷ്ടിക്ക് കാരണമല്ല എന്നത് കൗതുകകരമാണ്. ഉദാഹരണത്തിന്, കടമ്മനിട്ടക്കവിത ഏറെ ജനകീയമെങ്കിലും ഒട്ടേറെക്കവികൾ നിരക്കുന്ന ഒരു പാരമ്പര്യം അതു സൃഷ്ടിച്ചില്ല. മറിച്ച് ധാരാളം പുതിയ ആസ്വാദകരെയാണതു സൃഷ്ടിച്ചത്.ധാരാളം ആരാധകരുള്ള കവിയാണെങ്കിലും ഡി.വിനയച്രന്ദൻ്റെ കവിതയും അങ്ങനെയൊരു തുടരൊഴുക്കിന്റെ തുടക്കമായില്ല.

ഇങ്ങനെ നോക്കിയാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ഒട്ടേറെപ്പേരെ എഴുത്തുമേശയിലേക്ക് പ്രലോഭിപ്പിച്ച ഒറ്റക്കവിയേയുള്ളൂ എന്നു കാണാം. മേതിൽ രാധാകൃഷ്ണനാണ് ആ പാരമ്പര്യ സ്രഷ്ടാവ്.കഴിഞ്ഞ നാല്പതിലേറെ വർഷമായി ഏറ്റവും പുതിയ ഭാവുകത്വത്തിൻ്റെ കൊടിയടയാളമായി മലയാളത്തിലെ യുവകവികളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്
മേതിലാണ്. എന്നാൽ അദ്ദേഹം കവിതയേക്കാൾ കരുത്തു കാണിച്ച മാധ്യമമായ ചെറുകഥയിൽ ഇങ്ങനെ ഒരുപാടെഴുത്തുകാരുൾപ്പെടുന്ന ഒരു മേതിലിയൻ പാരമ്പര്യം സൃഷ്ടിച്ചിട്ടില്ല എന്നതും കൗതുകകരമാണ്. ഇന്ന് മലയാള കവിതയിൽ ശക്തമായ സാന്നിധ്യമായ പല പുതു കവികളും ഭാവുകത്വപരമായി മേതിലിയൻ പാരമ്പര്യത്തിലുൾപ്പെടുന്നവരാണ്. ഒരുതരം അപചരിത അന്തരീക്ഷം നിലനിർത്തുക, പരിചിതമായതു പോലും അപരിചിത ഭംഗിയോടെ ആവിഷ്കരിക്കുക, സാഹിതീയതക്ക് അമിത പ്രാധാന്യം നൽകാതെ പ്രകൃതി ശാസ്ത്രമുൾപ്പെടെയുള്ള വിജ്ഞാനശാഖകൾക്കും കായികരംഗം പോലുള്ള മേഖലകൾക്കും പ്രാധാന്യം കൊടുക്കുക, നവസാങ്കേതിക വിദ്യകൾക്കു പ്രാധാന്യം കൊടുക്കുക, ബൗദ്ധികമായിരിക്കേത്തന്നെ വൈകാരികമായിരിക്കുക, രൂപപരതക്കു പ്രാധാന്യം കൊടുക്കുക എന്നിവയെല്ലാം ആ ധാരയുടെ ചില സവിശേഷതകളാണ്. പുതിയ കവികൾ അതോടൊപ്പം പുതുതായി പലതും കൂട്ടിച്ചേർക്കുന്നുമുണ്ട്.മേതിലിൻ്റെ വരവിനു ശേഷം എൺപതുകളിൽ ബാലച്രന്ദൻ ചുള്ളിക്കാട്, എ.അയ്യപ്പൻ എന്നീ കവികളുടെ എഴുത്തു വഴികൾ പുതിയ കുറച്ചു കവികളെ സൃഷ്ടിച്ചെങ്കിലും അതധികകാലം നീളുകയുണ്ടായില്ല. ആ ചുരുങ്ങിയ കാലത്തിനുള്ളിൽ അവരോളം പോന്ന കവികൾ ആ വഴികളിലുണ്ടായതുമില്ല.എന്നാൽ നാല്പതു കൊല്ലം കഴിഞ്ഞ് ഇന്നും മേതിലിയൻ ഭാവുകത്വം കവിതയിലേക്കു വരുന്ന യുവാക്കളെ ആകർഷിക്കുകയും ആ കവികളിൽ പലരും വർത്തമാന മലയാള കവിതയിലെ പ്രമുഖ ശബ്ദങ്ങളായി നിൽക്കുകയും ചെയ്യുന്നതുകൊണ്ടാണ് മേതിൽ പാരമ്പര്യ സ്രഷ്ടാവായ കവിയാണ് എന്നു പറഞ്ഞത്.

തൊണ്ണൂറുകളിൽ രംഗത്തു വന്ന ആധുനികാനന്തര തലമുറയിൽ എസ്.ജോസഫിൻ്റെ കവിത മാത്രമേ ഈ തരത്തിൽ ഒരു പാരമ്പര്യ സൃഷ്ടിക്കുള്ള പ്രവണത കാണിക്കുന്നുള്ളൂ. ആവതും ലളിതമായ സംസാരഭാഷ ഉപയോഗിക്കുക, സൂക്ഷ്മാനുഭവങ്ങൾക്കു പ്രാധാന്യം കൊടുക്കുക, കഥാത്മകമായ അയഞ്ഞഘടന ഉപയോഗിക്കുക, ബിംബങ്ങൾക്കു വേണ്ടി ബിംബങ്ങൾ നിരത്താതെ, പറഞ്ഞു വരുമ്പോൾ വളരെ സ്വാഭാവികമായി ഒട്ടും മുഴച്ചു നിൽക്കാത്ത തരത്തിൽ ഇമേജറി രൂപം കൊള്ളുക എന്നിവയെല്ലാം ഈ ധാരയുടെ ചില സവിശേഷതകളായി തോന്നിയിട്ടുണ്ട്.മറ്റു കവികൾ ഇതോടൊപ്പം പലതും കൂട്ടിച്ചേർക്കുന്നുമുണ്ട്. ധാരാളം പുതിയ എഴുത്തുകാരെ കവിതയുടെ വഴിയിലേക്കു നയിക്കാൻ ജോസഫിന്റെ കവിതക്കു കഴിഞ്ഞു. എന്റെ ശബ്ദത്തിന് മലയാള കവിതയിൽ ഇടമുണ്ട് എന്ന് ഒട്ടേറെ പുതിയ കവികളെ ആത്മവിശ്വാസപ്പെടുത്താൻ ജോസഫിന്റെ കവിതക്കു കഴിഞ്ഞു.സ്വന്തമായൊരു പാരമ്പര്യം സൃഷ്ടിക്കാൻ പോന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ കവി ജോസഫ് തന്നെയാണ്. 'പാരമ്പര്യ സൃഷ്ടിക്കുള്ള ്രപവണത' എന്നു പറഞ്ഞത്, ആ സ്വാധീനത്തിൻ്റെ സ്ഥായിത്വം നിശ്ചയിക്കാൻ കുറച്ചു കാലം കൂടി കഴിയേണ്ടതുണ്ട് എന്നതുകൊണ്ടാണ്.കഴിഞ്ഞ നാല്പതു വർഷം കൊണ്ടു ശക്തിപ്പെട്ടു വന്ന മേതിലിയൻ പാരമ്പര്യവും കഴിഞ്ഞ
കാൽനൂറ്റാണ്ടായി ശക്തിപ്പെട്ടു വരുന്ന ജോസഫിയൻ പാരമ്പര്യവുമാണ് വർത്തമാനകാല മലയാള കവിതയിലെ രണ്ട് പ്രബല ധാരകൾ. അപൂർവം ചില കവികൾ മാത്രം ഇങ്ങനെ പാരമ്പര്യ സ്രഷ്ടാക്കളാകുന്നത് സൗന്ദര്യശാസ്ത്രപരവും ചരിത്രപരവുമായ സവിശേഷതകൾ കാരണമാണ്. ജോസഫിന്റെ കവിതകൾ മുൻനിർത്തി ഇക്കാര്യം ആഴത്തിൽ പഠിക്കേണ്ടതുണ്ട്. ഒരു സാമാന്യാവലോകനം മാത്രമായ ഈ കുറിപ്പിൽ ഇതൊന്നു സൂചിപ്പിക്കുകയേ ചെയ്യുന്നുള്ളൂ.

No comments:

Post a Comment