കേരളത്തിന്റെ ഇരുള ഭാഷാകവിത
പി.രാമൻ
സമീപകാലത്ത് കേരളത്തിന്റെ കാവ്യാന്തരീക്ഷത്തിൽ ഉണ്ടായ പുതിയ വികാസത്തെയാണ് ആദിവാസി ഗോത്രഭാഷാ കവിതകൾ അടയാളപ്പെടുത്തുന്നത്. മുപ്പത്തഞ്ചിൽ പരം ആദിവാസി ഗോത്രങ്ങളിൽ നിന്നായി അമ്പതോളം കവികൾ ഇന്ന് എഴുത്തിൽ സജീവമാണ്. മലയാളത്തിലും ഗോത്രഭാഷകളിലും അവരെഴുതുന്നു. രാഷ്ട്രീയവും സൗന്ദര്യശാസ്ത്രപരവും ഭാഷാശാസ്ത്രപരവുമായ വലിയ പ്രാധാന്യം ഗോത്രകവിതകളുടെ കടന്നുവരവിനുണ്ട്. ആദിവാസി ജനത ഇന്നു നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളുടെ രാഷ്ട്രീയാവിഷ്ക്കാരമാണ് ഗോത്ര കവിത. സംസ്കൃതവൽക്കരണത്തിനു മുമ്പുള്ള ദ്രാവിഡത്തനിമയിലേക്കു വേരിറങ്ങിച്ചെല്ലുന്ന സൗന്ദര്യാവബോധം ഗോത്രകവിതകൾ പ്രകാശിപ്പിക്കുന്നു. മറ്റു ഭാഷകളുടെ കടന്നുകയറ്റം മൂലവും സംസാരിക്കുന്നവരുടെ എണ്ണക്കുറവു മൂലവും ലിപിയുടെ അഭാവത്താലും മറ്റും നാശോന്മുഖമായ ആദിവാസിഭാഷകളുടെ പുനരുജ്ജീവനത്തിന് ഗോത്രകവിത പ്രചോദകമാവുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഇന്ന് ഗോത്രഭാഷാ സാഹിത്യം എഴുതപ്പെടുന്നുണ്ട്. ലോകമെമ്പാടും തന്നെ, സാഹിത്യരംഗത്ത് സമീപകാലത്തുണ്ടായ പുതിയ വികാസം ആദിമ ഗോത്ര ജനതകളുടെയും മുഖ്യധാരക്കു പുറത്തുള്ള ജനതകളുടെയും എഴുത്തിന് കൈവന്ന ദൃശ്യതയാണ്. ഉദാഹരണത്തിന് യൂറോപ്യൻ സാഹിത്യമെന്നാൽ ഇന്ന് സാമി, ബാസ്ക്, കറ്റാലൻ തുടങ്ങിയ ഭാഷകളിലെ സാഹിത്യങ്ങൾ കൂടിയാണ്. ലാറ്റിനമേരിക്കൻ സാഹിത്യമെന്നാൽ ഇപ്പോൾ മാപുഡംഗൻ, മയാ കീ ഷെ തുടങ്ങിയ റെഡ് ഇന്ത്യൻ ഭാഷകളിലെ എഴുത്തുകൂടി ചേർന്നതാണ്. ലോകസാഹിത്യത്തിലും ഇന്ത്യൻ സാഹിത്യത്തിലുമുണ്ടായ ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞ ശേഷമോ പഠിച്ച ശേഷമോ ബോധപൂർവം സൃഷ്ടിക്കപ്പെട്ട ഒന്നല്ല കേരളത്തിലെ ഗോത്രഭാഷാസാഹിത്യത്തിന്റെ ഈ നവതരംഗം. മറിച്ച്, കേരളത്തിൽ ഗോത്രഭാഷാകവിതകൾ ശ്രദ്ധിക്കപ്പെട്ട കാലത്തു തന്നെയാണ് ലോകമെമ്പാടും ആദിമജനതയുടെ സാഹിത്യം ദൃശ്യത കൈവരിച്ചത് എന്നത് വിസ്മയകരമാം വിധം കൗതുകമുയർത്തുന്ന വസ്തുതയാണ്. യാദൃച്ഛികമല്ല ഈ ഒത്തുവരവ് എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇന്ന് ലാറ്റിനമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ, യൂറോപ്പ്, ഏഷ്യ എന്നീ വൻകരകളിലെല്ലാം ആദിമജനതകളുടെ ഭാഷാവിഷ്ക്കാരങ്ങളുടെ രാഷ്ട്രീയവും സൗന്ദര്യാത്മകവുമായ പ്രാധാന്യം ചർച്ച ചെയ്യപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള ആദിമജനതകളുയർത്തിപ്പിടിക്കുന്ന പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയം ശ്രദ്ധിക്കാതെ മുന്നോട്ടു പോകാൻ ആഗോളസമൂഹത്തിന് കഴിയാതെ വന്നിരിക്കുന്നു.
2021 നവംബർ 26, 27, 28 തിയ്യതികളിലായി വയനാട്ടിൽ വെച്ച് കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ ഗോത്രായനം എന്ന യുവസാഹിത്യ ശില്പശാല ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാർക്കായി നടക്കുകയുണ്ടായി. ഗോത്രഭാഷകളിലും മലയാളത്തിലും എഴുതുന്ന ഒട്ടേറെ എഴുത്തുകാർ പങ്കെടുത്ത ആ സാഹിത്യോത്സവത്തിൽ എഴുത്തുകാർ പങ്കു വെച്ച പ്രധാനമായ ഒരാശങ്ക ഗോത്രഭാഷാകൃതികളുടെ പ്രസാധനത്തെക്കുറിച്ചായിരുന്നു. കവിത തന്നെയും ഇന്ന് മുഖ്യധാരാ പ്രസാധകരുടെ വാണിജ്യ താല്പര്യങ്ങൾക്ക് ഇണങ്ങുന്ന ഇനമല്ല എന്നിരിക്കേ ഗോത്രഭാഷകളിലുള്ള കവിതകൾക്ക് പ്രസാധകരെ കണ്ടെത്തുക അങ്ങേയറ്റം പ്രയാസകരമാണ്. ആഗോളതലത്തിൽ ഗോത്രഭാഷാ രചനകൾ ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, കേരളത്തിലെ ഗോത്രഭാഷാ കൃതികൾ വായനക്കാരിലെത്തിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത കേരള സാഹിത്യ അക്കാദമിയെ അഭിനന്ദിക്കാതെ വയ്യ. താനെഴുതിയ സാഹിത്യചരിത്രഗ്രന്ഥത്തിന് കേരള സാഹിത്യ ചരിത്രം എന്നാണ് ഉള്ളൂർ പേരു കൊടുത്തത്. മലയാളം മാത്രമല്ല കേരളം എന്ന കാഴ്ച്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അന്നത്തെ സാംസ്ക്കാരിക സാഹചര്യത്തിൽ, കേരളത്തിലുണ്ടായ തമിഴ്, സംസ്കൃത സാഹിത്യങ്ങളെയാണ് മലയാളത്തോടൊപ്പം അദ്ദേഹം ചേർത്തു വെച്ചത്. മലയാളം മാത്രമല്ല കേരളം എന്ന കാഴ്ച്ചപ്പാടിന് ഇന്ന് കുറേക്കൂടി വ്യക്തത കൈവന്നിരിക്കുന്നു. കേരളം മാതൃഭൂമിയായിട്ടുള്ള, മലയാളമല്ലാതെ മറ്റു ഭാഷകൾ മാതൃഭാഷയായിട്ടുള്ള ജനതകളുടെ സാഹിത്യം കൂടി ഉൾക്കൊള്ളുന്നതാണ് ഇന്ന് കേരള സാഹിത്യം. ആദിവാസി ഗോത്രഭാഷകളിലെ സാഹിത്യം കേരള സാഹിത്യത്തിന്റെ അവിഭാജ്യഘടകമായിരിക്കുന്നു. മാറിയ ഈ കാഴ്ച്ചപ്പാടിനെ പ്രതിനിധീകരിക്കുന്ന പ്രസാധനമാണ് മല്ലീസ്പറമുടിയുടേത്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ആദിവാസി ഗോത്രഭാഷാകൃതി എന്ന വലിയ പ്രാധാന്യം ഈ പുസ്തകത്തിനു കൈവന്നിരിക്കുന്നു.
മുപ്പത്തഞ്ചിലേറെ ആദിവാസി ഗോത്രങ്ങൾ കേരളത്തിലുണ്ട്. അവക്കെല്ലാം തനതായ വാമൊഴികളുണ്ട്. ആ ഭാഷകളിൽ പലതും പ്രചാരലുപ്തമായിക്കഴിഞ്ഞു. സമീപഭൂതകാലത്തിൽ മാതൃഭാഷ നഷ്ടപ്പെട്ട ഗോത്രങ്ങൾ പലതുണ്ട്. എന്നാൽ ഇപ്പോഴും മാതൃഭാഷയിൽ വിനിമയം നടന്നുകൊണ്ടിരിക്കുന്ന പതിനഞ്ചോളം ഗോത്രഭാഷകളിൽ അടുത്ത കാലത്ത് മലയാള ലിപി ഉപയോഗപ്പെടുത്തിയുള്ള എഴുത്ത് സജീവമായിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ വ്യാപനവും മൊബൈലിൽ മലയാളം എഴുതുന്ന സാങ്കേതികവിദ്യയുടെ പ്രചാരവുമാണ് ഈ തരംഗത്തിന്റെ പ്രത്യക്ഷകാരണങ്ങളിൽ പ്രധാനപ്പെട്ടവ. ഇങ്ങനെ ഗോത്രഭാഷകളിലും മലയാളത്തിലും എഴുതിക്കൊണ്ടിരിക്കുന്ന അമ്പതോളം കവികൾ ഇന്നു കേരളത്തിലുണ്ട്. അവരിൽ മിക്കവരും മുപ്പത്തഞ്ചു വയസ്സിൽ താഴെ പ്രായമുള്ള യുവാക്കളുമാണ്. ധന്യ വേങ്ങച്ചേരി, ശാന്തി പനക്കൻ, ലിജിന കടുമേനി, ബിന്ദു ഇരുളം, സീന തച്ചങ്ങാട് തുടങ്ങി ചെറുപ്പക്കാരായ സ്തീകളുടെ ഒരു നിരതന്നെ ഗോത്രഭാഷകളിലെഴുതി വരുന്നു. മുതുവാൻ, മാവിലൻ തുളു, റാവുള, ഇരുള, മുഡുഗ, പണിയ, മലവേട്ടുവ, മുള്ളക്കുറുമ,കാട്ടുനായ്ക്ക എന്നീ ഭാഷകളിലാണ് ഏറ്റവും സജീവമായി എഴുത്തുനടക്കുന്നത്. കാടർ, കുറുംബ, ബെട്ടക്കുറുമ,കാണിക്കാർ എന്നീ ഭാഷകളിൽ പരിമിതമായ രീതിയിലും ചോലനായ്ക്ക പോലുള്ള ചിലതിൽ നാമമാത്രമായും എഴുത്തു നടക്കുന്നുണ്ട്. ഇങ്ങനെ കൂട്ടമായി ആദിവാസി ചെറുപ്പക്കാർ സാഹിത്യരംഗത്തേക്കു കടന്നുവന്ന കാലം മുമ്പുണ്ടായിട്ടില്ല. ആകയാൽ സാഹിതീയമായും സാമൂഹ്യമായും വിപ്ലവകരമായ നവതരംഗം തന്നെ ഇത്.
എഴുത്തും പ്രസാധനവും ആദിവാസി ജനതക്ക് മുമ്പില്ലാത്ത ദൃശ്യത നൽകിയിരിക്കുന്നു. അര നൂറ്റാണ്ടിലേറെ മുമ്പ് പുറത്തിറങ്ങിയ കെ. പാനൂരിന്റെ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തിന്റെ തലക്കെട്ട് പൊതു സമൂഹത്തിൽ ആദിവാസി സമൂഹം അനുഭവിച്ച അദൃശ്യതയെക്കൂടി സൂചിപ്പിക്കുന്നുണ്ട്. ഇപ്പോൾ സാഹിത്യം വഴി കൈവന്ന സ്വീകാര്യതക്കും ദൃശ്യതക്കും സാമൂഹ്യവും സാംസ്ക്കാരികവുമായ വലിയ പ്രാധാന്യമുണ്ട്. കേരളത്തിലെ പ്രമുഖ സാഹിത്യ വാരികകളുടെ മുഖചിത്രമായി ആദിവാസി എഴുത്തുകാർ വരുന്ന തരത്തിൽ അവരുടെ എഴുത്തിന്റെ മികവ് ഇന്ന് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആര്യവൽക്കരണത്തിനു മുമ്പുള്ള സാംസ്കാരിക വേരുകളിലേക്ക് കേരളീയ പൊതു സമൂഹത്തിന്റെയും മുഖ്യധാരാ സാഹിത്യത്തിന്റെയും ശ്രദ്ധ പതിയാൻ കൂടി ഗോത്രഭാഷാ സാഹിത്യം ഇടവരുത്തിയിരിക്കുന്നു. ഈ നിലയിൽ കേരളസാഹിത്യത്തിലെ മുഖ്യധാരയെ സ്വാധീനിക്കാൻ ഇന്ന് ഗോത്രഭാഷകളിലെ എഴുത്തിനു കഴിയുന്നുണ്ട്.
ഈ തരംഗത്തിനു തുടക്കമിട്ട ചെറുപ്പക്കാരിൽ ഒരാളാണ് മല്ലീസ്പറമുടിയുടെ കർത്താവായ മണികണ്ഠൻ അട്ടപ്പാടി. മലയാളത്തിലുള്ള തന്റെ ആദ്യസമാഹാരം മണികണ്ഠൻ 2017-ൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഇരുള ഭാഷാ കവിതകളുടെ സമാഹാരമാണ് മല്ലീസ്പറമുടി. മണികണ്ഠന്റെ മാതൃഭാഷയാണ് ഇരുള. കേരളത്തിൽ അട്ടപ്പാടിയിലും അട്ടപ്പാടിയോടു ചേർന്നു കിടക്കുന്ന തമിഴ് നാടൻ പ്രദേശങ്ങളിലുമാണ് ഇരുള ഭാഷ സംസാരിക്കുന്ന ജനത വസിക്കുന്നത്. തമിഴ് - മലയാളങ്ങൾക്കിടയിൽ പെട്ട് തനിമ നിലനിർത്താൻ പാടുപെടുന്ന ഇരുള ഭാഷക്ക് പുതുജീവൻ പകർന്നു കൊണ്ടാണ് മണികണ്ഠൻ അട്ടപ്പാടി, പി. ശിവലിംഗൻ എന്നീ കവികൾ എഴുതി വരുന്നത്. കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ വർത്തമാനാവസ്ഥയുടെയും സാംസ്കാരികത്തനിമകളുടെയും പൊതു സമൂഹവുമായുള്ള കൊടുക്കൽ വാങ്ങലുകളുടെയും പശ്ചാത്തലത്തിലുള്ള കവിതയാണ് മണികണ്ഠന്റേത്. ആ കവിതയേയും കവിയേയും ഞാനാദ്യം പരിചയപ്പെട്ടത് പട്ടാമ്പി കോളേജിൽ വെച്ചു നടന്ന കവിതാ കാർണിവലിലെ (2018) ഗോത്ര കവിതാ സെഷനിലാണ്. ആദ്യമായിട്ടായിരുന്നു കേരളീയ ഭാഷാ വൈവിധ്യം ഉയർത്തിപ്പിടിക്കുന്ന അത്തമൊരു കവിയരങ്ങ് ഞാൻ കേട്ടത്. മലയാളിയല്ലാത്ത ഒരാൾ മലയാളം പറയുന്നതു പോലെ മറ്റൊരു ഭാഷയുടെ ഒട്ടലുള്ള മലയാളത്തിൽ മണികണ്ഠൻ അന്ന് സ്വയം പരിചയപ്പെടുത്തി സംസാരിച്ചത് ഓർക്കുന്നു.
തുടക്കത്തിൽ ഈ കവി എഴുതിയത് മലയാളത്തിൽ തന്നെയാണെങ്കിലും പിന്നീട് തന്റെ മാതൃഭാഷയുടെ പ്രകാശന സാദ്ധ്യതകൾ വർദ്ധിച്ചതോടെ മണികണ്ഠൻ ഇരുള ഭാഷയിൽ ധാരാളമായി എഴുതാൻ തുടങ്ങി. തന്റെ ഭാഷ കൈമോശം വരാതെ അടുത്ത തലമുറക്ക് കൈമാറലാണ് തന്റെ നിയോഗം എന്ന് ഈ കവി കരുതുന്നു. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതം നേരിട്ട് ഈ കവിതകളിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. കവിതകൾ സ്വയം സംസാരിക്കുമെന്നതിനാൽ അവയുടെ പ്രമേയപരമായ വിശദാംശങ്ങളിലേക്ക് ഈ കുറിപ്പ് കടക്കുന്നില്ല. എന്നാൽ മറ്റു ഗോത്രഭാഷാ കവികളുടേതിൽ നിന്ന് ഈ കവിയുടെ എഴുത്തിനുള്ള ഒരു വ്യത്യാസം മാത്രം കുറിക്കട്ടെ. തന്റെ കവിതയിലൂടെ നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു ഈ കവി എന്നതാണാ വ്യത്യാസം. ഒരേ സമയം ആദിവാസി സമൂഹത്തോടും കേരളത്തിലെ പൊതുസമൂഹത്തോടും ഉയർത്തുന്ന ചോദ്യങ്ങളാൽ മുഖരമാണ് മണികണ്ഠകവിത. അട്ടപ്പാടിക്കാരൻ തന്നെയായ ആദിവാസി യുവാവ് മധു തന്റെ മരണത്തിലൂടെ ഉയർത്തിയ ചോദ്യങ്ങളുടെ കാലത്തു തന്നെയാണ് തന്റെ ഭാഷയിൽ ജീവിച്ചുകൊണ്ട് മണികണ്ഠൻ ചോദ്യങ്ങളെയ്യുന്നത്.നെഞ്ചിനുള്ളിലേക്ക്
തീക്കനൽ വീഴ്ത്തിയതാര്?, ആഗ്രഹങ്ങളിലേക്കു മണ്ണുവാരിയിട്ടതാര്?, കാടിനു തീവെച്ചതാര്? കാട്ടുമരങ്ങൾ വെട്ടാൻ കത്തിക്കു മൂർച്ച കൂട്ടുന്നതാര്? എന്നിങ്ങനെ
ചോദ്യങ്ങളിൽ നിന്നു ചോദ്യങ്ങളിലേക്കു കയറി മണികണ്ഠന്റെ കവിത ആവിഷ്ക്കാരത്തിന്റെ അടുത്ത വിതാനത്തിലേക്കു കടന്നിരിക്കുന്നു. ഗോത്ര ജീവിത സംസ്ക്കാരത്തിന്റെ വർണ്ണശബളമായ അടരുകളിലേക്കു കൂടുതലായി ഊന്നുന്നവയാണ് മണികണ്ഠന്റെ സമീപകാല കവിതകളെല്ലാം.
"മല്ലീശ്വര മുടിയിൽ
എരിയുന്ന വിളക്ക്
കെടാതെ എരിയട്ടെ
നശിച്ച നമ്മുടെ ജീവിതം
വെളിച്ചമായ് മാറട്ടെ"
എന്ന പ്രാർത്ഥനയിൽ ഈ കവിയുടെ രചനാ കർമ്മത്തിന്റെ മേൽപ്പറഞ്ഞ രണ്ട് ഊന്നലുകളും സൂചിതമാവുന്നുണ്ട്. ആദിവാസി ജനതയുടെ സാംസ്കാരികമായ തനിമയെക്കുറിച്ചുള്ള ബോധം ഈ കവിതകളിൽ അടിയൊഴുക്കു പോലെ ഒഴുകുന്നു. ആദിവാസി ജീവിതത്തെ ഒരു പഠന വസ്തുവായിക്കാണുന്ന പുറംലോക നോട്ടത്തെ ഈ കവിതകൾ അപ്രസക്തമാക്കുന്നു. ഈ കവിതകളിലൂടെ ഒരു സമകാല ഗോത്രഭാഷാകവി സ്വന്തം ജനതയുടെ ജീവിതവും സംസ്ക്കാരവും തുറന്ന പരിശോധനക്കു വിധേയമാക്കുകയാണ്. ഇന്നത്തെ ലോകത്ത് ആദിവാസിക്കു നഷ്ടമാകുന്നതെന്ത് എന്നു ചോദിക്കുകയും അതിന് ഉത്തരം കാണാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതെഴുതുമ്പോൾ,പസത് (വീട്ടുദൈവം) എന്ന കവിതയിലെ ഒരു രംഗം എന്റെ കൺമുന്നിൽ മെല്ലെ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോൾ പെറ്റ റ്ത്ത പിള്ളനെ (ചോരക്കുഞ്ഞ്) പസത് എന്ന വീട്ടുദൈവത്തെ കാണിക്കാൻ കൊണ്ടുവരുന്ന രംഗമാണത്. കുഞ്ഞിനു മുന്നിൽ തൂക്കിയിട്ട രണ്ടു പെട്ടികളിൽ ആൺ ദൈവവും പെൺ ദൈവവും കുടികൊള്ളുന്നു. കുഞ്ഞിനെ താഴെ കിടത്തി ദൈവത്തെ തൊഴുത ശേഷം ആ പെട്ടികൾ മെല്ലെ ആട്ടുകയാണ്. ചോരക്കുഞ്ഞിനു മുന്നിൽ വീട്ടുദൈവങ്ങൾ കുഞ്ഞു പെട്ടികളിൽ കിടന്നാടുമ്പോൾ അത് ദൈവവീടായിത്തീരുന്നു. ആ ദൈവവീട് ഇന്ന് മാറാല മൂടി കിടക്കുകയാണ്. ആദിവാസി സംസ്കൃതി പുറംലോകത്തിന്റെ പഠന വസ്തുവല്ല എന്ന് ഈ കവിതകൾ പ്രഖ്യാപിക്കുന്നു. സ്വന്തം കർതൃത്വത്തിലൂടെ ആദിവാസി തുറന്നിടുന്ന ലോകത്തിലൂടെ അയാൾക്ക് / അവൾക്ക് ഒപ്പം ചേർന്നു നടക്കാൻ ഈ കവിതകൾ നമ്മെ വിളിക്കുന്നു.
No comments:
Post a Comment