കവിതകൾ
ദക്ഷിലാ സ്വർണ്ണമാലി
(സിംഹള ഭാഷയിൽ എഴുതുന്ന ശ്രീലങ്കൻ എഴുത്തുകാരി. കാലച്ചുവട് നവംബർ 2021 ലക്കത്തിൽ വന്ന എം. റിഷാൻ ഷെരീഫിന്റെ തമിഴ് പരിഭാഷയിൽ നിന്നുമാണ് ഈ മൊഴിമാറ്റം)
1
ഞങ്ങൾ അലഞ്ഞുതിരിഞ്ഞ കാടുകളിൽ
പഴങ്ങൾക്കൊപ്പം വിത്തുകളും വിഴുങ്ങുന്നതു കണ്ട
മൂത്തവർ പറഞ്ഞു:
ഇനി വയറ്റിൽ മരം മുളയ്ക്കും
ചെവികളിലൂടെ തളിരുകൾ വരും
വായിൽ നിന്നു ചില്ലകളുയരും.
ഞങ്ങളും ഇളയവരോടു പറഞ്ഞു,
വയറ്റിൽ മരം മുളക്കും
ചെവികളിലൂടെ തളിരുകൾ വരും
വായിൽ നിന്നു ചില്ലകളുയരും
ആകയാൽ
ഇപ്പോൾ ഞങ്ങൾ നൃത്തമാടുന്ന കാടുകൾ
എന്നെങ്കിലും അവരും നൃത്തമാടുന്ന കാടുകൾ
2
കാഴ്ച്ചപ്പുറത്തിനപ്പുറം
വേറൊരുവൻ നീ
കൺമുന്നിൽ
പിന്നെയുമൊരുവൻ നീ
കണ്ണുകളടച്ചാൽ
ഇനിയുമൊരുവൻ നീ.
അവനെത്തന്നെയാണെനിക്കേറ്റവുമിഷ്ടം
ആ അവനെത്തന്നെ.
കണ്ണുകളടച്ചാൽ
തെളിയുമവനെത്തന്നെ.
അവന്നൊപ്പമാണു ഞാൻ
ഒച്ചിന്റെ തോടുകൾ ശേഖരിച്ചത്.
ഞാൻ പൂച്ചെടികൾ നട്ടതും
ആ അവന്റെ കൂടെത്തന്നെ.
3
നിന്റെ നെറ്റിയിൽ നീ വെച്ചിരുന്ന പൊട്ടുകൾ
കറുത്ത മാനത്ത് മഞ്ഞപ്പൗർണ്ണമി പോലെ.
പോലെ അല്ല, അതു തന്നെ.
മഞ്ഞ മാനത്ത് കറുത്ത പൗർണ്ണമികൾ
നിറഞ്ഞിരിക്കുംപോലെ
നെറ്റി മുഴുവനും നീ പൊട്ടുകളണിഞ്ഞിരുന്നു.
അവയോരോന്നായ് ഞാൻ മായ്ച്ചു.
ഇരു പുരികങ്ങൾക്കു നടുവിൽ
ഒന്നു ബാക്കിയാകും വരെയും
നീ കണ്ണുകളടച്ചിരുന്നു.
ഇമ പൂട്ടിയിരുന്നാൽ നിന്റെ കോപം
എനിക്കു വെളിപ്പെടില്ലെന്നു നീ കരുതിയിരുന്നെങ്കിലും
നിന്റെ പുരികങ്ങൾ കൂട്ടിമുട്ടിയിരുന്നു.
4
അവൾ വീണ്ടുമൊരു തവണ ആത്മഹത്യ ചെയ്തു.
ആ മൃതദേഹം നോക്കിയിരുന്നു.
മുറ്റത്ത് ഉണക്കിലകൾ വീഴും വരേക്കും
ആ മൃതദേഹം കാത്തിരുന്നു.
ഉണക്കിലകൾ വീഴുന്നതിഷ്ടമല്ലെങ്കിലും
ഉണക്കിലകൾ വീഴുമെന്നു മൃതദേഹത്തിനറിവുണ്ടായിരുന്നു.
ആകയാൽ മൃതദേഹം കാത്തിരുന്നു.
ഉണക്കിലകൾ വീണയുടനേ തൂത്തുവാരിക്കളഞ്ഞില്ല.
ഇനിയും കുറച്ച്
ഇനിയും കുറച്ചു വീഴട്ടേ എന്നു നോക്കിയിരുന്നു.
പിന്നെ മൃതദേഹം മുറ്റം തൂത്തു.
തൂത്തുവാരുമ്പോഴെല്ലാം നാഡി മിടിക്കുന്നത്
മൃതദേഹത്തിനിഷ്ടമല്ല.
എന്നിരുന്നാലും അല്പാല്പമായി
നാഡി മിടിക്കാൻ തുടങ്ങി.
ആകയാൽ അവൾ വീണ്ടുമൊരു തവണ
ആത്മഹത്യ ചെയ്തു.
ഓരോ ആത്മഹത്യയുടെ തുടക്കവും
അതീവ ശാന്തമായിരുന്നു.
ആകയാൽ നാഡിമിടിപ്പ് മൃതദേഹത്തെ ഭയപ്പെടുത്തി.
നാഡി മിടിക്കാൻ തുടങ്ങുന്നതറിഞ്ഞ ഓരോ തവണയും
അവൾ വീണ്ടും ആത്മഹത്യ ചെയ്തു.
ഇനി അവരെല്ലാം ഒന്നു പതറും അത്ര തന്നെ.
പതറി അവിടെത്തന്നെ സ്തംഭിക്കും അത്രതന്നെ.
അത് അതോടെ തീരും അത്രതന്നെ.
വിശേഷിച്ചൊന്നുമില്ല അത്രതന്നെ
വിശേഷിച്ചാരുമില്ല അത്രതന്നെ.
തൊട്ടടുത്ത ദിവസമവർ പണിക്കു പോകും അത്രതന്നെ.
മറ്റു ദിവസങ്ങളേക്കാൾ ആവേശത്തോടവർ
പണിക്കു പോകും അത്രതന്നെ.
5
മുമ്പൊക്കെ മേൽക്കൂരമേൽ നിന്നു മഴവെള്ളമൊഴുകുമ്പോൾ
വീട്ടിനുള്ളിൽ നിലത്തു വയ്ക്കും മൺകുടത്തിന്
ചായം പൂശി അലങ്കരിച്ച്
ഭംഗി നോക്കിക്കൊണ്ടു ഞങ്ങളിരുന്നു.
അതിൽ വെളളമിറ്റുന്ന ശബ്ദത്തിൻ
താളസംഗീതം കേട്ടു രസിച്ച്
മഴ നിൽക്കും വരേക്കും
ഇടുപ്പിൽ കൈകൾ ചേർത്തു ചുറ്റിപ്പിടിച്ച്
ഞങ്ങളിരുന്നു.
ഇപ്പോഴും മേൽക്കൂരമേൽ നിന്നു മഴവെള്ളം
നിലത്തേക്കു ചോർന്നു വീഴുന്നു.
തകരപ്പാത്രങ്ങളെടുത്തു കൊണ്ടുവന്ന് അവിടവിടെ വെച്ച്
മേലും കീഴും നോക്കി നീയിരിക്കുന്നു.
ഈയിടെ
തകരപ്പാത്രങ്ങൾക്കു ഞങ്ങൾ ചായം പൂശാറില്ല.
"മേൽക്കൂര നന്നാക്കുന്നവരോട് ഏഴെട്ടു തവണ പറഞ്ഞതാണ്.
മഴ മാറിയാൽ വരുമായിരിക്കും.
നാളെ ഞാൻ തന്നെ മേലേ കേറി നോക്കാം പൊന്നേ", പറയുന്നു നീ.
ഈയിടെയായി മുന്നേപ്പോലെ നീ
മഴ പെയ്യുമ്പോളെന്നെ ചേർത്തണയ്ക്കാറില്ലെങ്കിലും
തകരപ്പാത്രങ്ങളിൽ വെള്ളമിറ്റുന്ന ശബ്ദം
എന്തു രസം!
മുമ്പു ചായം പൂശി അലങ്കരിച്ച
മൺകുടമുയർത്തിയ താളസംഗീതം പോലെ.
No comments:
Post a Comment