1985-ൽ
സീനിയപ്പൂവിന്റെ
വരവാണു വരവ്.
ചോന്നയിതളുകൾ
ഒറ്റയിതളുകൾ
പിൻപുറം മഞ്ഞ.
പൂവിൻ നടുക്കു
കറുത്തു വിത്താവുന്ന
മഞ്ഞ വട്ടം.
നീണ്ട പച്ചത്തണ്ട്.
അന്നേരം പിന്നാക്കം
മാറി കാശിത്തുമ്പ
അന്നേരം പിന്നാക്കം
മാറി മുക്കുറ്റി
മുറ്റത്തൊതുങ്ങി
നില്പായി നന്ത്യാർവട്ടം
മന്ദാരം ചെമ്പരത്തി
ദൂരത്തെ ദൂരത്തെ
വീട്ടുമുറ്റങ്ങളിൽ
നിന്നും കളിച്ചടു -
ത്തെത്തി, യടുത്തെത്തി
വേലയ്ക്കു പൂതൻ
ഈ മുറ്റത്തും വന്നു
കളിക്കുന്നതു പോലെ
സീനിയപ്പൂവ്
വിടർന്നൂ ഇവിടെയും.
ഓണക്കളത്തിൻ
നടുക്കിരിപ്പായി.
സീനിയപ്പൂവിന്നു പിറകേ
ഡാലിയ, വൈദ്യുതി, ടീവി.
കോടി നിറങ്ങളിൽ
കോടി രൂപങ്ങളിൽ
കോടാനുകോടിയെണ്ണങ്ങൾ
വേണ്ടാത്തതും
വേണ്ടതും ചുറ്റും നിരത്തി
ദൗത്യം മുഴുമിച്ചു
സീനിയപ്പൂവു മടങ്ങി.
പിൻപുറം മഞ്ഞച്ച
ചോന്നയിതളുള്ള
സീനിയപ്പൂവിനെ
കണ്ടിട്ടു കൊല്ലങ്ങളായി.
ആ വരവോർത്തെടു -
ത്തീ വരികളെഴുതുമീ
ടാബെനിക്കാരു തന്നൂ?
ആപ്പൂവു തന്നെ തന്നൂ!
No comments:
Post a Comment