നീലാംബരിത്തൊണ്ട
ഒറ്റ രാഗത്തിൽ
കുരുങ്ങിയൊടുങ്ങിയ
ഗായകനല്ലോ ഞാൻ
നീലാംബരിക്കടൽ
പുറത്തേക്കു തുപ്പിയ
പുറന്തോടാണെൻ തൊണ്ട
ഇതിലേ കടന്നുപോകും
ഏതു കാറ്റും
നീലാംബരി
ഈ തൊണ്ട പാടിയാൽ
ഏതു പാട്ടും
നീലാംബരി
ഇതിന്നു ചുറ്റും
മെനഞ്ഞുണ്ടായതാണെൻ
മൃൺമയശരീരം.
അതഴുകും മുമ്പ്
കണ്ണും കരളും വൃക്കയും പോലെ
നിങ്ങൾക്കെടുക്കാം.
കഴുത്തിലാക്കി
ഊതി
നോക്കാം.
മാതൃശാപത്താൽ വലയുന്ന നിങ്ങളെ
നീലാംബരിയാലത്
ആശ്വസിപ്പിക്കും.
No comments:
Post a Comment