കവിതകൾ
യോൺ എസ് പോപ് (റുമാനിയ, ജനനം: 1958)
1
എന്തിനാണച്ഛൻ കാളകളെ വണ്ടിയിൽ പൂട്ടിയതെന്ന് എനിക്കറിയില്ല
എന്തിനാണച്ഛൻ പാതിരക്ക്
കാളകളെ വണ്ടിയിൽ ചേർത്തു പൂട്ടിയതെന്ന്
എനിക്കറിയില്ല.
എന്നെ വിളിച്ചുണർത്തിപ്പറഞ്ഞു, നമുക്കു പോകാം
- മരിച്ചിട്ടു വേണം എനിക്കൊന്നു ശരിക്കുറങ്ങാൻ -
എവിടേക്ക്?ഞാൻ ചോദിച്ചു,
അച്ഛൻ പറഞ്ഞു,സോംക്യൂട്ടവരെ.
നമ്മുടെ ഗ്രാമത്തിൽ നിന്ന് അത്ര ദൂരം പിന്നിട്ട്
ഈ പാതിരക്ക് അവിടെ അച്ഛനെന്തു കാര്യം?
രാവിലെ ആറുമണിക്കുള്ള ബസ്സു പിടിച്ചാൽ പോരേ?
നാലു മണിക്കൂർ അങ്ങോട്ട്, നാലു മണിക്കൂർ ഇങ്ങോട്ടും
എന്തിനു പോകണം കാളകളുടെ
കനത്ത ഇഴഞ്ഞ വേഗത്തിൽ?
ഇങ്ങനെ മണ്ടത്തരം കാണിച്ചാൽ
പെട്ടെന്നൊന്നും എന്നെ തിരിച്ചു വീടെത്തിക്കാൻ പറ്റില്ല
ഈ നിറഞ്ഞ പാതിരക്ക്
ഇതു പോലുള്ള ഭ്രാന്തിന് എന്നെ കിട്ടില്ല
അപ്പോൾ അമ്മ കിടക്കക്കരികിൽ വന്നു പറയുന്നു,
എണീക്ക്, അമ്മയുടെ മുത്തല്ലേ
നിന്നെ സോംക്യൂട്ടയിൽ നിന്നു കൂട്ടിവരാനായി
അച്ഛൻ പോയിക്കഴിഞ്ഞു.
ചെന്ന് നിന്നെ പൊക്കിയെടുക്കാൻ അച്ഛനെ സഹായിക്ക്
മൂന്നു ദിവസമായി ശ്വാസമില്ലാതെ
നീയവിടെ കിടക്കുകയാണ്
രാത്രിയാണ് വിവരം കിട്ടിയത്
പൊന്നുമോനേ...
2
ഞാനൊരു കൊച്ചുകുഞ്ഞായിരുന്നപ്പോൾ കൂടുതൽ കുഞ്ഞാവുന്നതിനെപ്പറ്റി സ്വപ്നം കണ്ടു
ഞാനൊരു കൊച്ചുകുഞ്ഞായിരുന്നപ്പോൾ
കൂടുതൽ കുഞ്ഞാവുന്നതിനെപ്പറ്റി
സ്വപ്നം കണ്ടു.
മേശയേക്കാൾ ചെറുത്, കസേരയെക്കാൾ ചെറുത്
എൻ്റച്ഛൻ്റെ വലിയ ബൂട്ടുകളേക്കാൾ ചെറുത്
ഒരു ഉരുളക്കിഴങ്ങിനേക്കാൾ ചെറുതായതായി
ഞാനെന്നെ സ്വപ്നം കണ്ടു
കാരണം വസന്തകാലത്തവർ
ഉരുളക്കിഴങ്ങു മണ്ണിലിടും, അത്ര തന്നെ
ശരൽക്കാലംവരെ പിന്നവയെ തിരിഞ്ഞു നോക്കില്ല.
അവക്കിടയിലൊരു കുഴിയിൽ ചൂളിപ്പിടിച്ചിരിക്കുന്നതായി
ഞാനെന്നെ സ്വപ്നം കണ്ടു
ഇരുട്ടിൽ മധുരമായുറങ്ങുന്നതായ്
വേനൽ മുഴുവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന്
പിന്നൊരിക്കൽ കൂടി ഗാഢനിദ്ര
തീരെ വിശ്രമിക്കാത്ത മട്ടിൽ
ശരൽക്കാലത്തു ഞാനുണരും
എൻ്റെ സഹോദരങ്ങളെപ്പോലെ കുളിക്കാതെ
കൈക്കോട്ട് അടുത്തെത്തുമ്പോൾ
ഞാൻ ചാടിയെണീറ്റു കൂവിവിളിക്കും,
കിള നിർത്തൂ, കിള നിർത്തൂ
ഞാൻ സന്തോഷത്തോടെ വീട്ടിലേക്കു പോരാം
വസന്തത്തിൽ നിങ്ങളെന്നെ
തിരിച്ചിവിടെക്കൊണ്ടിടുമെങ്കിൽ
അങ്ങനെ വസന്തത്തിൽ ആദ്യമേ തന്നെ
എന്നെയവർ ഈ കുഴിയിൽ കൊണ്ടിടും
അനന്തമായ് എനിക്കുറക്കം തുടരാം
മണ്ണിനടിയിൽ നിന്നു പുറത്തേക്ക്,
വീണ്ടും മണ്ണിനടിയിലേക്ക്,
ഒരു ശല്യവുമില്ലാതെ മറവിയിലാണ്ട്
No comments:
Post a Comment