Tuesday, July 18, 2023

കവിതയിലെ യോഗമാർഗ്ഗചാരുത

 കവിതയിലെ യോഗമാർഗ്ഗചാരുത


രാധാകൃഷ്ണൻ കാക്കശ്ശേരി മാഷെ എനിക്കു കുട്ടിക്കാലം തൊട്ടേ അറിയാം. ഗുരുവായൂർ ശ്രീകൃഷ്ണാ ഹൈസ്കൂളിൽ പഠിച്ചിരുന്ന എന്റെ ചേച്ചി പറഞ്ഞു കേട്ട അറിവാണ് കൂടുതൽ. ചേച്ചിയുടെ മലയാളം അദ്ധ്യാപകനായിരുന്നു അദ്ദേഹം. പിന്നീട് ചേച്ചിയുടെ വിവാഹത്തിന് അദ്ദേഹം വീട്ടിൽ വന്നതും ഓർക്കുന്നു. കോളേജിൽ പഠിക്കുന്ന കാലത്താണ് എഴുത്തുകാരനായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ പരിചയപ്പെടുന്നത്. കോവിലന്റെ തെരഞ്ഞെടുത്ത കഥകളുടെ അവതാരികയാണ് അന്നു വായിച്ചത്. കോവിലൻ അന്ന് എന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. സാഹിത്യലോകത്ത് അഖിലകേരളപ്രസിദ്ധി ഇല്ലാത്ത രാധാകൃഷ്ണൻ മാഷാണ് അതിന് അവതാരിക എഴുതിയത് എന്നത് എന്നെ അന്ന് അത്ഭുതപ്പെടുത്തി. കോവിലന്റെ കഥകളെ കൃത്യമായി അടയാളപ്പെടുത്തിയ അവതാരികയായിരുന്നു അത് എന്നോർക്കുന്നു. പിൽക്കാലത്ത് ചില കവിയരങ്ങുകളിൽ അദ്ദേഹം കവിത വായിക്കുന്നതറിഞ്ഞപ്പോഴാണ് മാഷ് കവിയുമാണ് എന്നു മനസ്സിലായത്. ഇതൊക്കെയാണെങ്കിലും സഹൃദയനായ മികച്ച ഭാഷാദ്ധ്യാപകൻ എന്ന നിലയിലാണ് രാധാകൃഷ്ണൻ കാക്കശ്ശേരി എന്ന പേര് എന്റെ മനസ്സിൽ  കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ സഹൃദയനായ ആ അദ്ധ്യാപകൻ തന്റെ ജീവിതകാലത്ത് എഴുതിയ, മൂന്നു സമാഹാരങ്ങളായി മുമ്പു പ്രസിദ്ധീകരിച്ച മുഴുവൻ കവിതകളും എന്റെ മുന്നിലിരിക്കുന്നു. അവയിലൂടെ പല തവണ ഞാൻ ഇതിനകം കടന്നുപോയിക്കഴിഞ്ഞു.

സഹൃദയത്വമാണ് മാഷിന്റെ കവിതയുടെ അടിസ്ഥാനധാര. ഇക്കാലം മുഴുവൻ താൻ വായിച്ചും പഠിച്ചും പഠിപ്പിച്ചും പോന്ന കാവ്യസംസ്ക്കാരം മുഴുവൻ പ്രതിഫലിപ്പിക്കുന്നതാണ് ആ കാവ്യ ലോകം. പുരാണേതിഹാസങ്ങളുടെയും വേദോപനിഷത്തുകളുടെയും ശങ്കരാചാര്യരുടെയും മേൽപ്പത്തൂരിന്റെയും കൃതികളുടെ വായനാസംസ്ക്കാരം ഇവയിലുണ്ട്. എഴുത്തച്ഛൻ,നമ്പ്യാർ, പൂന്താനം എന്നിവരുടേതു തൊട്ട് വൈലോപ്പിളി, ജി.ശങ്കരക്കുറുപ്പ്, എൻ.വി.കൃഷ്ണവാരിയർ, ഓട്ടൂർ, വി.കെ.ജി, ജി.കുമാരപ്പിള്ള വരെയുള്ള ഒട്ടേറെ മലയാള കവികളുടെ രചനകളുടെ വായനയിൽനിന്ന് ഊറിവന്ന മലയാളകാവ്യസംസ്ക്കാരവുമുണ്ട്. ഇവ രണ്ടും ഇരുതീരങ്ങൾ പോലെ രാധാകൃഷ്ണൻ മാസ്റ്ററുടെ കാവ്യനദിയെ പാലിക്കുന്നു. നദിയിൽ ആകാശമെന്ന പോലെ രാധാകൃഷ്ണകവിതയിൽ ആ കാവ്യസംസ്ക്കാരം പ്രതിഫലിക്കുന്നു എന്നും പറയാം. ഇത്ര നീണ്ട കാലം സാഹിത്യത്തിൽ മുഴുകിക്കഴിഞ്ഞ സഹൃദയനായ ഈ കവി എങ്ങനെയാണ് കാവ്യസംസ്ക്കാരത്തെ സ്വാംശീകരിച്ചത്, എങ്ങനെയാണ് അതിൽ നിന്ന് സ്വന്തം സ്വരം കണ്ടെത്തിയത് എന്നു മനസ്സിലാക്കുക ഇവിടെ പ്രധാനമാണെന്നു ഞാൻ കരുതുന്നു. അതിലൂടെ ജീവിതത്തെ അതിന്റെ സമഗ്രതയിൽ എങ്ങനെയാണീ കവി മനസ്സിലാക്കിയതും ആവിഷ്ക്കരിച്ചതും എന്നറിയുന്നതും എന്നെപ്പോലൊരു വായനക്കാരന് പ്രധാനമാണ്.

രാധാകൃഷ്ണൻ കാക്കശ്ശേരിയുടെ കവിതകളെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സാമാന്യമായി മൂന്നായി തിരിക്കാം. കവി - കാവ്യാനുസ്മരണം, കാല- സമൂഹവിചാരം, ഭക്തിയോഗാവിഷ്ക്കാരം എന്നിവയാണവ. ആത്മീയാന്വേഷണത്തിന്റെ പ്രവാഹം ഈ മൂവുലകങ്ങളിലൂടെയും ഒരുപോലെ ഒഴുകി വായനക്കാരിൽ വന്നണയുന്നു. ഈ മൂന്നു വിഭാഗങ്ങളിലും ഉൾപ്പെടുന്ന പ്രധാന കവിതകളിലൂടെ നമുക്കൊന്നു കടന്നുപോകാം. തന്റെ ജീവിതത്തേയും കവിതയേയും ഏറെ സ്വാധീനിച്ച മഹാത്മാക്കളെ ഓർക്കുന്നവയാണ് ഒന്നാം വിഭാഗത്തിലെ കവിതകൾ.പി.കുഞ്ഞിരാമൻ നായരുടെ ഓർമ്മയിലെഴുതിയ കവിതയാണ് കളിയച്ഛനോട്. "സത്യസൗന്ദര്യം പ്രതിഷ്ഠിച്ച ഗോപുരം കത്തിയെരിയുന്നതോർത്തു സംദഗ്ദ്ധനായ്" പോയതുകൊണ്ടാണ് നട്ടുവന് രംഗം കലമ്പുന്നതറിയാതിരുന്നതും ചുട്ടിയടർന്ന് വേച്ചു വീണതും എന്നാണ് ഈ കവിതയിലെ ഭാഷ്യം. സത്യ സൗന്ദര്യങ്ങളെയോർത്തു സ്വയം മറന്നു നിൽക്കയാൽ മഹാകവി പി വരിച്ച ദുരന്തങ്ങളെക്കുറിച്ചാണ് സഹ്യദയനായ ഈ കവിയുടെ ആധി. ആ ആധിയിൽ ശിഷ്യനായ നട്ടുവനും ഗുരുവായ കളിയച്ഛനും ഒരാളായി മാറുന്നു. ഉജ്വലഭാവനയുടെ പോർനിലങ്ങളിൽ മുഴങ്ങിക്കേൾക്കുന്ന ആത്മശുദ്ധിയുടെ ശംഖൊലിയും പാർത്തലമാകെയിണക്കുന്ന തേരൊലിയും കേൾപ്പിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത്. അങ്ങനെ, ഗീതാദർശനത്തെ കാവ്യദർശനത്തിൽ ലയിപ്പിക്കുന്ന കവിതയായി കളിയച്ഛനോട് മാറിയിരിക്കുന്നു. മഹാകവി പി യുടെ ആത്മവിസ്മൃതിയെത്തന്നെയാണ് വേഷങ്ങൾ എന്ന കവിതയും വിഷയമാക്കുന്നത്. ആത്മവിസ്മൃതിയുടെ മൂർദ്ധന്യത്തിൽ മിന്നൽ പോലെ ഉടലിലൊരു വിറ വരികയും അത്ഭുത നർത്തനത്തിലേക്ക് ഉണരുകയും ചെയ്യുകയാണ് നടൻ ഇവിടെ. നൃത്തത്തിനൊടുവിൽ തിര താഴുമ്പോലെ പദപതനങ്ങൾ താണ് അയാൾ നിലം പതിക്കുന്നു. കളിയാശാനോട് തറുതല പറയാനാവാത്തതു കൊണ്ടാണ് അയാൾക്ക് എല്ലാം ഉള്ളിലമർത്തി രംഗത്താടേണ്ടി വന്നത്. ആട്ടത്തിനൊടുവിൽ ഒരു നിമിഷം സ്വയം മറന്ന് നൃത്താത്ഭുതം തീർക്കുകയായിരുന്നു നടൻ. ആത്മവിസ്മൃതിയിൽ ലയിച്ച് കാവ്യാത്ഭുതം സൃഷ്ടിച്ച മഹാകവിയാണല്ലോ പി.കുഞ്ഞിരാമൻ നായർ.

എൻ.വി.കൃഷ്ണവാരിയരെക്കുറിച്ചെഴുതുമ്പോൾ രാധാകൃഷ്ണൻ മാഷുപയോഗിക്കുന്ന രണ്ടു പദങ്ങൾ ആത്മധീരത, ആത്മഹർഷം എന്നിവയാണ്. അറിവിൽ നിന്നുണ്ടാകുന്നതാണ് ആത്മധീരത. ആത്മഹർഷത്തിനു നൽകിയിട്ടുള്ള വിശേഷണം നവീനമാം ഗന്ധമൊന്നുലാവീടുമാത്മഹർഷം എന്നാണ്. ആ നവീനത്വം ചിന്തയുടെ നവീനത്വമാണ്. ഒരു തലമുറയെ എൻ.വി. എങ്ങനെയാണ് സ്വാധീനിച്ചത് എന്നതിന്റെ കൃത്യമായ ആഖ്യാനമാണ് സംക്രമസൂര്യൻ എന്ന കവിത.

എത്ര മൊട്ടുകൾ പൂവായ്

പൂക്കളിൽ മണമായി

മുറ്റിനിന്നതു തവ

ചിന്ത തൻ കരുത്തല്ലോ.

ആ കാലത്തിന്റെ ആയിരം പൂക്കളിൽ ഒന്നായി രാധാകൃഷ്ണൻ മാഷ് സ്വയം കാണുന്നു. എൻ.വി കൃതികളുടെ വായനയിൽ നിന്നുണ്ടായതാണ് തന്നിലെ തേൻ എന്ന് ഈ സഹൃദയൻ അഭിമാനിക്കുന്നു.ആത്മാവിൽ തങ്ങുന്ന ആദർശപ്രദീപ്തിയാണ് ജി.കുമാരപ്പിള്ളയുടെ ജീവിതത്തിന്റെയും കവിതയുടെയും സാരം എന്ന് ഓർമ്മയിലൊരു സുഗന്ധമെന്ന കവിത വ്യക്തമാക്കുന്നു. വിദ്യയുടെ എളിമയാണ് പണ്ഡിതനായ കെ.പി.നാരായണപ്പിഷാരോടിയിൽ നിന്ന് സവിശേഷം ഉൾക്കൊള്ളുന്ന ഒന്ന്. കുമ്മിണിമാസ്റ്ററിൽ നിന്ന് ശുദ്ധസാത്വികസത്തയേയും അനൗപചാരികതയേയുമാണ് കവി തന്നിലേക്കാവാഹിക്കുന്നത്. ഗാന്ധിസ്മൃതി ഈ കൂട്ടത്തിൽ വ്യത്യസ്തമായ ഒരു രചനയാണ്. ഗാന്ധിമാർഗ്ഗത്തിൽനിന്നകന്നു പോയ പിർക്കാല ഭാരതത്തെയോർത്തുള്ള ധർമ്മരോഷമാണ് ഇവിടെ കവിയിലാളുന്നത്. ഫാസിസത്തിന് പിടിമുറുക്കാൻ ഇന്ത്യയിൽ ഇന്നും തടസ്സം ഗാന്ധിസ്മൃതിയാണെന്ന് ഈ കവിത ഘോഷിക്കുന്നു. ചരിത്ര പുരുഷനായ നെൽസൻ മണ്ടേലയുടെയും ഐതിഹ്യ കഥാപാത്രങ്ങളായ കുറൂരമ്മയുടെയും നാറാണത്തുഭ്രാന്തന്റേയും സ്വരസാമ്രാജ്യത്തിന്റെയധിപനായ ചെമ്പൈയുടെയും ജീവിതവേദാന്തത്തിൻ അക്ഷരപ്പൊരുളുകൾ കൈ പിടിച്ചെഴുതിച്ച ഗുരുവായ മൃഡാനന്ദസ്വാമിയുടെയുമെല്ലാം ഓർമ്മകളിൽ നിന്നുയിരെടുത്ത ആന്തരസാമ്രാജ്യങ്ങളെക്കുറിച്ചാണ് രാധാകൃഷ്ണൻ മാസ്റ്റർ നിരന്തരം എഴുതിയിട്ടുള്ളത്. ചില ഓർമ്മകൾ ഈ കവിയിൽ കാവ്യഭാഷയുടെ ഭാഗമായി പതിഞ്ഞുകിടക്കുന്നതും എടുത്തു പറയേണ്ടതാണ്. ജി.ശങ്കരക്കുറുപ്പിനേയും വൈലോപ്പിള്ളിയേയും ഓർക്കുന്ന ഒരു കവിത ഇതിൽ കണ്ടേക്കില്ല. എന്നാൽ അവരുടെ കാവ്യഭാഷയുടെ മുദ്ര തന്റെ കാവ്യശരീരത്തിൽ അച്ചുകുത്താൻ ഈ സഹൃദയ കവിക്ക് സന്തോഷമേയുള്ളൂ. ഹൃദന്തമാമുടുക്കും കൊട്ടിപ്പാടി നിൽക്കുക എന്ന പ്രയോഗത്തിലൂടെയാകും ജി.ക്കവിതയുടെ ഓർമ്മ നമ്മിലുണരുക. അപ്രശസ്തമായ പുരാണ ഉപാഖ്യാനങ്ങൾ പുനരാഖ്യാനം ചെയ്യുന്ന ചില കവിതകളും ജ്ഞാനമാർഗ്ഗത്തെ പ്രകീർത്തിക്കുന്നവയായുണ്ട്. സ്വർഗ്ഗീയ വിദ്വത്സഭയുടെ അദ്ധ്യക്ഷനാരാവണം എന്നു ചർച്ച ചെയ്യുന്ന കവിതയും (വിനയമത്രേ ധന്യം) ദുർവ്വാസാവിനെ കൃഷ്ണൻ സൽക്കരിക്കുന്ന കഥ പറയുന്ന കവിതയും (ശാന്തിയുടെ പൊരുൾ) ഉദാഹരണം. ശാന്തിയുടെ പൊരുൾ ദുർവ്വാസാവ് ഇങ്ങനെ വെളിപ്പെടുത്തുന്നുണ്ട് :

ഏതു ഗർവ്വവും തകർക്കുന്നിതു സമതതൻ

പൂതമാം ചിരി, സ്നേഹത്തിന്റെ പൂർണ്ണിമയത്രേ

ഏതു ക്രോധവുമലിയുന്നിതു ക്ഷമയുടെ

ഭാസുരദീപ്തിയ്ക്കകമിന്ദ്രനീലക്കൽ പോലെ

ദുർഗർവ്വിൻ ഫലമത്രേ ക്രോധ,മായതു തീരു-

മർഗ്ഗളമിയലാത്ത ശാന്തിതൻ പ്രവാഹത്തിൽ

പ്രബോധനാത്മകത ഇത്തരം കവിതകളുടെ സവിശേഷതകളിൽ ഒന്നാണ്. മലയാളത്തിലെ പ്രബോധനാത്മകകാവ്യപാരമ്പര്യത്തെ, പ്രത്യേകിച്ചും ഉള്ളൂരിന്റെ കവിതാവഴിയെ ഓർമ്മയിലുണർത്തുന്നു കഥ പറയുന്ന കാക്കശേരിക്കവിതകൾ. വായനയിലൂടെ അറിവ് സംസ്കാരമായി ലയിച്ചതിന്റെ സാക്ഷ്യങ്ങളാണ് ഈ കവിതകളെല്ലാം. ആത്മീയാന്വേഷണത്തിന്റെ ജ്ഞാനയോഗവഴി എന്ന് ഈ വിഭാഗത്തിൽപ്പെട്ട കവിതകളെ സംഗ്രഹിച്ചു പറയാം.

മറ്റൊരു കഥാകവിതയായ നാമകേശം ജ്ഞാനമാർഗ്ഗത്തേക്കാൾ ഭക്തിമാർഗ്ഗപ്രധാനമാണ്.

ഭക്തിയോഗത്തിലൂടെയുള്ള അന്വേഷണമാണ് കാക്കശ്ശേരിക്കവിതയിലെ രണ്ടാമത്തെ ധാര. പിടിത്താളുകളിലെയും ശയനപ്രദക്ഷിണത്തിലെയും കവിതകളിൽ ഈ വഴി പ്രബലമാണ്. നിന്റെ മുന്നിലെത്താൻ കൊതിക്കുന്ന ആത്മാവിന്റെ നൊമ്പരം നീ അറിയുന്നുണ്ടോ എന്നാണ് കണ്ണനോടുള്ള കവിയുടെ ഒരു ചോദ്യം. ആഗ്രഹമിതുമാത്രം:

ജീർണ്ണമായ് തുള വീണ മൺചെരാതിൽ ഞാൻ തപ്ത -

നിശ്വാസത്തിരിനാളം കാണിക്കയർപ്പിക്കുമ്പോൾ

കെടുത്തിക്കളയായ്ക, തെക്കൻ കാറ്റൂതും വരെ

നടക്കൽ തെളിഞ്ഞു കത്തീടട്ടെ മഹാ സ്വാമിൻ (ആഗ്രഹം)

മരണമെത്തുവോളം കണ്ണനുമുന്നിൽ ഒരു തിരിനാളമായി കത്തിയാൽ മതി എന്ന ആഗ്രഹത്തിൽ രാധാകൃഷ്ണൻ മാസ്റ്ററുടെ ഭക്തിയോഗദർശനത്തിന്റെ മിഴിവ് നമുക്കു കാണാം. ഭക്തിഭാവത്തിന്റെ സാന്ദ്രത ഇതേ പോലെ തെളിഞ്ഞുകത്തുന്ന മറ്റൊരു കവിതയാണ് വെണ്ണ തേടി. ശയനപ്രദക്ഷിണം എന്ന സമാഹാരത്തിലെ മിക്ക കവിതകളും ഈ ശ്രേണിയിൽ വരുന്നവയാണ്. ഗുരുവായൂരപ്പനേയും ശബരിമല അയ്യപ്പനേയും സ്തുതിക്കുന്ന കവിതകൾ തൊട്ട് ഗുരുവായൂർ പത്മനാഭൻ എന്ന ഗജരാജനെക്കുറിച്ചുള്ള കവിത വരെ ഇതിലുണ്ട്. ആന്തരസാമ്രാജ്യങ്ങൾ എന്ന സമാഹാരത്തിലെ അവസാനകവിതയായ ഖോർഫുക്കാൻ താഴ്വരയിൽ എന്ന കവിത നോക്കൂ. ആ മരുഭൂമിക്കുമേൽ പ്രത്യക്ഷപ്പെട്ട മഴമേഘത്തിൽ നിന്ന് കൃഷ്ണസ്മൃതിയിലേക്കു കടക്കുകയാണാ കവിത. വെള്ളം ഉൾക്കൊള്ളുന്ന മഴമേഘത്തിന്റെ നിറമാണ് കൃഷ്ണന് എന്നത് ഈ കവിക്ക് പ്രധാനമാണ്. കൃഷ്ണപർവ്വം എന്ന കവിത നെൽസൺ മണ്ടേലയെക്കുറിച്ചുള്ളതാണ്. മണ്ടേലക്ക് കൃഷ്ണഭാവം പകരുന്ന ഈ വരി നോക്കൂ:

നീ കൃഷ്ണനെന്നുമീ നാടിന്റെ സ്വപ്നങ്ങൾ

നീളെ വിതറും വർണ്ണമേഘം

കർമ്മയോഗത്തെയും ഭക്തിയോഗത്തെയും ഇണക്കുന്ന കണ്ണിയാണാ കൃഷ്ണമേഘം. അല്ലാതെ കാലത്തെ മറന്നുള്ള അന്ധമായ ഭക്തിയല്ല ഇവിടെ. ഭക്തിയും ആത്മീയതയും സ്വാർത്ഥലാഭത്തിനായി ആയുധമാക്കപ്പെടുന്ന സമകാലത്തെ തിരിച്ചറിയുന്ന ഒരു കവിതയാണ് കാലനേമി. രാധാകൃഷ്ണൻ മാസ്റ്ററുടെ ഭക്തികവിതകളുടെ വേരിറങ്ങിച്ചെല്ലുന്നത് കർമ്മകാണ്ഡത്തിലേക്കു തന്നെയാണ്.

അഥവാ, ഇദ്ദേഹത്തിന്റെ കാവ്യലോകത്തിന്റെ അടിപ്പടവായിരിക്കുന്നത് കർമ്മയോഗം തന്നെ. താൻ ജീവിക്കുന്ന കാലത്തിന് അഭിമുഖം നിൽക്കുന്ന കവിതകളാണിവ. വ്യക്തിപരവും സാമൂഹ്യവുമായ അനുഭവങ്ങൾ ഇവയിലുണ്ട്. വൈയക്തികാനുഭവത്തിൽ ഊന്നിയ മനോഹരമായൊരു കവിതയാണ് പഴയ കഥ. മുത്തശ്ശിയുടെ അവസാന നിമിഷങ്ങളാണ് പശ്ചാത്തലം. മരണം കാത്തു കിടക്കുന്ന മുത്തശ്ശി രാമായണം വായിക്കുന്നതു കേൾക്കുകയാണ്. അതു കേട്ടു കിടക്കേ ശാന്തസാഗരം പോലെ അവരിൽ പ്രാണവേഗങ്ങൾ താഴുന്നു. മുത്തശ്ശി കിടക്കുന്ന മുറി വായനയാൽ പ്രദീപ്തമാവുന്നു. മരണത്തെ അടുത്തിരുന്ന് സൂക്ഷ്മമായി അനുഭവിക്കുന്ന ഇത്തരം കവിതകൾ മലയാളത്തിൽ കുറവാണ്. കടവനാടു കുട്ടിക്കൃഷ്ണന്റെ വിലയം എന്ന കവിതയാണ് പെട്ടെന്ന് ഓർമ്മ വരുന്ന ഒന്ന്. 'മരണകാലരാമായണം' ജീവിതാന്ത്യത്തിനു പകരുന്ന ആത്മീയപ്രഭയേയും അതിലൂടെ ജീവിതത്തിനു കൈവരുന്ന സാർത്ഥകതയുമാണ് ഈ കവിതയിൽ നമ്മെ സ്പർശിക്കുന്നത്. അമ്മക്കൊരു തോറ്റം പോലുള്ള കവിതകളും ആത്മാനുഭവ തീവ്രതയാൽ നമ്മെ വേദനിപ്പിക്കുന്നവയാണ്. ആത്മീയവും ജൈവികവുമായ ഉറവുകൾ വറ്റി ലോകം വരണ്ടു പോകുന്നതും ഹിംസാത്മകമാകുന്നതുമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും കടുത്ത സാമൂഹ്യ ഉത്ക്കണ്ഠകൾ. സ്വപ്നാടനം, ജടായു, അന്വേഷണം, ഭാരതദർശനം, അന്യൻ, സൂത തേർ തിരിക്കുക, പുതിയ രാമായണം, ഖാണ്ഡവമെരിയുന്നു തുടങ്ങി ഒട്ടേറെ കവിതകൾ ഈ ഉൽക്കണ്ഠ പങ്കുവെയ്ക്കുന്നു. അന്യൻ എന്ന കവിത നഗരത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യന്റെ ഒറ്റപ്പെടൽ ആവിഷ്ക്കരിക്കുന്നു. നിരത്തുവക്കത്തെ ഓടയുടെ ഒരു ചിത്രമുണ്ടിതിൻ:

ഒരു മാത്ര നാം നിന്നു

ശ്രദ്ധിക്കേ, പുഴ പോലെ -

യൊഴുകുമഴുക്കുചാൽ

നീലവർണ്ണത്തിൽ വിളർ -

ച്ചിരി തൂകിക്കൊണ്ടലി -

യിക്കുന്നിതെല്ലാം,കൃമി

നുരയും പോലേ മനു -

ജാത്മാക്കൾ നുഴയുന്നു.

ഓടയിൽ കൃമികൾപോലെ നഗരത്തിൽ നുരയുകയാണ് മനുഷ്യർ. കൃഷ്ണന്റെയും കൃഷ്ണമേഘത്തിന്റെയും നീലനിറം തന്നെയാണ് ഇവിടെ ഓടവെള്ളത്തിനും. കാശ്മീർ കുരുതിക്കളമായതിന്റെ പശ്ചാത്തലത്തിൽ എഴുതിയ കവിതയാണ് ഭാരതദർശനം. രാമായണ സന്ദർഭങ്ങളെ സമകാലത്തിന്റെ ഹിംസാത്മകതയുമായി ചേർത്തുവക്കുന്ന കവിതയാണ് ജടായു. രാമരാവണർ ഒന്നാവുന്ന പുതുകാലസമസ്യയുടെ ആവിഷ്ക്കാരമാണത്. രാജ്യത്ത് ഫാസിസം നടപ്പാക്കുന്ന പുതുകാല ഭരണാധികാരികളെ കുറിച്ചാണ് പുതിയ രാമായണം. ബാബറി മസ്ജിദ് തകർത്തതിനു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായ വർഗ്ഗീയ ഫാസിസത്തിന്റെ പിടിമുറുക്കലിനെതിരെ ആസ്തിക്യബോധത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും പാതയിൽ നിന്നുകൊണ്ടുള്ള ചെറുത്തു നില്പ് ഇത്തരം കവിതകളിൽ കാണാം. ഇന്നത്തെ ഇന്ത്യനവസ്ഥയിൽ ഇത് വളരെ പ്രധാനവുമാണ്. കപടമായ ആത്മീയതയ തുറന്നുകാട്ടുന്ന കാലനേമി എന്ന കവിതയെപ്പറ്റി മുമ്പു സൂചിപ്പിച്ചല്ലോ.

വെള്ളം, ചോര, തീയ് എന്നിവ അതിരിട്ടതാണ് രാധാകൃഷ്ണൻ കാക്കശ്ശേരിയുടെ കാവ്യലോകമെന്ന് ഈ വിഭാഗം കവിതകളെ മുൻനിർത്തി പറയാൻ കഴിയും. ആന്തരസാമ്രാജ്യങ്ങൾ എന്ന സമാഹാരത്തിലെ ആദ്യകവിതയായ സ്വപ്നാടനത്തിൽ തെളിനീരൊഴുക്ക് എങ്ങനെയാണ് ദൈന്യത്തിന്റെ കയമായി മാറിയത് എന്നു വിശദമാക്കുന്നുണ്ട്. സുഹൃത്തിനൊപ്പം തോട്ടുവക്കിലൂടെ കളിചിരിയോടെ നടന്ന പുലർകാലമാണ് കവിതയുടെ ആദ്യഖണ്ഡത്തിൽ. ആ സൗഹൃദകാലത്തിന് പ്രതീകം തെളിഞ്ഞൊഴുകുന്ന വെള്ളമാണ് :

പുഴക്കും കടവിന്നുമെന്തു സൗഭാഗ്യം, ചുളി-

വിരിപ്പെന്നോണം മണ്ണിലുരുളും തെളിവെള്ളം

തുടുക്കെക്കവിൾ കൊണ്ടും തുപ്പിയുമാഴങ്ങളി-

ലുഴച്ചും കുളിർകോരിത്തരിച്ചും നീലാകാശ-

പ്പരപ്പിൽ നീളും ധ്രുവദീപ്തിയിൽ കരൾ നട്ടും 

ആണ് തോട്ടുവക്കിലൂടെ സൃഹൃത്തുക്കളുടെ നടത്തം. കവിതയുടെ രണ്ടാം ഖണ്ഡം കഠിനമായ വരൾച്ചയുടേതാണ്. ഒരു വഴിക്കിണർ പോലുമിവിടെയില്ല. പണ്ടത്തെ മാതംഗിമാർ നടന്ന വഴികൾ എന്ന പ്രയോഗത്തിലൂടെ നനവിന്റെയും നന്മയുടെയും പ്രതിരോധത്തിന്റെയും ഓർമ്മകൾ കൂടിയുണർത്തുന്നു ഈ കാവ്യഭാഗം. കവിതയുടെ മൂന്നാം ഖണ്ഡമെത്തുമ്പോൾ ദൈന്യത്തിന്റെ കയം നാം കാണുന്നു. വ്യക്തികളല്ല ഒരു ജനത എത്തിച്ചേർന്ന ദൈന്യക്കയം തന്നെയാണിത്. കുഴിച്ചു കുഴിച്ച് അനിഷ്ടസ്മൃതികളുടെ നരകത്തിൽ എത്തിയത് വൈലോപ്പിള്ളിയുടെ കണ്ണീർപ്പാടത്തിൽ വ്യക്തികളാണെങ്കിൽ ഇവിടെ സമൂഹം തന്നെയാണ് ദുരന്തമുഖത്ത്. കൊടുംവേനലിന്റെ ചിത്രമുണ്ട് അന്വേഷണം എന്ന കവിതയിൽ. കവിയും സ്നേഹത്തിന്റെ നീരുറവുകൾ തേടി വഴിത്താരയിലന്തംവിട്ടു നിൽക്കുന്ന കവിയിലാണ് ആ കവിത എത്തിനിൽക്കുന്നത്. ജലമാണ് സ്നേഹം. സൂര്യനെപ്പോലും കവി വിശേഷിപ്പിക്കുന്നത് മാനസസരോവരശ്രീനിധി എന്നാണ്. സ്നേഹത്തിൽ നിന്നുയിരെടുക്കുന്ന തീവ്രദുഃഖത്തെക്കുറിച്ചു പറയുമ്പോൾ അമ്മക്കൊരു തോറ്റം എന്ന കവിതയിൽ തിളയ്ക്കുന്ന വെള്ളമാണ് ബിംബമായി വരുന്നത്.

എന്നിൽ പടരട്ടെ ദുഃഖം, അതിൻ തിള -

വെള്ളത്തിൽ മുങ്ങിമറിയുമെൻ ഹൃത്തിൽ നീ

വന്നുദിക്കാവൂ അനന്തമായന്യമായ്

ഇളംപ്രായത്തിൽ വിട്ടകന്ന അമ്മയെക്കുറിച്ചോർത്തുള്ള ദുഃഖമാണിത്. തിളവെള്ളം കരളിലെരിയുക എന്നൊരു പ്രയോഗം തന്നെയുണ്ട് സൂത തേർതിരിക്കുക എന്ന കവിതയിൽ.  അതേ കവിതയിൽ തന്നെ കാണാം യുവത്വത്തിൻ നീരു വറ്റിയ ഭൂമി എന്ന പ്രയോഗം. വൈലോപ്പിള്ളിയുടെ ഇത്തിരി മാത്രം രക്തം എന്ന കവിത ഓർത്തുപോയി ഈ പ്രയോഗം വായിച്ചപ്പോൾ. തീവണ്ടിക്കു തലവെച്ച ചെറുപ്പക്കാരനെക്കുറിച്ച് വൈലോപ്പിള്ളി എഴുതുന്നത്,

ഇളതാം പുളിമാങ്ങ

പൊട്ടിച്ചാലിതിലേറെ -

യുളവാം ചുന, ചോര

വാർന്നതത്രയും തുച്ഛം

എന്നാണ്. യുവത്വത്തിൻ നീരു വറ്റിയ ഭൂമി ഇതെല്ലാം ഓർമ്മിപ്പിക്കുന്നു. ഇങ്ങനെ ജലബിംബങ്ങളുടെ സാന്നിദ്ധ്യത്തിലൂടെ കവി നന്മയെയും സ്നേഹത്തെയും സൗഹൃദത്തെയും സംസ്ക്കാരത്തെയും കുറിച്ച് തുടർച്ചയായി ഈ കവിതകളിൽ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കൂലംകുത്തി മദിച്ചു വീണു ചിതറുമ്പോഴും ചിരിക്കുന്ന നയാഗ്രാപാതത്തിലൂടെ ജലത്തിന്റെ വിരാട് രൂപം കാണിച്ചു തരുന്നു നയാഗ്ര കണ്ടപ്പോൾ എന്ന കവിത.

ജലം ചോരക്കു വഴിമാറുന്നതാണ് അടുത്ത ഘട്ടം. ജടായുവിന്റെ വെട്ടിയരിഞ്ഞ ചിറകിൽ നിന്ന് ഇറ്റവീഴുന്ന ചോര നാം കാണുന്നു. ഇന്ത്യയുടെ നെറ്റിയിൽ കാശ്മീരകമല്ല കാണ്മത്, ചോര

വറ്റിയ കറയാണെന്ന് ഭാരതദർശനം. ചോര വറ്റിയ കറ പല കവിതകളിലും വരുന്നുണ്ട്.

നീൾനഖം തോറും കുരുതിതൻ കറ വീണ

പാഴ്നിലമാകുന്നു സൂര്യഗീതത്തിലെ ഭൂമി.ഭ്രാതൃരക്തത്തിൻ കറ വീണ ചെങ്കോലിനെക്കുറിച്ചാണ് പുതിയ രാമായണങ്ങൾ പാടുന്നത്. ഇന്ത്യയെപ്പോലെ ചോരക്കറ പുരണ്ടതാണ് രാധാകൃഷ്ണൻ മാസ്റ്ററുടെ ഈ വിഭാഗം കവിതകളിൽ മിക്കതും. ചോര തീയായിപ്പടരുന്ന കവിതകളിൽ അങ്ങനെ നാമെത്തുന്നു. ഖാണ്ഡവമെരിയുന്നു എന്ന കവിതയിൽ ഇതിന്റെ ആളിക്കത്തൽ കാണാം. യുദ്ധീകരണയജ്ഞമാണ് ആളിക്കത്തൽ. അതിൽ ഒരു പ്രതീക്ഷ കൂടിയുണ്ട്.

ഒക്കെ മറക്കാം, പൊറുക്കാം, എരിതീയി-

ലൊക്കെദ്ദഹിച്ചതിൻ ശേഷമീ ഭൂമിയിൽ

പറ്റേ ചിറകു വിടർത്തിയെങ്കിൽ സത്വ -

ശുദ്ധമാം സംസ്ക്കാരതേജപ്രരോഹങ്ങൾ

കത്തിത്തീർന്ന അഗ്നിയിൽ നിന്ന് പുതിയ യുഗത്തിൻ ശക്തികൾ ചിറകു വിരിക്കുമെന്ന് കത്തുക കത്തുക എന്ന കവിതയിൽ കവിയെഴുതുന്നു.വീണ്ടും പൊടിക്കേണ്ടത് സംസ്ക്കാരത്തിന്റെ മുളകളാണ് എന്ന കാര്യത്തിൽ കവിക്ക് സംശയമേതുമില്ല.

പഞ്ചഭൂതബദ്ധമാണ് കർമ്മയോഗം എന്ന് നീരിൽ നിന്ന് ചോര താണ്ടി തീയോളമെത്തുന്ന രാധാകൃഷ്ണ കാവ്യബിംബങ്ങൾ ഓർമ്മിപ്പിക്കുന്നു. ഇങ്ങനെ ഭക്തി-ജ്ഞാന-കർമ്മയോഗങ്ങളിലൂടെ സത്യം അന്വേഷിച്ചു പോകുന്ന യാത്രയുടെ സൗന്ദര്യാത്മക ആവിഷ്ക്കാരമാണ് രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർക്കു കവിത. മനസ്സിന്റെ സ്വച്ഛദീപ്തിയിലാണ് ആ യാത്ര ഒടുവിൽ ചെന്നണയുന്നത് എന്ന് സത്യത്തിന്റെ മുഖം എന്ന കവിത സാക്ഷ്യപ്പെടുത്തുന്നു. സത്യാന്വേഷണപരമായ ഈ യാത്രയും കവിതയും വായനക്കാരായ നമുക്കും പ്രധാനമാകുന്നു. വായനക്കാരനായ മാഷിന്റെ വായനക്കാരനായതിൽ ഞാനും ആനന്ദിക്കുന്നു.


ഹൃദയതാളരേഖ

 ഹൃദയതാളരേഖ


ആഴങ്ങളുടെയും ഉയരങ്ങളുടെയും നർത്തനമണ്ഡപമാണ് ജയശ്രീയുടെ കവിതാലോകം. മലമുടികളും അഗാധതകളും നിറഞ്ഞ ഒരു ലോകം, അല്ലെങ്കിൽ ഒരു ഹൃദയതാള രേഖ.

ആഴത്തിൽ നിന്നു പടർന്നു കയറുന്ന ഒരു തുടരെഴുത്തായി ഈ കവി പ്രപഞ്ചത്തെ സങ്കല്പിക്കുന്നുണ്ട്. മണ്ണിന്റെ താളിയോലക്കെട്ട് എന്ന കല്പന ഒന്നിലേറെക്കവിതകളിൽ വരുന്നു. മണ്ണിന്റെ താളിയോലക്കെട്ടിൽ പച്ച കൂർപ്പിച്ചെഴുതുന്ന എഴുത്തുകളാണ് പൂവും പുഴുവും പൂമ്പാറ്റയും ചിതലുമെല്ലാമാകുന്നത് (പരിഭാഷ). ആ എഴുത്തുകളുടെ, ലിപികളുടെ, തുടർച്ചയാണ് പാറി നടക്കുന്ന അപ്പൂപ്പൻ താടികളും കാറ്റിൽ പായുന്ന ഇലകളും മാനത്തൊഴുകുന്ന മേഘങ്ങളും വരെ. ഉയരെ പറക്കുന്ന പക്ഷിയുടെ കൊക്കിൽ നിന്നു പുറമേക്കു തെറിച്ചു നിൽക്കുന്നത് തന്റെ ഹൃദയമാകുന്ന ലിപിയാണ് എന്നും ഈ കവി പറയും. ഇങ്ങനെ പ്രപഞ്ചത്തെ മുഴുവൻ എഴുത്തായി കാണലും അറിഞ്ഞു വായിക്കലുമാണ് ജയശ്രീയുടെ കവിതയുടെ ഒരു സവിശേഷസ്വഭാവം. അവസാനമില്ലാത്ത എഴുത്തിന്റെയും അവസാനമില്ലാത്ത വായനയുടെയും പെരും പടർപ്പാണ് ഈ കവിതക്കൂട്ടം - കാറ്റിൽ അവസാനമില്ലാതെയുലഞ്ഞാടുന്ന മരപ്പടർപ്പു പോലെ. 

വേരു തൊട്ടു മേഘം വരെയും തിരിച്ചുമാണ് ഈ കവിതകളുടെ സഞ്ചാരം. അതുകൊണ്ടു തന്നെ മരങ്ങളും ചെടികളും ഈ കവിതകളിൽ ആവർത്തിച്ചു വരുന്ന കാവ്യബിംബങ്ങളാകുന്നു. വേര്, തണ്ട്, ഈരില, ചെടി, പൂക്കൾ, കായ്കൾ, വീണ്ടും ഒറ്റയില എന്നിടത്തെത്തി മണ്ണിലടിഞ്ഞ് വീണ്ടും മുളച്ചുയരുന്ന ചെടി(ഇലനര). ജൈവികമായ ആവർത്തനത്തിന്റെ ഈ താളം ഈ കവിതകളിലുടനീളം മിടിച്ചു കൊണ്ടേയിരിക്കുന്നു. പ്രണയവൃക്ഷത്തിന്റെ മേലേ പൂക്കളെങ്കിൽ താഴെ ജീവജലമാണ്(ഒരു വേനൽ നിൽപ്പ്). വേര് മീട്ടിയുണർത്തിയ സ്വരങ്ങളാണ് ചില്ലത്തുമ്പിൽ പാട്ടാവുന്നത്(ഉണങ്ങി വീണ മരച്ചില്ലകളിലെ കോളാമ്പിഗാനം)

ആഴത്തിൽ നിന്നു മുളച്ചുപൊന്തുന്നതാണ് മനസ്സെന്ന ഏദൻ തോട്ടത്തിലെ ചെടികളും മരങ്ങളുമെല്ലാം. "ആഴത്തിൽ പാവുന്ന വിത്ത് പിന്നീട് ഭ്രാന്തുപിടിച്ച് ഉലഞ്ഞു പൂക്കു" മിവിടെ(ഏദൻതോട്ടം). മണ്ണിൽ ചവിട്ടിത്താഴ്ത്തപ്പെട്ട മഴ പിറ്റേന്ന് തെക്കേത്തൊടിയിൽ കൂണായി പൊന്തും(ഇര). ആഴത്തിൽ നിന്ന് നിന്നെ തേടി ഉറവെടുക്കുന്നതാണ് ഓരോ ഒഴുക്കും എന്ന് ഒഴുക്ക് എന്ന കവിത പറയും. ആകാശം മണ്ണിന്റെ താളിയോലകളിലെഴുതുന്ന മഹാകാവ്യമാണ് മഴ എന്ന് ജലാക്ഷരങ്ങൾ എന്ന കവിതയിൽ. ഇങ്ങനെ ആഴത്തിൽ നിന്ന് തഴച്ചു പൊന്തുന്ന കവിതയെക്കുറിച്ചുള്ള ഒരു ദർശനം ജയശ്രീക്കവിതകൾ തുറന്നുതരുന്നു.

ആഴത്തിലേക്കുള്ള ആഴലിലും പൊങ്ങലിലും കലർന്നിരിക്കുന്ന വേദനയും ആനന്ദവും ഉന്മാദവുമാണ് ഈ കവിതകളെ നമുക്കു പ്രിയങ്കരമാക്കുന്നത്. രാത്രി പെയ്ത മഴ രാവിലെ കൂമ്പാളത്തൊപ്പികൊണ്ടു മുഖം മറച്ച കൂണുകളായിപ്പൊന്തുന്ന കാഴ്ച്ച മനോഹരം. എന്നാൽ ആ മഴ, ഇടിയും മിന്നലും കൂടി നാഭിയിൽ ചവിട്ടി മണ്ണിൽ താഴ്ത്തിയ മഴയാണ് എന്നു വിശേഷിപ്പിക്കുന്നതോടെ കവിതയുടെ തുടക്കം തന്നെ ഭയവും വേദനയും നിറഞ്ഞതാകുന്നു. അടിഞ്ഞതിന്റെ നാനാതരം ഉയിർപ്പുകളുടെ ആകെത്തുകയാണ് ലോകം എന്നും അതു തന്നെയാണ് എഴുത്ത് അഥവാ കവിത എന്നും ഈ കവിതകൾ ഉറച്ചു പറയുന്നു.

മണ്ണിലടിഞ്ഞ പെണ്ണിന്റെ കവിത വേരു പിടിച്ചു വളരുന്നത് ആവിഷ്കരിക്കുന്ന 'മരണശേഷവും' എന്ന കവിത വേദനിപ്പിക്കുന്നതാണ്. എന്നാൽ ആ വേദനയ്ക്കടിയിൽ കാളിദാസകവിതയുടെ സൗന്ദര്യാനുഭവത്തിന്റെ ഒരു തുള്ളി മധുരം ഓർമ്മയായ് ഊറിയെത്തുമ്പോൾ ആ കാവ്യാനുഭവം സങ്കീർണ്ണമായിത്തീരുന്നു. മണ്ണിലടിഞ്ഞ പെണ്ണ് തന്റെ കവിത ഇങ്ങനെ എഴുതുന്നു:

ഞെരമ്പു മുറിച്ചിട്ട ലാവയിൽ

കൺപീലി മുക്കി

പൊളളിയടർന്ന കൃഷ്ണമണി കൊണ്ട്

കവിളിലെഴുതി

കണ്ണീരും രക്തവും കലർന്ന ചുണ്ടുകൊണ്ട്

ഒപ്പുവെച്ച്

ഇറ്റുവീണ് മുലക്കണ്ണുണർത്തി

പാൽമധുരം ചുരക്കാതെ

വേദനിച്ചു വിണ്ട വാക്കണ്ണിലൂടെ

ചുവപ്പു വറ്റിപ്പോയ ഹൃദയലിപിയായി

പുറത്തേക്കു ചാടി.

ചുളിഞ്ഞ വയറിൽ നട തെറ്റി

പൊക്കിൾക്കുഴിയിൽ ഒന്നിടറി

യോനിയിലൂടെ ഗർഭത്തിലൊതുങ്ങി

തുടയിലൂടെ കവിത ഒലിച്ചിറങ്ങി

മണ്ണിൽ വേരു പിടിച്ചു വളർന്നു.

മണ്ണിനടിയിൽ കിടക്കുന്ന പെണ്ണിനുടലിലൂടെ ഊറി വരുന്ന കവിതയുടെ സഞ്ചാരത്തെക്കുറിച്ചുള്ള ഈ വിവരണം വായിക്കവേ പൊടുന്നനെ ഞാൻ കാളിദാസഭാവനയുടെ ഒരോർമ്മത്തുള്ളിയിലേക്ക് ഊറിയിറങ്ങുകയായി. പഞ്ചാഗ്നിമദ്ധ്യത്തിൽ തപം ചെയ്യുന്ന പാർവതിയുടെ ഉടലിലേക്കിറ്റു വീണ പ്രഥമോദബിന്ദുവിന്റെ ഓർമ്മ ചേരുന്നതോടെ ആ കവിത അതീവ സങ്കീർണ്ണമാവുകയും ഏകമുഖമല്ലാത്തതായി മാറുകയും ചെയ്യുന്നു. ജയശ്രീയുടെ ഈ വരികളോടു ചേർത്തു വെച്ച് കുമാരസംഭവത്തിലെ പ്രസിദ്ധമായ ആ ശ്ലോകം വായിച്ചു നോക്കാം:

ക്ഷണമിമകളിൽ നിന്നു, തല്ലി ചുണ്ടിൽ,

കുളുർമുലമേലഥ വീണുടൻ തകർന്നു

വലികളിലിടറി,ച്ചിരേണ നാഭി -

ച്ചുഴിയിലിറങ്ങി നവീനവർഷബിന്ദു.

പാർവതിയുടേത് മണ്ണിനു വെളിയിലെ നില്പെങ്കിൽ മരണശേഷവും എന്ന കവിതയിലെ പെണ്ണിന്റേത് മണ്ണിനടിയിലെ കിടപ്പാണ്. വാനിൽ നിന്നടർന്ന് പുറമേ തെളിയുന്ന ഓരോ ശരീരഭാഗത്തിനുമേൽ കൂടിയും ഇറ്റി താഴേക്കു വീഴുന്ന ആദ്യമഴത്തുള്ളിക്കു പകരം ഈ കവിതയിലുള്ളത് മണ്ണിൽ നിന്ന് പെണ്ണുടലിനുള്ളിലൂടെയും പുറത്തൂടെയും അകം പുറം മറിച്ചൊഴുകുന്ന കവിതത്തിര. അതു വേരു പിടിച്ചു പടർന്നുയരുന്നു. ആകാശമഹാകാവ്യത്തിലെ ഒരു കുഞ്ഞു ശ്ലോകം എന്ന് ഒരു മഴത്തുള്ളിയെ വിശേഷിപ്പിക്കുമ്പോൾ (തുള്ളി) ആ പ്രഥമോദബിന്ദുവിനെ നാം വീണ്ടും കാണുന്നു.

വേരിൽ വാക്കിട്ടുകൊടുത്താൽ തളിർക്കുന്ന കാട് എന്നൊരു അപൂർവകല്പനയുണ്ട് വേണ്ട എന്ന ചെറു കവിതയിൽ. അങ്ങനെയെങ്കിൽ വാക്ക് ഈ കവിയെ സംബന്ധിച്ചിടത്തോളം വളമാകുന്നു. വാക്കിനുള്ളിൽ കടന്നിരിക്കുന്ന 'ഞാ'നും അങ്ങനെ തളിർക്കുന്ന കാടിന് വളമാകുന്നു. ജലാശയം പോടിൽ എന്ന പോലെ വാക്കിനുള്ളിൽ കടന്നിരിക്കുമ്പോൾ നീളുന്ന നേർത്ത ചാലാണ് എന്റെ കവിത എന്ന് കവി വിളംബരം ചെയ്യുന്നു.

മരങ്ങളേക്കാളുയരത്തിൽ പറക്കുന്നു വിത്തുകൾ പേറുന്ന അപ്പൂപ്പൻതാടികൾ. ഉള്ളു പൊട്ടിത്തെറിച്ച വാക്കിനെ പറത്താൻ വാക്ക് കീറിക്കീറി നേർപ്പിച്ച് വെൺനാരുകളുണ്ടാക്കുകയാണ് കവി(സ്വപ്നം). എത്രയുയരത്തിൽ പറന്നാലും വിത്തിന് പക്ഷേ മണ്ണിലടിഞ്ഞേ പറ്റൂ. നനഞ്ഞ മണ്ണിൽ അടർന്നു വീണടിയലിനെപ്പറ്റിയാണ് സ്വസ്ഥം എന്ന കവിത. കാറ്റിൽ പറന്ന് മണ്ണിലടിഞ്ഞു പൊടിയുന്നതാണ് ഈ കവിതാലോകത്തെ ഓരോ ഇലയും. ആ അടിയലും ഉയിർക്കലും പടരലും വീണ്ടും അടിയലുമാണ് ജയശ്രീയുടെ പുസ്തകത്തെ ചലനം കൊള്ളിക്കുന്നത്. അടിഞ്ഞെത്തുന്ന ഇരുട്ടിൽ ശ്വാസം മുട്ടിയാണ് വാക്ക് കവിതയാവുന്നത് (വാക്ക് പ്രളയമാകുന്നതെങ്ങനെ) ഉള്ളിൽ ഒളിപ്പിച്ച പാട്ടുകളാണ് കടങ്കഥ എന്ന കവിത തരുന്ന വാഗ്ദാനം. ഉള്ളിലിട്ടു ചവച്ച് പുറമേക്കു തുപ്പുന്നതാണ് മൗനം പോലും(മൗനം). ഉള്ളിനെ, സ്വന്തം ഹൃദയത്തെ, ഉയരെ പക്ഷിക്കൊക്കിൽ കാണുന്നതാണ് പുസ്തകശീർഷകമായ സാരമില്ല എന്ന കവിത. ഉള്ളിൽ നിന്ന് കൊത്തിയെടുത്തു കൊണ്ടുപോയ തന്റെ ഹൃദയം മറ്റെവിടെയും വയ്ക്കാതെ കൊക്കിൽ വെച്ചു തന്നെ കൊത്തിത്തിന്നൂ എന്നാണ് പക്ഷിയോടുള്ള ഒരേയൊരഭ്യർത്ഥന. ഒരു ഹൃദയമല്ലേ, സാരമില്ല എന്ന് അവസാനിപ്പിക്കുന്നിടത്ത് പുതിയൊരു തുടക്കത്തിന്റെ ആശ്വാസം കൂടിയുണ്ട്. സാരമില്ല, എല്ലാം വീണ്ടും മുളച്ചുയിർക്കും, ആർത്തു തഴക്കും എന്ന് പ്രതീക്ഷയുടെ മാനത്തേക്കു തന്നെ ഈ കവിതകൾ ഉയരുന്നു.

വാചകത്തിൽ നിന്ന് ജയശ്രീ പലപ്പോഴും നേരിട്ടു കടക്കുന്നത് പാചകത്തിലേക്കാണ്. ജീവിതത്തേയും കവിതയേയും പാചകകർമ്മത്തിലൂടെ അറിഞ്ഞാവിഷ്കരിക്കുന്ന പല കവിതകൾ ഈ സമാഹാരത്തിലുണ്ട്. എത്ര വെന്തുവെന്താണ് കവിത കവിതയാവുന്നത് എന്ന വിസ്മയത്തിൽ ഉള്ളടക്കിയ വേവൽ ജീവിതത്തിന്റെ സഹനം തന്നെയാണ്. സഹിച്ചുണ്ടാവുന്നതാണ് കവിത എന്ന് ജീവിതത്തെ സാക്ഷി നിർത്തി ഈ കവി പറയുന്നു. ഓർമ്മപ്പാത്രം തിളപ്പിച്ചു വാർത്തു വെച്ച് നേരിന്റെ കടുന്തോടു പൊട്ടിച്ച് ഉൾക്കാമ്പു ചിരകിയെടുത്ത് മനസ്സു ചേർത്ത് അരച്ചെടുക്കുമ്പോൾ കവിതയാവുന്നു. ഈ കവിതപ്പാചകം വായനക്കാരിൽ ദഹിച്ചു ലയിക്കുന്നതിനെക്കുറിച്ചുള്ള പരിഗണനയും എഴുത്തുകാരിക്കുണ്ട്.

അകത്താക്കിയ കൊഴുപ്പേറിയ വാക്കുകൾ

തികട്ടി വരുന്നു

മൗനത്തിന്റെ ഇഞ്ചി ചവച്ച്

ധ്യാനത്തിന്റെ ഒരച്ചു മധുരം ചേർത്ത്

അലിയിച്ചു കഴിക്കണം

ദഹിച്ചു പോട്ടെ.

നേരത്തേ പറഞ്ഞ, മണ്ണിലടിഞ്ഞു ലയിക്കുന്ന പ്രകൃതിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ബോദ്ധ്യത്തിന്റെ തുടർച്ച തന്നെയാണ് അകമേ ദഹിച്ചു ലയിക്കുന്ന കവിതയെക്കുറിച്ചുള്ള ബോദ്ധ്യവും. ഇതും കൂട്ടിച്ചേർക്കുമ്പോൾ അടിയുക, വേവുക, ലയിക്കുക, ദഹിക്കുക, ഒടുവിൽ വീണ്ടും ഉയിർക്കുക എന്നതാണ് ഈ എഴുത്തുകാരിയുടെ ജീവിതദർശനം എന്നു നമുക്കു സംഗ്രഹിക്കാനാകും. ജീവിതത്തിന്റെ ഓരോ അണുവിലും മുഴുകിക്കൊണ്ട് കവി ഈ ദർശനത്തെ കവിതയായ് തളിർപ്പിക്കുന്നു.

നീ, ഞാൻ എന്ന ദ്വന്ദ്വമാണ് കവിതകളിലുടനീളം കാണാകുന്ന മറ്റൊരു സാന്നിദ്ധ്യം. ഒരളവോളം ജയശ്രീയുടെ കവിതയെ പരിമിതപ്പെടുത്തുന്നില്ലേ ഈ ദ്വന്ദ്വസാന്നിദ്ധ്യം എന്ന് വിമർശനാത്മകമായിത്തന്നെ പറയാനും ഞാൻ വിചാരിക്കുന്നു. എനിക്കും നിനക്കുമിടയിലെ ഈ കുടുങ്ങിക്കിടക്കൽ മാത്രം 'സാരമില്ല' ആദ്യസമാഹാരമാണെന്ന് എന്നെ ഓർമ്മിപ്പിച്ചു. ഈ കുടുങ്ങിക്കിടക്കൽ മാറ്റിവെച്ചാൽ ഇത് മുതിർച്ചയെത്തിയ ഒരു കവിയുടെ പുസ്തകം തന്നെ. എങ്കിലും സാരമില്ല, പാരസ്പര്യത്തിന്റെയും ബന്ധത്തിന്റെയും ലീലയെ കുറിക്കുന്നതാണ് ജയശ്രീയുടെ കവിതകളിൽ ഈ ദ്വന്ദ്വം. ഒരേ സമയം അടുത്താവാൻ കൊതിക്കുന്ന അകലവും അകലാൻ വെമ്പുന്ന അടുപ്പവുമാണ് ഈ ദ്വന്ദ്വം. അതിന്റെ സംഘർഷം ഈ കവിതകളിലുണ്ട്.

പഠനകാലം തൊട്ടേ എനിക്കടുപ്പമുള്ള സുഹൃത്താണ് ജയശ്രീ. എങ്കിലും അവർ കവിതകളെഴുതും എന്നത് എനിക്കു പുതിയ അറിവാണ്. അവർ തന്നെ പറഞ്ഞതു പ്രകാരം അടുത്തിടെയാണ് അവർ എഴുതിത്തുടങ്ങിയത്. എന്നാൽ ഇരുട്ടിന്റെ ഉറിയിൽ ഇത്രനാൾ എടുത്തു വെച്ച കവിതയുടെ വെളിച്ചം തട്ടിമറിച്ച് വായനക്കാർക്കു മുന്നിൽ വെളിപ്പെടുത്തി കുറുമ്പോടെ ചിരിക്കുന്ന കാൽത്തളക്കിലുക്കമാവാൻ എന്റെ പ്രിയ സുഹൃത്തിന്റെ കവിതക്കു കഴിഞ്ഞിരിക്കുന്നു. അതു തട്ടിമറിച്ചത് ഒരു തുടക്കക്കാരിയാകാം, എന്നാൽ ഏറെക്കാലം ഉള്ളു കടഞ്ഞു കരുതി വെച്ച സത്തയാണ് ഈ പ്രകാശനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

Sunday, July 16, 2023

എങ്ങും ഒരേ മൊഴി - ഫ്രാൻസിസ് കൃപ

 എങ്ങും ഒരേ മൊഴി

ഫ്രാൻസിസ് കൃപ


നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന്

ലോകത്തെ ഏതു ഭാഷയിലും ഞാൻ പറയും.

ഇന്നു പിറന്ന പിഞ്ചുമൊഴിയിലും

ഇനിയും പിറക്കാത്ത ഒരു മൊഴിയിലും...

നിന്നെ ഞാൻ സ്നേഹിക്കുന്നു.

തമിഴിൽ തന്നെ പറയണമെന്ന്

കണ്ണുകളോടു ശഠിക്കാനാവുമോ?

പുഞ്ചിരി വരുന്ന വഴിയിലെ തടസ്സങ്ങൾ - യൂമാ വാസുകി

 പുഞ്ചിരി വരുന്ന വഴിയിലെ തടസ്സങ്ങൾ

യൂമാ വാസുകി


വെളിപ്പെട്ടു പ്രകാശിക്കാൻ ആഗ്രഹിച്ച്

ഒരു പുഞ്ചിരി

വിദൂരതയിൽ നിന്നു പുറപ്പെട്ടു.

വഴിയിൽ മലഞ്ചെരിവിൽ നിന്ന്

ഒരു പാറ ഉരുണ്ടു വീണ്

അതിന്റെ ഒരു കാൽ മുറിഞ്ഞു.

ഇപ്പോൾ അതിനു മുടന്ത്.

തട്ടിത്തടഞ്ഞു നടന്ന്

മുള്ളു നിറഞ്ഞ കുഴിയിൽ വീണപ്പോൾ

അതിന്റെ കാഴ്ച്ചയും പോയി.

ഇപ്പോൾ അതിന് പാതി അന്ധത.

കാട്ടുവഴിയിൽ മൃഗങ്ങൾ ആക്രമിച്ചു

അതിനിപ്പോൾ പാതിജീവൻ.

എന്നാലും അതു പിന്മാറിയില്ല.

എങ്ങനെയോ ലക്ഷ്യമണഞ്ഞ്

വെളിപ്പെടുക തന്നെ ചെയ്തു.

ചുട്ടു തിളയ്ക്കുന്ന ഒരു തുള്ളി കണ്ണീരായി.


Saturday, July 15, 2023

ജോർജിന്റെ പുസ്തകപ്രകാശന വേദിയിൽ വായിക്കാൻ

 പ്രിയമുള്ളവരേ,

നനവുകൾ എന്ന പുസ്തകത്തിലെ ചില കവിതകൾ വായിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്:

നമുക്കറിയാവുന്ന ദൗത്യങ്ങളിലും ധർമ്മങ്ങളിലും കുടുങ്ങിക്കിടക്കണം കലകൾ എന്നത് മനുഷ്യന്റെ ഒരു നിർബന്ധബുദ്ധിയാണ്. കാവ്യകലയും മിക്കവാറും നിർവ്വഹിച്ചു പോരുന്നത് ആ പരിധിക്കകത്തു നിന്നു കൊണ്ടുള്ള ഇടപെടലുകൾ തന്നെയാണ്. എന്നാൽ ആ പരിധിയെ തകർത്ത് പൊതുവേ നമുക്കജ്ഞാതമായ ചില ധർമ്മങ്ങൾ നിർവ്വഹിക്കാനായി കാവ്യകലയെ സ്വതന്ത്രമാക്കുന്നു എന്നതാണ് ജോർജ് എന്ന കവി ചെയ്തുകൊണ്ടിരിക്കുന്നത്. കവിത ചെന്നു തൊടുന്ന ഇടങ്ങളെ അത് നിർവ്വചിക്കുന്നില്ല എന്നത് വളരെ പ്രധാനമാണ്. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളിലേക്കു കുതിക്കുന്ന വാഹനങ്ങളിലാണ് സാധാരണയായി യാത്രക്കാർ കയറുക. കാരണം അവർക്കു ചെല്ലേണ്ടിടം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അത്തരമൊരു വാഹനമല്ല ജോർജിന്റെ കവിത.

ശ്വാസധാരകൾക്കു ശേഷം നനവുകൾ ഞാൻ മെല്ലെ വായിച്ചു തുടങ്ങിയിട്ടേയുള്ളൂ. കലുങ്ക് എന്ന ദീർഘകാവ്യമാണ് ഇപ്പോൾ ശ്രദ്ധയോടെ വായിച്ചത്. കഴിഞ്ഞയാഴ്ച്ച ഞാൻ കൊങ്കൺ വഴി തീവണ്ടിയിൽ സഞ്ചരിച്ചപ്പോൾ വഴിവക്കിൽ കാട്ടിൽ ഉറക്കെ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചെറുപുഴയുടെ തീരത്തെ മരക്കൊമ്പിൽ ഇരിക്കുന്ന ഒരു പക്ഷിയുടെ അടിവയറിന്റെ ചുവപ്പുനിറം ഒരു മിന്നായം പോലെ കണ്ടതോർക്കുന്നു. തീവണ്ടി മുന്നോട്ടു പോയതിനാൽ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ ഞാൻ അവിടെ, അതിനെ കണ്ട ആ നിമിഷത്തിലാണോ അതോ മറ്റെവിടെയെങ്കിലുമാണോ, അതോ ഒരേ സമയം അവിടെയും ഇവിടെയുമാണോ എന്നത് എന്റെ ഉണ്മ ഉയർത്തുന്ന ഒരു ചോദ്യമാണ്. ഈ ചോദ്യത്തെ ജീവിതത്തിൽ നിരന്തരം എനിക്ക് അഭിമുഖീകരിച്ചേ മതിയാകൂ. അതിനെന്നെ പ്രാപ്തമാക്കാൻ പ്രചോദിപ്പിക്കുന്നു ജോർജിന്റെ കവിത. യാത്രക്കിടയിൽ എന്നോ പിന്നിട്ടു പോയ ഒരു കലുങ്കിനും വരാനിരിക്കുന്ന ഭാഷക്കുമിടയിൽ മനസ്സ് സഞ്ചരിക്കുന്നതിന്റെ ദൂരവും വേഗവുമാണ് കലുങ്ക് എന്ന കവിത. അഥവാ ഒരനുഭവത്തിനും അതിന്റെ ആവിഷ്ക്കാരത്തിനുമിടയിലെ ദൂരവേഗങ്ങൾ. മൂന്നാമതൊരു വിധത്തിൽ പറഞ്ഞാൽ ഒരു നിമിഷത്തിനും അതിന്റെ ഭാഷാവിഷ്ക്കാരത്തിനുമിടയിൽ മനസ്സ് കൈവരിക്കുന്ന വേഗവും പിന്നിടുന്ന ദൂരവുമാണ് ജോർജിന്റെ കവിത. സാന്നിദ്ധ്യത്തിനും അസാന്നിദ്ധ്യത്തിനുമിടയിലെ അവസാനിക്കാത്ത സംവാദം.

കലുങ്ക് വായിച്ചു നിർത്തി പുസ്തകമടച്ച് പുറത്തിറങ്ങിയപ്പോൾ ഒരു കാഴ്ച്ച കണ്ടു. ഇന്നലെ കണ്ടതിന്റെ തുടർച്ച തന്നെ. പക്ഷേ ഇന്നലെ കാണാത്തത്. വേനൽക്കാലത്ത് വാങ്ങിത്തിന്ന തണ്ണിമത്തന്റെ കുരു കല്ലു വിരിച്ച മുറ്റത്തിനപ്പുറത്തെ മണ്ണിൽ തുപ്പിക്കളഞ്ഞത്  മുളച്ചു വള്ളിയായി തഴച്ച് മുറ്റത്തെ കൽവിരിയിലേക്കു പടർന്നിട്ടുണ്ട്. ഈ കാഴ്ച്ച ഇന്നലെയും കണ്ടതു തന്നെ. പെരുമഴയിൽ തണ്ണിമത്തൻ വലുതാവാതെ ചീഞ്ഞുപോകുമെന്നാണ് കേട്ടിട്ടുള്ളത്. ചീഞ്ഞുപോകാതിരിക്കാനാണോ വള്ളി കല്ലിലേക്കു പടരുന്നത്? മുറ്റത്തെ വള്ളിയിൽ ഇന്നലെ കണ്ട്, വലുതാവില്ല എന്നു ഞങ്ങളുറപ്പിച്ച കൊച്ചു മത്തൻ കായ് ഇപ്പോൾ നോക്കുമ്പോൾ വീർത്തു വലിപ്പം വെച്ചിരിക്കുന്നു. ഒരു ദിവസം കൊണ്ട് അത് എത്ര ദൂരം സഞ്ചരിച്ചു കഴിഞ്ഞു! 

പിന്നിട്ട നിമിഷം ജോർജിന്റെ കവിതയുടെ നനവുള്ള സ്ഥലത്ത് ഇതുപോലെ വിളഞ്ഞിരിക്കുന്നു.

ഇന്ന് അവിടെ വരേണ്ടതായിരുന്നു. ഈ കാര്യങ്ങൾ വിശദമായി നേരിൽ പറയേണ്ടതായിരുന്നു. കഴിഞ്ഞില്ല. എന്നാൽ തിരക്കിട്ട് ഇത്രയെങ്കിലും പറയാതിരിക്കാനും കഴിയുന്നില്ല. അതുകൊണ്ട് ഈ ചെറുകുറിപ്പ് അവിടെ വായിക്കും എന്നു കരുതുന്നു. 'അവിടെ' ക്കും 'ഇവിടെ' ക്കുമിടയിൽ വിളയാനായി എന്നെ പടർത്തുന്ന ജോർജ് മാഷിന്റെ കവിതക്ക് വന്ദനം.

നന്ദി.

Wednesday, July 5, 2023

കസവ്

കസവ്



ഉടുതുണിയുടെ കസവുതിളക്കം

ബ്രഷുകൊണ്ടുള്ള പരുക്കനൊരു കോറലല്ലാതെ

മറ്റെന്ത്?


രവിവർമ്മയുടെ രാധാമാധവം

എത്ര മനോഹരം, കാല്പനികം!

കൃഷ്ണൻ മിഴി താഴ്ത്തി രാധയെ,

രാധ മിഴി ചെരിച്ചുയർത്തി വിദൂരതയെ

നോക്കുന്നു.

രാത്രിയെ, യമുനാ നദിയെ 

വസ്ത്രത്തിന്റെ മടക്കുകളെയെല്ലാം

തിളക്കുമമ്പിളിയെ

നോക്കുന്നില്ലിരുവരും.


രാധയണിഞ്ഞ മുത്തുമാലയിലെ

വെൺമുത്തോരോന്നും തിളങ്ങുന്നു.

ഓരോന്നിലുമുണ്ടോരോ

ബ്രഷ്‌ഷു കുത്ത്.


പരുക്കൻ കോറലുകളും കൂർത്ത കുത്തുകളും

ചിത്രത്തിലേറെയുണ്ടെന്നിൽ,

തിളങ്ങാതിരിക്കുമോ പിന്നെ ഞാൻ!


Tuesday, July 4, 2023

അപരിചിതൻ

 അപരിചിതൻ



പുലർച്ചെ നാലിന്

ആരുടെയോ അലാറം

അടിച്ചുകൊണ്ടിരുന്നു.

എല്ലാവരും ഉണർന്നു.


അലാറം വെച്ചയാൾ മാത്രം

സുഖമായുറങ്ങുന്നു.

അതു മുഴങ്ങിക്കൊണ്ടിരിക്കേ

ലോകം മുഴുവനുണരുന്നു.


അയാളുടെ അലാറമതെന്ന്

ലോകം മുഴുവനറിഞ്ഞു

അയാൾക്കുണരേണ്ട നേരമായെന്ന്

ലോകം മുഴുവനറിഞ്ഞു.


എന്നിട്ടും ആരുമയാളെ

തട്ടിയുണർത്തുന്നില്ല.

അത്രക്കപരിചിതനൊരുവനെ

എന്തിനുണർത്തണം ലോകം?