Tuesday, September 1, 2026

ക്സിയാ യു(ജനനം:1956 തായ്വാൻ, ചൈനീസ്)

പരിഭാഷ

ക്സിയാ യു(ജനനം:1956 തായ്വാൻ, ചൈനീസ്)


കുട്ടിക്കാലത്തേ സന്യാസം സ്വീകരിച്ച
വയസ്സൻ സന്യാസി
ഈ പ്രായത്തിൽ
ഒരു വിശുദ്ധഗ്രന്ഥം പരിഭാഷപ്പെടുത്തുന്നു.
അദ്ദേഹം ഒരിക്കലും അനുഭവിക്കാത്ത
പലതുമുണ്ടീ ജീവിതത്തിൽ.
ഈ വിദേശഭാഷകൾ
യൗവനത്തിൽ താൻ സ്വപ്നം കണ്ട ശരീരങ്ങൾ പോലെ.
ഗ്രന്ഥത്തിൻ്റെ അർത്ഥം കണ്ടെത്താൻ ശ്രമിച്ച്
അദ്ദേഹം തലച്ചോറു പുകക്കുന്നു.
വർഷങ്ങളുടെ പൊടി കുമിയുന്നു.
തന്നെ സഹായിക്കാൻ കഴിയുന്ന
വാക്കുകൾക്കും പ്രയോഗങ്ങൾക്കുമായി
മാതൃഭാഷയുടെ മുക്കും മൂലയും പരതുന്നു.
തനിക്കൊരിക്കലും തൊടാൻ കഴിയാതെ പോയ ശരീരങ്ങൾ
മനസ്സിലേക്കാവാഹിക്കുന്നു
തീവ്രവെളിച്ചത്തിൽ തെളിഞ്ഞ ആ മാംസളദർശനം
ആഴമേറിയൊരുൾക്കാഴ്ച്ച
അദ്ദേഹത്തിലുണ്ടാക്കി :
അതിരു വിടാത്ത ചില വാക്കുകൾ
ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന വിപത്തിൽ
തന്നെ അകപ്പെടുത്തുന്നു.
പ്രായമേറിയതുകൊണ്ടെന്തു കാര്യം?
തനിക്കു മൊഴിമാറ്റാനാവാത്ത വാക്കുകൾ
ഇപ്പോൾ കണ്ടെത്തണം.
ഒരു ജോടി കയ്യുറയിലൂടെയെങ്കിലും
അവയെ തൊടാനായാൽ,
ഒരു മൂടുപടത്തിനുള്ളിലൂടെയെങ്കിലും
തൊടാനായാൽ
മൊഴി മാറിയ മട്ടിൽ
തനിക്കവ ദർശനം തരും.

വാക്ക് വിടർത്തുന്ന വർണ്ണക്കളങ്ങൾ

വാക്ക് വിടർത്തുന്ന വർണ്ണക്കളങ്ങൾ



എം.ജി.ചന്ദ്രശേഖരൻ മാഷിൻ്റെ കവിതകൾ ഞാൻ ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ ഓണക്കാലത്ത്. കഴിഞ്ഞ വിഷുവിന് എന്നെ ഏല്പിച്ചതാണ്. ഈ ഓണക്കാലത്തെങ്കിലും  എഴുതിത്തീർക്കണം എൻ്റെ വായനാനുഭവം. തനിമ, പാരമ്പര്യം, സമകാലികത ഇവ മൂന്നും ഒരുമിക്കുന്നു ഈ കവിതകളിൽ. എവിടെനിന്നു തുടങ്ങണം എന്നാലോചിച്ചു വായിച്ചിരിക്കുമ്പോഴാണ് ചന്ദ്രശേഖരൻ മാഷ് ഓണക്കാലത്ത് വീട്ടുമുറ്റത്തിട്ട പൂക്കളങ്ങളുടെ പടങ്ങൾ എൻ്റെ കൂട്ടുകാരി സന്ധ്യ ഫേസ്ബുക്ക് തുറന്ന് കാണിച്ചു തന്നത്. മനോഹരമായ ആ പൂക്കളങ്ങളുടെ പ്രത്യേകത വർണ്ണപ്പൊലിമയുള്ള നാടൻ പൂക്കളുടെ സമൃദ്ധിയായിരുന്നു. ശംഖുപുഷ്പ നീലയും തെച്ചിച്ചുകപ്പുമെല്ലാമുണ്ടതിൽ. അതു നോക്കിയിരുന്നപ്പോളാണ്, ഇതുപോലെ, നാടൻ വാക്കുകൾ മനോഹരമായി വിന്യസിച്ചാണല്ലോ തൻ്റെ കവിതക്കളങ്ങൾ ഇദ്ദേഹമെഴുതുന്നത് എന്നോർത്തത്. കളം എഴുതുക എന്നതാണ് മലയാളത്തിൻ്റെ തനതു പ്രയോഗം. പൂക്കളം എഴുതാം, കവിതക്കളം ഇടാം.രണ്ടായാലും അതിൽ കലയും കളിയും ധ്യാനവുമുണ്ട്. എം.ജി.ചന്ദ്രശേഖരൻ എന്ന കവി എഴുതിയ കവിതക്കളങ്ങൾ തൊട്ടരികെ നിന്നൊന്നു നോക്കിക്കാണുകയാണ് ഇവിടെ.

അങ്ങനെ നോക്കുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുക അവയുടെ വർണ്ണഭംഗിതന്നെ. ഭംഗി എന്ന് എഴുതാനല്ല ചേല് എന്ന് നാട്ടുമലയാളം എഴുതാനാണ് കവിക്കിഷ്ടം. പ്രകൃതിയുടെ കടുംനിറങ്ങൾ മഴവില്ലിൻ്റെ ഇഴകളിൽ തുന്നിച്ചേർക്കുന്നതിനെപ്പറ്റി ഒരു കവിത (ആവാതെ) ഈ സമാഹാരത്തിലുള്ളത് പെട്ടെന്നോർമ്മയിൽ വരുന്നു. കവി പ്രയോഗിക്കുന്ന വാക്കുകളുടെ ഊന്നൽ കാരണം ആ കടുംനിറങ്ങൾ ദൂരെ നിന്നേ കാണാം.

മുകിലല കുത്തിയുടച്ചു കലക്കിയ
മുദ്ധശ്യാമനിറക്കൂട്ട്
ആകാശത്തെയിടിച്ചു പിഴിഞ്ഞി-
ട്ടാഴക്കൽഭുത നീലാഭ
വനമുടിയാകെയരച്ചു കഴച്ചി-
ട്ടരുമപ്പച്ചക്കൂമ്പാരം
കൊന്നപ്പൂങ്കണി വാഴത്തേൻ കനി
വാറ്റിയെടുത്ത കടുംമഞ്ഞ
തെച്ചിക്കുരലുകൾ ചെത്തിയൊരുക്കി-
ക്കരളു കലിച്ച കടുഞ്ചോപ്പ്
ഇന്ദ്രധനുസ്സിന്നിഴകളിലിവയെ
തുന്നി മെരുക്കാനാവാതേ ഞാൻ

ഓണപ്പൂക്കളങ്ങളെ ഓർമ്മിപ്പിക്കുന്ന വർണ്ണാഭ ഉദിച്ചു നിൽക്കുന്നു ഈ കവിതയിൽ. മഴവില്ലിൻ്റെ നിറങ്ങൾക്ക് ഒന്നുകൂടി കട്ടി കൂട്ടാനാണ് കവി ശ്രമിക്കുന്നത്. മറിച്ച്, വരണ്ടുണങ്ങിയ വേനലിൻ്റെ ചിത്രമാണെഴുതേണ്ടതെങ്കിൽ മുഷിഞ്ഞ നിറങ്ങൾ പ്രയോഗിക്കുന്നതിന് ഉദാഹരണമാണ് വേനൽ എന്ന കവിത. ആ വ്യത്യാസം നോക്കൂ:

കരിയിലയുടെ കിരുകിരുപ്പിലൂ-
ടെരിവെയിൽ പുളഞ്ഞിഴഞ്ഞു പോകുന്നു
മുടി കൊഴിയുന്ന മരമെഴുതുന്നു
തല ഞെരമ്പുകൾ പിണഞ്ഞ ചിത്രങ്ങൾ
തരിയില്ലാ നീലപ്പകത്തിരശ്ശീല
പിറകരങ്ങത്തു പിടഞ്ഞു തൂങ്ങുന്നു
ഇരുട്ടിഴുകുന്നോരുതിരം വാക്കു ത-
ന്നുയരെയാദിത്യൻ ഭരിച്ചു നിൽക്കുന്നു

നീലയും ചുകപ്പുമെല്ലാം ഇവിടെയും കടന്നുവരുന്നുണ്ടെങ്കിലും അത് നേരത്തേ വായിച്ച കവിതയിലെ ജ്വലിക്കുന്ന വർണ്ണങ്ങളല്ല. ഇരുണ്ട ചോരച്ചുകപ്പാണ്, നീലപ്പകത്തിരശ്ശീലയാണ്. ചായം ചാലിക്കൽ ഇനിയും പല കവിതകളിലും കടന്നു വരുന്നുണ്ട്. ഭാവങ്ങളും വികാരങ്ങളും ചായം ചാലിക്കുമ്പോലെ ചാലിച്ചെടുക്കുന്നതാണ് ഏതൊക്കെ എന്ന കവിതയിലെ വിഷയം.ഓണപ്പൂക്കളമിടും പോലെയാണ് കവിതയിൽ വാക്കുകൾ വിന്യസിക്കുന്നത് എന്ന് അക്ഷരം എന്ന കവിതയിൽ കവി എഴുതുന്നു. ഓണപ്പൂവുതൊട്ട് ആടിമഴവരെ അക്ഷരഭംഗിയിലാണ്ടു നിൽക്കുന്നു.

ആവണിപ്പൂവുതൊട്ടാടിമഴ വരെ
നീ വരും ചേലേ നിറയുന്നിതെപ്പൊഴും

ഇങ്ങനെ നിറങ്ങളും ചേലുള്ള വാക്കുകളും ഉചിതമായി വിന്യസിക്കുന്നതിൻ്റെ നാട്ടുചന്തം തികഞ്ഞവയാണ് എം. ജി. ചന്ദ്രശേഖരൻ എന്ന കവിയൊരുക്കുന്ന ഈ കവിതക്കളങ്ങൾ.

വാക്കിനെ ഇങ്ങനെ പരിചരിക്കുന്ന കാവ്യരീതിക്ക് മലയാളത്തിൽ ശക്തമായ ഒരു പാരമ്പര്യമുണ്ട്. നമുക്കു പേരറിയാൻ കഴിയുന്ന ആദികവിയായ തോലൻ തൊട്ട് അതു തുടങ്ങുന്നു. തൻ്റെ നായികയായ ചക്കിയെ പ്രീണിപ്പിക്കാനായി, "അന്നൊത്ത പോക്കീ, കുയിലൊത്ത പാട്ടീ, തേനൊത്ത വാക്കീ, തിലപുഷ്പ മൂക്കീ" എന്നൊക്കെ വിളിച്ചിട്ടും അവൾ പ്രസാദിക്കാതെ വന്നപ്പോൾ അടവു മാറ്റി, "അർക്കശുഷ്‌കഫല കോമള സ്തനീ" എന്നു വിളിച്ച് അവളെ സന്തോഷിപ്പിച്ച കവിയാണ് തോലൻ. പിന്നീട് കുഞ്ചൻ നമ്പ്യാരിലും ഇരുപതാം നൂറ്റാണ്ടിൽ എം. ഗോവിന്ദൻ,ജി.കുമാരപ്പിള്ള, അയ്യപ്പപ്പണിക്കർ, കുഞ്ഞുണ്ണി എന്നിവരിലുമെല്ലാം ഈ പാരമ്പര്യത്തിൻ്റെ ധാരയൊഴുകുന്നുണ്ട്. ഇക്കൂട്ടത്തിൽ വാക്കുകളുടെ ദ്രാവിഡച്ചന്തത്തിൽ അല്ലെങ്കിൽ കേരളീയതയിൽ പ്രത്യേകം ശ്രദ്ധിച്ചവരാണ് എം.ഗോവിന്ദനും ജി.കുമാരപ്പിള്ളയും. തൊണ്ണൂറുകൾക്കു ശേഷം വന്ന കവികളിൽ പി.പി. രാമചന്ദ്രനിൽ മാത്രമേ ഇത്തരമൊരു കൗതുകം കുറച്ചെങ്കിലും കാണാൻ കഴിയൂ. വാക്കിലൂന്നുന്ന ഈ കവിതാവഴി മലയാളത്തിൽ ഇന്ന് പാടേ വറ്റിപ്പോയോ എന്നു ശങ്കിച്ചു നിൽക്കുന്ന കാലത്താണ് ചന്ദ്രശേഖൻ മാഷിൻ്റെ ഈ കവിതകൾ കൂട്ടത്തോടെ കളം നിറഞ്ഞ് ആ പാരമ്പര്യം തിരിച്ചു പിടിക്കുന്നത്. സമകാല മലയാള കവിതാരംഗത്ത് ഈ കവിതകൾ ഏറെ പ്രസക്തമാവുന്നതും അതുകൊണ്ടു തന്നെ.

തോലനെ ഓർമ്മിച്ചതുകൊണ്ട് ഈ പുസ്തകത്തിലെ കവിതകളിൽ സ്വാഭാവികമായും നാം ആദ്യമെത്തുക 'കൂടിയാട്ട'ത്തിലാണ്. കൂടിയാട്ടശ്ലോകങ്ങളാണല്ലോ ആ ആദികവിയുടെ ഓർമ്മ സംരക്ഷിച്ചുവെച്ചത്. നമ്മുടെ സാംസ്‌കാരികാന്തരീക്ഷത്തിൽ നിലകൊള്ളുന്ന പ്രസിദ്ധമായ ഒരു വാക്കിനെ ആ പ്രസിദ്ധാർത്ഥത്തിൽ നിന്നു മാറ്റി പ്രയോഗിക്കുന്നതിൻ്റെ വിപരീതധ്വനിയിലാണ് ഈ പുസ്തകത്തിലെ കൂടിയാട്ടം എന്ന കവിതയുടെ ആത്മാവ് കുടികൊളളുന്നത്. വാർദ്ധക്യത്തിൻ്റെ വരവിനെ ഒരു തമാശ മട്ടിൽ അതവതരിപ്പിക്കുന്നു. ആടുന്ന പല്ലിൻ്റെ പാട്ടാണത്. തന്നോടൊപ്പം കൂടിയാടുന്ന പല്ലിൻ്റെ പാട്ട്.

വേർ പറിഞ്ഞു വേർപിരിയും നേരമോർത്തുകൊണ്ടേ
വേദികയിലാടി നിൽപ്പൂ ഞാനുമെൻ്റെ പല്ലും

വാർദ്ധക്യത്തെയും മരണത്തെയും വാക്കു കൊണ്ടു നേരിടുന്നത് കാവ്യാനുഭവമായി മാറുകയാണ് ചന്ദ്രശേഖരൻ മാഷിൻ്റെ പല കവിതകളിലും. ഈ കവിതയിൽ കൂടിയാട്ടമെന്ന പോലെ ഓരോ കവിതയിലുമുണ്ട്, പൂക്കളത്തിൻ്റെ നടുവിലെ പൂപോലെ ഒരു വാക്ക്. തന്നെ കൊണ്ടുപോകാനെത്തുന്ന മരണത്തിനൊപ്പം ഒന്നു മുറുക്കാനിരിക്കുന്ന വൃദ്ധനെക്കുറിച്ചുള്ള കവിതയാണ് കൂട്ടുമുറുക്ക്. ആ വാക്കും ഇതുപോലെ നമ്മുടെ ശ്രദ്ധ തങ്ങുന്ന ഒരു നടുപ്പൂവാണ്. മരിക്കാതിരിക്കാനുള്ള കൈമടക്കല്ല, സൽക്കാര സൗഹൃദമാണീ മുറുക്ക് എന്നു കവി. ഒന്നു മുറുക്കുന്നതിൻ്റെ രസത്തിനു മുന്നിൽ മരണമുൾപ്പെടെ എന്തും നിസ്സാരമാണെന്ന് ഈ  കവിത, കവിതകൾ, പ്രഖ്യാപിക്കുന്നു. മനസ്സിനെ തൊടുന്ന ഒരു വാക്കിനു മുന്നിൽ മറ്റെല്ലാം നിസ്സാരമാണെന്ന പ്രഖ്യാപനം കൂടിയാണ് എം. ജി ചന്ദ്രശേഖരൻ മാഷിൻ്റെ കവിതകൾ.

ഉദിച്ചുയരുന്ന വാക്കുകൾ പൊഴിക്കുന്ന നിലാവാണ് കവിതയെന്ന് ഈ പുസ്തകം നിർവചിക്കുന്നു. കുറുഞ്ഞി പൂത്തതു കാണാൻ മലയേറിപ്പോയതിനെക്കുറിച്ചുള്ള കവിതയാണ് 'കുറുഞ്ഞിപ്പൂ വിളിച്ചല്ലോ'. നീലക്കുറുഞ്ഞി പൂത്തതുപോലൊരു വാക്ക് കവിതയുടെ തുടക്കത്തിൽ തന്നെ ഇവിടെ നമ്മെ ആകർഷിക്കുന്നുണ്ട്. നോക്കൂ:

കുറിഞ്ഞിപ്പൂ വിളിക്കുന്നു മുകളിൽ നിന്നും
കുതുകപ്പൂ വിളികേൾപ്പൂ ചുവട്ടിൽ നിന്നും

കുതുകപ്പൂ എന്ന വാക്കിൻ്റെ വിടർച്ചയാണ് പിന്നീടാക്കവിത മുഴുവനും. മൂന്നാറിലെ വിസ്തൃതമായ തേയിലത്തോട്ടവും ജലപാതവും കടന്ന് ആ കുതുകപ്പൂ വിടരുന്നു.  പ്രകൃതിയോടുള്ള കുതുകം മാത്രമല്ല വാക്കിനോടുള്ള കുതുകവും വിരിഞ്ഞു വിരിഞ്ഞു വരികയായി :

ഉയർന്നുതാഴ്ന്നുയർന്നു താഴ്ന്നലയടിച്ചെവിടെയും
പുലർച്ചകളുലർത്തുന്ന തേയിലത്തോപ്പ്
നൂലു പാകിക്കഴപാകിക്കുത്തുമുണ്ടു നെയ്തു താഴേ
ക്കെത്തിയലച്ചാർത്തിടുന്ന ജലനിപാതം

ചായത്തോട്ടത്തിൻ്റെ ചാഞ്ഞുയർന്ന കിടപ്പ് വാക്കുകളാൽ അനുഭവിക്കാനാവുന്നു. ചെറുനീർച്ചാല് വലിയ ജലപാതമായി മാറുന്നതു വിവരിക്കുമ്പോൾ ഒരു മുണ്ട് നെയ്തെടുക്കുന്ന ബിംബമാണ് കവി കാണിക്കുന്നത്.മലയാളിക്കു മാത്രം എഴുതാൻ കഴിയുന്നത്. ഇന്നത്തെ പൊതുമലയാള പദശേഖരത്തിലില്ലാത്ത കഴ പോലുള്ള സ്പെഷ്യൽ വാക്കുകൾ തെരഞ്ഞെടുത്തുപയോഗിക്കാൻ ഈ കവിക്ക് പ്രത്യേക മിടുക്കു തന്നെയുണ്ട്. അഴുവൻ എന്നൊരു വാക്കുണ്ട് മൊഴിക്കുറത്തി എന്ന കവിതയിൽ. അഴുവൻ കൊണ്ടഞ്ഞാഴി അരിയെടുത്തു വെച്ച് എല്ലാർക്കും വിളമ്പുന്ന മൊഴിക്കുറത്തിയെക്കുറിച്ചാണ് ഈ കവിത.  വെച്ചു വിളമ്പി എല്ലാർക്കും കൊടുക്കുന്ന മൊഴിക്കുറത്തിയാണ് ഈ കവിയുടെ അമ്മമലയാളം.നിഘണ്ടുവിൽ നിന്നല്ല നാടോടി സംസ്‌കൃതിയിൽ നിന്നാണ് കവിയുടെ വാക്കുകൾ ഉറവെടുക്കുന്നത്. ഞാൻ മുമ്പു കേട്ടിട്ടേയില്ലാത്ത അഴുവൻ എന്ന വാക്കിന് ഇതാ ഈ കവിത ഇങ്ങനെ ജീവൻ കൊടുക്കുന്നു:

പുലരുവാനേഴര രാവുള്ളപ്പോൾ
പൂങ്കൺ തുറക്കും മൊഴിക്കുറത്തി
അഴുവൻ കൊണ്ടഞ്ഞാഴി മൊഴിയെടുക്കും
തീയിൽക്കഴുകിപ്പതം വരുത്തും.

ചെറിയ അളവു പാത്രമത്രേ അഴുവൻ. നാട്ടുസംസ്കൃതിയുടെ അടിത്തട്ടിൽ നിന്നതു പൊന്തിവരുന്നു.വാക്കിൽ നിന്നു വാക്കിലേക്കുള്ള പടവു കയറ്റവും ഈ കവിക്ക് ഹരമാണ്. കുറിപ്പടി എന്ന വാക്കിൽ നിന്നു കയറിയെത്തുന്ന ഉയരമാണ് കവിപ്പടി.കീശയിലിരിക്കുന്ന കുറിപ്പടിയും കവിപ്പടിയേറാം."ഉപ്പിൽ നിന്ന് അലയാർക്കുന്ന ഉൾക്കടലുകളിലേക്കും മുളകിൽ നിന്ന് ചോര പൊടിക്കുന്ന നീറ്റലുകളിലേക്കും ചായപ്പൊടിയിൽ നിന്ന് തലനുള്ളിയ കിളുന്തുകളിലേക്കും വഴിയുണ്ട്.
ആകയാൽ കുറിപ്പടിയും കവിപ്പടിയേറാം"ഉപ്പ്, മുളക്, ചായപ്പൊടി തുടങ്ങിയവ പലവ്യഞ്ജന വസ്തുക്കൾ മാത്രമല്ല വാക്കുകൾ കൂടിയാണ്. വസ്തുക്കളിലൂടെ എന്നതു പോലെ തന്നെ അവയെക്കുറിക്കുന്ന വാക്കുകളിലൂടെയും എത്തിച്ചേരാവുന്ന ഉയരങ്ങളാണ് ഈ കവി ലക്ഷ്യമാക്കുന്നത്. വാക്കിലൂടെയുള്ള കയറ്റം മാത്രമല്ല വാക്കിലൂടെയുള്ള ഇറക്കവും കവിക്കിഷ്ടം തന്നെ. വിപരീത രതി എന്ന കവിതയിൽ വാക്ക് തിരിച്ചിട്ട് കവി ഇറങ്ങുന്നത് കാണൂ :

വീണു എന്ന വാക്ക്
വീണു മരിച്ചു
ആകാശത്തിൻ്റെ അഗാധതയിൽ ചാടി
കവി ആത്മഹത്യ ചെയ്തു.

ഇറങ്ങുക എന്ന വാക്ക് പ്രധാനമാണ് പെണ്ണിറങ്ങുമ്പോൾ എന്ന കവിതയിൽ.

പെണ്ണിറങ്ങിപ്പോയ വീടു നിൽക്കുന്നു
നാവിറങ്ങിപ്പോയൊരാണിനെപ്പോലെ

ഇറക്കം എന്ന വാക്ക് പെണ്ണിനോടും നാവിനോടും ചേരുമ്പോഴുണ്ടാവുന്ന ധ്വനിഭേദങ്ങളിൽ നിന്ന് ഒരാശയ ലോകം തന്നെയുണ്ടാക്കാൻ കവിക്കിവിടെ കഴിയുന്നുണ്ട്. വീടുവിട്ട് പെണ്ണ് പുറത്തിറങ്ങിപ്പോകുന്നു. ആണിനതോടെ നാക്കിറങ്ങിപ്പോകുന്നു, ഭാഷ മുട്ടിപ്പോകുന്നു. അകം - പുറം എന്നീ വാക്കുകളെ 'പുറപ്പെടലൊക്കെ അകപ്പെടലാണ്' എന്നിങ്ങനെ ഒരു പഴഞ്ചൊൽ വടിവിൽ മറ്റൊരു കവിതയാക്കുന്നു.പഴഞ്ചൊൽ വടിവുകളും താളക്കെട്ടുകളും കൊണ്ട് ഭാഷയെ കുറുക്കുന്നതിലും വിളക്കുന്നതിലും എം.ഗോവിന്ദനെപ്പോലെ ഈ കവിയും രസിക്കുന്നു. താണനിലത്തേ നീരോടൂ എന്ന പഴഞ്ചൊല്ല് താണനിലത്തേ ബാറ്ററിയുരുളൂ എന്നാക്കി രസിക്കുന്നതിൽ പാരഡിക്കൗതുകത്തേക്കാൾ മുന്തി നിൽക്കുന്നത് നിലത്തു ബാറ്ററിയുരുട്ടിക്കളിക്കുന്ന കുഞ്ഞിൻ കുസൃതി തന്നെ. കവി കുഞ്ഞിനെ അനുകരിക്കുന്നത് കുഞ്ഞ് മുതിർന്നവരെ തിരുത്തിക്കൊണ്ടിരിക്കുന്നതിനാലാണ്. പേരക്കുഞ്ഞിനെ അപ്പൂപ്പൻ വിളിക്കുന്നത് തിരുത്തമ്മ എന്നാണ്. അപ്പൂപ്പനെ തിരുത്തുന്ന അമ്മ. ഒത്ത ഒരാനയെ വരച്ചു കാട്ടാൻ തിടുക്കപ്പെടുന്ന അപ്പൂപ്പനെ അതുവേണ്ട, അമ്മയാനയെ വരക്കൂ കുട്ടിയാനയെ വരക്കൂ അപ്പൂപ്പനാനയെ വരക്കൂ എന്നിങ്ങനെ തിരുത്തിക്കൊണ്ടേയിരിക്കുന്നു കൊച്ചുമോൾ. മാനകീകരണത്തിൻ്റെ പൊതുമയെത്തന്നെയാണ് ഇവിടെ കുഞ്ഞു തിരുത്തുന്നത്.

ഭാഷയുടെ പല തലങ്ങളിൽ കളിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിക്കുറുമ്പനാണ് ഈ കവി. അ എന്ന ആദ്യാക്ഷരത്തോട് അപേക്ഷിക്കുന്നതേ ആടിത്തെളിയാനാണ്.

ആടിത്തെളിയുകയാദ്യാക്ഷരമേ
ആത്മാവിൻ്റെയരങ്ങുകളിൽ

ആത്മാവിൻ്റെയരങ്ങിൽ അടിത്തെളിയണം.അക്ഷരമാല കൊണ്ടുള്ള ആട്ടമാണ് കാവാ രേഖാ എന്ന കവിത.ഖരാതിഖരമൃദുഘോഷാക്ഷരങ്ങളിലൂടെ ഒരു വൃന്ദവാദ്യവാദനം ഈ കവിതയിൽ കേൾക്കാം.

കവിത ഖനികളിലെവിടെയോ
ഗണിതം ഘടനകളിലെവിടെയോ?
ചരിത്രം ഛത്രപതികളുടേതല്ല
ജലം ഝഷത്തിൻ്റേതു കൂടി.

ഝ എന്ന അക്ഷരം വരുന്ന ഒരു വാക്കു പോലും ഏറെക്കാലത്തിനു ശേഷമാണ് ഒരു സമകാലകവിതയിൽ ഞാൻ കണ്ടുമുട്ടുന്നത്. ശരിയായ വാക്ക് കണ്ടെടുക്കുന്നതിൽ ഈ കവി പരമാനന്ദമടയുന്നു. ഒരു കവിതയിൽനിന്ന് 'കണ്ഠകാകളീകളിവീണ' പോലൊരു പ്രയോഗം വീണാരവം മുഴക്കുന്നു. പകലൊക്കെ നൂണുനൂണെത്തുന്ന കവി  അസ്തമയ സൂര്യനെ പടിഞായർ എന്നേ വിളിക്കൂ. പടിയുന്ന ഞായർ.

വാക്കും ചിഹ്നവും കൂടിയാടുന്നു അങ്കക്കലി എന്ന കവിതയിൽ.കോമനും കോമയും തമ്മിലാണ് ഇവിടെ അങ്കം.കോമൻ ഒരാശ പറഞ്ഞു:

ആകാശത്തു പോകാം, നമു-
ക്കാകാശത്തു പോകാം.

അപ്പോൾ കോമ ഇടപെട്ടു:

ആകാ,ശത്തു പോകാം, നമു-
ക്കാകാ,ശത്തു പോകാം

ആകാശത്തു പോകണോ ചത്തുപോകണോ, രമിക്കണോ അതോ മരിക്കണോ, അഥവാ ഇരിക്കണോ അതോ മരിക്കണോ എന്ന അന്തസ്സംഘർഷമാണ് ചിഹ്നത്തിൻ്റെയും വാക്കിൻ്റെയും അങ്കക്കലിയായി കവി അവതരിപ്പിക്കുന്നത്. ഹാംലറ്റിൻ്റെ അന്തസ്സംഘർഷം തന്നെ ഇത് - ടു ബി ഓർ നോട് ടു ബി ദാറ്റ് ഈസ് ദ ക്വസ്റ്റ്യൻ. അന്തസ്സംഘർഷങ്ങൾ കൊണ്ടുള്ള കളി - തീക്കളി - മലയാളിക്കിഷ്‌ടമാണ്. കല്ലുരുട്ടിക്കേറ്റി താഴേക്കിട്ടു ചിരിക്കുന്നു നാറാണത്തു കാരണവർ.

ഒരേ വാക്ക് രണ്ടർത്ഥങ്ങളിൽ മാറി മാറി പ്രയോഗക്കുന്ന ശ്ലേഷക്കളിയുണ്ട് ടു ലെറ്റ് എന്ന കവിതയിൽ.

കാൽ,ഇച്ചായനടിച്ചൂ മുമ്പേ
കാലിച്ചായ കുടിച്ചവളും

ഇത് ഒരു തമാശക്കവിതയല്ല എന്നോർക്കണം.വാടകക്കു കൊടുക്കാൻ വേണ്ടി വീട് തൂത്തു വൃത്തിയാക്കുന്ന ഒരാണിനേയും പെണ്ണിനേയും അവതരിപ്പിക്കുകയാണ്. രണ്ടുപേർക്കും ജനിച്ച വീടിനോടുള്ള രണ്ടു തരം വൈകാരിക ബന്ധത്തിലേക്കാണ് കവിത പന്തലിക്കുന്നത്. 'ശൂന്യം' പോലെ ചില കവിതകളിൽ ചൊൽക്കെട്ടുകളും താളക്കെട്ടുകളും കാണാം. ഇങ്ങനെ, പഴയ മട്ടിൽ പറഞ്ഞാൽ, അക്ഷരം തൊട്ടു പ്രബന്ധം വരെ, പടർന്നു കയറുന്ന ലീലാപരത ഈ സമാഹാരത്തിലെ കവിതകളുടെ സവിശേഷതയായിരിക്കുന്നു.

ഹാംലറ്റിനെ മലയാളികരിച്ചതു കണ്ടല്ലോ. മലയാളി ജീവിതം എന്നതുതന്നെ സ്വാംശീകരണത്തിൻ്റെ ഒരു ചീട്ടുവാഴ്വാകുന്നു എന്ന് ഈ കവി പറയും. പാശ്ചാത്യമായ ഒരു കളി മലയാളി സ്വാംശീകരിച്ചതാണല്ലോ ചീട്ടുകളി.ക്ലബ്സ് ക്ലാവറാക്കിയും ഹാർട്സ് ആഡ്യനാക്കിയും ട്രമ്പ് തുരുപ്പാക്കിയും മലയാളി സ്വീകരിച്ചു. ലോകത്തെ തനതാക്കുന്ന കലാവിദ്യ കൂടിയാണ് ഈ കവിക്കു കവിത. മാജിക്കൽ റിയലിസം എന്ന കലാവിദ്യ മലയാളീകരിച്ചാൽ ഇങ്ങനെ തെളിയും:

പശുവില്ലില്ലാ പുല്ലും കൂടും
മേപ്പവനില്ല കറപ്പവളും
പാൽ മാത്രം കവറിൽ കാണ്മതു
മാജിക്കൽ റിയലിസമല്ലോ

ആലോചിച്ചു നോക്കിയാൽ ഇത്രയേയുള്ളൂ കാര്യം. കുറച്ചു കാലം മുമ്പ് മെക്സിക്കോയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഒരെഴുത്തുകാരി വാഹനങ്ങൾ ചീറിപ്പായുന്ന തെരുവിലൂടെ ഒരാന നടന്നു പോകുന്നതു കണ്ടപ്പോൾ, ഇതു തന്നെയാണ് മാജിക്കൽ റിയലിസം എന്നു പറഞ്ഞതായി അക്കാലത്തു പ്രസിദ്ധീകരിച്ച അഭിമുഖഭാഷണത്തിൽ പറഞ്ഞത് ഓർമ്മയിൽ വരുന്നു. എന്തിനേയും അടിമുടി കേരളീയമാക്കാൻ ഈ കവി സദാ ശ്രമിക്കുന്നു. ഇവിടെ ഞാൻ ജി.കുമാരപിള്ളയുടെ കവിതകൾ വീണ്ടും ഓർക്കുന്നു. മഞ്ഞുകാലത്തെക്കുറിച്ച് കുമാരപിള്ളയാണെഴുതുന്നതെങ്കിൽ അത് കേരളീയനു മാത്രം അനുഭവിക്കാനാവുന്ന മഞ്ഞുകാലമാകും."മകരത്തിൽ നീ പിന്നെ മഞ്ഞായി വന്നു,ശിവഭസ്‌മം പൂശിയൊരിളവനായ് വന്നു" എന്നിങ്ങനെയാണ്  അദ്ദേഹം എഴുതുക.

കുനുകുന്നിയിലക്കൊപ്പം
ഇളങ്കാറ്റത്തിളകുവാൻ
.....
കഴിയുന്ന നാൾ വരും
ഞാൻ മരിക്കും നിമിഷത്തിൽ

എന്ന് ചന്ദ്രശേഖരൻ മാഷ് എഴുതുമ്പോൾ,വാക്കിനെ കേരളീയാനുഭവമാക്കുന്ന കവിതാധാര സമകാലത്തെയും തളിർപ്പിക്കുന്നത് നമുക്കു കാണാം.

സവിശേഷമായ ഭാഷാവിന്യാസമാണ് ഈ കവിതക്കളങ്ങളുടെ പ്രധാന ആകർഷണീയത എന്നു വ്യക്തമാക്കാനാണ് ശ്രമിച്ചത്.എന്നാൽ അത് ഒരു കരകൗശലവിദ്യ മാത്രമല്ലേ എന്നൊരു ചോദ്യം ഇവിടെ ഉയരാം. ഇതിന് രണ്ടു മറുപടികൾ പറയാനുണ്ട്. ഒന്ന്, ഒഴുക്കൻ മട്ടിൽ അലക്ഷ്യമായി വാക്കുപയോഗിക്കുന്ന ഒരു കാലത്ത് വാക്കിൻ്റെ കരകൗശലവിദ്യക്ക് മുമ്പില്ലാത്ത പ്രസക്തിയുണ്ട് എന്നതാണ്. വേരിറങ്ങുന്ന പാതാളങ്ങളും ചില്ല പടരുന്ന ആകാശങ്ങളും വാക്കിനുണ്ട് എന്ന് പുതുകാലത്തെഴുതുന്ന ഏതൊരു കവിയേയും ജാഗ്രതപ്പെടുത്താൻ ഈ കരകൗശലവിദ്യക്കു കഴിയുന്നു.

രണ്ടാമത്തെ മറുപടി, കേവലം കരകൗശലവിദ്യയായി എം.ജി.ചന്ദ്രശേഖരൻ മാഷിൻ്റെ കവിത ഒതുങ്ങുന്നില്ല എന്നതാണ്. അതു നമുക്കൊരു പുതുനോട്ടം തരുന്നു. മനുഷ്യ മനസ്സിലെ ഇരുണ്ട ബാഹുകത്വത്തിന് നിറം നൽകുന്ന 'സർപ്പഹൃദയം' പോലൊരു കവിത ഈ സമാഹാരത്തിലുണ്ട്. കടിയേറ്റു കരിനീലിച്ച നളനോട് കടിച്ച കാർക്കോടകൻ പറയുന്ന മട്ടിലാണ് കവിതയുടെ ആഖ്യാനം. വേട്ട പെണ്ണിൻ്റെയും ജീവിതത്തിൻ്റെയും മുഖത്ത് മറ്റൊരാളായി ഉറ്റുനോക്കാൻ കരുത്തു കിട്ടുമ്പോൾ മാത്രമേ കലക്കങ്ങളെല്ലാം തെളിയൂ എന്നിങ്ങനെ ഇന്നത്തെയും എന്നത്തെയും മനുഷ്യൻ്റെ ജീവിത സങ്കീർണ്ണതയിലേക്ക് ബാഹുകത്വത്തെ കവി അന്വയിക്കുന്നു.കിടക്കവിരിയിൽ നിന്നു  പറന്നുപോയ പൂച്ചിത്രങ്ങൾ കറങ്ങി നടന്നു തിരിച്ചെത്തി ജന്മശയ്യയിൽ തന്നെ പതിക്കുമ്പോൾ, "അവിടെ മുല്ലപ്പൂ വിതറുന്ന തിരക്കിൽ താനവയെ കാണാതെ പോയതു" വിവരിക്കുന്ന ജന്മശയ്യ എന്ന കവിത കലയും ജീവിതവും തമ്മിലുള്ള ഒരു സംവാദമായി വളരുന്നു. ഒരു കൈകൊണ്ടു കവിതയെഴുതുകയും മറുകൈകൊണ്ട് കടല തിന്നുകയും ചെയ്യുമ്പോൾ, കടലക്കു മാത്രം രസമൂറുന്നതെന്ത് എന്ന ചോദ്യത്തിലെ നർമ്മം, പല നിലകളിൽ പരാജയപ്പെടുന്ന സമകാല ആവിഷ്ക്കാരങ്ങൾ പകരുന്ന വേദനയായി മാറുന്നു,കവിത-കാലം എന്ന കവിതയിൽ."എല്ലാ വിനോദ സഞ്ചാര ലക്ഷ്യങ്ങളിലും
ആത്മഹത്യാമുനമ്പ് നിർബന്ധം" എന്ന വരിയിലെ കുറിക്കു കൊള്ളുന്ന ഹാസ്യമാകട്ടെ, തറച്ചാൽ പൊട്ടാവുന്ന സമകാലജീവിതമാണ് നമ്മുടേത് എന്ന തിരിച്ചറിവു നൽകുന്നു.പെയ്തിറങ്ങി വറ്റിത്താണുപോകുന്ന വെള്ളത്തിൽ സീതാദുഃഖത്തിൻ്റെ അലയൊലി അവസാനമില്ലാതെ നമ്മെ കേൾപ്പിക്കാൻ എം. ജി ചന്ദ്രശേഖരൻ മാഷിൻ്റെ കവിതക്കു കഴിയുന്നു.

മുടിയഴിഞ്ഞ്
കരഞ്ഞു തളരെ
തോരാതെ മുട്ടിവിളിച്ചിട്ടും
ഞാൻ കതകു തുറന്നില്ല
പുലർച്ചക്കെണീറ്റു നോക്കുമ്പോൾ
വരും വേനലിന്
എനിക്കുള്ള കുടിവെള്ളം
കിണറ്റിൽ അടച്ചുവെച്ച്
ഭൂമി പിളർന്ന്
അവളെങ്ങോ മറഞ്ഞു കഴിഞ്ഞിരുന്നു

ഈ കവിത വായിക്കുന്ന, ഭൂമിയിൽ ജീവിക്കുന്ന ഒരു ചെറു മനുഷ്യനെ, രാമനെ, സംബന്ധിച്ചിടത്തോളം വെള്ളമല്ലാതെ മറ്റാരാണ് ഭൂമിപുത്രി? ഈ നീലഗ്രഹത്തിൽ നിന്ന് അവൾ അന്തർദ്ധാനം ചെയ്യുന്നത് വളരെ വൈകി മാത്രം അവനറിയുന്നു. ആ അറിവിലും സ്വാർത്ഥത മാത്രമാണ് മനുഷ്യനെ നയിക്കുന്നത്. തനിക്കുള്ള വെള്ളം കിണറ്റിൽ അടച്ചുവെച്ചിട്ടാകും ഭൂമിപുത്രി മടങ്ങിയത് എന്ന മൂഢസ്വർഗ്ഗത്തിൽ നിന്നു നമ്മെ വലിച്ചു പുറത്തിടാൻ കാവ്യകലക്ക് ഇപ്പോഴും കഴിയും എന്നു സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യുന്നു  ഈ കവിതകൾ.