കല്യാണത്തേൻ നിലാ
ഇശൈ
ഇളയരാജാ കേൾക്കാതെ
യേശുദാസോ ചിത്രയോ കേൾക്കാതെ
കച്ചേരിസ്സദസ്സിലാരും കേൾക്കാതെ
എന്റെ ഒമ്പതു കാമുകിമാരും കേൾക്കാതെ
തമാശ കാച്ചുന്ന ചങ്ങാതിക്കൂട്ടത്തിലൊരാളും കേൾക്കാതെ
എന്നെ വിരട്ടിയ ഗുരുനാഥന്മാർ കേൾക്കാത്ത നേരത്ത്
താരാട്ടുണ്ടാക്കാൻ
ശ്രമിച്ചു ശ്രമിച്ചു തോറ്റ എന്റെ
കുഞ്ഞും കേൾക്കാത്ത നേരത്ത്
നിലാവും നക്ഷത്രങ്ങളും കൂടി ഇല്ലാത്ത
നട്ടപ്പാതിരക്ക്
ടെറസ്സിൽ നിന്ന്
കൈകൾ രണ്ടും നീട്ടി വിരിച്ചുകൊണ്ട്
ആ ഗമകത്തിൽ ഞാൻ ശരിക്കും മിന്നിച്ചുവിട്ടു.
No comments:
Post a Comment