Thursday, August 17, 2023

രാമചരിതം - പടലം 5

രാമചരിതം


പടലം 5


അറിയിക്കാൻ ഞാനാളാ,മങ്ങെന്നോടരുളിച്ചെയ്തീടിൽ

യുദ്ധം ചെയ്താൽ തീർക്കാം ഞാൻ അവരുടെ ജീവിതമിപ്പോൾ താൻ

പറയാൻ മാത്രം കൊള്ളും നമ്മെ കാറ്റിൻ മകൻ ചതിച്ചുവെ -

ന്നറിയിച്ചൂ പ്രമാണിയാം പ്രഹസ്തൻ പോംവഴി


വഴികൂടാതേ പോരിനു നമ്മൊടു വരും കുരങ്ങപ്പടയെ

ആട്ടിയടിക്കണമടിപറ്റാതേ രാമനെ, ഹനുമാനേയും

കൊന്നു മുടിച്ചു ലങ്കയിലേറാതൊഴിയുകയില്ലാ ഞാനിപ്പോൾ

പിഴകൂടാതേ, യെന്നു കോപം പെരുതാം ദുർമുഖൻ ചൊല്ലി.


ഏറുന്നുണ്ടു മുന്നേ വന്നീ പിഴച്ച യുദ്ധം ചെയ്ത കുരങ്ങിൻ

കേമത്തം നാം പറഞ്ഞിരിപ്പത്, പറയുന്നില്ലാ വീണ്ടുമതെല്ലാം

പേരു കേട്ട രാജാക്കന്മാരവരുടെയുയിരിൻ വേരു പറിക്കാ-

തിരിക്കുകില്ലെന്നിരിമ്പുലക്ക തിരിച്ചു പറഞ്ഞൂ വജ്രദംഷ്ട്രൻ.


ദംഷ്ട്രയെല്ലാം മെല്ലെ മറച്ചെളിയ മനുഷ്യാകൃതി പൂണ്ട്

പക തോന്നാതെ ചെന്നണയാം ഭരതൻ വിധിച്ചു വന്നവരായ്

മികവേറും വൻപടയോടേ ഭരതൻ വേഗം വരവുണ്ടെ-

ന്നറിയിച്ചരികേ നിൽക്കേണം വിശ്വസിപ്പിച്ചെപ്പോഴും.


എപ്പോഴെന്നു തക്കം പാർത്തൊത്തുചേർന്നു നടന്നിടയിൽ

പഴുതുണ്ടാമ്പോൾ നാം പലരായ് പിരിഞ്ഞകത്തു കടന്നിട്ട്,

കൊന്നാലതിലൊരു പിഴയില്ലാ, പ്രതാപിയവനെ നശിപ്പിക്കാൻ

നമുക്കു നേരിൽ കഴിയില്ലെങ്കിൽ  നല്ലതിതെന്നു പറഞ്ഞവനും.


അവനും വമ്പൻ തമ്പിയും നൽകപിവീരരും വന്നാലടരിൽ

രസമുണ്ടാകാ, പാഞ്ഞവർ ചില്ലകളേറിയൊളിക്കുന്നതു കാണാം.

തോറ്റോടാതേയെന്നോടെതിരിട്ടരനാഴിക നേരം നിന്നാ -

ലവരുടെ പാടെത്ര കടുപ്പം, വന്നോതി നികുംഭനുമുടനെ.


ഉടനന്നേരം വജ്രഹനുവാം പേരുള്ളോനറിയിച്ചൂ

കടവാ നാവാൽ നക്കി നനച്ചു കനത്ത നല്ല ചൊല്ലുള്ളോൻ

പടയോടും തന്നനുജനൊടും കൂടിച്ചാകുമെൻ കയ്യാൽ

അടരാടുമ്പോൾ രാഘവനെന്നു വണങ്ങിയവനും രാവണനെ


ഇപ്പോഴിക്കരയെത്തീ ചൊല്ലിവിളിച്ചു വരുത്തിയ പടയൊക്കേയും

ഇളവില്ലാതേ കൊന്നു മുടിക്കുമെതിർക്കുന്നോരെ രാഘവൻ

എളിയോർക്കാമോ പോരാടാനവനോ,ടാരു ണ്ടുയിരോടെ

രക്ഷപ്പെട്ടവരെന്നിപ്പോളോരോരുത്തർ പറഞ്ഞീടിൻ 


ചൊല്ലാൽ വെല്ലാമെപ്പോഴും, മെല്ലെപ്പോന്നൊരു രാമശരം

ജ്വലിക്കുമാറു കാൺമവരോ തുട തുള്ളുമാറിരിക്കുന്നു.

തോൾക്കരുത്തുള്ളോനേ,കേൾ മനം കനിഞ്ഞെൻ വാക്കുകളെ

രാഘവനോടരുതേ വൈരം കാരണമെന്തേ ലങ്കേശാ


ഒന്നും വന്നീടാതിനിയും നാമൊളിയേറും സ്ത്രീകളുറ്റവരും

മന്നും വമ്പേറും പടയും മരുമക്കൾ മക്കളാശ്രിതരും

എന്നും കേടില്ലാ വഴികണ്ടിമ്പത്തോടിരുന്നു കൊള്ളട്ടേ

ഇന്നേ ലങ്കേശാ നൽകീടൂ രാഘവനതിനാൽ മൈഥിലിയെ.


മന്നാ, രാമൻ വഴക്കിനെത്തും മുന്നേ മിന്നൽ നേരരയാളെ

ഇന്നേ നൽകീടെന്നു വിഭീഷണൻ മുന്നിൽ നിന്നിരന്നപ്പോൾ

നിന്നോടാരേ നല്ലതു തേടീ? നീ തികഞ്ഞ പണ്ഡിതനായ്

എന്നോടുപദേശിക്കേണ്ടെന്നെഴുനേറ്റു നടന്നൂ രാവണൻ

No comments:

Post a Comment