രാമചരിതം പടലം ഒന്ന്
സമകാല മലയാളപ്പകർച്ച: പി.രാമൻ
1
കാനനങ്ങളിൽ ഹരൻ കൊമ്പനായ്, നെടിയ കാർ -
ക്കണ്ണാളുമ പിടിയായ് കളിയാടിയ -
ന്നാനനം ചന്തമുള്ളാന വടിവിൽ വന്നൊ-
രാദ്യനേ, നൽ വിനായകനാമമലനേ,
ഞാനിതൊന്നു തുനിയുന്നതിനെൻ മാനസമാം
താമരത്താരിലെപ്പോഴുമിരിക്കണേ
കുറവറ്റൊരറിവു തെളിവോടെനിക്കുദിക്കുമാ -
റൂഴിയേഴിലും നിറഞ്ഞ വേദജ്ഞാനപ്പൊരുളേ
2
ജ്ഞാനമെന്നിൽ വിളയിച്ചു തെളിയിച്ചിനിയ ചൊൽ -
നായികേ, കടലിലെത്തിരകൾ നേരുടനുടൻ
തേനൊഴുകും പദങ്ങൾ വന്നു തിങ്ങി നിശ്ചയം
ചേതസ്സിൽ തുടർന്നു തോന്നും വണ്ണമിന്നു മുതലായ്
ഊനമറ്റെഴും രാമചരിതത്തിലൊരു തെ-
ല്ലൂഴിയിൽ ചെറിയവർക്കറിയുമാറുര ചെയ്യാൻ
ഞാൻ ശ്രമിക്കുവതിനേണനയനേ, യഥേഷ്ടമെൻ
നാവിൽ കാൽത്താമരപ്പൂ വെച്ചു നടനമാടണേ
3
പൂവുചൂടിയ തഴച്ച മുടിയുള്ള പൂമാതിൻ മുല -
ത്താവളത്തിലിളവേൽക്കുമരവിന്ദനയനാ,
നാലു വേദങ്ങളിലും പരമയോഗികളുഴന്നാലു-
മറിയാൻ വിഷമമുള്ള ജ്ഞാനപ്പൊരുളേ,
മാരി വന്നതൊരു മാമലയെടുത്തു തടയും
മായനേ, യരചനായ് നിശിചരാധിപതിയെ
പോരിൽ നീ മുമ്പു മുടിച്ചതെടുത്തു പുകഴ്ത്താൻ
ഭോഗിഭോഗശയനാ, തരികയെനിക്കു കവിത്വം.
4
പാതിയുടലു പെണ്ണായ പരനേ, കാലടി -
പ്പൂവു മനസ്സിലെപ്പൊഴും നിനച്ചുകൊള്ളുന്നവർ -
ക്കരിയ വൻ പിറവിയാം സങ്കടമറുത്തുകളയു -
മസുരനാശകരനേ, വിജയൻ വില്ലിൻ തണ്ടാൽ
തിരുവുടലുടയുമാറടി കൊടുത്തന്ന് തൻ
അഭിമതം തെളുതെളെ വിളയിച്ചു തെളിയിച്ച ശിവനേ
അരചനായവതരിച്ചു മധുസൂദനൻ രാവണനെ
വെന്നതെനിക്കു പുകഴ്ത്താൻ വഴിവരം തന്നരുളൂ
5
വഴിയെനിക്കു പിഴയ്ക്കാതെ മനക്കുരുന്നി-
ലിളവേറ്റരുളുക, ജലമെടുത്തു വടിവാ -
ണ്ടുയർന്ന കൊണ്ടൽ പതറും ചുരുൾഞൊറിമുടിക്കാരീ
ഇളംപിറക്കു ദുഃഖമേകി വിളങ്ങുന്ന നെറ്റിക്കാരീ
ചുഴലെ നിന്നഖില ലോകർ വണങ്ങും കാലടിയാളേ
പുലിത്തൊലിയാടയാക്കിയ ഹരന്റെ നെറ്റിക്കണ്ണേറ്റു
നശിച്ച പൂവമ്പനാം കാമദേവനെയതേമട്ടി -
ലുയിർപ്പിച്ച മഹത്വമുള്ള മലമകളേ
6
ഇടയക്കിടാവായ്,കാമനൊത്ത കുമാരന്റെയച്ഛനായ്
വളരും ഞങ്ങടെ മറിമായന്റെ മണിമാറിൽ വിശ്രമി -
ച്ചഖില ലോകങ്ങളിലും നിറഞ്ഞു നിന്നരുളുന്നോ -
രമലകോമളപയോജതനയേ, അരചനാ-
യുലകങ്ങളേഴുമുലയ്ക്കുമന്നിശാചരവരന്റെ ശിരസ്സു
പത്തുമറുത്ത മനുവീരചരിതം വർണ്ണിക്കുമെന്നെയിന്നു
വേലോടു പൊരുതുന്ന, കയൽ മീനോടിടഞ്ഞ
കടക്കൺമുനയാൽ നോക്കിക്കനിഞ്ഞനുഗ്രഹിക്കണേ
7
ഇടഞ്ഞു ദാനവരെ വേരോടെ മുടിക്കും പോരാട്ടത്തിൽ
വമ്പനായ് ശോഭിക്കുമിന്ദ്രനുമഗ്നിയമനും നിരൃതിയും
ജലപതി വരുണൻ, വായു, അളകേശ, നീശാനനും
കുളിർനിലാച്ചന്ദ്രനും സൂര്യനുമുരഗപതിയും
സുന്ദരി ഭൂമീദേവി, യജനും ദേവന്മാരും
മഹിഷനാശിനിയും മുക്കണ്ണന്റെ കനൽക്കണ്ണിൽ നി-
ന്നുയർന്ന കൊടിയ ഭൈരവിയുമാറുമുഖനും
കുസുമബാണനുമെനിക്കിതിനു തുണയാകണേ
8
തുണയെനിക്കിതിനു മിക്കവരു, മുൾക്കനമേറെ -
ച്ചുരുങ്ങിയോരഗതിയെന്നറിഞ്ഞു നല്ലവരെല്ലാം,
ഇവന്നിതിനു കഴിയില്ലെന്നു കരുതി ക്ഷുദ്രന്മാരും
ശത്രുക്കളാവാൻ മടിക്കു, ന്നെന്നൊടൊപ്പമുള്ളവർ
പിഴയേറെയുണ്ടെങ്കിലും പിണങ്ങുവോരല്ലൊരിക്കലുമെന്നു
തെളിഞ്ഞു സന്തോഷിച്ചു രാക്ഷസനോടു പണ്ടു
മണിവർണ്ണൻ മനുജനായ് പൊരുതിയ പോരിന്റെ
കൊടുമകളുരയ്ക്കുവാൻ മേധയാൽ കരുതി ഞാൻ
9
മേധ നൽകുക കവീന്ദ്രന്മാരിൽ മുമ്പനാം വാ-
ത്മീകിയും പിന്നെ വേദവ്യാസനുമെനിക്കധികമായ്
വേദവിത്തു നല്ലഗസ്ത്യ, നോരോ പദത്തിലും
തേൻ നിറച്ച തമിഴ്ക്കവിത രചിച്ച മുനിയും
ആഴിയിലുറങ്ങും വിഷ്ണു ദേവന്മാർ പ്രകീർത്തിക്കേ -
യൂഴിയിൽ ദശരഥപുത്രനായവതരിച്ചു
കുഞ്ഞുന്നാൾ തൊട്ടു ചെയ്ത കർമ്മങ്ങളെല്ലാം കഴി-
ഞ്ഞാഴിമാതിനെ വീണ്ടെടുത്ത വിധം വിസ്തരിക്കുവാൻ.
10
ആഴിമാതിനെ നിശാചരവരൻ കവർന്നു കൊ-
ണ്ടാടിമാസങ്ങൾ വരും മുന്നം മറഞ്ഞ വഴിയേ,
തേടിനടക്കേ, കപിമന്നൻ സുഗ്രീവനുമായടുപ്പമുണ്ടായ്
ഓടിപ്പോയിത്തേടുവിനെന്നു സുഗ്രീവൻ പറഞ്ഞപ്പോൾ
നാലുദിക്കും കീഴുമേലും കപിവീരന്മാരന്വേഷിക്കേ
വായുതനയൻ തിരയാഴി കടന്നമ്മാഴനീൾമിഴിയാളാം മൈഥിലി -
യെവിടുണ്ടെന്നു തേടിയ രാത്രിയിലവനുണ്ടായ സന്താപങ്ങ -
ളുരയ്ക്കുന്നതിനെങ്ങൾക്കു പ്രയാസം.
11
സന്താപമണിഞ്ഞവനറിഞ്ഞങ്ങിരുളഴകേറും
മുടിയിലെ മണി കൈക്കൊള്ളുംമുന്നേയംഗുലീയം
വേലുപോൽ കൂർമിഴിയുള്ള സീതക്കു നൽകിയ നേരം
ഭൂവിൽ വീണു നമസ്ക്കരിച്ചു തൊഴുതു വിട വാങ്ങി
സുന്ദരകപിവീരനലയാഴി കടന്നത്തീരമെത്തിയിരുന്നു
ഭംഗിയേറിയ കപികൾ ചുഴന്നിനിപ്പമുള്ള പൈ -
മ്പാലൊത്ത മൊഴിയാൽ മൊഴിഞ്ഞവൻ തൊഴുതെല്ലാം
ഭൂമി വാഴും മന്നനോടു മൈഥിലിയുടെ വൃത്താന്തം.