Wednesday, April 26, 2023

രാമചരിതം പടലം ഒന്ന്

 രാമചരിതം പടലം ഒന്ന്

സമകാല മലയാളപ്പകർച്ച: പി.രാമൻ



1


കാനനങ്ങളിൽ ഹരൻ കൊമ്പനായ്, നെടിയ കാർ -

ക്കണ്ണാളുമ പിടിയായ് കളിയാടിയ -

ന്നാനനം ചന്തമുള്ളാന വടിവിൽ വന്നൊ-

രാദ്യനേ, നൽ വിനായകനാമമലനേ,

ഞാനിതൊന്നു തുനിയുന്നതിനെൻ മാനസമാം

താമരത്താരിലെപ്പോഴുമിരിക്കണേ

കുറവറ്റൊരറിവു തെളിവോടെനിക്കുദിക്കുമാ -

റൂഴിയേഴിലും നിറഞ്ഞ വേദജ്ഞാനപ്പൊരുളേ


2


ജ്ഞാനമെന്നിൽ വിളയിച്ചു തെളിയിച്ചിനിയ ചൊൽ -

നായികേ, കടലിലെത്തിരകൾ നേരുടനുടൻ

തേനൊഴുകും പദങ്ങൾ വന്നു തിങ്ങി നിശ്ചയം

ചേതസ്സിൽ തുടർന്നു തോന്നും വണ്ണമിന്നു മുതലായ്

ഊനമറ്റെഴും രാമചരിതത്തിലൊരു തെ-

ല്ലൂഴിയിൽ ചെറിയവർക്കറിയുമാറുര ചെയ്യാൻ

ഞാൻ ശ്രമിക്കുവതിനേണനയനേ, യഥേഷ്ടമെൻ

നാവിൽ കാൽത്താമരപ്പൂ വെച്ചു നടനമാടണേ


3


പൂവുചൂടിയ തഴച്ച മുടിയുള്ള പൂമാതിൻ മുല -

ത്താവളത്തിലിളവേൽക്കുമരവിന്ദനയനാ,

നാലു വേദങ്ങളിലും പരമയോഗികളുഴന്നാലു-

മറിയാൻ വിഷമമുള്ള ജ്ഞാനപ്പൊരുളേ,

മാരി വന്നതൊരു മാമലയെടുത്തു തടയും 

മായനേ, യരചനായ് നിശിചരാധിപതിയെ

പോരിൽ നീ മുമ്പു മുടിച്ചതെടുത്തു പുകഴ്ത്താൻ

ഭോഗിഭോഗശയനാ, തരികയെനിക്കു കവിത്വം.


4


പാതിയുടലു പെണ്ണായ പരനേ, കാലടി -

പ്പൂവു മനസ്സിലെപ്പൊഴും നിനച്ചുകൊള്ളുന്നവർ -

ക്കരിയ വൻ പിറവിയാം സങ്കടമറുത്തുകളയു -

മസുരനാശകരനേ, വിജയൻ വില്ലിൻ തണ്ടാൽ

തിരുവുടലുടയുമാറടി കൊടുത്തന്ന് തൻ

അഭിമതം തെളുതെളെ വിളയിച്ചു തെളിയിച്ച ശിവനേ

അരചനായവതരിച്ചു മധുസൂദനൻ രാവണനെ 

വെന്നതെനിക്കു പുകഴ്ത്താൻ വഴിവരം തന്നരുളൂ


5


വഴിയെനിക്കു പിഴയ്ക്കാതെ മനക്കുരുന്നി-

ലിളവേറ്റരുളുക, ജലമെടുത്തു വടിവാ -

ണ്ടുയർന്ന കൊണ്ടൽ പതറും ചുരുൾഞൊറിമുടിക്കാരീ

ഇളംപിറക്കു ദുഃഖമേകി വിളങ്ങുന്ന നെറ്റിക്കാരീ

ചുഴലെ നിന്നഖില ലോകർ വണങ്ങും കാലടിയാളേ

പുലിത്തൊലിയാടയാക്കിയ ഹരന്റെ നെറ്റിക്കണ്ണേറ്റു

നശിച്ച പൂവമ്പനാം കാമദേവനെയതേമട്ടി -

ലുയിർപ്പിച്ച മഹത്വമുള്ള മലമകളേ


6


ഇടയക്കിടാവായ്,കാമനൊത്ത കുമാരന്റെയച്ഛനായ്

വളരും ഞങ്ങടെ മറിമായന്റെ മണിമാറിൽ വിശ്രമി -

ച്ചഖില ലോകങ്ങളിലും നിറഞ്ഞു നിന്നരുളുന്നോ -

രമലകോമളപയോജതനയേ, അരചനാ-

യുലകങ്ങളേഴുമുലയ്ക്കുമന്നിശാചരവരന്റെ ശിരസ്സു 

പത്തുമറുത്ത മനുവീരചരിതം വർണ്ണിക്കുമെന്നെയിന്നു 

വേലോടു പൊരുതുന്ന, കയൽ മീനോടിടഞ്ഞ 

കടക്കൺമുനയാൽ നോക്കിക്കനിഞ്ഞനുഗ്രഹിക്കണേ


7


ഇടഞ്ഞു ദാനവരെ വേരോടെ മുടിക്കും പോരാട്ടത്തിൽ

വമ്പനായ് ശോഭിക്കുമിന്ദ്രനുമഗ്നിയമനും നിരൃതിയും

ജലപതി വരുണൻ, വായു, അളകേശ, നീശാനനും

കുളിർനിലാച്ചന്ദ്രനും സൂര്യനുമുരഗപതിയും

സുന്ദരി ഭൂമീദേവി, യജനും ദേവന്മാരും

മഹിഷനാശിനിയും മുക്കണ്ണന്റെ കനൽക്കണ്ണിൽ നി-

ന്നുയർന്ന കൊടിയ ഭൈരവിയുമാറുമുഖനും

കുസുമബാണനുമെനിക്കിതിനു തുണയാകണേ


8


തുണയെനിക്കിതിനു മിക്കവരു, മുൾക്കനമേറെ -

ച്ചുരുങ്ങിയോരഗതിയെന്നറിഞ്ഞു നല്ലവരെല്ലാം,

ഇവന്നിതിനു കഴിയില്ലെന്നു കരുതി ക്ഷുദ്രന്മാരും

ശത്രുക്കളാവാൻ മടിക്കു, ന്നെന്നൊടൊപ്പമുള്ളവർ

പിഴയേറെയുണ്ടെങ്കിലും പിണങ്ങുവോരല്ലൊരിക്കലുമെന്നു

തെളിഞ്ഞു സന്തോഷിച്ചു രാക്ഷസനോടു പണ്ടു

മണിവർണ്ണൻ മനുജനായ് പൊരുതിയ പോരിന്റെ

കൊടുമകളുരയ്ക്കുവാൻ മേധയാൽ കരുതി ഞാൻ


9


മേധ നൽകുക കവീന്ദ്രന്മാരിൽ മുമ്പനാം വാ-

ത്മീകിയും പിന്നെ വേദവ്യാസനുമെനിക്കധികമായ്

വേദവിത്തു നല്ലഗസ്ത്യ, നോരോ പദത്തിലും

തേൻ നിറച്ച തമിഴ്ക്കവിത രചിച്ച മുനിയും

ആഴിയിലുറങ്ങും വിഷ്ണു ദേവന്മാർ പ്രകീർത്തിക്കേ -

യൂഴിയിൽ ദശരഥപുത്രനായവതരിച്ചു

കുഞ്ഞുന്നാൾ തൊട്ടു ചെയ്ത കർമ്മങ്ങളെല്ലാം കഴി-

ഞ്ഞാഴിമാതിനെ വീണ്ടെടുത്ത വിധം വിസ്തരിക്കുവാൻ.


10


ആഴിമാതിനെ നിശാചരവരൻ കവർന്നു കൊ-

ണ്ടാടിമാസങ്ങൾ വരും മുന്നം മറഞ്ഞ വഴിയേ,

തേടിനടക്കേ, കപിമന്നൻ സുഗ്രീവനുമായടുപ്പമുണ്ടായ്

ഓടിപ്പോയിത്തേടുവിനെന്നു സുഗ്രീവൻ പറഞ്ഞപ്പോൾ 

നാലുദിക്കും കീഴുമേലും കപിവീരന്മാരന്വേഷിക്കേ 

വായുതനയൻ തിരയാഴി കടന്നമ്മാഴനീൾമിഴിയാളാം മൈഥിലി -

യെവിടുണ്ടെന്നു തേടിയ രാത്രിയിലവനുണ്ടായ സന്താപങ്ങ -

ളുരയ്ക്കുന്നതിനെങ്ങൾക്കു പ്രയാസം.


11


സന്താപമണിഞ്ഞവനറിഞ്ഞങ്ങിരുളഴകേറും

മുടിയിലെ മണി കൈക്കൊള്ളുംമുന്നേയംഗുലീയം

വേലുപോൽ കൂർമിഴിയുള്ള സീതക്കു നൽകിയ നേരം

ഭൂവിൽ വീണു നമസ്ക്കരിച്ചു തൊഴുതു വിട വാങ്ങി

സുന്ദരകപിവീരനലയാഴി കടന്നത്തീരമെത്തിയിരുന്നു

ഭംഗിയേറിയ കപികൾ ചുഴന്നിനിപ്പമുള്ള പൈ -

മ്പാലൊത്ത മൊഴിയാൽ മൊഴിഞ്ഞവൻ തൊഴുതെല്ലാം

ഭൂമി വാഴും മന്നനോടു മൈഥിലിയുടെ വൃത്താന്തം.






No comments:

Post a Comment