Saturday, April 22, 2023

പ്രണയമണി

 


പ്രണയമണി


17-ാം നൂറ്റാണ്ടിൽ 

ഒരു സന്യാസിനി / സന്യാസി സംഘം തങ്ങിയിരുന്ന

പടുകൂറ്റൻ കെട്ടിടം 

തകർന്നടിഞ്ഞു കിടക്കുന്നതിലൂടെ 

നമ്മൾ നടക്കുന്നു. 

എത്രയെത്ര മുറികൾ, 

മുറിഞ്ഞ പ്രാർത്ഥനകൾ!


അതിലെ അന്തേവാസികളിലൊരാൾ

സന്യാസിനി / സന്യാസിയല്ലായിരുന്നു. 

കാമുകി /കാമുകൻ ആയിരുന്നു. 

അവൾ / അയാൾ 

ഒറ്റത്തള്ളിനു മറിച്ചിട്ടതാണ് 

ഈ കെട്ടിടക്കൂമ്പാരം. 

അവൾ / അയാൾ 

തള്ളി മറിച്ചിട്ടതാണ് 

മണിമേടക്കു മുകളിൽ 

മാനത്ത് നാം കാണുന്ന മേഘക്കൂമ്പാരം.

അല്ലാതെ 

പോർച്ചുഗീസുകാരോ ബ്രിട്ടീഷുകാരോ 

കൊണ്ടിട്ടതല്ല.

മണിമേട മാത്രമുണ്ടിന്നു വീഴാതെ. 


ശേഷിപ്പുകളുടെ അങ്ങേയറ്റത്ത് 

പുറന്തിരിഞ്ഞു നിൽക്കുന്നു, 

ഇതത്രയും തകർത്തു മറിച്ചിട്ട

ആ ഒറ്റരൂപം. 

നമ്മൾ നോക്കി നിൽക്കേ 

ആ സന്യാസിനി / സന്യാസി 

ഇത്രയകലെ നിന്നും 

ഉറക്കെ മുഴക്കുകയായി, 

പാതിയടർന്ന മേടയിൽ 

ബാക്കി നിൽക്കുന്ന കൂറ്റൻ മണി...





No comments:

Post a Comment