Sunday, November 29, 2020

താരാട്ട് (ബർമീസ്, അജ്ഞാത കർത്യകം)

താരാട്ട്
(ഒരു ബർമീസ് താരാട്ട്, അജ്ഞാത കർതൃകം)

കരയുന്ന ചെക്കാ, പിടിച്ചു നൽകാം ഞാൻ
നിനക്കൊരു വെള്ളപ്രാവിനെ.
അല്ലെങ്കിലൊരു നീലപ്രാവിനെ
അല്ലെങ്കിൽ കറുത്തൊന്നിനെ.

പൊന്നാരക്കുട്ടാ, പിടിക്കുവാനെത്ര
കഠിനമീവെള്ളപ്രാവിനെ
അല്ലെങ്കിലൊരു നീലപ്രാവിനെ
അല്ലെങ്കിൽ കറുത്തൊന്നിനെ.

പുകവലിക്കവിതകൾ - മെയ് ഖ്വേ (ബർമീസ്, 18-ാം നൂറ്റാണ്ട്)

പുകവലിക്കവിതകൾ
മേയ് ഖ്വേ 
(18-ാം നൂറ്റാണ്ടിലെ ബർമീസ് കവയിത്രി)


1. ചെറിയ പൈപ്പ്

"പൈപ്പൊന്ന് ....... പുകയൊന്ന്
ഒരു വിരൽ പോലെ ചെറുത്...
ഞാൻ തരാം നിനക്ക്
വലിക്കാൻ, പുകക്കാൻ"

"എടുക്കില്ലാ ഞാനതെങ്കിൽ
പരുക്കനെന്നു കരുതുമെന്നെ
എടുത്താലോ നീ കരുതും
എനിക്കിഷ്ടം നിന്നെയെന്ന്.

വലിക്കണം ഞാനതെന്ന്
നീയാഗ്രഹിക്കുന്നെങ്കിൽ
കിടയ്ക്കക്കരികിൽ വെക്കു-
കത്, പ്രിയപ്പെട്ടവനേ"


2.ചുരുട്ടു സമ്മാനം

വാങ്ങിയതല്ല, പറിച്ചതാണ് ചുരു -
ട്ടുണ്ടാക്കാൻ ഞാനീയിലകൾ

തീയിലിവ ഞാനുണക്കുകില്ല
വെയ്ലത്തിവ ഞാൻ വിരിക്കുകില്ല.
എന്നാൽ നിനക്കു പുകവലിക്കാൻ
വേണ്ടിയിവ ഞാനുണക്കിവെയ്ക്കും
എൻ്റെ കിടക്ക വിരിപ്പടിയിൽ.
എൻ പല്ലുകൊണ്ടു മുറിച്ചെടുക്കും
ഈ മണമൂറുമിലകളെല്ലാം.

പട്ടുനൂലാലീ ചുരുട്ടു ചുറ്റി-
ക്കെട്ടുവാൻ വയ്യ, പരുത്തി നൂലാൽ
കെട്ടിത്തരാം നിനക്ക്, *ആവയിലെ
കുഞ്ഞുനാൾ തൊട്ടുളള പൊന്നുമാരാ


*ആവ- ബർമയിലെ പഴയ ആവാ സാമ്രാജ്യത്തിൻ്റെ തലസ്ഥാന നഗരം.


Monday, November 23, 2020

നിശ്ശബ്ദതാ നദി - ലിയോണിഡ് മാർട്ടിനോവ് (റഷ്യ, 1905-1980)

നിശ്ശബ്ദതാ നദി
ലിയോണിഡ് മാർട്ടിനോവ് (റഷ്യ, 1905-1980)

- നീയാഗ്രഹിക്കുന്നുവോ
നിശ്ശബ്ദതയുടെ നദിയിലേക്കു മടങ്ങാൻ?
- ഉവ്വ്
അതു തണുത്തുറയുന്ന ആദ്യത്തെ രാത്രിയിൽ.
- പക്ഷേ, ഒരൊറ്റ ബോട്ട്, ഒന്നെങ്കിലും
നിനക്കു കണ്ടെത്താനാവുമോ
എന്നിട്ടു മുറിച്ചുകടക്കാനാവുമോ
ഈ നിശ്ശബ്ദതയുടെ നദി?
നീ മുങ്ങിത്താഴില്ലല്ലോ മഞ്ഞുമൂടുമിരുളിൽ
നദി തണുത്തുറയുന്ന രാത്രിയിൽ?
- ഇല്ല ഞാൻ മുങ്ങിത്താഴില്ല.
എനിക്കു നഗരത്തിലൊരു വീടറിയാം.
ഞാൻ ജനാലയ്ക്കൽ മുട്ടിയാൽ അവർ തുറക്കും.
എനിക്കൊരു പെണ്ണിനെയറിയാം.
കൊള്ളരുതാത്തവൾ
ഞാനൊരിക്കലുമവളെ സ്നേഹിച്ചില്ല.
- കള്ളം പറയരുത്,
നീയവളെ സ്നേഹിച്ചു.
- ഇല്ല, ഞങ്ങൾ സുഹൃത്തുക്കളല്ല, ശത്രുക്കളും.
ഞാനവളെ മറന്നു.
ആകയാൽ, കടത്തു തകർന്നെങ്കിലും
ഞാനാഗ്രഹിക്കുന്നു,
നിശ്ശബ്ദതയുടെ നദിയി-
ലൊരിക്കൽ കൂടിയൊഴുകുവാൻ.
മഞ്ഞു മൂടുമിരുട്ടിൽ അതുറയുന്ന രാത്രിയിൽ.

- കാറ്റും ശീതവും പിടിച്ച രാത്രി.
വിറയ്ക്കുമീ രാത്രി, 
വിറകു പുകഞ്ഞു കത്തുന്നൂ അടുപ്പിൽ
പക്ഷേ, കത്തിയാളുമ്പോൾ
ആരെയാണീ വിറകുകൾ ചൂടുപിടിപ്പിക്കുക?
ഊഷ്മള രാത്രികളെക്കുറിച്ചു ചിന്തിക്കാനാണ്
ഞാൻ പറയുക.
- നമുക്കു പോയാലോ?
- പോകാം.

വിറകുപുരയിൽ നിന്ന് തോളിലേറ്റി
അവളുടെയാങ്ങളമാർ ബോട്ടു കൊണ്ടുവരും.
നിശ്ശബ്ദതക്കു മേലതിറക്കും.
മഞ്ഞുകാറ്റ് നദിയെ തടവുപുള്ളിയാക്കുന്നു.
ഞാനെൻ്റെ കൂട്ടാളിയെ നോക്കുകയേയില്ല
അവളോടു പറയുക മാത്രം ചെയ്യും:
"അവിടെയിരിക്കൂ, അമരത്ത്."
അവൾ പറയുക മാത്രം ചെയ്യും:
"ഞാനെൻ്റെ മേൽക്കുപ്പായം കൊണ്ടുവരാം
പെട്ടെന്നെടുത്തു വരാം."
മങ്ങലിലൂടെ നാമൊഴുകും
ചെന്നായ് വാൽ ഗ്രാമവും കടന്ന്.
മരപ്പാലത്തിനടിയിലൂടെ
തകരപ്പാലത്തിനടിയിലൂടെ
പേരില്ലാപ്പാലത്തിനടിയിലൂടെ.

ഇരുളിലേക്കു ഞാൻ തുഴയും
അമരത്തവളിരിക്കും.
അമരത്തെ പങ്കായം അവളുടെ കയ്യിൽ.
പക്ഷേ അവളല്ല ഗതി നിയന്ത്രിക്കുക
അതു ഞാൻ നിയന്ത്രിക്കും.
മഞ്ഞവളുടെ കവിളത്തുരുകും.
മുടിയിൽ തങ്ങും.

- എത്ര വിശാലമാണ് നിശ്ശബ്ദതാ നദി?
നിനക്കറിയുമോ എത്ര വിശാലം?
വലതുകര നമുക്കു കാണാനേ കഴിയുന്നില്ല -
വെളിച്ചങ്ങളുടെ ഒരു മങ്ങിയ ചങ്ങല....
ദ്വീപുകൾക്കു നേരെ നാം തിരിക്കും.
നിനക്കവയറിയുമോ? രണ്ടെണ്ണമുണ്ടീ നദിയിൽ.
എത്ര നീളം കാണും നിശ്ശബ്ദതാ നദിക്ക്?
നിനക്കറിയുമോ നീളം?
പാതിരാവിൻ്റെയാഴങ്ങൾ തൊട്ട്
നട്ടുച്ചയുടെയുയരങ്ങൾ വരെ
ഏഴായിരത്തെണ്ണൂറു കിലോമീറ്റർ - വഴി നീളെ
ഗഹന നിശ്ശബ്ദത!

മഞ്ഞുമൂടിയ അന്തിവെളിച്ചത്തിൽ
തുഴക്കൊളുത്തുകളുടെ നേർത്ത
കിരുകിരുപ്പ്.
വലകളിൽ പിടഞ്ഞു ചാവുന്ന മീനിൻ്റെ
നിശ്ശബ്ദമൂർച്ഛകൾ.
ബോട്ടുകാർ വള്ളം വിട്ടു പോകുന്നു
നാവികർ വീട്ടിലേക്കു തിരിക്കുന്നു.
നിശ്ശബ്ദതയുടെ തീരങ്ങൾ
അദൃശ്യം, വിമൂകം.
നരയൻ കടൽക്കാക്കകൾ മെല്ലെ മെല്ലെ
ചിറകുകളാൽ മഞ്ഞുകാറ്റിനെയടിച്ചുടയ്ക്കുന്നു.

- എങ്കിലും നിൽക്കൂ: പെണ്ണിനോടു നീയെന്തു പറയും?
- കടൽക്കാക്കകൾ മഞ്ഞുകാറ്റിനെ ചിറകുകൾകൊണ്ടടിച്ചുടയ്ക്കുന്നു.
- അല്ല, നിൽക്കൂ! പെണ്ണിനോടു നീയെന്തു പറയും?
- എനിക്കു മനസ്സിലാവുന്നില്ല: ഏതു പെണ്ണ്?
- അമരത്ത് പങ്കായത്തിന്മേലേക്കു കുനിഞ്ഞിരുന്നവൾ.
- ഓ, ഞാൻ പറയും: മിണ്ടാതിരിക്കൂ, കരയരുത്.
നിനക്കവകാശമില്ല.
കിഴക്കൻ കാറ്റ് 
മൂടൽമഞ്ഞിൻ്റെ നീണ്ട കാഹളം 
മുഴക്കുന്ന രാത്രി.
ശ്രദ്ധിക്കൂ.
ഇവിടെയുണ്ടെൻ്റെ മറുപടി.
നിശ്ശബ്ദതയുടെ നദി ഇവിടില്ല.
നിശ്ശബ്ദത തകർന്നു പോയി.

നിൻ്റെ തെറ്റാണത്.
അല്ല!
നിൻ്റെ സന്തോഷം, നിൻ്റെ ഭാഗ്യം.
നീ തന്നെയതു തകർത്തു,
നിന്നെ തടവുപുള്ളിയാക്കിയിരുന്ന
ആ അത്യഗാധ നിശ്ശബ്ദത.

- 1929



Sunday, November 22, 2020

വിട തരൂയെൻ സുഹൃത്തേ - സെർജി യെസനിൻ (റഷ്യ,1895 - 1925)

*വിട തരൂയെൻ സുഹൃത്തേ
സെർജി യെസനിൻ (റഷ്യ,1895 - 1925)

വിട തരൂയെൻ സുഹൃത്തേ, വിട തരൂ
പ്രണയമേ,യെൻ ഹൃദയത്തിലുണ്ടു നീ
പൂർവനിശ്ചിതം നാം പിരിയേണ്ടതും
വീണ്ടുമൊന്നിച്ചു തമ്മിൽ ചേരേണ്ടതും.

വിട തരൂ, ഹസ്തദാനമില്ലിങ്ങിനി -
പ്പുലരുവാൻ, വേണ്ട ദുഃഖം - ചുളിയേണ്ട -
തില്ല നെറ്റി, യിപ്പോൾ മരിക്കുന്നതിൽ
പുതിയതായൊന്നുമില്ല, ജീവിപ്പതിൽ
പുതിയതായില്ലതിലേറെയെങ്കിലും.


*ആത്മഹത്യക്കു തൊട്ടുമുമ്പ് അക്ഷരാർത്ഥത്തിൽ സ്വന്തം ചോര കൊണ്ട് എഴുതിയതാണ് യെസനിൻ ഈ കവിത.

ഞാനൊരു ശബ്ദം കേട്ടു - അന്ന അഹ്മത്തോവ (റഷ്യ, 1889-1966)

ഞാനൊരു ശബ്ദം കേട്ടു
അന്ന അഹ്മത്തോവ (റഷ്യ, 1889-1966)

ആശ്വസിപ്പിക്കുന്ന ശബ്ദമൊന്നെന്നുള്ളിൽ
കേട്ടു ഞാ, നെന്നെ വിളിപ്പൂ, "വരൂ വരൂ
ഇങ്ങു വരൂ, റഷ്യ വിട്ടു പോകൂ, നിൻ്റെ
സ്വന്ത രാജ്യം പാപപങ്കിലം, ദൈവവും
കൈവിട്ട നാടു വെടിയുകെന്നേക്കുമായ്
നിൻ കൈയ്യിലെച്ചോര ഞാൻ കഴുകിത്തരാം
ശുദ്ധമാക്കാം ഞാ, നപമാനിതമായ
നിൻ ഹൃദയം, വേറൊരു പേർ വിളിച്ചിടാം
തോൽവിയും നിന്ദയും തന്ന നോവിന്നു ഞാൻ"

ശ്രദ്ധ കൊടുത്തില്ല ഞാനതിൽ, ശാന്തമായ്
പൊത്തീ ചെവികളെൻ കൈകളാൽ, ദുഃഖിത -
മെൻ്റെയാത്മാവിത്തരം വികാരങ്ങളിൽ
പെട്ടു മലിനപ്പെടാതിരുന്നീടുവാൻ

1917

Tuesday, November 17, 2020

നുകങ്ങൾ - സെസാർ വയാഹോ (സ്പാനിഷ്, പെറു, 1892-1938)

നുകങ്ങൾ
സെസാർ വയാഹോ
(സ്പാനിഷ്, പെറു, 1892-1938)

പൂർണ്ണം. കൂടാതെ ജീവിതം!
പൂർണ്ണം. കൂടാതെ മരണം!

പൂർണ്ണം. കൂടാതെ എല്ലാം!
പൂർണ്ണം. കൂടാതില്ലൊന്നും!

പൂർണ്ണം. കൂടാതെ ലോകം!
പൂർണ്ണം. കൂടാതെ ധൂളി!

പൂർണ്ണം. കൂടാതെ ദൈവം!
പൂർണ്ണം. കൂടാതില്ലാരും!

പൂർണ്ണം. കൂടാതില്ലൊരിക്കലും!
പൂർണ്ണം.കൂടാതെല്ലായ്പൊഴും!

പൂർണ്ണം. കൂടാതെ സ്വർണ്ണം!
പൂർണ്ണം. കൂടാതെ ധൂമം!

പൂർണ്ണം. കൂടാതെ കണ്ണീർ!
പൂർണ്ണം. കൂടാതെ ചിരികൾ!

പൂർണ്ണം!

Monday, November 16, 2020

കവിതകൾ - സകുതാരോ ഹാഗിവാര (ജപ്പാൻ, 1886 - 1942)

കവിതകൾ
സകുതാരോ ഹാഗിവാര
(ജപ്പാൻ, 1886 - 1942)

1.കൈത്തലത്തിലെ വിത്തുകൾ

കൈവെള്ളയിൽ ഞാനൊരു മൺകൂന തീർത്തു
മണ്ണിൽ വിത്തുകൾ പാകി
വെളുത്ത വെള്ളപ്പാത്രത്തിൽ നിന്ന്
ആ മണ്ണിൽ ഞാനിപ്പോൾ വെള്ളം പാരുമ്പോൾ
വെള്ളം കളകളത്തോടെ വീഴുമ്പോൾ
മണ്ണിൻ തണുപ്പെൻ്റെ കൈയ്യിൻ്റെ ശൂന്യതയെ
നോവിക്കുന്നു.
ആഹ്! വിദൂരതയിലേക്കു തള്ളിത്തുറക്കുന്നു ഞാൻ
മെയ്മാസ ജാലകം.
കൈത്തലം വെയ്ലത്തു നീട്ടുന്നു
പ്രസന്നമൊരു ഭൂനിലക്കാഴ്ച്ചയിൽ
തൊലി ഊഷ്മളം, സുഖകരം.
കൈയ്യിലെ വിത്തുകൾ സ്നേഹപൂർവം ശ്വസിക്കാൻ തുടങ്ങുന്നു


2.നാട്ടിൻപുറപ്പേടി

ഞാൻ നാട്ടിൻപുറത്തെ പേടിക്കുന്നു.
നാട്ടിൻപുറത്തെ വിജനമായ വയലുകളിൽ വിറയ്ക്കുന്ന
മെലിഞ്ഞു നീണ്ടു വളരുന്ന നെൽച്ചെടികളുടെ നിരകളെ പേടിക്കുന്നു.
ഇരുണ്ട പാർപ്പിടങ്ങളിൽ കഴിയുന്ന 
പാവം മനുഷ്യക്കൂട്ടങ്ങളെ പേടിക്കുന്നു.
വയൽ വരമ്പിലിരിക്കുമ്പോൾ
തിര പോലെ കനത്ത മണ്ണെൻ്റെ ഹൃദയത്തെയിരുളിലാഴ്ത്തുന്നു.
മണ്ണിൻ്റെ ചീമണം എൻ്റെ തൊലിയെ കറുപ്പിക്കുന്നു.
ഹേമന്ദ - നഗ്നമായ ഏകാന്ത പ്രകൃതി
എൻ്റെ ജീവിതം ഞെരിച്ചമർത്തുന്നു.

നാട്ടിൻപുറത്തെ വായു മ്ലാനം, ഞെരിച്ചമർത്തുന്നത്, നാട്ടിൻപുറസ്പർശം പരുപരുത്തത്, രോഗം വരുത്തുന്നത്.
നാട്ടിൻപുറത്തെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ
മൃഗചർമ്മത്തിൻ്റെ പ്രാകൃത ഗന്ധത്താൽ
പീഡിതനാവുന്നു.
ഞാൻ പേടിക്കുന്നു നാട്ടിൻപുറത്തെ.
അതൊരു വിളറിയ പനിക്കിനാവ്.


3.സ്വർഗ്ഗത്തിലെ തൂങ്ങിമരണം

വിദൂരാകാശത്തു തിളങ്ങുന്ന
പൈൻമരസ്സൂചിത്തുമ്പുകളിലേക്ക്
പശ്ചാത്താപക്കണ്ണീരൊഴുകിയിറങ്ങി.
സ്വർഗ്ഗത്തൊരു പൈൻ മരക്കൊമ്പത്തയാൾ തൂങ്ങി.
രാത്രി മാനത്തിൻ്റെ വിദൂരതയിൽ
വെളുത്ത്.
സ്വർഗ്ഗത്തിലെ ഒരു പൈൻ എന്ന
തൻ്റെ ആഗ്രഹത്തിനു വെളിയിലേക്ക്
ഒരു പ്രാർത്ഥനപോലെ തൂങ്ങി നിന്നു അയാൾ.