Monday, April 25, 2022

മലകയറ്റം - സുകുമാരൻ

 മലകയറ്റം

സുകുമാരൻ



മല കയറിക്കൊണ്ടിരുന്നു

ഞാനും കൊച്ചുപയ്യനും


ഞാൻ നിന്ന പടിയുടെ

തൊട്ടു താഴത്തെപ്പടിയിലാണ് 

അവൻ നിന്നിരുന്നത്.

കൈ പിടിച്ച്,

"നോക്കി മെല്ലെ ശ്രദ്ധിച്ച് "

എന്നു കയറ്റിക്കൊണ്ടിരുന്നു ഞാൻ.


മലയിറങ്ങിക്കൊണ്ടിരിക്കുന്നു

കൊച്ചുപയ്യനും ഞാനും.


അവൻ നിൽക്കുന്ന പടിക്കു

തൊട്ടു മേലേപ്പടിയിലാണു ഞാൻ നിൽക്കുന്നത്.

കൈ ചേർത്തു പിടിച്ച്,

"നോക്കി മെല്ലെ ശ്രദ്ധിച്ച് "

എന്നു

താഴേക്കിറക്കിക്കൊണ്ടിരിക്കുന്നു അവൻ


അതേ മല

അതേ പടിക്കെട്ടുകൾ

അതേ വാക്കുകൾ

എന്നാൽ .......


Saturday, April 23, 2022

ഉപ്പും കൽക്കണ്ടവും

 ഉപ്പും കൽക്കണ്ടവും


എല്ലാ രസങ്ങളും കല്ലാക്കിസ്സൂക്ഷിക്കാൻ

എന്തിഷ്ടമാണു മനുഷ്യർക്ക്!

എന്നിട്ടവയലിഞ്ഞൂറുന്നതിൽ മുങ്ങി -

പ്പൊങ്ങി മറയാനുമെന്തിഷ്ടം!

ഉപ്പുനീരിൽ താണുപോകുമ്പോൾ കൽക്കണ്ട -

ക്കുത്തൊഴുക്കെന്നെയുയർത്തുന്നു!

ആൾക്കൂട്ടത്തിൽ വീണ്ടും

 ആൾക്കൂട്ടത്തിൽ വീണ്ടും



രണ്ടു പ്രളയങ്ങൾക്കും

കോവിഡിനും ശേഷം

ആദ്യമായ് തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിലൂടെ

ആഘോഷമോടെ നടക്കുന്നു

രണ്ടു പെണ്ണുങ്ങൾ.

ആൾക്കൂട്ടത്തിന്റെ ശാന്തത

ബാന്റുമേളമായ് കേട്ടു രസിച്ച്.


പഴയപോലെത്തന്നെ ആൺകൂട്ടമാക്കി

റോട്ടുവക്കത്തെ മട്ടുപ്പാവുകളിൽ

നിരന്നു നിന്ന് കാഴ്ച്ച കാണുന്ന

പെണ്ണുങ്ങളെ നോക്കി 

ഇറങ്ങി വരൂ, ഇതു വേറെയാൾക്കൂട്ടമെ -

ന്നുറക്കെപ്പാടുന്നൂ കൈകൾ വീശി


മട്ടുപ്പാവിന് ബോധ്യപ്പെടുമോ

ഇതു വേറെയാൾക്കൂട്ടമെന്ന്?


സ്വയം വിലയിച്ചു നിൽക്കുന്ന

ആൾക്കൂട്ടശ്ശാന്തതയെ

കൈപ്പന്തുപോലെയമ്മാനമാടി

നിറഞ്ഞ തെരുവിലവർ

ചുവടു വയ്ക്കുന്നു മെല്ലെ

Thursday, April 21, 2022

ഉമ്മ അഴിക്കൽ

 ഉമ്മകൾ അഴിക്കുമ്പോൾ


അത് 

ഉമ്മ.


ഒന്നുമില്ലതിൽ നിന്നും

വേർതിരിച്ചെടുക്കുവാൻ.


ഇത് 

സംസാരത്തിനു പകരമുള്ള ഉമ്മ.


ഇന്നു ഞാനിതിൽ നിന്നു

വേർപിരിച്ചെടുക്കട്ടേ 

നിന്റെ സംസാരം, കാതു

കൊണ്ടു കേൾക്കുവാനായി.



Friday, April 15, 2022

ഏറെ സങ്കടമുള്ള കവിതകളല്ല - ഇസ്സെറ്റ് എൽ - തിരി (ഈജിപ്റ്റ്)

 ഏറെ സങ്കടമുള്ള കവിതകളല്ല


- ഇസ്സെറ്റ് എൽ - തിരി (ഈജിപ്റ്റ്)

Izzet el - Tiri



ഷണ്ഡൻ തന്റെ ഭാര്യയെ

എന്നും തല്ലുന്നു

ഭാര്യ എന്നും കരയുന്നു

കുഞ്ഞുങ്ങളെപ്പോലെ.


വന്ധ്യ മുലയൂട്ടുന്നു

തന്റെ ഭർത്താവിന്.

എന്നിട്ടു പറയുന്നു,

ഉറങ്ങൂ എന്റെ കുഞ്ഞേ, എന്റെ മുത്തേ!


ഷണ്ഡൻ വീടു നിറക്കുന്നു

പാവകളാൽ തൊട്ടിലുകളാൽ മിഠായിയാൽ

തന്റെ ഭാര്യക്കായി .....!


അന്ധൻ വടി മടുത്ത്

ഒരു പെണ്ണിനെ സ്വപ്നം കാണുന്നു

എന്നും രാവിലെ ഒരു ഊന്നാവാൻ

രാത്രി മറ്റു താല്പര്യങ്ങൾക്കായും


എന്റെയമ്മ 

അച്ഛന്റെ ആഗ്രഹം നിരസിച്ചിരുന്നെങ്കിൽ

അല്ലെങ്കിൽ ആ രാത്രി

ഒഴികഴിവു പറഞ്ഞിരുന്നെങ്കിൽ

ഞാൻ വരുമായിരുന്നില്ല.


കവിക്ക് സ്വന്തമായുണ്ട്

വരികൾ കൊണ്ടുള്ള വീടുകൾ

ഇഷ്ടികകൾ കൊണ്ടല്ല.

അവൾ തന്റെ ലൈബ്രറിയിലിരിക്കുന്നു.

ചുടു വരികൾ കുടിക്കുന്നു

ഞാൻ ചായ കുടിക്കുന്നു

അതുകൊണ്ടെനിക്കു വായിക്കാം

അവൾ കുടിക്കുന്നത്.


നദിയുടെ സംഗീതം ശ്രദ്ധിക്കാൻ

അവനിറങ്ങി വന്നു.

എന്നാൽ അതവനെ മുക്കിക്കൊന്നു.

ഏപ്രിൽത്തീവണ്ടി

 ഏപ്രിൽത്തീവണ്ടി



കഴിഞ്ഞ ഏപ്രിൽ വേനൽ ഈ ഏപ്രിൽ മഴ

കഴിഞ്ഞ ഏപ്രിൽ തടവ് ഈ ഏപ്രിൽ സ്വാതന്ത്ര്യം

കഴിഞ്ഞ ഏപ്രിൽ പുക ഈ ഏപ്രിൽ തെളിമ

കഴിഞ്ഞ ഏപ്രിൽ പൂക്കളുതിർന്ന കൊന്നകൾ

ഈ ഏപ്രിൽ പൂക്കും മുമ്പുള്ള കൊന്നകൾ


ഓരോ റെയിൽവേ സ്റ്റേഷനും

ഒരേ മുഖമുള്ള

ഒരു ഏപ്രിൽ.

എന്നാൽ വണ്ടി നിൽക്കുമ്പോൾ

വേറെ വേറെ ഏപ്രിൽ.


നീങ്ങിത്തുടങ്ങുന്നു

നീട്ടിക്കൂവിക്കൊ-

ണ്ടേപ്രിൽത്തീവണ്ടി

ഇലകൾ

 ഇലകൾ


തെരുവോരപ്പൊടിയിൽ

കുളിച്ചു നിൽക്കുമിലകൾ വകഞ്ഞ്

ഹാളിനകത്തു കടന്നതും 

തറ മുഴുവനിലകൾ

പൊടി മൂടിയ തറയിലോരോ

ചെരിപ്പടയാളവുമൊരില.

ചവിട്ടിക്കിളിർത്ത ഇലകൾ .....


ഇലപ്പടർപ്പിലൂടെ കയറിപ്പോകുന്ന 

വള്ളി പോലെ

നടന്നു പോയ് ഞാനതിലേ ......


ആനന്ദ്കുമാർ കവിതകൾ (തമിഴ്)

 ആനന്ദ്കുമാർ കവിതകൾ



1


ഈ ലോകം 

എത്ര ചെറുതാകുന്നെന്നു നോക്കൂ,

പ്രണയത്താൽ നാം നമ്മെ

കോർത്തു നടക്കുമ്പോൾ


ഒരു തീവണ്ടി നൂണുകയറുന്ന

തുരങ്കം പോലെ

അത്ര കൃത്യമായ്

നമുക്കായ് പണിതതു പോലെ


2


നിനക്ക് ഒരടി

മുന്നേ നടപ്പതോ

നിന്റെ പരാതി?


നിനക്കു മുന്നേ

ഞാൻ എപ്പോഴും വരുന്നത്

നിന്നെ വരവേൽക്കാൻ

നിന്നെ ഇരുത്താൻ

നീ വരുന്നതു കാണാൻ

നീ വരുന്നുണ്ടോ

എന്നു നോക്കിയിരിക്കാൻ


3


മാമ്പഴങ്ങൾ


സഞ്ചി ആഫീസിലേക്കു

കൊണ്ടുപോകാൻ അനുവാദമില്ല

എന്നവർ പറഞ്ഞു.

ഞാൻ സഞ്ചി പുറത്തു വെച്ച്

ഒരൊറ്റ മാമ്പഴം മാത്രമെടുത്തു

മറച്ചുവെച്ചു കൊണ്ടുപോയി

അവരെക്കാണാൻ.


ഇടുപ്പുയര തട്ടികകകൾക്കു പിന്നിലിരുന്ന്

ഓരോരുത്തരായ്

തലയുയർത്തി നോക്കുന്നു.


പോകും വഴിയെങ്ങും

കൊമ്പു വിരിക്കാൻ തുടങ്ങുന്നു

ആഫീസിനകത്ത്

ഒരു മാവുമരം.


4

ഉയരം


ചെറിയവനു കയറി നിന്നു പല്ലു തേയ്ക്കാൻ

ചെറിയ പ്ലാസ്റ്റിക് സ്റ്റൂളൊന്നുണ്ട്

വീട്ടിൽ.

ചിലപ്പോളതു

കട്ടിലിനടിയിൽ കിടക്കും.

ചിലപ്പോൾ

കതകിന്റെ കൊളുത്തിനു നേരെത്താഴെ.

ചില നേരം ബാത് റൂമിൽ

പലപ്പോഴും

തുറന്നു കിടക്കുമലമാരക്കരികിൽ

എപ്പോഴെങ്കിലും

തുഞ്ചത്തു പൂക്കുന്ന

റോസാച്ചെടിക്കു കീഴിൽ അതിരിക്കും.

ഇന്നത്

കണ്ണാടിക്കു മുന്നിൽ കിടക്കുന്നു.

ഞാനതിൽ കയറി

എന്നുയരം നോക്കുന്നു.


Monday, April 11, 2022

ഒരു കുഞ്ഞു വായ്ത്താരി

 ഒരു കുഞ്ഞു വായ്ത്താരി


ശത്രുരാജ്യത്തെ 

സ്കൂൾ കെട്ടിടത്തിൽ

വന്നു വീണ

മിസൈലിന്മേൽ

വലിയ അക്ഷരത്തിൽ

എഴുതിപ്പിടിപ്പിച്ചിരുന്നു :

"ഇതു ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായി"


മിസൈൽ തകർന്നു

സ്കൂൾ ചാമ്പലായി

കുട്ടികൾ കരിഞ്ഞടങ്ങി

എഴുതിപ്പിടിപ്പിച്ച വാക്കുകൾ പിൽക്കാല -

ത്തൊരു കുഞ്ഞു വായ്ത്താരിയായി :


"ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായി,

ഇതു ഞങ്ങളുടെ

കുഞ്ഞുങ്ങൾക്കായി ...."


Sunday, April 10, 2022

ഒരു നിമിഷം സൈനബ

 ഒരു നിമിഷം സൈനബ



തലയോലപ്പറമ്പ് ചന്ത.

മൂവാറ്റുപുഴയാറ്.


ബഷീർ സ്മാരക ലൈബ്രറി മുറ്റത്തു നിൽക്കേ

പുഴയിൽ മെല്ലെയൊലിച്ചു നീങ്ങുന്നു

വലിയൊരു പ്ലാസ്റ്റിക്കു കീശ.


ഓളമിളകാതിരുണ്ട വെള്ളത്തിലൂ-

ടകന്നു പോകുന്നാ വെളുത്ത സഞ്ചിക്കകം

എന്തൊക്കെയോ പുറത്തേക്കുന്തി നിൽക്കുന്നു

ചന്തയിൽ നിന്നുമെറിഞ്ഞ മാലിന്യമോ?


ആവില്ല , മാലിന്യമെങ്കിലാരീസ്സഞ്ചി

വെള്ളത്തിലൂളിയിട്ടിങ്ങനെത്താങ്ങിടും?

ചന്തയിൽ നിന്നുള്ള പച്ചക്കറികളാം,

നേന്ത്രവാഴക്കുലയപ്പാടെയായിടാം.


അന്തിവാനിൽ കരിമേഘങ്ങൾ പെയ്യുവാൻ

വെമ്പുന്നതിന്നിരു,ളാറ്റുവെള്ളത്തിന്റെ -

യാഴക്കറുപ്പുമായ് ചേരുന്നിടത്തതാ

മെല്ലെ നീങ്ങുന്നൂ വെളുത്ത കീശ, താഴെ

നിന്നൊരാൾ തള്ളിനീക്കുന്നതു മാതിരി.

സഞ്ചിയോളത്തിൽ കറങ്ങിത്തിരിഞ്ഞതും

കണ്ടു ഞാനുളളിലേത്തക്കുലക്കായകൾ


കാണുന്നുവോ താഴെ വെള്ളത്തിലാൾരൂപ -

മേതെങ്കിലും, ഞാൻ തറഞ്ഞു നോക്കീടവേ,

മാനത്തു പെട്ടെന്നിടിയൊച്ച, മിന്നലാ-

കീശക്കടിയിലൊരാളായ് പൊലിഞ്ഞു പോയ്....

• ".... ഇച്ചെയ്തതു നല്ലതാണോ?"

"ഹല്ല"

"ഞ്ഞി അങ്ങനെ ചെയ്യുവോ?"

"ഹില്ല"





* മുച്ചീട്ടുകളിക്കാരന്റെ മകൾ ഒന്നാം അദ്ധ്യായം



Friday, April 8, 2022

കക്കിത്തെളിയലിന്റെ കാവ്യശാസ്ത്രം

 

കക്കിത്തെളിയലിന്റെ കാവ്യശാസ്ത്രം



ശരീരത്തിനു പിടിക്കാത്തത് ഉള്ളിൽ കേറിക്കൂടിയാൽ ശരീരമത് പുറന്തള്ളാൻ ആവതും ശ്രമിക്കും. ഛർദ്ദിച്ചു കളയും, വയറിളകും. ഭാഷയും ജീവനുള്ള ഒരുടലു പോലെത്തന്നെയാണ്. ലയിപ്പിക്കാവുന്നത് ലയിപ്പിക്കും. ഭാഷാ ശരീരത്തിൽ ലയിക്കാത്തവ പുറന്തള്ളും.

ദ്രാവിഡ ഗോത്രത്തിൽ പെട്ട മലയാളത്തിനുള്ളിലേക്ക് മറ്റു പല ഗോത്രങ്ങളിലെ ഭാഷകളും പല കാലങ്ങളിൽ കടന്നുവരികയും കുറച്ചൊക്കെ ലയിക്കുകയും കുറേ ലയിക്കാതെ കിടക്കുകയും ചെയ്തിട്ടുണ്ട്. പല വിദേശഭാഷാ പദങ്ങളെയും വാക്കുകൾ തത്ഭവ രൂപത്തിലാക്കി മലയാളം തന്നിൽ ലയിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ യൂറോപ്യൻ ഭാഷകളും അറബി, പേർഷ്യൻ, സംസ്കൃതം തുടങ്ങിയ ഏഷ്യൻ ഭാഷകളും പെടുന്നു.

മലയാളത്തിലേക്ക് ഇങ്ങനെ ഏറ്റവും ശക്തമായി കടന്നു കയറിയ ഭാഷ സംസ്കൃതമാണ്. പദതലത്തിൽ മാത്രമല്ല വ്യാകരണ തലത്തിൽ വരെ അത് സ്വാധീനം ചെലുത്തി. സംസ്കൃതത്തിന്റെ ഈ ഇടപെടലാണ് മലയാളം ഒരു സ്വതന്ത്ര ഭാഷയായതിനു പിന്നിലെ പ്രധാന കാരണമെന്നു വരെ ഒരു വാദമുണ്ടല്ലോ. കയറിക്കൂടിയ സംസ്കൃതം നൂറ്റാണ്ടുകൾ കൊണ്ട് കുറച്ചൊക്കെ മലയാള ശരീരത്തിൽ ലയിച്ചു ചേർന്നിട്ടുമുണ്ട്. നിത്യജീവിത വ്യവഹാരഭാഷയിൽ തത്ഭവമായും അല്ലാതേയും പരക്കെ പ്രയോഗത്തിലുള്ള പദാവലികൾ ആ ലയനത്തെ സാധൂകരിക്കുന്നു.

മറിച്ച് ലയിക്കാതെ കിടക്കുന്നവ ആ കടന്നുകയറ്റ കാലം കഴിഞ്ഞതിനു ശേഷം ഭാഷ നൂറ്റാണ്ടുകളെടുത്ത് പുറന്തള്ളാൻ ശ്രമിച്ചു കൊണ്ടുമിരിക്കുന്നു. മലയാള ശരീരത്തിലെ സംസ്കൃതത്തിന്റെ ലയിക്കായ്കയാണ് സംസാര ഭാഷയും സാഹിത്യഭാഷയും തമ്മിലുള്ള അകലത്തിന്റെ മുഖ്യ കാരണം.

ഈ അകലം കാലം ചെല്ലുന്തോറും കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട്. ലയിക്കാതെ കിടക്കുന്ന പദങ്ങളെ ഉപേക്ഷിച്ചു കൊണ്ടാണ് ഭാഷ ആ അകലം കുറക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഈ പുറന്തള്ളലിന്റെ വേഗത വളരെ കൂടി. അനേകം ജീവിത പാരമ്പര്യങ്ങൾ പുതുതായി സാഹിത്യ മണ്ഡലത്തിലേക്കു കടന്നുവന്നതോടെയാണിത്. ഇങ്ങനെ ലയിക്കാതെ കിടക്കുന്ന സംസ്കൃതത്തെ നൂറ്റാണ്ടുകളെടുത്ത് കക്കിക്കളയുന്ന ഒരു പ്രക്രിയ മലയാളത്തിൽ നടന്നു വരുന്നു. കക്കുക എന്ന ക്രിയാപദത്തിന് മോഷ്ടിക്കുക എന്നതിനു പുറമേ ഛർദ്ദിക്കുക എന്നൊരു അർത്ഥം കൂടിയുണ്ട്.

ഭാഷയുടെ എല്ലാ തലത്തിലും നടക്കുന്ന കക്കിക്കളഞ്ഞ് തെളിയുന്ന ഈ പ്രക്രിയ സ്വാഭാവികമായും മലയാളത്തിന്റെ കാവ്യഭാഷയിലും കാണാം. കാവ്യഭാഷയും സംസാര ഭാഷയും തമ്മിലെ അകലം കുറയലാണ് അതിന്റെ ഒരു ഫലം. മലയാളം അതിന്റെ ദ്രാവിഡപ്രകൃതത്തിലേക്കു കൂടുതൽ അടുത്തു വരുന്നതാണ് മറ്റൊരു ഫലം. ഈ കക്കിക്കളയലിന്റെ മൂന്നാമത്തെ ഫലം പദസമ്പത്ത് കുറയലാണ്. എന്നാൽ അന്യ ഗോത്രഭാഷയിൽ നിന്നു കയറിക്കൂടി ലയിക്കാതെ കിടക്കുന്ന വാക്കുകളാണ് കൊഴിഞ്ഞു പോകുന്നത്. ഉദാഹരണത്തിന് വേനൽ എന്ന അർത്ഥത്തിൽ നിദാഘം എന്ന വാക്ക് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെപ്പോലും കവികൾ പ്രയോഗിക്കുന്നുണ്ട്. എന്നാൽ ഇന്ന് ആ വാക്ക് ഒരു കവിതയിൽ സ്വാഭാവികമായി പ്രയോഗിക്കപ്പെടാൻ സാധ്യത വളരെ കുറവാണ്. സംസാരഭാഷയുടെ ഭാഗമായിത്തീരാതെ, ലയിക്കാതെ കിടക്കുന്ന അത്തരം വാക്കുകളുടെ പുറന്തള്ളൽ ഒരു നഷ്ടമായിക്കണക്കാക്കുന്നതിൽ അർത്ഥമില്ല. സാഹിത്യ മണ്ഡലത്തിലേക്ക് പുതുതായി കടന്നുവന്ന ജീവിത പാരമ്പര്യങ്ങളിൽ നിന്നും ദേശ്യഭേദങ്ങളിൽ നിന്നും വാമൊഴിവഴക്കങ്ങളിൽ നിന്നും ഒട്ടേറെ വാക്കുകൾ കാവ്യഭാഷയുടെ ഭാഗമാവുന്നതും കാണാതിരുന്നു കൂടാ. ഒരു ഭാഗത്തു നടക്കുന്ന കക്കിക്കളയലിനെ തുലനം ചെയ്യാൻ ഈ സ്വീകരണത്തിനു കഴിയുന്നുണ്ട്.

എഴുപതുകളിലെ ആധുനിക കവിതയും തൊണ്ണൂറുകളിലെ ആധുനികാനന്തര കവിതയും ദളിത് കവിതയും ഭാഷാപരമായ ഈ മാറ്റത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ആദിവാസി ഗോത്രഭാഷാകവിതകളുടെ വരവോടെ ദ്രാവിഡ പ്രകൃതത്തിലേക്കുള്ള ഈ ചായ്വിന്റെ വേഗത മലയാളത്തിൽ കൂടുതൽ പ്രത്യക്ഷമായിരിക്കുന്നു.

നിത്യജീവിതത്തിൽ പ്രയോഗമില്ലാത്ത സംസ്കൃത പദങ്ങൾ ഒഴിവാക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല, ഈ കക്കിക്കളയൽ. കാവ്യരൂപങ്ങളിലും ഭാവുകത്വത്തിലുമുണ്ടായിട്ടുള്ള കടന്നുകയറ്റങ്ങളെയും കുടഞ്ഞെറിയാനുള്ള പ്രവണത ഇതിന്റെ ഭാഗമാണ്. സംഘകാലം തൊട്ടുള്ള ദ്രാവിഡ കാവ്യപാരമ്പര്യത്തെ മുഖ്യധാരക്കു പുറത്തേക്കു തള്ളി മാറ്റിക്കൊണ്ടാണ് സംസ്കൃത കാവ്യശാസ്ത്രം കേരളത്തിൽ വേരു പിടിച്ചത്. അതിൽ ചിലത് മലയാള കാവ്യാന്തരീക്ഷത്തോട് ലയിച്ചു നിന്നെങ്കിലും പലതും ലയിക്കാതെ ബാക്കിയായി. ചമ്പു, സന്ദേശകാവ്യം തുടങ്ങിയ കാവ്യരൂപങ്ങൾ പതുക്കെപ്പതുക്കെ പിൻവാങ്ങി. സംസ്കൃതവൃത്തങ്ങളിൽ ചിലത് മാത്രാവൃത്തസ്വഭാവത്തിലേക്കു മാറിയും മാറാതെയും മലയാളത്തോടിണങ്ങി നിലനിന്നെങ്കിലും പലതും പ്രചാരലുപ്തമായി. സംസ്കൃത കാവ്യശാസ്ത്രത്തിന്റെ സ്വാധീനമുള്ള മണിപ്രവാളഭാവുകത്വത്തിന്റെ പല ഘടകങ്ങൾ കൃഷ്ണഗാഥാകാരൻ തൊട്ട് വെൺമണിയും വള്ളത്തോളും ചങ്ങമ്പുഴയും കുഞ്ഞിരാമൻ നായരും വരെയുള്ള കവികളിലൂടെ ലയിക്കാവുന്നേടത്തോളം ലയിച്ചു ചേരുകയും ലയിക്കാത്തതെല്ലാം പുറന്തള്ളുകയും ചെയ്തിരിക്കുന്നു. ഭാവുകത്വപരമായ ഈ പുറന്തള്ളൽ പല പ്രകാരത്തിൽ ഇപ്പോഴും തുടരുന്ന പ്രക്രിയയുമാണ്. ഇങ്ങനെ പല അടരുകളുള്ളതാണ് കക്കിത്തെളിയലിന്റെ കാവ്യശാസ്ത്രം.

നൂറ്റാണ്ടുകൾ നീണ്ടു നിന്ന സംസ്കൃതത്തിന്റെ മേൽക്കൈ അതിശക്തമായിരുന്നതിനാലാണ് ലയിക്കാത്തത് കക്കിക്കളയുന്ന പ്രക്രിയക്ക് ഇത്രയും നീണ്ട കാലയളവ് എടുത്തത്. കേരളക്കരയിൽ പല കാലങ്ങളിലെത്തിയ അറബി, സുറിയാനി, പേർഷ്യൻ, പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച് തുടങ്ങിയ അന്യഗോത്രഭാഷകളൊന്നും അതേ ശക്തിയിൽ മലയാളത്തിൽ ഇടപെട്ടിട്ടില്ല. കഴിഞ്ഞ നാലഞ്ചു നൂറ്റാണ്ടുകളായി ഇംഗ്ലീഷിന്റെ ഇടപെടൽ നടക്കുന്നുണ്ടെങ്കിലും അതും സംസ്കൃതത്തിന്റേതിനോളം ശക്തമായിട്ടില്ല. ഇംഗ്ലീഷ് സ്വാധീനത്തിന്റെ തീവ്രത ഭാവിയിൽ വർദ്ധിച്ചു പരമാവധിയിലെത്തുകയാണെങ്കിൽ (സമകാല മലയാള കാവ്യഭാഷയിൽ ഇംഗ്ലീഷ് പദങ്ങൾ വളരെ കൂടുതലാണെന്ന് മലയാളവുമായി പരിചയമുള്ള പല തമിഴ് എഴുത്തുകാരും നിരീക്ഷിക്കുന്നതു കേട്ടിട്ടുണ്ട്) ആ സ്വാധീനത്തിന്റെയും ലയിക്കാതെ കിടക്കുന്ന അംശങ്ങളെ മലയാളം ഇതേ പോലെ സമയമെടുത്ത് പുറന്തള്ളുമെന്നു തന്നെ വിചാരിക്കണം. അന്യഭാഷകളും അന്യഭാഷാ കാവ്യശാസ്ത്രങ്ങളും ലയിപ്പിച്ചെടുക്കുന്നതു പോലെത്തന്നെ പ്രധാനമാണ് ലയിക്കാതെ കിടക്കുന്നവ ഒഴിവാക്കിക്കളയുന്നതും. ഭാഷയുടെയും സാഹിത്യത്തിന്റെയും ചലനാത്മകതയുടെ ഒരു സൂചകമാണതും.

ലാവണ്യാ സുന്ദരരാജൻ കവിതകൾ (തമിഴ്)

 കവിതകൾ

- ലാവണ്യാ സുന്ദരരാജൻ


1. സാരിക്കുള്ളിലേക്കു കടക്കൽ


ഇന്നലെ വരെ ചുരിദാറണിഞ്ഞ പെൺകുട്ടി

ഇന്നു സാരിയുടുത്തു.

അമ്മ കുത്തിക്കൊടുത്ത 

ആയിരം സൂചിപ്പിന്നുകളിൽ

അവൾക്കു വിശ്വാസമില്ല.


കുനിയുമ്പോൾ കിഴിഞ്ഞു വിഴുമോ എന്നു

പേടിച്ചുകൊണ്ടവൾ കുനിഞ്ഞു.

മുന്താണി തോളിൽ 

ഭദ്രമായിക്കിടക്കുന്നതറിഞ്ഞു

പുഞ്ചിരിച്ചു.


എപ്പോഴുമില്ലാത്ത വിധം

കാലുകൾക്കിടയിലൂടെ 

കാറ്റ് ഉടൽ തുളക്കേ

കൈവീശി വിരട്ടി

വ്യത്യാസപ്പെട്ട് അവൾ നടക്കുന്നു.

കയറു കൊണ്ടു കെട്ടപ്പെട്ട മട്ടിൽ


നിലത്തിൻ നനവു മുഴുവൻ

വലിച്ചെടുക്കുമോ എന്ന ഭയത്താൽ

ഇരു കൈകളാലും ഉയർത്തിപ്പിടിച്ച്

അസൗകര്യപൂർവ്വം അവൾ നടക്കുന്നു.


തിരശ്ശീലയെ കാറ്റ് ഇളക്കുന്നതറിഞ്ഞ്

ഇടക്കിടക്കവൾ സാരിത്തുമ്പ്

വലിച്ചു ശരിയാക്കി.


പെൺകുട്ടി പെണ്ണിനുള്ളിലേക്കു കടക്കും പോലെ

എളുപ്പമല്ല

സാരിക്കുള്ളിലേക്കു കടക്കൽ



2. സ്വർഗ്ഗവാതിൽ


പതിവില്ലാത്ത അലങ്കാരത്തോടെ

പ്രവേശന കവാടത്തിൽ

സ്വർണ്ണ വർണ്ണ ആനപ്രതിമകൾ

ചെന്തെങ്ങിളനീർക്കുലകളടുക്കിക്കെട്ടിയ തോരണം

പട്ടു വിതാനം മറയ്ക്കുന്ന അലങ്കാരപ്പന്തൽ

അതിൽ തൂങ്ങും പച്ചപ്പുല്ലുകൾ വർണ്ണപ്പൂക്കൾ

ഒഴുകും നറുമണം

നൃത്തമാടും മദ്ദളനാദം.


പനിനീർപ്പൂവിതളുകളാൽ പൂർണ്ണമായും മറഞ്ഞിരുന്നു

ടോങ്കർഗിരി വെങ്കടരമണൻ

ഇളംചുവപ്പു മൃദു ഇതളുകൾ നിറഞ്ഞ

കോടിക്കണക്കിനു കൊട്ടകൾ.

വേറേതോ ഒരിടമോ ഇത്?

ഇന്നലെവരെ അകത്തുകടന്ന വാതിൽ

ഇതല്ലയോ?


എല്ലാം ശരി, 

സ്വർഗ്ഗത്തെത്താൻ മതിയാകുമോ

ഈ അലങ്കാരവാതിൽ?


3. കറക്കം


പൊങ്ങിക്കിടക്കേണ്ടതില്ലിനി മേഘം

വെളിച്ചപ്പെടേണ്ടതില്ലിനി മിന്നൽ

ശബ്ദമുയർത്തേണ്ടതില്ലിനി ഇടി

ചൊരിയേണ്ടതില്ലിനി മഴ

നനയേണ്ടതില്ലിനി നിലം

വീശേണ്ടതില്ലിനി കാറ്റ്

ഉതിരേണ്ടതില്ലിനി ഇല

പുകയേണ്ടതില്ലിനിത്തീയ്


കറങ്ങേണ്ടതില്ലിനി 

ഭൂമി


ഉരുകേണ്ടതില്ലിനി

എന്റെ മെഴുക്.



4. അവൾ നോക്കുന്നു


നീ പക്ഷി

പൂവ് ഞാൻ


ഞാനെപ്പോഴും കൊമ്പിലിരിക്കുന്നു.

എപ്പോഴെങ്കിലും കൊമ്പിൽ പറന്നു വന്നിരിക്കുന്നു നീ

ഓരോ തവണ എന്റെയടുത്തു വന്നിരിക്കുമ്പോഴും

വേറെ കൊമ്പിലേക്കു ചാടുമ്പോഴും

ആടുന്നു ഞാനെന്നു നീ കരുതുന്നു

വന്നിരിക്കുമ്പോൾ ഉലഞ്ഞാടുന്നു ഞാനെന്നും

വിട്ടകലുമ്പോൾ നിസ്സഹായമായാടുന്നു ഞാനെന്നും

അടുത്ത കൊമ്പിനോടു നീ പറയുന്നു

ദീർഘമായ് ചിരിക്കുന്നു ഞാൻ

അവൾ നോക്കുന്നു.



5. തീവണ്ടി


ആ തീവണ്ടി

ഇന്നീ റെയിൽവേസ്റ്റേഷൻ കടന്നുപോയി.

ചരക്കു ബോഗികൾ തുരുമ്പിച്ചിരുന്നു.

ഇറുക്കിയടച്ച കതകുകളുടെ

കരച്ചിൽ ശബ്ദമോ, 

ശ്രദ്ധിക്കാൻ വഴിയൊന്നുമില്ല.


ഏറെ ദൂരം യാത്ര ചെയ്തു വന്ന ക്ഷീണത്തിൽ

നീട്ടിക്കൂവി വന്ന്

കിതച്ചു നിന്നു.

എനിക്കു പോകേണ്ട വഴിയേത്തന്നെയാണീ

നീളൻ വണ്ടിക്കും പോകേണ്ടത്.


യാത്രച്ചീട്ട് കയ്യിൽ ഭാരമാകുമാറ്

നിന്നു തളർന്നു പോയ്

ഏറെ നേരമായ് ഞാൻ കാത്തിരിക്കുന്നു.


കൺമുന്നിൽ പുറപ്പെടാനൊരുങ്ങുമീ വണ്ടിക്ക്

എന്നെ കയറ്റിപ്പോകാൻ

കരുണ തെല്ലുമില്ല.


കയറ്റിപ്പോകാൻ വിസമ്മതിച്ചാലും

ഞാൻ മയങ്ങി നിൽക്കുന്നു

എന്നെങ്കിലും അതെന്നെ

വിളിച്ചുകൊണ്ടുപോകുമെന്ന മണ്ടൻ ചിന്തയിൽ


6. പുണ്യതീർത്ഥം


പലർ കുളിക്കും

ഐഹോൾ പുണ്യക്കുളം

സ്ഥടിക ശുദ്ധിയിൽ തണുന്നനെപ്പൊങ്ങുന്ന വെള്ളം

കുളത്തിനുള്ളിൽ തപസ്സിരിക്കുന്ന യോഗലിംഗൻ


അത്രയും അഴുക്കും കച്ചറയും

താങ്ങുന്നവൻ യോഗലിംഗൻ


ഞാനും പുണ്യക്കുളം തന്നെ

എന്നുള്ളിലെപ്പോഴുമുള്ളവർ

ആദിലിംഗനും

ആകാശവർണ്ണനും.


എന്നുള്ളിലെത്രയേറെപ്പേർ

വെറുപ്പു ചേർത്താലും

ഹൃദയത്തേൻ സ്ഥടികശുദ്ധിയിൽ പൊങ്ങും

എത്ര ചേറ് വാരി വിതറിയാലും

തെളിഞ്ഞ തീയായ് തിളങ്ങുമെൻ മുഖം.



7. സൈഡ് മിറർ


ആ സൈഡ് മിറർ

പെട്രോൾ പമ്പിൽ നിന്നപ്പോൾ

പലവർണ്ണപ്പൂക്കളെ പ്രേമപൂർവം കാട്ടിത്തന്നു


വളഞ്ഞ മലമ്പാതയിൽ

ചാടിച്ചാടിച്ചന്തത്തിലോടിവരും

ആട്ടിൻകുട്ടിയെക്കാട്ടിത്തന്നു.


വഴിയോരത്ത് ഡ്രൈവർ

മൂത്രമൊഴിക്കാൻ നിറുത്തിയപ്പോൾ

മുള്ളുമുളങ്കാട് ഭയങ്കരമായ് കാട്ടിത്തന്നു.


പിന്നിലേക്കു നീങ്ങുന്ന കാളവണ്ടികൾ

പുല്ലു ചുമന്നു പോകുന്ന പെണ്ണുങ്ങൾ

മയിൽ പാമ്പ്

ലോറി ഇടിച്ചിട്ട ജഡം

എല്ലാം കാട്ടുന്നു.


എനിക്കും വേണമൊരു സൈഡ് മിറർ

ആദ്യം പനിനീർപ്പൂക്കൾ മാത്രമായും

പിന്നെ മുള്ളുകൾ ക്രൂരമായും

കാട്ടുന്ന പ്രിയതോഴനെ

അവനറിയാതെതന്നെയറിഞ്ഞു കൊള്ളുവാൻ.