ഒരു നിമിഷം സൈനബ
തലയോലപ്പറമ്പ് ചന്ത.
മൂവാറ്റുപുഴയാറ്.
ബഷീർ സ്മാരക ലൈബ്രറി മുറ്റത്തു നിൽക്കേ
പുഴയിൽ മെല്ലെയൊലിച്ചു നീങ്ങുന്നു
വലിയൊരു പ്ലാസ്റ്റിക്കു കീശ.
ഓളമിളകാതിരുണ്ട വെള്ളത്തിലൂ-
ടകന്നു പോകുന്നാ വെളുത്ത സഞ്ചിക്കകം
എന്തൊക്കെയോ പുറത്തേക്കുന്തി നിൽക്കുന്നു
ചന്തയിൽ നിന്നുമെറിഞ്ഞ മാലിന്യമോ?
ആവില്ല , മാലിന്യമെങ്കിലാരീസ്സഞ്ചി
വെള്ളത്തിലൂളിയിട്ടിങ്ങനെത്താങ്ങിടും?
ചന്തയിൽ നിന്നുള്ള പച്ചക്കറികളാം,
നേന്ത്രവാഴക്കുലയപ്പാടെയായിടാം.
അന്തിവാനിൽ കരിമേഘങ്ങൾ പെയ്യുവാൻ
വെമ്പുന്നതിന്നിരു,ളാറ്റുവെള്ളത്തിന്റെ -
യാഴക്കറുപ്പുമായ് ചേരുന്നിടത്തതാ
മെല്ലെ നീങ്ങുന്നൂ വെളുത്ത കീശ, താഴെ
നിന്നൊരാൾ തള്ളിനീക്കുന്നതു മാതിരി.
സഞ്ചിയോളത്തിൽ കറങ്ങിത്തിരിഞ്ഞതും
കണ്ടു ഞാനുളളിലേത്തക്കുലക്കായകൾ
കാണുന്നുവോ താഴെ വെള്ളത്തിലാൾരൂപ -
മേതെങ്കിലും, ഞാൻ തറഞ്ഞു നോക്കീടവേ,
മാനത്തു പെട്ടെന്നിടിയൊച്ച, മിന്നലാ-
കീശക്കടിയിലൊരാളായ് പൊലിഞ്ഞു പോയ്....
• ".... ഇച്ചെയ്തതു നല്ലതാണോ?"
"ഹല്ല"
"ഞ്ഞി അങ്ങനെ ചെയ്യുവോ?"
"ഹില്ല"
* മുച്ചീട്ടുകളിക്കാരന്റെ മകൾ ഒന്നാം അദ്ധ്യായം
No comments:
Post a Comment