Friday, November 6, 2020

തോട്ടക്കാരിക്കു പിറന്നാൾ ആശംസിക്കുന്ന ഒരു ചെടി (സുജിതക്ക്) - (കവിത)

തോട്ടക്കാരിക്കു പിറന്നാൾ ആശംസിക്കുന്ന
ഒരു ചെടി.
(സുജിതക്ക്)
****

ഇന്ന് തോട്ടക്കാരിയുടെ പിറന്നാളാണ്.
അതിരാവിലെത്തന്നെ
തോട്ടക്കാരിക്കു പിറന്നാൾപ്പൂക്കൾ 
നൽകി നിൽക്കുന്നു,
ഓരോ ചെടിയും

നദികൾ ഒഴുകാൻ തുടങ്ങിയ
ദിവസമാണ് ഇന്ന്.
കാരണം, ഇന്നാണ് നീ
സംസാരം തുടങ്ങിയത്.
പ്രിയപ്പെട്ട തോട്ടക്കാരീ,
പെറ്റുവീണയന്നേ
നീ സംസാരിക്കാൻ തുടങ്ങിയിരിക്കുമല്ലോ
നിശ്ചയമായും.

നദിയുടെ സംസാരം തന്നെ
അതിൻ്റെ ജലം.
ആ സംസാരം കേട്ടുകേട്ട്
തീരം പച്ചയ്ക്കുന്നു.
നദി എന്നോടാണ് സംസാരിക്കുന്നതതെന്ന്
ഓരോ ദേശത്ത തീരവും കരുതുന്നു.

സംസാരം കൊണ്ടു
മനുഷ്യരെ നനച്ചു വളർത്തുന്ന
പ്രിയപ്പെട്ട തോട്ടക്കാരീ,
ഞാൻ പൂത്തിരിക്കുന്നു,
കാണുന്നില്ലേ.
കുത്തു,സുധീഷ്, റോയ് മാഷ്,
പ്രതിഭ, രജനി, സരിത,ശബരി, സുൾഫി, ശൈലജട്ടീച്ചർ എല്ലാവരും
പൂത്തിരിക്കുന്നു.
ഈ പൂവൊന്നും
സന്ധ്യക്കു വാടുന്നുമില്ല
ഇതൾ കൊഴിയുന്നുമില്ല.
അതു നോക്കി
തോട്ടത്തിലൂടെ നീയുലാത്തുന്നു.

നീ സംസാരം തുടങ്ങിയ,
അതുകൊണ്ടു മാത്രം നദികൾ 
ഒഴുകാൻ തുടങ്ങിയ
ആ ദിവസത്തിൻ്റെ ഓർമ്മയിലാണ്
ഇന്ന് തീരങ്ങളെല്ലാം.
ഞാൻ, കുത്തു, സുധീഷ്, റോയ് മാഷ്,പ്രതിഭ...

മഴയുടെ ശബ്ദം (കവിത)

മഴയുടെ ശബ്ദം.

മഴയ്ക്ക് യഥാർത്ഥത്തിൽ
ശബ്ദമൊന്നുമില്ല.
മണ്ണിനോടടുക്കുമ്പോൾ
നമ്മൾ കൊടുക്കുന്നതാണ്
അതിൻ്റെ ശബ്ദം.
ഇന്നലെ വരെ പെയ്ത എല്ലാ മഴക്കും
മരങ്ങളും ചെടികളും പാറകളും വീട്ടുമേൽക്കൂരകളും
കൂട്ടത്തിൽ ഞാനും 
ചേർന്നാണു ശബ്ദം നൽകിപ്പോന്നത്.
എന്നാൽ ഇന്നലെ പെയ്ത മഴക്ക്
മറ്റെല്ലാവരും ശബ്ദം കൊടുത്തപ്പോൾ
ഞാൻ മാറി നിന്നു.
ഇപ്പോൾ പെയ്തു കൊണ്ടിരിക്കുന്ന മഴയിൽ നിന്ന്
മറ്റെല്ലാവരും വിട്ടുനിൽക്കുന്നു.
ഞാൻ മാത്രം ശബ്ദം നൽകുന്നു.
ഇനി പെയ്യുന്ന മഴയ്ക്ക്
ആരും ശബ്ദം കൊടുക്കില്ല
എന്നാലും,
പെയ്തു കൊണ്ടിരിക്കുന്ന ഒരു മഴയുടെ ശബ്ദവും
പാതിയിൽ പെട്ടെന്നു പിൻവലിക്കല്ലേ
ആരും.

ഒപ്പം - ഷെർക്കോ ബെക്കാസ് (കുർദിഷ്, കുർദിസ്താൻ, 1940 -2013 )



ഒരു സന്ധ്യക്ക്
കൊച്ചു പൂന്തോട്ടത്തിലെ ഒരു ബെഞ്ചിൽ
ഒരന്ധൻ, ഒരു ബധിരൻ, ഒരു മൂകൻ
ആഹ്ളാദത്തോടെ, ആവേശത്തോടെ
ചിരിച്ചിരിപ്പുണ്ടായിരുന്നു,
മണിക്കൂറുകളായി.
അന്ധൻ ബധിരൻ്റെ കണ്ണുകളിലൂടെ കണ്ടു
ബധിരൻ മൂകൻ്റെ കാതുകളിലൂടെ കേട്ടു.
അന്ധൻ്റെയും ബധിരൻ്റെയും മുഖഭാവങ്ങളിലൂടെ
മൂകൻ മനസ്സിലാക്കി.
മൂവരും ഒരുമിച്ച് ഒരേ സമയം
പൂക്കൾ മണത്തു കൊണ്ടിരുന്നു.

ലില്ലിപ്പൂവിൻ്റെ വിശപ്പ് (ലേഖനം)

ലില്ലിപ്പൂവിൻ്റെ വിശപ്പ്.
പി.രാമൻ

ഈ വർഷത്തെ സാഹിത്യ നൊബേൽ പുരസ്കാരം നേടിയ അമേരിക്കൻ എഴുത്തുകാരി ലൂയിസ് ഗ്ലിക്കിൻ്റെ കവിതാലോകം പരിചയപ്പെടുത്തുന്ന ഏതാനും പരിഭാഷകളും ഒരു ചെറു കുറിപ്പും അടങ്ങുന്നതാണ് ഈ പംക്തിയുടെ ഈ ലക്കം. സ്വന്തം രാജ്യത്തിനു പുറത്ത് അധികം അറിയപ്പെടാത്ത കവിയാണ് ഇവർ. സ്വാഭാവികമായും കേരളത്തിലെ കവിത വായനക്കാർക്കിടയിലും ഈ കവി അപരിചിതയായിരുന്നു. ഇതുവരെ അറിയപ്പെടാത്ത ഒരു കവിതാലോകം പെട്ടെന്നു കൺമുന്നിലെത്തിയതിൻ്റെ പ്രസരിപ്പുണ്ടായി, ഇവരുടെ  കവിതകൾ വായിച്ചു വന്നപ്പോൾ. പതിവു വായനയുടെ വൈരസ്യമകറ്റുന്നതാണ് ആകസ്മികത തരുന്ന ഈ വിസ്മയം.

വൈകാരികമൂല്യമുള്ള, സാന്ദ്രമായ കവിതകളാണിവരുടേത്.വളരെ സാധാരണവും ജീവചരിത്രപരവുമായ സന്ദർഭങ്ങളുടെ വൈകാരികമൂല്യം അവ ഉയർത്തിപ്പിടിക്കുന്നു. ഇവിടെ കൊടുത്തിട്ടുള്ള കുളം, വെള്ളി ലില്ലി, ഒരു വിഭ്രമ ദൃശ്യം എന്നീ കവിതകൾ ശ്രദ്ധിക്കൂ. കുഞ്ഞുന്നാളിൽ മരിച്ചു പോയ ഒരു സഹോദരിയെക്കുറിച്ചുള്ള ഓർമ്മയിൽ കലങ്ങിയ കവിതയാണ് കുളം. മരിച്ചു പോയ ഈ സഹോദരിയുടെ ഓർമ്മ പല കവിതകളിലുമുണ്ട്. രാത്രി കുളത്തിൽ നീന്തുന്നതായി സഹോദരിയെ കണ്ടുമുട്ടുന്ന വിഭ്രമ നിമിഷമാണിവിടെ.അവളുടെ തുറന്ന കണ്ണിൽ തനിക്കു തിരിച്ചറിയാവുന്ന ഒരോർമ്മ കാണുകയാണ് കവി. കുട്ടിക്കാലത്ത് കുന്നിൻ പുറങ്ങളിൽ മേഞ്ഞുനടന്ന കുട്ടിക്കുതിരകളുടെ ഓർമ്മ. കാലമിത്രയും കഴിഞ്ഞ് ഇപ്പോഴും അവ അവിടെ മേഞ്ഞു കൊണ്ടേയിരിക്കുകയാണ്.പണ്ടേ മരിച്ചു പോയ സഹോദരിയെ തൊടാൻ കുളത്തിലെ വെള്ളത്തിലേക്കാഞ്ഞ് പിൻമാറുന്നിടത്താണ് കവിത അവസാനിക്കുന്നത്. മരണത്തിൻ്റെ, സ്നേഹത്തിൻ്റെ, സാഹോദര്യത്തിൻ്റെ, കുറ്റബോധത്തിൻ്റെ, ഓർമ്മ നൽകുന്ന വേദനയുടെ ഭാരം വൈകാരികതയുടെ വിളുമ്പിൽ എത്തിച്ചിരിക്കുകയാണ് കവിതയെ. കവിത അതിവൈകാരികമോ വാചാലമോ ആകാതെ ആ വക്കത്തു വെച്ച് അവസാനിപ്പിച്ചതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. താൻ അതിജീവിച്ചു എന്ന കുറ്റബോധം ഈ കവിതയിലും മറ്റു പല കവിതകളിലും ഒരടിയൊഴുക്കായി തേങ്ങുന്നു.

ഓർമ്മയുടെ ഇന്ധനത്തിൽ നിന്നു പടർന്നു പിടിക്കുന്ന തീയ് മനസ്സിൻ്റെ മരവിപ്പിലേക്കു പടർന്നു കയറുന്ന അനുഭവം ഒട്ടേറെക്കവിതകളിലുണ്ട്. നഷ്ടസ്നേഹം എന്ന കവിതയിൽ, മരിച്ചടക്കിയ മകളുടെ (തൻ്റെ സഹോദരിയുടെ) ശരീരം ഒരു കാന്തം പോലെ അമ്മയുടെ ഹൃദയത്തെ മണ്ണിലേക്ക് പിടിച്ചു വലിക്കുകയാണ്. 'ഒരു വിഭ്രമദൃശ്യ'ത്തിലെ, മരണവീട്ടിൽ പുതുതായിപ്പിറന്ന വിധവ ശവമടക്കു ചടങ്ങുകളിലെല്ലാം പങ്കുകൊണ്ട്, തന്നെ വന്നുകണ്ട് കൈ പിടിച്ചനുശോചിച്ചവരോടെല്ലാം നന്ദി പറഞ്ഞ് പുതിയ ജീവിതം ഉൾക്കൊള്ളാൻ തയ്യാറാവുമ്പോൾ തന്നെ എല്ലാവരിൽ നിന്നുമകന്ന് ഒറ്റയാവാനും സെമിത്തേരിയിലേക്കും ഭർത്താവ് കിടന്നു മരിക്കുന്ന ആശുപത്രിമുറിയിലേക്കും മടങ്ങിച്ചെല്ലാനും ആഗ്രഹിക്കുകയാണ്. വിവാഹത്തിനും മുമ്പ്, ആദ്യ ചുംബനത്തിൻ്റെ ഓർമ്മയിലാണ് കവിത ചെന്നെത്തുന്നത്.നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഒരു പതിവു രംഗത്തെ ഓർമ്മകൊണ്ടു മാത്രമല്ല ആവിഷ്കാരത്തിലെ കൃത്യത കൊണ്ടും ഇവിടെ കവി അസാധാരണമാക്കുന്നു. മറ്റൊരു കവിതയിൽ, 

"നമ്മളൊരിക്കൽ ലോകത്തെ നോക്കി, കുട്ടിക്കാലത്ത്.
മറ്റെല്ലാം ഓർമ്മ" (നൊസ്‌റ്റോസ്)

എന്നെഴുതുന്നുണ്ട്.മഞ്ഞ് എന്ന കൊച്ചു കവിതയിൽ, ഒരു ഡിസംബർ മാസത്തിൽ അച്ഛൻ്റെ കൂടെ സർക്കസ്സിനു പോയ മകളുടെ ഓർമ്മയാണ്. ചുറ്റും കറങ്ങുന്ന മഞ്ഞുപാളികൾക്കിടയിലൂടെ റെയിൽപ്പാതയിലൂടെ നടക്കുകയാണ് അച്ഛനും മോളും. അച്ഛൻ തന്നെ ചേർത്തു പിടിച്ച് മുന്നിലെ വെൺമഞ്ഞിലേക്കു തന്നെ നോക്കി നടക്കുന്നു.അച്ഛൻ നോക്കുന്നിടത്തേക്കു തന്നെ മോളും നോക്കുന്നു:

അച്ഛൻ കണ്ട ലോകത്തിനു നേരേ
മിഴിച്ചു നോക്കി ഞാൻ നിന്നതോർക്കുന്നു.
അതിൻ്റെ ശൂന്യത വലിച്ചെടുക്കാൻ
പഠിച്ചുകൊണ്ട്.

അത്രമാത്രം. മുതിർന്നവരുടെ ലോകത്തിൻ്റെ ശൂന്യത മുഴുവൻ ആ ഒരു നിമിഷം കുട്ടിയിലേക്ക് ഇരച്ചു വരികയാണ്. അച്ഛൻ, അമ്മ, കുടുംബ ബന്ധങ്ങൾ, മരിച്ചു പോയ സഹോദരി, തകർന്ന ബന്ധങ്ങൾ, ലൈംഗികത, പ്രസവം, വിവാഹമോചനം, പ്രിയപ്പെട്ടവരുടെ മരണങ്ങൾ എന്നിങ്ങനെ സാധാരണമെങ്കിലും സങ്കീർണ്ണമായ അനുഭവലോകങ്ങൾ ഓർമ്മകളിലൂടെ നിവർന്നു വരുന്നു, ഈ കവിതകളിൽ. കാലത്തിൻ്റെ ക്രമികതയെ പൊളിക്കുന്ന ആത്മകഥകളാണ് കവിതകൾ എന്ന് ഒരിടത്ത് (ദ ബെസ്റ്റ് അമേരിക്കൻ പോയട്രി 1993 - ആമുഖം) അവർ നിർവചിക്കുന്നതുപോലുമുണ്ട്.

സാധാരണമായത് സങ്കീർണ്ണവും കൂടിയാണ് എന്ന് ഓർമ്മിപ്പിക്കുന്നു ഈ കവി വായനക്കാരെ എപ്പൊഴും. അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ കടന്നു വരുന്ന കവിതകൾ നോക്കൂ.

"പെമ്പിള്ളാരേ", അമ്മ പറഞ്ഞു, "നിങ്ങടെ
അച്ഛനെപ്പോലൊരാളെ കെട്ട്."
അതൊരഭിപ്രായം. മറ്റൊന്ന്,
"നിങ്ങടച്ഛനെപ്പോലെ വേറൊരാളില്ല"
(പ്രിസം)
അമ്മയുടെ ആനുഷംഗികമായ ഈ  രണ്ടു സംഭാഷണ ശകലങ്ങൾ ഇടകലരുന്നിടത്ത്, അമ്മക്കും അച്ഛനും പെൺമക്കൾക്കുമിടയിലുള്ള അസാധാരണവും സങ്കീർണ്ണവുമായുള്ള ബന്ധത്തിൻ്റെ ചിത്രം തെളിഞ്ഞു തുടങ്ങുന്നു.താരാട്ട് എന്ന കവിതയിൽ കുഞ്ഞിനെ താരാട്ടുപാടിയുറക്കുന്ന അമ്മയുടെയും അച്ഛനെ മരണത്തിലേക്കൊരുക്കുന്ന അമ്മയുടെയും ചിത്രങ്ങൾ ഒരുമിപ്പിക്കുന്നുണ്ട്. മരണത്തിനായുള്ള ഒരുക്കം അമ്മയുടെ താരാട്ടിൽ കവി കേൾക്കുന്നു. കുഞ്ഞിനെ താരാട്ടിയുറക്കുന്ന അമ്മയുടെ ചിത്രം അങ്ങനെ പങ്കിലമായിത്തീരുന്നു.

ഉറങ്ങാനൊരാളെ ഒരുക്കുന്നത്
ശരിക്കും
മരിക്കാനൊരാളെ ഒരുക്കുമ്പോലെ തന്നെ.
താരാട്ടുകൾ - അവ പറയുന്നു, പേടിക്കല്ലേ.
അങ്ങനെ എൻ്റെയമ്മയുടെ ഹൃദയമിടിപ്പിനെ
പരാവർത്തനം ചെയ്യുന്നു.
ജീവനുള്ളവ
മെല്ലെ ശാന്തമാവുന്നു.
മരിക്കുന്നവ മാത്രം
അതിനാവാതെ, നിരസിക്കുന്നു.

അടങ്ങാത്ത വിശപ്പുകളുടെ ദീർഘനിശ്വാസം കേൾക്കുന്നു എന്നതാണ് ഈ കവിതകളിലെ സാധാരണ ജീവിതസന്ദർഭങ്ങളെ അസാധാരണമാക്കുന്ന മറ്റൊരു ഘടകം. സ്നേഹത്തിന്, കാമനകൾക്ക്, ആശയ വിനിമയത്തിന്, സംഭാഷണത്തിന്, പരമമായ വിമോചനത്തിന് എല്ലാമുള്ള അടങ്ങാത്ത വിശപ്പ്, ഒരു പക്ഷേ ആത്മീയമായ വിശപ്പ്, 1968-ൽ പുറത്തിറങ്ങിയ ആദ്യസമാഹാരം തൊട്ടേ ഇവരുടെ കവിതകളിലുണ്ട്. രാത്രി നിലാവിൽ വിരിഞ്ഞു നിൽക്കുന്ന വെള്ളി ലില്ലിയെക്കുറിച്ചുള്ള കവിത ഭൗതികവും ആത്മീയവുമായ വിശപ്പിൻ്റെ തീക്ഷ്ണതയാൽ പൊള്ളിക്കും - മഞ്ഞും തണുപ്പുമാണതിൻ്റെ പശ്ചാത്തലമെങ്കിലും. ദൈവത്തെ നേരിട്ടു സംബോധന ചെയ്യുകയാണ് സ്വർണ്ണ ലില്ലി എന്ന കവിത. മണ്ണിലൊടുങ്ങും മുമ്പുള്ള അവസാനത്തെ ഭയന്ന നിലവിളി കേൾക്കാത്ത ആ ദൈവം യഥാർത്ഥത്തിൽ തൻ്റെ പിതാവു തന്നെയോ എന്ന ചോദ്യം സ്വർണ്ണ ലില്ലി ഉയർത്തുന്നു. വിശപ്പ് ആത്മീയമായി മാറുന്നത് ഈ കവിതയിൽ അനുഭവിക്കാം. (ഈ കവിതകളടങ്ങുന്ന 'ദ വൈൽഡ് ഐറിസി' ലെ മിക്കവാറും കവിതകൾ പൂക്കളെക്കുറിച്ചാണ്.) 

വാചാലമല്ലാത്ത, അടക്കിപ്പിടിച്ച ഭാഷയാണ് ഈ കവിയുടേത്. കുട്ടിക്കാലത്ത് വീട്ടിൽ ഒരിക്കലും പൂർണ്ണമാകാത്ത, ശുഷ്കമായ സംഭാഷണങ്ങൾ ശീലിച്ചു വളർന്നയാളാണ് കവി. സംഭാഷണത്തിനു വേണ്ടിയുള്ള ദാഹത്തിന് ഈ ശീലം വഴിവെച്ചതായി കവിതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതൊരിക്കലും സാക്ഷാൽക്കരിക്കപ്പെടാതെ പാതിയിൽ മുറിഞ്ഞു വീഴുന്നതായും.(പ്രൂഫ്സ് ആൻറ് തിയറീസ്) അതിനാൽ മൗനം, ഒഴിഞ്ഞിടങ്ങൾ എല്ലാം അനിവാര്യമാകുന്നു. കവിതകളെക്കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമായ 'പ്രൂഫ്സ് ആൻറ് തിയറീസി'ൽ കവി തുറന്നു പറയുന്നു, "I love white space" എന്ന്.

ഗ്രീക്ക് പുരാണങ്ങളിലേയും ബൈബിളിലേയും കഥാ സന്ദർഭങ്ങളിലേക്ക് പുതിയ നോട്ടങ്ങളയക്കുന്ന ഗ്ലീക്ക് കവിതകളെപ്പറ്റി സ്വീഡീഷ് അക്കാദമി എടുത്തു പറഞ്ഞിട്ടുണ്ട്. ഒരുദാഹരണം മാത്രം ഇവിടെ സൂചിപ്പിക്കാം. നീതിമാനായ സോളമൻ രാജാവ് രണ്ടമ്മമാരുടെ കേസ് തീർപ്പാക്കിയ പ്രസിദ്ധമായ കഥ പരാമർശിച്ച ശേഷം 'കെട്ടുകഥ' എന്ന കവിതയിൽ കവി രണ്ടു പെൺമക്കൾക്കിടയിൽ അതുപോലെ അകപ്പെട്ട ഒരമ്മയെ കാണിച്ചുതരുന്നു. ഇത്തരത്തിൽ ആഖ്യാനാത്മകമായിരിക്കേത്തന്നെ ഭാവഗീതാത്മകത ഉടനീളം പുലർത്തുകയും ചെയ്യുന്നു ഇവരുടെ കവിതകൾ. 

ലൂയിസ് ഗ്ലിക്കിൻ്റെ കവിതാലോകം കേരളമുൾപ്പെടെ പുറം ലോകങ്ങൾക്കു പരിചിതമല്ലെങ്കിലും സ്വന്തം നാടായ അമേരിക്കയിൽ വളരെ പ്രശസ്തമാണ്.2003-04 കാലത്ത് അമേരിക്കയുടെ പോയറ്റ് ലൊറേറ്റ് പദവി അലങ്കരിച്ചത് ഇവരാണ്. പുലിറ്റ്സർ സമ്മാനമുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഫസ്റ്റ്ബോൺ(1968), ദ ഹൗസ് ഓഫ് മാർഷ്ലാൻ്റ് (1975), ഡിസെൻ്റിങ് ഫിഗർ (1980), ദ ട്രയംഫ് ഓഫ് അക്കിലസ് (1985), ആറാറത്ത് (1990), ദ വൈൽഡ് ഐറിസ് (1992), മെഡോലാൻ്റ്സ് (1996), വിറ്റ നോവ (1999), ദ സെവൻ ഏജസ് (2001), അവേർണോ (2006), എ വില്ലേജ് ലൈഫ് (2009) എന്നിവയാണ് കവിതാ സമാഹാരങ്ങൾ.





ലൂയിസ് ഗ്ലിക്കിൻ്റെ കവിതകൾ
പരിഭാഷ: പി.രാമൻ

1.കുളം

ചിറകുകളാൽ രാവ് കുളത്തെപ്പൊതിയുന്നു.
പ്രഭാവലയമണിഞ്ഞ ചന്ദ്രനു താഴെ
കുഞ്ഞുമീനുകൾക്കും
പ്രതിദ്ധ്വനിക്കും ചെറുതാരകങ്ങൾക്കുമിടയിലൂടെ,
നീന്തുന്ന നിൻ മുഖം ഞാൻ തിരിച്ചറിയുന്നു.
രാത്രിയിലെ വായുവിൽ
കുളത്തിൻ മുകൾത്തടം
ലോഹമാകുന്നു.

അതിനുള്ളിൽ
തുറന്ന്,
നിൻ കണ്ണുകൾ.
ഞാൻ തിരിച്ചറിയുമൊരോർമ്മയുണ്ടവയിൽ.
നാം കുഞ്ഞുങ്ങളായിരുന്നപ്പൊഴത്തേത്.
കുന്നത്തു മേഞ്ഞിരുന്നൂ
നമ്മുടെ കുട്ടിക്കുതിരകൾ
വെള്ളപ്പാണ്ടുള്ള നരയൻ കുതിരകൾ.
അവയിപ്പൊഴും മേയുന്നു,
ഗ്രാനൈറ്റു മാർച്ചട്ടകൾക്കടിയിൽ
കുഞ്ഞുങ്ങളെപ്പോലെ കാത്തിരിക്കുന്ന
മരിച്ചവർക്കൊപ്പം,
സ്വച്ഛം
നിസ്സഹായം.

കുന്നുകളെത്രയോ ദൂരെ.
അവയുയരുന്നു,
കുട്ടിക്കാലത്തേക്കാൾ കറുത്തിരുണ്ട്.
വെള്ളത്തിനരികേ ശാന്തം കിടന്നു നീ
യെന്തു ചിന്തിക്കുന്നു?
നീ അങ്ങനെ നോക്കവേ,
മറ്റൊരു ജന്മത്തിൽ 
നമ്മളൊരേ ചോരയായിരുന്നെന്നപോൽ
നിന്നെ ഞാൻ കാണവേ,
ഒന്നു തൊടാൻ കൊതി.
എങ്കിലും, ഇല്ല, തൊടേണ്ട, പാടില്ലത്.



2.സ്വർണ്ണ ലില്ലി.

മരിക്കയാണിപ്പോ, ളറിയുന്നേൻ,ഇനി -
യൊരിക്കലും മിണ്ടി,ല്ലതുമറിയുന്നേൻ.
വിളിച്ചിരിക്കുന്നൂ തിരിച്ച്, ഭൂമിയി-
ലൊരിക്കലും വാഴില്ലിനി,യറിയുന്നേൻ.
ഒരു പൂവല്ലിപ്പോൾ വെറും തണ്ട്, ചെളി
പുരണ്ടവയെൻ്റെയിതൾഞെരമ്പുകൾ
പ്രഭോ,പിതാവേ, ഞാൻ വിളിപ്പു കൂട്ടുകാ-
രെനിക്കു ചുറ്റിലും കൊഴിയുമ്പോൾ നിന്നെ.
കരുതുന്നൂ കാൺമീലവരെ നീയെന്ന്.
കരുതലോടെ വന്നടിയരെ രക്ഷി-
ച്ചിടാതെയെങ്ങനെയറിയും നിൻ നോട്ടം?
അരികിൽ നീ വന്നോ? ഭയന്ന കുഞ്ഞിൻ്റെ
കരച്ചിൽ കേൾക്കുമാറരികിൽ, വേനലിൻ
തുടുത്ത മൂവന്തിയിളംവെളിച്ചത്തിൽ?
അതോ, വളർത്തി നീയുയർത്തിയെങ്കിലു-
മെനിക്കു നീ സ്വന്തം പിതാവല്ലെന്നാമോ?



3.വെള്ളി ലില്ലി

തണുത്തു പിന്നെയും വളർന്നു രാത്രികൾ
വസന്താരംഭത്തിന്നിരവുകൾ പോലെ
പ്രശാന്തമായവയടങ്ങുന്നൂ പിന്നെ.
നിനക്കു സംസാരമൊരു സ്വൈരക്കേടോ?
തനിച്ചിപ്പോൾ നമ്മൾ; ഒരൊറ്റക്കാരണം 
നമുക്കില്ലീ നേരം നിശബ്ദരാകുവാൻ.

നിനക്കു കാണാമോ - ഉദിക്കയാകുന്നൂ
മുഴുച്ചന്ദ്രൻ പൂന്തോപ്പിനു മേൽ, കാണുകി -
ല്ലടുത്ത പൗർണ്ണമിയിനിയൊരിക്കൽ ഞാൻ.

വസന്തത്തിൽ ചന്ദ്രനുദിച്ചപ്പോൾ കാല-
മനന്തമെന്നതു കുറിച്ചപോലെ.
തുറന്നടഞ്ഞു മഞ്ഞുതുള്ളികൾ,
മേപ്പിളിൻ കുലഞ്ഞ വിത്തുകൾ 
വിളർത്ത കൂനയിൽ പതിച്ചു.
വെളുപ്പിന്മേൽ വെളുപ്പായ്
ബിർച്ച് മരത്തിനു മേലേ ചന്ദ്രനുദിച്ചു
അടിമരം രണ്ടായ് പിരിയുന്നേടത്തു
പൊടിച്ചൊരാദ്യത്തെ ഡഫോഡിൽ നാമ്പിന്മേ-
ലിലകൾ പച്ചപ്പു പുരണ്ട വെള്ളിയായ്.

ഒടുക്കത്തിൻ നേർക്കു കുറേ ദൂരം പോന്നൂ
ഒടുക്കത്തെപ്പറ്റിബ്ഭയക്കാൻ നാമൊപ്പം.
ഈ രാത്രികളിൽ
എനിക്കറിയാമെന്നുറപ്പില്ലാ
ഒടുക്കമെന്നതിൻ വിവക്ഷകൾ
പിന്നെ 
ഒരു പുരുഷനുണ്ടരികിൽ നിൻ കൂടെ.

ആനന്ദം
ഭയം പോലെത്തന്നെ
ആദ്യത്തെക്കരച്ചിലുകൾക്കു പിറകെ
ശബ്ദങ്ങളുയർത്തുകില്ല, അല്ലേ?



4.ഒരു വിഭ്രമദൃശ്യം

ചിലതു നിന്നോടു ഞാൻ പറയാം: മരിക്കുന്നു
ദിവസവുമാൾക്കാർ, തുടങ്ങിയതേയുള്ളു,
എന്നും പുതിയ വിധവകൾ പിറക്കുന്നു
പുത്തനനാഥരും മരണവീട്ടിൽ, പുതിയ
ജീവിതമുൾക്കൊള്ളുവാൻ തുനിഞ്ഞുംകൊണ്ടു
കൈകൾ മടക്കിയിരിക്കുകയാണവർ

പിന്നെയവർ സെമിത്തേരിയിലെത്തുന്നു
ആദ്യം വരികയാണങ്ങവരിൽച്ചിലർ
പൊട്ടിക്കരയാൻ, കരയാതിരിക്കാനു-
മൊപ്പം ഭയന്നു നിൽക്കുന്നോരവരോടു
ചേർന്നു നിന്നാരോ പറയുന്നു ചെയ്യേണ്ട
കാര്യങ്ങൾ - ചില വാക്കു മിണ്ടാൻ, ഒരു പിടി
മണ്ണു ശവക്കുഴിക്കുള്ളിലെറിയുവാൻ.

പിന്നെയെല്ലാരും മടങ്ങുന്നു വീട്ടിലേ-
ക്കങ്ങു പെട്ടെന്നു നിറച്ചു സന്ദർശകർ
ചെന്നു കാണുന്നൂ വരിയായ്, കിടക്കയിൽ
പ്രൗഢമിരിക്കുമിവളെയെല്ലാവരും.
കൈ പിടിക്കുന്നൂ ചിലർ ചേർത്തു പുണരുന്നു
എല്ലാവരോടും മറുപടിയായവൾ
വല്ലതും ചൊല്ലുന്നു, വന്നതിൽ നന്ദിയും.

എല്ലാവരും വിട്ടു പോകാൻ കൊതിക്കയാ -
ണുള്ളിലവൾ, സെമിത്തേരിയിൽ ചെല്ലുവാൻ
ആസ്പത്രിമുറിയിൽ മടങ്ങിയെത്താൻ, ഇല്ല -
യില്ലാവുകി,ല്ലറിയാമവൾക്കെങ്കിലും
പിന്നിലേക്കങ്ങനെ പോകാൻ കൊതിക്കുക -
യൊന്നേ പ്രതീക്ഷ, വിവാഹത്തിനും മുമ്പു
പിന്നിലായ്, ആദ്യത്തെയുമ്മയിലെത്തുവാൻ.


5.താരാട്ട്

സ്നേഹിക്കുന്നവരെ മറുലോകത്തേക്കയക്കാൻ
എൻ്റെയമ്മ ഒരു വിദഗ്ദ്ധ.
ശാന്തമായ് പാടിയുറക്കുന്നു കൊച്ചു കുഞ്ഞുങ്ങളെ.
അച്ഛനെ അമ്മ എന്തു ചെയ്തെന്ന്
എനിക്കു പറയാൻ വയ്യ.
അതെന്തായിരുന്നാലും
ശരിയായിരുന്നു എന്നെനിക്കുറപ്പ്.

ഉറങ്ങാനൊരാളെ ഒരുക്കുന്നത്
ശരിക്കും
മരിക്കാനൊരാളെ ഒരുക്കുമ്പോലെ തന്നെ.
താരാട്ടുകൾ - അവ പറയുന്നു, പേടിക്കല്ലേ.
അങ്ങനെ എൻ്റെയമ്മയുടെ ഹൃദയമിടിപ്പിനെ
പരാവർത്തനം ചെയ്യുന്നു.
ജീവനുള്ളവ
മെല്ലെ ശാന്തമാവുന്നു.
മരിക്കുന്നവ മാത്രം
അതിനാവാതെ, നിരസിക്കുന്നു.

കറങ്ങുന്ന ഗതിവേഗമാപിനികളെപ്പോലെ
അതിവേഗം ഞെളിപിരികൊണ്ടു നിശ്ചലമാകുന്നു
മരിക്കുന്നവർ.
പിന്നവ പറന്നകലുന്നു.
എൻ്റമ്മയുടെ കൈകളിൽ അനിയത്തി
കണികകളുടെ ഒരു മേഘമായിരുന്നു -
വേറിട്ട തരികളുടെ.
ഉറങ്ങുമൊരു കുഞ്ഞോ, മുഴുത്തികവിപ്പൊഴും.
അതാണു വ്യത്യാസം.

മരണം കാണുന്ന എൻ്റെയമ്മ
ആത്മാവിൻ്റെ തികവിനെപ്പറ്റി
ഒന്നും പറയുന്നില്ല.
അമ്മ ചേർത്തു പിടിച്ചു
ഒരു കുഞ്ഞിനെ, ഒരു വൃദ്ധനെ.
ഇരുട്ട് അവർക്കു ചുറ്റും കട്ടിയിൽ തഴച്ച്
ഒടുവിൽ മണ്ണായി മാറുന്നു.

ആത്മാവ്
മറ്റെല്ലാ പദാർത്ഥവും പോലെത്തന്നെ.
അതിനു സ്വതന്ത്രമാകാൻ കഴിയുമെന്നിരിക്കെ
പിന്നെന്തിനാണ്
ഉടവു പറ്റാതെ
ഒരൊറ്റ രൂപത്തോടു മാത്രം വിശ്വസ്തത പുലർത്തി
അതിരിക്കുന്നത്?


6.മഞ്ഞ്

ഡിസംബർ ഒടുവ്, അച്ഛനും ഞാനും
ന്യൂയോർക്കിൽ പോകുന്നു, സർക്കസ്സിന്.
കടുത്ത കാറ്റിൽ അച്ഛനെൻ്റെ
ചുമലുകൾ ചേർത്തു പിടിച്ചു.
റയിൽപ്പാതയിലെ സ്ലീപ്പറുകൾക്കുമേൽ
വെളുത്ത കടലാസു തുണ്ടുകൾ വീശിയടിച്ചു.

എന്നെ ചേർത്തു പിടിച്ച്
ഇതുപോലെ നിൽക്കാൻ
അച്ഛൻ ഇഷ്ടപ്പെട്ടു.
എന്നെക്കാണാനേ കഴിഞ്ഞില്ല, അച്ഛനപ്പോൾ.
അച്ഛൻ കണ്ട ലോകത്തിനു നേരേ
മിഴിച്ചു നോക്കി ഞാൻ നിന്നതോർക്കുന്നു.
അതിൻ്റെ ശൂന്യത വലിച്ചെടുക്കാൻ
പഠിച്ചുകൊണ്ട്.
കനത്ത മഞ്ഞ് 
വീഴുകയായിരുന്നില്ല,
ഞങ്ങൾക്കു ചുറ്റും കറങ്ങുകയായിരുന്നു.


7.ചുവന്ന പോപ്പി

മഹത്തായ കാര്യം
ഒരു മനസ്സില്ലാത്തത്.
വികാരങ്ങൾ,
ഓ, അവയെനിക്കുണ്ട്. അവ
ഭരിച്ചിടുന്നെന്നെ.
എനിക്കു സ്വർഗ്ഗത്തി-
ലൊരു ദേവനുണ്ട്,
അവൻ്റെ പേർ സൂര്യൻ.
അവന്നു വേണ്ടി ഞാൻ
വിടർന്ന്, കാണിക്കും
എനിക്കു സ്വന്തമാം
ഹൃദയത്തിൻ തീയ്.
അവൻ്റെ സാന്നിദ്ധ്യം
കണക്കുള്ളാത്തീയ്.
ഒരു ഹൃദയമില്ലെങ്കിൽ
പൊലിമകൊണ്ടെന്ത്?
എൻ്റെ സഹോദരങ്ങളേ,
വളരെ നാൾ മുമ്പ്,
മനുഷ്യരായ് നിങ്ങൾ
വരും മുമ്പ്, എന്നെപ്പോ-
ലിരുന്നില്ലേ നിങ്ങൾ?
ഒരിക്കൽ തന്നത്താൻ
വിടരുവാൻ നിങ്ങൾ
അനുവദിച്ചില്ലേ,
ഒരിക്കലും പിന്നെ
വിരിഞ്ഞിടാത്തവർ?
ഇതു സത്യം,
നിങ്ങൾ പറഞ്ഞപോൽത്തന്നെ
പറയുന്നിന്നു ഞാൻ.
പറയുന്നൂ, 
ചിന്നിച്ചിതറിപ്പോകയാൽ.


8.അസ്തമയം

സൂര്യനസ്തമിക്കുന്ന അതേ സമയം
തോട്ടപ്പണിക്കാരൻ ഉണക്കിലകൾ കത്തിച്ചു.

ഈ തീയ്, ഇതൊന്നുമല്ല.
ചെറുത്, നിയന്ത്രിക്കാവുന്നത്.
ഒരേകാധിപതി നയിക്കുന്ന ഒരു കുടുംബം പോലെ.

ഇപ്പോൾ ഇതാളുമ്പോൾ
തോട്ടപ്പണിക്കാരൻ അപ്രത്യക്ഷനാകുന്നു.
റോട്ടിൽ നിന്ന്, അയാൾ അദൃശ്യൻ.

സൂര്യനോട് ഒത്തു നോക്കിയാൽ
ഇവിടുത്തെ തീയെല്ലാം അല്പായുസ്സ്, അവിദഗ്ദ്ധം
ഇലകൾ തീരുമ്പോൾ അവ കെടുന്നു.
തോട്ടപ്പണിക്കാരനപ്പോൾ
വീണ്ടും പ്രത്യക്ഷപ്പെടുന്നു
ചാരം തൂത്തുവാരിക്കൊണ്ട്

എന്നാൽ മരണം യാഥാർത്ഥ്യമാണ്.
വന്ന കാര്യം ചെയ്തു തീർത്ത,
വയൽ തഴപ്പിച്ചു വളർത്തിയ,
ഭൂമിയെ കത്താൻ പ്രചോദിപ്പിച്ച സൂര്യൻ്റേതായാലും.

അതുകൊണ്ടതിനിപ്പോളസ്തമിക്കാം.


9.സമൃദ്ധി

വേനലന്തികളിൽ ഒരു തണുത്ത കാറ്റു വീശുന്നു
ഗോതമ്പുചെടികളെ ഇളക്കിയുലച്ച്.
ഗോതമ്പു കുനിയുന്നു
വന്നണയുന്ന രാത്രിയിലേക്ക് 
പീച്ചിലകൾ കിരുകിരുക്കുന്നു.

ഇരുട്ടിൽ ഒരു പയ്യൻ പാടം താണ്ടുന്നു.
ആദ്യമായ് അവനിന്നൊരു പെൺകുട്ടിയെ തൊട്ടു.
അതുകൊണ്ടവനൊരു പുരുഷനായ്
വീട്ടിലേക്കു നടക്കുന്നു.
ഒരു പുരുഷൻ്റെ വിശപ്പോടെ.

പഴം മെല്ലെ മൂത്തു വരുന്നു -
ഒറ്റമരത്തിൽ നിന്നു കിട്ടും
കൊട്ടക്കണക്കിന്.
എല്ലാ വർഷവും കുറേ ചീഞ്ഞുപോകും.
കുറച്ചാഴ്ച്ചത്തേക്ക്, ഇഷ്ടം പോലെ.
മുമ്പും പിമ്പും ഒന്നും കാണില്ല.

ഗോതമ്പു നിരകൾക്കിടയിൽ
നിങ്ങൾക്കെലികളെ കാണാം.
മിന്നിച്ചു പായുന്നു മണ്ണിലൂടെ
മീതെ ഗോതമ്പു പൊങ്ങി നിൽക്കുന്നെങ്കിലും
വേനൽക്കാറ്റടിക്കുംപോലെയിളക്കിക്കടയുന്നു.

പൂർണ്ണചന്ദ്രൻ.പാടത്തു നിന്നൊരു
വിചിത്രശബ്ദം, ഒരുപക്ഷേ കാറ്റാവാം.

എലിക്കു പക്ഷേ ഇത്
ഏതൊരു വേനൽ രാത്രി പോലെയുമൊരു രാത്രി.
പഴവും ധാന്യവും - സമൃദ്ധിയുടെ കാലം.
ആരും മരിക്കുന്നില്ല, 
ആരും പോകുന്നില്ല വിശന്ന്.

ഗോതമ്പിന്നിരമ്പമല്ലാതെ
മറ്റൊരു ശബ്ദവുമില്ല.

തുറന്ന കത്ത്, സുഹൃദ് കവിക്ക്

തുറന്ന കത്ത്, സുഹൃദ്കവിക്ക്


പൂണുനൂൽ വെളിക്കു കാട്ടി
ജാതിവാൽ നിവർത്തി
'കൊല്ലവരെ' യെന്നു ചൂണ്ടി
ജാതിയിന്ത്യ നില്പൂ.

ജാതി തന്നെ നീതി, ജാതി
മാത്രമേ നിയമം
ജാതി തന്നെ മനുഷ്യനെ -
ക്കാട്ടുമടയാളം

പിന്നിൽ ഞാൻ കുടഞ്ഞെറിഞ്ഞു
പോന്ന ജാതിജീവിതം
എൻ മുതുകത്താഞ്ഞു ചവി-
ട്ടാതൊഴിഞ്ഞു മാറി,

അന്യജാതിക്കാരിയെന്നു
മറ്റുള്ളോർ പറയും
എൻ്റെ പെണ്ണിനൊപ്പമൊലി-
ച്ചിത്ര ദൂരം പോന്ന്

ആ നനവിൽ, ജാതിമത -
ത്തീ കരിച്ചിടാതെ
മക്കളെ വളർത്തി വി -
ട്ടയച്ചു ലോകത്തേക്ക്.

വീട്ടുകിണർ തൊട്ടിടല്ലേ
ചെ,ന്നയിത്തക്കാരി,
അമ്മയന്നു ചൊന്നതിന്നു -
മോർമ്മയിൽ മുഴങ്ങും.

പൊള്ളിയിട്ടും തീയു തന്നെ
താണ്ടി വന്നതാണ്
ചൂടു തണുക്കാൻ കവിത
വീശിപ്പോന്നതാണ്.

ഇത്തിരിപ്പൊടിപ്പുമാത്ര -
മെൻ കവിത,യെന്നാൽ
ജാത്യധികാരം നുരയും
വാക്കതിലേതുണ്ട്?

എന്നൊടൊപ്പം കൺ തുറന്ന
ജൈവലോകം കാണാ-
മെൻ്റെ വാക്കിൽ, നിന്നുലകം
നിൻ്റെ വാക്കിൽ പോലെ.

ജാതിയെത്തുരത്തുമെൻ്റെ
ചെയ്തികളാൽ തന്നെ
ഞാനുയിർത്തെടുത്തതാണെൻ
പ്രാണനും മനസ്സും.

എൻ ഉറച്ച ബോധ്യമാണെൻ
ജീവിതം സുഹൃത്തേ,
വാട്ടുകില്ലതിനെ താങ്ക-
ളിട്ടു തരും പൂണൂൽ.

എങ്കിലുമിടയ്ക്കു ചില -
രെന്നരികിൽ വന്ന്
കൈ പിടിച്ചു തൂക്കുകയ-
റെൻ കഴുത്തിൽ ചാർത്തും.

നാടു കട്ടു തിന്നവൻ്റെ
മേൽ ചെരിപ്പുമാല
പോലെയെൻ കഴുത്തിലൂടെ
പൂണുനൂലിറക്കും.

ആരിവർ? ഇവർക്കിടയിൽ
താങ്കളെയും കാണ്മൂ,
പൂണുനൂൽ ചൂണ്ടിച്ചിരിച്ചു
കയ്യടിച്ചാർക്കുന്നു.

താങ്കളുമാ ജാതിരാജ്യ-
ച്ചൂടറിഞ്ഞതല്ലേ
നമ്മൾ രണ്ടുമതിൻ തീയിൽ -
ച്ചാര, മറിയില്ലേ?

എന്നെയിങ്ങനെപ്പിടിച്ചു
പൂണുനൂലിടീച്ചാൽ
തന്നെയേ തെളികയുള്ളൂ
താങ്കൾ തൻ കവിത്വം?

താങ്കളുടെ കവിതതൻ
ശാദ്വലപ്പരപ്പി -
ന്നെൻ്റെ കണ്ണീർച്ചോര വേണ്ടാ
പൊന്തുവാൻ, തഴയ്ക്കാൻ.

ചുട്ടുനീറുമെൻ്റെ പുണ്ണ്
വീശിത്തണുപ്പിക്കാൻ
മാത്രമെൻ കവിത, യതും
പറ്റുകില്ലെന്നാണോ?

തറ്റുടുത്തു പൂണൂലിട്ടു
നിൽക്കുമൊരാൾ വേണം
എപ്പൊഴുമെതിരിൽ താങ്കൾ-
ക്കെന്നു ഞാനറിവൂ.

ഞാനതിന്നു പറ്റിയൊരു
വിഗ്രഹമല്ലെൻ്റെ
ജീവിതവഴികൾ താങ്കൾ
കണ്ടറിഞ്ഞതല്ലേ?

നാലുപുറത്തേക്കുമൊന്നു
കണ്ണയച്ചു നോക്കൂ
ജാതിഭാരതം മുഴുവ-
നങ്ങനെ നിൽക്കുന്നു.

പൂണുനൂൽ വെളിക്കു കാട്ടി
ജാതിവാളുയർത്തി
'കൊല്ലവരെ' യെന്നു ചൂണ്ടി-
യട്ടഹസിച്ചാർക്കേ,

ജീവിതത്തിൽ നിന്നു ഞാൻ
കുടഞ്ഞെറിഞ്ഞതെല്ലാം
വീണ്ടുമെൻ്റെ തോളിലിട്ടു
വീഴ്ത്തുവാൻ നോക്കാതെ,

നിൻ്റെ നേരെ,യെൻ്റെ നേരെ
നമ്മളുടെ നേരെ
പാഞ്ഞടുക്കും തിന്മയെ നാ-
മൊത്തു നേരിടേണ്ടേ?



Wednesday, October 7, 2020

വെറുപ്പ്



വെറുപ്പോടെൻ്റെ മേൽ വന്നു
വീണൊരാ നോട്ടമെങ്ങനെ
മറക്കും?
                  പുലർവെയ്ലത്തു
ചില്ലപ്പഴുതിലൂടവേ
പുകമഞ്ഞു പിളർന്നെൻ്റെ
മുന്നിൽ കട്ടച്ചു നിന്നൊരാ
സുതാര്യമാം സൂര്യരശ്മി -
പ്പാളിയും മങ്ങി മങ്ങിയാ -
പ്പകൽ വെളിച്ചത്തിനുള്ളി -
ലലിഞ്ഞൂ മെല്ലെ,യെങ്കിലും,

വെറുപ്പോടെൻ്റെ മേൽ വന്നു
വീണൊരാ നോട്ടമിപ്പൊഴും
പുക പൊന്തുന്നൊരുള്ളോടെ
നില്പൂ മായാതെ മുന്നിലായ്.

Tuesday, October 6, 2020

വൃത്തചർച്ചകൾ ഇപ്പോൾ എന്തിന്? (ലേഖനം) -revised


1

സ്കൂൾ വിദ്യാഭ്യാസ കാലത്ത് വ്യാകരണത്തിൻ്റെ ഭാഗമാണ് വൃത്തം എന്നാണ് മറ്റെല്ലാ വിദ്യാർത്ഥികളേയും പോലെ ഞാനും കരുതിയിരുന്നത്. അധ്യാപകരും അങ്ങനെ തന്നെയാണ് വൃത്തത്തെ കണ്ടതും പഠിപ്പിച്ചു പോന്നതും. അതു കൊണ്ടു തന്നെ വൃത്തപഠനം കവിതയുടെ സൗന്ദര്യ തലവുമായി ബന്ധമില്ലാത്ത വെച്ചുകെട്ടായിട്ടാണ് മനസ്സിലാക്കപ്പെട്ടത്. മലയാളം ബിരുദ ക്ലാസുകളിൽ പോലും കേരളപാണിനീയവും വൃത്തമഞ്ജരിയും ഭാഷാഭൂഷണവും ഒറ്റപ്പേപ്പറിൻ്റെ ഭാഗമായിരുന്നു എന്നോർക്കുന്നു. വൃത്തം വ്യാകരണമല്ല എന്ന അടിസ്ഥാന പാഠം ഞാൻ മനസ്സിലാക്കിയത് എം.എ.ക്ലാസുകളിൽ വെച്ചു മാത്രമാണ്. വൃത്തം കഷ്ടപ്പെട്ടു പഠിച്ചുണ്ടാക്കേണ്ടുന്ന വിരസമായ ഒരു വെച്ചുകെട്ടാണ് എന്ന അബദ്ധധാരണ പരത്തിയതിൽ നമ്മുടെ ഭാഷാധ്യയനരീതിക്ക് വലിയ പങ്കുണ്ട് എന്നു ചുരുക്കം.

കവിത അടിസ്ഥാനപരമായി ഭാഷാനുഭവമാണ്. ഭാഷ താളാത്മകവുമാണ്. ഓരോ ഭാഷക്കുമുണ്ട് സവിശേഷതാളങ്ങളും സംഗീതാത്മകതയും. ഇംഗ്ലീഷോ ഹിന്ദിയോ സംസ്കൃതമോ ഉച്ചരിക്കുമ്പോഴത്തെ താളാനുഭവമാവില്ല മലയാളം ഉച്ചരിക്കുമ്പോൾ തോന്നുക. ഭാഷയുടെ ഈ താളാത്മകതയെ ഒന്നു ക്ലിപ്തപ്പെടുത്തുന്നതാണ്, ചിട്ടപ്പെടുത്തുന്നതാണ്, വൃത്തം. ആധുനിക അച്ചടി സംവിധാനങ്ങൾ വ്യാപകമാവുന്നതുവരെ കവിത മുഖ്യമായുമൊരു വാചികകലയായിരുന്നു. കാവ്യകലയുടെ അടിസ്ഥാനപ്രകൃതം ഇന്നും വാചികം തന്നെയാണ്. വാചികകല എന്ന നിലയിൽ സംവേദനത്തിന് വരി എന്ന ഏകകം പ്രധാനമാകുന്നു. സവിശേഷമായ ഒരു താളഘടനയാണ് ഒരു വരിയെ നിശ്ചയിക്കുന്നത്. അങ്ങനെ രണ്ടു വരി, നാലുവരി, ഒരു കവിതയിലെ എല്ലാ വരികളും ഒരു പോലിരുന്നാൽ കവിതക്കു സമഗ്രമായി ലഭിക്കുന്ന ഐകരൂപ്യമുണ്ട്. കവിതയുടെ ഭാവതലവുമായി ചേർന്നു നിൽക്കുന്നതുമാണ് ഈ ഐകരൂപ്യം. ഇങ്ങനെ കവിതയിലെ വരികളെ താളഘടനയനുസരിച്ച് ഐകരൂപ്യപ്പെടുത്തുന്ന വ്യവസ്ഥയാണ് വൃത്തം. വരികളെ ഐകരൂപ്യപ്പെടുത്തുന്ന താളവ്യവസ്ഥകളെ നാം തിരിച്ചറിഞ്ഞ് വർഗ്ഗീകരിക്കുമ്പോഴാണ് പല പല വൃത്തങ്ങളിലേക്കെത്തുന്നത്.അല്ലാതെ ആദ്യം വൃത്തം പഠിച്ച ശേഷം കവിതയിൽ അതു പ്രയോഗിക്കുകയല്ല ചെയ്യേണ്ടത്. അങ്ങനെ തച്ചിനു പഠിച്ച് കഷ്ടപ്പെട്ടുണ്ടാക്കേണ്ടതല്ല കവിതയിലെ വൃത്തം. ഭാഷയുടെ സ്വാഭാവിക താളത്തിൽ നിന്ന് ഊറി വരേണ്ടതാണ്.കൃത്രിമമായ മോശം പദ്യത്തേക്കാൾ ഭേദം മോശം ഗദ്യം തന്നെ. ഒന്നുമില്ലെങ്കിൽ കവിതയുടെ പ്രാഥമിക ആശയമെങ്കിലും വിനിമയം ചെയ്യപ്പെടുമല്ലോ.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഗണം തിരിച്ചതു തെറ്റിയതിന് അടി കിട്ടിയപ്പോൾ കരച്ചിൽ വന്നു. ആ അടിയുടെ ചൂടു മുഴുവൻ പാഴായിപ്പോയതോർക്കുമ്പോൾ പിന്നെയുമിപ്പോൾ സങ്കടം വരുന്നു.


2

കാലമേറെയായി മലയാളത്തിലെ കാവ്യ ചർച്ചകൾ രണ്ടു കുറ്റികളിൽ കിടന്നു കറങ്ങുന്നു. ഒന്ന് സാമൂഹ്യ പ്രതിബദ്ധത, രണ്ട്, വൃത്തം.ഇതിലാദ്യത്തേത് 1990 കളിൽ ശക്തമായിരുന്നെങ്കിലും ഇപ്പോൾ സൂക്ഷ്മരാഷ്ട്രീയം പോലുള്ള ആശയങ്ങൾ പ്രബലമായതോടെ ഏറെക്കുറെ കേൾക്കാതായിട്ടുണ്ട്. വൃത്തചർച്ച പക്ഷേ, യുവകവികളുൾപ്പെടെ ഇപ്പോഴും തുടരുന്നു.

മരിച്ചു പോയ കാരണവരോട് ഇപ്പോഴും കലഹിക്കുന്നതു പോലെയാണ് വൃത്തത്തിനെതിരായ സമര വിളികൾ. വൃത്തത്തിലെഴുതണമെന്നു ശഠിക്കുന്ന കവികളും വായനക്കാരും ഇന്നുണ്ടോ എന്നു തന്നെ സംശയമാണ്. വൃത്തത്തിലെഴുതുക എന്ന കരകൗശലപ്പണി അറിയുന്ന കവികളും കുറവാണ്. അറിയുന്നവർ പോലും അതു പരക്കെ പ്രയോഗിക്കുന്നുമില്ല. വൃത്തത്തിലെഴുതിയതേ കവിതയാകൂ എന്ന നില 1970 ഓടെ മലയാളത്തിൽ ഇല്ലാതായിട്ടുണ്ട്. എന്നിട്ടും പലരും വൃത്തത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നതു കണ്ടാൽ തോന്നുക അന്തരിച്ച കാരണവർ ഇപ്പോഴും സജീവമാണെന്നാണ്. പലരും ഇപ്പോഴും മുഖ്യധാരാ കവിതയായിക്കരുതുന്നത് എന്നേ പ്രചാരം നിലച്ച വൃത്തബദ്ധ കവിതയെയാണ് എന്നതാണു തമാശ. വാസ്തവത്തിൽ,അയഞ്ഞ ഗദ്യത്തിൽ അതിവാചാലമായി എഴുതപ്പെടുന്ന കവിതയാണ് ഇന്നത്തെ മുഖ്യധാരാ കവിത, ഏറ്റവും പ്രചാരവും അംഗീകാരവും അനുകർത്താക്കളുമുള്ള, പ്രിന്റ്- ഓൺലൈൻ മാധ്യമങ്ങളിൽ ഒരു പോലെ സ്വീകാര്യതയുള്ള കവിത.

ഇന്നത്തെ കവിതയും കാവ്യഭാഷയും നേരിടുന്ന യഥാർത്ഥ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള വൈമനസ്യമല്ലേ വൃത്തത്തെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ചർച്ചകൾക്കു പിന്നിൽ എന്നു തോന്നുക സ്വാഭാവികം.താൻ എഴുതി വരുന്ന കാലത്തെ പൊതു കാവ്യഭാഷയോടാണ് പുതിയൊരു കവി കലഹിക്കേണ്ടത്.അല്ലാതെ ഇന്നലത്തെ പൊതു ഭാഷയോടല്ല.ഇന്ന് ആ പൊതു കാവ്യഭാഷ തീർച്ചയായും പദ്യമല്ല. പിന്നെന്താണ് എന്ന് പുതിയ കവി സ്വന്തം നിരീക്ഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. എഴുപതുകളിൽ സമൂഹോന്മുഖമായ പ്രഭാഷണപരതയും എൺപതുകളിൽ ഉച്ചസ്ഥായിയിലുള്ള വികാരതീക്ഷ്ണമായ ആത്മാഖ്യാനപരതയും തൊണ്ണൂറുകളിൽ താഴ്ന്ന സ്ഥായിയിലേക്കും ന്യൂനോക്തിയിലേക്കും സൂക്ഷ്മത്തിലേക്കുമുള്ള ചുരുളലും രണ്ടായിരത്തിൽ അനുഭവാഖ്യാനത്തിൽ ഊന്നിക്കൊണ്ടുള്ള ഭാഷാപരമായ അയവും പരപ്പും ചില പൊതു സ്വഭാവങ്ങളായി കാണുന്നുണ്ട്. താൻ എഴുതി വരുന്ന സമയത്ത് നിലവിലുള്ള അത്തരം പൊതു സ്വഭാവങ്ങളോട് കലഹിച്ചും അവയെ മറികടന്നും മാത്രമേ ഒരു പുതിയ കവിക്ക് സ്വന്തം ഇടം കണ്ടെത്താൻ കഴിയൂ. ഒരു കവി അങ്ങനെ ചെയ്യുമ്പോൾ പൊതുധാര പെട്ടെന്നൊന്നും അതു സ്വീകരിക്കുകയുമില്ല. ആ അസ്വീകാര്യതയേയും അവഗണനയേയും ഭയക്കുന്നതുകൊണ്ടാവാം പല പുതിയ കവികളും തങ്ങളുടെ കാലത്തെ പൊതു കാവ്യരീതികളോടു കലഹിക്കാതെ എന്നോ മരിച്ചു പോയ കാരണവർക്കെതിരെ ഇപ്പോഴും യുദ്ധം പ്രഖ്യാപിക്കുന്നത്.

അങ്ങനെ പൊതു കാവ്യഭാഷയോടുള്ള കലഹത്തിൻ്റെ ഭാഗമായി ചിലപ്പോൾ പഴയ ചില കരുക്കൾ എടുത്തുപയോഗിക്കേണ്ടി വരും. വൃത്തത്തിന് ഇന്നുള്ള ഉപയോഗം ഈ വിധത്തിലാണ്.പൊതുമയിൽ നിന്നു മാറി ചില വ്യത്യാസങ്ങളുണ്ടാക്കാൻ ഇതുകൊണ്ടു കഴിയും. അപൂർവം ചില പുതു കവികൾ അങ്ങനെ ഉപയോഗിക്കുന്നുമുണ്ട്. വൃത്ത സംസ്ഥാപനമല്ല അവരുടെ ലക്ഷ്യം.

വൃത്തത്തിനെതിരെ കലഹിക്കുന്നവർ അടിസ്ഥാനപരമായ ഒരജ്ഞത വച്ചു പുലർത്തുന്നുണ്ട്. വൃത്തം മെനക്കെട്ടു പഠിച്ചെടുത്തിട്ടാണ് വൃത്തത്തിലെഴുതുന്നത് എന്നതാണ് അത്.നിരന്തരമായ കവിതവായനയിലുടെ സ്വാഭാവികമായി വന്നു ചേരുന്ന ഒന്നാണ് വൃത്തബോധം. പഴയ കവികളൊക്കെ വൃത്തം കുത്തിയിരുന്നു പഠിച്ചതുകൊണ്ടുണ്ടായതല്ല അവരുടെ വൃത്ത ബോധം. വൃത്തം കുത്തിയിരുന്നു പഠിക്കുക വൃത്തശാസ്ത്ര പണ്ഡിതരായ അക്കാഡമിഷ്യന്മാരാണ്.സൈബർ മാധ്യമങ്ങളിൽ ഇപ്പോൾ ധാരാളം വന്നുകൊണ്ടിരിക്കുന്ന, അയഞ്ഞ ഘടനയുള്ള, കഥാംശം പരത്തിപ്പറയുന്ന, പ്രാദേശിക പദങ്ങളും ലൈംഗികാവയവങ്ങളെക്കുറിക്കുന്ന വാക്കുകളും നിറഞ്ഞ, അരാജകനാട്യം മുഴച്ചു നിൽക്കുന്ന തരം കവിതകൾ തുടർച്ചയായി വായിച്ചു പോരുന്ന ഒരാൾ അതേ മട്ടിൽ എഴുതുന്ന പോലെത്തന്നെയാണ് വൃത്തത്തിലുള്ള കവിതകൾ വായിച്ചു ശീലിച്ചൊരാൾ അതേ മട്ടിൽ എഴുതുന്നതും. ശീലത്തിന്റെ ഭാഗം മാത്രമാണ് രണ്ടും. ഒരു കവിക്ക് വൃത്തത്തിൽ എഴുതാനറിയില്ല എന്നു പറഞ്ഞാൽ അതിനർത്ഥം അയാൾ വൃത്തബദ്ധമായ പഴയ കവിതകൾ വൃത്തബോധം സ്വായത്തമാകുമാറ് തുടർച്ചയായി വായിച്ചു പരിചയിച്ചിട്ടില്ല എന്നു മാത്രമാണ്.


3

ഓരോ ഭാഷയിലും സാധ്യമായ താളങ്ങൾ വ്യത്യസ്തമാകും. അതതിന്റെ ശബ്ദസ്വരൂപത്തേയും വാക്യഘടനയേയും ആശ്രയിച്ചിരിക്കും. ഭാഷയുടെ ഈ താളമാണ് കവിതയിൽ അനുഭവിക്കാനാവുക. ഒരേ കുടുംബത്തിൽ പെട്ട ഭാഷകൾക്ക് ഒരേപോലുള്ള താളാനുഭവം നൽകാനായേക്കും. ഉദാഹരണത്തിന് ദ്രാവിഡ ഭാഷകൾ എടുത്താൽ അവയ്ക്ക് പൊതുവേ ബാധകമായ താളഘടനകൾ ഉണ്ടാവാം. മലയാള കവിതയിലെ പല വൃത്തങ്ങൾക്കും തമിഴ് കവിതകളിലെ വൃത്തങ്ങളുമായി ബന്ധമുണ്ടെന്ന് വായനയിൽ തോന്നിയിട്ടുണ്ട്. താളാത്മകമായ ഗദ്യമാണ് സംഘ കവിതയിലുള്ളത്.സംഘകാലകൃതിയായ കുറുന്തൊകൈയിലെ ഒരു കവിതയുടെ താളം ശ്രദ്ധിക്കൂ.ആ താളം ഏറെക്കുറെ പിന്തുടരുന്ന മലയാള പരിഭാഷയും.

നോം എൻ നെഞ്ചേ; നോം എൻ നെഞ്ചേ;
ഇമൈ തീയ്പണ്ണ കണ്ണീർ താങ്കി,
അമൈതർക്കു അമൈന്ത നം കാതലർ
അമൈവു ഇലർ ആകുതൽ, നോം എൻ നെഞ്ചേ.

നോവെൻ നെഞ്ഞിൽ നോവെൻ നെഞ്ഞിൽ
ഇമ പൊള്ളിക്കും കണ്ണീർ താങ്ങി,
ദൈവം തന്നോരെൻ കാമുകനി -
ല്ലാതായ് സ്നേഹം, നോവെൻ നെഞ്ഞിൽ

(കുറുന്തൊകൈ 4

പാടിയവർ: കാമഞ്ചേർ കുളത്താർ

തിണ: നെയ്തൽ)

പഴന്തമിഴിന്റെ താളം മലയാളത്തിൽ സ്വാഭാവികമായി തുടരുന്നുണ്ട് എന്നതിന് താളത്തിന്റെ സമാനതയിലൂന്നി അവ പരിഭാഷപ്പെടുത്തി നോക്കിയാൽ വ്യക്തമാകും.

തമിഴ്നാട്ടിലെ തമിഴ് കവിത ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ പക്ഷേ, ഏറെക്കുറെ വൃത്തമുക്തമായി, സാധാരണ ഗദ്യത്തിലേക്കു മാറി. തമിഴ് ആധുനിക കവിതയിൽ പദ്യം ഉപയോഗിച്ച അപൂർവം കവികളിൽ ഒരാളാണ് ജ്ഞാനക്കൂത്തൻ.

എങ്കെങ്കും പോവേൻ എന്ന
വേണ്ടുമെന്റാലും പാർപ്പേൻ
എങ്കെങ്കും പോവേൻ യാരൈ
വേണ്ടുമെൻറാലും പാർപ്പേൻ

എന്ന ജ്ഞാനക്കൂത്തന്റെ വരികൾ ശ്രദ്ധിച്ചാൽ അതിലെ താളഘടന മലയാളത്തിലെ കേകയുടേതു തന്നെ എന്നു വ്യക്തമാകും. പഴമയെ ബോധപൂർവം ഓർമ്മിപ്പിക്കാനും ഐറണി സൃഷ്ടിക്കാനും വേണ്ടിയാണ് ജ്ഞാനക്കൂത്തൻ പരമ്പരാഗത വൃത്ത രൂപങ്ങൾ മിക്കപ്പോഴും ഉപയോഗിക്കുന്നത്.

ഈഴത്തമിഴ് (ശ്രീലങ്കൻ തമിഴ്) കവിതയിൽ 1970-കൾക്കൊടുവുവരെ വൃത്തബദ്ധമായ കവിത ധാരാളമായിരുന്നു. അവയിലെ താളങ്ങൾക്കും വൃത്തങ്ങൾക്കും മലയാളത്തിലേതുമായി വിസ്മയകരമായ സാദൃശ്യമുണ്ട്. 1940 കളോടെ രൂപംകൊണ്ട നവീന ഈഴക്കവിതയിലെ പ്രധാന കവിയായിരുന്ന മഹാകവി (1927-1971) യുടെ 'മീനവർ പാടൽ' എന്ന, പല ഖണ്ഡങ്ങളിൽ പല താളങ്ങൾ ഉപയോഗിച്ചെഴുതിയ കവിതയിലെ ചില വരികൾ നോക്കൂ:

1. ചിറുനണ്ടു മണൽ മീതു
പടം ഒൻറു കീറും
ചില വേളൈയിതൈ വന്തു
കടൽ കൊണ്ടുപോകും.

2. കാലൈ എഴുന്തു വന്തു
കൺ നിറൈന്ത സൂരിയരേ,
മാലൈ ഇറങ്കുകിറീർ
നാലു പണം കാണോമേ

3. കൈകളുണ്ടു, തോൾകളുണ്ടു
കരുങ്കൽ പോൽ തിരണ്ടുരുണ്ടു
പെയ്തടിക്കും പേയ് മഴയിൽ
പീതി പടാ നെഞ്ചമുണ്ട്.

4. ഉറവിനരൈ അയലവരൈ
അനൈവരെയും കൂട്ടി
ഉടൽ വളൈയക്കടൽ മടിയിൽ
ഒരു വലൈയൈ ഇട്ടോം.

ഇതുപോലുള്ള താളങ്ങൾ മലയാള കവിതയിൽ നിന്നു കണ്ടെടുക്കാവുന്നതേ ഉള്ളൂ.

നവീന ഈഴത്തമിഴ് കവിതയിൽ 1950 കളിൽ തെളിഞ്ഞു വന്ന രണ്ടാം തലമുറയുടെ പ്രതിനിധിയാണ് നീലാവണൻ(1937- 1975). അദ്ദേഹമെഴുതിയ 'പോകിൻ്റേൻ എൻറോ ചൊന്നായ്' എന്ന കവിതയിൽ നിന്നുള്ള വരികൾ നോക്കൂ:

മണ്ണിടൈ ഇരവുക്കന്നിയിൻ ആട്ചി
ഇന്നും തേയവിലൈ - ഇളം
തെന്നൈയിൻ ഓലൈ പണ്ണിയ ഇമ്പ-
പ്പാട്ടുകൾ ഓയവില്ലൈ

ഇതു വായിക്കുമ്പോൾ മാപ്പിളപ്പാട്ടിലെ ഇശൽത്താളം നാം ഓർക്കുക സ്വാഭാവികം:(മാപ്പിളപ്പാട്ടിലെ ഇശലുകൾക്ക് തമിഴ് വൃത്തങ്ങളുമായുള്ള ബന്ധം നേരത്തേ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്)

"ചിത്തിരമൊത്തൊരു പത്തിനി കത്തി വിളങ്ക്ണ് കണ്ടില്ലേ

ചുന്ദിരമേറിടും പട്ട് ലിബാസില് ലെങ്ക്ണ റങ്കല്ലേ" (ഇശൽ - മാമൂൽ കെട്ടിയ ജയിലറ തന്നില്)

 നീലാവണൻ്റെ തന്നെ മറ്റൊരു കവിതയിലെ വരികളാണിവ:

പനിയിൻ വിഴിനീർത്തുയരത്തിരയിൽ
പാതൈ മറയും മുന്നേ
പിണിയിൽ തോയും നിലവിൻ നിഴൽ നം
പിന്നാൽ തൊടരും മുന്നേ
(ഓ,വണ്ടിക്കാരാ! - നീലാവണൻ)

തുടർന്ന് ഇടശ്ശേരിയുടെ ഈ വരികൾ വായിക്കൂ:

തടവിടപങ്ങളിലമരും മലരുകൾ
തലയാട്ടുന്നുണ്ടെതിരെ
തടിനിയിലേക്കു പതിപ്പതുമു,ണ്ടവ
തിരയുകയാമാ ദ്യുതിയെ (നീർപ്പോളകൾ)

മലയാള വൃത്തങ്ങളുമായി മേലുദ്ധരിച്ച ഈഴക്കവിതാ താളങ്ങൾക്കുള്ള പൊരുത്തം ശ്രദ്ധേയമായിരിക്കുന്നു. ദ്രാവിഡ പാരമ്പര്യത്തിൽ നിന്നു പകർന്നു കിട്ടിയ ആ താളങ്ങൾ ഈഴത്തമിഴ് കവിതയിലും മലയാള കവിതയിലും 1970 വരെ ഏതാണ്ടൊക്കെ നില നിന്നു. എന്നാൽ തമിഴ്നാട്ടിലെ കവിതയിൽ നിന്നും ആധുനികതയുടെ വരവോടെ തന്നെ അവ ഏറെക്കുറെ എടുത്തു പോയിരുന്നു.ഇന്ന് ഈഴക്കവിതയിൽ നിന്നും ആ താളരൂപങ്ങൾ ഏതാണ്ടു കളമൊഴിഞ്ഞിട്ടുണ്ട്.മലയാളത്തിലുമതെ, പഴക്കച്ചുവയോ കൃത്രിമത്വമോ കൂടാതെ വൃത്തത്തിൽ സ്വാഭാവികമായി എഴുതപ്പെടുന്ന കവിതകൾ എണ്ണത്തിൽ കുറവു തന്നെ.

കവിതയിൽ വൃത്തം വേണോ വേണ്ടയോ എന്ന, കാലഹരണപ്പെട്ട ചർച്ച പക്ഷേ,ഇന്നും മലയാള കവിതയിൽ കേട്ടുകൊണ്ടിരിക്കുന്നു. വേണോ വേണ്ടയോ എന്നതല്ല വേണ്ടിവന്നാൽ അത് ഔചിത്യത്തോടെ സ്വാഭാവികമായി പ്രയോഗിക്കുക എന്നതാണ് പ്രധാനം. അതിന്റെ സാധ്യതകളും വൈവിധ്യങ്ങളും തള്ളിക്കളയേണ്ടതില്ല. വൃത്തം എന്നു കേട്ടാലുടനെ പഴഞ്ചൻ എന്നു മുദ്രകുത്തുന്നതാണ് വാസ്തവത്തിൽ യാഥാസ്ഥിതിക മനോഭാവം. ഒരു ഉപകരണം എന്നതിനപ്പുറം മാഹാത്മ്യം വൃത്തത്തിന് നൽകേണ്ടതില്ലെന്ന് വൃത്തമാത്രവാദികളും തിരിച്ചറിയണം. സൂക്ഷ്മ സംവേദന ശേഷിയുള്ള ഭാഷയെ മുറുക്കമുള്ളതാക്കാൻ, വിവിധ ഭാവാന്തരീക്ഷങ്ങൾ സൃഷ്ടിക്കാൻ, നാട്ടു തനിമ കൊണ്ട് ആഗോളീയതയെ പ്രതിരോധിക്കാൻ ഒരുപകരണമെന്ന നിലയിൽ എല്ലാം വൃത്തങ്ങൾ നാളെയും മലയാള കവിതയിൽ ഉപയോഗിക്കപ്പെട്ടേക്കും.


4

ഒട്ടേറെ ലോകഭാഷകളിൽ വൃത്തബദ്ധമായ കവിതയെഴുത്ത് ഇരുപതാം നൂറ്റാണ്ടോടെ ശിഥിലമായി.എന്നാൽ റഷ്യൻ പോലെ, അറബിക് പോലെ ചില ഭാഷകളിൽ ഇരുപതാം നൂറ്റാണ്ടിലെ കവിതയിലും വൃത്തങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു,മലയാളത്തിലെപ്പോലെ തന്നെ. വൃത്തപ്രയോഗം പൂർണ്ണമായി നിലച്ച ഭാഷകളും ഭാഗികമായി നിലനിൽക്കുന്ന ഭാഷകളുമുണ്ട്. ഉദാഹരണത്തിന് തമിഴിൽ അത് ഏറെക്കുറെ പൂർണ്ണമായും നിലച്ചുവെങ്കിൽ മലയാളത്തിൽ പരിമിതമായെങ്കിലും ഇപ്പോഴും നിലനിൽക്കുന്നു.ഇതിൻ്റെ കാരണങ്ങൾ അന്വേഷിക്കുന്നത് തീർച്ചയായും കൗതുകകരമാണ്. എനിക്കു തോന്നിയിട്ടുള്ളത് മലയാള ഗദ്യത്തിൻ്റെ വ്യാകരണപരമായ പ്രത്യേകതയാണ് വൃത്തത്തെ തീർത്തും അപ്രസക്തമല്ലാതാക്കി നിർത്തുന്നത് എന്നാണ്.

വ്യാകരണപരമായി അയഞ്ഞ ഘടനയാണ് മലയാളത്തിൻ്റേത്.പദങ്ങളോടൊപ്പമുള്ള പ്രത്യയങ്ങളുടെ നില്പ് പ്രത്യേകം ദൃശമാകുന്നതു കൊണ്ടുള്ളതാണ് ഈ അയവ്.ഇക്കാരണം കൊണ്ടു തന്നെ സമസ്തപദനിർമ്മാണം മലയാളത്തിൽ സാധാരണവും സ്വാഭാവികവുമല്ല. അടുത്തിടെ വായിച്ച ഒരു തമിഴ് ചെറുകഥയിലെ "സരോജിനിവീട്ടുക്കല്യാണം" എന്ന സമസ്തപദം മലയാളത്തിലാക്കുമ്പോൾ സരോജിനിയുടെ വീട്ടിലെ കല്യാണം എന്ന് അയയും.തമിഴിൻ്റെ വ്യാകരണഘടന മലയാളത്തെ അപേക്ഷിച്ചു മുറുകിയതാണ്.ഒരു ശില്പം അതു നിൽക്കുന്ന പ്രതലത്തിൽ നിന്ന് എറിച്ചു കാണുമ്പോലെ സാധാരണ വ്യവഹാരഭാഷയുടെ പ്രതലത്തിൽ നിന്ന് ഏതെങ്കിലും തരത്തിൽ വേർതിരിച്ചറിയുമാറ് നിലകൊള്ളണം കവിതയുടെ ഭാഷ.ഇതിന് പല തന്ത്രങ്ങൾ ഉപയോഗിക്കാം. മുറുക്കിയെടുത്ത കാവ്യഭാഷയാണ് അതിലൊന്ന്.തമിഴ് പോലുള്ള മറ്റു പല ഭാഷകളിലും ഗദ്യത്തിൽ തന്നെ ആ പണി വ്യാകരണപരമായ കാരണങ്ങളാൽ എളുപ്പമാണെന്നിരിക്കെ മലയാളത്തിൽ ഘടനാപരമായ അയവു കാരണം അതല്ല നില. താഴെ കൊടുത്ത തമിഴ് കവിതാശകലം നോക്കൂ:

"നൂറ്റാണ്ടുകളിൻ പുഴുക്കം
എൻ പാട്ടനൈ പാട്ടിയൈ തന്തയൈ
തായൈ കൊൻറതു" (മലൈച്ചാമി)

ഈ വരി മലയാളത്തിലാക്കുമ്പോൾ "നൂറ്റാണ്ടുകളുടെ പുഴുക്കം എന്റെ മുത്തച്ഛനെ മുത്തശ്ശിയെ അച്ഛനെ അമ്മയെ കൊന്നു" എന്ന് അയയാതെ നിവൃത്തിയില്ല.
ഈ സാഹചര്യത്തിൽ ഭാഷയെ മുറുക്കാനുള്ള ഒരു വഴി എന്ന നിലയ്ക്കാണ് പദ്യം പലപ്പോഴും പ്രയോജനപ്പെടുക. സാധാരണ വ്യവഹാര ഭാഷയുടെ തലത്തിൽ നിന്ന് കാവ്യഭാഷയെ എടുത്തുകാണിക്കാൻ അതിനെ മുറുക്കപ്പെടുത്തുക എന്ന തന്ത്രം പ്രയോഗിക്കുമ്പോഴാണ് പദ്യം ഒരു പക്ഷേ കവിക്കു പ്രയോജനപ്പെടുക.തമിഴ് ഭാഷ വ്യാകരണപരമായി മുറുകിയ ഘടനയുള്ള ഭാഷയാണ്. അതു കൊണ്ട് കാവ്യഭാഷയുടെ മുറുക്കത്തിന് തമിഴിൽ ഗദ്യം തന്നെ മതിയാകും. മലയാളഗദ്യമാകട്ടെ, പ്രത്യയങ്ങളൊക്കെ വേറേ വേറെ എടുത്തു നിൽക്കുന്ന, അയഞ്ഞ ഘടനയുള്ള ഭാഷയാണ്. അതുകൊണ്ട് മലയാളത്തിൽ കാവ്യഭാഷയെ മുറുക്കി നിർത്താൻ അയഞ്ഞ ഘടനയുള്ള ഗദ്യം പലപ്പോഴും പോരാതെ വരുന്നു. വൃത്തങ്ങൾ കാവ്യ ഭാഷയെ മുറുക്കി നിർത്താൻ വേണ്ടി മലയാളത്തിൽ ഇന്നും പ്രയോഗിച്ചു വരുന്നു.മലയാളത്തിന്റെ വ്യാകരണപരമായ സവിശേഷതയാണ് വൃത്തങ്ങൾ ഇന്നും നിലനിൽക്കാൻ പ്രധാനകാരണം എന്നു ചുരുക്കം. അല്ലാതെ കവിതയെ സംഗീതമാക്കാനുള്ള വഴിയല്ലത്. വൃത്തമെന്നാൽ സംഗീതമാണ്, പാട്ടാണ് എന്നു തെറ്റിദ്ധരിച്ചിട്ടുള്ള നിരവധി പേരെ എനിക്കറിയാം. വൃത്തം ഭാഷയെ മുറുക്കാനുളള ഒരു വഴി മാത്രമാണ്. എവിടെ എങ്ങനെ എത്രത്തോളം മുറുക്കുന്നു എന്നതിൻ്റെ വ്യത്യാസത്തിനനുസരിച്ച് വൃത്ത വൈവിധ്യങ്ങളുമുണ്ടാകുന്നു.


5

ഇംഗ്ലീഷുൾപ്പെടെ പല ഭാഷാ കവിതകളിലും വൈവിധ്യത്തിനും വ്യത്യാസത്തിനും വേണ്ടി കവികൾ ഇപ്പോൾ പദ്യം തിരിച്ചു കൊണ്ടു വരുന്നുണ്ട്. വമ്പൻ ഭാഷകളുടെ കടന്നുകയറ്റത്തെ രാഷ്ടീയബോധത്തോടെ പ്രതിരോധിക്കുന്ന പല ചെറു ഭാഷകളിലെ കവികളും (ഉദാഹരണം വെൽഷ്) പരമ്പരാഗത വൃത്തങ്ങൾ ബോധപൂർവം തന്നെ ഉപയോഗിക്കുന്നുമുണ്ട്. 2003-ൽ പുറത്തിറങ്ങിയ The Bloodaxe Book of Modern Welsh Poetry യുടെ ആമുഖത്തിൽ ജോൺ റോലാൻസ് ഇങ്ങനെ എഴുതുന്നു:

"വെൽഷ് വൃത്തബദ്ധകവിതയുടെ 1980 തൊട്ടുള്ള രണ്ടാം വരവിൽ നിശ്ചിത വൃത്തങ്ങളിലെഴുതുന്ന, വിരുദ്ധോക്തിയെ സമർത്ഥമായി പ്രയോജനപ്പെടുത്തി വൃത്തമുപയോഗിക്കുന്ന, ഒരു കൂട്ടം ചെറുപ്പക്കാരായ കവികളെയാണ് നാം കണ്ടത്.ട്വിം മോറിസിൻ്റെയും എമിർ ലെവിസിൻ്റെയും കൃതികളിലെ ഉത്തരാധുനിക സ്പർശങ്ങൾ പഴയ കുപ്പികളിൽ ലഹരിപിടിപ്പിക്കുന്ന പുതുവീഞ്ഞ് പകരാനുള്ള അവരുടെ കഴിവിനെ എടുത്തുകാണിക്കുന്നുണ്ട്. ഈ കവികളും അവരുടെ സമകാലീനരും കലയോട് തീവ്രമായ പ്രതിബദ്ധതയുള്ളവരാണ്.ഈ ആവേശം എത്രത്തോളം ആധികാരികമാണെന്നും, അര മില്യണിലൊതുങ്ങുന്ന ഒരു ചെറു ജനവിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ഈ സാഹചര്യം എത്രമാത്രം 'യഥാർത്ഥ'മാണെന്നും പുറത്തുള്ളവർ ചോദിച്ചേക്കാം. അവരുടെ വാദത്തെ ഊട്ടിയുറപ്പിക്കുന്ന മുഴക്കമുള്ള ഒരു മറുപടിയായിരിക്കും അതിനു കിട്ടുക ഇംഗ്ലീഷിൽ മാത്രമെഴുതുന്ന ആഘോഷിക്കപ്പെട്ട യാത്രാവിവരണ സാഹിത്യകാരൻ ജാൻ മോറിസ്സിൻ്റെ മകനാണ് കവി ട്വിം മോറിസ്. തൻ്റെ അച്ഛൻ്റെ പല മില്യൺ വായനക്കാരേക്കാൾ 'യഥാർത്ഥം' തനിക്കുള്ള അര ദശലക്ഷം മാത്രം വരുന്ന പ്രബല വായനക്കാരാണെന്ന് ഇദ്ദേഹം കരുതുന്നു.ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ ഈ വെൽഷ് കവിതാ സമാഹാരത്തിൽ ചേർക്കാൻ ട്വിം മോറിസ് കവിത തന്നതുമില്ല. ന്യൂനപക്ഷം വരുന്ന വെൽഷ് ഭാഷാ അനുവാചകരിൽ തൃപ്തിപ്പെടുന്ന അദ്ദേഹം പരിഭാഷ എന്നതേ ഒരു വഴിപിഴക്കലാണെന്ന് ഉറച്ചു വിശ്വസിക്കുന്നു."

വെൽഷ് അനുഭവം ഇവിടെ ഉദ്ധരിച്ചത് അത് മാതൃകാപരമെന്ന നിലക്കല്ല.മറിച്ച്, വൃത്തം എന്നു കേട്ടാലുടനെ കൃത്രിമമെന്നും പഠിച്ചുണ്ടാക്കുന്നതെന്നും കാലഹരണപ്പെട്ടതെന്നും മുദ്രകുത്തുന്നില്ല പല ഭാഷകളിലെയും പുതിയ കവികൾ എന്ന് ഓർമ്മിപ്പിക്കാൻ മാത്രമാണ്. കാവ്യകല അടിസ്ഥാനപരമായി വാചികമായിരിക്കേ ശബ്ദത്തിലുള്ള ഊന്നൽ, ശബ്ദം കൊരുത്തുണ്ടാക്കുന്ന താളം, ഈണം എന്നിവയെല്ലാം ഏതെങ്കിലും തരത്തിൽ കവിതയിൽ ഏതു കാലത്തും പ്രവർത്തിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും.
അതതു കാലത്ത് അക്കാദമിക് പണ്ഡിതന്മാർ അവയെ ഏതെങ്കിലും തരത്തിൽ വ്യവസ്ഥപ്പെടുത്താൻ ശ്രമിച്ചു കൊണ്ടുമിരിക്കും.പദ്യം വാർക്കുന്ന തോതിനെ വൃത്തം എന്നു വ്യവസ്ഥപ്പെടുത്തിയ പോലെ. വൃത്തത്തിലെഴുതില്ല എന്നു ശപഥം ചെയ്യുന്ന പുതിയ കവിയും ആ നിലയ്ക്ക് ഒരു വൃത്തത്തിനകത്തു തന്നെയാണ്.

അടുത്ത കാലത്ത് പല ഭാഷകളിലും പരമ്പരാഗത വൃത്തങ്ങൾ  തിരിച്ചുവരുന്നതിന് മുഖ്യമായും രണ്ടു കാരണങ്ങളുണ്ട്. ഒന്ന് ഗദ്യശൈലിയുടെ വൈവിധ്യക്കുറവ് ഉണ്ടാക്കുന്ന വിരസത. ധാരാളം പേർ കവിതയെഴുതുന്ന ഈ കാലത്ത് ഗദ്യത്തിൽ ശൈലീ വൈവിധ്യങ്ങൾ നിലനിർത്തുക എളുപ്പമല്ല. ആധുനികതയുടെ ഘട്ടത്തിൽ വെച്ചു തന്നെ വൃത്തങ്ങളെ ഏതാണ്ടു പൂർണ്ണമായി തിരസ്കരിച്ചു തമിഴ് കവിത. വൃത്തനിരാസത്തിൻ്റെ നാലഞ്ചു പതിറ്റാണ്ടുകൾക്കു ശേഷം വൃത്തത്തെ അങ്ങനെ പൂർണ്ണമായി ഉപേക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോൾ തമിഴ് സാഹിത്യാന്തരീക്ഷത്തിൽ ഉയരുന്നുണ്ട്. തമിഴ് എഴുത്തുകാരൻ ജയമോഹൻ അടുത്തിടെ ഒരു ലേഖനത്തിൽ ഇങ്ങനെ എഴുതുകയുണ്ടായി: "ഒന്നോ രണ്ടോ കവികൾക്കൊഴികെ ആർക്കും സ്വന്തമായൊരു രചനാശൈലി ഇന്നില്ല. ഒരേ മട്ടിൽ, ഒരേ രൂപത്തിൽ ഒട്ടുവളരെ കവിതകൾ സൃഷ്ടിക്കപ്പെടുന്നു. ഒരേ മൊഴിപ്പിണ്ഡത്തിൻ്റെ പല പല തുണ്ടുകളാണ് മിക്ക കവികളുടെയും ഭാഷ. കവിതയുടെ സംഗീതം, ശബ്ദം എന്നിവ പൂർണ്ണമായും ഒഴിവാക്കപ്പെടേണ്ടതുണ്ടോ? കവിതക്കത് സൗന്ദര്യവും ഏകാഗ്രതയും നൽകുമെങ്കിൽ എന്തിന് ഒഴിവാക്കപ്പെടണം? തൊട്ടുമുമ്പത്തെ തലമുറ കവിതയിലെ സംഗീതത്തെ, ശബ്ദത്തെ കൈയൊഴിഞ്ഞു എന്നതുകൊണ്ടു മാത്രം പുതിയ തലമുറ അത് ഒഴിച്ചു നിർത്തേണ്ട കാര്യമുണ്ടോ? കവിത വാക്കു വാക്കായി ഓർമ്മയിൽ നിൽക്കണമെങ്കിൽ അതിൽ ശബ്ദ വ്യവസ്ഥ, സംഗീതം, കൂടാതെ കഴിയില്ല. വാക്കു വാക്കായി ഓർമ്മയിൽ നിൽക്കാത്ത കവിത, കവിത എന്ന രൂപത്തിൻ്റെ ധർമ്മത്തിൽ പകുതിയേ നിർവഹിക്കുന്നുള്ളൂ.എന്തുകൊണ്ടെന്നാൽ ഒരു കവിത പൂർണ്ണരൂപത്തിൽ നമുക്കുള്ളിൽ തുറക്കുന്നത് അത് അപ്രതീക്ഷിതമായി നമ്മുടെയോർമ്മയിൽ ഉയരുമ്പോഴാണ്" (വെറിയാട്ടെഴുന്ത ചൊൽ-ജയമോഹൻ)

നാട്ടുഭാഷകളുടെ പ്രതിരോധത്തിന്റെ ഭാഗം എന്ന നിലയിലും വൃത്തങ്ങൾ തിരിച്ചു വരുന്നുണ്ട്. യു.കെ.യുടെ ഭാഗമായ വെയിൽസിലെ വെൽഷ് ഭാഷയിൽ പുതു കവികൾ പരമ്പരാഗത വൃത്തങ്ങൾ ഉപയോഗിക്കുന്നത് ഈ നിലയ്ക്കാണെന്ന് സൂചിപ്പിച്ചല്ലോ. തങ്ങളെ വിഴുങ്ങുന്ന ഇംഗ്ലീഷു പോലുള്ള വമ്പൻ ഭാഷകളെ ചെറുക്കാൻ നാട്ടുഭാഷകൾ തനിമയെ ആയുധമാക്കുന്ന കാഴ്ച ലോകമെങ്ങും കാണാം. ഈ രാഷ്ട്രീയ സാംസ്കാരിക സാഹചര്യം ഇന്ന് മലയാളത്തിലുമുണ്ട്. എന്നാൽ ആ രാഷ്ട്രീയ ധ്വനിയോടെ മലയാള കവിതയിൽ ഇന്ന് വൃത്തങ്ങൾ ഉപയോഗിച്ചു വരുന്നുണ്ടോ എന്നു സംശയമാണ്. എഴുപതുകളിൽ ആധുനികതയുടെ കാലത്ത് ദ്രാവിഡ വൃത്തങ്ങൾ രാഷ്ട്രീയ ധ്വനികളോടെ ഉപയോഗിക്കപ്പെട്ടെങ്കിലും ആധുനികാനന്തര കവിതയിൽ അത്തരം സാധ്യതകൾ കണ്ടെത്താൻ കവികൾ പൊതുവേ ശ്രമിച്ചിട്ടില്ല. മറിച്ച് പ്രാദേശിക രുചികളുള്ള സംഭാഷണ ഗദ്യത്തിലേക്കും സാർവലൗകികമായ നാഗരിക ഗദ്യത്തിലേക്കുമാണ് പുതു കവിത കൂടുതൽ ഇണങ്ങിച്ചേർന്നത്. ദ്രാവിഡ വൃത്തങ്ങളും സംസ്കൃതവൃത്തങ്ങളും താളാത്മകമായ മുക്തച്ഛന്ദസ്സും വാദ്യകലയുമായി ബന്ധപ്പെട്ട വായ്ത്താരി താളക്കെട്ടുകളും മാപ്പിളപ്പാട്ടിന്റെ ഇശൽവഴികളുമെല്ലാം ചേരുമ്പോഴുണ്ടാകുന്ന സമ്പന്നത ഔചിത്യപൂർവം ഉപയോഗിക്കുന്നതിനെ പഴമയിലേക്കുള്ള തിരിച്ചുപോക്കായി വ്യാഖ്യാനിച്ചു തള്ളുന്നത് മലയാള കവിതക്കു ഗുണകരമായിരിക്കുകയില്ല.