മൂന്നു കവിതകൾ
മാനുവേൽ ഫോർകാനോ (കറ്റാലൻ, സ്പെയിൻ, ജനനം : 1968)1
വിളക്കണഞ്ഞപ്പോൾ
കിടക്കയിൽ കിടന്ന്
രാത്രിക്കു കട്ടി കൂട്ടാൻ ഞാൻ
കൈകൊണ്ട് കണ്ണുകൾ പൊത്തിപ്പിടിച്ചു
കൺപോളകൾക്കും കൈത്തലത്തിനുമിടയിലെ
ഇത്തിരിയിടത്തിൽ സ്വപ്നങ്ങൾ തഴയ്ക്കുന്നു
തൈപ്പുരയിൽ വളരുന്ന പൂക്കളെപ്പോലെ
2
മാനത്തൊരു വിമാനം വിട്ടേച്ചു പോയ
വെളുത്ത പാടുപോലെയാണെൻ്റെ പ്രണയം
അതെവിടുന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ
എനിക്കറിയില്ല
അതിലെ യാത്രികനും പൈലറ്റും ഞാൻ തന്നെ.
വിശാലമായ ആകാശം ഒരു മേഘത്തിനുള്ളിലതിനെ
അടക്കി സുരക്ഷിതമാക്കിയേക്കും
എഞ്ചിൻ വായുവിൽ വിട്ടുപോയ
കരിഞ്ഞ പൊടി നിറയാൻ ഒരിടം
എൻ്റെ ഹൃദയത്തിലുമുണ്ടല്ലോ.
3
ഇരുട്ടിൽ ചുവരു മുഴുവൻ തപ്പി
സ്വിച്ചു കണ്ടുപിടിക്കുന്ന ഒരുവനെപ്പോലെ
ഞാൻ നിന്നെ എൻ്റെ മനസ്സിൽ തിരയുന്നു
ഓർമ്മയുടെ പൊടുന്നനെവെളിച്ചം
നിൻ്റെ തുണ്ടുകൾ മാത്രമാണു തന്നത്.
അവ ചേർത്തുവെയ്ക്കുക എന്നാൽ
മരുഭൂമിയിലൂടെ മരീചികക്കു നേരെ നടക്കുക എന്നാണ്.
കടൽവെള്ളംകൊണ്ടു ദാഹം തീർക്കുക എന്ന്.
പ്രതിമയുടെ വെണ്ണക്കൽ ശരീരം
ചുറ്റികയാൽ തച്ചുതകർക്കുന്ന
ഒരു മതഭ്രാന്തൻ,
മറവി
No comments:
Post a Comment