Tuesday, May 7, 2024

പടലം 37

 പടലം 37


1
"അയ്യാ, തെളിഞ്ഞരുൾക ദുഃഖം വെടിഞ്ഞേ
കൊള്ളാത്ത വിഡ്ഢി കരയുമ്പോലഴാതെ
കുഞ്ഞോരു കേടിവൻ മുടിഞ്ഞിടുകയാൽ വൻ
കേടായിതോ പെരിയരക്കർ കുലമെല്ലാം?
മൈക്കണ്ണിമാരുടെ വിലാപം നിറുത്താൻ
ലങ്കേശ,രാമനെയടക്കണമതിന്നെൻ
കയ്യേയെനിക്കു തുണ വേണ്ടിയതു തമ്മിൽ
കണ്ടെങ്കിൽ യുദ്ധത്തിൽ" ത്രിശിരസ്സു ചൊന്നു

2
ചൊന്നോരു നേരമതികായനുമതേ പോൽ
ചൊന്നൂ നരാന്തക സുരാന്തകരുമൊപ്പം
വേരോടെ വൈരിയെയറുപ്പതിനു മുമ്പിൽ
ഞാൻ തന്നെയെന്നൊരു പിണക്കമവർ തമ്മിൽ
മുന്നേ കഴിഞ്ഞവ മറന്നിട്ടു ചെമ്മേ
വീണ്ടും കരുത്തൊടു പിറക്കുവതു പോലെ
യുദ്ധത്തിൽ മന്നവരടങ്ങുമിവരാലെ -
ന്നാശിക്കയാൽ നിശിചരേശനുണർവുറ്റാൻ

3
ഉറ്റോർക്കു വേണ്ടുമുപദേശങ്ങൾ നൽകീ
മാറ്റാരെ വെല്ലുവതിനുള്ളം തെളിഞ്ഞേ
കെട്ടിപ്പുണർന്നു ചുമൽതോറു, മണിയിച്ചൂ
നൽ ഭൂഷണം കൊണ്ടു, പൂവാടയാലും
വീരർ മഹോദരമഹാപാർശ്വരോടും
പോർനയിക്കും മത്തനുന്മത്തനോടും
"ഈ രാമനാരുമെതിരി,ല്ലിവരൊടൊപ്പം
പിൻചെൽക നിങ്ങൾ തുണയാ"യെന്നു ചൊന്നാൻ

4
എന്നാദരിച്ചുണർവു പെറ്റുടനെണീറ്റൂ
ദുഷ്ടർ തൊഴും ദശമുഖൻ "കപികുലത്തെ-
ക്കൊന്നീടുകാ മനുജരേയുമിനി നിങ്ങൾ"
എന്നോതവേയവരെണീറ്റു നടകൊൾകേ
ഓരായിരം കുതിര പൂണ്ടു കൊടി പാറി -
പ്പോരിന്നു വേണ്ടവ നിറച്ചൊരു രഥത്തിൽ
ചെന്നേറിനാൻ വില്ലുമേന്തിയതികായൻ
ചെമ്മേ പുരന്ദരനുനേർ പെരുമയുള്ളോൻ

5
ഉള്ളോരിലേവരിലുമേവരിലുമേ മു -
മ്പുള്ളോരു രാക്ഷസരിൽ മത്തനെന്ന വീരൻ
വെൺകാളമേലെയെഴുനള്ളും ശിവൻ താൻ
തന്നോരു വില്ലൊടു രഥത്തൊടു നടന്നു.
കൊള്ളും വരങ്ങളജനിൽ നിന്നു വാങ്ങി-
ക്കൊണ്ടോരു ശത്രുയമനാകുമുന്മത്തൻ
പുള്ളേറിടുന്ന കൊടിയുള്ള രഥമേറി
പോർവില്ലുമായുടനെ പോർക്കളരി പൂകി.

6
പൂകീയടർക്കളരി പോർക്കുതിരയേറി -
ശ്ശത്രുക്കുലാന്തക നരാന്തക,നെതിർപ്പോർ
മിക്കോരുമഞ്ചുമൊളി ചിന്നുന്ന വാളും
മിന്നൽപ്പിണർപോൽ വലംകൈയ്യിൽ കുന്തം
അപ്പോൾ മഹാമലയുലയ്ക്കുമുടലോടും
ദിക്കേഴുമൂന്നുമുലയുന്ന പടയോടും
അക്കാലദണ്ഡൊടു വരുന്ന യമനേപ്പോൽ
ദേവാന്തകൻ മുസലമേന്തിയെതിരിട്ടു.

7
ഇട്ടായുധാവലി നിറഞ്ഞ രഥമേറി
വമ്പാർന്ന ചാപമതുമേന്തിയെതിരിട്ടു
കെട്ടുറപ്പുള്ള പടയോടെ ത്രിശിരസ്സും
കേടറ്റ വിജയമണയാനടരടിച്ചു
ജീവിക്കുവാനനുവദിക്കില്ല ഞാനാ
രാമന്നെയെന്ന നിനവോടെ ഗദ കൈക്കൊ-
ണ്ടെട്ടോടു രണ്ടു ദിശയേറ്റം തളർത്തി
മാപാർശ്വനും പട ചുഴന്നു നടകൊണ്ടു

8
കൊണ്ടാടിയാ വരവു കണ്ടരച"നമ്പോ!
കുന്നുകളെണീറ്റു വരുമാറിവർ വരുന്നു
കണ്ടാലിതിൽപരമൊരൊത്തൊരുമ നേരിൽ
കണ്ടില്ല ഞാനരികിൽ വന്നവരിലൊന്നും
വണ്ടാർമലർവനികയാം ലങ്കയാളും
മന്നാ,വരുന്നിതിവരാ"രെന്നു കേൾക്കേ
വൈരീകുലാന്തകൻ വിഭീഷണൻ വണങ്ങും
മെയ്യോടു കൈ തൊഴുതു രാമനൊടു ചൊന്നു

9
ചൊന്നൂ "കിഴക്കു ത്രിശിരസ്സാണു നില്പൂ
ദിക്കെട്ടു വെൽവതിനു മത്തനുന്മത്തൻ
തേർത്തട്ടിൽ പോർവില്ലുമേന്തി നിൽക്കുന്നോൻ
ശത്രുക്കളെല്ലാം വണങ്ങുമതികായൻ
കയ്യിലൊരിരുമ്പു പരിഘത്തൊടു വരുന്നോൻ
ദേവാന്തകൻ, വലിയ കുന്തം ചുഴറ്റി
വൻകുതിരമേലെ നരകാന്തകൻ, പിന്നിൽ
കയ്യിൽ ഗദയോടെ മഹാപാർശ്വനുമിതയ്യാ"

10
"അയ്യാ, തിളച്ച പടതൻ നടുവിൽ നോക്കൂ
ഹാരം പിണഞ്ഞ മണിമാറോടു കൂടി
കയ്യിൽ മരാമരങ്ങളും വില്ലുമമ്പും
കാർമേഘപടലത്തിനിരുപുറവുമായി
രണ്ടുരുവമായ് സൂര്യനെത്തിയതുപോലെ
തോന്നും വിധം ചുവന്ന കണ്ണിണകളോടും
മെയ്യാവൊളം വളർന്നൊരാനയുടെ മേലേ
വീരൻ മഹോദരനല്ലോ വന്നു മന്നാ"

11
"മന്നാ, സുരാസുരരെതിർപ്പതിനറപ്പൂ
മുറ്റിയ തപസ്സൊടിവരൊത്തെതിരണഞ്ഞാൽ
ഓടാത്തതേവരിവരോടടരിലെങ്ങും
എന്നാൽ മുഴുക്കനെയുരപ്പതിനസാദ്ധ്യം
പാരേതിലും പുകൾ തഴച്ചൊരിവർ തൻ്റെ
മാഹാത്മ്യമോരോന്നു,മസ്ത്രവിധമെല്ലാം
മുന്നേയറിഞ്ഞവരിവർ, പട നടത്താൻ
മുക്കണ്ണനോടുമിവർക്കില്ല മടിയൊട്ടും

12
ഒട്ടല്ലരുംപട വരുന്നതിവരോടൊ-
ത്തൊട്ടേറെ വാഹനങ്ങളായുധങ്ങളും വെൺ-
കൊറ്റക്കുട, മുഴങ്ങും വില്ലൊലിയുമമ്പോ!
കുറ്റങ്ങളറ്റ വരവേ വരവിതയ്യാ!
ഇങ്ങനെ വിഭീഷണനൊരോ വകയിവണ്ണം
ദാശരഥിയോടു പറയുന്ന സമയത്തേ
പെട്ടെന്നു ചുറ്റിലുമടുത്തക്രമിച്ചൂ
ചൊല്ലാർന്ന രാക്ഷസരെ വാനരവരന്മാർ

No comments:

Post a Comment