Wednesday, March 29, 2023

ജ്ഞാനം - റോജർ വോൾഫ് (സ്പെയിൻ, സ്പാനിഷ്, ജനനം 1962)

 ജ്ഞാനം


റോജർ വോൾഫ്

(സ്പെയിൻ, സ്പാനിഷ്, ജനനം 1962)



പുലർച്ചെ രണ്ടു മണിക്കൊരു പെണ്ണ്

സൈക്കിളിലേറിപ്പോകുമ്പോൾ

സുന്ദരമായ ഇരുണ്ട കാലുകൾ

പെഡലുകൾ ആഞ്ഞുചവിട്ടുമ്പോൾ

ചലിച്ചിടുന്നൊരു പെണ്ണിൻ മാംസ-

ക്കൊഴുപ്പൊരത്ഭുതമെന്നോണം

വെളിപ്പെടുത്താനായിച്ചെറുകാ -

റ്റവളുടെ വസ്ത്രമുയർത്തുന്നു.


ഞങ്ങടെ കണ്ണുകൾ തമ്മിലിണങ്ങീ

ഞൊടിയിട, പിന്നവൾ പോവുകയായ്


ഏതൊന്നിനെയും കുറിച്ചു നിങ്ങൾ -

ക്കെത്ര കുറച്ചേയറിവുള്ളൂ

എന്നതു നിങ്ങളെ ബോധിപ്പിക്കാ -

നിങ്ങനെയിതുപോൽ ചിലതുണ്ടേ

വന്നു, മരിക്കുന്ന നഗരത്തിൽ നിന്നുള്ള വാക്കുകൾ - വിജയ് നമ്പീശൻ

 വന്നു, മരിക്കുന്ന നഗരത്തിൽ നിന്നുള്ള വാക്കുകൾ


വിജയ് നമ്പീശൻ


മരിച്ചു കൊണ്ടിരിക്കുന്ന നഗരത്തിൽ നിന്നുള്ള വാക്കുകൾ വന്നു,

ദാഹിച്ച മനുഷ്യൻ വെള്ളം ചോദിക്കും പോലെ.

കൂട്ടക്കൊലയ്ക്കകലെ

വെളുത്ത വീടിന്റെ ചുമരുകൾക്കുമേൽ

ബോഗൻവില്ലകൾ പടർന്നു കയറി.


ഉയരെ പ്രകാശമുള്ളൊരു ജനാലക്കരികെ,

വെള്ളപ്രാവുകൾ അവയുടെ 

പിടക്കും തൂവലുകൾ കുടഞ്ഞു ചിതറിക്കുന്ന ജനാലക്കരികെ,

ഒരാളിരിക്കുന്നു.

മാർച്ചു മാസത്തെ നല്ല കാലാവസ്ഥയിൽ

ബോഗൻവില്ലയിലെ തേനീച്ചകളെ കേൾക്കുന്നതുപോലത്ര വ്യക്തമായി,

മരിച്ചുകൊണ്ടിരിക്കുന്ന നഗരത്തെ

അയാൾ കേൾക്കുന്നു.


ജനാലക്കരികിലെ മനുഷ്യൻ

നശിച്ച നഗരത്തിലെ

കഴിഞ്ഞ വേനൽക്കാലമോർക്കുന്നു

ആകാശത്തിനഭിമുഖമായി

ജക്കരാന്ത നാളങ്ങളയാൾ കാണുന്നു.

മരിക്കേണ്ട ഒരു നഗരത്തെ കേൾക്കുന്നത്,

മറ്റൊരു കാലത്തിലും സ്ഥലത്തിലും,

പ്രയോജനമില്ലാത്തതെന്ന്

അയാളറിയുന്നു.


Tuesday, March 28, 2023

ഒരു ഐറിഷ് ആകാശസൈനികൻ മരണം മുൻകൂട്ടിക്കാണുന്നു - ഡബ്ലിയു.ബി.യേറ്റ്സ്

 ഒരു ഐറിഷ് ആകാശസൈനികൻ മരണം മുൻകൂട്ടിക്കാണുന്നു.


ഡബ്ലിയു.ബി.യേറ്റ്സ്


ഞാനറിവൂ മേലേ മേലേ

മേഘങ്ങൾക്കിടയിലെങ്ങോ

നേരിൽ കണ്ടുമുട്ടുമെന്റെ

വിധിയെത്തന്നെ.


ആർക്കെതിരെപ്പോരാടുന്നോ,

വെറുക്കുന്നില്ലവരെ ഞാൻ

ആർക്കായ് പൊരുതുന്നോ, സ്നേഹ -

മില്ലവരോടും


കിൽട്ടാർട്ടൺ ക്രോസ്സെന്റെ നാ,ട -

ങ്ങുള്ള പാവപ്പെട്ടവരാ -

ണെൻ ജനങ്ങളവർക്കില്ലീ 

യുദ്ധത്തിൽ കാര്യം


ഏതവസാനവും വരു-

ത്തില്ലവർക്കു നഷ്ടം, മുന്നേ -

ക്കാളധികമാഹ്ലാദവും 

നൽകുകയില്ല.


നിയമമല്ലെന്നെപ്പോരി -

ന്നയച്ചത്, കടമയ -

ല്ലാർക്കുമാൾക്കൂട്ടങ്ങളല്ല, 

പൊതുജനവും.


ഏകാന്തമാമൊരാനന്ദ -

ത്തള്ളലെന്നെക്കൊണ്ടെത്തിച്ചൂ

മേഘങ്ങൾ തിങ്ങിക്കനക്കും

തിരക്കിനുള്ളിൽ


വരും വർഷങ്ങളൊക്കേയും 

വെറുതേ വീർപ്പു പാഴാക്കൽ

വെറുതേ വീർപ്പു പാഴാക്കൽ 

പോയ വർഷങ്ങൾ,


മനസ്സിൽ വെച്ചൊത്തു നോക്കി -

ത്തുലനം ചെയ്തു ഞാനെല്ലാം

ഇജ്ജീവിതവുമായ്, ഇന്നീ 

മരണവുമായ്



Sunday, March 26, 2023

അവസാന സമയം

 അവസാന സമയം


രാത്രി രണ്ടു മണിക്ക് പെട്ടെന്നുണരാം. 

മൂന്നിന് ദാഹിച്ചുണരാം. 

നാലിന് 

ഉണരണമെന്നു വിചാരിച്ചു 

കിടന്നാൽ മാത്രം മതി,

ഉറങ്ങാതെയുണരാം.

അഞ്ചിന് അലാറം കേട്ടു ഞെട്ടിയുണരാം. 

എന്നാൽ രാവിലെ ആറുമണി, 

അതിന്നു ചുറ്റുമാണ് 

ഉറക്കം അടിഞ്ഞുകൂടുക


പുലർവെളിച്ചത്തിൽ പോലും കാണാനാവില്ല 

ആറുമണിമുഖം, 

വെളിച്ചത്തിനുള്ളിൽ 

അന്ധമായ മറ്റൊരു വെളിച്ചമായി 

അതു കിടക്കുമ്പോൾ. 


അടിക്കേണ്ട താമസം 

അലാറം തല്ലിക്കെടുത്തും. 


ധ്രുവപ്രദേശത്തു മഞ്ഞെന്ന പോലെ 

ആറു മണിക്കു ചുറ്റും ഉറക്കം.


രാത്രിമഴ കേൾക്കാം, ചാറ്റലാണെങ്കിലും. 

ആറുമണിമഴ കേൾക്കില്ല, 

ഇരച്ചു പെയ്താലും.


ചുറ്റുമുള്ളവരൊക്കെ 

വേഗം വേഗം 

മരിച്ചു പൊയ്ക്കൊണ്ടിരിക്കുന്നതു 

മറക്കാൻ 

ഭൂമിയിൽ ബാക്കിയുള്ള 

ഒരേയൊരു സമയം.

Monday, March 20, 2023

പൊതുദർശനം

 പൊതുദർശനം


പൊതുദർശനത്തിനു കിടത്തിയ

കവിയുടെ മൃതദേഹത്തെ

അന്ത്യാഭിവാദ്യം ചെയ്തു

പുറത്തു വന്ന്

മുറ്റത്തു കൂടിനിൽക്കുന്നവർക്കിടയിൽ

സ്വന്തം കവിതാപുസ്തകം 

വിറ്റു കൊണ്ടിരിക്കുന്നു

മരണം.

പോക്കറ്റിൽ കയ്യിട്ട്

ധൃതിയിൽ പണം കൊടുത്ത്

ഒന്നും പറയാൻ നിൽക്കാതെ

ആളുകൾ കവിതാപുസ്തകം വാങ്ങിക്കുന്ന

സമയമേതെന്ന്

കവിമരണത്തിനു ശരിക്കറിയാം.

ആന - അപ്പോളിനെയർ

 ആന


അപ്പോളിനെയർ


കൊമ്പുണ്ടാനക്കതുപോലൊരു നിധി -

യുണ്ടെനിക്കും വായിൽ

കൂറ്റൻ കൊമ്പുകൾ പോലെയമൂല്യം

വാക്കുകളുണ്ടെൻ വായിൽ.

വാറ്


വാറു പൊട്ടി :


ചെരുപ്പിൽ നിന്ന്

ചെരിപ്പിടാതെ നടന്ന കാലടികൾ

വഴി നീളെ

ഉതിർന്നു വീണുകൊണ്ടിരിക്കുന്നു,

അവസാനമില്ലാതെ.

പണ്ടു നടന്ന വഴികളിലേക്ക്

കാറ്റവയെ പറത്തിവിടുന്നു.

Sunday, March 19, 2023

എന്റെ കവിത

എന്റെ കവിത


ഭാഷയിലൂടെ ചലിക്കുന്നതിന്റെ ഹരം നയിക്കുന്നു. അലഞ്ഞലഞ്ഞ് എവിടെയൊക്കെയോ എത്തുന്നതിന്റെ ആനന്ദം അങ്ങേയറ്റം മതിക്കുന്നു. ഒരു മൂവന്തിയിൽ തനിച്ച് മലമടക്കുകൾക്കിടയിലെ വിദൂരഗ്രാമത്തിൽ എത്തിച്ചേരുമ്പോഴത്തെപ്പോലെ വിഷാദം കലർന്ന ആനന്ദം. പുതിയ പുസ്തകം പുറത്തു വരുമ്പോൾ, തുടങ്ങിയേടത്തല്ല, എനിക്കു തന്നെ പിടിയില്ലാത്ത മറ്റെവിടെയോ എത്തിയിരിക്കുന്നു എന്ന താൽക്കാലികമായ തോന്നലുണ്ടാകുന്നു. അതെന്നെ ജീവിപ്പിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല, എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും.

എല്ലാ ക്യൂവിലും നിന്ന് നിന്ന് തഴമ്പിച്ച, എങ്ങുമെത്താത്തതെന്നു തോന്നിപ്പിക്കുന്ന ഇത്തിരി വാഴ്‌വ് തന്നെയാണ് എവിടെയൊക്കെയോ എത്തിയെന്ന തോന്നലിന്റെ ഈ ആനന്ദമരുളി  അനുഗ്രഹിക്കുന്നത് എന്നോർത്തു വിസ്മയിക്കുന്നു.

സ്വന്തം നാട്ടിൽ ജീവിച്ചു കവിതയെഴുതുന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരേ സമയം നാട്ടിലും അന്യനാട്ടിലും ജീവിക്കുന്നതു പോലെയാണ്. ദൈനംദിന ലൗകികതയിൽ അയാൾ നാട്ടുകാരനാണ്. എന്നാൽ കവിതയിൽ അപരിചിതൻ. ആരാലും അറിയപ്പെടാത്തയാൾ. അയാളുടെ ഭാഷ വേണ്ടപ്പെട്ടവർക്കു പോലും വിനിമയം ചെയ്യുന്നില്ല. വായനാശീലമുള്ള ധാരാളം പേർക്ക് അയാളുടെ പേര് പരിചിതമാണ്. ആനുകാലികങ്ങളിലും പുസ്തകങ്ങളായും കവിതകൾ ഇറങ്ങുന്നുണ്ടെന്നുമറിയാം.കവി എന്ന നിലയിലുള്ള പ്രശസ്തിയറിയാം. അതു വകവെച്ചു കൊടുക്കാൻ തയ്യാറുമാണ്. എന്നാൽ അയാൾ എഴുതുന്നതെന്തെന്നു മാത്രം അറിഞ്ഞുകൂടാ. എന്റെ കാര്യത്തിൽ ചിലരെങ്കിലും അതിനു ശ്രമിക്കായ്കയില്ല. ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു: "നിങ്ങളെ ഇഷ്ടപ്പെടുമ്പോലെ നിങ്ങളുടെ കവിതയും ഇഷ്ടപ്പെടണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ പറ്റുന്നില്ല". എന്നാൽ ഈ ഇരട്ടനില ആസ്വദിക്കാൻ ഞാൻ പരിശീലിച്ചു കഴിഞ്ഞു. സ്വന്തം നാട്ടിൽ സുപരിചിതനായും അന്യനാട്ടിൽ തീർത്തും അപരിചിതനായും ഒരേ സമയം കഴിയുന്നത് ഹരം തന്നെ.എന്റെ കവിത വായിച്ചിട്ടേയില്ലാത്തവരും കവി എന്ന നിലയിൽ അംഗീകരിക്കുന്നതിന്റെ സന്തോഷവും സങ്കടവും തമാശയും അസംബന്ധതയും ചേർന്ന അനുഭവമാണ് എന്നെപ്പോലൊരു കവിയുടെ നീക്കിയിരിപ്പ്.

ഓരോ കാലത്ത് എഴുത്തിനെക്കുറിച്ച് ഓരോരോ സങ്കല്പനങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. എഴുതിത്തുടങ്ങിയ കാലത്ത് ഇത്തിരിപ്പോന്ന എന്റെ അനുഭവങ്ങൾ എഴുതാൻ വേണ്ട ഇത്തിരിപ്പോന്ന ഒരു ഭാഷയായിരുന്നു ആവശ്യം. അതിനായുള്ള ശ്രമം എന്റെ കവിതയെ ന്യൂനോക്തിയാക്കി. കർമ്മത്തോട് യോജിച്ചു പോകാത്ത വാക്ക് വേണ്ടെന്നു വയ്ക്കലായിരുന്നു ആ രീതി. എന്നാൽ അത് പിന്നീട് എന്റെ എഴുത്തിന്റെ വഴിമുട്ടിച്ചു. കവിത മൗനത്തിൽ വീണു കലങ്ങിപ്പോയി. വീണ്ടും തുടങ്ങിയതാണ് രണ്ടാം പുസ്തകം തൊട്ടു പിന്നീടുള്ളവ. അവനവനെത്തന്നെ ഭാഷകൊണ്ട് അഴിച്ചു പണിയലാണ് എഴുത്ത് എന്നതാണ് ഇന്നത്തെ ബോധ്യം.

പുറത്തുവന്ന സമാഹാരങ്ങളിലെ കവിതകളുടെ പശ്ചാത്തലത്തിലുണ്ട്, എന്നെ അസ്വാസ്ഥ്യപ്പെടുത്തുന്ന പൊതുവായ ചിലത്. വാക്കും പ്രവൃത്തിയും തമ്മിലുളള പൊരുത്തമില്ലായ്മ ജീവിതത്തിനു നൽകുന്ന ആഴക്കുറവാണ് എന്നും എന്നെ അസ്വാസ്ഥ്യപ്പെടുത്തിയിട്ടുള്ള ഒരു കാര്യം. കർമ്മത്തിന്റെ പിന്തുണയില്ലാത്ത വാക്കിനെ ഇന്നും ഭയക്കുന്നു. അതുകൊണ്ടുതന്നെ, വ്യക്തിജീവിതത്തിൽ ഇല്ലാത്ത മൂല്യങ്ങൾ നിറച്ചു വക്കാനുള്ള ഇടമായി കവിത മാറാതിരിക്കാനുള്ള ജാഗ്രത പ്രധാനമായി കരുതുന്നു. ഈ പൊരുത്തക്കേടിന്റെ ഫലമായ ഇരട്ടജീവിതത്തെ നിരന്തരം വിചാരണ ചെയ്യലാണ് എനിക്ക് കവിത.

വൈയക്തികത സാമൂഹികതക്ക് എതിരാണ് എന്ന ചിന്തയോടുള്ള കലഹവും എന്നും എന്റെ എഴുത്തിനെ പ്രചോദിപ്പിച്ചിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങൾ ഇനിയും ദഹിച്ചു ചേർന്നിട്ടില്ലാത്തതു കൊണ്ടാണ് നമുക്ക് വൈയക്തികതയെ മനസ്സിലാക്കാൻ കഴിയാത്തത്. ഫ്യൂഡൽ ഭൂതകാലത്ത് മനസ്സുകൊണ്ട് ഇപ്പോഴും ജീവിക്കുന്നതു കൊണ്ടാണ് വ്യക്തിയെ മനസ്സിലാക്കുന്നതിൽ നാം പരാജയപ്പെടുന്നത്. ജനാധിപത്യമൂല്യങ്ങളുടെ പശ്ചാത്തലത്തിൽ വൈയക്തികതയുടെ പ്രാധാന്യം ഊന്നിപ്പറയലാണ് എന്നും എനിക്ക് എഴുത്ത്.

മാറിയിട്ടും മാറാത്ത കാലമാണ് എന്നെ നിരന്തരം പ്രകോപിപ്പിക്കുന്ന മറ്റൊന്ന്. ആയിരക്കണക്കിനു വർഷത്തിന്റെ പിൻവിളിയുള്ള ഫ്യൂഡൽ - ജാതി- മത മൂല്യങ്ങളുടെ കാലവും ഒരു നൂറ്റാണ്ട് തികച്ചില്ലാത്ത ജനാധിപത്യ മൂല്യങ്ങളുടെ കാലവും തമ്മിലുള്ള  വടം വലിയാണ് ഇന്ന് നമ്മുടെ നാട്ടിലെ ഏറ്റവും പ്രധാന സാമൂഹ്യ യാഥാർത്ഥ്യം. ഫ്യൂഡൽ - ജാതി- മത കാലത്തു നിന്ന് ആധുനിക ജനാധിപത്യകാലത്തിലേക്ക് മാറാൻ കൂട്ടാക്കാത്ത മനുഷ്യ മനസ്സിനെ എന്നും ശ്രദ്ധയോടെ വീക്ഷിക്കാനും ആ സങ്കീർണ്ണതയെ എഴുതാനും എന്റെ കവിത പരിശ്രമിക്കുന്നു.

ഏതു കാലവും ഒരു പൊതുകാവ്യഭാഷ അല്ലെങ്കിൽ രണ്ടോ മൂന്നോ പൊതുകാവ്യഭാഷകൾ സൃഷ്ടിക്കാറുണ്ട്. മുമ്പത് പദ്യാധിഷ്ഠിതമായിരുന്നു. ഇന്നത് സംസാരഭാഷയുടെ അയവുള്ളതോ ബൗദ്ധികവിശകലനാത്മകതയുള്ളതോ അരാജകത പ്രദർശിപ്പിക്കുന്നതോ ആയ ഗദ്യത്തിൽ അധിഷ്ഠിതമാണ്. അതതു കാലത്തിന്റെ പൊതു കാവ്യഭാഷയുടെ എതിരൊഴുക്കാവാനാണ് എന്റെ കവിത എന്നും ആഗ്രഹിക്കുന്നത്.

പരസ്പരം വെറുപ്പു തുപ്പിക്കൊണ്ടിരിക്കുന്ന കൂട്ടങ്ങളുടെ കാലമാണിത് എന്ന വേദന എഴുതിത്തുടങ്ങിയ കാലത്തേക്കാൾ കൂടുതലായി ഇന്ന് എന്നെ അലട്ടുന്നു. ആ വെറുപ്പിനെ ദുർബലമായെങ്കിലും ചെറുക്കാൻ കഴിയുമോ എന്നു ഞാൻ കവിതയിലൂടെ അന്വേഷിക്കുന്നു.

മുറിവൊപ്പുന്ന പഞ്ഞിയാണു കവിതയെങ്കിൽ, ഒരു കഷണം പഞ്ഞികൊണ്ട് എത്ര മുറിവൊപ്പും? ഓരോ മുറിവിനും വേണം ഒരു തുണ്ടു കവിത. പ്രായമേറുന്തോറും മുറിവുകളുടെ എണ്ണവും കൂടുന്നു. അതിനനുസരിച്ച് കവിതകളുടെ എണ്ണവും.

എപ്പോൾ വേണമെങ്കിലും നിലച്ചു പോകാവുന്ന ഒരു നീർച്ചാലാണ് കവിത. അതിപ്പോഴും ഒഴുകുന്നു, ഈ ഏഴാമതു സമാഹാരത്തിലൂടെ, എന്നത് എന്നെ അമ്പരപ്പിക്കുന്നു. പഴയ വായനക്കാരെ നഷ്ടപ്പെട്ട കവിക്ക് പുതിയ വായനക്കാരെ കാത്തിരിക്കുകയല്ലാതെ വേറെന്തു ഗതി?ഒരു കവി എന്ന നിലയിൽ ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്തെന്ന്, താല്പര്യമുള്ള വായനക്കാരാരെങ്കിലുമുണ്ടെങ്കിൽ അവരോട്, ഈ പുസ്തകം പറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.


പി.രാമൻ




Saturday, March 18, 2023

കുടുംബപ്രശ്നം

 കുടുംബപ്രശ്നം



അച്ഛൻ തെറ്റു ചെയ്തിട്ടില്ല

അമ്മ തെറ്റു ചെയ്തിട്ടില്ല

മക്കളാരും ചെയ്തിട്ടില്ല.


എന്നിട്ടുമവരിൽ

എവിടുന്നൊക്കെയോ

ഊറിവന്ന കുറ്റബോധം

നിറഞ്ഞു പെരുത്തുണ്ടായ

ഈ മായത്തടാകക്കരയിൽ


അച്ഛൻ മയങ്ങിക്കിടക്കുന്നു

അമ്മ മയങ്ങിക്കിടക്കുന്നു

മക്കൾ മയങ്ങിക്കിടക്കുന്നു - ആ

കുറ്റബോധക്കയത്തിന്റെ -

യുള്ളിൽ നിന്നുമൊലിക്കുന്ന

നൂറായിരം ചോദ്യമവി -

ടെങ്ങുമെന്നും മുഴങ്ങുന്നു.


Wednesday, March 8, 2023

മടങ്ങിവരവ് - ഇന്നാ കാബൈഷ് (റഷ്യ)

 മടങ്ങിവരവ്


- ഇന്നാ കാബൈഷ് (റഷ്യ)



മുടിയനായ പുത്രൻ ഓരോരിക്കലും വീട്ടിൽ മടങ്ങിയെത്തുക

പട്ടാപ്പകൽ.

മുടിയയായ പുത്രിയോ മടങ്ങിയെത്തി

പതുങ്ങിക്കയറുക നേരമിരുട്ടിയ ശേഷം.


മകളും പാഠങ്ങൾ പഠിച്ചു തന്നെയാവാം

വരുന്നത്

എന്നാൽ അവളെത്തുക

കുഞ്ഞുങ്ങളെയും ചുമന്നു തട്ടിത്തടഞ്ഞ്.

ചാന്ദ്ര സ്നാനം - വേര ചിഷേവ്സ്കയ (റഷ്യ)

 ചാന്ദ്ര സ്നാനം


 വേര ചിഷേവ്സ്കയ (റഷ്യ)

 


മൂടൽമഞ്ഞിൻ വെൺമ

ഒരു പുഴയോടടുത്തു


"അതിനെന്താണു വേണ്ടത്?"

പുല്ലു ചോദിച്ചു.


"എന്താണതന്വേഷിക്കുന്നത്?"

മണൽ വിസ്മയിച്ചു.


"എന്തുകൊണ്ടതു വ്യക്തമാകുന്നില്ല?"

നക്ഷത്രങ്ങൾ അത്ഭുതപ്പെട്ടു.


മൂടൽമഞ്ഞാകട്ടെ കാത്തു നിന്നു

വെള്ളം കുടഞ്ഞുതെറിപ്പിച്ചുകൊണ്ട്

ചന്ദ്രൻ പുഴയിൽ നിന്നു പൊങ്ങി വരാനായി

മൂന്നു കവിതകൾ - വേരാ പാവ്‌ലോവ (റഷ്യ)

മൂന്നു കവിതകൾ

വേരാ പാവ്‌ലോവ (റഷ്യ)


1

അതു നല്ലത്
എന്നു ദൈവം കണ്ടു
അതു മികച്ചത്
എന്ന് ആദം കണ്ടു
അതു സഹിക്കാവുന്നത്
എന് ഹവ്വ കണ്ടു.


2

തണുപ്പുകാലത്തൊരു മൃഗം
വസന്തകാലത്തൊരു ചെടി
വേനൽക്കാലത്തൊരു കീടം
ശരൽക്കാലത്തൊരു പക്ഷി
മറ്റെപ്പോഴും ഞാനൊരു പെണ്ണ്


3


- ഉത്തമഗീതം എനിക്കു പാടിത്തരൂ
- വാക്കുകളറിയില്ല
- എങ്കിൽ അതിൻ്റെ സ്വരങ്ങൾ
- സ്വരങ്ങൾ അറിയില്ല
- എന്നാൽ വെറുതെ മൂളൂ
- ഈണം മറന്നുപോയി
- എങ്കിൽ എൻ്റെ ചെവി
നിൻ്റെ ചെവിയോടു ചേർത്തു വെക്കൂ
എന്നിട്ടെന്താണോ കേൾക്കുന്നത്
അതു പാടൂ.



ശബ്ദവും വെളിച്ചവും

ശബ്ദവും വെളിച്ചവും



വേണ്ടാത്തിടത്തേ പതിയൂ വെളിച്ചം

ശബ്ദം വേണ്ടിടം മാത്രം നിശ്ശബ്ദം

Tuesday, March 7, 2023

മൂന്നു കവിതകൾ - മരീന ബൊറോഡിറ്റ്സ്കയ (റഷ്യ)

മൂന്നു കവിതകൾ

- മരീന ബൊറോഡിറ്റ്സ്കയ (റഷ്യ)


 1. പാട്ടുകെട്ടുകാരൻ, പാവം!


ഒരു പിയാനോയില്ലാതെന്തു

പാട്ടുകെട്ടുകാരൻ, പാവം!

എഴുത്തുമേശയില്ലാതെന്തു

ഗദ്യമെഴുത്തുകാരൻ, പാവം!

ഈസിൽ, ബ്രഷുകൾ, ചായട്യൂബുകൾ

ഇല്ലാതെന്തു ചിത്രകാരൻ, പാവം!


പാവം പാവം ശില്പി

പാവം സിനിമാ സംവിധായകൻ

കവിയല്ലാതീ ലോകത്തില്ല

ഭാഗ്യവാനായ് ആരും

കവി പാർക്കിലുലാത്തുന്നു

തലയിലുണ്ടു വരികൾ

(നിങ്ങളയാളുടെ വയറിലേക്ക്

- പുഷ്കിനെ വെടിവെച്ചപോലെ -

വെടിയുതിർക്കാത്തോളം)



2. ശബ്ദക്കത്ത്


ഹലോ ദൈവമേ,

ഒരു ചെറു കവി

താങ്കൾക്കെഴുതുന്നു.

ഗായകസംഘത്തിലെ ഒരു ശബ്ദം

കാട്ടിലെ ഒരു കൊച്ചു പൈൻ മരം

സ്കൂൾ വൃന്ദവാദ്യത്തിലെ ഒരു ക്ലാരിനെറ്റ്.


ഇതിത്ര എളുപ്പമെന്നാണോ

താങ്കൾ കരുതുന്നത്, പ്രഭോ!

ഗായകസംഘത്തിലൊരു ശബ്ദമാവൽ,

വെള്ളത്തിലൊരു മീനാവൽ,

താങ്കളുടെ ആജ്ഞകളെ

തടസ്സപ്പെടുത്താതിരിക്കൽ?

എന്നിട്ടുമെത്ര മോശം

ആദ്യ വയലിൻ നിരയാകാൻ

നിയോഗിക്കപ്പെട്ടവരുടെ,

അല്ലെങ്കിൽ മലമുകളിലെ

ഏറ്റവുമുയർന്ന പൈൻ മരത്തിന്റെ,

മഞ്ഞുറഞ്ഞ വിധി.


കഷ്ടപ്പാടില്ല ഞങ്ങൾക്ക്

കൊല്ലം തോറും, നാൾ തോറും

കൂടുതലാഴത്തിൽ വേരാഴ്ത്താൻ

സ്വരവിസ്താരങ്ങൾ പരിശീലിക്കാൻ

സംഗീതവേദിയിൽ

സംവിധായകന്റെ സൂചനക്കോൽ

ചലനങ്ങൾ കാത്തു നിൽക്കാൻ

പർവതങ്ങളെപ്പോലും കരയിക്കുന്ന

വിശിഷ്ടമൊരു ഗാനം മുഴക്കാൻ.


3. നിശ്ശബ്ദതയുടെ ഇഷ്ടക്കാരി

നിശ്ശബ്ദതയുടെയിഷ്ടക്കാരി ഞാനിപ്പോൾ
മഞ്ഞുമൂടിയ മേൽപ്പുരകൾ നോക്കിയിരിക്കുന്നോൾ
എന്റെ ജനാലപ്പടിയിലിറങ്ങിവന്നൂ മന്മഥൻ
ഞാനവനോടു പറഞ്ഞൂ പോകെട മൂരിശൃംഗാരീ

കേൾക്കുമോ?

 കേൾക്കുമോ?


മരിക്കും നാവിനാൽ വിളിച്ചാൽ കേൾക്കുമോ?

വിളി കേട്ടോടിവന്നടുത്തിരിക്കുമോ?

മരിക്കും നാവിനാൽ വിളിച്ചാലുമേതോ

കവിത കേൾക്കുവാൻ വിളിക്കയാണെന്നു

കരുതിയീവഴി വരാതിരിക്കുമോ?

മരിക്കും നാവിനാൽ വിളിച്ചു, കേൾക്കുമോ?

തരിപ്പ്

തരിപ്പ്

മൊബൈൽ 
നിർത്താതെയടിക്കുമ്പോലെ
ഇല്ല. 
തോന്നിയതാവും
ജാതി 
കൂവിയാക്ഷേപിക്കുമ്പോലെ
ഇല്ല
തോന്നിയതാവും
വീണ്ടും
മൊബൈൽ നിർത്താതെയടിക്കുമ്പോലെ
വീണ്ടും
ജാതി കൂവിയാക്ഷേപിക്കുമ്പോലെ
തോന്നിയതാണ്,
തീർച്ച.
അല്ല,
ഇതാ അടിക്കുന്നു
ഇതാ
കൂവിയാക്ഷേപിക്കുന്നു
എടുക്കണോ
രണ്ടു കൊടുക്കണോ

ജലരുചി

 ജലരുചി


1

ഒരിറക്കു കൂടി കുടിക്കണമെന്നെന്റെ

നാവു വരളുന്നതിൻ പേരാണ് സ്വാദ്.

വേനൽ വെള്ളത്തിന്നു സ്വാദു നൽകുന്നു.


2

നാവിലൂടെയൊലിച്ചിറങ്ങും ജലം

താഴെത്തൊണ്ടക്കുഴിയിൽ വീഴുന്നതിൻ

ആഴ്ന്ന ദാഹാർത്തനാദമാണേതൊരു

വേനലാറ്റിലെ വെള്ളച്ചാട്ടത്തിനും.


3

കരുണയാണു രുചി, പഠിപ്പിക്കുന്നു

വേനൽ വെള്ളത്തെ, വെള്ളമെന്നുള്ളിനെ