അനങ്ങാപ്പാവകൾ
ഏടത്തിക്കാവിലെ
വേല കഴിഞ്ഞ്
അനിയത്തിക്കാവിലെ
വേലയും കഴിഞ്ഞ്
കൂത്തുമാടത്തിൽ
തോൽപ്പാവക്കൂത്ത്.
നാല്പത്തൊന്നു രാവു
മുടങ്ങാതെ വഴിപാട്
കുട്ടിക്കാലത്തിൻ
മായികവെളിച്ചത്തിൽ
ചലിക്കും പാവകൾ
കണ്ടതോർമ്മിച്ചു ഞാൻ
കുട്ടികളേയും കൂട്ടിപ്പോയി.
കൂത്തുമാടത്തിനു
മുന്നിലെപ്പറമ്പിൽ
തല പൊക്കി നോക്കി -
ക്കിടക്കുന്നു നായ്ക്കൾ.
മറ്റാരുമില്ല.
മാടത്തിനുള്ളിൽ
വിളക്കുകൾ തെളിഞ്ഞു
ചെമ്പട്ടു തിരശ്ശീല
തുടുതുടെത്തിളങ്ങി.
വെളുത്ത പട്ടു -
തിരശ്ശീല മേലേ
തോൽപ്പാവനിഴലുകളുറച്ചു
കാണികളില്ലാതെ
തീരെപ്പതിഞ്ഞ്
തമിഴു തുടങ്ങീ പുലവർ
മണ്ണിൽ ഞങ്ങൾ
പടിഞ്ഞിരിക്കുന്നത്
കണ്ടിരിക്കില്ലയാക്കമ്പർ.
ഭഗവതി മാത്രം
കാണുവാനാണെങ്കിൽ
മൈക്കെന്തി, -
നെന്തിനീ ബോക്സ് ?
നാടകമാണ്,
സംഭാഷണമുണ്ട്
മറുപടിത്തൊണ്ട തൻ
നീട്ടലുമുണ്ട്.
കൈകാൽമുഖമന -
ക്കാതെ നിൽക്കുന്ന -
തെന്നിട്ടുമെന്തിവരെല്ലാം?
പെട്ടെന്നു കൈ
ചൂണ്ടിടുന്നൂ മകൻ, നോക്കു -
കൊന്നനങ്ങു,ന്നതാപ്പാവ.
ഏട്ടനുറക്കത്തിൽ
തോന്നിയതാകും, ഞാൻ
കണ്ടില്ലയെ,ന്നനിയത്തി.
മൈക്കിലപ്പോൾ കേട്ടൂ
പുലവരുടെ കോട്ടുവാ
കേൾക്കാനില്ലാരു-
മുറപ്പോടെ വിട്ടത്.
കേട്ടയുടനേ
ചിരി പൊട്ടിയെങ്കിലും
ദുഃഖത്താൽ മൂകരായ് പിന്നെ.
കോട്ടുവാ പത്തു
കടക്കണം നമ്മൾക്കു
പഞ്ചവടിയോളമെത്താൻ
കോട്ടുവാ എത്ര
കടക്കണം നൂണു നാം
യുദ്ധകാണ്ഡത്തിലേക്കെത്താൻ?
എല്ലാക്കലയും
വലിച്ചെടുക്കും ചുഴി -
തന്നെയീ കോട്ടുവാരാത്രി.
നില്പൂ ബലം പിടി -
ച്ചിപ്പൊഴിപ്പാവകൾ
മായികവെട്ടപ്പരപ്പിൽ
യുദ്ധകാണ്ഡത്തിനായ്
കാത്തു നിൽക്കുന്നവ
ഞെട്ടിയുണർന്നു ചലിക്കാൻ.
കോട്ടുവായല്ല,
മനുഷ്യർ വിടും വളി
യുദ്ധമായ് പൊട്ടും വരേയും.
No comments:
Post a Comment