Saturday, March 5, 2022

അനങ്ങാപ്പാവകൾ

 അനങ്ങാപ്പാവകൾ



ഏടത്തിക്കാവിലെ 

വേല കഴിഞ്ഞ്

അനിയത്തിക്കാവിലെ 

വേലയും കഴിഞ്ഞ്

കൂത്തുമാടത്തിൽ 

തോൽപ്പാവക്കൂത്ത്.

നാല്പത്തൊന്നു രാവു

മുടങ്ങാതെ വഴിപാട്


കുട്ടിക്കാലത്തിൻ 

മായികവെളിച്ചത്തിൽ

ചലിക്കും പാവകൾ 

കണ്ടതോർമ്മിച്ചു ഞാൻ

കുട്ടികളേയും കൂട്ടിപ്പോയി.


കൂത്തുമാടത്തിനു 

മുന്നിലെപ്പറമ്പിൽ

തല പൊക്കി നോക്കി -

ക്കിടക്കുന്നു നായ്ക്കൾ.

മറ്റാരുമില്ല.


മാടത്തിനുള്ളിൽ 

വിളക്കുകൾ തെളിഞ്ഞു

ചെമ്പട്ടു തിരശ്ശീല 

തുടുതുടെത്തിളങ്ങി.

വെളുത്ത പട്ടു -

തിരശ്ശീല മേലേ

തോൽപ്പാവനിഴലുകളുറച്ചു


കാണികളില്ലാതെ 

തീരെപ്പതിഞ്ഞ്

തമിഴു തുടങ്ങീ പുലവർ

മണ്ണിൽ ഞങ്ങൾ 

പടിഞ്ഞിരിക്കുന്നത്

കണ്ടിരിക്കില്ലയാക്കമ്പർ.

ഭഗവതി മാത്രം 

കാണുവാനാണെങ്കിൽ

മൈക്കെന്തി, -

നെന്തിനീ ബോക്സ് ?


നാടകമാണ്, 

സംഭാഷണമുണ്ട്

മറുപടിത്തൊണ്ട തൻ 

നീട്ടലുമുണ്ട്.

കൈകാൽമുഖമന -

ക്കാതെ നിൽക്കുന്ന -

തെന്നിട്ടുമെന്തിവരെല്ലാം?


പെട്ടെന്നു കൈ 

ചൂണ്ടിടുന്നൂ മകൻ, നോക്കു -

കൊന്നനങ്ങു,ന്നതാപ്പാവ.

ഏട്ടനുറക്കത്തിൽ 

തോന്നിയതാകും, ഞാൻ

കണ്ടില്ലയെ,ന്നനിയത്തി.


മൈക്കിലപ്പോൾ കേട്ടൂ 

പുലവരുടെ കോട്ടുവാ

കേൾക്കാനില്ലാരു-

മുറപ്പോടെ വിട്ടത്.


കേട്ടയുടനേ

ചിരി പൊട്ടിയെങ്കിലും

ദുഃഖത്താൽ മൂകരായ് പിന്നെ.


കോട്ടുവാ പത്തു 

കടക്കണം നമ്മൾക്കു

പഞ്ചവടിയോളമെത്താൻ

കോട്ടുവാ എത്ര 

കടക്കണം നൂണു നാം

യുദ്ധകാണ്ഡത്തിലേക്കെത്താൻ?


എല്ലാക്കലയും 

വലിച്ചെടുക്കും ചുഴി -

തന്നെയീ കോട്ടുവാരാത്രി.


നില്പൂ ബലം പിടി -

ച്ചിപ്പൊഴിപ്പാവകൾ

മായികവെട്ടപ്പരപ്പിൽ

യുദ്ധകാണ്ഡത്തിനായ് 

കാത്തു നിൽക്കുന്നവ

ഞെട്ടിയുണർന്നു ചലിക്കാൻ.


കോട്ടുവായല്ല, 

മനുഷ്യർ വിടും വളി

യുദ്ധമായ് പൊട്ടും വരേയും.


No comments:

Post a Comment