Thursday, March 31, 2022

ജ്ഞാനക്കൂത്തൻ കവിതകൾ 2

 ജ്ഞാനക്കൂത്തൻ കവിതകൾ 2


68. ഡാനിഷ് കോട്ട


എനിക്കപ്പോൾ വയസ്സു പന്ത്രണ്ട്


പള്ളിക്കൂടത്തിൽ പറഞ്ഞു,

കുട്ടികളെല്ലാരെയും കടലുകാണിക്കാൻ

ഒരു ദിവസം കൊണ്ടുപോകുന്നെന്ന്.


കടൽക്കരയിൽ കോട്ടയുണ്ടത്രെ.

കോട്ട ഡാനിഷ് സായിപ്പന്മാർ

കെട്ടിയതാണത്രേ

കോട്ടയിൽ അറകൾ പലതുണ്ടത്രെ

അക്കാലത്തവർ കോട്ടക്കുള്ളിലേക്ക്

നമ്മുടെ നാട്ടുകാരാരേയും കടത്തിവിട്ടിരുന്നില്ലത്രെ

കോട്ടയിലെ അറയിലിരുന്ന്

അവർ കടൽ നോക്കി രസിച്ചു.

വേറെ വിധത്തിൽ വായിക്കുമത്രെ

അവർ വാദ്യം.

സിംഹങ്ങൾക്കു മേൽ പണിതവയാണത്രെ

അവരുടെ കസേരകൾ

അറകളിൽ മേശകൾ.

കഴുകിയുണങ്ങാനിട്ട നീളൻ തുണി

മേശമേൽ പരത്തി വിരിച്ചിട്ടുണ്ടത്രെ.

അതിന്മേൽ തളികകൾ വച്ച്

ഭക്ഷണം വിളമ്പി

കടലും കരയും നോക്കി രസിച്ചു കൊണ്ട്

ഭക്ഷണം കഴിക്കുമത്രേ

ഡാനിഷ് സായിപ്പന്മാർ.


അന്നു ഞാൻ കടലു കാണുമ്പോൾ

മണി പത്ത്.


വെള്ളത്തിനടുത്തു പോകരുതെന്ന്

അദ്ധ്യാപകർ വിളിച്ചു പറഞ്ഞു.

കുളത്തിലെ വെള്ളത്തേക്കാളും

കുളിർമ്മയുള്ള കടൽവെള്ളം

എന്റെ കാലു തൊട്ടു.

കാൽ വലിച്ചു കൊണ്ടു ഞാൻ തിരിഞ്ഞു നോക്കി.


ദൂരെ മണലിൽ പൂണ്ട കാൽ വലിച്ചെടുത്ത്

സമപ്രായക്കാരായ പെൺകുട്ടികളോടൊപ്പം

നീ വന്നുകൊണ്ടിരുന്നു.

നിനക്കു പിന്നിൽ കാവിനിറക്കോട്ട.

നിനക്കു മുന്നിൽ കടലിൻ വെൺമണൽ

കളിയായ് മണലിൽ നടക്കുന്നൂ നീ.


നാട്ടിൽ മടങ്ങിയെത്തിയപ്പോൾ അന്നു രാത്രി

ചേച്ചി ചോദിച്ചു, കടലിനെപ്പറ്റി.

ഡാനിഷ് സായിപ്പന്മാർ ഭക്ഷണം കഴിക്കുന്നതിന്റെ ഭംഗി

വർണ്ണിക്കാൻ തുടങ്ങി ഞാൻ.

മണലിൽ പൂണ്ട കാലെടുക്കും നിന്നെ

മനസ്സിലോർമ്മിച്ചു കണ്ടുകൊണ്ട്.



69. വർണ്ണം


ചന്ദ്രന്റെ മുഖത്തൊരല്പം

സൂര്യൻ കലർന്നപോലെ

കവിള് , തിളങ്ങും തങ്കം.

മിനുങ്ങും മുടി,

ചോദിച്ചാൽ മുപ്പതു കാണില്ല പ്രായം

പുസ്തകക്കടയിൽ

ഇംഗ്ലീഷ് ബുക്കേതോ തെരയുന്നു

ചുമലിലൊരു കുഞ്ഞു പൈതൽ.


സൗന്ദര്യത്തിലിവരെപ്പോലെ -

യാരുണ്ടു മണ്ണിലെന്നു

വിചാരിക്കേ, യേന്തി വരും

ആക്കുഞ്ഞിന്നഴകു കൂടി.


മിഴികളിൽ രൂപം കൊള്ളാ -

ച്ചോദ്യങ്ങൾ തൻ കൂട്ടം, കുഞ്ഞിൻ

മുഖത്തു ഭയം കനക്കുന്നു


പെട്ടെന്നു കുഞ്ഞെന്തിനോ

കാറിക്കരഞ്ഞപ്പോഴാ

കടക്കുള്ളിലിരുന്നോരെല്ലാം

നടുങ്ങിപ്പോയ്,

ആരെക്കണ്ടു

കരയുന്നൂ കുഞ്ഞെന്നറിയാൻ

അങ്ങോട്ടു തിരിഞ്ഞു നോക്കേ

പുസ്തകം തെരഞ്ഞവിടെ

നിൽക്കുന്നുണ്ടാഫ്രിക്കക്കാർ,

കറുപ്പന്മാർ.

അവിടുന്നു ഞാനും മെല്ലെ

സ്ഥലം വിട്ടു, എന്റെ നാട്ടിൽ

എന്നെക്കണ്ട് ഒരു വിദേശിക്കുട്ടി

കരയാതിരിക്കാൻ.



70


മറ്റുള്ളവരെ കുറ്റം പറയാതെ.

മറുപടിയായ് അവർ നിന്നെപ്പറ്റി

നുണകൾ തന്നെ പറയും



71. ഉപായം


വെട്ടാം പിതുങ്ങാം വാഴപ്പഴം

ഉരിക്കാം ഉടക്കാം നാളികേരം

നുള്ളാം പൂവ്, കശക്കാം ഇതളുകൾ.

ഓരോന്നിലും തന്നെ തെളിഞ്ഞിരിപ്പുണ്ട്

ഓരോന്നുമെങ്ങനെ ഇല്ലാതാക്കാമെന്നത് ;

ഓരോന്നുമതറിയാത്തപ്പോഴും.

അറിയുന്നു നീയേ എങ്ങനെ എന്നെ

ഇല്ലാതാക്കാമെന്ന്.




72. ഉപ്പുപാട്ട്


നിറവേറ്റപ്പെടുമെന്നുറപ്പില്ലാത്ത

അപേക്ഷയെ

സമുദ്രം പാടുന്നു.


വെയിലിൽ കിടക്കുന്ന

ഉപ്പു കൂമ്പാരങ്ങൾ

ആ പാട്ടിനെ കളിയാക്കി -

യനുകരിക്കുന്നു.


ഉത്സാഹത്തോടെ

സമുദ്രത്തെത്തഴുകുന്ന

നദിക്കറിയില്ല ആ പാട്ട്.


ഗ്രാമാതിർത്തി കടക്കുമ്പൊഴേക്കും

ശക്തിയറ്റു തേയുന്നു

സമുദ്രത്തിന്റെ പാട്ട്.


ഒരു നാളെങ്കിലും നിൽക്കില്ലേ

ഈ പാട്ടെന്നു വിഷണ്ണമാവുന്നു

സന്ധ്യക്കുദിക്കുന്ന വെണ്ണിലാവ്.


കലങ്ങിമറിയൽ ഒന്നു നിലക്കുമ്പോൾ

കടലാസു വിട്ടുയരുന്ന

ശബ്ദംപോലെക്കേൾക്കുന്നു

സമുദ്രത്തിന്റെ പാട്ട്.




73. അറിയാത്ത ദു:ഖം.


മുതുകിൽ തൂങ്ങും യാത്രാബാഗുമായവൻ

പാരീസ് നഗരത്തിലെ ബസ്സിൽ കയറി.


തുടച്ചു തുടച്ചു നീർക്കറയില്ലാതായ

കണ്ണാടിജ്ജനലിലൂടെ

നീങ്ങുന്ന ബസ്സിലിരുന്നവൻ തെരുവു നോക്കുന്നു.


അവിടൊരാൾ നിൽക്കുന്നു.

തെരുവു മുറിച്ചു കടക്കാൻ നാലുപാടും നോക്കുന്ന

നോട്ടത്തിലയാൾ അവനെക്കാണുന്നു.

അവനും കാണുന്നു.

ഇടക്കൊരു നിമിഷം ഒരു സംശയം

ആരാണയാൾ! ആരുടെ മുഖം!

ചെങ്കിസ് ഖാൻ!

പാരീസ് നഗരത്തെരുവ്

ഇരുപതാം നൂറ്റാണ്ടിൽ മുറിച്ചു കടക്കുന്ന

ചെങ്കിസ്ഖാൻ!


സൂപ്പർ മാർക്കറ്റിൽ തന്റെ കാലിനു ചേർന്ന

ചെരിപ്പന്വേഷിച്ചെത്തിയ അവളുടെ

മുന്നിൽ കടയിലെ ജോലിക്കാരൻ വന്ന്

ഒരു ജോടിച്ചെരിപ്പു കാണിച്ച്

അവളുടെ കാലിനിണങ്ങുമെന്നു പറഞ്ഞു

പുഞ്ചിരിച്ചു.


ഇരുന്നു കാലു നീട്ടി വക്കാൻ പറഞ്ഞു

അവളോട്.

വസ്ത്രം സ്വല്‌പം മേലോട്ടു വലിച്ചതും

അവളുടെ കാലുകൾ കാണായി.

ആരാണിവൾ?


ലണ്ടൻകാരി ?

അതെ,

അല്ല , അല്ല.

ബെർലിൻകാരി ?

ആവാം,

അല്ല, അല്ല.

റങ്കൂൺ, ഡൽഹി, ചെന്നൈ ?


ആർക്കുമാരേയുമറിയാത്ത ദേശത്ത്

ഒരാൾ ഒരാളെയറിഞ്ഞതു പോലൊ -

രറിയാത്ത ദു:ഖം.

അവളുടെ കാലുകൾ?

വെള്ളത്തിലിറങ്ങി നിൽക്കേ,

ചിത്രകാരൻ റംബ്രാന്റിനായ് വെളിപ്പെട്ട കാലുകളോ?

അറിഞ്ഞതു പോലൊരറിയാത്ത ദു:ഖം




74. കുന്നുകൾ


അടുത്തടുത്തു നിൽക്കാൻ

മനസ്സില്ലാത്തവരെപ്പോലെ

ദൂരെ മാറി നിൽക്കുന്നു

ചില കുന്നുകൾ.



75. നീലമേഘം


നീലമേഘം, ഞാൻ വിളിച്ചു.

വീട്ടിൽ നിന്നു മറുപടിയില്ല.

നിന്നേടത്തു നിന്നു നോക്കിയാൽ കാണാവുന്ന പിൻമുറ്റത്ത്

ഒരു പെണ്ണ് മണ്ണു കോരിയിടുന്നതു കാൺകെ

മനസ്സിൽ എന്തൊരുത്സാഹം!


നീലമേഘം, ഞാൻ വിളിച്ചു.

മറുപടിയില്ല.

ചോക്കു കഷണം കൊണ്ടെഴുതിയ

അക്കമുള്ള കതകിന്റെ

പിത്തളപ്പിടി വലിച്ചു നോക്കി,

വാലു മുറിച്ചിട്ടുകൊണ്ടൊരു

വെള്ളപ്പല്ലി ഓടി.


നീലമേഘം, നീലമേഘം,

ഞാൻ വിളിച്ചു.

വീട്ടിലേക്കു വരുന്ന

അടിവയർ തൂങ്ങിയ പട്ടി

കുരക്കാതെയെന്നെ നോക്കി

പിന്നാമ്പുറത്തേക്കു പോയി.


കാളി കോവിലിലെ പൂജാരി

അവിടേക്കു വന്നു.

"എന്താ കുട്ടീ? നീലമേഘമാ?

എവിടെപ്പോയ് ആവോ"

എനിക്കു പ്രസാദഭസ്മം തന്ന്

കൊട്ട തലയിലേറ്റിക്കൊണ്ട്

"അഗ്രഹാരത്തിൽ നോക്ക്"

എന്നു പറഞ്ഞു.


നീലമേഘത്തെ അന്വേഷിച്ചു പോയ 

ആ ദിവസം

ഇന്നും ഓർമ്മയിലുണ്ട്.

എന്നാൽ പല്ലിയും പട്ടിയും

പാവമൊരു പൂജാരിയും

അതിലേ എങ്ങനെ വന്നെന്ന്

ഒരു പിടിയുമില്ല.









No comments:

Post a Comment