മോക്ഷമന്ത്രം
എൺപതു കഴിഞ്ഞ എന്റെ അമ്മയെ
ഇടക്കിടെ സന്ദർശിച്ച്
അടിയൻ അടിയൻ
എന്നു പറഞ്ഞുകൊണ്ടിരുന്ന
ഒരു സ്ത്രീയുണ്ടായിരുന്നു.
അതു കേൾക്കുന്നത്
അമ്മക്കും വളരെയിഷ്ടം.
അടിയൻ എന്നു പറയാനായി മാത്രം
അവർ ഇടക്കിടെ വന്നുകൊണ്ടിരുന്നു.
അടിയൻ എന്നു കേൾക്കാനായി മാത്രം
അമ്മ അവരെ ഇടക്കിടെ
അന്വേഷിച്ചുമിരുന്നു.
ദൈവനാമം പോലെ
യാന്ത്രികമായിരുന്നില്ല
ഈ ജപവും കേൾവിയും.
രണ്ടു ശരീരങ്ങളിലും തുടിച്ചു നിന്നു
അതിന്റെ ആത്മീയത.
ആ വാക്ക് പറഞ്ഞും കേട്ടും
ജീവിക്കാൻ വേണ്ട ഇന്ധനം
നിറച്ചു കൊണ്ടിരുന്നു
രണ്ടു പേരും.
എന്നിട്ടും
ഒടുവിൽ അമ്മ കിടപ്പിലായി.
ആ സ്ത്രീയേയും കാണാറില്ല.
ഗതി കിട്ടാതെ
കിടന്നു പുകഞ്ഞു
കിടക്കയ്ക്കു ചുറ്റുമാ വാക്ക്.
മരണ സമയത്ത്
അരികിലിരുന്നു ഞാൻ
മെല്ലെ ജപിച്ചു:
അടിയൻ, അടിയൻ ...
No comments:
Post a Comment