വേനൽച്ചിത
വേനലിനെച്ചുറ്റുന്ന പക്ഷി
മാങ്കൊമ്പുതോളത്തിരിക്കുമൊടുക്കത്തെ
മാമ്പഴക്കുടത്തിന്മേലൊരു കൊത്ത്,
മാമ്പഴച്ചാറു കിനിഞ്ഞു വീഴുന്നു.
വേനലിനെച്ചുറ്റുന്ന പക്ഷി
പഴനീർക്കുടത്തിന്മേൽ വീണ്ടുമൊരു കൊത്ത്,
നീരൊലിച്ചു വീഴുന്നു.
വീണ്ടും ചുറ്റി വരാൻ പക്ഷി പോയി.
കുടത്തിന്മേൽ കൊത്തിയ
തുളകളിൽ നിന്നെല്ലാം
ഒഴുകി വീഴുന്നു മണ്ണിൽ
ഒടുക്കത്തെക്കൊത്ത്,
കുടം ചിതയിലേക്ക്,
പിന്തിരിഞ്ഞു നോക്കാതെ
കിളി വാനിലേക്ക്.
No comments:
Post a Comment