Saturday, January 29, 2022

മദ്ദളം

 മദ്ദളം



"ഒന്നു ഞാൻ പറയുന്നതു കേൾക്കുമോ,

ശ്രീധരാ,വേണൂ, രാജേഷേ, സുസ്മിതേ?"

ഇല്ല, കേൾക്കുന്നില്ലാരുമെൻ വാക്കുകൾ

ഞാൻ വിളിച്ചാൽ വിളിയില്ല പേരുകൾ


ചുറ്റിലും പൊങ്ങുമൊച്ചപ്പഴുതുകൾ

നോക്കി നോക്കിപ്പറഞ്ഞു ശീലിക്കുന്നു

- ഞാൻ വിളിച്ചാലും കേൾക്കണം കാതുകൾ


കുട്ടിക്കാലക്കഥകളിപ്പന്തലിൽ

ചെണ്ട വീക്കുന്ന താളപ്പഴുതിലായ്

മദ്ദളത്തിന്റെ നാദമുദിച്ച പോൽ!


വീണ്ടും സ്കൂളിൽ

 വീണ്ടും സ്കൂളിൽ



കോവിഡ് കാലത്ത്

തേഞ്ഞു മാഞ്ഞു പോയ അക്ഷരങ്ങൾക്കായി

അടുത്തിരിക്കുന്ന കൂട്ടുകാരിയുടെ

നോട്ടു പുസ്തകത്തിലേക്ക്

മുഖം ചെരിച്ചു

കണ്ണോടിച്ചു കൊണ്ടിരിക്കുന്നു

പതിനൊന്നാംക്ലാസുകാരിപ്പെൺകുട്ടി.


അവ പൊയ്പ്പോയ സങ്കടം,

തിരിച്ചു കിട്ടാനുള്ള മോഹം,

അവളുടെ നോട്ടത്തിൽ.


അങ്ങേ വയലിലെ

താറാപ്പറ്റം പോലെ

കൂട്ടുകാരിയുടെ നോട്ടുപുസ്തകത്തിൽ

നീന്തി നടക്കുന്നു അക്ഷരങ്ങൾ.

അതിലൊരു താറാക്കുഞ്ഞിനെ

വാരിയെടുത്തോടി വരുന്നു

അവളുടെ നോട്ടം.


ഇപ്പോൾ കുറച്ചുകൂടിത്തെളിഞ്ഞ്

അയൽപക്കത്തെ പറമ്പിൽ

കുലകുലയായിക്കായ്ച്ച മാങ്ങകളെപ്പോലെ

അക്ഷരങ്ങൾ.

അതിൽ നിന്നൊരെണ്ണം

പേനകൊണ്ടവൾ പറിച്ചെടുക്കുന്നു.


വിനയൻ

 വിനയൻ



1


ഞാൻ നിന്നെ

ഇത്ര കാലവും വിളിക്കാതിരുന്നത്

ശബ്ദത്തിൻ ബഹളമറ നീക്കി

ഈ വരികൾ

എഴുതുവാനായിരുന്നെന്ന്

ഇപ്പൊഴാണറിഞ്ഞത്.



2


പൂരപ്പറമ്പിൽ

കൊമ്പന്റെ മുമ്പിൽ

കുറച്ചു മാറി

കുത്തിയിരുന്ന്

ആറാം നമ്പ്ര്

എറിഞ്ഞു കൊടുത്തൂ

പകൽ മുഴുവൻ നീ.

തുമ്പി നീട്ടി

ഓരോ പൊട്ടായ്

പരതിപ്പരതി

തിന്നൂ കൊമ്പൻ.


കഥ കേട്ടപ്പോൾ

എനിക്കത്ഭുതം :

കൂടുതൽ ക്ഷമ

കൊമ്പനോ നിനക്കോ?



3


കോളേജിന്റെ

മൂന്നാം നിലയിൽ

വരാന്തയിൽ നിന്ന്

കൈവരി പിടിച്ച്

താഴേക്കു നോക്കി

നിൽക്കും മട്ടിൽ

കണ്ടൂ നിന്നെ

കാൽ നൂറ്റാണ്ടു

മുമ്പന്നാദ്യം.


അരികിൽ നിന്ന്

കൈവരി പിടിച്ച്

ഞാനും താഴേക്കു നോക്കി.



4


കാറ്റില്ലാത്തൊരു

കൊച്ചു ബലൂണാ-

യിരുന്നെടാ ഞാൻ കുഞ്ഞിൽ.

പിന്നെപ്പൊഴോ

വീർത്തു വീർത്തു വന്നൂ.


സ്വന്തം പൊണ്ണത്തടിയെപ്പറ്റി

പ്പറഞ്ഞു ചിരിച്ചൂ നീ.


ആശുപത്രിയിൽ

കിടക്കുമ്പോൾ നീ

കൂട്ടിച്ചേർത്തൂ പിന്നെ :


തലയിലെ

പിറ്റ്യൂട്ടറിയാണത്രേ

എന്നുടൽ

ഇങ്ങനെയൂതി

വീർപ്പിച്ചു കൊണ്ടിരുന്നത്

കുട്ടിക്കാലം തൊട്ട്



5


നിന്റെ നാട്ടിലെ

മലയാണ് ഞാൻ

ആദ്യം കയറിയ മല


അതിന്നു മുകളിൽ

കിതച്ചു നിൽക്കുമ്പോൾ

ദൂരെയൊരു

മലയിൽ നിന്നും

ദൂരെ മറ്റൊരു മലയിലേക്കൊരു

മയില് പീലിക്കനം നീട്ടി

തോണി പോലെ

യൊഴുകിപ്പോവത്

കണ്ടു ചൂണ്ടീ നമ്മൾ.



6


നിന്റെ നാട്ടിലെ

പെരുങ്കുളമാണ്

ഞാനാദ്യം കണ്ട തടാകം.


മലയുടെ താഴെ

കാടിന്നരികിൽ

നീർച്ചാലുകൾ വന്നു പതിച്ചതു

ബഹളം വെച്ചൂ നിന്നെപ്പോലെ.


ഓളമടിക്കുന്ന ഒരു തടാകം

പിന്നൊരിക്കലും

കണ്ടിട്ടുമില്ല.


അതു വറ്റിപ്പോയെടാ

എന്നു നീ പറയുമെങ്കിലും

അതു കൂടുതൽ കൂടുതൽ

ബഹളം വെച്ചു കൊണ്ടിരുന്നു.



7


നിന്റെ കുടുംബം വക

സ്കൂളിലാണ്

പതിനാറു വയസ്സിൽ

ഞാനാദ്യം കവിത വായിച്ചത്.


വായിച്ചു പുറത്തിറങ്ങിയപ്പോൾ

അന്നത്തെ സീനിയർ കവി

നീട്ടിയ കയ്യിന്റെ 

ചൂടെന്റെ വാക്കിൽ

പടർന്നു കയറിയ -

താറിയിട്ടേയില്ലയിന്നും.



8


നീ നിന്റെയച്ഛനെ

ബാലേട്ടനെന്നും

അമ്മയെ ശാന്തേടത്തി എന്നും

വിളിച്ചു.


ആകൃതി മാറി മാറിക്കൊണ്ടിരുന്ന

മേഘങ്ങൾ പോലെ

നിന്റെ വാക്കിന്റെ മാനത്തവർ

അച്ഛനായ് അമ്മയായ്

ഏട്ടനായ് ഏടത്തിയായ്

മാറി മാറി നിറഞ്ഞു.


മേഘബഹുലമായിരുന്നു

നിന്റെയാകാശം.

മേഘമൊഴിഞ്ഞത്

എന്റേത്.



9


നിന്റെ മുറിയിൽ

ഷെൽഫിലെ പുസ്തകമോരോന്നെടുത്ത്

വിനയൻ എന്നു നീ 

പേരെഴുതി വെച്ചതിനു താഴെ

രാമന് സംഭാവന നൽകിയത്

എന്നു ചേർത്തെഴുതിക്കൊണ്ടിരുന്നു ഞാൻ.

നീ അതു നോക്കിച്ചിരിച്ചുമിരുന്നു.



10


നിന്റെ കഥകളെൻ

പൂരപ്പറമ്പുകൾ

നിന്റെ കഥകളാ-

ണെൻ ആശുപത്രികൾ

നിന്റെ കഥകളെൻ

അങ്ങാടിത്തല്ലുകൾ

നിന്റെ കഥകളെൻ

ദേഹണ്ണപ്പന്തലുകൾ

നിന്റെ കഥകളി -

ലെന്റെ ശരണം വിളി

എന്റെ മുദ്രാവാക്യം

ഉപ്പ് മുളക്

ചോര, മരുന്ന്



11


രാവിലെയുണർന്ന്

കോട്ടുവാ വിട്ടപ്പോൾ

വായടയ്ക്കാൻ പറ്റാ-

തായ സുഹൃത്തിനെ

കൂട്ടുകാരെല്ലാരും കൂടി

ഒരു കാറിൽ

മുൻസീറ്റിലിരുത്തി

ആസ്പത്രിക്കു പായുമ്പോൾ

വായും തുറന്നു പിടിച്ചൊരാൾ

കാറിൽ വരുന്നതു കണ്ട്

നാടു വാ പൊളിച്ചു നിന്നത്

നിൻ കഥ.



12


നമ്മുടെ ചൂണ്ടുവിരലുകൾ

കറക്കിവിട്ട

നൂൽപ്പമ്പരങ്ങളന്നത്തെ

രാത്രികൾ.


അവ നിവർന്നു നിന്നു

കറങ്ങിക്കറങ്ങി .....

ചാഞ്ഞു നിന്നു കറങ്ങിക്കറങ്ങി .....

ചരിഞ്ഞു വീണിട്ടും

കറങ്ങിക്കറങ്ങി ....



13


കുന്നത്തെക്കാവിലെ -

യുത്സവ രാത്രി.


താഴത്തു പാടത്തിൻ

വക്കത്തെ വീട്ടിൽ

കള്ളൻ കയറിയ

കാഹളം കേട്ട്

കുണ്ടനിടവഴി

കേറി നാമോടി.


പമ്പരമായി കറങ്ങുന്ന രാവിൻ

ചുറ്റുകളാണീയിടവഴികളെല്ലാം.



14


ഒരു പൊറോട്ടക്കു

ചുറ്റും നമ്മുടെ

കോളേജ് പകലുകൾ


പുകപിടിച്ചൊരു

മേശ വിളക്കിന്നു

ചുറ്റും നമ്മുടെ

പരീക്ഷാരാത്രികൾ



15


ഒരിക്കലൊരു കുന്നു കയറിയപ്പോൾ

പാറ വഴുക്കലിൽ

കയറാൻ പറ്റാതെ

ഇറങ്ങാൻ പറ്റാതെ

തങ്ങിനില്പായി നീ


ഇന്നതേപ്പറ്റിയോർക്കുമ്പോൾ

നീ തന്നെ വലുത്

കുന്നതിൽ ചെറുത്


എന്നിട്ടുമെങ്ങനെ

കുടുങ്ങി നീ പാറമേൽ?



16


കറുത്തകര മുണ്ടിന്റെ കോന്തല വീശി നീ

സമരത്തിനിടയിൽ നടന്നു

കറുത്തകര മുണ്ടിന്റെ കോന്തല വീശി നീ

തീവണ്ടി വാതുക്കൽ നിന്നു.



17


പിന്നെ ഞാൻ പുലർന്നു നീ

കുലുക്കി വിളിച്ച ലോകത്ത്

പിന്നെ ഞാനെഴുതി നീ

ഇളക്കിമറിച്ച ഭാഷയിൽ



18


കോളേജിൽ തല്ല്,


ഞാൻ നോക്കുമ്പോഴുണ്ട് നിൻ

സ്ഥൂലശരീരത്തിൻ

പിന്നിൽ പതുങ്ങുന്നൂ

നേതാവ്.


"അവനെന്താണു നിൻ

ചെവിയിൽ പറഞ്ഞത്?"


"ചെല്ലെടാ

തല്ലെടാ"



19


നിന്റെയച്ഛനെക്കാണാൻ

കാൻസർ വാർഡിൽ ഞാൻ വന്നു.

നീ അരികിലില്ലാത്ത നേരം.


പറ്റെക്കൊഴിഞ്ഞ മുടിയുമായ്

അച്ഛനവിടെയിരിക്കുന്നതറിയാതെ

ഞാൻ നോക്കി നോക്കി

കറങ്ങുന്നതും നോക്കി -

യൂറിച്ചിരിക്കുന്നു നിന്റെയച്ഛൻ.


നീ വന്നതുമച്ഛൻ പറഞ്ഞു:

"മുടിയുള്ള ബാലേട്ടനെ

തേടി നടക്കുകയായിരുന്നൂ ഇവൻ"


ഒന്നും കഴിക്കുവാൻ വയ്യാതിരുന്നിട്ടും

ഞാൻ കൊണ്ടുവന്ന ചെമന്ന കപ്പപ്പഴം

ഒരു കഷ്ണം തിന്നച്ഛൻ ചിരി തുടർന്നു.



20


നിന്റെ വിളി കേട്ടാൽ

പേടിച്ചൊഴിയുന്ന

വിശപ്പായിരുന്നെൻ

വിശപ്പ്


നിന്റെ വിളി കേട്ടാൽ

നിറയുന്നു കൂട്ടുകാർ

നിന്റെ വിളി കേട്ടാൽ

നിറയുന്നു പന്തലുകൾ

സദ്യ വിഭവങ്ങളാൽ.


എന്റെ കല്ല്യാണപ്പന്തലിലും

നിന്റെ വിളി മുഴങ്ങി,

രുചി വിളങ്ങി.


21


വലിയ പന്തലി -

ന്നറ്റത്തു നീ വന്നുനിറയെ, 

നിൻ ശബ്ദമുയരെ, 

പിന്നിൽ വിളമ്പുകാരെത്തുന്നു

വരി വരിയായ്.


അവരെ ഞാൻ

കാണുന്നില്ല നിന്നാകാര -

മറവിനാൽ, കാൺമ -

തിത്ര മാത്രം : ശബ്ദ -

ബഹളരൂപിയായ് മുന്നിൽ നീ,

നിൻ പിന്നിൽ

ഇരുവശത്തേക്കും

വന്നു വീഴുന്നു ന -

ല്ലമൃത് സദ്യയായ്

നാക്കിലപ്പച്ചയിൽ


22


തല തുരന്നുള്ള ശസ്ത്രക്രിയ നിന്റെ -

യൊരു പാതിക്കാഴ്ച്ച മറയ്ക്കെ

മറുപന്തിയിൽ കൊണ്ടുവന്നിരുത്തീ ലോകം

മുഴുവനായ് നിൻ മനശ്ശക്തി.



23


" ഒരു കണ്ണ് മതി

ഒരു കയ്യ് മതി

മറ്റേത്

വെറുതെ

ജോഡിയൊപ്പിക്കാൻ "


എന്നും പറഞ്ഞു നീ

ചൂണ്ടിയേടത്തേക്കു

നോക്കി ഞാൻ :


അവിടെയതാ

ജോഡിയൊക്കാൻ മാത്രം

നിൽപ്പു ലോകത്തിന്റെ

കോമാളികൾ :


മറു കണ്ണ്

മറു കാത്

മറു കയ്യ്

മറു ചിറക്

മറു വാതിൽ

മറു പാത

മറു ചില്ല

മറു വരി ......



24


ഒറ്റക്കണ്ണിനെപ്പറ്റി

ഒറ്റക്കയ്യിനെപ്പറ്റി

നീ ഡോക്ടറോടു

പറഞ്ഞു ചിരിക്കുന്നു


ഒറ്റക്കണ്ണിനാൽ

ഒറ്റക്കയ്യിനാൽ

കാറോടിച്ചു പാടിപ്പോകുന്നു :

"തൊത്തേ തൊത്തേ തൊത്തേ തോ

വാത്തൂനെത്തൊതാൻ കിത്തൂലാ ..."








Friday, January 21, 2022

Can that Boat be?

 

CAN THAT BOAT BE?


While we dipped for a bath

in the dark, murky waters

of the river, at the ghat

where the canal joined,

Do I rightly remember seeing

two mates sitting on the bank

under a coconut tree

busy in building a boat?

There, the cascading waters’

frothing speed . . . here,

the shadow of canal shutter

on the gloomy, lame water

In that we doused, dried

and left, beholding a tree,

beneath the coconut tree,

becoming a boat.

While leaving, from the bus

over the bridge, we saw afar,

down on the river, a sight of

two souls rowing away in a boat

A silent serenity, ahead

of its merger with sea

surrounds it, dense

deep and pervading

On that expanse as

the gentle wind wafts

can that boat be this boat

taking its shape over here?

xxxxxxxxxxxxxxxxxxxxxxx

Manoharan V P 04.01.2022

ls it the same boat?

 IS IT THE SAME BOAT?

---------------------

When we dipped in the

Dark, muddy waters of the ghat

Where the canal met the river,

There were two companions,

Making a boat,

Under the shade

Of the coconut tree

On the shore,

Do you remember?


On the other shore,

Water cascades,

White and frothy,

The canal shutters,

Shadows the water dark,

We dipped and dried,

Under the coconut tree,

Watching the tree,

Shape up to a boat,


Later, sitting in the bus

Along the bridge, on the river,

We watched a boat,

Two souls rowing together,

The tranquility of the vast

Waters, merging the sea,

Spreads thick,all around.

The light breeze, caress the water,

Is this the same boat?


-Jaya Abraham

Beaten

 BEATEN


P RAMAN

translation: V.P.Manoharan


Passing through hurriedly,

I noticed that man

sitting on one of the benches

in the park, at noon.

Like he was saying goodbye to someone,

he kept waving his raised hand -

a visibly tired young man.

As if someone dear had just left

bidding him adieu,

he looked increasingly weary.

At whom is he waving his hand?

I too looked, beyond the road

toward where he looked

amidst the buildings.

Except for the city-crowd

none very disparate is to be seen.

Or else, the wave of the hand

is meant for each one, among the crowd.


Much too late, after the work

as I returned home the same way

in the now deserted park,

where lights one by one died,

on the same bench, he was there.

Seemed even more worn,

hadn’t he eaten anything?

He was lying on the bench

rambling away quietly.

I was walking, close to the barbed-wire fencing.

He was murmuring something

as if to someone, sitting near him.

Only, tea . . . tea . . . could be heard.

I too was sapped,

speedily I strode, toward my home.


Though sleepy from fatigue,

a sudden doubt seizing my mind

about that man in the park

I set out, and totally drained

arrived at the park in the book.

There, on Kakkad’s bench

he was.

He's saying farewell

to his Yaksha, his own spirit

leaving forever, going away.

Sitting near to him

whispering to him,

drink the tea, drink the tea

is a merciful mermaid.


Shattered to the core

he’s likely to die

this very night.


 


XXXXXXXXXXXXXXXXX

Thursday, January 20, 2022

മാധവൻ അയ്യപ്പത്തിന്റെ കവിത

 കാവ്യഭാഷയുടെ കാരംസ് കളം

അയ്യപ്പത്ത് അടിച്ചു തെറിപ്പിച്ച വിധം


പി.രാമൻ



മലയാളത്തിന്റെ കാവ്യഭാഷയുടെ പരിണാമ ചരിത്രത്തിലെ പ്രധാന ശബ്ദങ്ങളിൽ ഒന്നാണ് കവി മാധവൻ അയ്യപ്പത്തിന്റേത്. ഓരോ കാലവും ഒരു പൊതു കാവ്യഭാഷ സൃഷ്ടിക്കും. തന്റെ കാലത്തിന്റെ പൊതുകാവ്യഭാഷയെ തകർത്ത് ഒരു പുതിയ ഭാഷക്കും ആവിഷ്കാര രീതിക്കുമായി പരിശ്രമിച്ച കവിയാണ് അദ്ദേഹം.


ആഖ്യാനപരതയുടെയും ഭാവഗീതപരതയുടെയും അടരുകൾ ചേർന്നതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ പൊതു കാവ്യഭാഷ മലയാളത്തിൽ. ഈ രണ്ടടരുകളിലും ഇടപെട്ട് ഇളക്കിമറിച്ച കവിതയാണ് അയ്യപ്പത്തിന്റേത്. കാവ്യാംഗങ്ങൾ ഇണങ്ങിച്ചേരുമ്പോഴുണ്ടാകുന്ന സമഗ്രതയാണ് ഈ രണ്ടു ധാരകളിൽ പെട്ട കവിതകളുടെയും സാമാന്യസ്വഭാവം. ഉചിതമായ ബിംബങ്ങൾ, വാക്കുകൾ, വാക്യങ്ങൾ, ഈണങ്ങൾ, താളങ്ങൾ, ഭാവങ്ങൾ, ആശയങ്ങൾ തുടങ്ങിയവ ഒന്നിക്കുമ്പോഴുണ്ടാകുന്ന മേളനലയമാണത്. 


കവിതയിലെ ഈ മേളന ലയത്തെ തകർത്ത് പുതിയൊരു ക്രമീകരണം സാധ്യമാണോ എന്നന്വേഷിച്ച എഴുത്തുകാരനാണ് മാധവൻ അയ്യപ്പത്ത്. ചിന്നിച്ചിതറലിന്റെ കലക്കുവേണ്ടിയ ഈ അന്വേഷണം ജനപ്രിയമാകയില്ല എന്നതുറപ്പാണല്ലോ. ഒരു കാരംസ് ബോർഡിൽ കളിക്കാൻ വേണ്ടി ചേർത്തു വച്ച കോയിൻസുകളുടെ ഒത്തൊരുമിപ്പാണ് നമ്മുടെ കവിതയിലെ സമഗ്രതാ മൂല്യമെങ്കിൽ ആ കോയിനുകളെ സ്ട്രൈക്കർ കൊണ്ട് അടിച്ചു ചിതറിച്ച ആ തെറിപ്പാണ് അയ്യപ്പത്തിന്റെ കാവ്യഭാവുകത്വം. രേഖീയമായ ആഖ്യാനപരതയേയും കൂർത്തു കൂർത്തു വരുന്ന ഭാവഗീതപരതയേയും അയ്യപ്പത്തിന്റെ കവിത തെറിപ്പിച്ചു കളഞ്ഞു.


 ചിന്നിച്ചിതറിക്കലിന്റെ ഈ കലാപരീക്ഷണത്തിനു പിന്നിൽ ടി.എസ്.എലിയറ്റിനെപ്പോലുള്ള പാശ്ചാത്യ ആധുനികരുടെ സ്വാധീനം ഉണ്ടെന്നതു സത്യമെങ്കിലും മലയാളത്തിന്റെ സഹജതയോടെയാണ് അദ്ദേഹം ആ തെറിപ്പിനു മുതിർന്നത്.  ഭാഷാപരമായ ഈ സഹജതയുടെ കാരണം സമകാലത്തെ കേരളീയമായ അനുഭവത്തിൽ നിന്നു കൊണ്ടാണ് അദ്ദേഹം എഴുതിയത് എന്നതു തന്നെ. 

 

കേരളത്തിന്റെ സാമൂഹ്യക്രമത്തിൽ ആദ്യമായി മാറ്റങ്ങൾ വന്ന കാലമായിരുന്നു 1950-കൾ. നൂറ്റാണ്ടുകൾ നിലനിന്ന ഫ്യൂഡലിസത്തിന്റെ മരണമണി മുഴങ്ങിത്തുടങ്ങിയ കാലം. മൂല്യവ്യവസ്ഥ മാറി മറിഞ്ഞു. പഠിച്ച് പുതിയ പണികൾ തേടി ചെറുപ്പക്കാർ ഫ്യൂഡൽ ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിലെത്തി. ആ സംഭ്രമകാലത്തിന്റെ മൊസൈക്ക് കാവ്യഭാഷയാണ് മാധവൻ അയ്യപ്പത്ത് തന്റെ മണിയറക്കവിതകളിൽ സൃഷ്ടിച്ചത്. സംക്രമ ഘട്ടത്തെ ഓർമ്മിപ്പിക്കാൻ ഗദ്യവും പദ്യവും അദ്ദേഹം ഇടകലർത്തി. മലയാളത്തിന്റെ ഈണങ്ങളും താളങ്ങളും ഗദ്യത്തോടൊപ്പം അദ്ദേഹം ഉപയോഗിച്ചു. കാലത്തിന്റെ കലങ്ങിമറിച്ചിൽ തെളിഞ്ഞ് വ്യക്തത കൈവന്നതോടെ, ആധുനികതയുടെ കാവ്യഭാഷയും പ്രമേയങ്ങളും വ്യക്തരൂപം കൈവരിച്ചതോടെ ഈ കവി ഏറെക്കുറെ എഴുത്തിൽ നിന്നു പിൻവാങ്ങുകയും ചെയ്തു.


പുതിയ കാലത്ത് പുതിയ ക്രമീകരണങ്ങളും വിന്യാസങ്ങളും ഭാഷയിൽ സാധ്യമാണോ എന്നന്വേഷിച്ചു പോകേണ്ടയാളാണ് കവി എന്ന് മാധവൻ അയ്യപ്പത്ത് എന്നെപ്പോലുള്ള പിൽക്കാല കവികളെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. പുതുവിന്യാസങ്ങൾ തേടലാണ് അദ്ദേഹത്തിന്റെ കാവ്യഭാഷ. അന്വേഷണം തന്നെയാണ് അയ്യപ്പത്തിന്റെ കവിതയുടെ മുഖ്യപ്രമേയവും. കവി എന്ന നിലയിൽ ഏറെക്കുറെ നിശ്ശബ്ദനായതിനു ശേഷവും ഈ അന്വേഷണം അദ്ദേഹം മറ്റൊരു വിധത്തിൽ തുടർന്നു. അതിന്റെ തെളിവാണ് ധർമ്മപദം പോലുള്ള പരിഭാഷാകൃതികൾ.



Tuesday, January 18, 2022

കുട്ടിയും തള്ളയും

 കുട്ടിയും തള്ളയും




നിങ്ങൾ മരിക്കും ദിവസം - അമ്മേ

പൂമ്പാറ്റ പോലെ ഞാൻ പാറും


രാജ്യം സ്വതന്ത്രമാകും പോൽ - അന്നു

ഞാനും സ്വതന്ത്രമായ് തീരും.


പൂമ്പാറ്റയല്ലല്ല പൂക്കൾ - തന്നെ

യീ വല്ലി വിട്ടു പറക്കും.



തെറ്റീ നിനക്കുണ്ണീ ചൊല്ലാം - നിന്നെ

വിട്ടു മരിച്ചു ഞാനെന്നാൽ


യക്ഷിയായ് നിന്റെയരികിൽ - തിരി -

ച്ചെത്തും കോമ്പല്ലിനാൽ കോർക്കും.


നിന്റെ സ്വതന്ത്രരാജ്യത്തിൻ - മുഴു -

ച്ചോര കുടിച്ചു വറ്റിക്കും.


വല്ലിമേലിറ്റിറ്റു നിൽക്കും - ചില

തുള്ളികളെൻ നെടുവീർപ്പാൽ


പൂമ്പാറ്റകളായ് പറന്നു - യർന്നെൻ

യക്ഷിക്കിരീടമായ് മാറും.

വാക്കിനു വേഗം കൂട്ടുക

 വാക്കിനു വേഗം കൂട്ടുക



വാഹനമോട്ടാനറിയാത്തവനേ

വാക്കിനു വേഗം കൂട്ടൂ നീ

പണ്ടേപ്പോലെപ്പൊരിവെയിലത്തൊരു

ബസ്സിൽ നിരങ്ങിച്ചെന്നെത്താൻ

വയ്യിനിയെന്നു തോന്നുന്നെങ്കിൽ

വാക്കിനു വേഗം കൂട്ടൂ നീ

ചെന്നെത്തേണ്ടും ചടങ്ങിലെല്ലാം

വാക്കിലിരമ്പിയെത്തൂ നീ

കല്യാണത്തിന്, മരിപ്പിനെല്ലാം

വാക്കിലിരമ്പിയെത്തൂ നീ

വാക്കിനു വേഗം കൂട്ടാൻ വയ്യേൽ

ചത്തു തുലഞ്ഞു പോകൂ നീ.

അമ്പതിൽ

 അമ്പതിൽ



1


കെട്ടിടത്തിന്റെ

രണ്ടാം നില.


അമ്പതാം വയസ്സിലെ

രണ്ടാം ഏകാന്തത.


2


ഒന്നാം ഏകാന്തത

ചെറുപ്പത്തിലെപ്പൊഴോ

നമ്മുടെ കൈപ്പിടിയിലല്ലാത്ത

കാറ്റു പോലെ

ആർത്തലച്ചു വന്നു പോയ ശേഷം

അമ്പതിലിപ്പോൾ

രണ്ടാം ഏകാന്തത


ഇതു പക്ഷേ

കൈപ്പിടിയിൽ

ഒരു വിത്തുപോലെടുക്കാം.

കാറ്റ് അതിനകത്തു ചുഴികുത്തുന്നത്

ഉള്ളം കയ്യിലനുഭവിക്കാം.

നട്ടു വളർത്തി തണലാക്കാം.

സംസാരിച്ചിരിക്കാൻ ഒരു കഥാപാത്രമാക്കാം.


കൈവിട്ടാലും കാര്യമില്ല

വീണേടത്തു മുളച്ചുയരും


3


ഫ്ലഷു ചെയ്തില്ലേ എന്നുറപ്പുവരുത്താൻ

രണ്ടാമതും ഓടുന്നതു പോലെ


അമ്പതാം വയസ്സിലെ

രണ്ടാം ഏകാന്തത.


Sunday, January 16, 2022

മഹത്തായ വിഷയങ്ങളിലേക്ക് ഈച്ച അരിച്ചെത്തുന്നതെങ്ങനെ?

 മഹത്തായ വിഷയങ്ങളിലേക്ക്

ഈച്ച അരിച്ചെത്തുന്നതെങ്ങനെ?



പി.രാമൻ.




മലയാള കവിതാ പുസ്തകങ്ങളിലെ അക്ഷരവലിപ്പം 25 കൊല്ലം മുമ്പ് ഞാനൊരു യുവാവായിരുന്ന കാലത്തു നിന്ന് കൂടിയിട്ടുണ്ട് ഇന്ന്. കണ്ണു പിടിക്കാത്ത മധ്യവയസ്കനായ എനിക്ക് ഈ വലിപ്പമാറ്റം ആശ്വാസകരവുമാണ്. വായനക്കാർ മധ്യവയസ്ക്കരാവുന്നതിനനുസരിച്ച് കൂടിക്കൂടി വരുന്നതാവാം മലയാള കവിതാ പുസ്തകങ്ങളിലെ അക്ഷര വലിപ്പം. കാഴ്ച്ചയുള്ള ചെറുപ്പക്കാർ പുസ്തക രൂപത്തിലല്ല സ്ക്രീനിലാണ് കവിത വായിക്കുന്നത് എന്ന നിരീക്ഷണത്തിൽ കഴമ്പുള്ളതു കൊണ്ടുമാവാം. തമിഴ് കഷ്ടപ്പെട്ടു വായിക്കാൻ പഠിച്ച എനിക്കാകട്ടെ കവിതാ പുസ്തകങ്ങളിലെ അക്ഷര വലിപ്പക്കുറവ് അസ്വസ്ഥതയുണ്ടാക്കുന്നു. ലെൻസു വെച്ച് വായിക്കണമെന്നു തോന്നുന്നു. കാലച്ചുവട് പ്രസിദ്ധീകരണങ്ങളുടെയെങ്കിലും ലെറ്റർ സൈസ് ഒരല്പം കൂട്ടണേ എന്നു സുകുമാരൻ സാറോട് അപേക്ഷിക്കാൻ തോന്നുന്നു. എന്നാൽ പിന്നാലെ വരുന്ന ഒരു വിചാരം എന്നെ അടക്കുന്നു. ചെറുപ്പക്കാർ ധാരാളമായി രസിച്ചു വായിക്കുന്നുണ്ടാവണം തമിഴ് കവിതാപുസ്തകങ്ങൾ. അതുകൊണ്ടാവണം യുവാക്കളുടെ കണ്ണിനു പാകത്തിന് തമിഴ് കവിതാ പുസ്തകങ്ങളിൽ ഇങ്ങനെ കുനു കുനു അക്ഷരങ്ങൾ. മധ്യവയസ്കനായ ഞാൻ പോലും ഇശൈയുടെ കവിത രസിച്ചു വായിക്കുന്നു. ഇശൈയുടെ എട്ടു കവിതാ സമാഹാരങ്ങളിലെയും ഉറുമ്പക്ഷരങ്ങളോട് എന്റെ കാഴ്ച്ച പൊരുത്തപ്പെട്ടിരിക്കുന്നു. അയൽഭാഷയിൽ, സഹോദര ഭാഷയിൽ എന്താണ് ഇപ്പോൾ എഴുതപ്പെടുന്നത് എന്നത് പരസ്പരം അറിയാൻ കഴിയുക പ്രധാനമാണ്. ആ അറിവിന് തീർച്ചയായും പരിമിതിയുണ്ടാവും. ആ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടു വേണം ഇശൈ കവിതയെക്കുറിച്ചും തമിഴ് കവിതയെക്കുറിച്ചുമുള്ള എന്റെ ഈ അയൽനോട്ടത്തെ കാണാൻ എന്ന് വിനയപൂർവം പറഞ്ഞുകൊള്ളട്ടെ.


ഉറുമ്പിൽ നിന്ന് നമുക്ക് ഈച്ചയിലേക്കു വരാം. മഹത്തായ വിഷയങ്ങൾക്കുമേൽ ഈച്ചയായിരിക്കുന്നതിന്റെ ആനന്ദമാണ് എനിക്ക് ഇശൈക്കവിത. മഹത്തായ വിഷയങ്ങളോടു പൊതുവേ ധാരാളം പ്രതിപത്തിയുള്ള ജനതയാണ് മലയാളികൾ.വിഷയാസക്തർ എന്നു പറയാം. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ അതതു കാലത്തെ പ്രധാന ചർച്ചാവിഷയങ്ങളെല്ലാം കവിതയിൽ കൊണ്ടുവരാൻ മലയാളികൾ ഏതു കാലത്തും പരിശ്രമിച്ചു വന്നിട്ടുണ്ട്. ഒരേ സമയത്ത് ഒരേ വിഷയത്തെപ്പറ്റി നിരവധി കവികൾ തുടർച്ചയായി എഴുതിക്കൊണ്ടിരിക്കുന്നതും മലയാളത്തിൽ സാധാരണ കണ്ടുവരുന്നതാണ്. വലിയ പ്രമേയങ്ങൾ വളരെ ഗൗരവപൂർണ്ണമായി ആവിഷ്കരിക്കുന്നതിന്റെ മസിലു പിടുത്തം മലയാള കാവ്യഭാഷയിൽ പൊതുവേയുണ്ടെന്നു പറയാം. അരാജകത, അസംബന്ധം, നിസ്സാരത തുടങ്ങിയവ പോലും അങ്ങനെ മസിലുപിടിച്ചു പൊക്കാനാണ് ഞങ്ങൾക്കിഷ്ടം. അയനസ്ക്കോയുടെ ഏതോ അസംബന്ധ നാടകത്തിൽ ഒരു ചെറിയ പാനപാത്രം നാലുപേർ ചേർന്ന് ചുമന്നുകൊണ്ടുപോകുന്ന പോലെ. ആകയാൽ, മഹത്തായ വിഷയങ്ങൾക്കുമേൽ ഈച്ചയായിരിക്കുന്നതിന്റെ ആനന്ദം എന്നതിലെ മഹത്തായ വിഷയം ഞങ്ങൾക്ക് മനസ്സിലാവും. ഈച്ചയെപ്പോലുള്ള ചെറു പ്രാണികളിലും ആധുനികതക്കു ശേഷമുള്ള മലയാള കവിത പ്രത്യേക താല്പര്യം കാണിച്ചിട്ടുണ്ട്. മുഖ്യധാര മാറ്റിവെച്ച, അരികുവൽക്കരിച്ച ചെറിയ ശബ്ദങ്ങൾ എന്നത് ഞങ്ങളുടെ വലിയ വിഷയങ്ങളിലൊന്നു തന്നെയാണ്. ഭൂതക്കണ്ണാടി വെച്ച് ചെറുതിനെ വലുതായിക്കാണാൻ ഞങ്ങൾ പരിശീലിച്ചു കഴിഞ്ഞു. അതായത് ഈച്ചയും മഹത്തായ വിഷയം തന്നെ. ആകയാൽ മഹത്തായ വിഷയങ്ങൾക്കു മേൽ ഈച്ചയായിരിക്കുന്നതിന്റെ ആനന്ദം മലയാളത്തിൽ കിട്ടാത്ത ഒരു വായനാനുഭവമാണ്.


ഞാൻ പറഞ്ഞു വന്നത് മലയാളിയുടെ കാവ്യസംസ്ക്കാരവുമായി ബന്ധപ്പെട്ട ചില വിമർശനങ്ങളാണ്. മഹത്തായ വിഷയങ്ങൾക്കു മേൽ ഈച്ചയായിരിക്കുന്നതിന്റെ ആനന്ദം എന്ന ഇശൈ കവിതാനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു മലയാളി എന്ന നിലയിലാണിതു പറയുന്നതും. ആനന്ദം എന്നത് ഞങ്ങൾ പൊതുവേ ഒരു കവിതയിൽ നിന്നു പ്രതീക്ഷിക്കുന്ന വൈകാരികാനുഭവമല്ല. ആധുനികത തന്നെ അതു പഠിപ്പിച്ചിട്ടുണ്ട് - ആനന്ദത്തിനെതിരായ ആ പാഠം. ആനന്ദത്തെ ഒരു ഉപരിവർഗ്ഗമൂല്യമായിട്ടാണ് ആധുനികതക്കു ശേഷവും ഞങ്ങൾ കണ്ടുവരുന്നത്. ഇശൈക്കവിതകളാവട്ടെ, തീർത്തും അപ്രതീക്ഷിതമായി പെട്ടെന്നെത്തിപ്പെടുന്ന ആനന്ദാനുഭവങ്ങളുടെ സ്വർഗ്ഗങ്ങൾ വായനക്കാർക്കു തുറന്നുതരുന്നു. ചിലപ്പോൾ കൊടിയ വേദനയുടെ നരക പാതാളങ്ങളും. സ്വർഗ്ഗ നരകങ്ങളുടെ ഉയർച്ചതാഴ്ച്ചകളും അവയെ നേരിടുന്ന മനുഷ്യന്റെ നിത്യജീവിത സാധാരണതയും മുഖാമുഖം നിൽക്കുന്നതിന്റെ നാടകീയഭംഗിയുണ്ട് ഇശൈ കവിതകൾക്ക്.


മുകളിൽ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കും മുമ്പ് എനിക്കു പരിചയമുള്ളിടത്തോളം തമിഴ് കവിതാ പശ്ചാത്തലത്തിലും ഇശൈയുടെ ഇടം നിർണ്ണയിക്കേണ്ടതുണ്ട്. ഏകദേശം രണ്ടായിരാമാണ്ടു വരെ തമിഴ് കവിത മലയാളി വായനക്കാരുടെ പരിഗണനാ വിഷയമേ ആയിരുന്നില്ല. ആറ്റൂർ രവിവർമ്മയുടെയും ജയമോഹന്റെയും ഇടപെടലുകളാണ് ഈ സ്ഥിതിയിൽ മാറ്റമുണ്ടാക്കിയത്. ആറ്റൂരിന്റെ പുതുനാനൂറ് പരിഭാഷയും ജയമോഹൻ മുൻ കയ്യെടുത്തു നടത്തിയ തമിഴ്-മലയാള കവി സംഗമങ്ങളും പരസ്പരം അറിയാൻ വഴി തെളിയിച്ചു. ഇശൈ എന്ന കവിയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നതും ജയമോഹൻ പറഞ്ഞിട്ടു തന്നെ. എങ്കിലും പൊതുവേ ഇന്നും തമിഴ് കവിതക്ക് മലയാളത്തിൽ സ്വീകാര്യത കുറവാണ്. തമിഴ് കവിതക്ക് എന്നല്ല ഫിക്ഷനു പോലും ഇവിടെ ആസ്വാദകർ വിരളം. പുതുമൈപ്പിത്തൻ, മൗനി, തി. ജാനകിരാമൻ, ജയകാന്തൻ, കി. രാജനാരായണൻ എന്നിവരുടെയൊന്നും കൃതികൾക്ക് വേണ്ടത്ര ആസ്വാദകശ്രദ്ധ ലഭിച്ചിട്ടില്ല. കേരളത്തിൽ താമസിച്ച് എഴുയിട്ടു പോലും അ.മാധവന്റേയോ നീല പത്മനാഭന്റെയോ നകുലന്റേയോ സുകുമാരന്റെയോ കൃതികൾ ഇവിടെ വലിയ ചർച്ചയായിട്ടില്ല.(സുന്ദരരാമസ്വാമിയുടെ ജെ.ജെ. ചില കുറിപ്പുകൾ മാത്രമാണ് കുറച്ചൊക്കെ ചർച്ച ചെയ്യപ്പെട്ട ഒരു കൃതി) പരസ്പരമുള്ള ഭാവുകത്വപരമായ, വേദനാജനകമായ ഈ അകലത്തിന്റെ കാരണം വിശദമായി പഠിക്കപ്പെടേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.


 മലയാളിക്കു പൊതുവേ മലയാളത്തിലുള്ളതു പോലുള്ള അതേ തരം കവിതകൾ ഇറക്കുമതി ചെയ്യാനാണ് താല്പര്യം. (കവിതയുടെ കാര്യത്തിൽ തമിഴർക്കുമത് അങ്ങനെത്തന്നെ എന്നാണ് തോന്നിയിട്ടുള്ളത്) ഉച്ചസ്ഥായിയിൽ പാട്ടായും പ്രസംഗമായും അയഞ്ഞ സംസാര രീതിയിലും  ആശയ വിളംബരം നടത്തുന്ന, മൂല്യങ്ങളും സാമൂഹ്യപ്രതികരണക്ഷമതയും ഉയർത്തിപ്പിടിക്കുക മുഖ്യ ലക്ഷ്യമാക്കുന്ന, തരം കവിതകൾക്കാണ് കേരളത്തിൽ ഇപ്പൊഴും മാർക്കറ്റ്. ഇശൈയേയോ കണ്ടരാതിത്തനേയോ ശങ്കരരാമസുബ്രഹ്മണ്യനെയോ പോലുള്ള കവികളെ ഉൾക്കൊള്ളാൻ മലയാളി ഭാവുകത്വത്തിന് പൊതുവേ ഇപ്പോഴും പ്രയാസം തന്നെ. ദളിത് കവിത, ഫെമിനിസ്റ്റ് കവിത തുടങ്ങിയ പൊതു പരികല്പനകൾ വന്ന ശേഷമാണ് ആ ധാരകളിൽ പെട്ട ചില തമിഴ് കവികളെ മലയാളികൾ ശ്രദ്ധിച്ചത്. മറിച്ച് പാട്ടുകവിത എന്നു വിളിച്ച് മൊത്തം മലയാളകവിതകളെയും മുൻ ധാരണയോടെ മാറ്റി നിർത്തുന്ന പ്രവണത തമിഴ് സാഹിത്യാന്തരീക്ഷത്തിലുമുണ്ട്. മലയാള കവിതയുടെ ചൊൽ പാരമ്പര്യത്തിന് സംഗീതവുമായല്ല ബന്ധമെന്നും സംഘം കവിതയുടെ ചൊൽ വടിവിലേക്കാണ് (പാട്ടല്ല ചൊല്ലൽ) അതിന്റെ വേരിറങ്ങിപ്പോകുന്നതെന്നും മലയാളത്തെ സംബന്ധിച്ചിടത്തോളം തമിഴ് വായനക്കാർ തിരിച്ചറിയേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. പദങ്ങളോടൊപ്പമുള്ള പ്രത്യയങ്ങൾ എടുത്തു കാണിക്കുന്ന തരത്തിൽ അയഞ്ഞ വ്യാകരണഘടനയുള്ള മലയാളത്തെ മുറുക്കമുള്ള കാവ്യഭാഷയാക്കാൻ കാവ്യാത്മകമായ താളങ്ങളും വൃത്തങ്ങളും സഹായിക്കുന്നുണ്ട് എന്നതും കാണണം. ശ്രവ്യഭാവനക്ക് (auditory imagination) കാവ്യകലയിൽ അടിസ്ഥാനപരമായ പ്രാധാന്യവുമുണ്ടല്ലോ. ഇത്തരം വിഷയങ്ങളിൽ പരസ്പരമുള്ള പരിഹാസത്തിന്റെ പുറന്തോട് ഊരി വലിച്ചെറിഞ്ഞ് ഓരോ ഭാഷയുടെയും സാംസ്ക്കാരികവും ഭാഷാശാസ്ത്രപരവും സാമൂഹ്യവുമായ പശ്ചാത്തലം ഉൾക്കൊണ്ടുള്ള അനുഭാവപൂർണ്ണമായ വായനയിലൂടെയേ ഈ സഹോദര ഭാഷാ കവിതകൾക്ക് തമ്മിൽ മനസ്സിലാക്കാൻ കഴിയൂ. നിർഭാഗ്യവശാൽ തമിഴ് കവിതയിൽ ഇപ്പോൾ എന്തെല്ലാം നടക്കുന്നു എന്നറിയാൻ മലയാള കവികൾക്കോ മലയാള കവിതയിൽ ഇപ്പോൾ നടക്കുന്നതറിയാൻ തമിഴ് കവികൾക്കോ വലിയ താല്പര്യമൊന്നും കാണാറില്ല. എല്ലാ തമിഴ് കവിതകളും തുറക്കാൻ ഒരൊറ്റ താക്കോലാണെന്ന് മലയാള കവികളും തിരിച്ച് എല്ലാ മലയാള കവിതകളും തുറക്കാൻ ഒരൊറ്റ താക്കോൽ മതിയെന്ന് തമിഴ് കവികളും കരുതുന്നതായി ഞാൻ വിചാരിക്കുന്നു. ഈ രണ്ടു താക്കോലുകളെച്ചൊല്ലിയും ഇരു കൂട്ടർക്കും പരസ്പരം തീരെ മതിപ്പുമില്ല. രചനാ രഹസ്യം പിടികിട്ടി എന്ന് പരസ്പരം കരുതുന്നതിനു പകരം അയൽക്കവിതയിലെ സവിശേഷതകളും വൈവിധ്യങ്ങളും അടുത്തറിയാനുള്ള ശ്രമമാണ് നടത്തേണ്ടത്.


 കാല്പനിക പ്രവണതകളെ പരമാവധി വകഞ്ഞുമാറ്റിക്കൊണ്ടും കാവ്യഭാഷയെ സംസാരിക്കുന്ന ഗദ്യഭാഷയാക്കിയും നിത്യജീവിതത്തിലെ ചെറു ചെറു സന്ദർഭങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടും സംഘത്തമിഴ് കവിതാ സംസ്ക്കാരം ഉൾക്കൊണ്ടുമാണ് 1960 മുതലുള്ള തമിഴ് കവിത മുന്നോട്ടു പോയത്. ഭാരതിക്കു ശേഷം ന. പിച്ചമൂർത്തി, ക. ന.സു തലമുറയും (1960-നു മുമ്പ്) പിറകേ സുന്ദരരാമസ്വാമി, ജ്ഞാനക്കൂത്തൻ,നകുലൻ, പ്രമിൾ തലമുറയും തുടർന്ന് കല്യാൺജി, ദേവദേവൻ, ദേവതച്ചൻ, കലാപ്രിയ, പഴമല, വിക്രമാദിത്യൻ തുടങ്ങിയവരുടെ നിരയും തമിഴ് കവിതയെ അടിമുടി ആധുനികീകരിച്ചു. എഴുപതുകൾക്കൊടുവിലും എൺപതുകളുടെ തുടക്കത്തിലും ആത്മാനാം, സമയവേൽ, സുകുമാരൻ, സുഗന്ധി സുബ്രഹ്മണ്യൻ എന്നിവരുടെ തലമുറ വൈകാരികതക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടെഴുതി. ദർശനപരമോ വിചാരപരമോ ആയ ഉണർവിനേക്കാളും രാഷ്ട്രീയവും വൈകാരികവുമായ ഉണർവ് ഈ തലമുറയുടെ സവിശേഷതയാണ്. ഭാഷ പക്ഷേ അപ്പോഴും മുറുകിത്തന്നെയിരുന്നു. ഇവരിൽ സമയവേൽ പ്ലെയിൻ പോയട്രി നേരത്തേ തന്നെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൊതുവേ, കാവ്യബിംബങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന രീതിയും തുടർന്നു. തൊണ്ണൂറുകളിൽ മനുഷ്യപുത്രനുൾപ്പെട്ട തലമുറയിലെത്തുമ്പോൾ കാവ്യഭാഷ കൂടുതൽ അയയുന്നു. "ഇവിടെ ആരുമില്ല, നിങ്ങൾക്കു പോകാം" എന്ന അതിസാധാരണ വാക്യം പോലും എൻ കല്ലറൈ വാചകം എന്നൊരു ശീർഷകത്തിനു കീഴിലെത്തുമ്പോൾ കവിതയായി സ്വീകരിക്കപ്പെടുന്നു. ഭാഷാ പരമായ അയവും വൈകാരിക തീഷ്ണതയും സുഗന്ധി സുബ്രഹ്മണ്യനു ശേഷം സജീവമായ തമിഴ് പെൺകവിതയുടെയും മുഖമുദ്ര തന്നെ. നൂറ്റാണ്ടുകളുടെ നിശ്ശബ്ദതയെ മുറിച്ചു കടന്നുവന്നതിന്റെ തീവ്രതയാകെ എൺപതുകൾ തൊട്ടുള്ള തമിഴ് പെൺകവിതയിൽ അനുഭവിക്കാൻ കഴിയും.


ഭാഷയിലും ദർശനത്തിലും ഏറിയും കുറഞ്ഞുമുള്ള ലാഘവപ്രകൃതം അഥവാ കളിമട്ട് തൊണ്ണൂറുകൾക്കൊടുവ് തൊട്ടുള്ള തമിഴ് കവിതയിൽ കാണാം. ലാഘവ പ്രകൃതം, കളിമട്ട് തുടങ്ങിയ വാക്കുകളാണ്, ഹാസ്യം എന്ന വാക്കല്ല ഇവിടെ ചേരുക. കുട്ടികളെ മുൻ നിർത്തി മുകുന്ദ് നാഗരാജ് എഴുതിയ ആദ്യകാല കവിതകൾ തൊട്ട് ആ മാറ്റം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ശങ്കരരാമസുബ്രഹ്‌മണ്യൻ, ഇളങ്കോ കൃഷ്ണൻ, റാണി തിലക് , കണ്ടരാതിത്തൻ എന്നിവരിലെല്ലാം പല ഏറ്റിറക്കങ്ങളോടെ, വൈവിധ്യത്തോടെ ഈ മാറ്റം ഭാഷയിലും വീക്ഷണത്തിലുമുണ്ട്. ഉദാഹരണത്തിന് ഈ ലാഘവത്വത്തെ പൗരാണികതയോട് അഭിമുഖം നിർത്തുന്നു കണ്ടരാതിത്തൻ കവിത. ഈ വ്യത്യാസത്തിന്റെ പൂർണ്ണതയാണ് ഇശൈക്കവിത. ഇശൈക്കവിതയിലെ ഈ വ്യത്യാസത്തിന്റെ ചില സവിശേഷകളാണ് തുടക്കത്തിൽ എടുത്തു പറഞ്ഞത്.


ഞാനാദ്യം ശ്രദ്ധിച്ച ഇശൈക്കവിതകൾ ആത്മഹത്യക്കൊരുങ്ങിയവൻ, ഡമ്മി ഇശൈ, ഒരിടത്തു നാലഞ്ചു രാജാക്കന്മാർ, ഓർമ്മയിൽ വീടുള്ള മനുഷ്യൻ തുടങ്ങിയവയാണ്. കുടുംബ ഫോട്ടോയിൽ നിന്ന് തന്നെ മുറിച്ചു മാറ്റാൻ ശ്രമിക്കുന്ന ആത്മഹത്യാശ്രമക്കാരൻ കൈകോർത്തു നിൽക്കുന്ന അനിയത്തിയുടെ ചൂണ്ടുവിരൽത്തുമ്പ് തടയാൻ കഴിയാതിരിക്കുന്നതാണല്ലോ അതിന്റെ സന്ദർഭം. അതിഗൗരവത്തോടെയുള്ള ആ പ്രവൃത്തി പതുക്കെ ഒരു കളിയായി മാറിയേക്കും. ഇശൈക്കവിതകളിലെ കളിമട്ട് തുടങ്ങുന്നത് വൈകാരികതയിൽ നിന്നാണ്. പലപ്പോഴും അതിവൈകാരികതയിൽ നിന്നും വൈകാരിക സമ്മർദ്ദങ്ങളിൽ നിന്നും. അല്ലാതെ വൈചാരികതയിൽ നിന്നല്ല. ബൗദ്ധികമായ ലീലയല്ല അത്. ഇത് പ്രധാനപ്പെട്ട ഒരു വ്യത്യാസമാണ്. മലയാള ആധുനിക കവിതയിൽ കളിമട്ട് വൈചാരികതയോട് , ബുദ്ധിപരതയോട് ബന്ധപ്പെട്ടാണ് ധാരാളമായി പ്രയോഗിച്ചിട്ടുള്ളത്. തമിഴ് ആധുനിക കവിതയിലുമതെ, വികാരലോകമല്ല വിചാരലോകമാണ് കളിമട്ടിന് കൂടുതൽ ഇണങ്ങിയിട്ടുള്ളത് എന്നു തോന്നിയിട്ടുണ്ട്. എന്നാൽ ഇശൈയുടെ ഡമ്മി ഇശൈ എന്ന കവിതയിൽ വൈകാരികമായ അനിവാര്യതയുടെ സമ്മർദ്ദം കൊണ്ടാണ് , ബുദ്ധിപരമായ ആവശ്യം കൊണ്ടല്ല, ഡമ്മി ഇശൈയെ സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന്, ഇശൈയുടെ പുസ്തകപ്രകാശനത്തിന് മക്കളെ വീട്ടിൽ തനിച്ചാക്കി ചെന്നൈയിലേക്കു പോന്ന ഞങ്ങൾക്ക് ഡമ്മികളെ ഉണ്ടാക്കി അവിടെ നിർത്തിപ്പോരിക ആവശ്യമാണ്. ഓർമ്മയിൽ വീടുള്ള മനുഷ്യനിലുമുണ്ട് വൈകാരിക സമ്മർദ്ദങ്ങളുടെ ആ കളം, ഇപ്പോൾ പൊട്ടിത്തെറിക്കും മട്ടിലുള്ള ഒരു പുകക്കുഴൽ. വൈകാരിക സമ്മർദ്ദങ്ങളുടെ ലോകത്തേക്കാണ് തന്റെ പാരഡിക്കളിയുമായി ഇശൈ ആ കവിതയിൽ കടന്നുവരുന്നത്. കുട്ടിയുടെ ഇഷ്ടപ്പെടായ്കയിൽ നിന്നു തുടങ്ങുന്ന പരിചിതമായതിനെ മാറ്റിമറിക്കുന്ന കളിയാണ് ഒരിടത്തു നാലഞ്ചു രാജാക്കന്മാരിൽ കാര്യമായി മാറുന്നത്. ഒരു വാക്യത്തെ മാറ്റിമറിക്കുന്ന കളി രാഷ്ട്രീയ പ്രവർത്തനമായി മാറുകയാണ് ആ കവിതയിൽ. ഭാഷയിൽ കളിമട്ടിൽ ഇടപെടുന്നതിന്റെ പ്രാധാന്യം, രാഷ്ട്രീയം, ഈ കവിത മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇവിടെയും എല്ലാം തുടങ്ങുന്നത് കുട്ടിയുടെ ഇഷ്ടപ്പെടായ്ക - രുചിക്കായ്ക - യിൽ നിന്നാണ്. അതൊരു വികാരാനുഭവമാണ്.


 ഇശൈയുടെ കവിതകൾ തുടർന്ന് കൂടുതലായി വായിച്ചു വന്നപ്പോൾ ഒരലസ നടത്തം, വെറും നോട്ടം, പെട്ടെന്നു തുറന്നു കിട്ടുന്ന സ്വർഗ്ഗത്തിലോ നരകത്തിലോ പ്രവേശിച്ചു മുഴുകുന്നതിന്റെ നിറവ് സമൃദ്ധമായി ആ കവിതകളിൽ അനുഭവിക്കാൻ തുടങ്ങി. തുറന്നു കിട്ടുന്ന സ്വർഗ്ഗ നരകങ്ങളേക്കാൾ അവയിലേക്കുള്ള നടന്നെത്തലിന്റെ ലാഘവമാണ്, ആ കളിമട്ടും എത്തിച്ചേരുന്ന കൊടുമുടിയും തമ്മിലെ അഭിമുഖീകരണമാണ് എനിക്കു ഹരം. അതേ ഹരം പലർക്കുമുണ്ടെന്നു മനസ്സിലായി സുകുമാരൻ സാറിന്റെ ഈ കവിത വായിച്ചപ്പോൾ.


നടത്തം

(കവി ഇശൈക്ക്)



മഹാകവി ഇശൈ വാക്കിങ്ങിനു പോകുന്നു.


അദ്ദേഹം വാക്കിങ്ങിനു പോകുമ്പോൾ

അദ്ദേഹത്തെ താങ്ങാൻ ഭാഗ്യം കിട്ടിയ

ഈ ലോകവും വാക്കിങ്ങിനു പോകുന്നു.


ഇളം കാറ്റും പുലരൊളിയും

പുല്ലും പുഴുവും പുള്ളുകളും

മീനും നായും പൂച്ചകളും

ചിലപ്പോൾ മനുഷ്യരും

വാക്കിങ്ങിനു പോകുന്നു.


ഉടനെ

പിന്നാലെ

പിശാചും ദൈവവും പോകുന്നു.


മഹാകവി വാക്കിങ് കഴിഞ്ഞ് തിരിച്ചു വരുന്നു.


വീട്ടിലേക്കു മടങ്ങിയെത്തുമ്പോൾ

കൂടെയുള്ളതു പിശാചെങ്കിൽ

മഹാകവി കവിത എഴുതുന്നു.

ദൈവമാണെങ്കിൽ

ഇശൈ വഴക്കടിയ്ക്കുന്നു.


കോവിഡ് ലോക് ഡൗണിന്റെ തുടക്കകാലത്ത് നഗരങ്ങളിൽ നിന്ന് വിദൂരഗ്രാമങ്ങളിലേക്ക് തൊഴിലാളികൾ നടന്നു പോകുന്നതാണ് ഈ കവിയെ അസ്വസ്ഥനാക്കുന്ന ഒരു കാഴ്ച്ച. ആ കവിതയിൽ ആവർത്തിച്ചു വരുന്ന വരിയും അവർ നടക്കിറാർകൾ എന്നതാണ്.  ദീർഘദൂര നടത്തക്കാരനായ എം. ആദിനാരായണ തന്റെ വിസിറ്റിങ് കാർഡിൽ എഴുതിയ ഒരു വരി ഡേവിഡ് ഷൽമാൻ ഒരു യാത്രാ വിവരണ ഗ്രന്ഥത്തിൽ ഉദ്ധരിച്ചത് ഞാൻ ഓർക്കുന്നു : കാലുകൾ കൊണ്ടൊരു പ്രാർത്ഥനയാണു നടത്തം. പ്രാർത്ഥനയായി മാറുന്ന നടത്തം ഇശൈയുടെ പല കവിതകളിലുമുണ്ട്. നടത്തം, ഓട്ടം, കുതിപ്പ് എന്നിങ്ങനെ പല തരം വേഗങ്ങൾ കവിതയുടെ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ ഇവിടെയുണ്ട്. വേഗതയും വേഗതയെ സ്തംഭിപ്പിച്ചു നിറുത്തുന്ന പൊടുന്നനെയും ഇശൈ കവിതകളിലുണ്ട്. പൊടുന്നനെയാണ് എല്ലാം മാറുന്നത്. അപ്പർ ബർത്തിലെ കുഞ്ഞ് ഉരുണ്ടു വീഴാൻ ആയുമ്പോൾ പൊടുന്നനെ കമ്പാർട്ടുമെന്റിൽ പലരും ഒരു ഞൊടി അമ്മമാരായി മാറി കൈ വിരിച്ചു നിൽക്കുന്നു (അന്നൈയർ). വഴിയരികിലെ ചെവ്വരളിപ്പൂവ് പറിച്ചതരാൻ കിതച്ചു വരുന്ന നടത്തക്കാരനോട് അപേക്ഷിക്കുന്ന പാട്ടിക്കു വേണ്ടി പൂ പറിച്ചു കൊടുക്കുമ്പോൾ പ്രാർത്ഥനയിലേക്കയാൾ എത്തുന്നു (നറുമണം) അതേ ചെവ്വരളിപ്പൂക്കൾ പറിക്കാൻ ഓടി വന്നു ചാടുമ്പോൾ ഒരു നിമിഷം (എട്ടു സെക്കന്റ്) താൻ പറന്നല്ലോ എന്നോർത്ത് കണ്ണീർ ചൊരിയുന്നു (നൂറ്റാണ്ടിനു പിന്നിൽ). കാണുന്നതിലെല്ലാം അയാൾ ആഴുന്നു. വഴിവക്കത്തെ സാരിത്തൊട്ടിലിൽ കുഞ്ഞിനെ ആട്ടുന്ന ചെറു പെൺകുട്ടിയെ നോക്കി നോക്കി കളിക്കകത്തേക്കു ചെന്നു വീണ് ആ തുണിത്തൊട്ടിൽ തന്നെയായി മാറുന്നു. വഴിയോരത്തെ ബൈക്കിലിരുന്ന് ഭക്ഷണം കഴിക്കുന്ന കമിതാക്കളെ നോക്കി നോക്കി ഒരു വായ തനിക്കായും വാങ്ങുന്നു. ഇങ്ങനെ അനുഭവങ്ങളുടെ ആഴങ്ങളിലേക്കോ ഉയരങ്ങളിലേക്കോ നടത്തം, ഓട്ടം, കുതിപ്പ് എന്നിങ്ങനെ പല തരം വേഗങ്ങളിലൂടെ എത്തിച്ചേരുന്ന  ആഖ്യാതാവ് തന്റെ കളിമട്ടിൽ നിന്ന് വികാരച്ചുഴിയിലേക്ക് പെട്ടെന്നെത്തിപ്പെടുന്നു. വയറിന്മേലേ അരിച്ച് സഞ്ജയ് പാടുന്ന മൈക്കിനുമേലെത്തിച്ചേർന്ന ഈച്ചയെപ്പോലെ. മഹത്തായ വിഷയങ്ങൾക്കുമേൽ ഒരു ഈച്ചയായിരിക്കുന്നതിന്റെ ആനന്ദമാണ് ഏറ്റവും വലുതെന്ന് സഞ്ജയുടെ പാട്ടുകേൾക്കുന്ന ശ്രോതാവിന് ബോധ്യപ്പെടുന്നു. ശ്രോതാവിന്റെ കണ്ണീരു തന്നെയാണ് പാടുന്നത് എന്ന് ഒരു പാട്ടിൽ പാടുന്നതേത് എന്ന കവിത. കളിക്കുകയാണോ കറങ്ങുകയാണോ ചലിക്കുകയാണോ നിശ്ചലമാണോ ധ്യാനമാണോ ക്ഷോഭമാണോ എന്നൊന്നുമറിയാത്ത ആ അപ്രതീക്ഷിത നിലയിൽ കാഴ്ച്ചയും കാഴ്ച്ചക്കാരനുമെല്ലാം ഒന്നായി മാറുന്നു. ഒരു പാരമ്യവും ഒരു താഴ്‌വാരവും ഇശൈക്കവിതകളിലുണ്ട്. ഉത്സാഹം സഹിക്കാത്ത നർത്തകൻ പാട്ട് കൂട്ടിക്കൂട്ടി വെയ്ക്കുന്ന പോലെ നിലാവ് കൂട്ടിക്കുട്ടി വെച്ചുണ്ടാക്കുന്ന പാരമ്യമാണ് മധുരരാത്രി. ഭ്രാന്തന്റെ പരാധീനതകളെല്ലാം ഭ്രാന്തിന്റെ പാരമ്യത്തിൽ അപ്രസക്തമാകുന്നു(മഴയിതാ വന്നു വീശുന്നു). പേന മേശപ്പുറത്തു വക്കുന്ന അവസാനിക്കാത്ത കളിക്കൊടുവിൽ ഏകാന്തതയുടെ പാരമ്യമുണ്ട് (ജ്യോതിപ്രകാശം) രണ്ടു വായകൾക്കു ചോറൂട്ടുന്ന അമ്മയിൽ നിന്നും എണ്ണമറ്റ വായകൾക്ക് അമൃതൂട്ടുന്ന മഹാജനനിയിലേക്കുള്ള ഉയർച്ചയാണ് അമൃത് എന്ന കവിത. മഹാജനനീത്വത്തിലേക്കുള്ള അമ്മയുടെ ഉയർച്ച, ദൈവികതയിലേക്കുള്ള മനുഷ്യന്റെ ഉയർച്ച തന്നെ. അസാധാരണ കർമ്മത്തിലൂടെയല്ല പരമമായ സാധാരണത്വത്തിലൂടെയാണ് കുഞ്ഞിനെ ചോറൂട്ടുന്ന അമ്മ മഹാജനനീത്വത്തിലേക്ക് ഉയരുന്നത്. അസാധാരണ കർമ്മങ്ങളിലൂടെ ദൈവമായി, തെയ്യക്കോലമായി, മാറിയ സ്ത്രീകളുൾപ്പെടെയുള്ള മനുഷ്യർ കേരളത്തിലെ ജനകീയ മിത്തുകളിലുണ്ട്. മുച്ചിലോട്ടുഭഗവതി തെയ്യം ഒരുദാഹരണം. മറിച്ച്, അതിസാധാരണത്വത്തിലൂടെ തെയ്യമായുയർന്നാടി, തിരിച്ച് അതിസാധാരണത്വത്തിലേക്കു തന്നെ തിരിച്ചെത്തുന്ന ആത്മീയ അനുഭവമാകുന്നു ഇശൈക്കവിത.


അമ്മയും മകനും, ദൈവികതയും മാനുഷികതയും സന്ധിക്കുന്ന സന്ദർഭങ്ങൾ ഉടഞ്ഞു പൊങ്ങുന്ന നറുമണത്തിലെ സവിശേഷ കാവ്യാനുഭവങ്ങളാണ്. ഇശൈയുടെ മുൻ സമാഹാരങ്ങളിൽ നിന്നും എന്റെ അയൽനോട്ടത്തിൽ പെടാതിരുന്നത് വെന്തുയർ മുറുവൽ എന്ന മൂന്നാം ഭാഗത്തിലുള്ള ഇത്തരം കവിതകളാണ്. തന്റെ ഓരോ കവിതക്കകത്തുമുള്ള ഉയരങ്ങളിലേക്കു കളിയാടിയെത്തുന്ന രീതി ഈ പുസ്തകത്തിന്റെ തന്നെ ഘടനയാക്കിയിരിക്കുന്നു. ഉടൈന്തെഴും നറുമണത്തിന്റെ ലാഘവത്വത്തിൽ നിന്ന് ഊരടങ്കു കവിതകളിലൂടെ വെന്തുയർ മുറുവലിന്റെ ഉയരത്തിൽ വായനക്കാരെത്തുന്നു. ശക്തിക്കൂത്ത്, ജഗദ് കാരിണി, അമൃതം എന്നീ കവിതകളിൽ ഞാൻ ആ സന്ധിപ്പിന്റെ സമ്പൂർണ്ണത അനുഭവിച്ചു. തനിക്കു കുട്ടിയായി കളിക്കാൻ വേണ്ടിയാണ് ഇശൈ തന്റെ ദൈവത്തെ അമ്മയായിക്കാണുന്നത്. ഈ ഘട്ടത്തിൽ മലയാളത്തിന്റെ ഭാവനാ സമ്പന്നനായ മഹാകാല്പനിക കവി പി.കുഞ്ഞിരാമൻ നായരെ ഞാൻ ഓർക്കുകയും ചെയ്തു. ഉത്സവപ്പറമ്പിൽ വഴി തെറ്റിപ്പോയ കുഞ്ഞായി സ്വയം സങ്കല്പിച്ചു അദ്ദേഹം. കുഞ്ഞിരാമൻ നായർക്കവിതയെക്കുറിച്ച് അടുത്തിടെ ഒരു ലേഖനമെഴുതിയതിൽ ഇശൈയുടെ ശക്തിക്കൂത്ത് എന്ന കവിത ഞാൻ എടുത്തു ചേർക്കുകയുണ്ടായി. കുഞ്ഞിരാമൻ നായരുടെ കവിതാ ലോകത്തിന്റെ സാരസംഗ്രഹമാണാ കവിത. നദീതീരത്തെ ആയിരം പൂവിൻ വീട്ടിലൊന്നിൽ, ഒരു പൂവിനുള്ളിൽ, കയറി ഒളിച്ചിരിക്കാൻ തത്രപ്പെടുന്നുണ്ട് ഒരു കവിതയിൽ ആ മലയാള കവി. ഇശൈയുമതെ, ഒരു കവിതയിൽ പൂവിനുള്ളിലേറിയിരിക്കാൻ വെമ്പുന്നുണ്ട്. നെഞ്ചിനുള്ളിലേക്ക് നേരേ അടിക്കുന്ന പെർഫ്യൂം ഈ കവിതകളിലുണ്ട്. അതിനെ അങ്ങനെ പറയുമ്പോഴത്തെ കളിമട്ടും.ഈ കളിമട്ടാണ്, കളിയാടിയെത്തലാണ്, ഇശൈക്കവിതയിൽ ഇത്രയേറെ കുട്ടികൾ വരാനുള്ള കാരണം എന്നു ഞാൻ വിചാരിക്കുന്നു. കളിയാടിയെത്തൽ സ്വാഭാവികമായും പുതുകാലത്തെ കമ്പ്യൂട്ടർ ഗെയിമുകളെ വരെ ഓർമ്മിപ്പിച്ചേക്കും. കമ്പ്യൂട്ടർ ഗെയിമുകളുടെ രീതി ഇശൈയുടെ പല കവിതകളിലുമുണ്ട്. ഞാൻ ഒരു പാസ്വേഡ്, കർമ്മവീരൻ എന്നീ കവിതകൾ ഈ സമാഹാരത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ.


Thursday, January 13, 2022

കൈനോട്ടം

 കൈനോട്ടം


തൂങ്ങി മരിച്ച മനുഷ്യന്റെ

കാൽക്കീഴിൽ പടിഞ്ഞിരുന്നാ

കൈരേഖ പഠിച്ചു പഠിച്ചൊരു

കൈനോട്ടക്കാരനായീ ഞാൻ