Monday, September 29, 2025

മെഗ് ബെയ്റ്റ്മാൻ(സ്കോട്ട്ലാൻ്റ്, സ്കോട്ടിഷ് ഗെയ്ലിക്, ജനനം: 1959)

 മെഗ് ബെയ്റ്റ്മാൻ(സ്കോട്ട്ലാൻ്റ്, സ്കോട്ടിഷ് ഗെയ്ലിക്, ജനനം: 1959)


കവിതകൾ

1
കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്


അയാൾ എന്നെക്കാണാൻ പതിവായി വരാറുണ്ട്
മദ്യപിച്ചാൽ
       കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്

ഞാനയാൾക്ക് ചായയിട്ടു കൊടുക്കും
അയാൾ പറയുന്നതു ശ്രദ്ധിക്കും
       കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്

അയാൾ കുടി നിർത്തി
എനിക്കതിൽ വലിയ സന്തോഷം തോന്നി
        കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്

ഇപ്പോൾ അയാൾ വരാറില്ല
ഉറപ്പ്, എന്നോടു നീരസമാണ്
          കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്


2
സരളത

നിൻ്റെ സരളതയാണ് എന്നെ വലിച്ചടുപ്പിച്ചത്
നിൻ്റെ സംസാരത്തിൻ്റെയും ചിരിയുടെയും സരളത
എൻ്റെ കൈകളിൽ നിൻ്റെ കവിളിൻ സരളത
നിൻ്റെ എളിയ മധുര സൗമ്യ സരളത
നിൻ്റെ ചുംബന സരളതക്കായാണ്
എൻ്റെ ചുണ്ട് വിശന്നു വലയുന്നത്
നിൻ്റെയാലിംഗനത്തിൻ്റെ സരളത
എന്നെയൊഴുക്കിക്കൊണ്ടുപോകും

Saturday, September 27, 2025

ഇയോൺ മുറേസാൻ (റൊമാനിയ,ട്രാൻസിൽവാനിയ, ജനനം: 1955)

ജനലിനു വെളിയേ

ഇയോൺ മുറേസാൻ (റൊമാനിയ,ട്രാൻസിൽവാനിയ, ജനനം: 1955)


നഗരത്തിലെത്തുമ്പോഴെല്ലാം
നീയും കാണും
കതകു തുറന്ന്
സ്ത്രീകൾ
അത്താഴ ഉച്ഛിഷ്ടമായ
മാലാഖച്ചിറകുകൾ
തെരുവുകളിലേക്കു വലിച്ചെറിയുന്നത്.

ഫ്രാൻസ് ഹോഡ്ജാക്ക് (ട്രാൻസിൽവാനിയ,റൊമാനിയ ഭാഷ ജർമ്മൻ,1944 -2025)

പുരാവൃത്തം

ഫ്രാൻസ് ഹോഡ്ജാക്ക് (ട്രാൻസിൽവാനിയ,റൊമാനിയ ഭാഷ ജർമ്മൻ,1944 -2025)


മുയലുകൾക്കായി വരി നിൽക്കുന്നു കുറുക്കന്മാർ
മുയലുകൾ കാബേജുപാടങ്ങൾക്കായി വരി നിൽക്കുന്നു
കാബേജുപാടങ്ങൾ മഴക്കായി വരി നിൽക്കുന്നു
മഴ മേഘങ്ങൾക്കായി വരി നിൽക്കുന്നു
മേഘങ്ങൾ ആകാശക്കീറിനായി വരി നിൽക്കുന്നു
ആകാശക്കീറ് ദൈവത്തിനായി വരി നിൽക്കുന്നു
ദൈവമാകട്ടെ
താൻ ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നത്
തൻ്റെ ചുമതലയാണോ 
എന്ന തീരുമാനത്തിലെത്താനാവാതെ
കുഴങ്ങി നിൽക്കുന്നു

അഡ്രിയാൻ പോപെസ്ക്യു (ട്രാൻസിൽവാനിയ,റൊമാനിയ ജനനം: 1947)

ലോറി

അഡ്രിയാൻ പോപെസ്ക്യു (ട്രാൻസിൽവാനിയ,റൊമാനിയ ജനനം: 1947)


ടാർപോളിൻ കൊണ്ടു കെട്ടിമറച്ച ഒരു ലോറി
നനഞ്ഞു കിടക്കുന്ന പെരുമ്പാതയിലൂടെ
ചീറിപ്പായുന്നു.
കാറ്റിൽ പൊളിഞ്ഞ ടാർപോളിൻ്റെ പടപടശബ്ദം.
പഴത്തിൻ്റെയും ടാറിൻ്റെയും പെട്രോളിൻ്റെയും
മണം പരക്കുന്നു
വളവിൽ ലോറി
ഒരു നിമിഷത്തേക്കെങ്കിലും
വേഗം കുറക്കുമ്പോൾ
ഒറ്റക്കുതിപ്പിന് നമുക്കതിന്മേൽ പിടിച്ചുകയറാം
തിളങ്ങുന്ന പെട്ടികൾക്കും
കറുത്ത ചാക്കുകൾക്കുമിടയിൽ പതുങ്ങാം

ഉറപ്പായും നാം നമ്മുടെ ലക്ഷ്യത്തിലെത്തും.

Friday, September 26, 2025

ഔറെൽ റൗ (റൊമാനിയ, ജനനം: 1930)

തൂവലുകൊണ്ടെഴുതൽ

ഔറെൽ റൗ (ട്രാൻസിൽവാനിയ,റൊമാനിയ, ജനനം: 1930)


പൂന്തോട്ടത്തിൽ
ഇലകൾക്കടിയിൽ
ഞാനൊരു തൂവൽ
കണ്ടുപിടിച്ചു
ചാരനിറത്തിൻ
സുന്ദര നിരകൾ
തിളങ്ങും തൂവൽ
കയ്യിലെടുക്കേ
മാനത്തിൻ്റെ മണം,
ഞാൻ വീട്ടിൽ
ചെന്നതു മഷിയിൽ
മുക്കിയെടുത്തു
ആയിരമായിര-
മായ് വർഷങ്ങൾ
താനിതു ചെയ്തു
വരുന്നതുപോലെ
തൂവൽ തുടങ്ങുക -
യായീയെഴുതാൻ!

Thursday, September 25, 2025

എ.വി.ശ്രീകണ്ഠപ്പൊതുവാളിൻ്റെ കവിത - ഒരു പരിചയപ്പെടുത്തൽ

 എ.വി.ശ്രീകണ്ഠപ്പൊതുവാളിൻ്റെ കവിത - ഒരു പരിചയപ്പെടുത്തൽ



കേരളത്തിന്റെ കാർഷിക പാരമ്പര്യം മലയാള കവിതക്ക് കനത്ത ഫലങ്ങൾ സമ്മാനിച്ചുവോ? ഈ ചോദ്യത്തോടൊപ്പം ആദ്യം മനസ്സിലേക്കു കയറി വരുന്നത് കൃഷിപ്പാട്ടുകൾ ഉൾപ്പെടെയുള്ള നാടൻ പാട്ടുകളാണ്. എന്നാൽ രചയിതാവിൻ്റെ വ്യക്തിത്വത്തിന് പ്രാധാന്യമുള്ള മുഖ്യാധാരാ മലയാള കവിതയിൽ നമ്മുടെ കാർഷിക സംസ്കാരം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടോ?ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയും കവിതകളിൽ കൃഷിയുമായി ബന്ധപ്പെട്ട പ്രമേയങ്ങളും ബിംബങ്ങളും കടന്നു വരുന്നുണ്ട്. വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ രണ്ടു സമാഹാരങ്ങളുടെ പേരു തന്നെ കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നിങ്ങനെയാണ്. വയലിൻ്റെ ചിത്രകാരൻ, ഊർച്ചയും വിത്തൂന്നലും, കുടം നിറക്കൂ കൂടെ വരൂ, മുള്ളൻചീര തുടങ്ങിയ ഇടശ്ശേരിക്കവിതകളും കൂട്ടുകൃഷി എന്ന നാടകവും പെട്ടെന്ന് ഓർമ്മയിലേക്കു വരുന്നു. എന്നാൽ കാർഷികജീവിതമാണോ ഈ കവികളുടെ കേന്ദ്ര അനുഭവലോകം എന്നു ചോദിച്ചാൽ അതെ എന്ന് ഉറച്ചു പറയാനും കഴിയുകയില്ല. കാരണം കാർഷികവൃത്തിയെ മറ്റു ചില സാമൂഹിക-സാംസ്കാരിക ധ്വനികൾ സൃഷ്ടിക്കാനാണ് ഇവർ പ്രധാനമായും പ്രയോജനപ്പെടുത്തിയത്. കൃഷിയെ ഒരു രൂപകമാക്കി ഏകജീവിതാനശ്വരഗാനം കേൾപ്പിച്ചു അവർ. മറ്റു പല തലങ്ങളിലേക്കും കടക്കാനുള്ള ആദ്യത്തെ ചവിട്ടുപടിയായിരുന്നു കവികൾക്ക് കാർഷിക വൃത്തി.

മണ്ണിൽ പണിയെടുക്കുന്നവന്റെ ജീവിതത്തേക്കാൾ പലകാരണങ്ങളാൽ മണ്ണിൽ നിന്നു അകന്നുമാറുന്നവന്റെ ജീവിതമാണ് കവിതയിൽ ഫോക്കസ് ചെയ്യപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിലെ മലയാളകവിതയിൽ കൃഷി സൂചകങ്ങൾ ധാരാളമുണ്ടെങ്കിലും കൃഷി ജീവിതത്തെ മാത്രം അവലംബിച്ച് കാവ്യലോകം പടുത്തിയർത്തിയ പ്രമുഖ കവികൾ ആരുമില്ല തന്നെ. അടിമുടി കാർഷികപ്രമേയങ്ങൾ സ്വീകരിച്ച രണ്ടു കവികളാണ് മലയാളത്തിലുള്ളത്. കവികൾ എന്ന നിലയിൽ അവരിരുവരും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടതുമില്ല. ചെറുകാടും എ.വി. ശ്രീകണ്ഠപ്പൊതുവാളുമാണവർ. ഇവരിൽ ചെറുകാട് കമ്യൂണിസ്റ്റ് പാർട്ടിയുടേയും ശ്രീകണ്ഠപ്പൊതുവാൾ കോൺഗ്രസ്സിൻ്റേയും സജീവ പ്രവർത്തകരായിരുന്നു. കാർഷികബന്ധങ്ങളെയും കാർഷിക ജീവിതത്തെയും മുൻനിർത്തി തൻ്റെ രാഷ്ട്രീയം പടുത്തുയർത്തിയ കവിയാണ് ചെറുകാട്. അരിയുടെ, ചോറിൻ്റെ രാഷ്ട്രീയമാണ് അദ്ദേഹം എഴുതിയത്. ഇതിൽ നിന്നു വ്യത്യസ്തമായി കർഷകരുടെ നിത്യജീവിത സങ്കടങ്ങളും ധന്യതകളും ഭാവഗീതാത്മകമായി എഴുതിയ കവിതകളാണ് എ.വി.ശ്രീകണ്ഠപ്പൊതുവാളിൻ്റേത്.കേരളത്തിന്റെ കാർഷിക പാരമ്പര്യത്ത മലയാളകവിതയിൽ പ്രതിനിധീകരിക്കാൻ പോന്ന ശ്രീകണ്ഠപ്പൊതുവാളിൻ്റെ കവിത ഇന്നു നാം വീണ്ടും വായിക്കേണ്ടതുണ്ട്.

കാർഷികവൃത്തി ദിനചര്യയാക്കിയവന്റെ സ്വാഭാവിക കവിതയാണത്. കൃഷിക്കാരന്റെ അദ്ധ്വാനം, സംതൃപ്തി, ദൈന്യത, ജീവിത വീക്ഷണം എന്നിവ ഈ കവി ആവിഷ്കരിക്കുന്നു. ശാരീരികമായിത്തന്നെ കാർഷിക വൃത്തിയിൽ മുഴുകിയവന്റെ കവിതയാണെന്ന ബോധം വായനക്കാരിലു ണ്ടാകുന്നു. കർഷകനെ കേന്ദ്രമാക്കി കഥപറയുന്ന കവിതകളിൽ പോലും കൃഷി എന്ന പ്രവൃത്തിക്കാണ് പ്രാമുഖ്യം. ദുർബല ഹസ്തങ്ങളാൽ കർഷകൻ മണ്ണിലെറിയുന്ന വിത്തുകളിൽ സൂക്ഷ്മരൂപത്തിൽ ഈശ്വരൻ സൂക്ഷിച്ചുപോരുന്ന ഒരു പച്ചച്ചേലയുണ്ട്. നാളെ ഈ വയലുകൾ അതു നിവർത്തിയുടുക്കും.ശ്രീകണ്ഠപ്പൊതുവാളിൻ്റെ കവിതയിലെ കർഷകന് അദ്ധ്വാനവും സഹനവും ഒഴിവാക്കാവുന്ന ദുരിതമോ വിലപേശാനുള്ള ആയുധമോ അല്ല.

ഞങ്ങൾതൻ മുതുകെല്ലു
വളയും വളയാതെ
കിങ്ങിണികെട്ടിയാടു -
ന്നെങ്ങനെ നെല്ലിൻ തൈകൾ
ഞങ്ങൾതൻ വയറൊട്ടും
വിശപ്പാൽ, അല്ലെന്നാകി -
ലെങ്ങനെ വയൽ നിറ -
ഞ്ഞുലാത്തും മഹാലക്ഷ്മി
(കർഷകചിന്ത)

രോഗം പിടിച്ച് അവശനായ കർഷകൻ ഒന്നും വകവെക്കാതെ പാടത്തേക്കിറങ്ങുന്ന രംഗമാണ് ഹർഷബാഷ്പം എന്ന കവിതയിൽ:

വന്നു ഞാനീ വരമ്പിൽ നിൽക്കുമ്പോൾ 
ഉണ്ണാതെന്റെ വയർ നിറയുന്നു.
വിൺമേടക്കു പുറംചുമരിട്ട
കണ്ണാടിച്ചില്ലുടഞ്ഞുതീരുമ്പോൾ
ഉണ്ണി നെൽച്ചെടിക്കൂട്ടമതെല്ലാം 
എണ്ണിയെണ്ണിപ്പെറുക്കിക്കളിപ്പൂ 
പാടത്തേയൊരു പുസ്തകമാക്കി
പാടുന്നു മഴയേകാന്തഗാനം.
ബന്ധനങ്ങൾ തകർത്തു കുതിക്കും 
വെള്ളച്ചാട്ടമാണേതുഭാഗത്തും
പേടിയില്ലിന്നു രാജ്യകാര്യങ്ങൾ
പാടുകയാം തവളകൾ പോലും.
മൂടിപ്പൊത്തിപ്പനിയുമായ് വീട്ടിൽ 
കൂടുന്നെങ്ങനെ ഞാനീസ്സമയം?
നൂറുരുവവൾ ചൊന്നതു കാതിൽ
കേറാതെ ഞാനിറങ്ങി വരുമ്പോൾ
താനേ നിന്നു മഴയും നനഞ്ഞു
താളിൻ കൂട്ടം ഗുളുകയുരുട്ടി.
ശേഷി കാട്ടിത്തകരകൾ മുമ്പിൽ 
പോഷകാംശങ്ങൾ പൊക്കിപ്പിടിച്ചു.
രണ്ടു മാസമഴിഞ്ഞ ചിലവു
കൊണ്ടു ഞങ്ങളെ രക്ഷിച്ചൊടുവിൽ 
ഒന്നുമില്ലെന്നൊഴിഞ്ഞ കൈ കാട്ടി
കണ്ണീർ വാർക്കുന്നു മാവും പിലാവും.

പനിച്ചു കിടക്കുന്ന കർഷകനെയും മണ്ണിലേക്കിറങ്ങാൻ വിളിക്കുകയാണ് പ്രകൃതി. ജീവനോപാധി എന്നതിനപ്പുറം കൃഷിയെ പ്രകൃതിയുമായുള്ള ആത്മീയ ലയനമായി സങ്കല്പിക്കുന്നു ശ്രീകണ്ഠപ്പൊതുവാളിൻ്റെ കവിത.സൂക്ഷ്മപ്രകൃതിയെ മൂർത്തബിംബങ്ങളാക്കുന്ന കരവിരുതാണ് ഈ വരികളുടെ രചനാപരമായ സവിശേഷത. ഒട്ടും കാല്പനികമല്ല പ്രകൃതിയിലുള്ള ഈ മുഴുകൽ എന്ന് കാവ്യബിംബങ്ങൾ ധ്വനിപ്പിക്കുന്നുണ്ട്. മഴയത്ത് നനഞ്ഞു നിൽക്കുന്ന ഫലവൃക്ഷങ്ങളുടെയും വെള്ളത്തുള്ളികൾ കൊണ്ടു ഗുളികയുരുട്ടുന്ന താളിലകളുടെയും ബിംബങ്ങൾ ഉദാഹരണം. ബിംബാവിഷ്ക്കാരത്തിലെ കേരളീയതയും പെട്ടെന്നു നമ്മുടെ ശ്രദ്ധയിൽ പെടും. താളിലയിൽ മഴവെള്ളം ഇളകിക്കളിക്കുന്നതിനെ ഗുളികയുരുട്ടലായി കാണുന്ന ഭാവനക്കു പിന്നിൽ നാട്ടുവൈദ്യത്തിൻ്റെ കേരളീയപാരമ്പര്യം തീർച്ചയായുമുണ്ട്.

പാടത്തെയൊരു പുസ്തകമാക്കി
പാടുന്നൂ മഴ,യേകാന്തഗാനം

എന്ന ഈരടിയാവട്ടെ, മഴയുടെ സംഗീതവും അതുണർത്തുന്ന ആത്മീയഭാവവും ഏകാകിതയും മഴയുടെ അനുസ്യൂതതയും വിശാലതയും വായനക്കാരെ അനുഭവിപ്പിക്കാൻ പോന്നതാണ്. പാടമാകുന്ന പുസ്തകം നോക്കിയുള്ള മഴയുടെ ആലാപനം പാശ്ചാത്യ സിംഫണിയെക്കൂടി ഒരു വായനക്കാരനെ ഓർമ്മിപ്പിക്കാനും മതി.

മലയാളകവിതകൾക്കു സഹജമെന്ന് തുടക്കത്തിൽ സൂചിപ്പിച്ച തരത്തിൽ മറ്റേതെങ്കിലും ആശയതലങ്ങളിലേക്കു കയറാനുള്ള ആദ്യ ചുവടല്ല ശ്രീകണ്ഠപൊതുവാളിന്റെ കവിതയിൽ കാർഷികവൃത്തി. കൃഷിയിൽ നിന്നു തുടങ്ങി തിടം വെച്ച് കാർഷിക ജീവിതത്തിൽ തന്നെ ഉറച്ച നിൽക്കുന്ന ഈ കൃഷിഗീതങ്ങൾ എന്തുകൊണ്ട് ഇങ്ങനെ എന്നു ചോദിക്ക കയാണെങ്കിൽ ഉത്തരം തരും പൊതുവാളിന്റെ കവിത. അതെ, എന്തു കൊണ്ട് കർഷകർ? പരിവർത്തനത്തിന്റെ പാതയിൽ കൂടി മനുഷ്യൻ നടത്തിയ ഘോഷയാത്രകളിലൊന്നും പങ്കെടുത്തവനല്ല അയാൾ. നിശ്ശബ്ദമായ തന്റെ കഥ അയാൾ ഇന്നോളം അച്ചടിപ്പിച്ചിട്ടുമില്ല. തന്റെ വയലിനാൽ സമൃദ്ധിക്കൊരു രൂപം സൃഷ്ടിക്കാൻ അയാൾ നിലനിൽക്കുന്നു.

ഗ്രാമസൗന്ദര്യം വാതിൽ തുറന്നുകാട്ടും സസ്യ- 
ശ്യാമള ഫലവൃക്ഷരമ്യരംഗത്തിലൂടെ 
ദൂരദൂരത്തുനിന്നും താരങ്ങളദ്ദേഹത്തിൽ
ധീരമാം ചരിത്രത്തെ വായിച്ചു നിശതോറും. (കൃഷിക്കാരൻ)

പരിവർത്തനം, ഘോഷയാത്ര എന്നീ പദങ്ങൾ മുമ്പോട്ടുവെക്കുന്ന ആശയാവലികൾക്കു പുറത്താണ് ഇവിടെ കർഷകൻ. മറിച്ച്, സമകാലീനനായ വൈലോപ്പള്ളി ഈ രണ്ടു വാക്കുകളെ കർഷകനുമായി ബന്ധിപ്പിക്കുന്നതും ശ്രദ്ധിക്കാം. വൈലോപ്പിള്ളിയുടെ ഇഷ്ടവിഷയമായ ശാസ്ത്രത്ത ശ്രീകണ്ഠപ്പൊതുവാൾ കൃഷിക്കുപിന്നിലേക്കു നീക്കി നിർത്തുന്നുമുണ്ട്. ശാസ്ത്രം അതിന്റെ ദീർഘയാത്രക്കൊടുവിൽ “കുമ്പിളും കോട്ടി കൃഷിക്കാരന്റെ പഴകിയ കുപ്പമാടത്തിൽ ആഹാരത്തിനു യാചിക്കുന്നു". കർഷക പ്രസ്ഥാനങ്ങൾ സജീവമായ കാലത്ത് കൃഷിക്കാരന്റെ ദൈന്യം പോലും മറ്റാശയതലങ്ങളിലേക്ക് പടർത്താതെ ആവിഷ്കരിച്ചത് ഇന്നു വായിക്കുമ്പോൾ അത്ഭുതമുണർത്തും.

തീപ്പിടിച്ചപോലുള്ള വെയിലിൽ
വേർപ്പൊഴുക്കി ഞാൻ വിത്തുവിതച്ചാൽ 
വാനത്തിന്റെ വലിയ വയലിൽ
കാർമുകിലതു കാണുവാനെത്തും.
കൊന്നപ്പൂമരം വീട്ടുപറമ്പിൽ
ചിങ്ങത്തിന്റെ കിനാവുമായ് നിൽക്കും.
ആ വന്മാവ് മധുരമുരുട്ടി
പാവങ്ങൾക്കു വിളമ്പും പറമ്പിൽ. 
വേനൽച്ചൂടിനിന്നെന്റെ പറമ്പിൽ
നൂണുകേറാൻ കഴിഞ്ഞില്ല തെല്ലും.
വാഴകളുടെ സമ്മതം വേണം
വായുവിന്നും വളപ്പിൽ കടക്കാൻ.
പത്തുകൊട്ട വളത്തിനതിന്റെ
പത്തിരട്ടി ഫലങ്ങളുമായി
മത്ത കുമ്പളമെന്നിവയെല്ലാം
ഒത്തതായെന്റെ കായ്കറിത്തോട്ടം. 
മൺകുടവുമായ് തോട്ടത്തിലെത്താൻ
എൻ കുടുംബിനി ചെറ്റു വൈകിച്ചാൽ
പൊൻ കുറിയിട്ട വെള്ളരിവള്ളി
സങ്കടത്താൽ തലതാഴ്ത്തി നിൽക്കും.
............
പാടം കാളയും വിത്തും മഴയും
കൂടിച്ചേരുന്ന പുണ്യമുഹൂർത്തം 
പാടയെന്നെയുപേക്ഷിച്ചുകൊണ്ടു
പാഞ്ഞുപോകുന്ന കാഴ്ചയും നോക്കി 
ഇത്തരത്തിലസ്വസ്ഥതയോടെ
എത്രനാൾ ഞാൻ കഴിക്കണമാവോ!

കവിയുടെ പ്രപഞ്ചവീക്ഷണത്തിന്റെയും ആസ്തിക്യബോധത്തിന്റേയും അടിസ്ഥാനവും കാർഷികവൃത്തിതന്നെ. സഹജമായ ആസ്തിക്യ ബോധം പൂജാമുറിയിൽ തളംകെട്ടി നിൽക്കുകയല്ല. 'എന്റെ ഭാഗ്യം' എന്ന ഈ കവിത ശ്രദ്ധിക്കുക:

കരകടൽ വാനമിതെല്ലാമെല്ലാം 
കൃഷിചെയ്തീടും വൻകിടകർഷക - 
നദ്ദേഹത്തിൻ വലിയ കൃഷിസ്ഥല - 
മത്ഭുതമാണതിനതിരില്ലല്ലോ.
ഓരോ ഭാഗം ഭാഗമതായൊരു
നൂറുതരത്തിൽ വിത്തുവിതച്ചതി-
ലിടയിൽ പൊന്തും കളകൾ നീക്കി
വളം വെച്ചെല്ലാം പോറ്റിവളർത്തി
പാകം വന്നാൽ കൊയ്തീടുന്നീ
പ്രക്രിയയെത്ര പഴക്കം ചെന്നെ-
ന്നാലും നിത്യനവീനത നിന്നു
പുലർന്നീടും നിലയെന്തത്ഭുതമോ!
ഈ വലുതായ പറമ്പിൽ വയലിൽ
ഋതുക്കൾ മുറക്കു പണിക്കുവരുന്നു.
വെയിലും മഴയും കാറ്റും ചേർന്നിതിൽ
വളവും വെള്ളവുമെത്തിക്കുന്നു.
നൂറാണീ വിളവോരോന്നിന്നും
മേനി, യിതിൽ പങ്കുകൾ പറ്റാത്തവ- 
രാരാരുണ്ടീയുലകിൽ തീർത്താൽ 
തീരാത്തൊന്നാണീക്കടമെന്നും
ഓഹരിവാങ്ങി മടങ്ങീടുന്നവ -
രോർക്കാറില്ലാ കിട്ടിയതിൻ വില
ഓരോ തവണയുമവരോടെന്നാൽ
കൂറാ കൃഷകനു കുറയുന്നില്ല.
എന്തൊരു ഭാഗ്യം,യോഗ്യത,ദയയോ-
ടെന്നെ വിളിച്ചു പണിക്കദ്ദേഹം 
സൂര്യനൊടൊപ്പം ചന്ദ്രനൊടൊപ്പം
താരുകൾ താരകളിവയോടൊപ്പം
വേല ലഭിപ്പൂ കഴിവിന്നൊത്തേ
വേണ്ടൂ കടമകൾ ചെയ്തു ഞാനും.
എന്തൊരു ഭാഗ്യം,യോഗ്യത,ദയയോ -
ടെന്നെ വിളിച്ചു പണിക്കദ്ദേഹം.

ദൈവമാകുന്ന വൻകിട കർഷകൻ്റെ കൃഷിക്കളമായി കവി പ്രപഞ്ചത്തെ സങ്കല്പിക്കുന്നു. കേരളത്തിലെ ഫ്യൂഡൽ വ്യവസ്ഥയിൽ നിന്ന് ഈ പ്രപഞ്ചക്കൃഷിക്കളത്തിന് ഒരു വലിയ വ്യത്യാസമുണ്ട്. വിളവിൽ പങ്കു പറ്റാത്തവരായി ആരുമില്ല. ഈ പ്രപഞ്ചത്തിലെ സകല ചരാചരത്തിനും ചെയ്ത കൃഷിപ്പണിക്കുള്ള കൂലിയല്ല, ഓഹരി തന്നെ ദൈവമാകുന്ന വൻകിടകർഷകൻ നൽകുന്നുണ്ട്. താനും അദ്ദേഹത്തിൻ്റെ കീഴിലെ ഒരു കൃഷിപ്പണിക്കാരനാണ് എന്നതാണ് കവിയുടെ അഭിമാനം. കൃഷിപ്പണിക്കാരന് കൂലിക്കല്ല, വിളവിൽ ഒരോഹരിക്കു തന്നെ അർഹതയുണ്ട് എന്നുകൂടി ഈ കവിത സൂചിപ്പിക്കുന്നു.

കൃഷിയുമായി ബന്ധപ്പെട്ട നാട്ടുശീലങ്ങൾ, അനുഷ്ഠാനങ്ങൾ, ആഘോഷങ്ങൾ, ഞാറ്റുവേല പോലുള്ള പരികല്പനകൾ എല്ലാം പൊതുവാളുടെ കവിതയിൽ നിറഞ്ഞു നിൽക്കുന്നു. ഉദാഹരണത്തിന് 'കൈനീട്ടം' എന്ന കവിതയിൽ വിഷു വരുന്നു.

കൊടുവെയിലിന്റെ കുടുംബത്തിലേറ്റവും
ഒടുവിലൊരോമനക്കുഞ്ഞുണ്ടായി.
കൃഷിയുടെ തറവാട്ടുകാരാക്കിടാവിനെ 
വിഷുവെന്നു പേർ വിളിച്ചോമനിച്ചു.

വിഷുപ്പക്ഷിയുടെ അപൂർവസുന്ദരമായൊരു പറത്തമുണ്ട് മറ്റൊരു
കവിതയിൽ:

എന്നുമേ പൂക്കുന്ന കൊന്നതൻ കൊമ്പത്തു 
പൊന്നിൻ കുളിച്ചു സ്വയം മറഞ്ഞീടുവാൻ
ദൂരെ ദൂരെ വിഷുപ്പക്ഷിയീ നാടിന്റെ -
യാരവമെത്താത്ത വാനിൽ പറക്കയാം.

പരിവർത്തനത്തിന്റെ ഘോഷയാത്രയിൽ പെടാത്ത മൺമനുഷ്യനെ കാണിക്കുന്ന കവിതയിൽ പക്ഷേ, പുതുയുഗം എന്ന സങ്കല്പം ആവർത്തിച്ചുവരുന്നുണ്ട്. സമകാലീനരായ മറ്റു കവികൾ പ്രയോഗിച്ചതിൽ നിന്നു വ്യത്യസ്തമായ വിവക്ഷകളോടെയാണ് ഈ കവി ആ വാക്കു പ്രയോഗിക്കുന്നത്. ഒരു കർഷകൻ ആ വാക്കു പ്രയോഗിക്കുകയാണെങ്കിൽ എന്തൊക്കെയാവുമോ ഉദ്ദേശിക്കുക അത്രയും ധ്വനനശേഷിയാണ് പൊതു വാളിന്റെ കവിതയിൽ ഈ വാക്കിനുള്ളത്. വിഷുവിന്റെ കൈനീട്ടം ഈ പുതുയുഗമാണ്.

2

1910-ൽ പയ്യന്നൂരിൽ ജനിച്ച ഏ.വി.ശ്രീകണ്ഠപൊതുവാൾ യൗവനത്തിൽ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ മൂന്നണിപ്പോരാളിയായി. ഗുരുവായൂർ സത്യാഗ്രഹത്തിൽ ആവേശപൂർവ്വം പങ്കെടുത്തു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ അറസ്റ്റുവരിച്ച് ഒന്നര വർഷം ജയിലിൽ കിടന്നു. ഉന്മേഷഭരിതമായ ആ കാലത്തിന്റെ പ്രസരിപ്പ് പ്രകാശിപ്പിക്കാൻ മലയാളസാഹിത്യത്തിന് അധികമൊന്നും കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (നഷ്ടപ്പെട്ട തലമുറ അന്വേഷണം ആസ്വാദനം-എം.ഗംഗാധരൻ) മലയാള കവിതയിൽ ഈ കാലത്തിന്റെ നേരനുഭവങ്ങൾ കുറച്ചെങ്കിലും അടയാളപ്പെടുത്താൻ ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതകൾക്കു കഴിയുന്നുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ജയിൽ വാസമനുഷ്ഠിച്ചതിന്റെ ഓർമ്മയാണ് 'ചൂളയിൽ' എന്ന കവിത. ദേശീയ പ്രസ്ഥാനകാലത്തെ ജയിലനുഭവം ഇത്ര തീവ്രതയോടെ വരുന്ന മറ്റൊരു കവിത മലയാളത്തിൽ ഞാൻ വായിച്ചിട്ടില്ല. ജയിലിലേക്കുള്ള യാത തീവണ്ടിയിലാണ്. അറസ്റ്റുചെയ്തുകൊണ്ടുപോയ തീവണ്ടി സമരഭടന്മാർ ചങ്ങല വലിച്ച് നിർത്തി ബഹളമുണ്ടാക്കിയ സംഭവം പശ്ചാത്തലത്തി മുണ്ട് നേരിട്ടു പരാമർശിക്കുന്നില്ലെങ്കിലും.

ഉടനുടനെത്തി മറഞ്ഞീടുന്നൊരു 
ദൃശ്യപരമ്പരയൂടെ
ഉയിരും മൃതിയുമൊളിച്ചുകളിച്ചൂ
രണ്ടുപുറത്തും കൂടെ
വയ്യാ പറയാൻ രചനയുടേയോ 
സംഹാരത്തിന്റേയോ
വണ്ടിയിൽ നിന്നും കേട്ടീടാമൊരു
വലിയ കിതപ്പെപ്പോഴും
അതിനേപ്പറ്റിയുമഥവാ വേറേ - 
യെതിനെപ്പറ്റിയുമാവാം
പുകപുക സർവം പുകയുകയെന്നേ
കുതിച്ചു വീണ്ടും വണ്ടി.

സ്വാതന്ത്ര്യത്തിനു നേർക്കുയർന്ന വെല്ലുവിളിപോലെ കണ്ട ജയിലിൽ, മനുഷ്യസംസ്കാരത്തിനു നേരെ തുറിച്ചുനോക്കി നിൽക്കുന്ന ജയിലിൽ, ശബ്ദവും ചലനവും വിപുലവിശാല പ്രകൃതിയുമെല്ലാം സ്വപ്നസമാനമായൊരു മൂടലിൽ മുങ്ങിത്താഴുകയാണ്.

മനുഷ്യനേറ്റം ചെറുതായ് ചെറുതായ് 
ഇല്ലാതില്ലാതായി.
വാതിൽ തുറന്നൂ ഗർഭഗൃഹത്തി-
മീബ കണക്കു കടന്നു.
മാസം തികയാനസ്വസ്ഥതയെൻ
ജീവനു ചുറ്റി വളർന്നു.

ജയിലിൽ സ്വാതന്ത്ര്യ സ്വപ്നം നുണഞ്ഞു കഴിയുന്ന കവിയുടെ കണ്ണിൽ ജയിൽനിയമത്തെ കളിയാക്കുന്ന ഒരു കുഞ്ഞുകാഴ്ച പെടുന്നു:

പാറാവിൻ റാന്തലുകളുറക്കം
തൂങ്ങും പാതിര തോറും
പതിവായ് പതിവായ് നൂറുരു വിശ്വം 
മുഴുവനുമെന്നിലുണർന്നു
ഞാനും പേനും കമ്പിളിതന്നിൽ
മറിഞ്ഞു തിരിഞ്ഞുകിടന്നു
മാനസമകലേയകലേ പേൻകടി-
യൽക്കാതോടി നടന്നു.
പുറ്റിൽ നിന്നു പുറത്തക്കാദിമ
കവിതാ നിർഝരിപോലെ
ശിക്ഷ കഴിഞ്ഞു കുതിക്കും കുതിയുടെ
സ്വപ്നം നൊട്ടിനുണഞ്ഞു.
മൂടും മൂകതതന്നെജ്ജയിലിൻ
നിയമത്തെക്കളിയാക്കി
മൂന്നുരു കുഞ്ഞിക്കുരുവികൾ മുട്ട
വിരിഞ്ഞു വെളിക്കു പറന്നു.

ഒടുവിൽ ജയിൽ മോചിതനായി തിരിച്ചു തീവണ്ടിയിൽത്തന്നെ വരുമ്പോൾ,

കഴിഞ്ഞതെല്ലാം വരുന്നതെല്ലാം
പ്രകടിതമായവയെല്ലാം
പുകപുകപുകപുക വിളിച്ചുകൂവി
കുതിച്ചു പാഞ്ഞുവണ്ടി.

നാട്ടിൻപുറത്തെ സാധാരണക്കാരെ ദേശീയ പ്രസ്ഥാനത്തിലണി ചേർക്കാൻ നടത്തിയ ഒരു പഴയ യാത്രയുണ്ട് 'നാട്ടിൻപുറം' എന്ന
കവിതയിൽ,

വേലതീർത്തു പണിയായുധങ്ങൾ 
തോളിലേന്തിവരുന്ന കൃഷിക്കാർ 
ക്ഷീണിച്ചാലും പ്രസന്നതയാർന്നു
കാണായ് സായാഹ്നസൂര്യപ്രഭയിൽ
ആശ്ചര്യത്തോടു നമ്മൾ തൻ ചുറ്റും
ആ ഗ്രാമക്കാർ ക്രമത്തിൽ നിറഞ്ഞു
സംഭവങ്ങൾ നിഴലിട്ടുമൂടി
മുമ്പോട്ടാടിക്കയറി വർഷങ്ങൾ
കുപ്പായക്കാർ പരിഷ്കാരികൾ നാം
സഭ്യർ സ്വാതന്ത്ര്യപീഠത്തിലെത്തി
വോട്ടിനുള്ള നായാട്ടിനു പറ്റും
വേട്ടനായ്ക്കൾ തൻ ചങ്ങലയൂരി. 
സ്വതന്ത്ര്യഫലമോരോ വിധത്തിൽ
സ്വാദു നോക്കും തിരക്കിലായ് നമ്മൾ.

സ്വാതന്ത്ര്യപൂർവ്വകാലത്തെ ആവേശവും സ്വാതന്ത്ര്യാനന്തരമുണ്ടായ നിരാശയും മൂർത്തരൂപം കൊള്ളുന്നു ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതയിൽ.


3

വിപുലമായ ഒരനുഭവലോകത്തെ സ്വന്തം ഏകാകിതയിലൂടെ അരിച്ചെടുക്കുകയാണ്. ഏ. വി. ശ്രീകണ്ഠപൊതുവാളിന്റെ കവിത. ഇങ്ങനെ അരിച്ചെടുക്കുമ്പോൾ അനുഭവങ്ങൾ പലതും കേവലഭാവങ്ങളാകുന്നു. സ്വാതന്ത്ര്യാനന്തരമുണ്ടായ ശൂന്യതാബോധവും തനിക്കു പ്രായമാവുന്നു എന്ന ബോധവും ചേർന്നുളവാക്കുന്ന അസ്തമയ പ്രതീതി ഇദ്ദേഹത്തിന്റെ പിൽക്കാലകവിതകളിൽ പലതിലുമുണ്ട്. അസ്തമയം എന്ന പേരിൽത്തന്നെ യുണ്ടൊരു കവിത :

വെള്ളം കുറയുന്തോറും കിണറിനു
നഗ്നതയേറി
ഉള്ളതു കൈവശമാക്കും കയറിനു
നീളം കൂടി
തമസ്സുവേണം നക്ഷത്രത്തിനു
മിന്നണമെങ്കിൽ
എനിക്കുമിന്നാനല്ലെ നിഴൽ ഞാൻ
കൊണ്ടു നടപ്പു.

ശ്രീകണ്ഠപ്പൊതുവാളിൻ്റെ കാവ്യാവിഷ്കരണരീതിയുടെ ഒരു പ്രത്യേകത, തനിക്കു പ്രിയപ്പെട്ട കവിതാ ബീജങ്ങളെ
പല തലങ്ങളിലേക്കു പടർത്താനുള്ള താല്പര്യക്കുറവാണ്. പൊതുവാളിന്റെ കൃഷിഗീതങ്ങളെക്കുറിച്ചു പറഞ്ഞിടത്ത്, അദ്ദേഹം കൃഷിയെ ഒരു രൂപകമാക്കുന്നില്ല എന്നു സൂചിപ്പിച്ചു. ഒന്നിനെ അതിൽ തന്നെ മിതപ്പെടുത്തുന്ന ഒതുക്കുന്ന എഴുത്തുരീതി മലയാളത്തിൽ എന്നും അവഗണിക്കപ്പെട്ടിട്ടേയുള്ളൂ. പടർത്തലാണ് മലയാള ഭാവുകത്വത്തിന് പ്രിയങ്കരം. ശ്രീകണ്ഠപ്പൊതുവാളിന്റെ കവിത വീണ്ടും വായിക്കുന്ന ഈ സന്ദർഭത്തിൽ രചനാ സമ്പ്രദായത്തിന്റെ ഈ പ്രത്യേകത കൊണ്ടായിരിക്കില്ലേ ഈ കവി പിൻനിരയിലേക്കു നീക്കപ്പെട്ടത് എന്ന സംശയം മുന്നിലേക്കു വരുന്നു.

Wednesday, September 24, 2025

മോയ്കോം സെക്വോ (അൽബേനിയ, 1949 -2020)

കവിതകൾ

മോയ്കോം സെക്വോ (അൽബേനിയ, 1949 -2020)

1
പഴയ കിണർ


പഴയ കിണറിൽ
വീണു മൂടിക്കിടക്കുന്ന ശരത്കാല ഇലകൾ.
എൻ്റെ ദാഹമടക്കുന്നു,
പായൽ പിടിച്ച തൊട്ടിയിൽ നിന്നു
പാരുന്ന പഴങ്കഥകൾ


ഓരോ തുള്ളിയിലും
എനിക്കുണ്ടൊരു സമുദ്രം
ഭൂമിശാസ്ത്രജ്ഞന്മാർ അറിയാത്തത്

പഴയ കിണർ
ആഴങ്ങളിലേക്കു 
നോക്കാനുള്ള
എൻ്റെ ശിലാദൂരദർശിനി

മരിക്കുകയും
പുനർജനിക്കുകയും ചെയ്യുന്നു
ഇവിടെ ഞാൻ,
പെരുംദാഹത്തിൻ്റെ
ഒരധോതല കൊളമ്പസ്


2
കവിത


കവിത കാലങ്ങളെ
തുളച്ചു കടക്കുന്നു
ഒരു രഹസ്യ എക്സ് റേ പോലെ

വായിക്കണേ
എൻ്റെ അസ്ഥികൂടം,
അപരിചിത അക്ഷരം


3
കണ്ണുകളെ ദേവതകളാക്കൽ


ഓരോ മഞ്ഞുതുള്ളിയും
എൻ്റെ കുഞ്ഞു കണ്ണാകുന്നു

ഇവിടെ,
മരങ്ങളും കുന്നുകളും
ഒരു കോടിക്കണ്ണുകൊണ്ടു നോക്കുന്നു
കടലിൽ നിന്ന്, ചക്രവാളത്തിൽ നിന്ന്
നീയണയുമ്പോൾ.

കണ്ണുകളില്ല
മരണത്തിനു മാത്രം


4
ചന്ദ്രൻ പാടുന്നു


ചന്ദ്രൻ പാടുന്നു,
തങ്ങളതു കേൾക്കുന്നില്ലെന്നു
ചിലർ പറയുന്നു.

ശരിയായ ചെവികളില്ല
അവർക്ക്

എന്നെ വിശ്വസിക്കൂ,
ചന്ദ്രൻ പാടുന്നു

നക്ഷത്രരാശികളുടെ
ബഹുസ്വരസംഗീതത്തിനൊപ്പം

5
ഇന്നു രാത്രി


ഇന്നു രാത്രി ഞാനിരിക്കുന്നു
തീർത്തും തനിച്ച്.
ശേഷിക്കുന്നത്
നിന്നെക്കുറിച്ചുള്ള
ഒരോർമ്മ മാത്രം

ആ ഓർമ്മയിൽ
ഞാൻ പിടിച്ചു നിൽക്കുന്നു.
ഒരു കോട്ടു തൂക്കിയ പോലെ
പ്രപഞ്ചം,
ചാന്ദ്രക്കൊളുത്തിൽ.

6

തെക്ക്


എനിക്കിപ്പോൾ കണ്ണുകളില്ല
ചക്രവാളത്തിലവ
കടൽക്കാക്കകളായി മാറി

എനിക്കിപ്പോൾ കൈകളില്ല
ഒരു ചെറുനാരകമരത്തിൻ്റെ
ചില്ലകളായവ മാറി
ഒരു മഴുവിനുമതു മുറിക്കാനാവില്ല.

7

കാറ്റ്


ഇലകളുടെ മകൾ കാറ്റ്
നഗ്നയായോടുന്നു.

മുറിവേറ്റ കിളികളെപ്പോലെ
എത്ര വിസ്മയങ്ങളാണൊളിച്ചിരിക്കുന്നത്
സന്ധ്യയിൽ?

ഒരു സ്വപ്നത്തിൽ
മരുപ്പച്ചയിൽ വന്നു
വെള്ളം കുടിക്കുന്നു
മാൻ

കല്ലു കുതിരകൾ
മൂക്കിൻ തുളകളിലൂടെ
വെള്ളം ചീറ്റുന്നു

പിന്നെ കാറ്റ് കല്യാണം കഴിക്കുന്നു
വിധവയായ കട്ടിമഞ്ഞിനെ