ഫ്രിഡ്ജിലെ വീട്
മുഴുവനുമൊതുക്കുന്ന
കല നാം പഠിച്ചെടുത്തല്ലോ!
ഫ്രിഡ്ജിലെ വീട്
മുൻകുറിപ്പ്
കാവ്യകലയെ മുൻനിർത്തി പല കാലങ്ങളിലായി എഴുതിയ ചില ലേഖനങ്ങൾ ചേർത്തു വച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. ഇവയിൽ ചിലത് കാവ്യകലയെക്കുറിച്ചുള്ള പൊതുവായ നിരീക്ഷണങ്ങൾക്കു പ്രാധാന്യമുള്ളവയാണെങ്കിൽ മറ്റു ചിലത് പ്രിയപ്പെട്ട ചില എഴുത്തുകാരുടെ കാവ്യലോകത്തെക്കുറിച്ചുള്ള സവിശേഷ നിരീക്ഷണങ്ങൾക്കു പ്രാധാന്യമുള്ളവയാണ്.
2006-2010 കാലത്ത് നെന്മാറയിൽ താമസിക്കുമ്പോൾ കൊല്ലങ്കോട്ടു നിന്ന് നോവലിസ്റ്റ് മനോജ് പുറത്തിറക്കിയിരുന്ന വാക്കറിവ് എന്ന പ്രസിദ്ധീകരണത്തിലേക്കായാണ് കവിതാസംബന്ധമായ ലേഖനങ്ങൾ ഞാൻ തുടർച്ചയായി എഴുതിത്തുടങ്ങിയത്. സമീപകാലത്ത് വിദ്യാരംഗം മാസികയിലെ അസിസ്റ്റന്റ് എഡിറ്റർ എ.ഷിജുവിന്റെ പ്രേരണപ്രകാരം കവിനിഴൽമാല എന്ന പേരിൽ തന്നെ ഒരു പംക്തിയായി കുറച്ചു ലേഖനങ്ങൾ എഴുതി. മനോജേട്ടനോടും ഷിജുവിനോടും ഈ ലേഖനങ്ങളുടെ പേരിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ഇരുവരുടേയും പ്രേരണ ഇല്ലായിരുന്നെങ്കിൽ ഇവ എഴുതപ്പെടുമായിരുന്നില്ല.
കാവ്യകലയെക്കുറിച്ച് ഒരു സമകാല മലയാള കവി പങ്കുവയ്ക്കുന്ന നിരീക്ഷണങ്ങൾ എന്ന നിലയിൽ ഇവ വായിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു.
മുൻകുറിപ്പ്
വായിക്കുന്ന കവിതകൾ എന്റേതാക്കുന്നതിന്റെ ഭാഗമാണ് ഈ പരിഭാഷകൾ. ഇഷ്ടകവിതകളുടെ സുവിശേഷകനാവാൻ എനിക്കെന്നുമിഷ്ടമാണ്. അങ്ങനെ സുവിശേഷം പറയണമെങ്കിൽ ആദ്യം അവ എന്റേതാകണമല്ലോ. എന്റേതാകണമെങ്കിൽ എന്റെ മാതൃഭാഷയിലാകണം.
ഇംഗ്ലീഷുൾപ്പെടെയുള്ള അന്യഭാഷകൾ മാതൃഭാഷ പോലെ സ്വായത്തമായിരുന്നെങ്കിൽ ഞാനൊരിക്കലും ഈ പരിഭാഷാപരിശ്രമങ്ങൾക്കു മുതിരുമായിരുന്നില്ല. കവിത വായിക്കാനുള്ള അതിമോഹമുണ്ട്. എന്നാൽ മറ്റൊരു ഭാഷയും മാതൃഭാഷയോളം എന്റേതായിട്ടുമില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ സാധ്യമായവയാണ് ഈ പരിഭാഷകൾ. വന്നുചേരാവുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന മുറയ്ക്ക് തിരുത്താനുള്ള സന്നദ്ധത മാത്രമാണ് ഇവ പ്രകാശിപ്പിക്കുന്നതിനുള്ള എന്റെ പിൻബലം.
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും പാണ്ഡിത്യമുള്ള ഡോ.പി.കെ.ജയരാജിനെപ്പോലെ അപൂർവം ചിലർ തന്ന ധൈര്യവും പ്രോത്സാഹനവുമാണ് ഇവ പ്രകാശിപ്പിക്കാതിരിക്കേണ്ടതില്ല എന്ന തോന്നലുണ്ടാക്കിയത്. ഈ പരിഭാഷകൾ പലതും സോഷ്യൽ മീഡിയയിൽ ഞാൻ ആദ്യം പ്രസിദ്ധീകരിച്ച സമയത്ത് സമകാല മലയാള കവികളിൽ പലരും ഇവ വളരെ മോശം പരിഭാഷകളാണെന്നു വിമർശിച്ചു കമന്റുകളെഴുതുകയും എന്നെ ഫോണിൽ വിളിച്ചു വരെ ശകാരിക്കുകയും ചെയ്തിട്ടുണ്ട്. കവികൾക്കുണ്ടായ ഈ പ്രകോപനം ഇവ പ്രസിദ്ധീകരിക്കണമെന്ന ആവേശം എന്നിലുണ്ടാക്കി.
കാവ്യകലയുടെ ഒരു ഉപാസകനായാണ് ഞാൻ സ്വയം കരുതുന്നത്. ആ ഉപാസനയുടെ ഒരു മുഖം മാത്രമാണ് കവിതയെഴുത്ത്. കവിതാവതരണം, പരിഭാഷ, വിമർശനം, പ്രഭാഷണം, ശില്പശാലാ അവതരണങ്ങൾ എന്നിവയെല്ലാം ആ ഉപാസനയുടെ പല പല വഴികൾ. അവയെല്ലാം ചേർന്നതാണ് എന്റെ കവിജീവിതം. ഇക്കൂട്ടത്തിൽ ഇടതടവില്ലാത്ത ഒരു വഴിയാണ് കവിതാപരിഭാഷയുടേത്.
എഴുത്തിനെ ഗൗരവത്തിലെടുത്ത ചെറുപ്പകാലം തൊട്ടേ ഇഷ്ടകവിതകൾ മൊഴിമാറ്റാൻ തുടർച്ചയായി ശ്രമിച്ചു കൊണ്ടിരുന്നു. ആ പരിഭാഷകളിൽ നിന്ന്, വർഷങ്ങൾ കഴിഞ്ഞെടുത്തു നോക്കുമ്പോഴും വായനക്ഷമമായി തോന്നിയ കുറച്ചെണ്ണം മാത്രമാണ് ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ളത്. ഇംഗ്ലീഷിൽ നിന്നുള്ള പരിഭാഷകളാണ് കൂടുതൽ. തമിഴിൽ നിന്നു നേരിട്ടുള്ള പരിഭാഷകളിൽ ചില പഴന്തമിഴ് കവിതകൾ മാത്രമേ ചേർത്തിട്ടുള്ളൂ. സമകാല തമിഴ് കവിതാ പരിഭാഷകൾ മറ്റൊരു പുസ്തകമായി ഇറക്കണം എന്ന വിചാരത്തിൽ തൽക്കാലം മാറ്റി വയ്ക്കുകയാണ്.
മൂലഭാഷയിൽ വൃത്ത/ താളബദ്ധമായ കവിതകൾ പരിഭാഷയിലും അതേ ഘടന പരമാവധി നിലനിർത്തിക്കൊണ്ടു മൊഴിമാറ്റണമെന്നതാണ് എന്റെ അഭിപ്രായം. പരമാവധി അതിനു ശ്രമിച്ചിട്ടുണ്ടെങ്കിൽപോലും, ഗദ്യത്തിലുള്ള ചില കവിതകൾ സ്വതന്ത്രമായി പദ്യത്തിൽ മൊഴിമാറ്റിയിട്ടുമുണ്ട്. മലയാളത്തിലെഴുതുമ്പോഴത്തെ എന്റെ സ്വാഭാവികമായ ഒഴുക്കു മാത്രമാണ് ഈ മാറ്റങ്ങൾക്കാധാരം.
കൊബായാഷി ഇസ്സയുടേത് ഒഴികെയുള്ള ജപ്പാൻ ഹൈക്കു കവിതകൾ ഗായത്രം എന്ന വൃത്തത്തിലാണ് പകർത്തിയത്. ജാപ്പനീസ് ഭാഷയിൽ നിയത ഘടനയുള്ള കാവ്യരൂപമാണ് ഹൈക്കു. അതേ ഘടന മലയാളത്തിൽ നിലനിർത്താൻ ശ്രമിച്ചാൽ കൃത്രിമമാവും. അതുകൊണ്ട് സമാനമായി മലയാളത്തിലുള്ള , മൂന്നു വരി ഒരു യൂണിറ്റായി വരുന്ന ഗായത്രമെന്ന വൃത്തം സ്വീകരിച്ചു. എന്നാൽ ഇസ്സയുടെ കവിതയിലെ ഹാസ്യം ഗായത്രത്തിൽ ഒതുക്കാനാവാഞ്ഞതിനാൽ അവക്ക് ഗദ്യരൂപം ഉപയോഗിച്ചു.
വേഡ്സ് വർത്തിന്റെ ഡാഫൊഡിൽ പൂക്കളിൽ ആ പൂക്കളുടെ ഉലച്ചിലിന്റെ താളമാണ് പരിഭാഷയുടെ രൂപ ഘടനയെ നിർണ്ണയിച്ചത്. ബ്ലേക്കിന്റെ കടുവയിലെ ഉദാത്ത ഭാവത്തെ പകർത്താൻ നാരായണ ഗുരുവിന്റെ ശൈലി ഓർമ്മിപ്പിക്കുന്ന ഭാഷ സ്വീകരിക്കേണ്ടി വന്നു. ഇങ്ങനെ വ്യത്യസ്തമായ രചനാനുഭവങ്ങളിലൂടെ കടന്നുപോയതിന്റെ ആനന്ദം കൊണ്ടാണ് ഈ പരിഭാഷകൾ എനിക്കു പ്രിയങ്കരങ്ങളാകുന്നത്.
നെരൂദ, ബ്രഹ്ത്, ലോർക്ക, വിസ്ലാവാ ഷിംബോഴ്സ്ക്ക തുടങ്ങി ഇതിനകം മലയാളത്തിലേക്കു ധാരാളമായി പകർന്നിട്ടുള്ള കവികളുടെ കവിതകൾ ഈ സമാഹാരത്തിൽ ഉൾപ്പെടാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ സെസാർ വയാഹോയുടെ വെളുത്ത കല്ലിന്മേൽ കറുത്ത കല്ല് പോലെ ചില കവിതകൾ മുമ്പു പല പരിഭാഷകൾ വന്നിട്ടുണ്ടെങ്കിലും പരിഭാഷയിലെ കൗതുകം കൊണ്ട് ഇതിൽ ചേർത്തിട്ടുമുണ്ട്.
പല കാലങ്ങളിലേയും പല നാടുകളിലെയും കവിതകൾ ഇതിലുണ്ട്. എന്റെ തലമുറയിൽ പെട്ട ഇഷ്ടകവികളുടെ കവിതകൾക്ക് പ്രാധാന്യം നൽകാൻ ശ്രമിച്ചിരിക്കുന്നു. ഓരോ വായനക്കാരനും സ്വന്തം തലമുറയുടെ കവികളെ കണ്ടെത്തേണ്ടതുണ്ട് എന്നു ഞാൻ വിചാരിക്കുന്നു. ഏകദേശ കാലാനുക്രമത്തിൽ മൂന്നു ഭാഗങ്ങളായാണ് കവിതകൾ അടുക്കിയിട്ടുള്ളത്. പഴങ്കാല കവിതകൾ ആദ്യ ഭാഗമായും ഇംഗ്ലീഷ് കാല്പനിക കവിത തൊട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെയുള്ള കവിതകൾ രണ്ടാം ഭാഗമായും രണ്ടാം ലോകയുദ്ധകാല കവിതകൾ തൊട്ട് സമകാലം വരെയുള്ളവ അവസാന ഭാഗമായും ചേർത്തിരിക്കുന്നു.
ലാറ്റിനമേരിക്കൻ കവി വിസെന്തെ ഹ്യുഡോബ്രോയുടെ ഒരു കവിതയിലെ വരി കടം കൊണ്ടതാണ് ഈ പുസ്തകത്തിന്റെ തലക്കെട്ട്. എന്നാൽ തലക്കെട്ടായി സ്വീകരിച്ച ആ ഒരു വരി മാത്രമേ ആ കവിതയിൽ എന്നെ ആകർഷിച്ചുള്ളൂ എന്നതിനാൽ കവിതയുടെ പൂർണ്ണ പരിഭാഷ ഇവിടെ കൊടുത്തിട്ടില്ല.
പി.രാമൻ
ആമുഖം - നനവുള്ള മിന്നൽ
നിന്റെ പുതിയ കവിത എവിടെ, വായിക്കൂ എന്ന് ആവശ്യപ്പെട്ടിരുന്ന ചുരുക്കം ചില സുഹൃത്തുക്കൾ എഴുത്തിന്റെ തുടക്കകാലത്ത് എനിക്കുണ്ടായിരുന്നു എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു.
എന്നാൽ ആദ്യ സമാഹാരം വന്ന ശേഷം ആ നിലയിൽ താല്പര്യപ്പെട്ട വായനക്കാർ ഇല്ലാതായി എന്നു തന്നെ പറയാം. പുതിയ കവിതയുണ്ടോ, വായിക്കൂ എന്നത് ഓർമ്മയിൽ മാത്രം കേൾക്കുന്നു. കവിത വായിക്കല്ലേ, പ്ലീസ്, വല്ല തമാശയും പറഞ്ഞിരിക്കാം, അല്ലെങ്കിൽ ഏറ്റവും പുതിയ ഏതെങ്കിലും വിഷയത്തെപ്പറ്റി തർക്കിക്കാം എന്നു മുഖം ചുളിക്കുന്നു, നടപ്പുകാലം.
മലയാളത്തിൽ കവിതയെഴുതിത്തുടരുക എന്നതിന് എന്നെ സംബന്ധിച്ചിടത്തോളം ഏകാന്തതയുടെ പാരമ്യത്തിലേക്ക് ഉപേക്ഷിക്കപ്പെടുക എന്നാണ് അർത്ഥം. ജനിച്ച ജാതിയുടെ പേരിൽ, ചില പ്രസിദ്ധീകരണങ്ങളിൽ കവിതകൾ അച്ചടിച്ചു വന്നതിന്റെ പേരിൽ, തങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള രാഷ്ട്രീയം ഇല്ലെന്നതിന്റെ പേരിൽ, പരമ്പരാഗത കാവ്യരൂപങ്ങൾ ഉപയോഗിക്കുന്നതിന്റെ പേരിൽ, ഇഷ്ടപ്പെട്ട കവിതകളെയും കവികളെയും കുറിച്ചു സംസാരിക്കുന്നതിന്റെ പേരിൽ എല്ലാം തുടർച്ചയായി പരിഹസിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. കവിതവായനക്കാരെ കാണാതായിക്കാണാതായി വന്നു. കാണാവുന്നത് കവിക്കൂട്ടങ്ങൾ മാത്രം. അവയാകട്ടെ ഗോസിപ്പു പല്ലു കാട്ടി കടിച്ചു കീറാൻ വരുന്നവ.
മുപ്പതു വർഷം കവിതയെഴുതിക്കിട്ടിയത് സ്നേഹരാഹിത്യവും അപമാനവും ഏകാന്തതയും. അവക്കു മുന്നിൽ എത്രയോ നിസ്സാരം, എഴുത്തിനു കിട്ടിയ ചുരുക്കം അംഗീകാരങ്ങൾ. എഴുത്തിന്റെ പേരിൽ മറ്റാരെയും പരിഹസിക്കാതിരിക്കാനുള്ള വിവേകമാണ് കവിജീവിതം എനിക്കു തന്ന വലിയ സമ്മാനം.
ആർക്കും ഒഴിവാക്കാവുന്നതാണ്, അനാവശ്യമാണ്, എന്റെ കവിത എന്ന അടിസ്ഥാനബോധ്യത്തിൽ നിന്നാണ് എഴുത്തിനെക്കുറിച്ചുള്ള എന്റെ പിൽക്കാല പരിഗണനകൾ തുടങ്ങുന്നത്. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ചിടത്തോളം അത് ഇരുണ്ട വഴിയിലൂടെയുള്ള യാത്രയാവുന്നു.
എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും പിന്നെന്തിനാണ്? ഭാഷയിലൂടെ ചലിക്കുന്നതിന്റെ ഹരമാണ് നയിക്കുന്നത്. അലഞ്ഞലഞ്ഞ് എവിടെയൊക്കെയോ എത്തുന്നതിന്റെ ആനന്ദമാണ് അങ്ങേയറ്റം മതിക്കുന്നത്. ഒരു മൂവന്തിയിൽ തനിച്ച് മലമടക്കുകൾക്കിടയിലെ വിദൂരഗ്രാമത്തിൽ എത്തിച്ചേരുമ്പോഴത്തെപ്പോലെ വിഷാദം കലർന്ന ആനന്ദം. പുതിയ പുസ്തകം പുറത്തു വരുമ്പോൾ, തുടങ്ങിയേടത്തല്ല, എനിക്കു തന്നെ പിടിയില്ലാത്ത മറ്റെവിടെയോ എത്തിയിരിക്കുന്നു എന്ന താൽക്കാലികമായ തോന്നലുണ്ടാകുന്നു. അതെന്നെ ജീവിപ്പിക്കുന്നു.
എല്ലാ ക്യൂവിലും നിന്ന് നിന്ന് തഴമ്പിച്ച, എങ്ങുമെത്താത്തതെന്നു തോന്നിപ്പിക്കുന്ന ഇത്തിരി വാഴ്‌വ് തന്നെയാണ് എവിടെയൊക്കെയോ എത്തലിന്റെ ഈ ആനന്ദമരുളി അനുഗ്രഹിക്കുന്നത് എന്നോർത്തു വിസ്മയിക്കുന്നു.
ഓരോ കാലത്ത് എഴുത്തിനെക്കുറിച്ച് ഓരോരോ സങ്കല്പനങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അവനവനെത്തന്നെ ഭാഷകൊണ്ട് അഴിച്ചു പണിയലാണ് എഴുത്ത് എന്നതാണ് ഇന്നുള്ള ബോധ്യം.
എപ്പോൾ വേണമെങ്കിലും നിലച്ചു പോകാവുന്ന ഒരു നീർച്ചാലാണ് കവിത. അതിപ്പോഴും ഒഴുകുന്നു, ഈ ഏഴാമതു സമാഹാരത്തിലൂടെ, എന്നത് എന്നെ അമ്പരപ്പിക്കുന്നു.പഴയ വായനക്കാരെ നഷ്ടപ്പെട്ട കവിക്ക് പുതിയ വായനക്കാരെ കാത്തിരിക്കുകയല്ലാതെ വേറെന്തു ഗതി?
പി.രാമൻ
അച്‌ഛന്റെ എരുമ
എം.ടി. മുത്തുക്കുമാരസ്സാമി
ഗ്രാമം നിറയെയുള്ള എരുമകളിൽ
തന്റെ സിഗററ്റ് കട്ടെടുത്ത
എരുമയേത് എന്ന്
അച്ഛനറിയാം.
ആ ഒരു മാടിനു മാത്രം
അച്ഛൻ ഒരു തവണ
ഹൃദയം നിലച്ച് തിരിച്ചുവന്നതറിയാം
അച്ഛൻ പുകവലിക്കരുത് എന്നും
അതിനറിയാം.
കൂരച്ച നെഞ്ചിൻ കൂടും
തിടുക്കപ്പെടുന്ന കൈകളുമായ്
അച്ഛൻ സിഗററ്റ് ചോദിക്കുമ്പോൾ
മാട് ചിലപ്പോൾ
മോഷ്ടിച്ച സിഗററ്റ് നീട്ടും
തീ കൊളുത്തിക്കൊടുക്കും.
അച്ഛന്റെ ചിരിക്കും കണ്ണുകൾ
നിഷ്കളങ്കമായി
നോക്കി നിൽക്കും.
എന്തിനെന്റെ സിഗററ്റു കട്ടെടുത്തെന്ന്
അച്ഛൻ ചോദിച്ചില്ല.
എരുമകൾ സിഗററ്റു വലിക്കില്ലെന്ന്
എല്ലാർക്കുമറിയാമല്ലോ
എന്നാലുമച്ഛൻ
നാടറികെപ്പറഞ്ഞു
എന്റെ എരുമ പുകവലിക്കില്ലെന്ന്.
ശരിക്കും എരുമ പുകവലിച്ച ദിവസം
അച്ഛൻ എഴുന്നേറ്റതേയില്ല.
ആ സിഗററ്റ് മോഷ്ടിച്ചതുമായിരുന്നില്ല.
പരിശോധന
തിങ്ങി നിറഞ്ഞ രോഗികൾക്കിടയിൽ
ഡോക്ടറെക്കാണാൻ കാത്തിരിക്കുന്നു ഞാൻ
ഭാര്യ, ഭർത്താവ്, അച്ഛൻ, അമ്മ,
സഹോദരൻ, സഹോദരി, മക്കൾ,
കൂട്ടുകാർ, സഹപ്രവർത്തകർ
ആരുടെയും കണ്ണിൽ പെടാതെ
എല്ലാ ദിവസവും
ഗുളിക തുപ്പിക്കളയുക
ഇവരിലാരൊക്കെയാവുമെന്നു
പരിശോധിച്ചുകൊണ്ട്.
തുള്ളൽ
വടക്കു നിന്നൊരു പയ്യൻ പണ്ട്
തെക്കു പോയിപ്പടയണി കണ്ട്
തുള്ളിത്തുള്ളിത്തുള്ളിത്തുള്ളി -
ത്തുള്ളലുണ്ടായി.
തെക്കു പോയിപ്പടയണി കണ്ടൂ
ഞാനുമിക്കൊല്ലം.
കളിക്കു ശേഷം മാറ്റിയിട്ട
പാളമുഖംമൂടിയൊന്ന്,
എടുക്കരുത്, കോലത്തിന്റെ
ജഡമതെന്നു കേട്ടിട്ടും
എടുത്തു കൊണ്ടിങ്ങു പോന്ന്
മുഖത്തു വെച്ച് തുള്ളിത്തുള്ളി -
യകത്തു കേറുന്നേൻ.