Saturday, July 12, 2025

എഡ്വേഡ് കോക്ബെക്ക് (സ്ലൊവേനിയ,1904- 1981)

എഡ്വേഡ് കോക്ബെക്ക്

(സ്ലൊവേനിയ,1904- 1981)


1

ഇപ്പോൾ

ഞാൻ സംസാരിച്ചപ്പോൾ
ഊമയാണെന്നവർ പറഞ്ഞു
ഞാനെഴുതിയപ്പോൾ
അന്ധനാണെന്നവർ പറഞ്ഞു
ഞാൻ നടന്നുപോയപ്പോൾ
മുടന്തനെന്നവർ പറഞ്ഞു
അവരെന്നെ തിരിച്ചു വിളിച്ചപ്പോൾ
ഞാൻ ബധിരനെന്നവർ കണ്ടെത്തി
എൻ്റെ ഇന്ദ്രിയങ്ങളെ അവർ കുഴമറിച്ചു
എന്നെ ഭ്രാന്തനെന്നു വിധിച്ചു.
എനിക്കു സന്തോഷമായി


2

പർവതത്തിന് സംഭവിക്കുന്നത്

പർവ്വതം ഒരു പർവ്വതമായിക്കഴിഞ്ഞിരുന്നില്ല
പർവ്വതം ഇപ്പോഴും ഒരു പർവ്വതമായിക്കഴിഞ്ഞിട്ടില്ല
പർവ്വതം ഉടനെ ഒരു പർവ്വതമായിത്തീരും
പർവ്വതം ഏറെക്കുറെ ഒരു പർവ്വതമായിത്തീർന്നു
പർവ്വതം ഒരു പർവ്വതമാണ്.
പർവ്വതം ഇപ്പോഴും ഒരു പർവ്വതമാണ്
പർവ്വതം ഒരു പർവ്വതമായിത്തുടരുന്നു
പർവ്വതം വെറുമൊരു പർവ്വതം മാത്രം
പർവ്വതം ഇനിമേൽ ഒരു പർവ്വതമല്ല
പർവ്വതം ഒരു പർവ്വതമാവുകയില്ല
പർവ്വതം വീണ്ടുമൊരിക്കൽ ഒരു പർവ്വതമാവുകയില്ല
പർവ്വതം ഒരിക്കലും ഒരു പർവ്വതമായിരുന്നില്ല
പർവ്വതം ഒരു പർവ്വതമാകുന്നു.


3

നാവ്

നിൻ്റെ നാവു കാണിക്ക്
ഒളിപ്പിക്കരുത്
മുഴുവൻ പുറത്തേക്കു തള്ള്
കൂടെയാ മുഞ്ഞി
 കൂടി തള്ളി
ആവാൻ നിർബന്ധിതനായ പോലെ
നീ സ്വയമൊരു മണ്ടനാവ്
അല്ലെങ്കിൽ അതു നിൻ്റെ
ചതിയൻ വായിലൊളിപ്പിക്ക്
സ്വയം മൂകവിശ്വസ്തമാകാനായി
അതങ്ങു വിഴുങ്ങ്
അതുമല്ലെങ്കിൽ
നടുക്കതു മുറുക്കെ പിടിച്ചുവെക്ക്
രണ്ടായി വെട്ടി മുറിക്ക്
എന്നിട്ടൊരു മൃഗത്തെപ്പോലോളിയിട്
അങ്ങനെ നിനക്കു പുതുതായ് തുടങ്ങാനാവും
പരിശുദ്ധ ശബ്ദങ്ങളാൽ


4

മനസ്സ്വാതന്ത്ര്യത്തെക്കുറിച്ച്


കൂടുതൽ നല്ല പ്രയോഗങ്ങളൊന്നുമേ
വേണ്ടെനിക്കീയൊറ്റ വാക്കു മാത്രം മതി
"ഇല്ല" പറയും കിടക്കയിൽ ചാഞ്ഞു ഞാൻ
"ഇല്ല", സ്വപ്നത്തിൽ കരയും പൊടുന്നനെ
"ഇല്ല", യുണരവേ വീണ്ടും പറഞ്ഞിടും
എൻ്റെ ധിക്കാരസ്വരൂപമീ വാക്കെനി-
ക്കേകുന്നു വാശിയും വീറുമാരോഗ്യവും

ആകെത്തളർന്ന സമയത്തുകൂടിയു-
മീ വാക്കെനിക്കു പറയുവാനായിടും
ഏവരുമുവ്വെന്നു ചൊല്ലുമ്പൊളില്ലെന്ന
കൊച്ചുവാക്കാലേ മുഴങ്ങിച്ചിരിപ്പു ഞാൻ
സാഹചര്യങ്ങൾ നിയന്ത്രിച്ചിടാമെനി-
ക്കീ വാക്കിനാലിതെൻ തീർപ്പും പ്രമാണവും
ബുദ്ധിക്കു നല്ല തെളിമ നൽകുന്നിതെ-
ന്നുള്ളം കടുപ്പിച്ചു ക്രൂരമാക്കുന്നിത്

പൊട്ടിച്ചിനപ്പുകൾ,വേരുകൾ,കാരുണ്യ -
മില്ലാത്ത കാറ്റുകൾക്കൊക്കെയും ബന്ധു ഞാൻ
ഇല്ലെന്ന വാക്കിതാ കീറിയെറിയുന്നു
കൂട്ടിക്കുറച്ചിട്ട താളുകളൊക്കെയും.
കുറ്റമെൻ്റേതെന്നവർ പറയുമ്പൊഴോ
കൂട്ടിക്കുറക്കാൻ തുടങ്ങുന്നു പിന്നെയും
ഞാൻ നിഷ്ക്കളങ്കനാണെന്നു പറയുന്നി-
തെൻ്റെ പ്രവൃത്തികളൊക്കെയുമപ്പൊഴും

മർതൃമനസ്സിൻ്റെ സ്വാതന്ത്ര്യദാഹമെ-
പ്പോഴും ചെറുക്കുന്നു പ്രാക്തന നീതിയെ,
ആജ്ഞ വിലക്ക് കോമാളിക്ക്, വേണ്ടെനി-
ക്കാകേണ്ട ഭീകരസത്വമോ ഭ്രാന്തനോ,
യന്ത്രപ്പെരുപ്പിൽ പരുക്കനാണെൻ സ്വരം,
മാമല തൊട്ടിതാ മാമലയോളവും
നിന്നു വീശുന്നു ഞാൻ "ഇല്ല" തൻ മാറ്റൊലി
ഒന്നല്ലൊരൊമ്പതു മാറ്റൊലി,യെങ്കിലു-
മെന്നയൽക്കാരന"തുവ്വെ"ന്നു കേൾക്കുന്നു.

No comments:

Post a Comment