പടലം 33
1
വീഴ്കെ വീരനുടൻ നീലനും ധൃതിയിൽ ഗന്ധമാദനനുമാരൊടും
നേരില്ലാത്ത ശരഭൻ ഗവാക്ഷനൊടു നീതിമാൻ ഋഷഭനെന്നിവർ
വമ്പനായ മല കൊണ്ടെറിഞ്ഞതൊരു പൂവു വന്നുടലിൽ വീണപോൽ
തോന്നിയാ നിശിചരന്നിതിങ്ങനെ പൊറുക്കുമാരുലകിൽ മറ്റുള്ളോർ
2
മറ്റുള്ളോർക്കഴൽ മുഴുക്കുമാറവരെ മണ്ണിൽ വീഴ്ത്തിയടിയേകി നീ -
ടുറ്റ മുഷ്ടി,കരദ,ണ്ഡുറച്ച മുഴങ്കാല്, വൻതലയിവറ്റിനാൽ
മുറ്റി വന്ന കപിവീരരായിരമടിച്ചു കോപമൊടെയപ്പൊഴേ -
യൊറ്റ താഡന,മടക്കി വായിലവനായിരത്തെയുമടക്കമായ്
3
അടക്കി വായരക്കനടയ്ക്കും നേരം കപിവീരർ ഘോരനുടെ നാസികാ -
പുടത്തടങ്ങളുടെയിടയിലൂടെയവർ പുറത്തുവന്നിതു നിരന്തരം
ഇടഞ്ഞുകൊണ്ടിളകും കാറ്റിനൊത്തവന്റെ വിടർന്നതാം ചെവികളൂടവേ
അടുത്തടുത്തു പുറമേക്കണഞ്ഞിതവ,രകത്തടങ്ങിയതില്ലാരുമേ
4
ആരുമിന്നു മുടിയുന്നതുണ്ടു കപിവീരരെന്നു കരുതുംവിധം
പാരിൽ വേനൽ നടുവേയിടിക്കനൽ പടർന്നു കത്തിയൊരു കാടുപോൽ
പോരിൽ വാനരകുലങ്ങളെപ്പൊരുതടക്കിയും പിന്നെ വിഴുങ്ങിയും
വാരിവാരിയും വരുന്ന രാക്ഷസനെ വീരനംഗദൻ മറുത്തിതേ
5
മറുത്തു മാമലയെടുത്തെറിഞ്ഞളവു മസ്തകം കൊണ്ടു തടുത്തുടൽ
മുറിക്കുമാറു പെരും ശൂലമപ്പൊഴുതെടുത്തു ചാടിയുടൻ രാക്ഷസൻ
പറക്കും വൻ പറവ കുമ്പിടും പരിചു പാഞ്ഞ ശൂലമതിൽ നിന്നൊഴി-
ഞ്ഞുറക്കെ രാക്ഷസനെ മുഷ്ടികൊണ്ടൊരിക്കലടിച്ചു ബാലിസുതനംഗദൻ
6
അടിച്ചൊരംഗദനെ കൈ നിവർത്തിയുടയും വിധം തകർത്തു വീഴ്ത്തി വ -
മ്പിയന്ന വാനരകുലത്തിനേറ്റമഴലേകിയോരമരവൈരിയെ
അടുത്തണഞ്ഞു കപിചക്രവർത്തിയിടി മുഴങ്ങിടും മൊഴിയിലോതിനാൻ
"മയങ്ങി വീണ കപികൾക്കു നീ വലിയ വമ്പനെന്നുള്ളതു വന്നുതേ"
7
വന്നു വന്നു പൊരുതുന്ന നായകരും വാനരപ്പടയും നിൻ കൈയ്യാൽ
അന്ധരായിയടിയുന്നുവെങ്കിൽ ശരി,വമ്പനേയവരൊടൊക്കെ നീ
എന്തിനേയകന്നുമാറിപ്പോയതെതിർ തായെനിക്കു രണഭൂവിലെ -
ന്നങ്ങിടക്കു കപിനായകൻ പറകെ കുംഭകർണ്ണനുര ചെയ്കയായ്
8
ഉരച്ചു നീയതു മുഴുക്കെ നന്ന്, ശ്രുതി പെറ്റ നല്ല കപിവീരൻ നീ
വായ് പറഞ്ഞ ബലമൊന്നിനാലടരിലാരു വെല്ലുമെതിരാളിയെ?
തേടി നിന്നെയവിടെങ്ങും ഞാൻ നടന്നു ധീരനാകിലിങ്ങു നില്ലു നീ-
യെന്നുയർന്ന പെരുതായ ശൂലവുമെടുത്തുയർത്തി വരവായവൻ
9
വരുന്ന നേരം കപിവീരർനായകനൊരചലത്താലവന്റെയുടലമ്പേ
പൊടിയാക്കാമെന്നു നിനച്ചെറിഞ്ഞതു പൊടിഞ്ഞു മാറിടത്തിൽ തട്ടിയേ
തുടുത്ത ശൂലമതു കുംഭകർണ്ണനുയർത്തിയെറികെ വീശി, യിടയിൽ പിടി -
ച്ചൊടിച്ചു തന്റെ മുഴങ്കാലിനാൽ ഹനുമൻ, നിശിചരർ ഭയന്നു നടുങ്ങിപ്പോയ്
10
നടുങ്ങിപ്പോയടരിൽ രാക്ഷസർ, കപികളലറിയാർത്തു,കുംഭകർണ്ണനോ
കൊടിയ കോപമൊടു വലിയ മാമലയൊന്നെടുത്തെറിഞ്ഞിതു സുഗ്രീവനെ
അടിച്ചു ചെന്നതുടൻ കപികുലേന്ദ്രനുടൽ ചിന്നുമാറണഞ്ഞു ചെഞ്ചെമ്മേ
അടച്ചു വീണിതതു നെഞ്ചിലേറ്റവ,നമ്പരന്നു പോയ് കപികുലങ്ങളും
11
"കുലത്തിനേ കറയി"തെന്നു കുംഭകരുണൻ കൊടുംമലയലച്ചു ചെ -
ന്നുലച്ചു വീഴ്ത്തിയ കപീന്ദ്രനേയുടനെയുയർത്തെടുത്തു നടകൊണ്ടിതേ
തളർച്ച വന്നിതു പടയ്ക്കുമപ്പൊ,ളെതിരാളികൾ മുടിയുമാറെങ്ങും
ചെലുത്തി മാരുതി വിവേകചിന്തയതു ജഗത്തിനത്തലൊഴിയും വണ്ണം
12
വണ്ണമുള്ളവരിൽ വെച്ചൊരെട്ടു മടങ്ങുള്ള ഭീമനുടൽ പൂകി ഞാൻ
എണ്ണിയെണ്ണിയിവനെക്കണക്കടരിൽ വന്ന രാക്ഷസരെയൊക്കെയും
ചൂർണ്ണമായ്ക്കളഞ്ഞു വീണ്ടെടുപ്പതരചന്റെ പേരിനൊരു ദോഷമായ്
നണ്ണിടാ,മതിനു ബാക്കിയുണ്ടിനിയും നാഴികക്കു പഴുതിപ്പൊഴും
No comments:
Post a Comment