Tuesday, December 5, 2023

പടലം 32

 പടലം 32


1
വേരോടിവനെ മുടിക്കാമെ-
ന്നറിഞ്ഞു മൈന്തനചലം കൊ-
ണ്ടടിക്കാനോങ്ങിയ നേരം ക-
ണ്ടിടം പുറങ്കൈയ്യാലവനാ
തറമേൽ തള്ളിയിടെക്കണ്ടൂ
മുന്നിൽക്കയറിക്കുന്നൊന്ന്
അറിയാമടരിന്നടവെന്നാ-
യെടുത്തെറിഞ്ഞിതേ ദ്വിവിധൻ

2
ദ്വിവിധനെറിഞ്ഞ വിലങ്ങൻ കു-
ന്നവൻ വിലങ്ങെ വിലങ്ങിപ്പോയ്
അവനിയിൽ വീണിതതിൽപ്പിന്നേ
രാക്ഷസപ്പട, പോർഗജവും
പവനനെ വെല്ലുംപടി തുടരെ -
പ്പടർന്ന തേരും കുതിരകളും
അവിടെയടുത്തു പൊടിഞ്ഞടരിൽ
വീണു താണിതഴകിലതും

3
അഴകിലടരിൽ കപിവീരരടർ -
ത്തെടുത്ത മലതൻ കൊടുമുടിയാൽ
ഉഴറിയെറിഞ്ഞു നിശാചരരെ
മുടിച്ചുറക്കെയലറുന്നോർ
നശിച്ചിടൊല്ലാ നാമെന്നോർ -
ത്തടുത്തു രാക്ഷസർ കപിവരരെ
പൊഴിയും മഴപോൽ ശരമാരി
പൊഴിച്ചു പോരിൽ വീഴ്ത്തുന്നോർ

4
പോരിൽ കുരങ്ങക്കൂട്ടത്തിൽ
കടന്നിരുനൂറും മുന്നൂറും
വാരിയുടനുടനായിരവും
വകഞ്ഞെഴുനൂറുമെണ്ണൂറും
ഘോരൻ വിഴുങ്ങി വരുന്നേരം
ഭയങ്കരന്മാർ കപിവരരും
ധീരതയമ്പേ കൈവിട്ടു
തിരിഞ്ഞു മണ്ടീയെമ്പാടും

5
മണ്ടും കപിവരരോടുടനെ
ബാലിതനയനിതുര ചെയ്തു
പേടിത്തൊണ്ടൻ തടിയനിവ -
ന്നോടു പോരിൽ തോൽക്കരുത്
ഇണ്ടൽ പെരുതായോടിയുഴ -
ന്നെവിടെച്ചെന്നു വസിച്ചീടും?
പണ്ടേ പറയുമുറപ്പെല്ലാം
കളവായ് വരുവതൊഴിക്കാമോ?

6
ഒഴിച്ചിടേണം പുകഴ്പെറ്റോ -
രൊളിച്ചിടുന്നതു യുദ്ധത്തിൽ
ചെറിയോർ നോക്കിച്ചിരിക്കുമവരെ,
പുണർന്നിടും സുന്ദരിമാരും.
ശിരസ്സുമുടലുമുള്ളവനെ
തിളപ്പൊടെറിഞ്ഞുമടിച്ചും നാം
പിരിച്ചുകളയണമുയി,രതിനാൽ
പിറക്കുമേറ്റവുമഭിവൃദ്ധി

7
ഏറ്റം പ്രതാപമുള്ളവനാം
കുംഭകർണ്ണനിശാചരനെ
ഒത്തു ജയിച്ചു പുകൾ കൈക്കൊള്ളാം
ഇപ്പോളതു പണിയാണെങ്കിൽ
മകരമണിക്കുഴ ചാർത്തിയ രാമൻ
മലരടി പൂകിയ മനമൊടു കൂടി
എതിരാളികൾ തന്നായുധമേ -
റ്റണയാമിന്നേ പരമപദം

8
ഇന്നൊരു നേരം രാഘവനാൽ
മുടിയുമിവൻ, യുദ്ധം തേടി -
ച്ചെന്നു പുറപ്പെടുമത്തടിയൻ
സിംഹം മുന്നിൽ കൊമ്പൻ പോൽ
എന്നു മൊഴിഞ്ഞിടുമംഗദനോ -
ടെതിർത്തു കപികൾ ചിലർ, "ഞങ്ങൾ -
ക്കാഗ്രഹമില്ലുയിരോളം മ -
റ്റൊന്നിലു"മെന്നവരുര ചെയ്തു.

9
ഉരയാടിയ കപിവീരന്മാ-
രവനെയുലയ്ക്കാനൊരുമ്പെട്ടൂ
മരവും മലയും കൊടുമുടിയും
വളർന്ന കല്ല്, മരാമരവും
നിരനിരയൊത്തു പിടിച്ചുടനേ
നിരന്നു ചെന്നു ചുഴന്നെങ്ങും
മരണം വരുമിതിനാലെന്നേ
മനസ്സവർക്കു കനം വെച്ചു.

10
കനമിയലും കപിവീരരെല്ലാ-
മലറിടവേയൊരു വൻഗദയാലേ -
യവരെക്കോപത്തോടെയടിച്ചേ
ചെഞ്ചെമ്മേ നടകൊണ്ടവനെ
ഹനുമാനരികെച്ചെന്നുയരേ
നിന്നുമടർത്തിയ വന്മലയാൽ
ദുഃഖമവന്നു വരുത്തണമെ-
ന്നുള്ളിലുറച്ചവനെതിരിട്ടു.

11
എതിരിട്ടെറിയും വന്മലയെ
കുംഭകർണ്ണനുടച്ചുള്ളിൽ
കിളർന്നു പൊങ്ങിടുമരിശത്താ-
ലണഞ്ഞു മാരുതിയുടെ നെഞ്ചം
ചിതറെക്കുത്തീ ശൂലത്താൽ
തിളച്ചു തൂവും ചോരയൊടേ
മതികെട്ടലറി മയങ്ങിപ്പോയ്
മണ്ണിൽ വീണു ഹനുമാനും.

No comments:

Post a Comment