തായ്- തിയെൻ മലകളിൽ ഒരു താവോ ഗുരുവിനെ തേടിപ്പോയി കണ്ടുമുട്ടാതിരുന്നതിനെക്കുറിച്ച്
ലി പോ
അലറും നീർക്കുത്തിന്നരികിൽ
നായ്ക്കൾ കുരച്ചിടുന്നേടം
ചിതറും നീർത്തുള്ളികളിതളിൻ
നിറങ്ങൾക്കിരുളിമ ചേർപ്പൂ
കാടിന്നഗാധതക്കുള്ളിൽ
മാനിനെക്കാണാമിടക്ക്
താഴ്‌വാരമധ്യാഹ്ന,മെങ്ങും
മണിനാദം കേൾക്കുവാനില്ല
തിളങ്ങും മേഘങ്ങളെക്കുറുകേ
മുറിക്കുന്നു കാട്ടുമുളകൾ
പറക്കുന്ന വെള്ളച്ചാട്ടങ്ങൾ
തൂങ്ങുന്നു സൂര്യകാന്തക്കൽ -
മുടികളിൽ നിന്നു താഴേക്ക്
ഏതു വഴിക്കു നീ പോയെ -
ന്നാർക്കുമറിയില്ലിവിടെ
എനിക്കൊന്നു ചാരുവാൻ മുന്നിൽ
രണ്ടിപ്പോൾ മൂന്നു പൈൻ മരങ്ങൾ!
No comments:
Post a Comment