Monday, March 17, 2025

പടലം 41

പടലം 41


1
അലറും വീരൻ്റെയണിമാറിൽ വാളെടുത്തു കുതി-
ച്ചടിച്ചു പോരാടിദ്ദൂരേക്കകലുമാ രാക്ഷസൻ്റെ
തലക്കുമേൽ മുഷ്ടികൊണ്ടു ഞെട്ടനെയടിച്ചവൻ
തറയിൽ വീണപ്പോൾ വീണ കരവാളുകൊണ്ടുടനേ
എഴുനേറ്റു നിന്നു മുഷ്ടി ചുരുട്ടി മാറത്തടിച്ചി-
ട്ടുയരുവാൻ കരുതുന്ന ത്രിശിരസ്സിൻ കിരീടത്തെ
ബലമിണങ്ങിയ കരത്തിനാൽ പിടിച്ചങ്ങെളുപ്പം
ശിരസ്സുകൾ മൂന്നും മാരുതിയതിവേഗമരിഞ്ഞിട്ടു

2
അരിഞ്ഞരിഞ്ഞിട്ടൂ ശരങ്ങളാൽ നിശാചരൻ നീല-
നെറിയുന്നോരചലപംക്തിയും മരാമരങ്ങളും
പൊരുതവേ വരും കപിവരനുടെയുടൽ പൊടി -
പെടുമാറു പൊഴിച്ചവനൊളി ചിന്നും വെൺശരത്താൽ
കുരുതി ചോർന്നീടുമുടലോടധികം കോപമോടെ
കടുപ്പമേറിയ നീലൻ മരാമരമെറിഞ്ഞുടൻ
ധരണിയിലേക്കു മറിച്ചിട്ടു രാക്ഷസൻ്റെയുടൽ
ശകലങ്ങളാക്കുകയാൽ മനം നിറഞ്ഞിതഴകിൽ

3
അഴകിലമ്മദയാന മഹോദരൻ തന്നോടൊപ്പം
അവനിമേലുയിർപിരിഞ്ഞുടൽ നുറുങ്ങിദ്ദേവന്മാർ -
ക്കഴലെല്ലാമൊഴിക്കുന്ന വിധം വീഴ്കേ പാഞ്ഞണഞ്ഞൂ
മഹാപാർശ്വനിശാചരനടരാടാനൊരുങ്ങിയേ
ഇരുകാലുകളുള്ളോരു മല പോരിനു വന്ന പോലെ
ഘനഗംഭീരമായ് മണിയും മലർമാലകളുമണിഞ്ഞേ
ഒഴുകുന്ന കടും ചോരയിഴുകി ശത്രുക്കളുടെ-
യുടൽ പൊടിയാക്കി മുടിച്ചിടുന്ന തൻ ഗദയുമായ്

4
ഗദയേന്തിയടരാടുമന്നിശാചരൻ്റെയുള്ളിൽ
വളർന്നുയർന്നടിമുടിയെരിഞ്ഞ കോപവശനായ്
മതിമറന്നേ നടകൊണ്ടന്നേരം നോക്കിത്തടഞ്ഞി -
തരുണനന്ദനനാം ഋഷഭ കപിവരൻ വേഗം
എതിരിടുമവൻ മാറുടയുമാറു ഗദയാലേ
ഉയർന്നടിച്ചപ്പോൾ നിശാചരനതേറ്റുതിരവും
അതിഘോരം തുപ്പി മണ്ണിൽ വീണ ശേഷമുണർന്നിട്ട -
ങ്ങുടനെണീറ്റവനെ മുഷ്ടികൊണ്ടടിച്ചലറിയേ

5
അലറിത്താൻ മുഷ്ടിയാലേ തലക്കടിയേറ്റുടനേ
അവയവം പെരുതുലയവേ ഗദ കളഞ്ഞുപോയ്
കപിവരർക്കിഷ്ടം ചേർത്തു കരഞ്ഞു ചോരയും തുപ്പി -
യുലകത്തിൽ മഹാപാർശ്വനിശാചരൻ വീണ നേരം
അവനുടെ ഗദയേന്തി കപിവീരൻ നടന്നപ്പോൾ
ഉടനേ വൻപകയൊടേയുണർന്നിതു മഹാപാർശ്വൻ
അവിടറ്റു കിടന്ന മറ്റൊരു ഗദയുമെടുത്തി -
ട്ടടരാടാൻ വന്ന നേരം തിരിഞ്ഞു നിന്നൂ ഋഷഭൻ

6

ഋഷഭനും തമ്മിലടുത്തെതിരിട്ടങ്ങടിച്ചപ്പോൾ
ഇടയ്ക്കടിച്ചിതു കപിവീരനന്നിശാചരൻ്റെ
ഉടൽ പിളർന്നുലകിലിട്ടലറീ മതിയും കെട്ട് 
ഉദകത്താൽ പൊങ്ങും കൊണ്ടൽമൊഴി തോറ്റീടും മൊഴിയാൽ
ക്രൂരതയേറെയുള്ളോനായിച്ചോരച്ചെങ്കണ്ണോടും
കുതിരയായിരമിണക്കിയ പെരും തേരിനോടും
കപികുലം നടുങ്ങുമ്മാറഖിലം നശിക്കുമ്മാറും
യമനെപ്പോലതിക്രൂരനാമതികായൻ നടന്നു

7

നടന്നപ്പോളളവില്ലാപ്പടയുടെ ക്രൂരതയും
നലമിണങ്ങിയ തുരഗങ്ങളും വാരണങ്ങളും
തുടരെത്തുടരെ ചെറു ഞാണൊലിയുമൂഴിയേറ്റം
തുലയുമാറുടലിൻ്റെ മുഴുപ്പുമാ രാക്ഷസൻ്റെ
വടിവെല്ലാമണഞ്ഞുകണ്ടഴലേറിക്കപികുലം
വലിയ കുംഭകരുണൻ വീണ്ടുമുണർന്നിങ്ങു വന്നി-
ട്ടടരാടിത്തുടങ്ങും തങ്ങളോടെന്നു നിനച്ചുകൊ-
ണ്ടളികുലം പറന്നപോൽ മറഞ്ഞിതെട്ടു ദിശയിൽ

8

ദിശകളിൽ വെറുതെ നില്പവരെയും മറുപുറം
തിരിഞ്ഞു നിന്നവരെയും തല കുനിഞ്ഞവരെയും
സ്വയരക്ഷോപായമില്ലാത്തവരെയും യുദ്ധം ചെയ്കേ
തിരിഞ്ഞുനോക്കുക പോലുമില്ലൊരിക്കലുമവൻ
അവനുടെ നയങ്ങളൊന്നുമറികയില്ലൊരുവരും
യമനും ഭയക്കുവോളം വമ്പുള്ളവ,നെന്നുമല്ലാ
ദശരഥതനയനോടു പോരടിച്ചു മുടിയുവോൻ
ചതിയോടെ ധർമ്മം വിട്ടിട്ടടരാടുന്നവനെങ്ങും

9

അടർനിലം നിറക്കുന്ന പെരുംതേരുള്ളവനായി -
ട്ടതിനുമേൽ ശരങ്ങൾ തൂണികളനേകം വിളങ്ങേ
മിന്നലിടഞ്ഞ കൊടും വേലുണ്ടവനേറെ വാളും
തരം നോക്കിയെടുക്കുവാൻ പല വില്ലുമുണ്ടു കാൺക
ഇടി നടുങ്ങും വാക്കുകൾ മുഴങ്ങവേയതിവേഗം
എരിയും വെൺകതിരൊരായിരമിണങ്ങും കതിരോൻ
വടിവൊടേ വരുന്നൊരീയിവന്നു പേർ ചൊല്ലിവനാർ?
മനുജാധിപനാം രാമൻ വിഭീഷണനോടരുളി

10

അരുളിച്ചെയ്തപ്പോൾ വിഭീഷണനുമാ രാമൻ തൻ്റെ
അരുണ ചെങ്കിരണം ചിന്നിടുന്ന ചേവടി കൂപ്പി
ഉരചെയ്തൂ ദശമുഖതനയനാണിവനുല -
കേഴിലും പെരുമയുള്ളതികായൻ, ദേവന്മാർതൻ
പുരിയിൽ നിരന്തരമായ് കൊടുംദുഖം കൊടുപ്പതിവൻ
ഭുജബലംകൊണ്ടു ലങ്ക തകരാതൊഴിപ്പതിവൻ
വരമിരന്നപ്പോളജൻ ഇവനുടെ പെരുമ കണ്ടു
തകരാത്ത കവചവുമൊപ്പം വരവും നൽകീ

11

നൽകിയ വരങ്ങളാലഖിലലോകങ്ങളും വെ-
ന്നഭയം ചോദിപ്പോർക്കെല്ലാമഭയവും നൽകുമിവൻ
യുദ്ധക്കളത്തിൽ ദശമുഖനോടൊപ്പമുള്ളവൻ
മൂർച്ചയുള്ളമ്പിതുപോലൊരുത്തർക്കുമറിവില്ലാ
കടലിലെത്തിരകളെണ്ണാം ഇവനുടെ പെരുമ പേശാൻ
അതിലുമേറെയാണല്ലോ വിഷമം, പടക്കളത്തിൽ
ഭയമേതുമില്ലാത്തോർതൻ കാലനതികായൻ വന്നു
പദങ്ങൾ കൂപ്പി മുരളും വിരുതു രാജാവേ കേൾക്കൂ

No comments:

Post a Comment