Friday, September 5, 2025

കണ്ണൻ എന്ന ഭാഷ

കണ്ണൻ എന്ന ഭാഷ

പി.രാമൻ


മൂന്നുനാലു കൊല്ലം മുമ്പാണ് ഞാൻ അമൃതയെ പരിചയപ്പെടുന്നത്. അമൃതയെയല്ല, അമൃതയുടെ  കവിതയാണ് ആദ്യം പരിചയപ്പെട്ടത്. പട്ടാമ്പി കോളേജിലെ കവിതാ കാർണിവലിൻ്റെ ഭാഗമായി കോളേജു വിദ്യാർത്ഥികളിൽ നിന്ന് അയച്ചു കിട്ടിയ കവിതകൾ പ്രാഥമിക തെരഞ്ഞെടുപ്പിനു വേണ്ടി വായിക്കുന്നതിനിടയിലാണ് ആ കവിതകൾ ശ്രദ്ധയിൽ പെട്ടത്. ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ് കോളേജിൽ വിദ്യാർത്ഥിയായിരുന്നു അമൃത അന്ന്.മലയാളകവിത മുമ്പ് ആവിഷ്ക്കരിച്ചിട്ടില്ലാത്ത ഒരു പ്രമേയം ആ കവിതകളിൽ സാന്നിദ്ധ്യപ്പെട്ടത് എന്നെ സ്പർശിച്ചു. പുറംകാഴ്ച്ചാപരിമിതിയുള്ള ഒരു മനുഷ്യൻ്റെ ഉള്ളനുഭവങ്ങൾ അതിനിണങ്ങിയ ഭാഷയിൽ അവതരിപ്പിക്കുന്നവയായിരുന്നു ആ കവിതകൾ. മൂർച്ചയുള്ള ഗദ്യം കൊണ്ടും അവതരണ ശൈലികൊണ്ടും ശക്തമായിരുന്നു അവയിലെ ഭാഷ. ഗദ്യഖണ്ഡരൂപം (Prose Poem) ഈ എഴുത്തുകാരി സ്വാഭാവികതയോടെ പ്രയോഗിച്ചു.സന്ദർശനവേളയിൽ എന്ന കവിത അന്നു വായിച്ചത് ഇന്നും മനസ്സിലുണ്ട്. വീട്ടിൽ ബന്ധുക്കൾ വരുമ്പോഴൊക്കെ പുറംകാഴ്ച്ചാ പരിമിതിയുള്ള കുട്ടിയോട്, മോളേ ഞാനാരാണെന്നു പറ, എന്നെ മനസ്സിലായില്ലേ എന്നു ചോദിക്കുന്നതിൽ നിന്നാണ് ആ കവിത തുടങ്ങുന്നത്. ഒടുവിൽ സഹികെട്ട് ഒരു തവണ അവൾ മറുപടി പറഞ്ഞു, അറിയില്ല, ഞാൻ നിങ്ങളെ മറന്നിരിക്കുന്നു എന്ന്. ആ കവിത എനിക്ക് പുതിയൊരു അനുഭവലോകം തുറന്നു തന്നു. പുറംകാഴ്ച്ചാ പരിമിതിയുള്ള സി.പഴനിയപ്പൻ എന്ന കവിയുടെ രചനകൾ എന്നെ അത്ഭുതപ്പെടുത്തിയ കാലം കൂടിയായിരുന്നു അത്. ഓരോ വസ്തുക്കളെയും തൻ്റേതായ രീതിയിൽ പുതുതായി നിർവചിക്കുന്ന കവിതകളായിരുന്നു പഴനിയപ്പൻ്റേത്. ഉദാഹരണത്തിന് പുസ്തകത്തിന് അദ്ദേഹം നൽകിയ നിർവചനം "വിരൽത്തുമ്പിലൂടരിച്ചു കയറുന്ന വെളിച്ചം" എന്നാണ്. ആയിടെത്തന്നെയാണ് ബ്രിട്ടീഷ് കവി റെയ്മണ്ട് ആൻട്രോബസ്സിൻ്റെ കവിതകൾ എന്നെ പിടിച്ചുലച്ചത്. നന്നേ ചെറിയ പ്രായത്തിൽ കേൾവിശക്തി നഷ്ടപ്പെട്ട റെയ്മണ്ട്, തൻ്റെ കാവ്യഭാഷയെ തുള വീണ ഭാഷ എന്ന് വിശേഷിപ്പിക്കുന്നു. തുള വീണ ഭാഷകൊണ്ട് മുമ്പില്ലാത്ത ഒരു കാവ്യലോകം തീർക്കാൻ ആ ഇംഗ്ലീഷ് കവിക്കു കഴിഞ്ഞു. ഇന്ന് ഇംഗ്ലീഷിലെ ഏറ്റവും ശ്രദ്ധേയരായ കവികളിൽ ഒരാളാണ് അദ്ദേഹം. മലയാളത്തിൽ പഴനിയപ്പൻ തുടങ്ങിവച്ചത് അമൃതയിലൂടെ ശക്തമായി തുടരുന്നത് ആ ആദ്യകവിതകളിൽ തന്നെ എനിക്ക് അനുഭവപ്പെട്ടു. മറ്റൊരാൾക്ക് എഴുതാൻ കഴിയാത്ത വിധം മൗലികമായിരുന്നു അത്. ജീവിതം നേരിട്ട് ഭാഷയായി മാറിയത്.


അതേ സമയം തൻ്റെ ജീവിതത്തേയും കവിതയേയും ഒട്ടും ആദർശവൽക്കരിക്കാതിരിക്കാനും കാല്പനികവൽക്കരിക്കാതിരിക്കാനുമുള്ള ജാഗ്രതയും തുടക്കത്തിൽ തന്നെ ആ കവിതകളിൽ ഉണ്ടായിരുന്നു. അമൃതയുടെ ഒരു പഴയ കവിതയിൽ കംപ്യൂട്ടറിൻ്റെ വരവോടെ കാലഹരണപ്പെട്ടു പോയ ടൈപ്പ് റൈറ്റർ ഇങ്ങനെ പറയുന്നുണ്ട്:

എന്നു വെച്ച് 

നിങ്ങൾ വിചാരിക്കുന്നത്ര 

സങ്കടമൊന്നും എനിക്കില്ല

.......

എൻ്റെ പ്രിയപ്പെട്ട ചങ്ങാതിമാരേ,

കാല്പനിക ഗൃഹാതുരതയിൽ

കാലിട്ടടിക്കാനൊന്നും

എന്നെ കിട്ടില്ല


ഈ ദാർഢ്യം സ്വന്തം കവിതയെക്കുറിച്ചുള്ള എഴുത്തുകാരിയുടെ പ്രഖ്യാപനം തന്നെയായാണ് ഞാൻ വായിച്ചത്. അമൃത പുതിയ വഴികളിലൂടെ എഴുതി മുന്നോട്ടു പോകും എന്ന് അന്നുണ്ടായ തോന്നൽ ശരിയാണെന്നതിൻ്റെ സാക്ഷ്യമായി ഇതാ മുന്നിലിരിക്കുന്നു വ്യത്യസ്തമായ ഒരു സമാഹാരം - അമ്മുണൂൻ്റെ കണ്ണൻ.


പട്ടാമ്പി കോളേജിൽ വന്ന് അമൃത കവിത വായിച്ചെങ്കിലും തിരക്കിൽ പരിചയപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് നമ്പർ സംഘടിപ്പിച്ചു വിളിച്ചു സംസാരിച്ചു. അതിനുശേഷം 2023 ജനുവരിയിലാണ് അമൃതയുടെ വ്യത്യസ്തമായ ഒരു കവിതാ അവതരണം കാണാൻ അവസരം ലഭിച്ചത്. പരുതൂർ ചെമ്പ്രയിൽ സംഘടിപ്പിച്ച ക്ലോസ്ഡ് ബോഡി എന്ന നാട്ടുബിനാലേയോടനുബന്ധിച്ച് അരങ്ങേറിയ പെൺപോയട്രി പെർഫോമെൻസിൽ ഇരുട്ടിൽ കൊളുത്തിവെച്ച മെഴുകുതിരികളുടെ പശ്ചാത്തലത്തിൽ ബ്രെയിൽ ശബ്ദത്തിൻ്റെ അകമ്പടിയോടെ അമൃത കവിതകൾ അവതരിപ്പിച്ചു. മലയാള കവിത ഈ എഴുത്തുകാരിയിലൂടെ കൂടുതൽ വിസ്തൃതമാകുന്നത് അനുഭവിക്കാൻ കഴിഞ്ഞു.


ഇപ്പോൾ അമൃത എന്നെ വിളിച്ച് ആദ്യപുസ്തകം വരുന്ന വിവരം പറഞ്ഞപ്പോൾ ഞാൻ ചോദിച്ചത്, എഴുതിയ എല്ലാ കവിതകളും അതിലില്ലേ എന്നാണ്. "ഇല്ല മാഷെ, കൃഷ്ണകവിതകൾ മാത്രമാണ് ഇതിൽ" എന്ന് കവി പറഞ്ഞപ്പോൾ എനിക്ക് ആദ്യം ഒരിച്ഛാഭംഗമുണ്ടായി. സ്വന്തം എഴുത്തിൻ്റെ വ്യത്യാസം ആദ്യപുസ്തകത്തിൽ തന്നെ ഒരു പുതിയ കവി അടയാളപ്പെടുത്തേണ്ടതാണ്. അമൃതയുടെ ഈ ആദ്യപുസ്തകത്തിന് അതിനു കഴിയാതെ പോകുമോ എന്നു ഞാൻ സംശയിച്ചു. പുസ്തകത്തിൻ്റെ സോഫ്റ്റ് കോപ്പി അയച്ചുകിട്ടി വായിച്ചപ്പോഴാണ് സമാധാനമായത്. ഇത് അമൃതയുടെ മാത്രം കൃഷ്ണകവിതകളാണ്.എന്നല്ല, ഈ കവിതകൾ ഒറ്റപ്പുസ്തകമായി വരുന്നതാണ് നല്ലതും. മറ്റു കവിതകൾ ഇതിൻ്റെ ഭാവതലത്തോട് ഇണങ്ങണമെന്നില്ല. അവ മറ്റൊരു പുസ്തകമായി വൈകാതെ ഇറങ്ങട്ടെ.


കൃഷ്ണഭക്തികവിതകളുടെ പാരമ്പര്യം മലയാളത്തിനുണ്ട്. അതിൻ്റെ പഴയകാല അടയാളസ്തംഭമാണല്ലോ കൃഷ്ണഗാഥ.അവിടുന്നിങ്ങോട്ട് വലുതും ചെറുതുമായ ഒട്ടേറെ കൃതികൾ. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ സുഗതകുമാരിയുടെ കവിതകൾ കൃഷ്ണഗീതികളുടെ പുതുതരംഗം തന്നെ സൃഷ്ടിച്ചു. കാലം കൊണ്ട് ഭക്തിഭാവത്തിനും പല പല മാറ്റങ്ങളുമുണ്ടായി. വള്ളത്തോളിൽ അത് ദേശീയതയോടു കണ്ണി ചേരുന്നെങ്കിൽ സുഗതകുമാരിയിൽ അഹംബോധനഷ്ടത്തെത്തുടർന്നുണ്ടാകുന്ന ലയനമാണത്. ഒരുദാഹരണം പറഞ്ഞെന്നേയുള്ളൂ. കാവ്യഭാഷ ഗദ്യത്തിലേക്കു പകർന്ന പുതുകാലത്തും  കൃഷ്ണകവിതകൾ ഉണ്ടാകുന്നുണ്ട്. കെ. പി. ശൈലജയുടെ യശോദ അത്തരത്തിലോരു ശ്രമമായിരുന്നു. ഈ പാരമ്പര്യത്തെ തൻ്റേതായ രീതിയിൽ പുതുക്കുക കൂടിയാണ് അമൃത അമ്മുണൂൻ്റെ കണ്ണനിലൂടെ


തൻ്റെയുള്ളിൽ നിറഞ്ഞു നിൽക്കുന്ന ഉണ്ണിക്കണ്ണനോടുള്ള നിരന്തരസംവാദമാണ് അമൃതയുടെ ഈ കവിതകൾ. ഗദ്യം എന്നു വിളിച്ചാൽ പോരാ പറച്ചിൽ രൂപമെന്നു തന്നെ വിശേഷിപ്പിക്കേണ്ടിവരും ഈ കവിതകളുടെ സ്വരൂപത്തെ. സംഭാഷണരൂപമാണ് പലതിനും. കുറുമ്പനായും തിരുമാലിയായും മായാജാലക്കാരനായും കൂട്ടുകാരനായും ജ്യേഷ്ഠനായും കാവലാളായുമെല്ലാം കൃഷ്ണൻ നിറയുന്നു. ചിലപ്പോൾ നീ കണ്ണനും ഞാൻ അമ്മുണുവുമായി. ചിലപ്പോൾ തിരിച്ച് ഞാൻ കണ്ണനും നീ അമ്മുണുവും. രക്ഷകൻ, പ്രണയി തുടങ്ങിയ ഭാവങ്ങളെല്ലാം കടന്ന്, അതിനപ്പുറം പോന്ന കൂട്ടാണ് അവരുടേത്. വന്ന് വന്ന് എന്ന കവിതയിൽ കണ്ണൻ ഈ മാറ്റങ്ങൾ വിവരിക്കുന്നുണ്ട്. കുട്ടിക്കാലത്ത് താൻ അവൾക്കു രക്ഷകനായിരുന്നു. മുതിർന്നപ്പോൾ കാമുകനായി. അതും കഴിഞ്ഞ് ഇപ്പൊഴോ?:


ഇപ്പൊഴോ അവൾക്കെന്നെ

തീരെ വിലയില്ലാതായി

അതു ചെയ്യ് ഇതു ചെയ്യ് എന്നു കല്പിക്കും

ഞാനൊന്നു മൗനം പാലിച്ചാൽ

പിണങ്ങി നടക്കും.

എൻ്റെ മുഖത്തു നോക്കി

കടുകുമണിയോളം ഇഷ്ടല്യെന്ന് പറയും.

എന്നെ കളിയാക്കുമ്പോൾ

ആ കണ്ണുകൾ പോലും ചിരിക്കും.

എൻ്റെ ശ്രദ്ധ ഒന്നു തെറ്റിയാൽ

ടീച്ചറെപ്പോലെ ശകാരിക്കും.....

ഇപ്പൊഴൊക്കെ അടുത്തടുത്തുണ്ടായിരുന്ന

മര്യാദപോലും പോയി.

ഇപ്പൊഴൊക്കെ അവൾക്കെന്നോട്

എന്തുമാകാമെന്നായി


അങ്ങനെ വന്നു വന്ന്

അമ്മുണൂന് ഞാൻ

അമ്മുണൂൻ്റെ കണ്ണനായി

അങ്ങനെ വന്നു വന്ന്

അമ്മുണൂൻ്റെ കൂടെയില്ലാണ്ട്

കണ്ണന് പറ്റാണ്ടായി


ഇതാണ് കണ്ണനോടുള്ള കവിയുടെ ലയനം, അഥവാ കവിയോടുള്ള കണ്ണൻ്റെ ലയനം. കൂട്ടുകാരനും കൂടപ്പിറപ്പുമായ കണ്ണനാണ് കാമുകനായ കണ്ണനല്ല അമ്മുണുവിൻ്റേത്. രാധേ വരൂ വരൂ എന്നൊക്കെ അവൻ വിളിക്കുന്നുണ്ടെങ്കിലും. ആകയാൽ അമ്മുണു ഗോപികയുമല്ല. കണ്ണൻ്റെ മറ്റു ഭാവങ്ങളെക്കുറിച്ചെല്ലാം അവൾക്കു നന്നായറിയാം. ഗുരുവായൂരിൽ തൊഴാൻ ചെന്നാൽ കൃഷ്ണന് എന്താ ഒരു ഗമ എന്ന് പരിഭവിക്കുന്ന ഗുരുവായൂരിലെ നീ എന്ന കവിതയിൽ അമൃതയുടെ ഹൃദയത്തിലെ കൃഷ്ണഭക്തിഭാവത്തിൻ്റെ സത്ത മുഴുവനുമുണ്ട്. ആളും ആരവവും ജപവും പൂജയുമൊക്കെ ഗുരുവായൂരിലെ കൃഷ്ണനെ വലിയ ഒരാളാക്കുന്നുണ്ടാവാം. എന്നാൽ അതിനൊക്കെയപ്പുറത്തൊരു കണ്ണനുണ്ട്:


നേരു പറയണമല്ലോ

ഇവിടെയെത്തി നിന്നെയൊന്നു തൊട്ട്

അല്ലല്ല

നാലടിയൊക്കെ തന്ന്

നാലു ചീത്ത പറഞ്ഞ്

അപ്പോഴാണ് എനിക്കാശ്വാസമായത്.


ഈ സ്വാതന്ത്യം ഇതേ അളവിൽ ഞാൻ വായിച്ചറിഞ്ഞിട്ടുള്ളത് ചെന്നമല്ലികാർജുനനുമായുള്ള അക്കാമഹാദേവിയുടെ പാരസ്പര്യത്തിലാണ്. സുഗതകുമാരിയുൾപ്പെടെയുള്ളവരുടെ കൃഷ്ണകവിതകളിൽ നിന്ന് അമൃതയുടെ കവിതകൾ വ്യത്യാസപ്പെടുന്നത് ഭാഷണാത്മകമായ പാരസ്പര്യത്തിലൂടെയുള്ള ലയനത്തിലാണ്. അമ്മുണുവിൻ്റെ കണ്ണൻ അക്കമഹാദേവിയിലേക്ക് എന്നെ വഴികാണിക്കുന്നു.പൊക്കം കൂടിയാലും എന്ന കവിതയിൽ ഗുരുവായൂരിലെ കണ്ണൻ അമ്മുണുവിനോടു പറയുന്നുണ്ട്,


ഒന്നും പറയേണ്ടെൻ്റമ്മുണു,

ഇത്ര പൊക്കത്തിലായാൽ

ആർക്കായാലും തല കറങ്ങും.

അനുഭവം കൊണ്ട് പറയണതാ അമ്മുണു,

ഉടൽപൊക്കമെന്നല്ല

ഒരു പൊക്കവും കുറഞ്ഞെന്നോർത്ത്

ഉള്ളു തപിക്കാൻ നിക്കല്ലേ


കണ്ണന് അമ്മുണുവിനോടും ഏറെ പറയാനുണ്ട്.പരിമിതികളില്ലാത്തവിധം സ്വതന്ത്രമായ പാരസ്പര്യമാണ് അമ്മുണുവിനും കണ്ണനും തമ്മിലുള്ളത്. അറിയാതെ അറിഞ്ഞതെന്നോ എന്ന കവിതയിൽ പറഞ്ഞതുപോലെ ശുദ്ധാശുദ്ധങ്ങളുടെയോ ഇഷ്ടാനിഷ്ടങ്ങളുടെയോ അതിരുകളിൽ ഒതുങ്ങാത്തത്. എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിൻ്റെ പേരാണ് അമ്മുണുവിൻ്റെ കണ്ണൻ. പാതിയിൽ നിലച്ചു പോകുന്ന വിനിമയങ്ങളെക്കുറിച്ച് മുമ്പ് പല കവിതകളിലും (ഉദാ: സന്ദർശനവേളയിൽ) അമൃത എഴുതിയിട്ടുണ്ട്. സ്വതന്ത്രവും നിലക്കാത്തതുമായ വിനിമയത്തിൻ്റെ ആൾരൂപമാണ് ഈ കവിതകളിലെ കണ്ണൻ. ആ നിലയിൽ ഭാഷ തന്നെയാണ് അമൃതയുടെ കണ്ണൻ. ആ കണ്ണനിലൂടെ, തന്നെ സമ്പൂർണ്ണമായി സാക്ഷാൽക്കരിക്കാൻ എഴുത്തുജീവിതത്തിലൂടെ ഈ കവിക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Wednesday, August 27, 2025

ഹോറിയ ബാദെസ്ക്യു (റൊമാനിയ,ജനനം:1943)

 ജ്യോതിശാസ്ത്ര പാഠം


ഹോറിയ ബാദെസ്ക്യു (റൊമാനിയ,ജനനം:1943)

ഒരു നക്ഷത്രവെളിച്ചത്തെക്കുറിച്ചെന്നപോലെ
നിന്നെക്കുറിച്ചു പറയാം:
ചൂട് പകരാൻ കഴിയാത്തത്ര
തണുത്തത്
വെളിച്ചം ചൊരിയാൻ കഴിയാത്തത്ര
അരണ്ടത്.

ഇയോൺ പോപ്പ് (റൊമാനിയ ജനനം: 1941)

 പുക


ഇയോൺ പോപ്പ് (റൊമാനിയ ജനനം: 1941)

അലക്‌സാൻഡ്രിയയിലെ
ലൈബ്രറിയിൽ നിന്നുള്ള പുകയേറ്റ്
സീസർ ചുമച്ചോ
മഹാനായ ഖലീഫ തുമ്മിയോ
എന്നൊന്നും എനിക്കറിയില്ല

ഉവ്വെന്നോ ഇല്ലെന്നോ ആകാം
പുരാവൃത്തങ്ങളൊന്നും
അക്കാര്യം പറയുന്നില്ല

എന്നാൽ,
- പഴങ്കഥകളിൽ പറഞ്ഞിട്ടുള്ളപോലെ -
ഞാൻ കൂടുതൽ കൂടുതൽ ഭയപ്പെട്ടത്
ചുമയ്ക്കാത്ത സീസർമാരെയും
തുമ്മാത്ത ഖലീഫമാരെയും.

Thursday, August 21, 2025

മാന്തളിന്ന് ഒറ്റക്കണ്ണല്ലേയുള്ളൂ?

 


മാന്തളിന്ന് ഒറ്റക്കണ്ണല്ലേയുള്ളൂ?


മലയാളകവിതയുടെ സമീപഭൂതകാലചരിത്രത്തിൽ ഏറ്റവും ചലനാത്മകമായ കാലമാണ് 1940 മുതൽ 1960 വരെയുള്ള വർഷങ്ങൾ. ഒട്ടേറെ വിഭിന്നശാഖകൾ ഒരുപോലെ സജീവമായിരുന്ന സവിശേഷസന്ദർഭമാണ് അത്. വള്ളത്തോളും ഉള്ളൂരും അവരുടെ സർഗ്ഗജീവിതത്തിന്റെ സായാഹ്നകാന്തിയിൽ. കവിതയുടെ അടങ്ങാത്ത തിരയിളക്കം സൃഷ്‌ടിച്ച് ചങ്ങമ്പുഴ ആളിപ്പടർന്ന കാലം. ജി.ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, വൈലോപ്പിള്ളി, പി.കുഞ്ഞിരാമൻനായർ, ഇടശ്ശേരി, എൻ.വി.കൃഷ്‌ണവാരിയർ തുടങ്ങിയവർ സ്വന്തം വഴി വെട്ടിത്തുറന്ന കാലം. അക്കിത്തം, ഒളപ്പമണ്ണ, ജി.കു മാരപ്പിള്ള, സുഗതകുമാരി, ഒ.എൻ.വി., പി.ഭാസ്‌കരൻ തുടങ്ങിയ യുവകവികൾ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പാടിത്തെളിഞ്ഞ ശീലുകൾ വിട്ട്, പുതിയ കാലത്തിൻ്റെ സങ്കീർണ്ണതകൾ എഴുതാൻ പുതു ഭാഷയുമായി മാധവൻ അയ്യപ്പത്ത്, അയ്യപ്പപ്പണിക്കർ, എൻ.എൻ. കക്കാട്, വിഷ്ണുനാരായണൻ നമ്പൂതിരി, ആർ.രാമചന്ദ്രൻ, ആറ്റൂർ രവിവർമ്മ തുടങ്ങി യുവകവികളുടെ ഒരു നിര എഴുതിത്തുടങ്ങിയിട്ടുമുണ്ട്. കാവ്യഭാഷയിൽ ഗദ്യത്തിൻ്റെ സാധ്യതകൾ വി.വി. കെ.വാലത്തിനെപ്പോലുള്ള കവികൾ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ തീർത്തും ചലനാത്മകമായ ഒരു കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട യുവകവിയായി അംഗീകരിക്കപ്പെട്ട എഴു ത്തുകാരനാണ് കെ.സി.ഫ്രാൻസിസ്. എന്നാൽ എഴുത്തിൽ തിളങ്ങിവന്ന കാലത്ത് അദ്ദേഹം പെട്ടെന്ന് നിശ്ശബ്ദനായിത്തീരുകയും ചെയ്തു. കവിതയുടെ പേരിൽ ഉയർന്ന വിവാദങ്ങളാണ് അദ്ദേഹത്തെ നിശ്ശബ്ദനാക്കിയത്. മതതീവ്രവാദത്തിന് ഇരയായ ആദ്യത്തെ മലയാളകവിയാണ് കെ.സി.ഫ്രാൻസിസ്. ഐക്യകേരളം രൂപംകൊണ്ട കാലത്തെ സന്ദിഗ്ദ്ധതകളും ഉൽകണ്ഠകളും ആവിഷ്കരിച്ച ഈ കവി അച്ചടിമാധ്യമങ്ങളിൽനിന്നും പിൻമാറിയതോടെ അവഗണനയുടെ ഇരുട്ടിൽ പൊലിഞ്ഞുപോവുകയും ചെയ്തു. കവിതകൊണ്ടു മുറിവേറ്റ മനുഷ്യനായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ടുവർഷമായി അദ്ദേഹത്തിൻ്റെ പഴയ കവിതകൾ തിരഞ്ഞുവായിച്ചുവന്ന ഒരു വായനക്കാരനാണ് ഞാൻ. ഇക്കാലത്തിനിടെ 'നിയമലംഘനം, 'മാഞ്ഞ ഗാനം' തുടങ്ങി 1950-കളിൽ എഴുതപ്പെട്ട ഫ്രാൻസിസ് കവിതകൾ പല വേദികളിൽ ചൊല്ലിയപ്പോൾ അവയ്ക്കു കിട്ടിയ സ്വീകാര്യത എന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. എഴുതപ്പെട്ട് അരനൂറ്റാണ്ടുകഴിഞ്ഞിട്ടും അവ ജീവത്തായി നിൽക്കുന്നു. കരുത്തുറ്റ വ്യത്യസ്‌തമായ കവിതകളെഴുതിയിട്ടും ഈ കവിയെ മലയാളം മറന്നു. 1950-കളിൽ നമ്മുടെ സാഹിത്യപ്രസിദ്ധീകരണങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു ഈ യുവകവി. പിന്നീട് അജ്ഞാതമായ കാരണങ്ങളാൽ മുഖ്യധാരാപ്രസിദ്ധീകരണങ്ങളിൽ ഫ്രാൻസിസിൻ്റെ കവിതകൾ വരാതായി. മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാത്തവന് രക്ഷയില്ല എന്നത് ഇന്നിൻ്റെ മാത്രം പ്രത്യേകതയല്ല. മലയാളകവിതയുടെ ഇന്നലെകളിലും വിഗ്രഹങ്ങൾ സൃഷ്‌ടിക്കുന്നതിലും തച്ചുടക്കുന്നതിലും മാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണ്. ഇങ്ങനെ, ഐക്യ കേരളം രൂപംകൊണ്ട കാലത്ത് നമ്മുടെ സാഹിത്യമാധ്യമങ്ങളിലൂടെ പ്രസിദ്ധനാവുകയും അധികം വൈകാതെ അതേ മാധ്യമങ്ങളാൽ വലിച്ചെറിയപ്പെടുകയും ചെയ്‌ത കവിയാണ് കെ.സി. ഫ്രാൻസിസ്. കവി മാധ്യമങ്ങളിൽ തുടർന്നു നിൽക്കാതായാൽ റദ്ദായിപ്പോകുമോ എഴുതപ്പെട്ട കവിതകൾ?

അജ്ഞാതമായിരിക്കേണ്ടതോ തിരസ്ക്കരിക്കപ്പെടേണ്ടതോ അല്ല കെ.സി.ഫ്രാൻസിസിൻ്റെ കവിതകൾ. ഐക്യകേരളം രൂപം കൊണ്ട കാലത്തിൻ്റെ ഉൽകണ്‌ഠകളുടെ കവിയാണ് അദ്ദേഹം. 1957-ൽ പ്രസിദ്ധീകരിച്ച 'നിയമലംഘനം' എന്ന കവിത ഉദാഹരണമായെടുക്കാം. ശില്പഭദ്രത തികഞ്ഞ ആഖ്യാനകവിതയാണത്.നവോത്ഥാനപ്രവർത്തനങ്ങളെത്തുടർന്നു കേരളത്തിലുരുത്തിരിഞ്ഞ ജാത്യാതീതവും മതാതീതവുമായ വിദ്യാലയാന്തരീക്ഷമാണ് കവിതയുടെ പശ്ചാത്തലം. സവർണ്ണസമുദായാംഗമായ മാലതിട്ടീച്ചർ വിദ്യാർത്ഥിയായ മൂസക്കുട്ടിയെ ക്ലാസിൽനിന്നു പുറത്താക്കുന്നതാണു സന്ദർഭം. മൂസക്കുട്ടി അന്നും ക്ലാസിൽ വന്നതു കുളിക്കാതെയാണ്. ടീച്ചർക്ക് അതു സഹിക്കാൻ വയ്യ.

ഞാനനുവദിക്കുകില്ലേതു ജാതിയും നിത്യ-
സ്നാനമാം മലനാട്ടിൻ നിയമം ലംഘിക്കുവാൻ

ടീച്ചർ കലിതുള്ളിനിന്നപ്പോൾ മൂസക്കുട്ടിക്കു ചിരിവന്നു. ടീച്ചർ പഠിപ്പിച്ച ചരിത്രപാഠത്തിലെ അമ്മച്ചിപ്ലാവ് ക്ലാസിൽ വന്നു നിൽക്കുന്നതുപോലെയാണ് അവനു തോന്നിയത്. കോപം ഒന്നടങ്ങിയപ്പോൾ 'ഊർന്നു വീണൊരു കൈതപ്പൂവിതൾ വീണ്ടും തന്റെ വാർമുടിക്കെട്ടിൽ തിരുകിക്കൊണ്ട്' ടീച്ചർ ഉപദേശം തുടങ്ങി. ദിവസവും കുളിക്കണമെന്നത് മലനാട്ടിൽ ഏതു ജാതിക്കും ബാധകമായ നിയമമാണ്. ഈയൊറ്റപ്പതിവത്രേ നമ്മെയെല്ലാം കേരളീയരാക്കുന്നത്. കുളിച്ചിട്ടുവന്നാൽ മതി എന്നുപറഞ്ഞ് ടീച്ചർ മൂസക്കുട്ടിയെ ക്ലാസ്സിൽനിന്നു പുറത്താക്കി. പുസ്‌തകമെടുത്തു പുറത്തിറങ്ങി ഒറ്റയോട്ടം വച്ചുകൊടുത്ത മൂസക്കുട്ടി കാലുതെറ്റി മൂക്കുകുത്തി പാതവക്കത്തെ കാനയിൽ വീഴുകയാണ്. മേലാസകലം ചെളിപുരണ്ട് 'ഉലകിൻ പിതാവാദം നിന്നപോലെ' എണീ റ്റുനിന്ന് ആരും കണ്ടില്ലെന്നുറപ്പുവരുത്തി പുല്ലിൽ കൈതട്ടി പുസ്‌തകമെടുത്ത് മൂസക്കുട്ടി പതുങ്ങിപ്പതുങ്ങിച്ചെന്നത് നഗരമധ്യത്തിലെ വടക്കെച്ചിറയിൽ. അപ്പോൾ,

വടക്കേച്ചിറയുടെ വൻമതിൽക്കെട്ടിൽ തൂങ്ങി-ക്കിടപ്പുണ്ടൊരുജ്വലധീരമാം വിജ്ഞാപനം പഴകിപ്പൊളിഞ്ഞൊരാപ്പാവനനിയമം തൻ മിഴിയാലൊരാവൃത്തി മൗനമായ് വായിച്ചപ്പോൾ ചിരിക്കാതിരിക്കുവാനായില്ല മൂസക്കുട്ടി-
ക്കൊരു പമ്പരവിഡ്ഢിയാണവൻ പണ്ടേത്തന്നെ. 'കുളിക്കാനവകാശമില്ലിതിൽ പശുക്കൾക്കും പകർച്ചവ്യാധിക്കാർക്കും ഹിന്ദുക്കളല്ലാത്തോർക്കും...

ജനകീയ ഭരണാധിപത്യരാജ്യമായിട്ടും തുടരുന്ന സമൂഹത്തിലെ വരേണ്യതയ്ക്കുമേലാണ് മൂസക്കുട്ടിയുടെ ചിരി ചെന്നുകൊള്ളുന്നത്. മാതൃകാപരമെന്നു നാം വിശേഷിപ്പിച്ചുപോരാറുള്ള നമ്മുടെ പൊതുവിദ്യാഭ്യാസരംഗത്തെ വരേണ്യവൽക്കരണത്തെ ഇവ്വിധം തുറന്നുകാണിക്കുന്ന മറ്റൊരു കവിത മലയാളത്തിലില്ല. മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ല് വന്ന സമയത്താണ് (1957 ജൂലൈ 13) വിദ്യാഭ്യാസരംഗത്തെ വരേണ്യത തുറന്നുകാട്ടുന്ന ഈ കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത്. ഒരു ഭാഗത്ത് സൂക്ഷ്‌മതലത്തിൽ വരേണ്യവൽക്കരണം നടക്കു മ്പോൾത്തന്നെ മറുഭാഗത്ത് പ്രാകൃതമായ ജാതിചിന്ത വിലങ്ങടിച്ചുനിൽക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥ കവിതയിൽ കാണാം. കുളിച്ചില്ലെന്നാരോപിച്ച് മൂസക്കുട്ടിയെ ക്ലാസിൽ നിന്നു പുറത്താക്കിയ മാലതിട്ടീച്ചറുടെ പ്രവൃത്തിയിലും ശരീരഭാഷയിലുമുള്ള വരേണ്യ ജാതിബോധം കവി തുറന്നുകാട്ടുന്നുണ്ട്:

അമ്മുറിക്കുള്ളിൽ പെണ്ണി -
ന്നാടയും ചുറ്റിക്കൊണ്ടൊ-
രമ്മച്ചിപ്ലാവങ്ങനെ
വന്നു നിൽപ്പതായ് തോന്നി

(വീറോടീ പ്ലാവിൽ ചാടി -
ക്കേറിയിട്ടല്ലോ പണ്ടു
വീരമാർത്താണ്ഡൻ സ്വന്തം
ജീവനെസ്സംരക്ഷിച്ചു!)

മാലതിട്ടീച്ചർ വീര-
പുളകം കൊണ്ടിക്കഥ -
യാലപിച്ചിടാറുള്ള -
തോർമ്മയിലുദിക്കവേ,

ചിരിക്കാതിരിക്കുവാ-
നായില്ല മൂസക്കുട്ടി -
ക്കൊരു പമ്പരവിഡ്ഢി -
യാണവൻ പണ്ടേത്തന്നെ!

കെ.സി. ഫ്രാൻസിസിൻ്റെ ഈ കവിതയും മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലും വന്ന് അരനൂറ്റാണ്ടിലേറെയായിട്ടും ഇന്നും ടീച്ചറുടെ വീരപുളകത്തിന് മാറ്റം വന്നിട്ടുണ്ടോ എന്നു സംശയമാണ്. വിദ്യാഭ്യാസരംഗത്തു നിലനിൽക്കുന്ന വരേണ്യതയെ ആദ്യം ചൂണ്ടിക്കാട്ടിയ കവിതകളിലൊന്നാണ് നിയമലംഘനം.

ജാതിചിന്തയ്ക്കെതിരായ ഒട്ടേറെ സമരങ്ങൾക്കും വിപ്ലവകരമായ പരിഷ്കാരങ്ങൾക്കുംശേഷം നാട് സ്വാതന്ത്ര്യം കൈവരിച്ച ഘട്ടത്തിലാണ് ഈ കവിതയുടെ പിറവി എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൊതുവേ സവർണ്ണഹൈന്ദവധാരകൾക്കു പ്രാമുഖ്യമുള്ള മലയാളകാവ്യപാരമ്പര്യത്തിൽനിന്നു ഭിന്നമായി 'ഹിന്ദുക്കളല്ലാത്ത'വരുടെ ശബ്ദം നാം കേൾക്കുകയാണിവിടെ. ഹിന്ദുക്കളല്ലാത്തവരെയും പകർച്ചവ്യാധിക്കാരേയും ഒന്നിച്ചുനിർത്തുന്ന സവർണ്ണവരേണ്യതയെ കവി തുറന്നുകാണിക്കുന്നു. പശുക്കളെയും ഹിന്ദുക്കളല്ലാത്തവരെയും ഒറ്റഗണമാക്കിയതും ഇന്ന് സവിശേഷശ്രദ്ധ ആകർഷിക്കുന്നുണ്ട്. പശു-ഹിന്ദു സമവാക്യം പുതുകാലഭീകരതയുടെ സൃഷ്‌ടിയാണെന്ന് ഈ കവിത സാക്ഷ്യം പറയുന്നു.

ഏറ്റവും സൂക്ഷ്‌മസംവേദനക്ഷമതയുള്ള പൊതു ഇടമായി കാവ്യകല മാറിയതിൻ്റെ ചരിത്രത്തിൽ തനതായ സ്ഥാനമുറപ്പി ക്കാൻ പോന്ന കവിയാണ് കെ.സി.ഫ്രാൻസിസ്. 19-ാംനൂറ്റാണ്ടോടുവുതൊട്ടേ ക്രൈസ്‌തവമായ പ്രമേയങ്ങൾ മലയാളകവിതയുടെ ഭാഗമായിട്ടുണ്ടെങ്കിലും കേരളീയ ക്രൈസ്‌തവജീവിതാന്തരീക്ഷം നാടകത്തിലും നോവലിലും കഥയിലുമൊക്കെ ശക്തമായി ആവിഷ്ക്കരിക്കപ്പെട്ടതിനുശേഷമാണ് നമ്മുടെ കവിതയിൽ ഇടം പിടിക്കുന്നത്. സിസ്റ്റർ മേരി ബനീഞ്ജയുടെ 'ആത്മാരാമ'ത്തിൽ പോലും ആത്മീയവിചാരങ്ങൾക്കുള്ള പ്രാധാന്യം പരിസരചിത്രീ കരണത്തിനില്ല. കേരളീയ ക്രൈസ്‌തവജീവിതാന്തരീക്ഷത്തിൽനിന്നുള്ള നിത്യജീവിതാനുഭവ ആഖ്യാനം നാമാദ്യം തിരിച്ചറിയുന്ന കവിത കെ.സി.ഫ്രാൻസിസിൻ്റേതാണ്. 1956-ൽ പ്രസിദ്ധീകരിച്ച 'മാഞ്ഞ ഗാനം' അത്തരം കവിതകളുടെ പ്രാതിനിധ്യമുള്ള ഒന്നാണ്.

അച്ചൻ വന്നു, കുടയും കുരിശും
റിക്ഷാവണ്ടിയും മുറ്റത്തണഞ്ഞു
ഭ്രാന്തദുഃഖമിഴഞ്ഞിഴഞ്ഞെത്തും
ബാൻ്റു മേളം തുടങ്ങിക്കഴിഞ്ഞു

എന്ന മട്ടിലുള്ള ആഖ്യാനമാണാക്കവിതയിൽ. അനുഭവങ്ങളിലടങ്ങിയ സങ്കീർണ്ണതയ്ക്കുമേലാണ് ഈ കവിയുടെ നോട്ടമെത്തുക. വൈലോപ്പിള്ളിയുടെ 'മാമ്പഴ'ത്തിനും അര നൂറ്റാണ്ടു കഴിഞ്ഞ് റഫീക്ക് അഹമ്മദിന്റെ 'തോരാമഴ'ക്കുമിടയിൽ പിറന്ന ഈ കവിത ആ രണ്ടു കവിതകളിൽനിന്നും വ്യത്യസ്‌തമായി ഒരു കൊച്ചുകുട്ടിയുടെ മരണമേല്പിച്ച വേദനയുടെ ആവിഷ്ക്കാരമായിരിക്കെത്തന്നെ വൈയക്തികതയും സാമൂഹികതയും തമ്മിലെ സംഘർഷത്തിന്റെകൂടി ആവിഷ്ക്കാരമാകുന്നുണ്ട്. ഐക്യകേരളപ്പിറവിയുടെ പൊൻപുലരിയിൽ പതിച്ച ഒരു തുള്ളി കണ്ണീരായാണ് ആ കുഞ്ഞിന്റെ വേർപാടിൻ്റെ ദുഃഖം കവി അടയാളപ്പെടുത്തുന്നത്. 'തൊട്ട വീട്ടിലെ തോട്ടത്തിൽനിന്നാ കൊച്ചുപൂങ്കുയിൽ പൊയ്ക്ക ഴിഞ്ഞപ്പോൾ' കവിയുടെ കണ്ണിൽനിന്നുതിർന്ന കണ്ണീർ വീണത്“ഏറെനേരം പണിപ്പെട്ടെഴുതിത്തീരാറായ വിപ്ലവഗാന'ത്തിലാണ്. ഇന്നു നാം നേടിയ ഐക്യകേരളത്തിൽ വളരാനും വികസിക്കാനും ആഹ്വാനംചെയ്യുന്ന ആ ഗാനം.

ഇറ്റുവീണൊരെൻ കണ്ണീരിൽ നീന്തും
അക്ഷരങ്ങളായ് തീർന്നിരിക്കുന്നു
മങ്ങിമാഞ്ഞൊരെൻ വിപ്ലവഗാനം
എങ്ങനെ ഞാൻ പകർത്തിയെടുക്കും?

എന്നറിയാതെ ഇടറിനിൽക്കുന്നേടത്താണ് കവിത അവസാനിക്കുന്നത്. ഏവരും പ്രതീക്ഷയോടെ പ്രകീർത്തിച്ച പുതിയ നാടിനെ, കാലത്തെ, പകപ്പോടെ സന്ധിക്കുന്ന കവിയെ ഇക്കവിതകളിലെല്ലാം കാണാം. മഹത്തായ ആശയങ്ങൾക്കിടയിലെ ചില ദുർബലതകളോർത്തുള്ള ആകുലതയാണ് ആ പകപ്പിന്റെ കാരണം. നവോത്ഥാനസുരഭിലമായ ഐക്യകേരളത്തിൽ ഹിന്ദുക്കളല്ലാത്തവർ, രോഗികൾ, വികലാംഗർ, കുഞ്ഞുങ്ങൾ, ഒറ്റപ്പെട്ട വ്യക്തികൾ തുടങ്ങിയവരുടെ ഇടം എന്താണ് എന്ന അസ്വാസ്ഥ്യജനകമായ ചോദ്യം വീണ്ടും വീണ്ടും ഉയർത്തുന്നുണ്ട്, ഈ കവിയുടെ രചനകൾ. അന്നോളം മലയാളകവിതയ്ക്കു പുറത്തുനിന്ന ജീവിത സന്ദർഭങ്ങൾ “മാഞ്ഞ ഗാനം'പോലുള്ള കവിതകളിൽ ധാരാളമുണ്ട്. മേരി എന്ന കൊച്ചുകുട്ടിയുടെ വായാടിത്തം നിറഞ്ഞ കുസൃതിച്ചിത്രത്തിൽ ഇത്തരമൊരു സന്ദർഭം ഇങ്ങനെ നിഴലിക്കുന്നു:

മാമൂനിന്നെന്തു കൂട്ടി നീ പെണ്ണേ?
മീമി ചുട്ടതാണമ്മച്ചി തന്നേ.
കള്ളി, നീയതിലെന്തൊക്കെ തിന്നു?
മുള്ളുമാത്രം ഞാൻ തുപ്പിക്കളഞ്ഞു.
കണ്ണു രണ്ടും വയറ്റിൽ മുളച്ച്
വന്മരങ്ങളായ് വന്നാലോ പെണ്ണേ? മാന്തളിന്നൊറ്റക്കണ്ണല്ലേയുള്ളൂ,
മാറിനിന്നവൾ കൊഞ്ഞനം കാട്ടും.

മലയാളിയുടെ മത്സ്യമാംസാഹാരശീലത്തിന്റെ സ്വാഭാവികതയിൽനിന്നു വരുന്ന ഇത്തരമൊരാവിഷ്‌കാരം നമ്മുടെ മുഖ്യധാരാകാവ്യപാരമ്പര്യത്തിൽ മുമ്പില്ലാത്തതാണ് എന്നോർക്കുക. നിത്യജീവിതാനുഭവങ്ങളുടെ സ്വാഭാവികതയിൽനിന്നാണ് കെ.സി.ഫ്രാൻസിസിന്റെ കവിതകൾ ഉറവെടുക്കുന്നത്. ക്രിസ്‌മസിനെക്കുറിച്ച് ഫ്രാൻസിസ് എഴുതുമ്പോൾ ക്രിസ്‌തുദേവൻ്റെ ത്യാഗമോ സഹനമോ ആത്മീയവിചാരങ്ങളോ ആവില്ല കേന്ദ്രസ്ഥാനത്തു വരിക. മറിച്ച് ജീവിതത്തിലാദ്യമായി കിട്ടിയ ഒരു ക്രിസ്‌മസ് കാർഡിനെക്കുറിച്ചുള്ള ഓർമ്മയായിരിക്കും. അനുഭവങ്ങളുടെ സ്വാച്ഛന്ദ്യത്തിൽനിന്ന് ഉറവെടുക്കുന്ന കാവ്യാഖ്യാനങ്ങളുടെ ഒഴുക്കിൽ ഒരു ഘട്ടത്തിൽ ആശയലോകം ഇടകലരുകയാണു ചെയ്യുന്നത്. അതിനാൽത്തന്നെ അനുഭവലോകവും ആശയലോകവും തമ്മിലുള്ള സംഘർഷം ആ കവിതയിലുണ്ട്. നവോത്ഥാനം, ഐക്യകേരളം തുടങ്ങിയ ആശയങ്ങളും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ നിത്യജീവിതാനുഭവങ്ങളും തമ്മിലെ സംഘർഷം 'നിയമലംഘനം' എന്ന കവിതയിൽ നാം കണ്ടതാണ്. മലയാളകവിതയിൽ അക്കാലത്ത് ഉയർന്നുകേട്ടുതു ടങ്ങിയ നഗരകേന്ദ്രിതമായ ആധുനികത എന്ന ആശയവുമായും കവി ഇടയുന്നുണ്ട്. 1960 കളുടെ തുടക്കത്തിൽ അന്നത്തെ കോഴിക്കോട് നഗരം കണ്ടാണ് കക്കാടിൻ്റെ കവിത ഭയന്നുപോയത്. നഗരവൽക്കരണത്തെക്കുറിച്ചുള്ള ഭീതി അക്കാലത്തെ പല കവികളും ആവിഷ്‌കരിക്കുകയും മലയാള ആധുനികതയുടെ ഒരു ചിഹ്നമാവുകയും ചെയ്ത കാലത്താണ് കെ.സി. ഫ്രാൻസിസ് 'മഹത്തായ വിപ്ലവം' എന്ന കവിത എഴുതുന്നത്. നമുക്ക് വല്ലാത്ത അടുപ്പം തോന്നിപ്പിക്കുന്ന ഒരു ചെറുനഗരമാണ് ഈ കവിതയിലുള്ളത്.

കഴുത, യമ്പലം, കരിമ്പനയെന്ന -
തൊഴികെ മറ്റെല്ലാമപൂർവ്വമാകയാൽ
മനുഷ്യനിപ്പൊഴും വിലയിടിയാത്തൊ-
രനർഘരത്നമാം ചെറുനഗരമേ

എന്ന് ഒരുൾനാടൻ പട്ടണത്തേയും അവിടത്തെ ആഴ്‌ചച്ചന്തയേയും അഭിസംബോധന ചെയ്‌തുകൊണ്ടാണ് ആഖ്യാനം മുന്നോട്ടുപോകുന്നത്. പ്രേമനൈരാശ്യത്താൽ തകർന്നുപോയ ആഖ്യാതാവ് പലേടത്തും അലഞ്ഞ് ആ ചെറുനഗരിയിൽ എത്തിയിരി ക്കുകയാണ്. ആ നഗരവും അവിടുത്തെ ആഴ്‌ചച്ചന്തയിലെ ജീവിതവ്യാപാരങ്ങളും അയാളെ പതുക്കെ നൈരാശ്യത്തിൽനിന്നു കര കയറ്റുന്നതാണ് “മഹത്തായ വിപ്ലവ'ത്തിലെ ഇതിവൃത്തം. ആഴ്‌ചച്ചന്തയിൽ കണ്ട, തനിക്കറിയാത്ത, സകലതിനും വില ചോദിച്ചു കൊണ്ട് ജീവിതത്തിൻ്റെ ആരവങ്ങളിലേക്കു മടങ്ങിവരികയാണ് അയാൾ. ആധുനികൻ്റെ നഗരഭീതിക്കു മറുപടിയായി ഈ കവിതയെ കാണാവുന്നതാണ്. മുഖ്യധാരയിലേക്ക് അതിനകം വന്നു കഴിഞ്ഞ മലയാള ആധുനിക കാവ്യഭാവുകത്വത്തോടുള്ള ഗ്രാമീണമായ ഒരു പ്രതിഷേധമായി മഹത്തായ വിപ്ലവം എന്ന കവിതയെ ഇന്നു വായിക്കാൻ കഴിയും.

മലയാളകവിതയിൽ മതഭീകരതയുടെ ഇരയായിത്തീർന്ന ആദ്യത്തെ കവികളിലൊരാളാണ് കെ.സി.ഫ്രാൻസിസ്. നഗരമധ്യത്തിലെ സങ്കേതത്തിൽ ആൾദൈവം നടത്തിവന്ന ആത്മീയ ഉദ്ഘോഷണങ്ങളെ കണക്കിനു കളിയാക്കുന്ന ഈ കവിത സ്വാതന്ത്ര്യാനന്തരം കേരളനവോത്ഥാനപ്രവണതകൾക്കുണ്ടായ തിരിച്ചടിയുടെ ആവിഷ്കാരമായി മാറുന്നു. ആൾദൈവത്തിൻ്റെ പ്രഘോഷണ ത്തിൽ ഒരുഭാഗം ഇങ്ങനെ:

നാമഹങ്കരിക്കുന്നു
നമ്മുടെ ശാസ്ത്രത്തിന്റെ
നാലഞ്ചു കുരുത്തോല-
ത്തോരണങ്ങളിൽ മാത്രം.
നാമവഗണിക്കുന്നു
ജളജല്പ‌നങ്ങളാൽ
നാമവമതിക്കുന്നു
ശാശ്വതസത്യങ്ങളെ!
ന്യൂട്ടനെ, പ്പാവ്‌ലോവിനെ
ഡാർവിനെ, ഫ്ളെമിങ്ങിനെ
നൂറുനൂറൈൻസ്റ്റൈൻമാരെ-
ത്തച്ചുകൊന്നതിൻശേഷം
രാവണൻ പറപ്പിച്ച
പൊൻവിമാനവും, വിഷ്ണു-
മായയിൽ നടത്തിയോ-
രോപ്പറേഷനുമായി
ചെന്നുചേർന്നവർ കള്ള-
പ്പുള്ളിയേപ്പോലെ, ശാസ്ത്ര-
മെന്നൊരച്ചെകുത്താന്റെ
ചെവിക്കു പിടിച്ചപ്പോൾ

ഉച്ചഭാഷിണി സഹികെട്ട് സ്വയം നിലച്ചുപോവുകയാണ്. നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രവാചകത്വത്തോടെ നിരീക്ഷിക്കുന്ന ഈ കവിത ഉണ്ടാക്കിയ കോലാഹലത്തെ തുടർന്നാണത്രേ കെ.സി.ഫ്രാൻസിസിൻ്റെ കവിതകൾ മാധ്യമങ്ങളിൽനിന്ന് ബഹിഷ്കൃതമായത്.

ഫ്രാൻസിസ് കവിതകളുടെ മൗലികതയും വ്യത്യസ്‌തതയും വ്യക്തമാക്കാൻ വേണ്ടി ചില ഉദാഹരണങ്ങൾ എടുത്തുകാണിച്ചു എന്നേയുള്ളൂ. എതിരൊഴുക്കുകൾ, വീരഗാഥ, ഭടന്റെ സ്വപ്നം, കണ്ണില്ലാത്തവരുടെ ലോകം, മഹത്തായ വിപ്ലവം, ആദ്യം കിട്ടിയ ക്രിസ്മ‌സ് കാർഡിനെപ്പറ്റി, കെ.സി.ഫ്രാൻസിസിൻ്റെ കവിതകൾ എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രസിദ്ധീകൃതമായ കൃതികൾ. സമാഹരിക്കാത്ത ഒട്ടേറെ കവിതകൾ വേറെയുമുണ്ട്. അവയിൽ നിന്നെല്ലാം തെരഞ്ഞെടുത്ത കവിതകളാണ് സാഹിത്യ അക്കാദമി പുതിയ മനുഷ്യൻ - കെ.സി.ഫ്രാൻസിസിൻ്റെ തെരഞ്ഞെടുത്ത കവിതകൾ എന്ന പേരിൽ ഇപ്പോൾ (2018) പ്രസിദ്ധീകരിക്കുന്നത്. ഫ്രാൻസിസ് മാസ്റ്ററുടെ ആദ്യസമാഹാരമായ പത്തു കക്കകളുടെ ഒരു കോപ്പിപോലും അന്വേഷിച്ചു കണ്ടെത്താനാവാത്തതിനാൽ ആദ്യകാലത്തെ മികച്ച
പല കവിതകളും ഇതിൽ ഉൾപ്പെടുത്താനും സാധിച്ചിട്ടില്ല.

കെ.സി.ഫ്രാൻസിസ് എന്ന മനുഷ്യനെ ഈ വായനക്കാരൻ നേരിൽ കണ്ടിട്ടില്ല. പരിചയപ്പെടണമെന്നും അദ്ദേഹത്തിന്റെ പഴയ കവിതകൾ ചൊല്ലിക്കേൾപ്പിക്കണമെന്നും ആഗ്രഹിച്ചിരുന്നു. തൃശൂർ നഗരത്തിലൂടെ തേരാപ്പാരാ നടന്നിട്ടും ആ സന്ദർശന ത്തിന് അവസരമുണ്ടാക്കിയില്ല. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആ കവിതകളെക്കുറിച്ച് ഒരു കുറിപ്പെങ്കിലും എഴുതാനും സാധിച്ചില്ല. ഇങ്ങനെ ഞാനും ഞാനുൾപ്പെട്ട വായനാസമൂഹവും മറന്ന, ഒരിക്കലും മറക്കാൻ പാടില്ലാത്ത കവിതകളെഴുതിയ ആ സുപ്രധാനകവിക്ക് ഇതാ, മലയാളകവിതയുടെ ഇങ്ങേയറ്റത്തുനിന്ന് കുറ്റബോധത്തിൽ കുതിർന്ന ഒരന്ത്യാഭിവാദനം. അങ്ങുതന്ന കവിതയ്ക്ക് നിറമനസ്സോടെ നന്ദി.

കവിയുടെ അനുജൻ കെ.സി.ജോസ്, മകൻ സെബി ഫ്രാൻസിസ്, സുഹൃത്തും ബന്ധുവുമായ ബോബൻ കൊള്ളന്നൂർ എന്നിവരുടെ ശ്രമഫലമായാണ് പൊടിഞ്ഞുതീരാറായ കൈയെഴുത്തുപ്രതികളിൽനിന്നും പഴയ സമാഹാരങ്ങളിൽനിന്നും ഈ കവിതകൾ ശേഖരിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ അപ്പൻതമ്പുരാൻ സ്‌മാരകത്തിലെ മാസികാശേഖരവും സഹായിച്ചു. ഇങ്ങനെ സമകാലത്തേയ്ക്ക് എത്തിച്ചേരുന്ന ഈ കവിതകളിൽ വായനക്കാരുടെ സവിശേഷശ്രദ്ധ പതിയുമെന്നു പ്രത്യാശിക്കുന്നു.

(കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുതിയ മനുഷ്യൻ - കെ.സി.ഫ്രാൻസിസിൻ്റെ തെരഞ്ഞെടുത്ത കവിതകൾ എന്ന പുസ്തകത്തിനെഴുതിയ അവതാരിക)

Wednesday, August 20, 2025

കെ വി തമ്പി - വാക്കിൻ്റെ വേരും മനുഷ്യൻ്റെ നേരും

കെ വി തമ്പി - വാക്കിൻ്റെ വേരും മനുഷ്യൻ്റെ നേരും


ആമുഖം :


കടൽത്തീരത്തെ കാറ്റാടി മരങ്ങൾ
കാറ്റൊഴിഞ്ഞു പോയാലും
കാറ്റിൻ്റെ രൂപം നിലനിർത്തുന്നതുപോലെ
വാക്ക്,
അതിൽനിന്നു മനുഷ്യനൊഴിഞ്ഞു പോയാലും
മനുഷ്യൻ്റെ രൂപം
സംരക്ഷിച്ചു നിർത്തുന്നു

- ജോർജ് സെഫരിസ്

കെ. വി. തമ്പിയെക്കുറിച്ചുള്ള ഈ എഴുത്തിന് രണ്ടു ഭാഗങ്ങളുണ്ട്. അദ്ദേഹത്തിൻ്റെ കവിതകളെ മുൻനിർത്തിയുള്ള പഠനമാണ് ആദ്യത്തേത്. ആ മനുഷ്യനേയും കുറഞ്ഞ കാലത്തെ ഞങ്ങളുടെ സൗഹൃദത്തേയും കുറിച്ചുള്ള ഒരോർമ്മക്കുറിപ്പാണ് രണ്ടാം ഭാഗം.

പഠനം കെ.വി.തമ്പിയുടെ ജീവിതകാലത്തുതന്നെ എഴുതി ഭാഷാപോഷിണിയിൽ (2012 മെയ് ലക്കം) പ്രസിദ്ധീകരിച്ചതാണ്.മലയാളകവിതയുടെ പരിണാമഗതിയിൽ കെ.വി.തമ്പിയുടെ കവിത വഹിച്ച നിർണ്ണായക പങ്ക് വിവരിക്കുന്നതായിരുന്നു ആ ലേഖനം.കരുത്തുള്ള കവിതകളെഴുതിയിട്ടും അർഹിക്കുന്ന തരത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല തമ്പിയുടെ കവിത. ആ കവിതയുടെ പ്രാധാന്യം അറിഞ്ഞു രേഖപ്പെടുത്തേണ്ടത് പിൻതലമുറയുടെ ഉത്തരവാദിത്തമാണ് എന്ന ബോധത്തോടെയാണ് ലേഖനം എഴുതിയത്. പത്തു നാല്പതു കൊല്ലം മുമ്പ് താനെഴുതിയ കവിതകൾ ഇന്നത്തെ വായനക്കാരനെ സ്പർശിക്കുന്നതറിഞ്ഞ് അദ്ദേഹം ആഹ്ലാദിച്ചു. യാതന നിറഞ്ഞ ആ ജീവിതത്തിൽ അത്യപൂർവ്വയമായിരുന്നല്ലോ ആഹ്ലാദനിമിഷങ്ങൾ. അവഗണിക്കപ്പെട്ട ആ കവിക്ക് ജീവിതസായാഹ്നത്തിൽ അല്പം സന്തോഷം നൽകിയ ആ പഠനം മാറ്റമൊന്നും വരുത്താതെ ഇവിടെ ചേർക്കുന്നു. തമ്പിമാഷെക്കുറിച്ച് വ്യക്തിപരമായ ഒരനുസ്മരണമാണ് ഈ ലേഖനത്തിൻ്റെ രണ്ടാംഭാഗം. പഠനത്തിൻ്റെ ഭാഷയും ശൈലിയുമല്ല ഇവിടെ. തമ്പി മാഷുടെ മരണശേഷം, മാധ്യമം വാരാന്തപ്പതിപ്പിനു വേണ്ടി വി.മുസഫർ അഹമ്മദ് പറഞ്ഞതുപ്രകാരം എഴുതിയതാണീ കുറിപ്പ്. ആദ്യഭാഗം കെ.വി.തമ്പിക്കവിതയിലെ വാക്കിൻ്റെ വേരു തേടുമ്പോൾ, സ്വന്തം അനുഭവത്തെ മാത്രം അടിസ്ഥാനമാക്കി തമ്പിമാഷെന്ന മനുഷ്യൻ്റെ നേരു തേടാനുള്ള ഒരു ശ്രമമാണ് ഈ ഓർമ്മക്കുറിപ്പ്


ഭാഗം 1
ഭാവുകത്വപ്രകാശനം - പ്യൂപ്പയായും ശലഭമായും


ആധുനികതയുടെ ചില വിശേഷ സ്വഭാവങ്ങളിൽ കാല്പനികത പലതരം ഗാഢതയോടുകൂടി ലയിച്ചപ്പോൾ 1970 കളിൽ മലയാളകവിത കൂടുതൽ വൈവിധ്യപൂർണ്ണമായി. ഇതിലൊരു വഴി,ആർ.രാമചന്ദ്രൻ്റെ കവിതകളിലെ ധ്യാനാത്മകവിഷാദവും ആദ്യകാല സച്ചിദാനന്ദൻ കവിതകളിലെ ബിംബകല്പനാരീതിയും സ്വാംശീകരിച്ച് പതിയെ തിടംവെച്ചു വരുന്നുണ്ട്. അസ്തിത്വവാദപരമായ ആശയങ്ങളിൽ നിന്ന് അത് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. പറുദീസാനഷ്‌ടബോധവും പീഡാനുഭവസ്മരണയും അത് സ്വാംശീകരിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും കവിതകളിലെ കാല്പനിക വിഷാദവും മൃത്യുബോധവും സംഗീതാത്മകതയും അതോടുകൂടിച്ചേർന്ന് മലയാളകവിതയിൽ ഒരു സവിശേഷഭാവമണ്ഡലം 1970- 75 കാലത്ത് ശക്തിപ്പെടുന്നുണ്ട്. ഇങ്ങനെയൊരു കാവ്യവഴിയുടെ സാന്നിദ്ധ്യം അന്ന് വേണ്ടത്ര തിരിച്ചറിയപ്പെട്ടില്ല. ബംഗാൾ, പനി,എന്നിവയോടു കൂടി രാഷ്ട്രീയവൽക്കരിക്കപ്പെട്ട ആധുനികത പ്രബലമായപ്പോൾ ഈ ധാര മലയാളകവിതയിൽ അന്തർവാഹിനി കണക്കു പ്രവഹിച്ചു. 1970 കൾക്കൊടുവിൽ ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതയിലാണ് ആ അന്തർവാഹിനി അതുവരെ സംഭരിച്ച ഊർജമത്രയും പ്രസരിപ്പിച്ച് പുറമേക്കു പ്രവഹിച്ചത്. ഒരു സവിശേഷഭാവുകത്വം സ്വന്തം കാവ്യഭാഷ കൈവരിക്കാൻ നടത്തുന്ന ശ്രമം ബാലചന്ദ്രൻ്റെ കവിതയിൽ പൂർണ്ണമാവുകയായിരുന്നു. ബാലചന്ദ്രനിൽ വെളിപ്പെട്ട് വിശ്വരൂപം കൊള്ളുന്നതിനു മുമ്പുള്ള ആ അന്തർവാഹിനിയെക്കുറിച്ചാണ് ഈ കുറിപ്പ്. ആ ഘട്ടത്തിൻ്റെ പ്രതിനിധി എന്ന നിലയിൽ കെ.വി.തമ്പിയുടെ കവിതകളെക്കുറിച്ച്.

1972- '73 കാലത്ത് 'മലയാളനാടി'ൽ കെ.വി.തമ്പിയുടെ കവിതകൾ പ്രസിദ്ധീകരിച്ചെങ്കിലും അന്നോ പിന്നീടോ അതാരും ശ്രദ്ധിക്കുകയുണ്ടായില്ല. സാഹിത്യവൃത്തങ്ങളിൽ ധാരാളം സുഹൃത്തുക്കളുണ്ടായിട്ടും ഒട്ടേറെ ശിഷ്യരെ സ്വാധീനിക്കാൻ കഴിഞ്ഞ അദ്ധ്യാപകനായിരുന്നിട്ടും ഖലീൽ ജിബ്രാൻ്റെ 'പ്രവാചക'ന് മലയാളത്തിലെ ആദ്യത്തെ പരിഭാഷയൊരുക്കി സാഹിത്യരംഗത്ത് സാന്നിദ്ധ്യമറിയിച്ചിട്ടും തമ്പിയുടെ കവിത അന്തർവാഹിനിയായിത്തന്നെയിരുന്നു. ഭാഷ തേടിക്കൊണ്ടിരുന്ന ആ ഭാവുകത്വത്തിന് ശ്രദ്ധിക്കപ്പെടാനുള്ള കളം ഒരുങ്ങിയിരുന്നില്ല.ബാലചന്ദ്രനിൽ വിരിഞ്ഞു പാറിയപ്പോഴാകട്ടെ, ആ അന്തർവാഹിനീഘട്ടം വായനക്കാരെ സംബന്ധിച്ചിടത്തോളം അപ്രസക്തമാവുകയും ചെയ്തു. ഇങ്ങനെ മലയാളകവിതയിൽ ഒരു പ്യൂപ്പയുടെ വിധി അനുഭവിച്ച എഴുത്തുകാരനാണ് കെ.വി.തമ്പി.'നാഷണൽ ബുക്സ്റ്റാളിൻ്റെ പൊടിപിടിച്ച പിന്നലമാരയിൽനിന്നു കിട്ടിയ 'പ്രവാസഗീതം' എന്ന പൊടിഞ്ഞുമെലിഞ്ഞ പുസ്തകത്തിൽ പ്രസിദ്ധീകരിച്ച വർഷം 1976 എന്നു രേഖപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഇതിലെ കവിതകൾ ബാലചന്ദ്രൻ്റെ അനുകർത്താക്കളാരോ എഴുതിയത് എന്നു നിസ്സംശയം പറയിക്കുമായിരുന്നു. അതെ, ബാലചന്ദ്രൻ്റെ കവിതകളിൽ നിറഞ്ഞാടിയ അതേ ഭാവുകത്വം എഴുപതുകളുടെ തുടക്കത്തിൽ തന്നെ സ്വന്തം ഭാഷ കണ്ടെത്താൻ ശ്രമം തുടങ്ങിയിരുന്നു. സവിശേഷമായ ഒരു കാവ്യഭാഷക്കു പിന്നിൽ സവിശേഷമായ ഒരു ഭാവുകത്വമല്ലാതെ പിന്നെന്താണ്?

കെ.വി.തമ്പിയുടെ കവിതകളെക്കുറിച്ചു പറയുമ്പോൾ ഈ കുറിപ്പിൽ പലയിടത്തും അനുപൂരകമായി ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ കവിതകൾ പരാമർശിക്കപ്പെടുന്നുണ്ട്. ഒരു ഭാവുകത്വം അന്തർവാഹിനീഘട്ടത്തിലിരുന്നപ്പോഴും ആവിഷ്ക്കാരപൂർണ്ണതയോടെ പ്രത്യക്ഷീഭവിച്ചപ്പോഴുമുള്ള അവസ്ഥാന്തരങ്ങൾ സൂചിപ്പിക്കുകയാണ് അതിൻ്റെ ഉദ്ദേശ്യം. ഒരു കവിയിൽ പ്യൂപ്പ ഘട്ടത്തിലിരുന്ന ഭാവുകത്വം മറ്റൊരു കവിയിൽ സമ്പൂർണ്ണപ്രകാശനം നേടുന്ന വിസ്മയക്കാഴ്ച്ച വിവരിക്കുന്നതിലൂടെ നാം അഗണ്യകോടിയിൽ തള്ളിയ ആ മുൻകവിയുടെ ഇടം മലയാളകവിതാചരിത്രത്തിൽ തിരിച്ചറിയുക കൂടിയാണ്. വിസ്മയക്കാഴ്ച്ച എന്ന വാക്ക് ഇവിടെ ബോധപൂർവ്വമാണ്. 1975 നു ശേഷം എഴുത്തിൽ സജീവമായ ഒരാളെ സ്വാധീനിക്കാൻ മാത്രം ചർച്ചാവിഷയമോ പരാമർശ വിഷയമോ ആയിരുന്നില്ല 1972-73 കാലത്തുവന്ന തമ്പിയുടെ കവിതകൾ. തമ്പിയുടെ കവിതകൾ പരിചയമില്ലാഞ്ഞിട്ടുപോലും ആ കവിതകളുടെ ഭാവമണ്ഡലത്തിൻ്റെ തുടർനാളമായി ബാലചന്ദ്രൻ്റെ കവിത പടർന്നു എന്നതാണ് വിസ്മയകരം. സവിശേഷമായൊരു കാവ്യഭാഷക്കു ജന്മം നൽകുന്നത് ഒന്നോ രണ്ടോ കവികളല്ല. ഭാവുകത്വം അതിൻ്റെ ഭാഷ കണ്ടെത്താനുള്ള യത്നത്തിൽ കവികളെ ഉപകരണങ്ങളാക്കുന്നു എന്നുമാത്രം.

കെ.വി. തമ്പിയുടെ കവിത വായനക്കാർക്ക് സാമാന്യമായൊന്നു പരിചയപ്പെടുത്തി മാത്രമേ ഈ കുറിപ്പിനു മുന്നോട്ടുപോകുവാനാവുകയുള്ളൂ. പ്രമേയം കാവ്യബിംബം, ഭാഷ എന്നിവയിലൂന്നിയാണ് പരിചയപ്പെടുത്തുന്നത്. കവിതയുടെ സ്വത്വം വെളിപ്പടുത്താൻ പോന്ന വരികൾ വേണ്ടത്ര ഉദ്ധരിക്കുന്നത് ലേഖനത്തിൻ്റെ ഘടനയ്ക്ക് അയവു വരുത്തുമെങ്കിലും വായനക്കാർക്ക് ഈ കവിതകൾ താരതമ്യേന അപരിചിതമാകയാൽ അതൊഴിവാക്കുക വയ്യ. ഇരുട്ടടഞ്ഞ ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കുന്ന നിദ്രാധീനനായ ഒരുവൻ്റെ ആത്മഭാഷണങ്ങളാണ് തമ്പിയുടെ കവിതകൾ. മുറി, മുറിയിലെ ഇരുട്ട് , ഏകാകിത, നിദ്രാധീനത എന്നിവയുടെ ആവിഷ്കാരങ്ങൾ കവിതകളിലെമ്പാടുമുണ്ട്. 'മൃതിലഹരി' എന്ന കവിത ഇങ്ങനെ തുടങ്ങുന്നു:

എന്റെയീ മുറിയുടെ ജാലകമെല്ലാമുള്ളിൽ
നിന്നു ഞാൻ ബന്ധിക്കുന്നു;
വിളക്കിൻ തിരിനാളം
തുടുത്തോരിളം തളിരെന്നപോൽ, 
വിരൽത്തുമ്പാലടർത്തിയെറിയുന്നു
മൃതിതൻ മദഗന്ധഭരിതം,
മൃദുസ്നിഗ്ദ്ധശ്യാമവർണമാം മേനി, 
കരവലയത്തിലൊതുക്കി,
ഇമ പൂട്ടി,
ഉന്മാദവിമൂർച്ഛാവിസ്മൃതിയിലെന്നെയൊഴുക്കി, 
പകലുകളിരവാക്കി
ഇരുളുകളൊളിയാക്കി
നിജ ജന്മത്തോടുള്ളിൽനിറയും പകപോക്കി, 
ഇരുട്ടിന്നലകളിലൊളിച്ചു വിരിയുന്ന
തുടുത്ത ലജ്ജാപുഷ്പസുഗന്ധമുന്തിരിമോന്തി, രക്താസ്ഥിമജ്ജകളുരുക്കിജ്ജ്വലിക്കുന്ന 
തിക്തസ്മരണാന്ധകാര ജന്മാന്തര-
സ്വപ്നങ്ങളിൽ സ്വയം
ആഹുതിചെയ്തുമീമെത്തയിൽ
പൊട്ടിച്ചിതറും പരമാണുജാലമായ്
നിദ്രചെയ്യുന്നു ഞാൻ.

അടഞ്ഞ ജാലകമാണ് അയാളുടെ മുറിയുടെ പുറമേക്കു കാണാകുന്ന അടയാളം. അതടയ്ക്കാൻ എഴുന്നേറ്റു ചെന്നതുപോലും അയാളല്ല.

വെട്ടം വെറുത്തുകഴിഞ്ഞൊരെൻ ജാലകം കൊട്ടിയടയ്ക്കുവാനർത്ഥിച്ചിടുന്നു ഞാൻ (നിദ്ര)

താനും താൻ വസിക്കുന്ന ഇടവും വെളിച്ചത്തെ വെറുക്കുന്നു. ജാലകമടയ്ക്കാൻ അപേക്ഷിക്കുന്നത് മറ്റൊരാളോടല്ല കണ്ണുകളെ മൂടുന്ന ഉറക്കത്തിനോടാണ്. അടഞ്ഞ മുറിയിലെ ഇരുട്ടിൻ്റെ വർണ്ണ പശ്ചാത്തലത്തിലാണ് തമ്പിയുടെ കവിതയിലെ ഉള്ളനക്കങ്ങൾ നാം കാണുന്നത്.

സാന്ദ്രതമസ്സിലൊരു ദീപനാളവും
വീണ്ടും കൊളുത്തിക്കരയേണ്ടതില്ലാരും (മൃതിലഹരി)

ഇരുട്ടിൽ പൊട്ടായും പൊടിയായും നാളമായും തെളിയുന്ന വെളിച്ചമാണ് ഒറ്റയാളുടെ ആത്മഭാഷണംകൊണ്ടു മുഖരിതമായ ആ ഇടത്തെ ചലനാത്മകമാക്കുന്നത്.

സ്വപ്നത്തിലൊരുവട്ടം
ദർശിച്ച നക്ഷത്രത്തിൻ
മുദ്ധമാം മുഖം സ്മരി-
ച്ചന്ധനായ് ഭവിച്ചവൻ (നിശാരതി)

ആശതൻ പരിമള-
തൈലദീപത്തിൻ തുമ്പി-
ലാടുന്ന പരിക്ഷീണ
ജ്വാലതൻ സ്മിതാഭയും (നിശാരതി)

കണ്ണുകളടച്ചു ഞാ-
നുണ്ടാക്കുമിരുളിലെൻ
ഖിന്നമാം ജന്മം ക്ഷീണ-
നാളമായ് പിടയുന്നു (മേഘസ്വപ്നം)

എന്നിങ്ങനെയെല്ലാം ഇരുട്ടിൽ ആ വെളിച്ചത്തരി പാറുന്നുണ്ട്. 'ശവക്കല്ലറകളിൽ നിന്നുയിർത്തെഴുന്നേൽക്കും നനഞ്ഞ വിത്തിൻ വെള്ളമുള തൻ വിശുദ്ധി'യായൊക്കെ അതു മാറുന്നതു കാണാം. മുറിക്കുപുറത്തു മിക്കപ്പോഴും ഇരുട്ടുതന്നെ.

പുറത്തുഗ്രഭീഷണിയായി
ദംഷ്ട്രതൻ മുനകാട്ടി
നില്ക്കയാണമാവാസി (യുഗവിഷാദം)

എൻ്റെ കൺകളിൽ വീണുകലങ്ങീ
നിലാവിൻ്റെ
പൊൻപരാഗത്തിൻ ധൂളി
ഇമരോമങ്ങൾ വെട്ടിത്തിളങ്ങീ
വിലോലമാം കിരണാവലിപോലെ

ഗുഢമാം വിഹായസ്സിലെൻ്റെ നക്ഷത്രം ശബ്ദ-
ശൂന്യമായ് കേണീടുമ്പോൾ.....(യുഗവിഷാദം)

അജ്ഞാതലോകത്തുനിന്നുമെത്തുന്ന പുനർജ്ജന്മ ക്ഷണപത്രമെന്ന് രാത്രി മറ്റൊരു കവിതയിൽ. രാത്രിയുടെ ബധിരസാക്ഷിയായി ഒരു കുരിശുപോലെ നില്ക്കുകയാണു താനെന്ന് ഈ ആത്മഭാഷകൻ 'ഒടുവിൽ കുരിശ്' എന്ന കവിതയിൽ പറയുന്നുണ്ട്. ഏകാകിത തൻ്റെ വിധിയായി അയാൾ തിരിച്ചറിയുന്നു.

ഏകനായിരിക്കുക
നീയെന്ന ശാപാക്ഷര-
മാരെന്റെ ലലാടത്തിൽ
വാളിനാലെഴുതുന്നു? (പ്രവാസഗീതം)

മുൻപു കണ്ട മുറി മണിയറയായി മാറുന്ന 'യുഗവിഷാദം' എന്ന കവിതയിൽ ഈ ഏകാകി ഇണചേരുന്ന വധു തൻ്റെ അബോധം തന്നെയാണ്. 'കാലദൂരത്തിൻ രത്നകുണ്ഡലമണിഞ്ഞവളാ'യ തൻ്റെ അബോധത്തെ തോറ്റിയുണർത്തി, 'ചുടുരക്തനാഡികൾ പിളർന്നെന്നെ നിന്നിലേക്കൊഴുക്കൂ' എന്നപേക്ഷിക്കുകയാണ് അയാൾ.

ഇരുളിൽ കുരുടരെപ്പോലെ നാം പരസ്പരം
വിരലാൽ മുഖവടിവുണ്ടാക്കിയറിയുന്നു.

അബോധവുമൊത്തുള്ള ലീലയിലേക്ക് അയാൾ തന്നെ എടുത്തെറിയുന്നു. 'ശ്യാമരാഗം' എന്ന കവിതയിൽ രാത്രിയും 'നിദ്ര' എന്ന കവിതയിൽ നിദ്രയുമാണ് അയാൾ വരിച്ച വധുക്കൾ.

നിദ്രേ തലോടുക മന്ത്രാംഗുലികളാ-
ലുദ്വിഗ്നമാമെൻ മനസ്സിൻ മുഖങ്ങളെ 
തൃഷ്ണാകുലങ്ങളാമെന്റെ മിഴിയിത-
ളൊക്കെയും മഞ്ഞിൽ നനച്ചടച്ചീടുക
..............

ജന്മാന്തരങ്ങളിൽനിന്നും യുഗപഥ
സഞ്ചാരിണിയായി വന്നൊരെൻ മോഹിനീ 
താവകമേനിയിൽ പൂത്തുനില്ക്കും സ്വപ്ന- 
മാദകഗന്ധമായ് മാറ്റുകയെന്നെയും
.................
ദാഹവും രാഗവിമൂർച്ഛയുമില്ലാത്ത മായികശയ്യാതലത്തിൽ രമിക്ക നാം

മൃത്യുവിൽ നമ്മളൊരുമിക്കുകിൽ പിന്നെ-
യെത്തുമോ നിത്യവിയോഗ വ്യഥകളും?
നിദ്രേ നിനക്കായി മാത്രമെൻ ജാഗര-
സത്യകവാടമിതാ, തുറക്കുന്നു ഞാൻ (നിദ്ര)

സ്വന്തം അബോധത്തെയും രാത്രിയെയും നിദ്രയെയുമെല്ലാം ആസക്തി യോടെ വരിക്കെത്തന്നെ ഇയാൾ ഏകാകിയായി ശേഷിക്കുന്നു. ഇത്തരം രൂപരഹിതവും സങ്കല്പമാത്രവുമായ ഇണകൾക്കുമുന്നിലാണ് പൗരുഷം ഉണരുന്നത്. തന്റെമേൽ ആഞ്ഞുപതിക്കുന്ന സ്നേഹത്തിനു മുന്നിലാവട്ടെ ഇയാൾ നിസ്സഹായനാവുന്നു.

സ്നേഹമേ
ദയാഹീനം
പറന്നെന്റെമേൽ വന്നുവീഴുക.
രഹസ്യാകാശങ്ങൾ തൻ
വിഷനീലവർണ്ണങ്ങൾ ജ്വലിക്കുന്ന
സഹസ്രപക്ഷങ്ങളും
വിടർത്തിപ്പറന്നു നീ വരിക.

.............

ക്രൂരവാത്സല്യത്തിന്റെ -
യഗ്നിയായെരിഞ്ഞെന്റെ
ജീവനിൽപ്പടരുക
.............

സ്വപ്നത്തിൻ ഹരിതസംഗീതമായൊഴുകി നീ-
യെത്തുക,
ജ്വരതപ്തനിദ്രയിൽ;

............

എന്നാലീ ഞാനോ ബലികാത്തിതാ കിടക്കുന്നു
സ്നേഹമേ നിനക്കെന്നെ-
യായിരം ശകലമായ്ചീന്തുവാ-
നവകാശമേകുന്നു
ഹൃദ്രക്തമീ ഭൂവിൻ്റെ ഗർഭത്തിൽ വി-
ണുപ്പായിയുറയട്ടെ (ഹനനം)

സ്നേഹത്തിനുമുന്നിൽ ബലിമൃഗംപോലെ കിടക്കുന്ന ഇയാൾക്ക് സ്നേഹ വുമായി വരുന്ന 'നിന്നെ' എത്രയും പെട്ടെന്നു പിരിയാനാണു തിടുക്കം.

യാത്രാവചനരഹിതമാം വേർപാടിൻ വാളിനാലന്യോന്യസംഹൃതി ചെയ്‌തു മാത്രമാണിന്നു നമുക്കു കരണീയം (മൃതിലഹരി)

സ്ഥലകാലത്തിൻ മഹാ-
ശൂന്യതയ്ക്കിരുപുറം
അലിയാൻ തുടങ്ങുന്ന
രണ്ടു പൂജ്യങ്ങൾ നമ്മൾ.
വിടനല്കുവാൻപോലും
അർഹതയില്ലാത്തോർ നാം
ഒരു വാക്കുമേ മിണ്ടി-
ക്കൂട-വേർപിരിയുക. (യാത്രാനുവാദമില്ലാതെ)

യാത്രാമൊഴികളില്ലാത്ത വേർപാട് തമ്പിയുടെ കവിതകളിൽ ആവർത്തിച്ചുവരുന്ന പ്രമേയമാണ്. 'പിംഗലം' എന്ന കവിതയിൽ വേർപാടിനു മുൻപുള്ള വിങ്ങൽ ഇങ്ങനെ ആവിഷ്കരിക്കുന്നു.

മൃതിയുടെ നീല-
ച്ചിറകുപോൽ ഗ്രീഷ്മ -
നഭസ്സിതാ മന്ദം വിടരുന്നു;
അദൃശ്യമാം രക്ഷാ-
കവചമെന്നോണം
ഇറങ്ങിവന്നിതാ
പൊതിയുന്നു നമ്മെ
അനിർവ്വചനീയ
മധുരമാമുഷ്ണ-
ലഹരിയിൽ നമ്മ-
ളുരുകുന്നൂ, രണ്ടു
മെഴുകുബിംബങ്ങൾ
വിധിയൊരുക്കിയ
വഴികൾ, രണ്ടായി-
പ്പിളർന്നിതാ ദൂരെ-
പ്പിരിയുന്നു  (പിംഗലം)

രൂപം ഇയാൾക്കു മുന്നിലെ ഒരു കീറാമുട്ടി പ്രശ്നമാണ്. രൂപരഹിതമായതിനെ ഇയാൾ പ്രാപിക്കാൻ വെമ്പുന്നു. രൂപമുള്ളതിനെ, ഒരു കൊളാഷ്പോലെ അയാൾക്കുള്ളിൽ ഒട്ടിച്ചുവയ്ക്കേണ്ടിവരുന്നു. പിരിയും മുൻപെങ്കിലും ആ രൂപം ഗ്രഹിക്കാൻ അയാൾക്ക് പരിശ്രമിക്കേണ്ടിവരുന്നു. അങ്ങനെ ഒട്ടിച്ചെടുക്കുന്നെങ്കിലും ആ പ്രണയിനീരൂപം കാലാതീത കാല്പനിക ഭംഗിയോടൊപ്പം സമകാലത്തിൻ്റെ ഇരുണ്ട വിഷാദം കൂടിച്ചേർന്ന് മനോഹരമായിരിക്കുന്നു. അവളുടെ കണ്ണിൽ 'നിറഞ്ഞ കാലത്തിന്റെ ഗംഭീരകാളിമ'യാണ്. ചുണ്ടിൽ 'ശവകുടീരശാന്തത'. തൻ്റെ കവിതകളുടെ ഭാവമണ്ഡലത്തോട് സ്വാഭാവികമായും ഇണങ്ങാവുന്ന മൗനം എന്ന വാക്ക് തമ്പി പരിഗണിക്കുന്നില്ല. മൊഴിചൊല്ലാതെ നില്ക്കാൻ, വചനാശൂന്യത എന്നെല്ലാമാണ് തമ്പി പ്രയോഗിക്കുന്നത്. പ്രണയത്തിൻ്റെ മരണത്തിനു മുന്നിൽചിരകാലശത്രുതപോലും കണ്ണീരൊഴുക്കുന്നു. പക്ഷേ, ആരുടേതായിരുന്നുവോ ആ പ്രണയം ആ നമ്മൾ വാക്കുമുട്ടി നില്ക്കുകയാണ്. പ്രണയം മരിച്ചുവീഴുന്ന ആ നിമിഷം നമുക്കുള്ളിൽ എന്താണ് സംഭവിക്കുന്നത്? നമ്മുടെ നിഗൂഢമജ്ജയിൽ വാടുന്ന ഇലകളുടെ മഞ്ഞനിറത്തിൽ സൂര്യൻ മരിക്കുന്ന അനുഭവം. അതും കുറച്ചിടമാത്രം. ഞാനോ നീയോ അല്ല നമ്മുടെ പ്രണയമാണ് അനാഥമാകുന്നത്. 'മനസ്സിൻ്റെ ഉള്ളറകളിൽ കിടന്നഴുകും പ്രണയം' എന്ന് 'ആവർത്തനം' എന്ന കവിതയിൽ. വേർപാട് വിശദമായി പ്രതിപാദിക്കുന്ന കവിതയാണ് 'വിയോഗം'

ഒന്നായൊഴുകിശ്ശിലയിൽത്തട്ടി -
പ്പിളരും നദിപോലിനി നാ-
മൊഴുകുക രണ്ടായ്.
ചോദ്യം ചെയ്യരുതൊന്നും വിധിയുടെ 
വാക്കേറ്റുയിരിരുചീന്തായ്പ്പോകിലും; 
നാമൊന്നായിത്തീരണമെന്നും,
പിന്നെയിരണ്ടായ് പോകണമെന്നും,
പ്രവചനമുണ്ടാം ജാതകകഥകളിൽ;
അതുകൊണ്ടിനി നാമൊക്കെ മറക്കുക;
ഭൂതത്തിൻ നാവരിയുക;
കാമനയിണചേർന്നലിയും രതിസുഖ-
രാവുകൾ പാടെ മറക്കുക;
നമ്മുടെ ജനനത്തീയതി തിരുത്തിപ്പകരം-
മരണത്തീയതി കുറിക്കുക;
ഇന്നലെയുടെ തുറമുഖദീപങ്ങൾ
ഒന്നായ്കെട്ടിരുൾ മൂടുകയായി;
അജ്ഞേയതയുടെ സാഗരനീലിമ-
മാത്രം സ്മൃതികളിലാവാഹിക്കുക.
........

അസിധാരകൾപോൽ പിരിയും പാതയിൽ
ഇനി നാമേകാകികളായ്ത്തീരുക.

പ്രണയം അനാഥവും പ്രണയി ഏകാകിയുമായിത്തീരുന്നു തമ്പിയുടെ പ്രണയഗീതങ്ങളിൽ പ്രണയത്തിൽ പൊടിഞ്ഞ ചോര 'ഒടുവിൽ കുരിശ്' എ ന്ന കവിതയിൽ ഇങ്ങനെ കിനിയുന്നു:

ചുവന്ന ചോരയിൽ
എഴുതിവച്ചതാം
പ്രണയലേഖനം
തിരിച്ചു ഞാൻ തരും

പ്രണയികളുടെ ദ്വന്ദ്വത്തെ മാറ്റിനിർത്തിയാൽ തമ്പിയുടെ കവിതാലോകത്ത് മനുഷ്യസാന്നിധ്യങ്ങൾ വളരെ കുറവാണ്. പുറംലോകത്തോടുള്ള ചില ആംഗ്യങ്ങൾ കവിതയിലില്ലാതില്ല. 'ഒടുവിൽ കുരിശ്' എന്ന കവിതയിൽ'വിദൂരദേശത്തിൻ പ്രലോഭനങ്ങളേ ഇനി നിങ്ങൾ വരൂ'എന്നു സ്വാഗതം ചെയ്തു കാത്തിരിക്കുകയാണ് അയാൾ. ബൈബിൾ ബിംബങ്ങളാൽ സമൃ ദ്ധമായ ആ കാത്തിരിപ്പുദൃശ്യം ഇങ്ങനെയാണ്:

വിരുന്നുമേശയി-
ലിരുന്നു ചാവുന്നൂ
വിഭവങ്ങൾ.
വീഞ്ഞിൻ ലഹരി താങ്ങുവാനരുതാതേ
പൊട്ടിത്തകരുന്നൂ
മണ്ണാൽ മെനഞ്ഞ പാത്രങ്ങൾ.
ചരമസന്ധ്യയായ്, വഴിയിൽ വീഴുന്നോ-
രതിഥിപാദത്തിൻ പ്രതിധ്വനിക്കായി
മതിലരികിൽ ഞാ-
നിറങ്ങിനില്ക്കുന്നു
ഇനിയകത്തേക്കു മടക്കമില്ലല്ലോ!
കൊടിവീശിച്ചുറ്റിപ്പടരും മുന്തിരി-
ലതയൊഴുക്കിയ കമാനത്തിൻ താഴെ
മറന്നപേരുകൾ തിരിച്ചെടുക്കുവാ-
നരുതാതെ,
മുറിഞ്ഞകന്ന വേരിനായ് വിടചൊല്ലി-
ക്കൈകൾ വിടർത്തി,
രാത്രിതൻ ബധിരസാക്ഷിയായ്
നിലകൊള്ളാമൊരു കുരിശിനെപ്പോലെ

ഈ കവിതക്കൊടുവിൽ അയാൾ മുറിയിൽനിന്ന് എന്നെന്നേക്കുമായി പുറത്തിറങ്ങുകയാണ്. ഒരു കാലൊച്ച കാത്ത് വഴിയരികിലെ കുരിശുപോലെ അയാൾ നില്ക്കുന്നു. മുറിവിട്ടിറങ്ങുന്ന ഈ കവിതയോടുകൂടിയാണ് തമ്പി തുടർച്ചയായുളള തൻ്റെ കവിതയെഴുത്ത് അവസാനിപ്പിച്ചത്. വർഷങ്ങൾ കഴിഞ്ഞ് വീണ്ടും എഴുതിത്തുടങ്ങിയതാവട്ടെ വ്യത്യസ്തമായ മറ്റൊരു ശൈലിയിലും.

ഈ കാവ്യലോകത്തിലെ മനുഷ്യൻ തൻ്റെ മുറിയിൽ നിദ്രാധീനനായിരിക്കുകയാണ്. നിദ്രാധീനതയാണ് തളർച്ചയല്ല അയാളുടേത് എന്ന് എടുത്തുപറയണം. അറുപതുകൾ തൊട്ട് കക്കാടിൻ്റെ പല കവിതകളിലും ആ വർത്തിച്ചുകാണുന്ന ക്ഷീണാവസ്ഥകൊണ്ടുള്ള മങ്ങൂഴത്തിൽനിന്നു വ്യത്യസ്തമാണിത്. ലോകം നല്കിയ വിശ്വാസനഷ്ടങ്ങളിൽനിന്നുള്ള തല്ക്കാലവിടുതിക്ക് നിദ്രാധീനത അയാളെ സഹായിക്കുന്നു.

വ്യർത്ഥമാം കർമങ്ങൾതൻ
ക്രൗര്യങ്ങൾ വിദൂരസ്ഥം
ശപ്തബന്ധങ്ങൾ
കബന്ധങ്ങൾ പോൽ തിറയാടും
പട്ടടക്കാടിൻ ഭയപാണികൾ
വിച്ഛേദിതം. (സംഹൃതി)

നിദ്രയിലാണ് അബോധവും സ്വപ്നങ്ങളും.

നിദ്രയിലബോധത്തെ -
യാശ്ലേഷിച്ചുണർത്തുന്നു
സ്വപ്നഭാജനങ്ങളിൽ;
കാകോളം നിറയ്ക്കുന്നു (പ്രവാസഗീതം)

സൃഷ്ടിക്കും മുൻപുള്ള ശൂന്യതയെ തൊടാൻ ഈ മനോനിലയിലൂടെ ഇയാൾ കൈനീട്ടുകയാണ്. നഷ്ടപ്പെട്ട പറുദീസയിലേക്ക് തിരിച്ചെത്താനുള്ള വെമ്പൽതന്നെ ഈ കൈനീട്ടൽ. സൃഷ്ടിക്കു മുൻപുള്ള ശൂന്യതയാവാം നഷ്ടപ്പെട്ട പറുദീസ.

ഇല്ലായ്മയിങ്കൽനിന്നു-
മേതൊരു കരം ക്രൂര
മുന്മാദലഹരിയി-
ലെന്നെയുമടർത്തിയോ?
ഏതൊരു പൊക്കിൾക്കൊടി
മുറിഞ്ഞെന്നിളം ചുണ്ടിൽ
ചോരയിറ്റിറ്റായ് വീഴ്വൂ
ദേവകാരുണ്യംപോലെ (പ്രവാസഗീതം)

ഇല്ലായ്മയിൽനിന്ന് ഉണ്മയിലേക്കു പിറക്കുകയാണയാൾ. ഇല്ലായ്മയ്ക്കും ഉണ്മയ്ക്കുമിടയിലെ പൊക്കിൾക്കൊടിബന്ധം ഇവിടെ സൂചിതമാവുന്നു. ശൂന്യത എന്ന മാതൃഗർഭത്തിലേക്കു തിരിച്ചെത്താൻ ഇയാൾ ആഗ്രഹിക്കുന്നുണ്ട്. അതിനായി ലോകത്തെയും പ്രണയത്തെയും തിരസ്കരിക്കാൻ ഒരുക്കവുമാണ്. തടസ്സം, ജന്മപരമ്പരയാണ്. ഇല്ലായ്മയ്ക്കും ഉണ്മയ്ക്കുമിടയിൽ പോയ ജന്മത്തെയും പുനർജന്മത്തെയും കുറിച്ചുള്ള ചിന്തകൾ കനത്തുവരുന്നുണ്ട്.

പോയജന്മത്തിൽ ലഭിച്ച മുഖച്ചായ
കാലവർഷത്തിലലിഞ്ഞുപോയ് (മൃതിലഹരി)

അജ്ഞാതലോകത്തിൽനിന്നുമെത്തും 
പുനർ- ജന്മക്ഷണപത്രം (ഉറങ്ങട്ടെ)

ഉണ്മയിലേക്കു ബഹിഷ്കൃനായവന്റെ ദുഃഖഗീതങ്ങളായി-പ്രവാസഗീതങ്ങളായി- ഇങ്ങനെ തമ്പിയുടെ കവിതകൾ മാറുന്നു. ഉണ്മയുടെ കാതൽ അഹം തന്നെ.

എൻചിതയൊരുക്കേണ്ടോൻ
ഞാൻതന്നെയല്ലേ ചൊല്ലൂ.
.........
എന്റെ വിത്തുകൾ വാരി
വിതയ്ക്കുന്നു ഞാൻ നിത്യ-
വന്ധ്യമാം മരുഭൂവിൻ
ഗർഭപാത്രത്തിൽത്തന്നെ (പ്രവാസഗീതം)

തന്നിലെ അഹത്തിനും തന്റെ ഭാവപ്രപഞ്ചത്തിനും കത്തിയൊടുങ്ങാനുള്ള ചിത എരിയുന്ന നഗരത്തിൻ്റെ സർപ്പസൗന്ദര്യമാണ്.

ശാപമേറ്റെരിഞ്ഞടി-
ഞ്ഞീടിന നഗരത്തിൻ
ഗോപുരം കാക്കും നഗ്ന-
കന്യതന്നധരത്തിൽ
കത്തുന്ന ദിവ്യാഗ്നിയിൽ
എന്നെയാഹുതിചെയ‌്വാ
നെത്തുന്നേൻ വ്രണമുഖ-
മിരുകൈകളാൽ മൂടി (പ്രവാസഗീതം)

നഗരത്തിലേക്ക് സ്വയം എടുത്തെറിഞ്ഞവന്റെ മുറിയാണ് തമ്പിയുടെ കവിതയിലെ മുറി. നാഗരികതയുടെ നഗ്നസൗന്ദര്യത്തിലേക്കു തന്നെ ഹോമിക്കാനായി വ്രണമുഖം ഇരുകൈകളാൽ മൂടിവരുന്ന ഏകാകിയും സ്വപ്നദർശിയും മരണത്തിൻ്റെ സുഗന്ധം നുകർന്നവനും ആത്മപീഡിതനുമായ ഇയാൾ തന്നയല്ലേ പിന്നീട് ഒരു പതിറ്റാണ്ടുകാലം മലയാള കവിതയുടെ അഹംബോധമായി ആളിക്കത്തിയത്!

തമ്പിയുടെ കവിതകളിലെ പ്രമേയപരതയുടെ ഒരു പ്രധാന വേര്, പാശ്ചാത്യമായ അസ്തിത്വവിഷാദത്തിലേക്കു പോകുന്നുണ്ട്. ബൈബിളുമായി ബന്ധപ്പെട്ട ദുരന്തദർശനത്തിലേക്കാണ് മറ്റൊന്ന്. പറുദീസാ നഷ്ടബോധം, പീഡാനുഭവസ്മൃതി, വിശ്വാസനഷ്ടബോധം എന്നിങ്ങനെ അതിനുതന്നെ പല അടരുകൾ. ഇനിയുമൊരു വേര് സമകാലത്തിൻ്റെ ഉത്കണ്ഠാകുലമായ ഇരുളറയിലേക്ക് ഇറങ്ങിച്ചെല്ലുന്നു. തൊട്ടുപിറകേ വരാൻ പോകുന്ന ഒരടഞ്ഞ കാലത്തെ അതു പ്രവചിക്കുന്നതായിപ്പോലും ഇപ്പോൾ അനുഭവപ്പെട്ടേക്കും. അധോതലക്കുറിപ്പുകളാണീ കവിതകൾ. അമർത്തിവയ്ക്കുന്നതിന്റെ വിങ്ങൽ പ്രത്യക്ഷപ്രമേയങ്ങൾക്കിടയിലൂടെ വികസിക്കുന്ന സമാന്തരപ്രമേയമാണ് തമ്പിയുടെ കവിതയിൽ. സ്വന്തം അഹംബോധവും പ്രണയവും മരണവും സ്വപ്നവുമെല്ലാം അടക്കം ചെയ്ത ഇടമാണ് പ്രവാസഗീതത്തിലെ മുറി. അന്തഃക്ഷോഭങ്ങളാവാഹിച്ച് കാലത്തിലൂടെ പോകുന്ന ഒരന്തർവാഹിനിയാകുന്നു കെ.വി. തമ്പിയുടെ കവിത.

സ്ഫോടനാത്മകഭാവങ്ങളെ അമർത്തിവച്ച വടിവിൽ പ്രകാശിപ്പിക്കാൻ തമ്പി മുഖ്യമായും ആശ്രയിക്കുന്നത് കാവ്യബിംബങ്ങളെയാണ്. ബിംബങ്ങളിലൂടെ നിവർന്നുവരുന്ന അമാവാസി സൂര്യസ്വപ്നങ്ങളെ ഉള്ളിൽ പേറുന്നുണ്ട്. സൂര്യകേസരങ്ങൾ കണ്ണുകളെ ഉഴിയുമ്പോൾ സൗവർണപരാഗമായി ഉതിരുന്ന ഉഷസ്സുകൾ, പൂക്കളിൽ മുഖം ചേർക്കുമ്പോൾ ഉയരുന്ന മൃത്യുവിന്റെ സുഗന്ധം, ദേവന്മാർക്കു തർപ്പിക്കാൻ രക്തം വാറ്റിയുണ്ടാക്കുന്ന മദ്യം, ഗൂഢമായ ആകാശത്തിൽ ശബ്ദശൂന്യമായി കേഴുന്ന നക്ഷത്രം, പണ്ടു ഞാൻ നക്കിത്തോർത്തിത്തിന്ന സുഖങ്ങളുടെ എല്ലുകൾ ചൊരിയുന്ന വിളറിയ ചിരി, ഇരുപുറത്തേക്കും തോരണംപോലെ തൂക്കിയിട്ട ശൂന്യഹസ്തങ്ങൾ, വ്യർത്ഥത വിങ്ങുന്ന കുമിളകളായ വാക്കുകൾ, ശവക്കല്ലറകളിൽ മുളപൊട്ടുന്ന നനഞ്ഞ വിത്തുകളുടെ വിശുദ്ധി, ദുഃഖമില്ലാത്ത രാത്രിയുടെ തീരങ്ങളിൽ വിരിയുന്ന പൂക്കൾ, നിശ്ചലസമുദ്രത്തിൽനിന്നുമെത്തുന്ന ശീതമൃത്യുവിന്റെ നിമന്ത്രണം, അനുരാഗത്തിന്റെ രക്തഗന്ധിയായ കിടക്ക, ആരോഹമില്ലാതെ അവരോഹമില്ലാതെ ഒരേസ്ഥായിയിൽ ആരോ പരിക്ഷീണ നാവാലുരുവിടും സങ്കീർത്തനങ്ങൾ, പ്രവചനത്തിൻ്റെ പഴയപുസ്തകം പൊടിതട്ടിത്തൂത്തു തുടച്ചെടുത്ത് തുടകളിൽ നന്നായി മലർത്തിവച്ച് ഓതുന്ന വെളിപാടിന്നഗ്നി വചനം, കുടിച്ചുകഴിഞ്ഞ് എറിഞ്ഞുടയ്ക്കാനോങ്ങുന്ന കയ്യിൽ കടിച്ചുകരയുന്ന പാനഭാജനം, തണുത്ത മണ്ണിൻ ഭ്രൂണകോശത്തിൽ മുളപൊട്ടും കറുത്ത വിത്തിൻ കൈകാലടിയൊച്ച, രാത്രിയുടെ ബധിരസാക്ഷിയായ് നില്ക്കുന്ന കുരിശ് തുടങ്ങി അപൂർവസുന്ദരവും സങ്കീർണ്ണവുമായ കാവ്യബിംബങ്ങൾ കവിതയിലെ ഭാവപ്രപഞ്ചത്തെ സാക്ഷാത്കരിക്കുന്നു. അതോടൊപ്പം അവയിൽ പലതും 'അമർത്തിവച്ചതിൻ്റെ വിങ്ങൽ' എന്ന സമാന്തരപ്രമേയത്തെ വളർത്തിയെടുക്കുകയും ചെയ്യുന്നുണ്ട്. വിരുദ്ധധ്രുവങ്ങളെ കൂട്ടിക്കൊരു ത്തവയാണ് പലബിംബങ്ങളും. അഥവാ, വിരുദ്ധാർത്ഥദ്യോതകമായ വാക്കുകൾ രണ്ടറ്റത്തും ഉള്ളവയാണ് ഓരോന്നും. ഭാവങ്ങളെ ആളിക്കത്തിക്കുന്നതിനുപകരം ഒതുക്കാനുള്ള ശേഷി ഈ കാവ്യബിംബങ്ങൾക്കു ലഭിച്ചത് ഇങ്ങനെയാകാം.

പതിനെട്ടു കവിതകളുള്ള 'പ്രവാസഗീതം' എന്ന സമാഹാരത്തിൽ വായനക്കാരനെ ഒരുപക്ഷേ ഇന്നേറ്റവും ആകർഷിക്കുക കാവ്യഭാഷയുടെ സവിശേഷതകളാവാം. വലിഞ്ഞുമുറുകിയ ഒരുച്ചസ്ഥായിയിൽനിന്ന് ആ കാ വ്യഭാഷ ഒരിക്കൽപ്പോലും താഴേക്കിറങ്ങുന്നില്ല. വാമൊഴിയോ നാടോടി ത്തമോ അതിനെ അവസ്ഥാന്തരപ്പെടുത്തുന്നില്ല. ഉച്ചസ്ഥായിക്കായി സംസ്കൃതപദങ്ങൾ വേണ്ടപോലെ വിന്യസിച്ചാണ് രചന. ചില മാതൃകകൾ നോക്കുക:

1) രക്താസ്ഥിമജ്ജകളുരുക്കിജ്ജ്വലിക്കുന്ന 
തിക്തസ്മരണാന്ധകാര ജന്മാന്തര-
സ്വപ്നങ്ങളിൽ സ്വയം
ആഹുതിചെയ്തുമീമെത്തയിൽ
പൊട്ടിച്ചിതറും പരമാണുജാലമായ്
നിദ്ര ചെയ്യുന്നൂ ഞാൻ. (മൃതലഹരി)

2) വിസ്മരിക്കുക
വ്യർഥ വാങ്മയ ജടിലത
സത്തയെപ്പകരുക
നാവിനാലധരത്താൽ (ശ്യാമരാഗം)

3) സ്വപ്നത്തിൻ ഹരിതസംഗീതമായൊഴുകിനീ-
യെത്തുക ജ്വരതപ്തനിദ്രയിൽ (ഹനനം)

4)വചനാസ്തമയത്തിൻ അജ്ഞേയപഥങ്ങളിൽ 
മൃതവാഗ്ദാനങ്ങൾതൻ ജഡങ്ങൾ പുഷ്പിക്കുന്നു (നിശാരതി)

5) ഗ്രീഷ്മാകാശച്ചൊടിയിൽ വിടർന്നീ-
യൂഷരഭൂവിൽച്ചൊരിയും ചിരിയുടെ
ക്രൂരാഗ്നേയത. (വിയോഗം)

സംസ്കൃതപദങ്ങളെ ബോധപൂർവ്വം മാറ്റിനിർത്തുന്ന ഒരു ശൈലി എം. ഗോവിന്ദനും കടമ്മനിട്ടയും ആറ്റൂരും 'കവിത' എന്ന സമാഹാരത്തിലെ കക്കാടും രൂപപ്പെടുത്തിയെടുത്ത സമയത്താണ് അതിനുവിപരീതമായി സംസ്കൃതപദങ്ങളുടെ ശബ്ദഗതിയെ പ്രയോജനപ്പെടുത്തിക്കൊണ്ട് തമ്പി തന്നിഷ്ടത്തോടെ എഴുതുന്നത്. ആ കാവ്യലോകത്തിലെ ഏകാകിയായ മനുഷ്യന് ആഢ്യത്വത്തിന്റെയോ സവർണതയുടെയോ മേലങ്കിയണിയിക്കുക സംസ്കൃതപദബാഹുല്യംകൊണ്ട് കവി ലക്ഷ്യമാക്കിയിട്ടില്ല. അങ്ങനെയൊരു ധർമ്മം ആ കാവ്യഭാഷ നിർവഹിക്കുന്നുമില്ല. അന്തഃക്ഷോഭം അനുഭവിപ്പിക്കാനാണ് സംസ്കൃതപദബാഹുല്യം പ്രയോജനപ്പെട്ടിട്ടുള്ളത്. ഇരുട്ടിന്റെയും അതാര്യതയുടെയും ഗാഢതയെക്കുറിക്കാനും ആ കാവ്യഭാഷയ്ക്ക് സാധിക്കുന്നുണ്ട്.

'പ്രവാസഗീത'ത്തിലെ എല്ലാ കവിതകളും വൃത്തബദ്ധമാണ്. എഴുപതുകളുടെ ആദ്യപകുതിയിൽ മലയാള കാവ്യഭാഷ ഗദ്യത്തിൻ്റെ വിഭിന്ന മട്ടുകൾ ഉൾക്കൊണ്ടു പരന്നപ്പോൾ തമ്പി അത്തരം പരീക്ഷണങ്ങളിലേക്കു കടക്കാതെ വൃത്തത്തിലെഴുതി. അസ്തിത്വവാദപരമോ ബൈബിൾബന്ധമുള്ളതോ ആയ ആശയധാരകളെ മലയാളത്തിനു സഹജമായ അനുഭവതലത്തിലേക്കു ജ്ഞാനസ്നാനപ്പെടുത്താൻ ഈ വൃത്തനിഷ്ഠയ്ക്കു സാധിക്കുന്നുണ്ട്. കവി ആവർത്തിച്ചുപയോഗിക്കുന്ന വൃത്തം കേകയാണ്.

നിത്യസുന്ദരശാന്തിമന്ത്രത്തിൻ മന്ദ്രോജ്ജ്വല- ശുദ്ധവൈഖരി മുഴങ്ങീടുമിശ്മശാനത്തിൽ

എന്ന കേക ശങ്കരക്കുറുപ്പിൻ്റെ കവിതകളിലെ ഗരിമയുറ്റ കേകയെയാണ് ഓർമിപ്പിക്കുന്നത്.

വന്ദനം സനാതനാനുക്ഷണവികസ്വര സുന്ദരപ്രപഞ്ചാദികന്ദമാം പ്രഭാവമേ (വിശ്വദർശനം-ജി)

ഇടപ്പള്ളിയിലേക്കും ചങ്ങമ്പുഴയിലേക്കും വേരുപോകുന്ന തന്റെ കാല്പനികഭാവനയ്ക്കു ഭാഷ നല്കാൻ മിസ്റ്റിക് ഗരിമയുള്ള ജി ശൈലിയെ പ്രയോജനപ്പെടുത്തുന്നതിലെ വൈചിത്ര്യഭംഗി തമ്പിയുടെ കവിതയിലുണ്ട്. കാല്പനിക വന്യതയെ തത്ത്വചിന്താപരമായ ഒരടിയൊഴുക്കിലേക്ക് ആഴ്ത്താൻ പര്യാപ്തമാവുന്നുണ്ട് ഇവിടെയീ ശൈലി.

ചുരുക്കത്തിൽ പടിഞ്ഞാറൻ വേരുകളുള്ള വിഷാദബോധം, ചങ്ങമ്പുഴക്കാല്പനികത, സംസ്കൃതപദബഹുലവും ഗരിമയുറ്റതുമായ കാവ്യഭാഷ എന്നിവയുടെ അസാധാരണമായ ലയനമാണ് എഴുപതുകളുടെ ആദ്യപകുതിയിൽ കെ.വി. തമ്പിയുടെ കവിതയെ വ്യത്യസ്തമാക്കുന്നത്.

കേകയ്ക്കു പുറമേ കാകളി, അന്നനട, തരംഗിണി തുടങ്ങിയ വൃത്തങ്ങളും 'പ്രവാസഗീത'ത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

വിവാഹരാത്രിയിൽ
സ്വയം സമർപ്പിക്കും
വധുവിനെപ്പോലെ
പുറത്തെന്നെക്കാത്തു
പവിത്രശയ്യയിൽ
കിടക്കുന്നൂഭൂമി
ഇനിയെനിക്കില്ലരഹസ്യങ്ങൾ,
മുഖമഴിച്ചിതാ വെപ്പേൻ
ഒരു തളികയിൽ
വിദൂരദേശത്തിൻ
പ്രലോഭനങ്ങളേ
ഇനി നിങ്ങൾ വരൂ,
ഉറയിൽനിന്നൂരി-
യെടുക്കൂ സ്നേഹത്തിൻ
തിളങ്ങും വാളുകൾ
പനീരലർപോലെ
മൃദുലമാമെൻ്റെ
തൊലിയിൽ മൂർച്ചയും
പരീക്ഷിച്ചീടുക (ഒടുവിൽ കുരിശ്)

'അന്നനട' എന്ന വൃത്തം ആധുനികകവിതയുടെ ഭാവപരിസരത്തോട് എത്രമാത്രം ഇണക്കിയാണ് കവി ഇവിടെ ഉപയോഗിച്ചിട്ടുള്ളത് എന്നു ശ്രദ്ധിക്കുക. ഗദ്യം ഒഴിവാക്കി പദ്യം മാത്രമെഴുതി എന്നത് പ്രത്യേകം ശ്രദ്ധി ക്കേണ്ട ഒരു വസ്തുതയാണ്. ആധുനികമായ വിഷാദാനുഭവങ്ങളെ മുറുകിയ പദ്യത്തിലേക്കാവാഹിച്ച് കാവ്യഭാഷയെ കുലച്ചുനിർത്തിയ വില്ലുപോലെ സജ്ജമാക്കാൻ തമ്പിക്കു സാധിച്ചു. അമ്പു കുലച്ചുനിർത്തിയ വില്ലിന്റെ മുറുക്കമുണ്ട് ഇക്കവിതകളിലുടനീളം. അത് കുലയ്ക്കപ്പെടുന്നതും അമ്പ് ലക്ഷ്യത്തിലേക്ക് അതിദ്രുതം ചലിക്കുന്നതും ലക്ഷ്യം വേധിക്കുന്നതും നാമനുഭവിക്കുന്നത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലാണുതാനും.

സംഘർഷാത്മകഭാവങ്ങളെ തമ്പി ധ്യാനത്തിൽ നിശ്ചലമാക്കിയെങ്കിൽ അവ ഉറഞ്ഞാളിക്കത്തുന്നതാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിൽ നാം കാണുന്നത്. അസ്തിത്വവിഷാദമുൾപ്പെടെ ആധുനിക ദുരന്തബോധവും കാല്പനികഭാവങ്ങളും ഗാംഭീര്യത്തോടെ മുറുകിയ കാവ്യഭാഷയും തമ്മിലുള്ള ലയനം ബാലചന്ദ്രന്റെ കവിതയുടെ സൗഭാഗ്യമാണ്. 'പതിനെട്ടു കവിതകൾ'ക്ക് എം. ഗംഗാധരനെഴുതിയ അവതാരികയിൽ പറയുന്നു: 'അവ്യക്തമെന്നും അസാധാരണമെന്നും കരുതപ്പെട്ടിരുന്ന കാവ്യസങ്കല്പങ്ങൾ യുവഹൃദയങ്ങളിലേക്ക് അനായാസം കത്തിക്കയറി'. ഈ വാചകത്തിന്റെ ആദ്യപകുതിക്ക് തമ്പിയുടെ കവിതയും രണ്ടാംപകുതിക്ക് ബാലചന്ദ്രന്റെ കവിതയും ദൃഷ്ടാന്തങ്ങളാണ്.

ബാലചന്ദ്രനു മുൻപുള്ള കെ.വി. തമ്പി ചലനത്തിന്, നാടകത്തിന്, മുൻപുള്ള ടാബ്ലോയെ ഓർമിപ്പിക്കുന്നു. തമ്പിയുടെ കവിതയിലെ നാഗരിക യുവാവിന്റെ മുറി ചലനാത്മകമായ ഇടനാഴിയായി ബാലചന്ദ്രൻ്റെ കവിതയിൽ വികസിക്കുന്നു. ഇരുട്ടും ദുഃഖവും നിറഞ്ഞതെങ്കിലും ആ ഇടനാഴി അങ്ങേയറ്റം ചലനാത്മകമാണ്. ആദ്യപുസ്തകത്തിലെ ആദ്യകവിതയായ 'ഇടനാഴി' യിൽ ക്രിയാപദങ്ങൾ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.

ഇടയ്ക്കിടയ്ക്ക്
ഒരു മരണഗാനത്തിൻ്റെ തളർന്ന കാലൊച്ച
ഗോവണി
കയറി
വരുന്നൂ.
അപ്പോൾ
ഇടനാഴിയിൽ
ഇരുട്ടും ദുഃഖവും നിറയുന്നു.
വിരഹാർത്തനായ സൈഗാൾ
മദ്യത്തിൽ കുതിർന്ന ഗാനത്തിൻ്റെ ചിറകുകളിൽ
ജ്വരബാധിതമായ
സ്വപ്നംപോലെ
ഇടനാഴിയിലൂടെ പറന്നുപോകുന്നു

എന്തിനെയും (കാവ്യബിംബങ്ങളെ വരെ) അപര സാന്നിദ്ധ്യങ്ങളാക്കിയാണ് ബാലചന്ദ്രൻ ഈ ചലനാത്മകത സൃഷ്ടിക്കുന്നത്.

നിദ്രയിലാരോവന്നെൻ കഴുത്തുഞെരിക്കുന്നു
ഞെട്ടി ഞാൻ മിഴിക്കുമ്പോൾ കുറ്റിരുട്ടിളിക്കുന്നു ശരറാന്തലിൻ തിരിപൊക്കി നോക്കുമ്പോൾ സ്വന്തം നിഴലിൻ കരിംതേറ്റ നീണ്ടു നീണ്ടടുക്കുന്നു (ഹംസഗാനം)

എന്ന ബാലചന്ദ്രൻ്റെ വരികളിൽ തമ്പിയുടെ ആ പഴയമുറിയുടെ ഒരു മിന്നൽദൃശ്യം ലഭിക്കുന്നുണ്ട്. പക്ഷേ, അവിടെയും നിദ്രയിൽ കഴുത്തു ഞെരിക്കുന്ന ആരോ, ഇളിക്കുന്ന ഇരുട്ട്, നീണ്ടുനീണ്ടടുക്കുന്ന സ്വന്തം നിഴലിൻ കരിംതേറ്റ തുടങ്ങിയ അപരസാന്നിധ്യങ്ങൾ ആ ദൃശ്യത്തെ ചലിപ്പിക്കുന്നു. തമ്പിയിൽനിന്ന് ബാലചന്ദ്രനിലേക്കുള്ള മാറ്റം ഏറ്റവും ഭംഗിയായി രേഖപ്പെടുത്തുന്ന ആദ്യകാല കവിതയാണ് 'മരണവാർഡ്'

മുറിയിലീതറിൻ മണം നിറയുന്നു
പനിക്കിടക്കയിൽ പകൽ തിളയ്ക്കുന്നു
കഴയ്ക്കും കണ്ണുകൾ വെളിച്ചത്തിൻവിഷം
കുടിച്ചു വേവുന്നു
മഹാമൗനത്തിന്റെ മരണവാർഡിലി-
ന്നൊരു മുഖത്തെ ഞാൻ തിരിച്ചറിയുന്നു
മറന്നുവോ എന്നെ?
അനന്തകാലങ്ങൾക്കകലെ,
ബാല്യത്തിനിരുണ്ട തീരത്തിൽ
അവസാനസ്സന്ധ്യാകിരണങ്ങൾപോലെ
പിരിഞ്ഞവർ നമ്മൾ.

എവിടെയോ ക്ലോക്കിൻ മിടിപ്പുകൾ
എങ്ങോ ഞരക്കങ്ങൾ
ഏങ്ങലടിക്കയാണാരോ,
അറിയുമോ എന്നെ?

ആത്മഭാഷണത്തിൽനിന്നു വിട്ട് അപരസാന്നിധ്യങ്ങളുമായുള്ള സംവാദമായി ബാലചന്ദ്രൻ്റെ കവിത മാറുകയാണ്. ഇതിൻ്റെ തുടർച്ചയെന്നോണം പ്രേതഭാഷണങ്ങളുടെ ഒരുതലവും രൂപംകൊള്ളുന്നുണ്ട്. മുറിയും ഇരുട്ടും ഇരുട്ടിലൊരു ശരറാന്തലിൻ്റെ തിരിയും നിദ്രയും സ്വപ്നവും പ്രണയവും യാത്രാമൊഴിയുമെല്ലാം തമ്പിയുടെ കവിതകളിലെ ഭാവാന്തരീക്ഷത്തിലെന്നോണം ബാലചന്ദ്രന്റെ കവിതകളിലുമുണ്ട്. പക്ഷേ, തമ്പി അവിടെത്തുടങ്ങി അതിൽത്തന്നെ ഒതുങ്ങുമ്പോൾ ബാലചന്ദ്രൻ അവിടെനിന്നു തുടങ്ങുകമാത്രമേ ചെയ്യുന്നുള്ളൂ.

നിഗൂഢമാമേതോ കരങ്ങൾ നിദ്രതൻ
രഹസ്യജാലകം തുറക്കുമ്പോൾ
മഹാതിമിരമൂർച്ഛയിൽ
ഒരു പേക്കാഴ്ചയിൽ (തേർവാഴ്ച)

നിന്നു തുടങ്ങി ചലനങ്ങളുടെ ഘോഷയാത്രയായിപ്പടരുന്നു. ചരിത്രവുംകാലവുമെല്ലാം അതിൽ അണിചേരുന്നു.

താരതമ്യത്തിനുവേണ്ടി പ്രലോഭിപ്പിച്ചുകൊണ്ടു നില്ക്കുന്ന രണ്ടു കവിതകളാണ് തമ്പിയുടെ 'യുഗവിഷാദ'വും ബാലചന്ദ്രൻ്റെ 'ആദ്യരാത്രി'യും. രണ്ടിലും വിഷയം ആദ്യരാത്രിയാണ്. യുഗവിഷാദത്തിലെ മനുഷ്യൻ തന്റെ മുറിയിലിരുന്ന് അബോധത്തെ തോറ്റിയുണർത്തുകയും അബോധവുമായുള്ള സംഗത്തിലൂടെ 'ജന്മമോചിതപൂർണകാമ'നായിത്തീരുകയും ചെയ്യുന്നു. 'ആദ്യ രാത്രി'യിലെ മനുഷ്യൻ ഭൂമിയുമായാണ് ഇണചേരുന്നത്. രതിക്കുശേഷമുള്ള രണ്ടു മനുഷ്യരുടെയും നില്പ് ഒന്നു താരതമ്യം ചെയ്യുക.

നൂറു നൂറ്റാണ്ടിൽ ചാമ്പൽ മൂടിയ നഗരത്തിൽ 
ആദിരാത്രിതൻ കടൽ കാർന്നൊരീ നഗരത്തിൽ യന്ത്രശാലകളുടെയസ്ഥിഖണ്ഡങ്ങൾ, മാംസ-
മന്ദിരങ്ങൾ തൻ ശിഷ്ടരേഖകൾ, മഹാജന-
സഞ്ചയങ്ങൾ തൻ ചിതാലേഖങ്ങൾ-എന്നോ ജീവ-
സ്പന്ദനംപോലും ദാഹിച്ചാറിയ നഗരത്തിൽ
ഏകനായ് ദിഗംബരനായി
പൂർവോന്മുഖനായ് നില്ക്കുന്നൂ
ഞാൻ

എന്ന് ബാലചന്ദ്രൻ ചരിത്രത്തിൻ്റെ ശവപ്പറമ്പിലെ ദിഗംബരമൂർത്തിയായി മനുഷ്യനെ നിർത്തുമ്പോൾ കെ.വി. തമ്പി,

സത്യസിന്ധുവിൻ തീര -
തടഭൂമികൾ തന്നിൽ
പെറ്റുവീണുൾക്കൺതുറ-
ന്നുണ്മതൻ മുലയുണ്ട മർത്യസംസ്കൃതി
ഒരു കുമ്പിൾ ഭസ്മമായ് തീർന്നീടവേ 
നിത്യസുന്ദരശാന്തിമന്ത്രത്തിൻ മന്ദ്രോജ്ജ്വല-
ശുദ്ധവൈഖരി മുഴങ്ങീടുമിശ്മശാനത്തിൽ
ഏകനായ് അനാഥനായ് നിൽപ്പൂ ഞാൻ 
ഉണങ്ങാവ്രണത്തിൽനിന്നൊഴുകും ചെഞ്ചോരയിൽ
കുതിർന്ന ലലാടത്തിൽ
ഈയുഗവിഭൂതി 
ഞാനഞ്ചു കൈവിരൽ ചേർത്തു 
ഭക്തിയോടണിയട്ടെ.

എന്ന്, മാനവസംസ്കാരത്തിന്റെ ശവപ്പറമ്പിൽ അനാഥനും രക്തസ്നാതനുമായി നില്ക്കുന്ന ശ്മശാനരുദ്രനായി മനുഷ്യനെ അവതരിപ്പിക്കുന്നു. ചിതാഭസ്മത്തിൽ കലാശിക്കുന്ന രണ്ടു കവിതകളുടെയും തുടക്കം നിലാവിന്റെ മുദ്ര പതിഞ്ഞതാണ് (ചന്ദ്രരശ്മികളുടെ സാന്ദ്രകന്യക, നിലാവിൻ്റെ പൊൻപരാ ഗത്തിന്റെ ധൂളി). 'ആദ്യരാത്രി'യിൽ എന്റെ വേരുകൾ വസന്തത്തിന്റെ ഉലകളിൽ വെന്തുനീറുമ്പോൾ 'യുഗവിഷാദ'ത്തിൽ 'ഭൂതകാലത്തിൻ ഉവർമണ്ണിന്റെയാഴങ്ങളിൽ ജീവവാസനയുടെ വേരുകൾ വഴിതേടിയലയുന്നിഴയുന്നു''. മാത്രമല്ല, ഈ രണ്ടു കവികളുടെയും ഭാവുകത്വപരിസരത്തെ കൂട്ടിയിണക്കാൻ പര്യാപ്തമായ ഒരു താക്കോൽ വാക്ക്-അമാവാസി എന്ന വാക്ക്- യുഗവിഷാദ'ത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

പുറത്തുഗ്രഭീഷണയായി
ദംഷ്ട്രതൻ മുനകാട്ടി
നിൽക്കയാണമാവാസി.

'അമാവാസി' എന്ന പദം ബാലചന്ദ്രൻ്റെ കാവ്യലോകത്തെ സംബന്ധിച്ചും ഒരു കവിതയുടെയും സമാഹാരത്തിൻ്റെയും ശീർഷകമെന്നതിനപ്പുറം ചിലതു ധ്വനിപ്പിക്കാൻ പര്യാപ്തമാണ്.

എന്നാൽ ഈ സമാനതകൾക്കപ്പുറം 'യുഗവിഷാദ'ത്തിൻ്റേതിൽ നിന്നു തീർത്തും വ്യത്യസ്തമായ ഒരു വായനാനുഭവം 'ആദ്യരാത്രി' തരുന്നതെന്തുകൊണ്ട്? അപരസാന്നിധ്യങ്ങൾകൊണ്ടുണ്ടാക്കുന്ന ചലനാത്മകത തന്നെയാണ് യുഗവിഷാദത്തിൻ്റെ സ്ഥലകാലബദ്ധമായ പരിമിതിയിൽനിന്നു കുതറിമാറാൻ 'ആദ്യരാത്രി'യെ സമർഥമാക്കുന്ന ഘടകം. കാവ്യബിംബങ്ങൾ കൊണ്ട് അവനവനെത്തന്നെ വിഘടിപ്പിച്ച് അപരസാന്നിധ്യങ്ങളാകുന്ന രീതി ബാലചന്ദ്രനിൽ കാണാം.

മഞ്ഞുചോരയിൽ ചെന്നായ്ക്കൂട്ടം
എൻ മസ്തിഷ്കത്തിൽ
പാഞ്ഞുപോം മലങ്കാറ്റിൻ കാട്ടുപോത്തുകൾ 
പുകപൊന്തുമീദാഹത്തിൻ്റെ രാത്രിവണ്ടികൾ കൂകി-
ത്തൊണ്ട താണ്ടുന്നു
...........

കാലക്ഷോഭത്തിൻ കവാടങ്ങൾ
മാഞ്ഞുപോം മഹാനഗരങ്ങൾതൻ മീതെ കത്തി-
പ്പാഞ്ഞുപോകുന്നു വൈദ്യുതാർത്തമെൻ ഞരമ്പുകൾ

അവിടുന്നങ്ങോട്ട് മഹാസഞ്ചാരങ്ങളാണ്.ഗോവൃന്ദങ്ങളെയും ഹലായു ധരെയും ശില്പികളെയും പ്രാക്തനസഞ്ചാരികളെയും നാം കാണുന്നു. ചരിത്രത്തിന്റെ ദ്രുതഗതി രത്യാവേഗമായി പരിണമിക്കുകയാണ് 'ആദ്യരാത്രി'യിൽ. അഥവാ, ഭൂമിയോടു രമിക്കുന്ന മനുഷ്യൻ്റെ രത്യാവേഗമായി ചരിത്രം മാറുന്നു. ചലനബദ്ധമായ ഒരു തലത്തിലേക്കുള്ള ഇവ്വിധമൊരു പകർച്ച തമ്പിയുടെ കവിതയ്ക്ക് അന്യമാണ്.

ബാലചന്ദ്രന്റെ പ്രശസ്ത കവിതയാണ് 'സന്ദർശനം'. യാത്രാമൊഴിക്കു മുൻപുള്ള കമിതാക്കളാണതിൽ. സന്ദർഭത്തിന്റെ അതേ സമ്മർദ്ദം നമ്മെ അനുഭവിപ്പിക്കുന്ന ഒരു മുൻകവിതയാണ് കെ.വി. തമ്പിയുടെ 'പിംഗലം', സന്ദർശനത്തിൽ കമിതാക്കൾക്കു മുന്നിൽ 'ജനലിന്നപ്പുറം ജീവിതം പോ ലെയിപ്പകൽവെളിച്ചം പൊലിഞ്ഞു' പോകുമ്പോൾ 'പിംഗല'ത്തിൽ 'മൃതി യുടെ നീലച്ചിറകുപോൽ ഗ്രീഷ്മ നഭസ്സ് മന്ദം വിടരുക'യാണ്. രണ്ടു കവിതകളിലും തുടർന്നുവരുന്നത് കിളികളുടെ ഇമേജാണ്. 'സന്ദർശനത്തിൽ ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമതൻ കിളികളൊക്കെ പറന്നുപോവുന്നു'. 'പിംഗല'ത്തിലാവട്ടെ, കൂടു തകർന്നു ചൂഴവും പറന്നുഴലും രണ്ടിളം കിളികൾ തൻ വിലാപഗീതമാണ് കേൾക്കുന്നത്. രണ്ടു കവിതയിലും ഒരേതരം ബിംബങ്ങൾ വിരുദ്ധരീതിയിൽ ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധിക്കാം. വിലാപഗീതം തൊണ്ടയിൽ പിടയുന്ന ഏകാന്തരോദനമായി 'സന്ദർശന'ത്തിൽ തുടർന്നു കേൾക്കുകയും ചെയ്യാം. കാമുകൻ്റെ മനസ്സിലെ ദീപ്തസ്മൃതികളിലേക്കു പോവുകയാണ് 'സന്ദർശനം.'

സ്മരണതൻ ദൂരസാഗരം തേടിയെൻ
ഹൃദയരേഖകൾ നീളുന്നു പിന്നെയും. 
കനകമൈലാഞ്ചിനീരിൽ തുടുത്തനിൻ
വിരൽ തൊടുമ്പോൾ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങൾ തൻ 
കിരണമേറ്റെന്റെ ചില്ലകൾ പൂത്തതും
മറവിയിൽ മാഞ്ഞുപോയ നിൻ കുങ്കുമ-
ത്തരിപുരണ്ട ചിദംബരസന്ധ്യകൾ.

സമാനമായ നായികാചിത്രം 'പിംഗല'ത്തിൽ ഇങ്ങനെ:

മുടിയിഴകളിലിരുന്നു വാടുന്ന
പനിമലരിതൾ
എനിക്കുമാത്രമായണിഞ്ഞ സിന്ദൂര -
തിലകത്തിൻ രേണു-
പുരണ്ട പൂവിതൾ
മഷിയണിഞ്ഞ നീൾമിഴികൾ രണ്ടിലും
നിറഞ്ഞ കാലത്തിൻ ഗഭീരകാളിമ 
വചനശൂന്യമായിറുകിനില്ക്കുന്നോ-
രധരത്തിൻ ശവകുടീരശാന്തത
ഇവയെല്ലാമെന്റെ മനസ്സിൽ ഞാ-
നൊട്ടിച്ചെടുക്കട്ടെ.

രണ്ടു ചിത്രങ്ങൾക്കും സമാനതയുണ്ടെങ്കിലും ആവിഷ്കാരത്തിൻ്റെ ഊന്നലിലെ വ്യത്യാസം എടുത്തുപറയേണ്ടതാണ്. 'പിംഗല' ത്തിൽ കവി വെമ്പുന്നത് ഒരു നിശ്ചലചിത്രമാക്കാനാണ്. കൊളാഷ്പോലെ ചേർത്തൊട്ടിച്ച് ഉണ്ടാക്കുകയാണ് എന്ന സൂചന ആ നിശ്ചലതയുടെ ആഴം വെളിപ്പെടുത്തുന്നു. മറിച്ച് സ്മൃതിയിലും ചലനാത്മകമാണ് ബാലചന്ദ്രൻ്റെ നായികാചിത്രം. വിരൽ തൊടുമ്പോൾ കിനാവു ചുരക്കുക, കണ്ണിലെ കൃഷ്ണകാന്തങ്ങളുടെ കിരണമേറ്റ് ചില്ലകൾ പൂക്കുക തുടങ്ങി ക്രിയാപദങ്ങളിലാണ് ഇവിടെ ഊന്നൽ. മറിച്ച്, ക്രിയകളുടെ ചലനസാധ്യതകളെ നാമപദങ്ങളിലേക്കു ശീതീകരിക്കുന്ന തന്ത്രമാണ് തമ്പി കൈക്കൊള്ളുന്നത്. ഉദാ: രേണു പുരണ്ട പൂവിരൽ. വേർപാടിന്റെ തീരത്ത് രണ്ടു കവിതകളും ചെന്നുനില്ക്കുന്നു. തമ്പി ഇവിടെ അസാധാരണമാംവിധം ക്രിയാപദങ്ങൾ ധാരാളം നിരത്തുന്നു:

ശ്വാസം മുറിയുമ്പോൾ
കണ്ണീരിമയടയുമ്പോൾ
പ്രിയനാമങ്ങൾ വീണുടയുമ്പോൾ
ആരോ കൊളുത്തിയ നിലവിളക്കണയുമ്പോൾ 
ചിരകാലശത്രു കരയുമ്പോൾ

എന്ന് അതു നീളുന്നു. 'സന്ദർശന'ത്തിലാവട്ടെ ഈ സന്ദർഭത്തിൽ നാമപദങ്ങളുടെ ഒഴുക്കാണ്. 

മരണവേഗത്തിലോടുന്ന വണ്ടികൾ
നഗരവീഥികൾ നിത്യപ്രയാണങ്ങൾ
മദിരയിൽ മനംമുങ്ങി മരിക്കുന്ന
നരകരാത്രികൾ സത്രച്ചുമരുകൾ

ഈ ഇരുട്ടിലാണ് അയാളിൽ കാമിനീമുഖം ഉദിക്കുന്നത്. മറ്റേയാളാവട്ടെ, യാത്രാമൊഴിക്കു മുൻപേ ക്രിയാപദങ്ങളുടെ തിരക്കിലും സകലവും മറന്ന് ഒരേരൂപം അനുധ്യാനം ചെയ്ത് വിടവാങ്ങാൻ ഒരുങ്ങുന്നു.

അതിനാലിന്നു നാം
ഒരുമൊഴി ചൊല്ലാതിവിടെ നില്ക്കുക
കുറച്ചിട സൂര്യൻ മരിക്കട്ടേ
വാടും ഇലകൾ തൻ മഞ്ഞനിറത്തിൽ
നമ്മുടെ നിഗൂഢമജ്ജയിൽ

എന്ന് യാത്രാമൊഴി ചൊല്ലാതെ തമ്പി എഴുതിനിർത്തുന്നു. ആ നിമിഷം ഉള്ളിൽ സംഭവിക്കുന്നതിലാണ് ഇവിടെ ഊന്നൽ. യാത്രപറയാനല്ല നന്ദി പറയാനാണ് സന്ദർശനത്തിലെ നായകനു പ്രയാസം- 'അരുതു ചൊല്ലു
വാൻ നന്ദി' സമാനമോ പരസ്പരപൂരകമോ ആയ കാവ്യബിംബങ്ങൾ നിറഞ്ഞവയെങ്കിലും 'പിംഗല'ത്തിന്റെയും 'സന്ദർശന'ത്തിന്റെയും വായനാനുഭവങ്ങൾക്കു തമ്മിൽ കാതലായൊരു വ്യത്യാസമുണ്ട്. അമർത്തിവച്ചതിന്റെ വിങ്ങലാണ് 'പിംഗലം' ആവിഷ്കരിക്കുന്നതെങ്കിൽ അമർത്തിവച്ചതിനെ അഴിച്ചിടലാണ് 'സന്ദർശനം'. അഴിച്ചിടലിന്റെ അയവും വേഗവും സുതാര്യതയും പദഘടനകൊണ്ടും ബാഹ്യവും ആന്തരവുമായ സംഗീതംകൊണ്ടുമെല്ലാം ധ്വനിപ്പിക്കാൻ ബാലചന്ദ്രനു സാധിച്ചിട്ടുണ്ട്.

ഈ താരതമ്യ വിചിന്തനം ഇനിയും നീട്ടിക്കൊണ്ടുപോകാവുന്നതാണ്. വിശേഷിച്ചും ബൈബിളുമായി ബന്ധപ്പെട്ട കാവ്യബിംബങ്ങളുടെ സന്നിവേശരീതികളിലേക്ക്. എന്നാൽ, ഈ ലേഖനത്തിൻ്റെ ലക്ഷ്യം അതല്ല. ഒരു ഭാവുകത്വം എങ്ങനെയാണ് ഒരു കവിയിൽ അന്തർവാഹിനി സ്വരൂപത്തിലും മറ്റൊരു കവിയിൽ ജാജ്ജ്വല്യമാനമായും പ്രസരിക്കുന്നത് എന്ന് നിരീക്ഷിക്കുകയാണ് ഇവിടെ പ്രധാനം. ഒരു ഭാവുകത്വത്തിന് അതിന്റെ ബഹിർസ്ഫുരണഘട്ടങ്ങളിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നു നിരീക്ഷിക്കലും പ്രധാനം തന്നെ. ഒരേ ഭാവുകത്വത്തിൻ്റെ അവസ്ഥാന്തരങ്ങളായിരുന്നിട്ടും ഇതിലൊരാളുടെ കവിത തീരെ ശ്രദ്ധിക്കപ്പെടാതെ പോവുകയും മറ്റേയാളുടെ കവിത ഏറെ ശ്രദ്ധ നേടുകയും ചെയ്തു. വായനക്കാരെയോ നിരൂപകരെയോ പത്രാധിപന്മാരെയോ പ്രസാധകരെയോ കുറ്റംപറഞ്ഞ് തടിയൂരാവുന്നത്ര ലളിതമല്ല ഇതിൻ്റെ കാരണം. ഇരുവരുടെയും കവിതകളിൽ തേടണം ഇതിനു സമാധാനം. ഒരേ ഭാവുകത്വം ഒരാളിൽ അകത്തു വിങ്ങി നിശ്ചലം നില്ക്കുന്നു. മറ്റേയാളിൽ അതു വിങ്ങിപ്പൊട്ടി ചലനാത്മകമാകുന്നു. തമ്പിയുടെ കവിതയുടെ അരങ്ങിൽ, ഇരുട്ടിൽ ആത്മഭാഷണവുമായി നില്ക്കുന്ന ഒറ്റ കഥാപാത്രമേ ഉള്ളൂ. അയാളുടെ അന്തഃക്ഷോഭങ്ങളേയുള്ളൂ. എന്നാൽ ബാലചന്ദ്രനാകട്ടെ അപരസാന്നിധ്യങ്ങളെക്കൊണ്ട് അരങ്ങു നിറച്ചു. അവരുമായി സംവാദത്തിലേർപ്പെട്ടു. കവിതയുടെ ഭാവാന്തരീക്ഷത്തെ നാടകീയമാക്കി. അതെ, ബാലചന്ദ്രൻ്റെ കവിതയിൽ നാടകമുണ്ട്. ഈ മാറ്റത്തോടെ ബാലചന്ദ്രൻ്റെ കവിതയ്ക്ക് കുറേക്കൂടി വിപുലമായ റേഞ്ച് ലഭിക്കുന്നു. വിഷാദച്ഛവി കലർന്നതാണ് തമ്പിയുടെ കവിതയിലെ നിഷേധം പോലും. എന്നാൽ ബാലചന്ദ്രനാകട്ടെ, നിഷേധാത്മകതയെ ധിക്കാരമാക്കി കലാപക്കൊടിയുയർത്തുന്നു. വെറുപ്പിൻ പുറംകാലാൽ ഒരിക്കൽ ആശ്ലേഷിച്ചു ചവിട്ടിയെറിഞ്ഞ ദുർമുഖവിഷാദങ്ങൾ തമ്പിയുടെ കവിതാലോകത്ത് പിന്നെയും പിന്നെയും തിരിച്ചെത്തുന്നു. പല സമാനതകളുമുണ്ടെങ്കിലും കാവ്യഭാഷയിലും പ്രകടമായ ചില വ്യത്യാസങ്ങളുണ്ട്. തമ്പിയുടെ കാവ്യഭാഷ ഒരേ ഉച്ചസ്ഥായയിൽ നിന്നു വ്യതിചലിക്കുന്നില്ല. ബാലചന്ദ്രന്റെ കാവ്യഭാഷയിലാകട്ടെ സ്ഥായീസഞ്ചാരങ്ങളുണ്ട്. സംസ്കൃതപദബഹുലമായ ഗരിമയുറ്റ കാവ്യഭാഷയ്ക്കു സമാന്തരമായി നാടോടിത്തം കലർന്ന നാട്ടുവാക്കുകൾ നിറഞ്ഞ ഒരു കാവ്യഭാഷ പതിനെട്ടു കവിതകളിൽ സജീവമാണ്. എന്നാൽ അമാവാസിയിലും ഗസലിലുമെത്തുമ്പോൾ ആ ധാര മെലിഞ്ഞുവരുന്നതും കാണാം.

തമ്പിയുടെ കവിതയിലെ സവിശേഷമായ ഒരു കലർപ്പിനെക്കുറിച്ചം അത് ബാലചന്ദ്രനിൽ തുടരുന്നതിനെക്കുറിച്ചും മുൻപു സൂചിപ്പിച്ചു. ആ കലർപ്പിൻ്റെ വൈപുല്യം ബാലചന്ദ്രൻ തൻ്റെ ശക്തിയാക്കി മാറ്റുന്നു. അസ്തിത്വവിഷാദം, ബൈബിളുമായി ബന്ധപ്പെട്ട ദുരന്തബോധം, ചങ്ങമ്പുഴക്കാല്പനികത, ജി.യുടെ മിസ്റ്റിക്‌ഗരിമയുറ്റ കാവ്യഭാഷ എന്നൊരു കലർപ്പാണു തമ്പിയിലെങ്കിൽ ബാലചന്ദ്രനിൽ ഇവയ്ക്കു പുറമേ മറ്റുപലതും കലരുന്നതുകാണാം. ബാലചന്ദ്രന്റെ കവിതകൾക്കെഴുതിയ വിസ്തൃതമായ ആമുഖപഠന ത്തിൽ സച്ചിദാനന്ദൻ ഇതു വിശദമായി പരിശോധിച്ചിട്ടുമുണ്ട്. പലതരം ഉറവകളിലേക്ക് ബാലചന്ദ്രൻ്റെ കാവ്യഭാഷ സഞ്ചരിക്കുകയും തിരിച്ചുവരികയും ചെയ്യുന്നു. ആന്തരികസംഘർഷം ആവിഷ്കരിക്കുന്നതിൽ ആശാനിൽ നിന്നും രാഷ്ട്രീയബോധത്തിലേക്കു വികസിക്കുന്ന സംഘബോധം ആവിഷ്കരിക്കുന്നിടത്ത് വൈലോപ്പിള്ളിയിൽ നിന്നും ഊർജ്ജം സംഭരിക്കുന്നുണ്ട് ബാലചന്ദ്രന്റെ കവിത. ഇവ്വിധം എഴുത്തച്ഛൻ തൊട്ടിങ്ങോട്ടുള്ള പൂർവ്വകവികളുടെ സംസ്കാരത്തെ സ്വേച്ഛാനുസാരം കലർത്തി കുറേക്കൂടി ശക്തമാക്കുന്നു ബാലചന്ദ്രൻ ചുള്ളിക്കാട്. ഇങ്ങനെ പലതരത്തിൽ ബാലചന്ദ്രന്റെ കവിതയിൽ വൈപുല്യപ്പെടുകയും ചലനാത്മകമാകുകയും നാടകീയമാവുകയും ആളിക്കത്തുകയും ചെയ്ത ഭാവുകത്വം കുറേക്കൂടി ശീതീകൃതമായ അവസ്ഥയിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ് തമ്പിയുടെ കവിത. മുൻകവിയിൽ ഒതുങ്ങി ഉൾവലിഞ്ഞ് ബീജരൂപത്തിൽ കുടികൊണ്ട ഭാവുകത്വം പിൻകവിയിൽ വിസ്ഫോടകമാംവിധം പ്രകാശനം കൊള്ളുന്നു. തനിമ കാത്തുകൊണ്ടുതന്നെ കലർപ്പുകളാൽ ശക്തപ്പെട്ട് വിവിധ ഭാവുകത്വങ്ങൾ കാലത്തിലൂടെ മറഞ്ഞും തെളിഞ്ഞും പ്രവഹിക്കുന്നതിനെ നാം സാഹിത്യചരിത്രം എന്ന വാക്കുകൊണ്ടു വ്യവഹരിക്കുന്നു. സാഹിത്യചരിത്രത്തിൽ ശലഭങ്ങളുടെ മാത്രമല്ല അവയ്ക്കു മുൻപുള്ള പ്യൂപ്പകളുടെ ഇടംകൂടി നിർണ്ണയിക്കപ്പെടേണ്ടതുണ്ട് എന്നതാണ് കെ.വി. തമ്പിയുടെ കവിത മുൻനിർത്തിയുള്ള ഈ ലേഖനത്തിന്റെ സാംഗത്യം. ഒരു പ്രത്യേക കാലത്ത് ഒരു സവിശേഷ ഭാവുകത്വത്തിന്റെ പ്യൂപ്പഘട്ടത്തെ തമ്പിയുടെ കവിത കുറിക്കുന്നു. ഒരുപക്ഷേ ഇദ്ദേഹത്തിന്റെ മാത്രമായിരിക്കില്ല, ശ്രദ്ധിക്കപ്പെടാതെ പോയ മറ്റുപലരുടെ എഴുത്തിലും ഇതേ അന്തർവാഹിനീത്വം കണ്ടേക്കാനും മതി. സമകാലിക കവിതയിലും ചില ഭാവുകത്വങ്ങൾ സൂക്ഷ്മരൂപത്തിൽ സമാധിസ്ഥമായി ചിലരുടെ എഴുത്തിൽ കുടികൊള്ളുന്നുണ്ടാവാം. അത് ശലഭരൂപം കൊള്ളുക നാളെ മറ്റ് ചിലരുടെ കവിതകളിലുമാകാം.

ഭാഗം 2
ആ മുറി എന്നോട് സംസാരിച്ചു


തമ്പിമാഷ് എന്നും വിളിക്കാറുള്ള സമയം ഇനി ഞാൻ എങ്ങനെയാണ് മറികടക്കുക? വൈകീട്ട് ഏഴു മണിയോടെയാണ് മിക്കവാറും മാഷുടെ വിളിവരാറ്; അല്ലെങ്കിൽ ഞാനങ്ങോട്ട് വിളിക്കാറ്. മരിക്കുന്നതിന്റെ തലേന്നും മാഷ് ഒരുപാട് സംസാരിച്ചു. അക്ഷയ സെൻ്ററിൽ ആധാർ രജിസ്ട്രേഷനു പോയിവന്നശേഷം കാണാതായ ഇലക്ഷൻ ഐഡന്റിറ്റി കാർഡി നെക്കുറിച്ചായിരുന്നു അന്നത്തെ ഉത്കണ്ഠ. നഷ്ടപ്പെട്ട കാർഡിനായി പകൽ മുഴുവൻ മാഷ് മുറിയിൽ പരതിത്തളർന്നുവത്രെ.

എറണാകുളം കണ്ടനാട്ടെ ഏകാന്തമായ വാർദ്ധക്യകാല വസതിയിലെ ആ ഒറ്റമുറിയിൽ ഞാൻ പോയിട്ടുണ്ട്. ആദ്യമായും അവസാനമായും തമ്പിമാഷെ കണ്ടത് അവിടെവെച്ചാണ്. മുറിയിൽ നിരത്തിവച്ച പലവക പൊതി കളിൽ കുറെനേരം പരതി കൊറിക്കാനുള്ള ചിലത് മാഷ് എടുത്തുവെച്ചു.

മൂന്നുകൊല്ലം മുമ്പ് കെ.വി. തമ്പിയുടെ പ്രവാസഗീതം വായിച്ച് ആവേശംകൊണ്ട് കവിയെ നേരിട്ടുവിളിക്കാൻ തീരുമാനിച്ചപ്പോൾ റയിൻബോ ബുക്സിന്റെ രാജേഷേട്ടൻ പറഞ്ഞു: 'നമ്പർ ഇതാണ്. പത്തനംതിട്ട മാഷ് താമസിക്കുന്ന മുറിയിലെ ലാൻഡ് നമ്പർ.' ആ മുറിയുടെ ഓർമ്മകൾ രാജേഷേട്ടനുൾപ്പെടെ തമ്പിമാഷുടെ പല സുഹൃത്തുക്കളും ശിഷ്യരും എന്നോട് പങ്കുവച്ചിട്ടുണ്ട്, പിന്നീട്.

തമ്പിമാഷെപ്പോലെ ആ മുറിയും പത്തനംതിട്ടക്കാർക്ക് ഒരു മിത്തെന്നോ ലെജന്റെന്നോ വിളിക്കാവുന്ന ഒന്നായിരുന്നു. ഏറെനേരം റിങ് ചെയ്തശേഷമാണ് മാഷന്ന് ഫോണെടുത്തത്. 'പട്ടാമ്പിയിൽനിന്ന് ഒരു വായനക്കാരനാണ്. മാഷുടെ കവിതകൾ വായിച്ചു വിളിക്കുകയാണ്' എന്ന് പറഞ്ഞപ്പോൾ ചൊടിച്ചുകൊണ്ട് മറുപടി: 'അതിനു ഞാൻ കവിതയെഴുതാറില്ലല്ലോ.'

മുപ്പത്തഞ്ചു കൊല്ലംമുമ്പ് മാഷ് പ്രസിദ്ധീകരിച്ച 'പ്രവാസഗീത'ത്തിലെ കവിതകൾ ഇന്ന് എന്നെ എങ്ങനെ സ്പർശിച്ചു എന്നു ഞാൻ വിവരിച്ചു. അല്പനേരത്തെ മൗനത്തിനുശേഷം മാഷ് പറഞ്ഞു: 'പ്രസിദ്ധീകരിച്ചശേഷം ആദ്യമായാണ് ആരെങ്കിലുമൊരാൾ ആ കവിതകളെക്കുറിച്ച് എന്തെങ്കിലുമൊരഭിപ്രായം പറയുന്നത്.' താനെഴുതിയ കവിതകളെക്കുറിച്ച് ആരും ഒരഭിപ്രായവും പറഞ്ഞുകേൾക്കാതെ 40 കൊല്ലക്കാലം ഈ കവി നമുക്കിടയിൽ കഴിഞ്ഞു. ധാരാളം സുഹൃത്തുക്കളും ശിഷ്യന്മാരുമുണ്ടായിരുന്ന ഒരാൾ. എന്നി ട്ടെന്തേ ആ കവിയെ മലയാളം അടയാളപ്പെടുത്താതെ പോയത്?

മാഷുടെ വാക്കുകൾ കാവ്യകലയിലുള്ള എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഏതെങ്കിലുമൊരു വായനക്കാരിൽ എന്നെങ്കിലുമൊരിക്കൽ എന്റെ കവിതയും ചെന്നെത്തും. ഭവഭൂതിയുടെ വരികളുടെ അർത്ഥം എനിക്കന്നു മ നസ്സിലായി. 'കാലേഹ്യയം നിരവധിർ വിപുലാചപൃഥ്വീ...' കാലം അനന്തമാണ്. ഭൂമി വിപുലവും...

പറഞ്ഞുവന്നത്, കെ.വി. തമ്പിയോടൊപ്പം എന്നുമുണ്ടായിരുന്ന ആ മുറിയെക്കുറിച്ചാണ്. ആ മുറിയിലിരുന്ന് അദ്ദേഹം ഗഹനമായി വായിച്ചു. സു ഹൃത്തുക്കളോട് സംവദിച്ചു. ഖലീൽ ജിബ്രാൻ്റെയും മാധവിക്കുട്ടിയുടെയും യഹൂദാ അമിച്ചായിയുടേയും കൃതികൾ വിവർത്തനം ചെയ്തു. കവിതകൾ എഴുതുകയും എഴുതാതിരിക്കുകയും ചെയ്തു. എഴുതിയ കവിതകളിൽ മുഴുവൻ നിറഞ്ഞുനിന്നത് അതേമുറിതന്നെ. പല ആധുനികരുടേയും കൃതികളിൽ ഒ രു മിന്നായംപോലെകണ്ട ആ മുറിയുടെ ഒരു സൂക്ഷ്മദർശനം എനിക്ക് കിട്ടിയത് കെ.വി. തമ്പിയുടെ കവിതകളിലാണ്. എഴുപതുകളിലെ ആധുനികന്റെ മുറി. തകർന്നു തരിപ്പണമായ സ്വന്തം ജീവിതത്തിന്റെ നടുമുറി. ഏകനായിരിക്കുക നീ എന്ന ശാപാക്ഷരം വാളുകൊണ്ട് നെറ്റിയിൽ എഴുതപ്പെട്ടവന്റെ വിധിതന്നെ ആ മുറി.

മാഷുടെ ആദ്യകാല പ്രണയകവിതകളിൽത്തന്നെയുണ്ട് ആ മുറിയുടെ സാന്നിധ്യം. 1950കൾക്കൊടുവിൽ, 60കളുടെ തുടക്കത്തിൽ എഴുതിയ കവിതകൾ.

'പാതിയുമടച്ചിട്ട ജാലകപ്പഴുതിലൂ-
ടായിരം സ്മരണയാലീറനാം മിഴിയോടെ
അല്പമായ് പൊടിഞ്ഞീടും മഴച്ചാറ്റലും നോക്കി-
യിച്ചെറു മുറിക്കുള്ളിലേകനായിരിക്കവേ...'

ഈ വരികളിൽ പ്രണയവും പ്രണയനൈരാശ്യവും തെളിയുന്നു. മരണത്തിന്റെയും വിയോഗത്തിൻ്റെയും ചുംബനംകൊണ്ട് പ്രണയകവിതകളെ പൊളിച്ചു ഈ കവി. പ്രണയം മരണത്തിൻ്റെ പര്യായമായി മാറുന്നു പ്രവാസഗീതത്തിലെ കവിതകളിൽ. പ്രവാസഗീതത്തെക്കുറിച്ചുള്ള പഠനം ഭാഷാപോഷിണിക്ക് അയച്ചപ്പോൾ കൂടെ പുസ്തകത്തിൻ്റെ ഒരു കോപ്പിയും വെച്ചിരുന്നു. ആ കവിതകൾ വായിച്ച് കെ.സി. നാരായണൻ പറഞ്ഞു: 'പരേതൻ്റെ ഭാഷണംപോലെ തോന്നുന്നു ഇതിലെ കവിതകൾ വായിക്കുമ്പോൾ. പ്രേമം പേടിപ്പിക്കുന്ന ഒരനുഭവമാകുന്നു'
'അതാണു ശരി. നാരായണൻ അങ്ങനെ പറഞ്ഞോ' എന്ന് തമ്പി മാസ്റ്റർ.

മുളന്തുരുത്തിക്കാരനാണ് കെ.വി. തമ്പി. ബി.എ.യും എം.എ.യും മഹാരാജാസ് കോളേജിൽനിന്ന്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ശിഷ്യൻ. ആദ്യകവിതകൾ വന്നത് കോളേജ് മാഗസിനിൽ. ദ്രുതകവിതാ മത്സരത്തിൽ സമ്മാനം നേടിയ കവിത കവിയുടെ ഫോട്ടോ സഹിതം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അന്നു പ്രസിദ്ധീകരിച്ചു. പ്രണയനിർഭരവും പ്രക്ഷുബ്ധവുമായ ആ കൗമാരമാണ് പുനർജന്മത്തിലെ കവിതകളിൽ ഊറിവരുന്നത്. മലയാളകവിതയുടെ ഭാവാന്തരീക്ഷത്തിൽ പതിയെ കനംവെച്ചുവന്ന ഇരുട്ട് 70കളുടെ തുടക്കത്തിൽ അമാവാസി രാത്രിയായി ഘനീഭവിച്ചു. ചെറുതും വലുതുമായ ഒട്ടേറെ കവികളുടെ രചനകളിൽ ആ രാത്രിയുടെ ശേഷിപ്പുകളുണ്ട്. തന്നോടൊപ്പം ആ ഇരുട്ട് പങ്കിട്ട ചെറിയ കവികളെപ്പോലും കെ.വി. തമ്പി ഓർമ്മിച്ചെടുക്കും. 'സുഗുണൻ എന്ന കവി അക്കാലത്ത് പതിവായെഴുതിയിരുന്നു. ഒന്നുനോക്ക്.' സുഗുണൻ്റെ ചില കവിതകൾ ഞാൻ തിരഞ്ഞു കണ്ടുപിടിച്ചു. അതിലൊരു കവിത -ഭയം- രാത്രി തൻ്റെ നേർക്ക് ഭീകര സത്വത്തെപ്പോലെ തുറിച്ചു നോക്കുന്നതിനെപ്പറ്റി.

'ഉഗ്രഭീഷണയായി ദംഷ്ടതൻ മുനകാട്ടി നില്ക്കുന്ന അമാവാസി രാത്രി തൻ ബധിരസാക്ഷിയായ് ഒരു കുരിശിനെപ്പോലെ' നില്ക്കുന്ന ഏകാകിയായ മനുഷ്യൻ. അനുരാഗത്തിൻ രക്തഗാന്ധിയാം കിടക്കയും വെട്ടം വെറു ത്തുകഴിഞ്ഞ ജാലകവുമുള്ള അയാളുടെ മുറി. ഇവ ചേർന്നതാണ് തമ്പിയുടെ കവിതകളിലെ ഭാവമണ്ഡലം. പ്രണയവും മരണവും കാല്പനികതയും ആധുനികതയും ബൈബിൾ ബിംബങ്ങളും ലയിച്ചുചേർന്ന കവിത. ഏകാകിയുടെ അന്തഃക്ഷോഭങ്ങളുടെ ആവിഷ്കാരം. 70കളുടെ തുടക്കത്തിൽ സുഹൃത്ത് കാക്കനാടൻ പത്രാധിപരായിരുന്ന മലയാളനാട് വാരികയിലാണ് അക്കവിതകൾ മിക്കതും അച്ചടിച്ചുവന്നത്. ഇന്ന് വായിക്കുമ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിൽ ശലഭരൂപംകൊണ്ട് വിരിഞ്ഞുപാറുംമുമ്പുള്ള സമാധിഘട്ടംപോലെ തമ്പിയുടെ കവിതകൾ. 1973ലെഴുതിയ 'ഒടുവിൽ കുരിശ്' എന്ന കവിതയോടെ എഴുത്ത് നിർത്തി എന്ന് തമ്പിമാഷ് പറയും. ആ കവികർമം പൂർവജന്മസ്മൃതിപോലെയായിരുന്നു അദ്ദേഹത്തിന്. പില്ക്കാലത്ത് ഭാഷാപോഷിണിയിൽ ചില കവിതകൾ വന്നതോ? അടക്കം ചെയ്ത ജഡത്തിന്റെ ചില ഭാഗങ്ങൾ പിന്നീട് പുറമേക്ക് തെളിഞ്ഞതുപോലെയാണത്രെ അത്. കുറുക്കനൊക്കെ മാന്തിയിടുമല്ലോ, അതുപോലെ എന്ന് മാഷു തന്നെ പറയും.

ഫോൺ സംഭാഷണങ്ങളിൽ മാഷ് ഏറ്റവും കൂടുതൽ ആവർത്തിച്ച വാക്ക് യാതനയാണ്. 'എന്തൊരു യാതനയാണ് രാമാ' എന്ന വാക്കുകളിൽ മാഷ് തന്റെ സഹനം ഒതുക്കി. യാതന അനുഭവിപ്പിക്കുന്ന എഴുത്തിനോട് അദ്ദേഹം എന്നും ഐക്യപ്പെട്ടു. അസാധാരണമായൊരു ജീവിതം ജീവിക്കുകയും ഒടുക്കം അത് എറിഞ്ഞുടയ്ക്കുകയും ചെയ്ത പി. ജയന്തൻ നമ്പൂതിരിയുടെ 'മോചനം' എന്ന കവിത വായിച്ച് മാഷ് അതുതന്നെ പറഞ്ഞു. എന്തൊരു യാതനയാണ്. ജയന്തൻ നമ്പൂതിരിയുടെ ജീവിതത്തെയും കവിതകളെയും കുറിച്ച് ഒരു ലേഖനമെഴുതാൻ എന്നെ എന്നും വിളിച്ച് നിർബന്ധിക്കുകയും ചെയ്തു. തൻ്റെ പഴയ സുഹൃത്തുക്കളെക്കുറിച്ച്, മാഷ് ദീർഘമായി സംസാരിച്ചു. കടമ്മനിട്ട, കാക്കനാടൻ, പത്മരാജൻ, രാജൻ കാക്കനാടൻ ..... ശിഷ്യരെക്കുറിച്ച് അഭിമാനം കൊണ്ടു. നെല്ലിക്കൽ മുരളീധരൻ, എസ് രമേശൻ നായർ.... താൻ കണ്ട വലിയ വ്യക്തികളെ ഓർത്തെടുത്തു. "മനോരമ ആഴ്ച്ചപ്പതിപ്പിൽ ആത്മകഥ എഴുതിക്കൊണ്ടിരുന്ന കാലത്താണ് പി.കുഞ്ഞിരാമൻ നായരെ നേരിൽ കാണുന്നത്. കോട്ടയത്തെ ഒരു ഹോട്ടൽമുറിയിൽ. എൻ്റെ കൂടെ കൊടുപ്പുന്നയുമുണ്ടായിരുന്നു...." അടുത്തിടെ മാഷ് പറഞ്ഞു: "എൻ്റെ കൂട്ടുകാരെല്ലാം പോയി. ഇനി ഞാൻ മാത്രമുണ്ട്"

കുറിക്കു കൊള്ളുന്നതായിരുന്നു സാഹിത്യത്തെക്കുറിച്ചുള്ള തമ്പി മാഷുടെ നിരീക്ഷണങ്ങൾ. മലയാളത്തിലെ ശ്രദ്ധിക്കപ്പെടാതെ പോയ കവികളെക്കുറിച്ചു സംസാരിക്കവേ മാഷു പറഞ്ഞു, "ചെറിയ കവികളെ വലിയ കവികൾ വിഴുങ്ങും. പോയറ്റിക് കാനിബാളിസം എന്ന് ആ പ്രതിഭാസത്തെ വിളിക്കാം. വേഡ്സ്വർത്തിൻ്റെ കാലത്ത് അദ്ദേഹത്തെപ്പോലെ എഴുതിയിരുന്ന പല ചെറുകവികളും അവിടെയുണ്ടായിരുന്നു. അവരെല്ലാം അജ്ഞാതരായി. ഈ പ്രതിഭാസത്തെക്കുറിച്ച് ടൈംസ് ലിറ്റററി സപ്ലിമെൻ്റിൽ പണ്ടൊരു ലേഖനം വായിച്ചിട്ടുണ്ട്"

മണിപ്രവാളകവിതകളെക്കുറിച്ചായിരുന്നു ഒരിക്കൽ അപൂർവ്വമായ ഒരു നിരീക്ഷണം. മണിപ്രവാളകവിതയിലെ സ്ത്രീവർണ്ണന അശ്ലീലമല്ല. താന്ത്രികാരാധനയുടെ രീതിയാണത്. താന്ത്രിക മാർഗ്ഗത്തിനുണ്ടായിരുന്ന പ്രചാരത്തെയാണ് അതു കാണിക്കുന്നത്. ഫിക്ഷനും ഫിലോസഫിയും മാഷുടെ ഇഷ്ടവിഷയങ്ങളായിരുന്നു. കവിത മാത്രം വായിച്ചിരുന്ന, നോവൽ മാധ്യമത്തിലേക്കു കടക്കാൻ കഴിയാതിരുന്ന എനിക്ക് മാഷ് അതിൻ്റെ കാരണം വിവരിച്ചു തന്നു. കവിത വായിക്കുന്ന രീതിയിൽ ഫിക്ഷൻ വായിക്കരുത്. നോവൽ വേഗത്തിൽ വായിക്കണം. കവിത പതുക്കെയും. നോവൽ പതുക്കെ വായിച്ചാൽ കൂടുതൽ പേജ് വായിച്ചെത്തില്ല.

കെ.വി. തമ്പി എന്ന അദ്ധ്യാപകനെ ആദരവോടെ ഓർക്കുന്ന ശിഷ്യരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ വേദനിപ്പിക്കുന്ന ഒരനുഭവമുണ്ടായി. മാഷ് അഭിമാനപൂർവം പരാമർശിക്കാറുള്ള ഒരു ശിഷ്യനെ ഞാൻ ഫോണിൽ വിളിച്ചു. ശിഷ്യൻ കേരള രാഷ്ട്രീയത്തിലെ പ്രമുഖൻ. തമ്പിമാഷുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു തുടങ്ങിയപ്പൊഴേ അദ്ദേഹം അക്ഷമ പ്രകടിപ്പിച്ചു. "വേഗം പറയൂ, എനിക്കു തിരക്കുണ്ട്". മാഷെ കുറച്ചു കൂടി സൗകര്യപ്രദമായ ഒരിടത്തേക്ക് മാറ്റിത്താമസിപ്പിക്കാൻ കഴിയുമോ എന്നാണ് ഞാനന്വേഷിച്ചത്. 'നിങ്ങളെക്കുറിച്ചൊക്കെ മാഷ് പറയാറുണ്ട്. മാഷ് താമസിക്കുന്നിടത്ത് ഒന്നുവന്നു കാണൂ. അതദ്ദേഹത്തിന് ആശ്വാസം നല്കും'. നിയമസഭാംഗം കൂടിയായ ആ ശിഷ്യന് തിരക്കു കാരണമാവാം മാഷെ ചെന്നുകാണാൻ കഴിഞ്ഞില്ല - ഒന്നു വിളിക്കാൻപോലും.

ഞാൻ പരിചയപ്പെടുമ്പോൾ തന്നിലെ കവിയെ തമ്പിമാഷ് ഏതാണ്ട് മറന്നുകഴിഞ്ഞിരുന്നു. തന്നിലെ വിവർത്തകനെച്ചൊല്ലി പക്ഷേ, അദ്ദേഹത്തിന് അഭിമാനമുണ്ടായിരുന്നു. 'വിവർത്തനത്തിൽ ഞാനൊരു കാലനാണ്' എന്നാണ് അദ്ദേഹം പറയുക. ഖലീൽ ജിബ്രാൻ്റെ പ്രവാചകൻ ആദ്യമായി മലയാളത്തിലേക്കു പകർന്നത് കെ.വി. തമ്പിയാണ്. മാധവിക്കുട്ടിയുടെ 'ജയസൂര്യൻ' എന്ന കവിതയുടെ പരിഭാഷ അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായിരുന്നു.

നിദ്രാധീനനായിരുന്നു തമ്പിയുടെ കവിതകളിലെ നായകൻ. ഉറക്കത്തിനോട് അദ്ദേഹം പണ്ടേ ഇങ്ങനെ അപേക്ഷിച്ചു.

തൃഷ്ണാകലങ്ങളാമെൻ മിഴിയിത-
ളൊക്കെയും മഞ്ഞിൽ നനച്ചടച്ചീടുക...'

1970 കളിൽ മലയാളകവിതയിലെ ഒരു സവിശേഷ ഭാവുകത്വത്തിന് തുടക്കംകുറിച്ച അഗ്രഗാമിയായ ആ കവിയുടെ കണ്ണുകൾ മരണം മഞ്ഞിൽ നനച്ച് അടച്ചുകഴിഞ്ഞു. ജീവിതകാലത്ത് തൻ്റെ കവിതയെപ്പറ്റി ഒരു നല്ലവാക്കും കേൾക്കാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. വിഷാദം നിറഞ്ഞ ആ കവിതകളാൽ തീണ്ടപ്പെട്ട് ഇരിക്കുമ്പോൾ ഉള്ള് പിടയുന്നു. എന്തായിരിക്കാം കെ.വി. തമ്പിയുടെ കവിതകൾ നാം ശ്രദ്ധിക്കാതെ പോയത്?