Thursday, October 30, 2025

മലയാളമൗനത്തിൻ്റെ ഉറവ

മലയാളമൗനത്തിൻ്റെ ഉറവ

പി.രാമൻ


നിശ്ശബ്ദത അനുശീലിക്കാൻ താല്പര്യമില്ലാത്ത ഒരു സമൂഹമായാണ് കേരളജനത മുന്നേറിയത്. ശബ്ദം ഉണ്ടാക്കൽ, ശബ്ദം കേൾപ്പിക്കൽ, പരമാവധി ഉച്ചത്തിൽ ശബ്ദം കേൾപ്പിക്കൽ ആവിഷ്ക്കാരത്തിൻ്റെ ഉദാത്ത രൂപമായി അനുഭവിക്കാൻ നമുക്കു കഴിയുന്നുണ്ട്. നിശ്ശബ്ദത പൊതുവേ നമുക്ക് അസഹനീയവുമാണ്. ശബ്ദം ഉയർത്തൽ എപ്പോഴും തിന്മകൾക്കെതിരായ പോരാട്ടമായും നിശ്ശബ്ദത പാലിക്കൽ തിന്മകൾക്കുള്ള മൗനാനുവാദവുമായും പെട്ടെന്നു പ്രതീകവൽക്കരിക്കാൻ നമുക്കു കഴിയുന്നുണ്ട്. നിശ്ശബ്ദത കെട്ടിക്കിടപ്പും ശബ്ദം ഉയർത്തൽ മുന്നോട്ടുള്ള ഗതിയായും നാം സങ്കല്പിക്കുന്നു.അതങ്ങനെ തന്നെയേ ആകാവൂ എന്ന നിർബന്ധബുദ്ധിയും നമുക്കുണ്ട്. ഇത്തരമൊരു കാഴ്ച്ചപ്പാടിന് പ്രാബല്യമുള്ള നമ്മുടെ സമൂഹത്തിൽ എഴുത്തുകാർ മിക്കവരും നിശ്ശബ്ദതയെ ഉള്ളിലേക്കാവാഹിക്കാൻ മടിച്ചു എന്നതിൽ അത്ഭുതമില്ല.

നിശ്ശബ്ദത മലയാള കവിതയിൽ ഒരനുഭവവും പ്രമേയവുമായി പ്രത്യക്ഷപ്പെടുന്നതുതന്നെ ഇരുപതാം നൂറ്റാണ്ടിലാണ്. അതിനു മുമ്പ് നിശ്ശബ്ദതയെക്കുറിച്ചുള്ള പരിഗണന നമ്മുടെ കവിതയിൽ ഇല്ലേയില്ല. നമ്മുടെ ഗ്രാമങ്ങൾ അത്രമേൽ നിശ്ശബ്ദമായിരുന്നിട്ടും കവിതയിൽ നിശ്ശബ്ദത ഒരു നിലയിലും അഭിസംബോധന ചെയ്യപ്പെട്ടില്ല. വിജനതയെക്കുറിച്ചു പ്രതിപാദിക്കുന്ന നളചരിതം ആട്ടക്കഥയും നിശ്ശബ്ദതയെ പ്രതിപാദിക്കുന്നില്ല. നിശ്ശബ്ദത ഒരനുഭവമായി ആദ്യം കടന്നുവരുന്ന കൃതി ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപമാണ്. തിങ്ങിപ്പൊങ്ങുന്ന ഇരുട്ടിൽ കടലിലൊരു കുടം പോലെ ഭൂചക്രവാളം മുങ്ങിപ്പോയ ശേഷം, കുളിരിളകുന്ന ഇളം കാറ്റ് നിലച്ച ശേഷം, പാതിരക്ക് ഒരു മനുഷ്യൻ മൗനം തങ്ങിക്കൊണ്ട് ഇരിക്കുന്ന ചിത്രത്തോടെയാണ് ഒരു വിലാപം ആരംഭിക്കുന്നത്. പ്രിയപ്പെട്ടയാളുടെ ജഡത്തിൻ്റെ ശീതമൗനത്തിനു മുന്നിലാണ് ആ മനുഷ്യൻ്റെ നിശ്ശബ്ദത. എന്നാൽ പാതിവ്രത്യപ്രതാപക്കൊടിയുടെ ചരടേ എന്ന തരം ജാർഗണുകൾ ഉണ്ടാക്കുന്ന ഉച്ചസ്ഥായി കാവ്യാന്തരീക്ഷത്തിലെ മൗനത്തിൻ്റെ അടിയൊഴുക്കിന് മുറിവേല്പിക്കുന്നുണ്ട് ഒരു വിലാപത്തിൽ. ആശാൻ്റെ നളിനിയാണ് മൗനം കുറേക്കൂടി സാന്ദ്രമായി അനുഭവിപ്പിക്കുന്ന മറ്റൊരു കൃതി. നളിനിക്കും ദിവാകരനുമുള്ളിലെയും അവർക്കിടയിലെയും മൗനത്തിലേക്ക് ഭാഷകൊണ്ടു വെളിച്ചം വീശാനുള്ള ശ്രമം നളിനിയിലുണ്ട്. രചനാപരമായ ക്ലിഷ്ടത, തട്ടുതടവുകൾ, ആ മൗനത്തെ തൊടാൻ ആശാൻ്റെ കാവ്യഭാഷയെ സഹായിക്കുന്നതുപോലുമുണ്ട്.മൗനത്തെക്കുറിച്ചെഴുതുകയല്ല, തൻ്റെ ആഖ്യാനത്തിൽ മൗനത്തിൻ്റെ സാദ്ധ്യതകൾ ഉപയോഗിക്കുകയാണ് ആശാൻ ചെയ്തത്. സീതാവിചാരത്തിനടിയിലുമുണ്ട് മൗനത്തിൻ്റെ ഒഴുക്ക്. പ്രരോദനത്തിൽ ഏ. ആറിൻ്റെ മരണത്തെ മുൻനിർത്തി നിശ്ശബ്ദത നേരിട്ടു തന്നെ ഇങ്ങനെ പ്രത്യക്ഷപ്പെടുന്നുണ്ട്:

ലോകത്തെജ്ജഡമാക്കി നിർഭരനിശീ-
ഥത്തിന്റെ സന്താനമാം
മൂകത്വത്തെ മുതിർന്നു തൻ മുലകുടി-
പ്പിക്കും മഹത്ത്വത്തൊടും,
ഹാ! കർണ്ണങ്ങളിലുഗ്രശംഖമുരജ-
ധ്വാനങ്ങളേൽക്കാതെയും
ഭൂകമ്പിക്കിലനങ്ങിടാതെയുമിതാ!
പൊങ്ങുന്നു നിശ്ശബ്ദത.

നിശ്ശബ്ദതയുടെ സൗന്ദര്യവും ധ്യാനാത്മകതയും ആദ്യമായി ആവിഷ്ക്കരിക്കപ്പെട്ട കവിതയും കുമാരനാശാൻ്റേതാണ്. അവിടെയും അത് കവിയുടെ ലക്ഷ്യമായിരുന്നു എന്നു തോന്നുന്നില്ല. തൻ്റെ ആഖ്യാനത്തിൽ നിശ്ശബ്ദതയുടെ സാദ്ധ്യത ഉപയോഗിക്കുക തന്നെയാണ് കവി. ഗരിസപ്പാ അരുവി അല്ലെങ്കിൽ ഒരു വനയാത്ര എന്ന കവിതയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 1906 ൽ നടത്തിയ ഒരു യാത്രയെക്കുറിച്ച് ആറുകൊല്ലം കഴിഞ്ഞ് അതായത് 1912 ൽ എഴുതിയ കവിതയാണിത്. എഴുതി മുഴുമിപ്പിച്ചതുമില്ല. ഷിമോഗക്കടുത്തുള്ള നിബിഡ വനത്തിൽ ഒരു രാത്രി കഴിഞ്ഞതിൻ്റെ ഓർമ്മയാണ് എഴുതിയ ഭാഗത്തുള്ളത്. മുന്നിലെ കാടു നോക്കി രാത്രിയിരിക്കുമ്പോൾ മൗനം വന്നു നിറയുന്നു:

ഏറുന്നൊരിമ്പമതിനാൽ മൊഴിവിട്ടു ഞങ്ങൾ
കൂറാർന്നിടുന്നു തനിയേ വെറുതേയിരിപ്പിൽ
പാരിൽ പലേ സുഖമയൂഖ ഗണത്തിനൊറ്റ-
വേരായടിക്കുവിലസും രവി മൗനമത്രേ

കാടിനെക്കുറിച്ചുള്ള ആ കവിത മൗനത്തിലാണ് അവസാനിക്കുന്നത്. ഒരുപക്ഷേ ആഴമുള്ള ആ മൗനത്തെ കടന്ന് മറ്റൊന്നും എഴുതാൻ കഴിയാഞ്ഞതുകൊണ്ടാവാം ഉദ്ദേശിച്ചത് എഴുതാതെ കവിത അപൂർണ്ണമായി നിർത്തിയതും.

ചങ്ങമ്പുഴയിലും ഇടപ്പള്ളിയിലും ഇരുണ്ട മൗനച്ചുഴികൾ ഉണ്ടെങ്കിലും ശബ്ദപ്രവാഹം അവയെ നന്നായി മറച്ചുവെക്കുന്നു. ഏകാന്തമൗനം ചൂഴ്ന്ന സ്പന്ദിക്കുന്ന അസ്ഥിമാടത്തിൽ പോലും ആ മൗനത്തിൻ്റെ ശക്തി കാവ്യസംഗീതം മറച്ചുവക്കുന്നു. ഉള്ളൂരിൻ്റെ ഭൂതക്കണ്ണാടി എന്ന കവിത,

തുരുമ്പിലും ഞാൻ വായിച്ചേൻ
ധ്വനികാവ്യം സുധാമയം
മൗനത്തിലും ചെവിക്കൊണ്ടേൻ
മധുരം വല്ലകീക്വണം

എന്നിങ്ങനെ മൗനത്തിൻ്റെ ഭംഗി വെളിപ്പെടുത്തുന്നുണ്ടെങ്കിലും മൗനമല്ല, ഉജ്വലശബ്ദാഢ്യത തന്നെയാണ് ഉള്ളൂർക്കവിതയുടെ മുഖമുദ്രയായി നിലകൊള്ളുന്നത്.

ഇങ്ങനെ തുടർച്ചയായി നിരീക്ഷിച്ചു പോരുന്ന ഒരു കവിതാവായനക്കാരൻ എഴുതപ്പെട്ട മൗനത്തെ അതിൻ്റെ പൂർണ്ണതയിൽ ആദ്യമായി അനുഭവിക്കുന്നത് തേവാടി നാരായണക്കുറുപ്പിൻ്റെ കവിതകളിലാണ്. മലയാളകവിതയിൽ മൗനം ആദ്യമായി എഴുതപ്പെടുന്നത് 1930 കളിൽ ഇദ്ദേഹം രചിച്ച ആത്മഗീതത്തിലും മുക്തകങ്ങളിലുമാണ്. ടാഗോർ എന്ന പേരിൽ ഒരു സാഹിത്യപ്രസിദ്ധീകരണം തന്നെ നടത്തിയിരുന്ന നാരായണക്കുറുപ്പ് ടാഗോർ കവിതകളുടെ ആരാധകനായിരുന്നു. മൗനം കവിതയുടെ വലിയൊരു സാധ്യതയാണെന്ന് ഈ കവിയെ ബോധ്യപ്പെടുത്തിയത് ടാഗോർ തന്നെയായിരിക്കാം. പക്ഷേ ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം, ടാഗോറിനാൽ അക്കാലത്ത് സ്വാധീനിക്കപ്പെട്ട മറ്റൊരു മലയാളകവിയും മൗനത്തിൻ്റെ സാധ്യതയെ സ്വന്തം രചനകളിൽ ഇങ്ങനെ പ്രയോജനപ്പെടുത്തിയില്ല എന്നതാണ്. ടാഗോറിൻ്റെ ആത്മീയതയും സംഗീതാത്മകതയും പ്രസന്നതയുമെല്ലാമാണ് നമ്മുടെ കവികളെ പൊതുവേ സ്പർശിച്ചത്. ടാഗോർ പരിഭാഷകളിൽ പോലും ആത്മീയതക്കും സംഗീതാത്മകതക്കുമാണ് പ്രാധാന്യം. ഗദ്യത്തിലുള്ള ഇംഗ്ലീഷ് ഗീതാഞ്ജലിക്ക് മലയാളത്തിലുണ്ടായ ആദ്യപരിഭാഷകളെല്ലാം പദ്യത്തിലായത് മലയാളിയുടെ ശബ്ദഭ്രമം കൊണ്ടുകൂടിയാവാം. തേവാടി നാരായണക്കുറുപ്പ് ഗീതാഞ്ജലിക്ക് പരിഭാഷ രചിക്കുകയല്ല, ഗീതാഞ്ജലിയിൽ നിന്ന് മൗനത്തിൻ്റെ സാധ്യതകൾ ഉൾക്കൊണ്ട് മലയാളകവിതയെ നവീകരിക്കുകയാണ് ചെയ്തത്. ടി.കെ. നാരായണക്കുറുപ്പ് എഴുത്തിൽ സജീവമായിരുന്ന ഇരുപതാം ശതകത്തിൻ്റെ ആദ്യപകുതി മലയാള കവിത സാമൂഹ്യമായി വിസ്തൃതി കൈവരിച്ച കാലമാണെന്നോർക്കണം. മുമ്പു കേൾക്കാത്ത ശബ്ദങ്ങൾ കവിതയിൽ കേട്ടുതുടങ്ങിയ കാലത്തുതന്നെയാണ് മുമ്പൊരിക്കലും നമ്മുടെ കവിതയിൽ കേൾക്കാതെ പോയ നിശ്ശബ്ദതക്ക് നാരായണക്കുറുപ്പിൻ്റെ കവിതകളിലൂടെ ഇടം ലഭിച്ചത്. മൗനം സ്വാംശീകരിക്കാനും ആവിഷ്ക്കരിക്കാനും  പദ്യത്തേക്കാൾ നല്ലത് ഗദ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കഥയും കാര്യവും പറയാൻ മാത്രമല്ല മൗനം ആവിഷ്ക്കരിക്കാനും ഗദ്യം നമുക്കു വേണം എന്ന് ഈ കവി കാണിച്ചുതന്നു. ചുരുക്കത്തിൽ, മലയാള കവിതയിൽ തേവാടി നാരായണക്കുറുപ്പ് എന്ന കവി രണ്ടു പ്രധാന കാര്യങ്ങളാണ് നിർവ്വഹിച്ചത്. ഒന്ന്, മൗനം ആവിഷ്ക്കരിക്കാനായി കാവ്യകലയെ ആദ്യമായി പ്രയോജനപ്പെടുത്തി. രണ്ട്, അതിനായി ഗദ്യം തെരഞ്ഞെടുത്തതിലൂടെ മലയാളത്തിലെ ഗദ്യകാവ്യഭാഷയുടെ ആദ്യ പ്രയോക്താക്കളിൽ ഒരാളായി മാറി.

മൗനത്തെ തോറ്റുന്നതിലൂടെ സത്യത്തിൻ്റെ മറുപുറം തേടുകയാണ് കവി. ആവിഷ്ക്കരിക്കപ്പെട്ടവ ആവിഷ്ക്കരിക്കപ്പെടാത്തവയെ മറയ്ക്കുന്നതായി ഈ കവി കരുതുന്നു.

ഒരു മനോഹരമായ ചിത്രം
അത്രമാത്രം
അതിൻ്റെ പശ്ചാത്തലത്തെ
മറയ്ക്കുന്നു!

എന്ന കവിത സത്യത്തിൻ്റെ മറുപുറം തേടുകയാണ്. ആവിഷ്ക്കരിക്കപ്പെട്ടതിനും അപ്പുറത്തുള്ളവയെപ്പറ്റിയ ഈ വെമ്പലിൽ നിന്നാണ് തേവാടിയുടെ മൗനോപാസന തുടങ്ങുന്നത്. ചിത്രം മനോഹരമാണ്, സംശയമില്ല. എന്നാൽ അത് അതിൻ്റെ പശ്ചാത്തലത്തെ മറയ്ക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. മറയ്ക്കപ്പെടലിൻ്റെ മൗനത്തെ പ്രകാശിപ്പിക്കാൻ കൂടി കലാസൃഷ്ടിക്കു കഴിയണം. പശ്ചാത്തലത്തെ മറയ്ക്കുന്ന ചിത്രത്തെക്കുറിച്ചെഴുതുന്നതോടെ കാവ്യകലക്ക് അതിനു സാധിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കും പിറകിലുള്ള മൗനത്തെ പ്രകാശിപ്പിക്കാൻ മലയാളത്തിൽ ആദ്യമായി ശ്രമിച്ചു വിജയിച്ച കവിയാണ് തേവാടി നാരായണക്കുറുപ്പ്.

ഏതനുഭവത്തിലും ഏതു കാഴ്ച്ചയിലും മൗനം തേടുന്ന കവിയാണ് ഇദ്ദേഹം. മണ്ണിലൂടെ പോകുന്ന ഉറുമ്പുകളുടെ ദൃശ്യം ഈ കവി ഇങ്ങനെയാണ് ആവിഷ്ക്കരിക്കുക:

മൺതരിയുടെ മൗനത്തിന്
എറുമ്പുകൾ
ഭാഷ്യം ചമക്കുന്നു

ഒരർത്ഥത്തിൽ മൗനത്തിൻ്റെ ഭാഷ്യങ്ങളാണ് ടി.കെ. നാരായണക്കുറുപ്പിൻ്റെ കവിതകളെല്ലാം. ഒന്നല്ല, അനേകം ഭാഷ്യങ്ങൾ. ഈ കവിതകൾ പുറത്തുവന്നിട്ട് ഒരു നൂറ്റാണ്ടിനോടടുത്തിട്ടും ഇന്നും നമ്മുടെ മുഖ്യധാരാ കാവ്യഭാവുകത്വത്തിന് മൗനത്തെ കാവ്യാദർശത്തിൻ്റെ ഭാഗമായി ലയിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. തൊട്ടയൽവക്കത്തെ തമിഴ് കവിതയുമായി താരതമ്യം ചെയ്യുമ്പോൾ മൗനത്തിൻ്റെ അഭാവം മലയാളകവിതയിൽ ഇന്നും പ്രകടമായി കാണാൻ കഴിയും. തമിഴ് ആധുനികത മൗനത്തെ ഉൾക്കൊണ്ടുകൊണ്ടാണ് കാവ്യഭാഷ പുതുക്കിയതെങ്കിൽ മലയാളം ശബ്ദത്തെത്തന്നെയാണ് കൂടുതലായും ആശ്രയിച്ചത്. മൗനം ഭാവുകത്വത്തിലും ഭാഷയിലും ലയിപ്പിച്ചെടുക്കാൻ ശ്രമിച്ച ഒരു ധാര മലയാളത്തിൽ ഇല്ലെന്നല്ല പറയുന്നത്. ടി. കെ. നാരായണക്കുറുപ്പ് തുടക്കം കുറിച്ച ആ ധാരയിൽ ആർ.രാമചന്ദ്രനെപ്പോലെയും ആറ്റൂരിനെപ്പോലെയും (ആറ്റൂർ ഒരിക്കലും മൗനത്തിൻ്റെ ഉപാസകനല്ല, മൗനത്തെ അദ്ദേഹം തൻ്റെ ആവിഷ്ക്കാരത്തിൽ പ്രയോജനപ്പെടുത്തി എന്നേയുള്ളൂ)  ഓ വി ഉഷയെപ്പോലെയും ഫാദർ കെ. എം. ജോർജിനെപ്പോലെയും ചിത്രകാരൻ കൂടിയായ കവി ജോർജ്ജിനെപ്പോലെയും എം.പി. പ്രതീഷിനെപ്പോലെയും ചിലരെ കണ്ടെന്നിരിക്കാം എന്നല്ലാതെ മുഖ്യധാരാ കാവ്യഭാവുകത്വത്തെ ആഴത്തിൽ സ്വാധീനിച്ചു പുതുക്കാൻ ആ ധാരക്ക് കഴിഞ്ഞിട്ടില്ല. മലയാളത്തിൻ്റെ മുഖ്യധാരാകവിത ഇന്നും ഉച്ചത്തിലുള്ള ശബ്ദങ്ങൾ കൊണ്ടു മുഖരിതമാണ്. അതൊരു പോരായ്മയാണ് എന്നല്ല ഈ പറയുന്നതിൻ്റെ ധ്വനി. നമ്മുടെ കവിതയുടെ പ്രബലസ്വഭാവം അതാണ് എന്നേ ഉദ്ദേശിക്കുന്നുള്ളൂ.

ടി. കെ. നാരായണക്കുറുപ്പ് എഴുതാൻ തുടങ്ങിയ കാലം കവിതയിൽ സംഗീതത്തിന് വലിയ പ്രാധാന്യം കൈവന്ന കാലം കൂടിയായിരുന്നു. കേരളം മുഴുവൻ അലയടിച്ച ചങ്ങമ്പുഴപ്രഭാവത്തിൻ്റെ മുഖമുദ്രകളിലൊന്ന് സംഗീതാത്മകതയാണല്ലോ. സംഗീതത്തെ നിഷേധിച്ചല്ല മൗനത്തോടു ചേർത്തുവെച്ചാണ് തേവാടി ഇതിനോടു പ്രതികരിച്ചത്.

ശബ്ദത്തിൽ കുരുങ്ങിക്കിടന്നു
ചിറകിട്ടടിക്കുന്ന സംഗീതത്തെ
ആ കുരുക്കിൽ നിന്നു വിടർത്തി
മൗനത്തിൻ്റെ അന്തരീക്ഷത്തിൽ
പറന്നുനടക്കാനനുവദിക്കുക!

എന്ന കവിതയിൽ ആ ചേർത്തുവയ്ക്കലിൻ്റെ ഭംഗി അനുഭവിക്കാനാകും. ശബ്ദക്കുരുക്കിൽ നിന്നു സംഗീതത്തെ മോചിപ്പിക്കലാകുന്നു മൗനം. ആ മോചനം ഉറവയിൽ നിന്നു തുടങ്ങണം. സംഗീതത്തിൻ്റെ ഉറവ മൗനത്താൽ പരിശുദ്ധമാക്കപ്പെടണം."എൻ്റെ സംഗീതത്തിൻ്റെ ഉറവ മൗനത്താൽ പരിശുദ്ധമാക്കപ്പെടട്ടെ" എന്നു കവി. സംഗീതത്തിൻ്റെ ഉറവയിലെ മൗനത്തെ അത്രമേൽ ആദരിക്കുന്ന കവിക്ക് ഗായകൻ അപ്രധാനമാകുക സ്വാഭാവികം.

മുള്ളുകളണിഞ്ഞ പാഴ്ഞെട്ടോടു കൂടാത്ത
ഒരു മനോഹരമായ പനിനീർപ്പൂവാണ്
സംഗീതം.
അതിനും പാഴ്ഞെട്ടൊന്നു വേണമെന്നുണ്ടെങ്കിൽ
അതു ഗായകനായിക്കൊള്ളട്ടെ!

കാവ്യസംഗീതത്തെ ശബ്ദഭാരത്തിൽ നിന്നു മോചിപ്പിക്കാനാണ് ഈ കവി ഗദ്യം ഉപയോഗിച്ചതെന്നു ഞാൻ വിചാരിക്കുന്നു. അല്ലാതെ ടാഗോർക്കവിതയുടെ ഫാഷൻ അനുകരിച്ചിട്ടില്ല. ടാഗോർക്കവിതകൾ തീർച്ചയായും അതിനു പ്രചോദകമായിട്ടുണ്ടാവാം എന്നു മാത്രം. ജാപ്പനീസ് കാവ്യരൂപമായ ഹൈക്കു മലയാളി പരിചയപ്പെടുന്നതിനും മുമ്പാണ് ടി.കെ. നാരായണക്കുറുപ്പ് മൂകമായി ചൂണ്ടുന്ന ഈ കവിതകൾ എഴുതിയത്. സംസ്കൃതത്തിലെ മുക്തകം എന്ന കാവ്യരൂപസങ്കല്പത്തിൻ്റെ സത്ത് വൃത്തബദ്ധത ഒഴിവാക്കി ഗദ്യകാവ്യരൂപത്തിൽ അദ്ദേഹം കലർത്തുന്നു.

മൗനത്തെ എഴുതിയെഴുതി അതിവാചാലമാക്കുന്നില്ല എന്നതാണ് ടി. കെ. നാരായണക്കുറുപ്പിൻ്റെ മൗനപരിചരണത്തിൻ്റെ മറ്റൊരു പ്രത്യേകത. നേരത്തെ ടി. കെ. തുടങ്ങി വെച്ച ഒരു ധാരയെപ്പറ്റി പറഞ്ഞുവല്ലോ. ആ ധാരയിൽ പെട്ട പല കവികളുടെയും മൗനപരിചരണം നമുക്കനുഭവപ്പെടാത്തത് എഴുത്തിൻ്റെ ആധിക്യം കൊണ്ടും വാചാലത കൊണ്ടും മൗനത്തെ ബഹളമാക്കി മാറ്റുന്നു അവരിൽ ചിലരെങ്കിലും എന്നതുകൊണ്ടാണ്. കെ. രഘുനാഥൻ്റെ ഒരു നോവൽശീർഷകമുണ്ട് - ശബ്ദായമൗനം. ടി.കെ. എഴുതിയ മൗനം ഒരിക്കലും ശബ്ദായമൗനമാകുന്നില്ല. ആദ്യമെഴുതിയ ആത്മഗീതത്തിലെ വാചാലതയെ പിന്നീടദ്ദേഹം മറികടക്കുന്നുണ്ട് മുക്തകങ്ങളിലെത്തുമ്പോൾ. മൗനത്തോടുള്ള ഈ ആദരവു കൊണ്ടായിരിക്കാം കവിതകൾ എണ്ണത്തിൽ കുറഞ്ഞതും.എന്നിട്ടും ഈ കവിതകൾ ഒരുമിച്ചു വായിക്കുമ്പോൾ നിറവ് അനുഭവപ്പെടുന്നു എന്നതാണ് പ്രധാനം. ഒരു നിലയിൽ നോക്കിയാൽ തേവാടിയുടെ കാവ്യജീവിതം വാചാലമായ ആത്മഗീതമൗനത്തിൽനിന്നു തുടങ്ങി(1930 കളുടെ തുടക്കം) സൂക്ഷ്മവും ധ്യാനാത്മകവുമായ മുക്തകമൗനത്തിലേക്കും(1940 കളുടെ തുടക്കം) പിന്നീട് അക്ഷരാർത്ഥത്തിലുള്ള മൗനത്തിലേക്കും(1950 - 63) നീളുന്നതു കാണാം.

സംഗീതത്തിലേക്ക് എന്നല്ല, ഭൂമിയിലെ എല്ലാ ശബ്ദങ്ങളിലേക്കും ഒരു തരി മൗനം തുളിക്കുന്ന കവിതയാണ് തേവാടിയുടേത്. മൗനം കൊണ്ടു ശബ്ദത്തെ പൂരിപ്പിക്കലാണത്. ശബ്ദത്തെ മൗനത്താൽ പരിശുദ്ധമാക്കൽ. മാതൃകക്ക് മഴക്കാലത്തെ തവളക്കരച്ചിലിനെപ്പറ്റിയുള്ള ഈ കവിത നോക്കൂ:

ആകാശവും ഭൂമിയും
പരസ്പരം ഹൃദയാശ്ശേഷം ചെയ്യുമ്പോൾ
ഈ തവളകൾ
കിടന്നു മുറവിളി കൂട്ടുന്നതെന്തിന്!

കവി ചേർത്തു വെക്കുന്ന മൗനം തവളക്കരച്ചിലിനെ മായ്ച്ചുകളയുകയല്ല മറിച്ച് കൂടുതൽ സുന്ദരമാക്കി കേൾപ്പിക്കുകയാണ് ചെയ്യുന്നത്.

മൗനത്തിന് ശക്തി കൂടുക ഉള്ളിലേക്ക് ഒതുങ്ങുമ്പോഴാണ്. ഒരു വിത്തുപോലെ പ്രപഞ്ചത്തെ ഉൾവഹിക്കുന്ന മൗനമാണ് ടി. കെ. യുടെ കവിതകളിലുള്ളത്.

മലയോടൊരു മൺതരി ചോദിച്ചു:
നീയാര്?

മല പകച്ചു നിന്നു.

മൺതരി തുടർന്നു:
നീ അജ്ഞതയുടെ സൃഷ്ടി
വെറും അജ്ഞതയുടെ

മല ചിന്തിച്ചു:
അജ്ഞതയുടെ സൃഷ്ടി?
ധാർഷ്ട്യം!

കേൾക്കാനാവാത്ത ഒച്ചത്തിൽ
മൺതരി ഗർജിച്ചു:
നീ ഇല്ലായ്മയുടെ ബൃഹദ് രൂപം
ഞാൻ ഉൺമയുടെ സൂക്ഷ്മരൂപം

ഉൺമയുടെ സൂക്ഷ്മത ഉള്ളടക്കാനുള്ള ശ്രമമാണ് കവി എന്ന നിലയിൽ ഇദ്ദേഹം നടത്തിയത്. ഒരു ചെമ്പരത്തിപ്പൂവ് ഈ കവിയുടെ നോട്ടത്തിൽ ചെമപ്പു നിറത്തിൻ്റെ സൂക്ഷ്മസാരമാകുന്നു.

ആയിരമായിരം അന്തികൾക്ക്
ഉടയാട മുക്കാനുള്ള ചെഞ്ചായമത്രയും
ഈ ചെമ്പരത്തിച്ചെടി
കൈക്കലാക്കി വെച്ചിരിക്കുന്നു

എന്ന കവിതയിൽ ഒതുക്കലിൻ്റെ ആ കല കാണാം. ഈ കവിതകൾ ഉള്ളടക്കിവെച്ചിരിക്കുന്ന മൗനത്തെ അഴിച്ചഴിച്ച് മനസ്സ് നിറക്കലാകുന്നു ഇവിടെ വായന. വിസ്തൃതപ്രപഞ്ചത്തിൻ്റെ ചക്രവാളരേഖ പല കവിതകളും കാണിച്ചു തരുന്നുണ്ട്. അതേ സമയം സ്വാർത്ഥനായ മനുഷ്യൻ്റെ പ്രപഞ്ചബോധം അവൻ്റെ ആഗ്രഹങ്ങളിൽ തങ്ങി നിൽക്കുകയാണ് എന്ന യാഥാർത്ഥ്യബോധം കവിക്കുണ്ട്.

എൻ്റെ ആഗ്രഹങ്ങളിൽ
പ്രപഞ്ചം മുഴുവൻ
തങ്ങിനിൽക്കുമെന്നു
ഞാൻ വ്യാമോഹിച്ചിരുന്നു.
ഇന്നാകട്ടെ
ആഗ്രഹങ്ങളിഴഞ്ഞിഴഞ്ഞുണ്ടാക്കിയ
വടിവുകൾ
ചുറ്റിലും കണ്ട്
ഞാൻ ലജ്ജിക്കുന്നു!

ആഗ്രഹങ്ങൾ ഇഴഞ്ഞിഴഞ്ഞുണ്ടാക്കിയ വടിവുകളിൽനിന്നു പുറത്തുകടന്ന് പ്രപഞ്ചബോധം ചക്രവാളത്തോളം വിസ്തൃതമാക്കി ആത്മബോധത്തിലേക്ക് എത്തുക എന്നതാണ് കവിയുടെ സ്വപ്നം. അതാണ് ഈ കവിതകൾ മുന്നോട്ടു വക്കുന്ന ആത്മീയത. മൗനവും സംഗീതവും കവിതയും ചേർത്തുണ്ടാക്കിയ വാഹനത്തിലാണ് അങ്ങോട്ടുള്ള പ്രയാണം.

നിത്യതയും അനിത്യതയും തമ്മിലെ സംവാദത്തിൻ്റെ ഭാഷയുമാണ് മൗനം.

വിടർന്നു കൊഴിയുന്ന പൂക്കൾ
നിത്യതയുടെ കാൽവെപ്പുകളത്രേ

നിത്യതയിൽ നിന്ന്
അനിത്യതയിലേക്ക്
ഒന്നെത്തിനോക്കിയിട്ട്
നീർക്കുമിള
തല വലിച്ചുകളഞ്ഞു!

ക്ഷണികതയേയും നൈമിഷികതയേയും തള്ളിക്കളയുകയല്ല, മൗനത്താൽ കഴുകി സുന്ദരമാക്കി സൂക്ഷിക്കുകയാണ് ഈ കവിതകൾ.

1908 ൽ കൊല്ലത്ത് തേവാടി കുടുംബത്തിൽ ജനിച്ച ടി.കെ.നാരായണക്കുറുപ്പ് 1963 -ൽ അമ്പത്തഞ്ചാം വയസ്സിൽ അന്തരിച്ചു. കവിയും പത്രാധിപരും വൈദ്യരുമായിരുന്നു അദ്ദേഹം.ചെറുപ്പത്തിൽ വീടുവിട്ടുപോയി പട്ടാമ്പിയിലെത്തി പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ വിദ്യാലയത്തിൽ സംസ്കൃതം പഠിച്ചു. വൈദ്യവും അവിടുന്നായിരിക്കാം പഠിച്ചത്. പി. കുഞ്ഞിരാമൻ നായരുടെ സഹപാഠിയായിരുന്നു പട്ടാമ്പിയിൽ കുറുപ്പ്. മരണം വരെ തേവാടി തൻ്റെ സഹപാഠിയുമായുള്ള സൗഹൃദം തുടർന്നു. പട്ടാമ്പിയിലെ പഠനം പൂർത്തിയാക്കി കൊല്ലത്ത് മടങ്ങിയെത്തിയ ശേഷമാണ് ടാഗോർ എന്ന മാസിക തുടങ്ങിയത്. വള്ളത്തോൾ, വടക്കുംകൂർ, പി.കെ പരമേശ്വരൻ നായർ, ഡോക്ടർ പി. കെ. നാരായണപിള്ള,പി. കുഞ്ഞിരാമൻ നായർ, പാലാ നാരായണൻ നായർ തുടങ്ങിയ മുൻനിരയും പുളിമാന പരമേശ്വരൻ പിള്ള, നാഗവള്ളി ആർ എസ് കുറുപ്പ്, ഒ എൻ വി തുടങ്ങിയ യുവനിരയും ടാഗോറിൽ തുടർച്ചയായി എഴുതിപ്പോന്നു. പത്രാധിപർ വൈദ്യവൃത്തിയിൽ മുഴുകാൻ തുടങ്ങിയതോടെ ടാഗോറിൻ്റെ പ്രസാധനം നിലച്ചു. അതിനുശേഷം അദ്ദേഹം അധികം എഴുതിയതായി അറിവില്ല.തേവാടിയുടെ ജീവിതത്തിൻ്റെ ആദ്യപകുതി കവിയും പത്രാധിപരും പങ്കിട്ടെടുക്കുന്നു. ഇക്കാലത്ത് കവിതയാൽ ഇദ്ദേഹം മൗനം എഴുതി. ജീവിതത്തിൻ്റെ രണ്ടാം പകുതിയിൽ വൈദ്യനായി ജീവിച്ചു. കവി എന്ന നിലയിൽ അക്ഷരാർത്ഥത്തിൽ നിശ്ശബ്ദനാവുകയും ചെയ്തു. പ്രഗൽഭനായ വൈദ്യർ എന്ന നിലയിൽ ഈ കാലത്ത് അദ്ദേഹം പേരെടുത്തു. തേവാടി വൈദ്യരുടെ ചികിത്സാകഥകളുടെ ഓർമ്മകൾ ആ പ്രദേശത്ത് ഇപ്പോഴും നിലനിൽക്കുന്നു. എ. കെ. ജി ആറുമാസം കൊല്ലത്തു താമസിച്ച് ഇദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ ചികിത്സിച്ച് രോഗവിമുക്തി നേടിയ സംഭവമാണ് അതിലൊന്ന്. സാധാരണക്കാർക്കിടയിൽ നിഷ്കാമമായി പ്രവർത്തിച്ച ഈ വൈദ്യർ നിർദ്ധനരായ രോഗികൾക്ക് മരുന്നും ഭക്ഷണവും വണ്ടിക്കാശും നൽകിയിരുന്നു. തേവാടിക്കവിതയിലെ മൗനത്തിനു പിന്നിൽ ആത്മീയതക്കും ടാഗോർ സ്വാധീനത്തിനും ഒപ്പം ഒരു ആയുർവേദചികിത്സകൻ എന്ന നിലയിലുള്ള വീക്ഷണം കൂടിയുണ്ടായിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു. തിരക്കേറിയ വൈദ്യനായി ജീവിച്ച കാലത്ത് ദിനകൃത്യങ്ങളിൽ ചിട്ടകളൊന്നുമില്ലാതിരുന്നിട്ടും എല്ലാ ദിവസവും ഒരു മണിക്കൂർ നിശ്ശബ്ദമായി ധ്യാനിക്കുമായിരുന്നു എന്ന് കവിയുടെ മക്കൾ സാക്ഷ്യപ്പെടുത്തുന്നു. ആത്മാന്വേഷണമായി കവിതയെ മാറ്റുമ്പോഴും ഭാരതീയ പുരാണേതിഹാസങ്ങളിലെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യാൻ മടിച്ചിരുന്നില്ല എന്നതിനു തെളിവാണ് ടാഗോർ മാസികയിൽ കവി എഴുതിയിരുന്ന പത്രാധിപക്കുറിപ്പുകൾ. എല്ലാവരും ശബ്ദമുയർത്തുകയും പദ്യസംഗീതത്തെ പുണരുകയും ചെയ്ത കാലത്ത് മൗനത്തെയും ഗദ്യത്തെയും സ്വീകരിച്ചതിലുള്ള കൂസലില്ലായ്മ കവിയുടെ ജീവിതത്തിലുടനീളം കാണാനാവും. പ്രസിദ്ധീകരിച്ച കവിതക്ക് വരിക്കൊന്നിന് ഒരു രൂപ വീതം തരണമെന്ന് മഹാകവി വള്ളത്തോൾ കത്തെഴുതിയപ്പോൾ ഈ പത്രാധിപർ ഒട്ടും കൂസാതെ തിരിച്ചെഴുതിയത്രെ, കവിതയുള്ള ഓരോ വരിക്കും ഒരു രൂപ വീതം തരാം, എന്നാൽ കവിത ഇല്ലാത്ത ഓരോ വരിക്കും മൂന്നു രൂപ വെച്ച് പരസ്യക്കൂലി കവി ഇങ്ങോട്ടു തരണമെന്ന്. ഇതേ കൂസലില്ലായ്മ, ചങ്ങമ്പുഴക്കവിത നിറഞ്ഞാടിയ കാലത്ത് മൗനവും ഗദ്യവും ചേർത്ത് വിപരീതധ്രുവമൊരുക്കിയ കവിത്വത്തിലും കാണാൻ കഴിയും.

മൗനത്തെ മലയാളത്തിൽ ആദ്യമായി എഴുതിയ കവി എന്ന നിലയിൽ തേവാടി ടി.കെ നാരായണക്കുറുപ്പിനെ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന ഈ കുറിപ്പിൽ കവി വിന്യസിച്ചതിൽ നിന്നു വ്യത്യസ്തമായി കവിതകൾ വരി മുറിച്ച് എഴുതിയത് മനപ്പുർവ്വമാണ്. ഗദ്യകവിതക്ക് മറ്റൊരു മാതൃകയും മുന്നിലില്ലാത്തതിനാലാവണം ടാഗോറിൽ നിന്നു പ്രചോദനമുൾക്കൊണ്ട് നീണ്ട വാക്യമായി എഴുതുന്ന ഗദ്യരൂപം കവി സ്വീകരിച്ചത്. ഈ കവിതകൾക്ക് സമകാല മലയാള കാവ്യഭാഷയോടുള്ള ഇഴയടുപ്പം വെളിപ്പെടാൻ വരി മുറിച്ച് എഴുതുന്നതാണ് നല്ലത് എന്ന തോന്നലിൽ നിന്നാണ് വിന്യാസത്തിൽ ഈ വ്യത്യാസം വരുത്തിയത്. സമകാല മലയാള കവിതാ ഗദ്യഭാഷയോട് ഏറെ ചേർന്നു നിൽക്കുന്ന ഗദ്യഭാഷ ഈ കവിതകളെ ഇന്നത്തെ വായനക്കാരോട് കൂടുതൽ അടുപ്പിക്കുന്നു.

Wednesday, October 8, 2025

ലിങ് യു (തായ്വാൻ,ചൈനീസ്, ജനനം: 1952)

മെയ്

ലിങ് യു (തായ്വാൻ,ചൈനീസ്, ജനനം: 1952)


മലകൾ ചാടിക്കയറുന്നൂ
പച്ചസ്സിംഹങ്ങൾ
നിരവധി മലകൾ ചാടിക്കയറുന്നൂ
പച്ചസ്സിംഹങ്ങൾ
തഴച്ച സടയുള്ളോർ
നവജാതർ
പച്ചസ്സിംഹങ്ങൾ

മലകളിൽ ശാന്തമിരിക്കുന്നതിനാ-
യുറച്ചു കയറുന്നോർ
ധ്യാനം ശീലിച്ചവരിനി സസ്യാ-
ഹാരികളായ് മാറാം

വസന്തമൊത്തൊരു പന്തയമോടാൻ
കൊതിപ്പു പച്ചസ്സിംഹങ്ങൾ
ഒരു കൊടുമുടിയിൽ നിന്നുമടുത്തതി -
ലാദ്യമെത്തുകയാരാവാം?

"എന്നെക്കൂട്ടൂ,നിൽക്കൂ, റോസാ
നിറമുള്ളാടയണിഞ്ഞതിനാൽ
ഓടാനാകുന്നില്ലതിവേഗം,
പതുക്കെയോടി വരുന്നൂ ഞാൻ"

ലി ഷാവോജുൻ (ചീന, ജനനം: 1967)

ദൈവം ഒരു ബസ് നിലയത്തിലേക്കു വരുന്നു

ലി ഷാവോജുൻ (ചീന, ജനനം: 1967)


നാലഞ്ചു ചെറുവീടുകൾ
ഒന്നുരണ്ടു വിളക്കുകൾ
ഞാനിവിടെ
ഒരുറുമ്പിനോളം ചെറുതായ്
ബൃഹത്തായ ഹുലുൻ ബിർ പുൽമേട്ടിനു
നടുവിലെവിടെയോ
പേരില്ലാത്ത ഒരു ബസ് നിലയത്തിൽ
ഒരു രാത്രി
ഒറ്റക്കു കഴിയുന്നു,
തണുത്ത ഏകാകിത പേറി
എന്നാൽ സമാധാനപൂർണമായി.

എനിക്കു പിന്നിൽ നിൽക്കുന്നു
ശൈത്യ രാപ്പുലി
അതിനു പിന്നിൽ തെളിഞ്ഞ തുറന്ന പാത
പാതക്കു പിന്നിൽ എർഗൻ നദി മെല്ലെയൊഴുകുന്നു.
ഇരുട്ടിൽ മിന്നിമിനുങ്ങുന്ന ഒരു വെളിച്ചം
അതിനും പിന്നിൽ അനന്തമായ ബിർച്ചുമരക്കാട്
അഗാധവന്യത
അതിനും പിന്നിൽ
നീലപ്പട്ടുതിരശ്ശീല പോലുള്ള ആകാശച്ചെരിവിൽ
ശാന്തനക്ഷത്രങ്ങൾ

ദൈവം വാഴുന്ന
വിശാലമായ വടക്കേ ദിക്ക്,
അതിനു പിന്നിൽ.

Monday, September 29, 2025

മെഗ് ബെയ്റ്റ്മാൻ(സ്കോട്ട്ലാൻ്റ്, സ്കോട്ടിഷ് ഗെയ്ലിക്, ജനനം: 1959)

 മെഗ് ബെയ്റ്റ്മാൻ(സ്കോട്ട്ലാൻ്റ്, സ്കോട്ടിഷ് ഗെയ്ലിക്, ജനനം: 1959)


കവിതകൾ

1
കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്


അയാൾ എന്നെക്കാണാൻ പതിവായി വരാറുണ്ട്
മദ്യപിച്ചാൽ
       കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്

ഞാനയാൾക്ക് ചായയിട്ടു കൊടുക്കും
അയാൾ പറയുന്നതു ശ്രദ്ധിക്കും
       കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്

അയാൾ കുടി നിർത്തി
എനിക്കതിൽ വലിയ സന്തോഷം തോന്നി
        കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്

ഇപ്പോൾ അയാൾ വരാറില്ല
ഉറപ്പ്, എന്നോടു നീരസമാണ്
          കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്


2
സരളത

നിൻ്റെ സരളതയാണ് എന്നെ വലിച്ചടുപ്പിച്ചത്
നിൻ്റെ സംസാരത്തിൻ്റെയും ചിരിയുടെയും സരളത
എൻ്റെ കൈകളിൽ നിൻ്റെ കവിളിൻ സരളത
നിൻ്റെ എളിയ മധുര സൗമ്യ സരളത
നിൻ്റെ ചുംബന സരളതക്കായാണ്
എൻ്റെ ചുണ്ട് വിശന്നു വലയുന്നത്
നിൻ്റെയാലിംഗനത്തിൻ്റെ സരളത
എന്നെയൊഴുക്കിക്കൊണ്ടുപോകും

Saturday, September 27, 2025

ഇയോൺ മുറേസാൻ (റൊമാനിയ,ട്രാൻസിൽവാനിയ, ജനനം: 1955)

ജനലിനു വെളിയേ

ഇയോൺ മുറേസാൻ (റൊമാനിയ,ട്രാൻസിൽവാനിയ, ജനനം: 1955)


നഗരത്തിലെത്തുമ്പോഴെല്ലാം
നീയും കാണും
കതകു തുറന്ന്
സ്ത്രീകൾ
അത്താഴ ഉച്ഛിഷ്ടമായ
മാലാഖച്ചിറകുകൾ
തെരുവുകളിലേക്കു വലിച്ചെറിയുന്നത്.

ഫ്രാൻസ് ഹോഡ്ജാക്ക് (ട്രാൻസിൽവാനിയ,റൊമാനിയ ഭാഷ ജർമ്മൻ,1944 -2025)

പുരാവൃത്തം

ഫ്രാൻസ് ഹോഡ്ജാക്ക് (ട്രാൻസിൽവാനിയ,റൊമാനിയ ഭാഷ ജർമ്മൻ,1944 -2025)


മുയലുകൾക്കായി വരി നിൽക്കുന്നു കുറുക്കന്മാർ
മുയലുകൾ കാബേജുപാടങ്ങൾക്കായി വരി നിൽക്കുന്നു
കാബേജുപാടങ്ങൾ മഴക്കായി വരി നിൽക്കുന്നു
മഴ മേഘങ്ങൾക്കായി വരി നിൽക്കുന്നു
മേഘങ്ങൾ ആകാശക്കീറിനായി വരി നിൽക്കുന്നു
ആകാശക്കീറ് ദൈവത്തിനായി വരി നിൽക്കുന്നു
ദൈവമാകട്ടെ
താൻ ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നത്
തൻ്റെ ചുമതലയാണോ 
എന്ന തീരുമാനത്തിലെത്താനാവാതെ
കുഴങ്ങി നിൽക്കുന്നു

അഡ്രിയാൻ പോപെസ്ക്യു (ട്രാൻസിൽവാനിയ,റൊമാനിയ ജനനം: 1947)

ലോറി

അഡ്രിയാൻ പോപെസ്ക്യു (ട്രാൻസിൽവാനിയ,റൊമാനിയ ജനനം: 1947)


ടാർപോളിൻ കൊണ്ടു കെട്ടിമറച്ച ഒരു ലോറി
നനഞ്ഞു കിടക്കുന്ന പെരുമ്പാതയിലൂടെ
ചീറിപ്പായുന്നു.
കാറ്റിൽ പൊളിഞ്ഞ ടാർപോളിൻ്റെ പടപടശബ്ദം.
പഴത്തിൻ്റെയും ടാറിൻ്റെയും പെട്രോളിൻ്റെയും
മണം പരക്കുന്നു
വളവിൽ ലോറി
ഒരു നിമിഷത്തേക്കെങ്കിലും
വേഗം കുറക്കുമ്പോൾ
ഒറ്റക്കുതിപ്പിന് നമുക്കതിന്മേൽ പിടിച്ചുകയറാം
തിളങ്ങുന്ന പെട്ടികൾക്കും
കറുത്ത ചാക്കുകൾക്കുമിടയിൽ പതുങ്ങാം

ഉറപ്പായും നാം നമ്മുടെ ലക്ഷ്യത്തിലെത്തും.

Friday, September 26, 2025

ഔറെൽ റൗ (റൊമാനിയ, ജനനം: 1930)

തൂവലുകൊണ്ടെഴുതൽ

ഔറെൽ റൗ (ട്രാൻസിൽവാനിയ,റൊമാനിയ, ജനനം: 1930)


പൂന്തോട്ടത്തിൽ
ഇലകൾക്കടിയിൽ
ഞാനൊരു തൂവൽ
കണ്ടുപിടിച്ചു
ചാരനിറത്തിൻ
സുന്ദര നിരകൾ
തിളങ്ങും തൂവൽ
കയ്യിലെടുക്കേ
മാനത്തിൻ്റെ മണം,
ഞാൻ വീട്ടിൽ
ചെന്നതു മഷിയിൽ
മുക്കിയെടുത്തു
ആയിരമായിര-
മായ് വർഷങ്ങൾ
താനിതു ചെയ്തു
വരുന്നതുപോലെ
തൂവൽ തുടങ്ങുക -
യായീയെഴുതാൻ!

Thursday, September 25, 2025

എ.വി.ശ്രീകണ്ഠപ്പൊതുവാളിൻ്റെ കവിത - ഒരു പരിചയപ്പെടുത്തൽ

 എ.വി.ശ്രീകണ്ഠപ്പൊതുവാളിൻ്റെ കവിത - ഒരു പരിചയപ്പെടുത്തൽ



കേരളത്തിന്റെ കാർഷിക പാരമ്പര്യം മലയാള കവിതക്ക് കനത്ത ഫലങ്ങൾ സമ്മാനിച്ചുവോ? ഈ ചോദ്യത്തോടൊപ്പം ആദ്യം മനസ്സിലേക്കു കയറി വരുന്നത് കൃഷിപ്പാട്ടുകൾ ഉൾപ്പെടെയുള്ള നാടൻ പാട്ടുകളാണ്. എന്നാൽ രചയിതാവിൻ്റെ വ്യക്തിത്വത്തിന് പ്രാധാന്യമുള്ള മുഖ്യാധാരാ മലയാള കവിതയിൽ നമ്മുടെ കാർഷിക സംസ്കാരം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടോ?ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയും കവിതകളിൽ കൃഷിയുമായി ബന്ധപ്പെട്ട പ്രമേയങ്ങളും ബിംബങ്ങളും കടന്നു വരുന്നുണ്ട്. വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ രണ്ടു സമാഹാരങ്ങളുടെ പേരു തന്നെ കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നിങ്ങനെയാണ്. വയലിൻ്റെ ചിത്രകാരൻ, ഊർച്ചയും വിത്തൂന്നലും, കുടം നിറക്കൂ കൂടെ വരൂ, മുള്ളൻചീര തുടങ്ങിയ ഇടശ്ശേരിക്കവിതകളും കൂട്ടുകൃഷി എന്ന നാടകവും പെട്ടെന്ന് ഓർമ്മയിലേക്കു വരുന്നു. എന്നാൽ കാർഷികജീവിതമാണോ ഈ കവികളുടെ കേന്ദ്ര അനുഭവലോകം എന്നു ചോദിച്ചാൽ അതെ എന്ന് ഉറച്ചു പറയാനും കഴിയുകയില്ല. കാരണം കാർഷികവൃത്തിയെ മറ്റു ചില സാമൂഹിക-സാംസ്കാരിക ധ്വനികൾ സൃഷ്ടിക്കാനാണ് ഇവർ പ്രധാനമായും പ്രയോജനപ്പെടുത്തിയത്. കൃഷിയെ ഒരു രൂപകമാക്കി ഏകജീവിതാനശ്വരഗാനം കേൾപ്പിച്ചു അവർ. മറ്റു പല തലങ്ങളിലേക്കും കടക്കാനുള്ള ആദ്യത്തെ ചവിട്ടുപടിയായിരുന്നു കവികൾക്ക് കാർഷിക വൃത്തി.

മണ്ണിൽ പണിയെടുക്കുന്നവന്റെ ജീവിതത്തേക്കാൾ പലകാരണങ്ങളാൽ മണ്ണിൽ നിന്നു അകന്നുമാറുന്നവന്റെ ജീവിതമാണ് കവിതയിൽ ഫോക്കസ് ചെയ്യപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിലെ മലയാളകവിതയിൽ കൃഷി സൂചകങ്ങൾ ധാരാളമുണ്ടെങ്കിലും കൃഷി ജീവിതത്തെ മാത്രം അവലംബിച്ച് കാവ്യലോകം പടുത്തിയർത്തിയ പ്രമുഖ കവികൾ ആരുമില്ല തന്നെ. അടിമുടി കാർഷികപ്രമേയങ്ങൾ സ്വീകരിച്ച രണ്ടു കവികളാണ് മലയാളത്തിലുള്ളത്. കവികൾ എന്ന നിലയിൽ അവരിരുവരും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടതുമില്ല. ചെറുകാടും എ.വി. ശ്രീകണ്ഠപ്പൊതുവാളുമാണവർ. ഇവരിൽ ചെറുകാട് കമ്യൂണിസ്റ്റ് പാർട്ടിയുടേയും ശ്രീകണ്ഠപ്പൊതുവാൾ കോൺഗ്രസ്സിൻ്റേയും സജീവ പ്രവർത്തകരായിരുന്നു. കാർഷികബന്ധങ്ങളെയും കാർഷിക ജീവിതത്തെയും മുൻനിർത്തി തൻ്റെ രാഷ്ട്രീയം പടുത്തുയർത്തിയ കവിയാണ് ചെറുകാട്. അരിയുടെ, ചോറിൻ്റെ രാഷ്ട്രീയമാണ് അദ്ദേഹം എഴുതിയത്. ഇതിൽ നിന്നു വ്യത്യസ്തമായി കർഷകരുടെ നിത്യജീവിത സങ്കടങ്ങളും ധന്യതകളും ഭാവഗീതാത്മകമായി എഴുതിയ കവിതകളാണ് എ.വി.ശ്രീകണ്ഠപ്പൊതുവാളിൻ്റേത്.കേരളത്തിന്റെ കാർഷിക പാരമ്പര്യത്ത മലയാളകവിതയിൽ പ്രതിനിധീകരിക്കാൻ പോന്ന ശ്രീകണ്ഠപ്പൊതുവാളിൻ്റെ കവിത ഇന്നു നാം വീണ്ടും വായിക്കേണ്ടതുണ്ട്.

കാർഷികവൃത്തി ദിനചര്യയാക്കിയവന്റെ സ്വാഭാവിക കവിതയാണത്. കൃഷിക്കാരന്റെ അദ്ധ്വാനം, സംതൃപ്തി, ദൈന്യത, ജീവിത വീക്ഷണം എന്നിവ ഈ കവി ആവിഷ്കരിക്കുന്നു. ശാരീരികമായിത്തന്നെ കാർഷിക വൃത്തിയിൽ മുഴുകിയവന്റെ കവിതയാണെന്ന ബോധം വായനക്കാരിലു ണ്ടാകുന്നു. കർഷകനെ കേന്ദ്രമാക്കി കഥപറയുന്ന കവിതകളിൽ പോലും കൃഷി എന്ന പ്രവൃത്തിക്കാണ് പ്രാമുഖ്യം. ദുർബല ഹസ്തങ്ങളാൽ കർഷകൻ മണ്ണിലെറിയുന്ന വിത്തുകളിൽ സൂക്ഷ്മരൂപത്തിൽ ഈശ്വരൻ സൂക്ഷിച്ചുപോരുന്ന ഒരു പച്ചച്ചേലയുണ്ട്. നാളെ ഈ വയലുകൾ അതു നിവർത്തിയുടുക്കും.ശ്രീകണ്ഠപ്പൊതുവാളിൻ്റെ കവിതയിലെ കർഷകന് അദ്ധ്വാനവും സഹനവും ഒഴിവാക്കാവുന്ന ദുരിതമോ വിലപേശാനുള്ള ആയുധമോ അല്ല.

ഞങ്ങൾതൻ മുതുകെല്ലു
വളയും വളയാതെ
കിങ്ങിണികെട്ടിയാടു -
ന്നെങ്ങനെ നെല്ലിൻ തൈകൾ
ഞങ്ങൾതൻ വയറൊട്ടും
വിശപ്പാൽ, അല്ലെന്നാകി -
ലെങ്ങനെ വയൽ നിറ -
ഞ്ഞുലാത്തും മഹാലക്ഷ്മി
(കർഷകചിന്ത)

രോഗം പിടിച്ച് അവശനായ കർഷകൻ ഒന്നും വകവെക്കാതെ പാടത്തേക്കിറങ്ങുന്ന രംഗമാണ് ഹർഷബാഷ്പം എന്ന കവിതയിൽ:

വന്നു ഞാനീ വരമ്പിൽ നിൽക്കുമ്പോൾ 
ഉണ്ണാതെന്റെ വയർ നിറയുന്നു.
വിൺമേടക്കു പുറംചുമരിട്ട
കണ്ണാടിച്ചില്ലുടഞ്ഞുതീരുമ്പോൾ
ഉണ്ണി നെൽച്ചെടിക്കൂട്ടമതെല്ലാം 
എണ്ണിയെണ്ണിപ്പെറുക്കിക്കളിപ്പൂ 
പാടത്തേയൊരു പുസ്തകമാക്കി
പാടുന്നു മഴയേകാന്തഗാനം.
ബന്ധനങ്ങൾ തകർത്തു കുതിക്കും 
വെള്ളച്ചാട്ടമാണേതുഭാഗത്തും
പേടിയില്ലിന്നു രാജ്യകാര്യങ്ങൾ
പാടുകയാം തവളകൾ പോലും.
മൂടിപ്പൊത്തിപ്പനിയുമായ് വീട്ടിൽ 
കൂടുന്നെങ്ങനെ ഞാനീസ്സമയം?
നൂറുരുവവൾ ചൊന്നതു കാതിൽ
കേറാതെ ഞാനിറങ്ങി വരുമ്പോൾ
താനേ നിന്നു മഴയും നനഞ്ഞു
താളിൻ കൂട്ടം ഗുളുകയുരുട്ടി.
ശേഷി കാട്ടിത്തകരകൾ മുമ്പിൽ 
പോഷകാംശങ്ങൾ പൊക്കിപ്പിടിച്ചു.
രണ്ടു മാസമഴിഞ്ഞ ചിലവു
കൊണ്ടു ഞങ്ങളെ രക്ഷിച്ചൊടുവിൽ 
ഒന്നുമില്ലെന്നൊഴിഞ്ഞ കൈ കാട്ടി
കണ്ണീർ വാർക്കുന്നു മാവും പിലാവും.

പനിച്ചു കിടക്കുന്ന കർഷകനെയും മണ്ണിലേക്കിറങ്ങാൻ വിളിക്കുകയാണ് പ്രകൃതി. ജീവനോപാധി എന്നതിനപ്പുറം കൃഷിയെ പ്രകൃതിയുമായുള്ള ആത്മീയ ലയനമായി സങ്കല്പിക്കുന്നു ശ്രീകണ്ഠപ്പൊതുവാളിൻ്റെ കവിത.സൂക്ഷ്മപ്രകൃതിയെ മൂർത്തബിംബങ്ങളാക്കുന്ന കരവിരുതാണ് ഈ വരികളുടെ രചനാപരമായ സവിശേഷത. ഒട്ടും കാല്പനികമല്ല പ്രകൃതിയിലുള്ള ഈ മുഴുകൽ എന്ന് കാവ്യബിംബങ്ങൾ ധ്വനിപ്പിക്കുന്നുണ്ട്. മഴയത്ത് നനഞ്ഞു നിൽക്കുന്ന ഫലവൃക്ഷങ്ങളുടെയും വെള്ളത്തുള്ളികൾ കൊണ്ടു ഗുളികയുരുട്ടുന്ന താളിലകളുടെയും ബിംബങ്ങൾ ഉദാഹരണം. ബിംബാവിഷ്ക്കാരത്തിലെ കേരളീയതയും പെട്ടെന്നു നമ്മുടെ ശ്രദ്ധയിൽ പെടും. താളിലയിൽ മഴവെള്ളം ഇളകിക്കളിക്കുന്നതിനെ ഗുളികയുരുട്ടലായി കാണുന്ന ഭാവനക്കു പിന്നിൽ നാട്ടുവൈദ്യത്തിൻ്റെ കേരളീയപാരമ്പര്യം തീർച്ചയായുമുണ്ട്.

പാടത്തെയൊരു പുസ്തകമാക്കി
പാടുന്നൂ മഴ,യേകാന്തഗാനം

എന്ന ഈരടിയാവട്ടെ, മഴയുടെ സംഗീതവും അതുണർത്തുന്ന ആത്മീയഭാവവും ഏകാകിതയും മഴയുടെ അനുസ്യൂതതയും വിശാലതയും വായനക്കാരെ അനുഭവിപ്പിക്കാൻ പോന്നതാണ്. പാടമാകുന്ന പുസ്തകം നോക്കിയുള്ള മഴയുടെ ആലാപനം പാശ്ചാത്യ സിംഫണിയെക്കൂടി ഒരു വായനക്കാരനെ ഓർമ്മിപ്പിക്കാനും മതി.

മലയാളകവിതകൾക്കു സഹജമെന്ന് തുടക്കത്തിൽ സൂചിപ്പിച്ച തരത്തിൽ മറ്റേതെങ്കിലും ആശയതലങ്ങളിലേക്കു കയറാനുള്ള ആദ്യ ചുവടല്ല ശ്രീകണ്ഠപൊതുവാളിന്റെ കവിതയിൽ കാർഷികവൃത്തി. കൃഷിയിൽ നിന്നു തുടങ്ങി തിടം വെച്ച് കാർഷിക ജീവിതത്തിൽ തന്നെ ഉറച്ച നിൽക്കുന്ന ഈ കൃഷിഗീതങ്ങൾ എന്തുകൊണ്ട് ഇങ്ങനെ എന്നു ചോദിക്ക കയാണെങ്കിൽ ഉത്തരം തരും പൊതുവാളിന്റെ കവിത. അതെ, എന്തു കൊണ്ട് കർഷകർ? പരിവർത്തനത്തിന്റെ പാതയിൽ കൂടി മനുഷ്യൻ നടത്തിയ ഘോഷയാത്രകളിലൊന്നും പങ്കെടുത്തവനല്ല അയാൾ. നിശ്ശബ്ദമായ തന്റെ കഥ അയാൾ ഇന്നോളം അച്ചടിപ്പിച്ചിട്ടുമില്ല. തന്റെ വയലിനാൽ സമൃദ്ധിക്കൊരു രൂപം സൃഷ്ടിക്കാൻ അയാൾ നിലനിൽക്കുന്നു.

ഗ്രാമസൗന്ദര്യം വാതിൽ തുറന്നുകാട്ടും സസ്യ- 
ശ്യാമള ഫലവൃക്ഷരമ്യരംഗത്തിലൂടെ 
ദൂരദൂരത്തുനിന്നും താരങ്ങളദ്ദേഹത്തിൽ
ധീരമാം ചരിത്രത്തെ വായിച്ചു നിശതോറും. (കൃഷിക്കാരൻ)

പരിവർത്തനം, ഘോഷയാത്ര എന്നീ പദങ്ങൾ മുമ്പോട്ടുവെക്കുന്ന ആശയാവലികൾക്കു പുറത്താണ് ഇവിടെ കർഷകൻ. മറിച്ച്, സമകാലീനനായ വൈലോപ്പള്ളി ഈ രണ്ടു വാക്കുകളെ കർഷകനുമായി ബന്ധിപ്പിക്കുന്നതും ശ്രദ്ധിക്കാം. വൈലോപ്പിള്ളിയുടെ ഇഷ്ടവിഷയമായ ശാസ്ത്രത്ത ശ്രീകണ്ഠപ്പൊതുവാൾ കൃഷിക്കുപിന്നിലേക്കു നീക്കി നിർത്തുന്നുമുണ്ട്. ശാസ്ത്രം അതിന്റെ ദീർഘയാത്രക്കൊടുവിൽ “കുമ്പിളും കോട്ടി കൃഷിക്കാരന്റെ പഴകിയ കുപ്പമാടത്തിൽ ആഹാരത്തിനു യാചിക്കുന്നു". കർഷക പ്രസ്ഥാനങ്ങൾ സജീവമായ കാലത്ത് കൃഷിക്കാരന്റെ ദൈന്യം പോലും മറ്റാശയതലങ്ങളിലേക്ക് പടർത്താതെ ആവിഷ്കരിച്ചത് ഇന്നു വായിക്കുമ്പോൾ അത്ഭുതമുണർത്തും.

തീപ്പിടിച്ചപോലുള്ള വെയിലിൽ
വേർപ്പൊഴുക്കി ഞാൻ വിത്തുവിതച്ചാൽ 
വാനത്തിന്റെ വലിയ വയലിൽ
കാർമുകിലതു കാണുവാനെത്തും.
കൊന്നപ്പൂമരം വീട്ടുപറമ്പിൽ
ചിങ്ങത്തിന്റെ കിനാവുമായ് നിൽക്കും.
ആ വന്മാവ് മധുരമുരുട്ടി
പാവങ്ങൾക്കു വിളമ്പും പറമ്പിൽ. 
വേനൽച്ചൂടിനിന്നെന്റെ പറമ്പിൽ
നൂണുകേറാൻ കഴിഞ്ഞില്ല തെല്ലും.
വാഴകളുടെ സമ്മതം വേണം
വായുവിന്നും വളപ്പിൽ കടക്കാൻ.
പത്തുകൊട്ട വളത്തിനതിന്റെ
പത്തിരട്ടി ഫലങ്ങളുമായി
മത്ത കുമ്പളമെന്നിവയെല്ലാം
ഒത്തതായെന്റെ കായ്കറിത്തോട്ടം. 
മൺകുടവുമായ് തോട്ടത്തിലെത്താൻ
എൻ കുടുംബിനി ചെറ്റു വൈകിച്ചാൽ
പൊൻ കുറിയിട്ട വെള്ളരിവള്ളി
സങ്കടത്താൽ തലതാഴ്ത്തി നിൽക്കും.
............
പാടം കാളയും വിത്തും മഴയും
കൂടിച്ചേരുന്ന പുണ്യമുഹൂർത്തം 
പാടയെന്നെയുപേക്ഷിച്ചുകൊണ്ടു
പാഞ്ഞുപോകുന്ന കാഴ്ചയും നോക്കി 
ഇത്തരത്തിലസ്വസ്ഥതയോടെ
എത്രനാൾ ഞാൻ കഴിക്കണമാവോ!

കവിയുടെ പ്രപഞ്ചവീക്ഷണത്തിന്റെയും ആസ്തിക്യബോധത്തിന്റേയും അടിസ്ഥാനവും കാർഷികവൃത്തിതന്നെ. സഹജമായ ആസ്തിക്യ ബോധം പൂജാമുറിയിൽ തളംകെട്ടി നിൽക്കുകയല്ല. 'എന്റെ ഭാഗ്യം' എന്ന ഈ കവിത ശ്രദ്ധിക്കുക:

കരകടൽ വാനമിതെല്ലാമെല്ലാം 
കൃഷിചെയ്തീടും വൻകിടകർഷക - 
നദ്ദേഹത്തിൻ വലിയ കൃഷിസ്ഥല - 
മത്ഭുതമാണതിനതിരില്ലല്ലോ.
ഓരോ ഭാഗം ഭാഗമതായൊരു
നൂറുതരത്തിൽ വിത്തുവിതച്ചതി-
ലിടയിൽ പൊന്തും കളകൾ നീക്കി
വളം വെച്ചെല്ലാം പോറ്റിവളർത്തി
പാകം വന്നാൽ കൊയ്തീടുന്നീ
പ്രക്രിയയെത്ര പഴക്കം ചെന്നെ-
ന്നാലും നിത്യനവീനത നിന്നു
പുലർന്നീടും നിലയെന്തത്ഭുതമോ!
ഈ വലുതായ പറമ്പിൽ വയലിൽ
ഋതുക്കൾ മുറക്കു പണിക്കുവരുന്നു.
വെയിലും മഴയും കാറ്റും ചേർന്നിതിൽ
വളവും വെള്ളവുമെത്തിക്കുന്നു.
നൂറാണീ വിളവോരോന്നിന്നും
മേനി, യിതിൽ പങ്കുകൾ പറ്റാത്തവ- 
രാരാരുണ്ടീയുലകിൽ തീർത്താൽ 
തീരാത്തൊന്നാണീക്കടമെന്നും
ഓഹരിവാങ്ങി മടങ്ങീടുന്നവ -
രോർക്കാറില്ലാ കിട്ടിയതിൻ വില
ഓരോ തവണയുമവരോടെന്നാൽ
കൂറാ കൃഷകനു കുറയുന്നില്ല.
എന്തൊരു ഭാഗ്യം,യോഗ്യത,ദയയോ-
ടെന്നെ വിളിച്ചു പണിക്കദ്ദേഹം 
സൂര്യനൊടൊപ്പം ചന്ദ്രനൊടൊപ്പം
താരുകൾ താരകളിവയോടൊപ്പം
വേല ലഭിപ്പൂ കഴിവിന്നൊത്തേ
വേണ്ടൂ കടമകൾ ചെയ്തു ഞാനും.
എന്തൊരു ഭാഗ്യം,യോഗ്യത,ദയയോ -
ടെന്നെ വിളിച്ചു പണിക്കദ്ദേഹം.

ദൈവമാകുന്ന വൻകിട കർഷകൻ്റെ കൃഷിക്കളമായി കവി പ്രപഞ്ചത്തെ സങ്കല്പിക്കുന്നു. കേരളത്തിലെ ഫ്യൂഡൽ വ്യവസ്ഥയിൽ നിന്ന് ഈ പ്രപഞ്ചക്കൃഷിക്കളത്തിന് ഒരു വലിയ വ്യത്യാസമുണ്ട്. വിളവിൽ പങ്കു പറ്റാത്തവരായി ആരുമില്ല. ഈ പ്രപഞ്ചത്തിലെ സകല ചരാചരത്തിനും ചെയ്ത കൃഷിപ്പണിക്കുള്ള കൂലിയല്ല, ഓഹരി തന്നെ ദൈവമാകുന്ന വൻകിടകർഷകൻ നൽകുന്നുണ്ട്. താനും അദ്ദേഹത്തിൻ്റെ കീഴിലെ ഒരു കൃഷിപ്പണിക്കാരനാണ് എന്നതാണ് കവിയുടെ അഭിമാനം. കൃഷിപ്പണിക്കാരന് കൂലിക്കല്ല, വിളവിൽ ഒരോഹരിക്കു തന്നെ അർഹതയുണ്ട് എന്നുകൂടി ഈ കവിത സൂചിപ്പിക്കുന്നു.

കൃഷിയുമായി ബന്ധപ്പെട്ട നാട്ടുശീലങ്ങൾ, അനുഷ്ഠാനങ്ങൾ, ആഘോഷങ്ങൾ, ഞാറ്റുവേല പോലുള്ള പരികല്പനകൾ എല്ലാം പൊതുവാളുടെ കവിതയിൽ നിറഞ്ഞു നിൽക്കുന്നു. ഉദാഹരണത്തിന് 'കൈനീട്ടം' എന്ന കവിതയിൽ വിഷു വരുന്നു.

കൊടുവെയിലിന്റെ കുടുംബത്തിലേറ്റവും
ഒടുവിലൊരോമനക്കുഞ്ഞുണ്ടായി.
കൃഷിയുടെ തറവാട്ടുകാരാക്കിടാവിനെ 
വിഷുവെന്നു പേർ വിളിച്ചോമനിച്ചു.

വിഷുപ്പക്ഷിയുടെ അപൂർവസുന്ദരമായൊരു പറത്തമുണ്ട് മറ്റൊരു
കവിതയിൽ:

എന്നുമേ പൂക്കുന്ന കൊന്നതൻ കൊമ്പത്തു 
പൊന്നിൻ കുളിച്ചു സ്വയം മറഞ്ഞീടുവാൻ
ദൂരെ ദൂരെ വിഷുപ്പക്ഷിയീ നാടിന്റെ -
യാരവമെത്താത്ത വാനിൽ പറക്കയാം.

പരിവർത്തനത്തിന്റെ ഘോഷയാത്രയിൽ പെടാത്ത മൺമനുഷ്യനെ കാണിക്കുന്ന കവിതയിൽ പക്ഷേ, പുതുയുഗം എന്ന സങ്കല്പം ആവർത്തിച്ചുവരുന്നുണ്ട്. സമകാലീനരായ മറ്റു കവികൾ പ്രയോഗിച്ചതിൽ നിന്നു വ്യത്യസ്തമായ വിവക്ഷകളോടെയാണ് ഈ കവി ആ വാക്കു പ്രയോഗിക്കുന്നത്. ഒരു കർഷകൻ ആ വാക്കു പ്രയോഗിക്കുകയാണെങ്കിൽ എന്തൊക്കെയാവുമോ ഉദ്ദേശിക്കുക അത്രയും ധ്വനനശേഷിയാണ് പൊതു വാളിന്റെ കവിതയിൽ ഈ വാക്കിനുള്ളത്. വിഷുവിന്റെ കൈനീട്ടം ഈ പുതുയുഗമാണ്.

2

1910-ൽ പയ്യന്നൂരിൽ ജനിച്ച ഏ.വി.ശ്രീകണ്ഠപൊതുവാൾ യൗവനത്തിൽ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ മൂന്നണിപ്പോരാളിയായി. ഗുരുവായൂർ സത്യാഗ്രഹത്തിൽ ആവേശപൂർവ്വം പങ്കെടുത്തു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ അറസ്റ്റുവരിച്ച് ഒന്നര വർഷം ജയിലിൽ കിടന്നു. ഉന്മേഷഭരിതമായ ആ കാലത്തിന്റെ പ്രസരിപ്പ് പ്രകാശിപ്പിക്കാൻ മലയാളസാഹിത്യത്തിന് അധികമൊന്നും കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (നഷ്ടപ്പെട്ട തലമുറ അന്വേഷണം ആസ്വാദനം-എം.ഗംഗാധരൻ) മലയാള കവിതയിൽ ഈ കാലത്തിന്റെ നേരനുഭവങ്ങൾ കുറച്ചെങ്കിലും അടയാളപ്പെടുത്താൻ ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതകൾക്കു കഴിയുന്നുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ജയിൽ വാസമനുഷ്ഠിച്ചതിന്റെ ഓർമ്മയാണ് 'ചൂളയിൽ' എന്ന കവിത. ദേശീയ പ്രസ്ഥാനകാലത്തെ ജയിലനുഭവം ഇത്ര തീവ്രതയോടെ വരുന്ന മറ്റൊരു കവിത മലയാളത്തിൽ ഞാൻ വായിച്ചിട്ടില്ല. ജയിലിലേക്കുള്ള യാത തീവണ്ടിയിലാണ്. അറസ്റ്റുചെയ്തുകൊണ്ടുപോയ തീവണ്ടി സമരഭടന്മാർ ചങ്ങല വലിച്ച് നിർത്തി ബഹളമുണ്ടാക്കിയ സംഭവം പശ്ചാത്തലത്തി മുണ്ട് നേരിട്ടു പരാമർശിക്കുന്നില്ലെങ്കിലും.

ഉടനുടനെത്തി മറഞ്ഞീടുന്നൊരു 
ദൃശ്യപരമ്പരയൂടെ
ഉയിരും മൃതിയുമൊളിച്ചുകളിച്ചൂ
രണ്ടുപുറത്തും കൂടെ
വയ്യാ പറയാൻ രചനയുടേയോ 
സംഹാരത്തിന്റേയോ
വണ്ടിയിൽ നിന്നും കേട്ടീടാമൊരു
വലിയ കിതപ്പെപ്പോഴും
അതിനേപ്പറ്റിയുമഥവാ വേറേ - 
യെതിനെപ്പറ്റിയുമാവാം
പുകപുക സർവം പുകയുകയെന്നേ
കുതിച്ചു വീണ്ടും വണ്ടി.

സ്വാതന്ത്ര്യത്തിനു നേർക്കുയർന്ന വെല്ലുവിളിപോലെ കണ്ട ജയിലിൽ, മനുഷ്യസംസ്കാരത്തിനു നേരെ തുറിച്ചുനോക്കി നിൽക്കുന്ന ജയിലിൽ, ശബ്ദവും ചലനവും വിപുലവിശാല പ്രകൃതിയുമെല്ലാം സ്വപ്നസമാനമായൊരു മൂടലിൽ മുങ്ങിത്താഴുകയാണ്.

മനുഷ്യനേറ്റം ചെറുതായ് ചെറുതായ് 
ഇല്ലാതില്ലാതായി.
വാതിൽ തുറന്നൂ ഗർഭഗൃഹത്തി-
മീബ കണക്കു കടന്നു.
മാസം തികയാനസ്വസ്ഥതയെൻ
ജീവനു ചുറ്റി വളർന്നു.

ജയിലിൽ സ്വാതന്ത്ര്യ സ്വപ്നം നുണഞ്ഞു കഴിയുന്ന കവിയുടെ കണ്ണിൽ ജയിൽനിയമത്തെ കളിയാക്കുന്ന ഒരു കുഞ്ഞുകാഴ്ച പെടുന്നു:

പാറാവിൻ റാന്തലുകളുറക്കം
തൂങ്ങും പാതിര തോറും
പതിവായ് പതിവായ് നൂറുരു വിശ്വം 
മുഴുവനുമെന്നിലുണർന്നു
ഞാനും പേനും കമ്പിളിതന്നിൽ
മറിഞ്ഞു തിരിഞ്ഞുകിടന്നു
മാനസമകലേയകലേ പേൻകടി-
യൽക്കാതോടി നടന്നു.
പുറ്റിൽ നിന്നു പുറത്തക്കാദിമ
കവിതാ നിർഝരിപോലെ
ശിക്ഷ കഴിഞ്ഞു കുതിക്കും കുതിയുടെ
സ്വപ്നം നൊട്ടിനുണഞ്ഞു.
മൂടും മൂകതതന്നെജ്ജയിലിൻ
നിയമത്തെക്കളിയാക്കി
മൂന്നുരു കുഞ്ഞിക്കുരുവികൾ മുട്ട
വിരിഞ്ഞു വെളിക്കു പറന്നു.

ഒടുവിൽ ജയിൽ മോചിതനായി തിരിച്ചു തീവണ്ടിയിൽത്തന്നെ വരുമ്പോൾ,

കഴിഞ്ഞതെല്ലാം വരുന്നതെല്ലാം
പ്രകടിതമായവയെല്ലാം
പുകപുകപുകപുക വിളിച്ചുകൂവി
കുതിച്ചു പാഞ്ഞുവണ്ടി.

നാട്ടിൻപുറത്തെ സാധാരണക്കാരെ ദേശീയ പ്രസ്ഥാനത്തിലണി ചേർക്കാൻ നടത്തിയ ഒരു പഴയ യാത്രയുണ്ട് 'നാട്ടിൻപുറം' എന്ന
കവിതയിൽ,

വേലതീർത്തു പണിയായുധങ്ങൾ 
തോളിലേന്തിവരുന്ന കൃഷിക്കാർ 
ക്ഷീണിച്ചാലും പ്രസന്നതയാർന്നു
കാണായ് സായാഹ്നസൂര്യപ്രഭയിൽ
ആശ്ചര്യത്തോടു നമ്മൾ തൻ ചുറ്റും
ആ ഗ്രാമക്കാർ ക്രമത്തിൽ നിറഞ്ഞു
സംഭവങ്ങൾ നിഴലിട്ടുമൂടി
മുമ്പോട്ടാടിക്കയറി വർഷങ്ങൾ
കുപ്പായക്കാർ പരിഷ്കാരികൾ നാം
സഭ്യർ സ്വാതന്ത്ര്യപീഠത്തിലെത്തി
വോട്ടിനുള്ള നായാട്ടിനു പറ്റും
വേട്ടനായ്ക്കൾ തൻ ചങ്ങലയൂരി. 
സ്വതന്ത്ര്യഫലമോരോ വിധത്തിൽ
സ്വാദു നോക്കും തിരക്കിലായ് നമ്മൾ.

സ്വാതന്ത്ര്യപൂർവ്വകാലത്തെ ആവേശവും സ്വാതന്ത്ര്യാനന്തരമുണ്ടായ നിരാശയും മൂർത്തരൂപം കൊള്ളുന്നു ശ്രീകണ്ഠപ്പൊതുവാളിന്റെ കവിതയിൽ.


3

വിപുലമായ ഒരനുഭവലോകത്തെ സ്വന്തം ഏകാകിതയിലൂടെ അരിച്ചെടുക്കുകയാണ്. ഏ. വി. ശ്രീകണ്ഠപൊതുവാളിന്റെ കവിത. ഇങ്ങനെ അരിച്ചെടുക്കുമ്പോൾ അനുഭവങ്ങൾ പലതും കേവലഭാവങ്ങളാകുന്നു. സ്വാതന്ത്ര്യാനന്തരമുണ്ടായ ശൂന്യതാബോധവും തനിക്കു പ്രായമാവുന്നു എന്ന ബോധവും ചേർന്നുളവാക്കുന്ന അസ്തമയ പ്രതീതി ഇദ്ദേഹത്തിന്റെ പിൽക്കാലകവിതകളിൽ പലതിലുമുണ്ട്. അസ്തമയം എന്ന പേരിൽത്തന്നെ യുണ്ടൊരു കവിത :

വെള്ളം കുറയുന്തോറും കിണറിനു
നഗ്നതയേറി
ഉള്ളതു കൈവശമാക്കും കയറിനു
നീളം കൂടി
തമസ്സുവേണം നക്ഷത്രത്തിനു
മിന്നണമെങ്കിൽ
എനിക്കുമിന്നാനല്ലെ നിഴൽ ഞാൻ
കൊണ്ടു നടപ്പു.

ശ്രീകണ്ഠപ്പൊതുവാളിൻ്റെ കാവ്യാവിഷ്കരണരീതിയുടെ ഒരു പ്രത്യേകത, തനിക്കു പ്രിയപ്പെട്ട കവിതാ ബീജങ്ങളെ
പല തലങ്ങളിലേക്കു പടർത്താനുള്ള താല്പര്യക്കുറവാണ്. പൊതുവാളിന്റെ കൃഷിഗീതങ്ങളെക്കുറിച്ചു പറഞ്ഞിടത്ത്, അദ്ദേഹം കൃഷിയെ ഒരു രൂപകമാക്കുന്നില്ല എന്നു സൂചിപ്പിച്ചു. ഒന്നിനെ അതിൽ തന്നെ മിതപ്പെടുത്തുന്ന ഒതുക്കുന്ന എഴുത്തുരീതി മലയാളത്തിൽ എന്നും അവഗണിക്കപ്പെട്ടിട്ടേയുള്ളൂ. പടർത്തലാണ് മലയാള ഭാവുകത്വത്തിന് പ്രിയങ്കരം. ശ്രീകണ്ഠപ്പൊതുവാളിന്റെ കവിത വീണ്ടും വായിക്കുന്ന ഈ സന്ദർഭത്തിൽ രചനാ സമ്പ്രദായത്തിന്റെ ഈ പ്രത്യേകത കൊണ്ടായിരിക്കില്ലേ ഈ കവി പിൻനിരയിലേക്കു നീക്കപ്പെട്ടത് എന്ന സംശയം മുന്നിലേക്കു വരുന്നു.

Wednesday, September 24, 2025

മോയ്കോം സെക്വോ (അൽബേനിയ, 1949 -2020)

കവിതകൾ

മോയ്കോം സെക്വോ (അൽബേനിയ, 1949 -2020)

1
പഴയ കിണർ


പഴയ കിണറിൽ
വീണു മൂടിക്കിടക്കുന്ന ശരത്കാല ഇലകൾ.
എൻ്റെ ദാഹമടക്കുന്നു,
പായൽ പിടിച്ച തൊട്ടിയിൽ നിന്നു
പാരുന്ന പഴങ്കഥകൾ


ഓരോ തുള്ളിയിലും
എനിക്കുണ്ടൊരു സമുദ്രം
ഭൂമിശാസ്ത്രജ്ഞന്മാർ അറിയാത്തത്

പഴയ കിണർ
ആഴങ്ങളിലേക്കു 
നോക്കാനുള്ള
എൻ്റെ ശിലാദൂരദർശിനി

മരിക്കുകയും
പുനർജനിക്കുകയും ചെയ്യുന്നു
ഇവിടെ ഞാൻ,
പെരുംദാഹത്തിൻ്റെ
ഒരധോതല കൊളമ്പസ്


2
കവിത


കവിത കാലങ്ങളെ
തുളച്ചു കടക്കുന്നു
ഒരു രഹസ്യ എക്സ് റേ പോലെ

വായിക്കണേ
എൻ്റെ അസ്ഥികൂടം,
അപരിചിത അക്ഷരം


3
കണ്ണുകളെ ദേവതകളാക്കൽ


ഓരോ മഞ്ഞുതുള്ളിയും
എൻ്റെ കുഞ്ഞു കണ്ണാകുന്നു

ഇവിടെ,
മരങ്ങളും കുന്നുകളും
ഒരു കോടിക്കണ്ണുകൊണ്ടു നോക്കുന്നു
കടലിൽ നിന്ന്, ചക്രവാളത്തിൽ നിന്ന്
നീയണയുമ്പോൾ.

കണ്ണുകളില്ല
മരണത്തിനു മാത്രം


4
ചന്ദ്രൻ പാടുന്നു


ചന്ദ്രൻ പാടുന്നു,
തങ്ങളതു കേൾക്കുന്നില്ലെന്നു
ചിലർ പറയുന്നു.

ശരിയായ ചെവികളില്ല
അവർക്ക്

എന്നെ വിശ്വസിക്കൂ,
ചന്ദ്രൻ പാടുന്നു

നക്ഷത്രരാശികളുടെ
ബഹുസ്വരസംഗീതത്തിനൊപ്പം

5
ഇന്നു രാത്രി


ഇന്നു രാത്രി ഞാനിരിക്കുന്നു
തീർത്തും തനിച്ച്.
ശേഷിക്കുന്നത്
നിന്നെക്കുറിച്ചുള്ള
ഒരോർമ്മ മാത്രം

ആ ഓർമ്മയിൽ
ഞാൻ പിടിച്ചു നിൽക്കുന്നു.
ഒരു കോട്ടു തൂക്കിയ പോലെ
പ്രപഞ്ചം,
ചാന്ദ്രക്കൊളുത്തിൽ.

6

തെക്ക്


എനിക്കിപ്പോൾ കണ്ണുകളില്ല
ചക്രവാളത്തിലവ
കടൽക്കാക്കകളായി മാറി

എനിക്കിപ്പോൾ കൈകളില്ല
ഒരു ചെറുനാരകമരത്തിൻ്റെ
ചില്ലകളായവ മാറി
ഒരു മഴുവിനുമതു മുറിക്കാനാവില്ല.

7

കാറ്റ്


ഇലകളുടെ മകൾ കാറ്റ്
നഗ്നയായോടുന്നു.

മുറിവേറ്റ കിളികളെപ്പോലെ
എത്ര വിസ്മയങ്ങളാണൊളിച്ചിരിക്കുന്നത്
സന്ധ്യയിൽ?

ഒരു സ്വപ്നത്തിൽ
മരുപ്പച്ചയിൽ വന്നു
വെള്ളം കുടിക്കുന്നു
മാൻ

കല്ലു കുതിരകൾ
മൂക്കിൻ തുളകളിലൂടെ
വെള്ളം ചീറ്റുന്നു

പിന്നെ കാറ്റ് കല്യാണം കഴിക്കുന്നു
വിധവയായ കട്ടിമഞ്ഞിനെ




Tuesday, September 9, 2025

അവിടെക്കിട......

  അവിടെക്കിട......



1972 -ൽ പാലക്കാടു ജില്ലയിലെ പട്ടാമ്പിക്കടുത്ത് കിഴായൂരിൽ പള്ളിശ്ശേരി മന കൃഷ്ണൻ നമ്പൂതിരിയുടെയും സതി അന്തർജനത്തിൻ്റെയും മകനായാണ് ഞാൻ ജനിച്ചത്. ഞാൻ ജനിക്കുന്ന കാലത്ത് തറവാട് കൂട്ടുകുടുംബമായിരുന്നു. എനിക്ക് ഓർമ്മ വക്കുന്നതിനു മുമ്പും പിമ്പുമായി ഭാഗം വക്കലുകൾ കഴിഞ്ഞു. ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോൾ അവസാനത്തെ ടീം - ചെറിയച്ഛൻ്റെ കുടുംബം - വേറെ വീടു വെച്ചു മാറി. വലിയ നാലുകെട്ടു പുരയിൽ അച്ഛനുമമ്മയും അഞ്ചു മക്കളും മാത്രമായി. ചുമര് മണ്ണായിരുന്നതിനാൽ മരം മൊത്തം ചിതലെടുത്ത് വീട് ഒരു ചിതൽപ്പുറ്റായി മാറിക്കഴിഞ്ഞിരുന്നു. എപ്പോഴാണ് ഒരു കഴുക്കോൽ അല്ലെങ്കിൽ ഒരു പട്ടിക താഴേക്കു വീഴുക എന്നു പേടിച്ചാണ് കഴിഞ്ഞത്. ഇരുട്ടടഞ്ഞ മുറികളുടെ വാതിൽ തുറക്കുമ്പോൾ നരിച്ചീറുകൾ പറന്നു.തൊഴുത്ത് എൻ്റെ ഓർമ്മക്കു മുമ്പേ തന്നെ ഇല്ലാതായിരുന്നതിനാൽ ഒരു പശുവും കുട്ടിയും ഉണ്ടായിരുന്നത് ഭാഗം പിരിഞ്ഞ ശേഷം അംഗസംഖ്യ കുറഞ്ഞ വീട്ടിലെ ഒരു മുറിയിൽ തന്നെയാണ് താമസിച്ചിരുന്നത്. ഭാഗത്തിൽ ഞങ്ങൾക്കു കിട്ടിയ ഏതാണ്ട് രണ്ടേക്രയോളം വരുന്ന പുരയിടത്തിനു നടുക്കായിരുന്നു തറവാട്. കൃഷി ചെയ്യാനോ മണ്ണ് ഉപയോഗപ്പെടുത്താനോ അച്ഛനമ്മമാർക്കോ ഞങ്ങൾ മക്കൾക്കോ യാതൊരറിവും പ്രാപ്തിയും ഉണ്ടായിരുന്നില്ല. തൊടി മിക്കവാറും കാടു പിടിച്ചു കിടന്നു. കമ്മ്യൂണിസ്റ്റ് അപ്പയായിരുന്നു പ്രധാനം. പാമ്പുകൾ നിറയെ ഉണ്ടായിരുന്നു. ആ തൊടിയിൽ പശുവിനെ തീറ്റിക്കലായിരുന്നു സ്കൂൾ സമയം കഴിഞ്ഞാൽ എൻ്റെ പ്രധാന പകൽ ജോലി. പിന്നീട് ഞാൻ സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് സഹോദരിമാരുടെ വിവാഹാവശ്യങ്ങൾക്കും മറ്റുമായി രണ്ടേക്കർ തൊടിയുടെ പല ഭാഗങ്ങൾ അച്ഛൻ മുറിച്ചു വിറ്റു. ബാക്കി ഒരേക്രയോളം വരുന്ന സ്ഥലം അച്ഛൻ്റെ മരണശേഷം ഞങ്ങൾ അഞ്ചുമക്കൾക്കും അമ്മക്കുമായി വീതിച്ചു. അതിൽ എനിക്കു കിട്ടിയ സ്ഥലത്താണ് ഞാനിപ്പോൾ വീടുവെച്ചു താമസിക്കുന്നത്.

കൃഷി ചെയ്യാൻ അറിയാത്ത അച്ഛന് ഭാഗത്തിൽ കിട്ടിയ ഒരേക്ര നെൽപ്പാടത്ത് കൃഷി നടത്തിക്കൊണ്ടു പോവുക ബുദ്ധിമുട്ടായി. സഹായത്തിന് കാര്യസ്ഥൻ ഗോപാലൻ നായർ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം അച്ഛനുമായി വിയോജിക്കുകയും വരാതാവുകയും ചെയ്തു. ഫ്യൂഡൽ കാലത്തിൻ്റെ ബാക്കിയായിരുന്നു അത്തരം ജന്മി- കാര്യസ്ഥ ബന്ധങ്ങൾ. 1973 ഓടെ ഭൂപരിഷ്ക്കരണ നിയമം ഏതാണ്ടു പൂർണ്ണമായിത്തന്നെ നടപ്പാവുകയും ജന്മിമാരുടെ കയ്യിലെ മിച്ചഭൂമി കുടിയാന്മാർക്കു വീതിച്ചു നൽകുകയും ചെയ്തു. വീതിച്ചതു കഴിച്ച് ബാക്കി കയ്യിൽ കിട്ടിയ പുരയിടവും പാടവുമുൾപ്പെടുന്ന ഭൂമി എന്തു ചെയ്യണമെന്ന് നമ്പൂതിരി കുടുംബങ്ങളിലെ മിക്ക ആളുകൾക്കും യാതൊരു ധാരണയും ഇല്ലായിരുന്നു. ഞങ്ങൾക്ക് പുരയിടത്തിനു പുറമേ ഏതാണ്ട് ഒരേക്ര വരുന്ന ഒരു നെൽപ്പാടമാണ് ഉണ്ടായിരുന്നത്. അതിൽ അച്ഛൻ പ്രയാസപ്പെട്ട് കൃഷി ചെയ്തു. ഫ്യൂഡൽ കാല കാര്യസ്ഥന്മാർ ഒഴിഞ്ഞു പോയതോടെ ഒറ്റക്ക് കൃഷിനടത്താൻ അച്ഛനെപ്പോലുള്ളവർ ഏറെ പ്രയാസപ്പെട്ടു. കൃഷി ആസ്വദിക്കുന്ന അച്ഛനെയല്ല, കൃഷി ഒരു തലവേദനയായി കൊണ്ടു നടക്കുന്ന അച്ഛനെയാണ് ഞാൻ കണ്ടിട്ടുള്ളത്. അധികം വൈകാതെ അച്ഛനാ പാടം വിൽക്കുകയും ചെയ്തു.ഭൂമി ഉണ്ടായിട്ടും പട്ടിണി കിടക്കുന്ന നമ്പൂതിരി കുടുംബങ്ങൾ ഭൂപരിഷ്കരണത്തിനു ശേഷം ഉണ്ടായത് അങ്ങനെയാണ്. അല്ലാതെ ഭൂപരിഷ്ക്കരണ നിയമം ജന്മിമാരെ വഴിയാധാരമാക്കി എന്ന തരത്തിലുള്ള വിമർശനം അടിസ്ഥാന രഹിതമാണ്. ജന്മി കുടുംബങ്ങളിൽ പെട്ട, മണ്ണിൽ പണി ചെയ്യാൻ അറിയുന്നവർ രക്ഷപ്പെടുകയും ചെയ്തു. ഞാനിപ്പോഴും ഓർക്കുന്നു, 1990 കളുടെ തുടക്കത്തിലാണ്, എൻ്റെ ചേച്ചി ഉഷോപ്പോളുടെ വിവാഹനിശ്ചയത്തിന് എറണാകുളത്തു നിന്നു വന്ന വരൻ്റെ കുടുംബാംഗങ്ങൾ കമ്യൂണിസ്റ്റ് അപ്പ പടർന്നു കിടക്കുന്ന തൊടി കണ്ട് അത്ഭുതപ്പെട്ടത്. വരൻ്റെ അമ്മാമന് (അദ്ദേഹം പാലാക്കാരനാണ്) അതുകണ്ട് സഹിച്ചില്ല. തൊടി ഇങ്ങനെയിടാതെ റബറു വയ്ക്കൂ എന്ന് അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. എന്നാൽ റബറു വക്കണമെങ്കിൽ എന്താണു ചെയ്യേണ്ടത് എന്ന് അറിയണ്ടേ! തൊടി കാടായിത്തന്നെ കിടന്നു. ഇപ്പോൾ ഏതാണ്ട് 15 സെൻ്റ് വീതമുള്ള എൻ്റെയും സഹോദരങ്ങളുടെയും ചെറിയ പുരയിടങ്ങളും കാടായിത്തന്നെ കിടക്കുന്നു.

എന്നാൽ അച്ഛന് അധ്യാപകജോലി ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വന്നില്ല. കൂട്ടുകുടുംബമായിരുന്ന കാലത്ത് അംഗങ്ങൾ ഏറെയുണ്ടായിരുന്നതിനാൽ ചെറിയച്ഛനും അച്ഛനും നാടു നീളെ കടം വാങ്ങിയിരുന്നതിൻ്റെ കഥ അറിയാം. എന്നാൽ ഭാഗം പിരിഞ്ഞു ചെറുകുടുംബങ്ങളായ ശേഷം അത്തരം കഥകൾ കേൾക്കാതായി. സമൃദ്ധിയില്ലെങ്കിലും കുട്ടിക്കാലത്ത് ഞാൻ പട്ടിണി കിടന്നിട്ടില്ല. കാരണം അച്ഛന് ശമ്പളം കിട്ടുന്നുണ്ട്. തുച്ഛമായ ശമ്പളമേ അന്ന് യു പി സ്കൂൾ അധ്യാപകർക്ക് ഉണ്ടായിരുന്നുള്ളൂ. എങ്കിലും കുടുംബം ചെറുതായതോടെ അതു കൊണ്ട് പട്ടിണിയില്ലാതെ കഴിയാമെന്നായി. സമൃദ്ധിയില്ലെങ്കിലും. ചോറിനു കൂട്ടാൻ മിക്കപ്പോഴും തൊടിയിലുണ്ടാകുന്ന ഓമക്കായയോ ചുണ്ടങ്ങയോ ശിവനുർണ്ണിക്കായയോ ആകും. അതുമല്ലെങ്കിൽ ചുട്ട മുളകും പുളിയും ചാലിച്ചത്. കിഴായൂരിൽ നിന്ന് നാലഞ്ചു കിലോമീറ്റർ അകലെ പുലാശ്ശേരിക്കര യു പി സ്കൂളിൽ മാഷായിരുന്നു അച്ഛൻ. 1983-ൽ പിരിയുന്നതുവരെ സ്കൂളിലേക്ക് അച്ഛൻ നാലഞ്ചു കിലോമീറ്റർ നടന്നാണ് പോയിക്കൊണ്ടിരുന്നത്. ചില ദിവസം ചോറ്റുപാത്രം എടുക്കാൻ മറക്കും. ഞാൻ പിന്നാലെ ഓടി അതു കൊണ്ടുകൊടുക്കും. ഒരിക്കൽ ഓടിയോടി ഏതാണ്ട് അച്ഛൻ്റെ സ്കൂളിനടുത്തുവരെ എത്തി.

സ്കൂളിൽ ഞാൻ നമ്പൂരിക്കുട്ടിയായിരുന്നു. നാലുപാടുമുള്ളവർ പഴയ ഫ്യൂഡൽ ഹാങ് ഓവറിൽ തമ്പ്രാൻ, തമ്പ്രാൻകുട്ടി എന്നെല്ലാം വിളിച്ചു. എന്താണാ വിളിയുടെ അർത്ഥമെന്ന് മനസ്സിലായിരുന്നില്ല. വീട്ടിൽ എന്നും ഊണിന് കറി മുളകുചുട്ടു ചാലിച്ച പുളിഞ്ഞയായിരുന്നു. അല്ലെങ്കിൽ ഓമക്കായ കൊണ്ട് ഒരു കൂട്ടാൻ. പൈസ കൃത്യമായി കൊടുക്കാതെ ഒരു പണിക്കും ആരേയും കിട്ടിയിരുന്നില്ല.കാരണം ഫ്യൂഡൽ കാലം കഴിഞ്ഞ് ജനാധിപത്യ കാലം നിലവിൽ വന്നിരുന്നു.കൊടുക്കാൻ പൈസയില്ലായിരുന്നതു കൊണ്ട് അത്യാവശ്യത്തിനല്ലാതെ ഒരു പണിയും നടന്നിരുന്നുമില്ല. തൊടി കാടായും വീട് ചിതൽക്കൂടായും തന്നെ കിടന്നു. ഈ ജീവിത സ്ഥിതിയും തമ്പ്രാൻ എന്ന വിളിയും തമ്മിലെ പൊരുത്തക്കേടു കാരണമാവാം, ആ വിളി കളിയാക്കലായാണ് തോന്നിയത്. പിന്നീടാണ് മനസ്സിലായത് നമ്പൂതിരിയെ എല്ലാവരും, നായരെ നമ്പൂതിരിമാരല്ലാത്ത എല്ലാവരും, അതിൽ താഴെയുള്ളവരെ അതിലും താഴെയുള്ളവരും അങ്ങനെ വിളിക്കുന്നുണ്ട്.
ഈ 2025 -ലും അങ്ങനെ വിളിക്കുന്നവരും വിളി കേൾക്കാൻ ഇഷ്ടമുള്ളവരും ഇല്ലാതായിട്ടില്ല. പോയ കാലം പതുക്കെയേ മനുഷ്യരുടെ മനസ്സിൽ നിന്നു മറയൂ. കാലഗതിയുടെ ഈ സ്വഭാവം ഒരു പ്രമേയമായി എൻ്റെ കവിതയിൽ പിന്നീടു വികസിച്ചു വന്നിട്ടുമുണ്ട്.

മാതൃഭൂമി പത്രവും ആഴ്ച്ചപ്പതിപ്പും വരുത്തുന്നതായിരുന്നു വീട്ടിലെ ഒരേയൊരു ആർഭാടം. കൂട്ടുകുടുംബമായിരുന്ന കാലത്ത് എൻ്റെ ഒരു വല്യച്ഛൻ മനോരമ ഏജൻസി തുടങ്ങിയ കാലം തൊട്ടുള്ള പത്രബന്ധത്തിൻ്റെ തുടർച്ചയായിരുന്നു ആ ശീലം. പട്ടാമ്പിയിലെ ആദ്യത്തെ മനോരമ ഏജൻ്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം. അവിവാഹിതനായിരുന്നു. ഫ്യൂഡൽ മട്ടിലുള്ള സംബന്ധങ്ങളിലും അദ്ദേഹം ഏർപ്പെട്ടിരുന്നില്ല. എനിക്ക് ഓർമ്മയുള്ള കാലത്ത് അദ്ദേഹം ഷൊറണൂരിൽ ഒരില്ലത്ത് ശാന്തിക്കാരനായി താമസിച്ചു വരികയായിരുന്നു. വിശേഷദിവസങ്ങളിൽ മാത്രമേ തറവാട്ടിലേക്കു വരൂ. പരസ്പരം വഴക്കടിച്ചിരുന്ന അമ്മയുൾപ്പെടെ കുടുംബാംഗങ്ങൾക്കെല്ലാം അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചെവി തീരെ കേൾക്കുമായിരുന്നില്ല ഈ രാമപ്ഫന്. കടലാസിലോ ഞങ്ങൾ കുട്ടികളുടെ സ്ളേറ്റിലോ എഴുതിയാണ് അത്യാവശ്യ വിവരങ്ങൾ അറിയിച്ചിരുന്നത്. ഇദ്ദേഹം തുടങ്ങി വെച്ച ശീലത്തിൻ്റെ തുടർച്ചയായിരുന്നു വീട്ടിലെ പത്രം വരവ്. ഈ ആഴ്ച്ചപ്പതിപ്പു വായന എന്നെ അന്ന് ഏറെ സ്വാധീനിച്ചിരുന്നു. പാഠപുസ്തകത്തിൽ പഠിക്കുന്നതിൽ നിന്നു വ്യത്യസ്തമായ കവിതകൾ ഉണ്ടെന്ന് ഞാനറിഞ്ഞത് അങ്ങനെയാണ്.

തറവാട്ടിലെ ശ്രീലകത്ത് സാളഗ്രാമങ്ങൾ ഉണ്ട്. അവക്ക് നിത്യപൂജ ഉണ്ടായിരുന്നു. അമ്മയാണ് പൂജ ചെയ്തിരുന്നത്. നേദിക്കുക എന്നാണ് പറയുക. വിശേഷദിവസങ്ങളിൽ അച്ഛനാകും പൂജ ചെയ്യുക. എന്നാൽ എന്തുകൊണ്ടെന്നറിയില്ല, രാവിലെ നേരത്തേ ഉണർന്ന് പൂജക്കൊരുക്കുന്ന രീതി ഉണ്ടായിരുന്നില്ല. ആറുമണിക്കു ശേഷമുള്ള ഒരുക്കങ്ങളേ ഉള്ളൂ.പുരോഹിത കുടുംബത്തിൻ്റെ ജീവിതചര്യയിലേക്ക് ഞങ്ങൾ കുട്ടികളെ നിർബന്ധപൂർവ്വം തള്ളിവിടാൻ എൻ്റെ അച്ഛനമ്മമാർ ശ്രമിച്ചിട്ടില്ല. അമ്മക്ക് അതിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അച്ഛൻ ഒരിക്കലും അങ്ങനെയൊന്ന് ആഗ്രഹിക്കുകയോ ഞങ്ങളെ നിർബന്ധിക്കുകയോ ചെയ്തില്ല. ഞാൻ ഹൈസ്കൂളിൽ പോകാൻ തുടങ്ങിയ കാലത്ത് ബസ്സുകൂലി തരുമ്പോൾ അധികം വരുന്ന പൈസക്ക് എന്തെങ്കിലും വാങ്ങിച്ചു തിന്നോ എന്ന് അച്ഛൻ പറഞ്ഞിരുന്നത് ഓർക്കുന്നു. വീട്ടിൽ കിട്ടാത്ത എന്തെങ്കിലും എന്നാണ് അച്ഛൻ ഉദ്ദേശിച്ചത്. അങ്ങനെയാണ് ഞാൻ വല്ലപ്പോഴും കോഴിമുട്ട കഴിച്ചു തുടങ്ങിയത്. അമ്മക്ക് അതൊന്നും കേൾക്കുന്നതേ ഇഷ്ടമായിരുന്നില്ല.

പുരയിടത്തിൽ നിന്നു മാറി കുടുംബം വക ഒരു പാറക്കാടും കാട്ടിൽ ഒരു ചെറിയ അയ്യപ്പൻകാവും ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നല്ല ഇപ്പോഴും ഉണ്ട്. കൂട്ടുകുടുംബത്തിലെ എല്ലാവർക്കും അവകാശമുള്ളത്. അതിൻ്റെ കുറേ ഭാഗം പല കാലത്തായി വിറ്റുപോയി ഇപ്പോൾ കാവു നിൽക്കുന്ന ചെറിയൊരു തുണ്ടു കാടു മാത്രമേ ബാക്കിയായിട്ടുള്ളൂ. അതിപ്പോഴും ഭാഗം വെക്കാനൊക്കെ പ്രയാസമായ തരത്തിൽ എല്ലാവർക്കും കൂടി കലർന്നു കിടക്കുകയാണ്. അയ്യപ്പൻ കാവിൽ അച്ഛനോ ചെറിയച്ഛനോ നിത്യപൂജ ചെയ്തിരുന്നു. അയ്യപ്പൻ ഞങ്ങളുടെ പരദേവതയാണെന്നാണ് പറയാറ്. വിശേഷദിവസങ്ങളിൽ കോണകമുടുത്ത് ഒരു തോർത്തുമുണ്ടും ചുറ്റി തൊഴുതു വന്നിരുന്നു ഞങ്ങൾ കുട്ടികൾ. ഇങ്ങനെ വിശ്വാസത്തിൻ്റെയും ആചാരങ്ങളുടെയും ഒരു പശ്ചാത്തലം ഉണ്ടായിരുന്നു എന്നല്ലാതെ അതിലേക്ക് കുട്ടികളെ നിർബന്ധപൂർവ്വം വലിച്ചിഴക്കാൻ കുടുംബം ശ്രമിച്ചിട്ടില്ല.

ഇതിൻ്റെ ഒരു തെളിവാണ് എൻ്റെ ഉപനയനവും സമാവർത്തനവും പ്രായം വളരെ വൈകിയാണു നടന്നത് എന്നത്. ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലത്തായിരുന്നു അത്. അതു തന്നെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അച്ഛൻ ഒരുക്കൂട്ടിയതാണ്. യു. പി. ക്ലാസിലൊക്കെ പഠിക്കുന്ന കാലത്താണ് സാധാരണ ആൺകുട്ടികൾക്ക് പൂണൂലിടൽ ചടങ്ങ് നടത്താറ്. സ്വയം നാണം തോന്നാവുന്നത്ര പ്രായമായ ശേഷമാണ് എൻ്റെ ഉപനയനം നടന്നത്. ചടങ്ങു നടന്നു എന്നല്ലാതെ തുടർന്ന് പൂണൂലിടാൻ ഞാൻ തയ്യാറായില്ല. ആരും അതിനായി നിർബന്ധിച്ചതുമില്ല.

ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് കൂടെ പഠിച്ചിരുന്ന ജേക്കബും ജയപ്രകാശും വീട്ടിൽ വന്നു താമസിച്ചു. വീട്ടുകാർക്ക് അതൊരു പുതിയ അനുഭവമായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് ധാരാളം ചങ്ങാതിമാർ പരീക്ഷാക്കാലത്ത് വീട്ടിൽ ഉണ്ടായിരുന്നു. സ്റ്റഡി ലീവു കാലത്ത് ഇവിടെ താമസിച്ച് ഉള്ള കഞ്ഞി കുടിച്ച് ഞങ്ങളൊന്നിച്ചു പരീക്ഷയെഴുതി പാസ്സായി. ജാതി ബന്ധങ്ങളിൽ മാത്രം തളഞ്ഞുകിടന്നിരുന്ന വീട്ടുകാർക്കും അത് ഒരു തരത്തിൽ ഒരു മാറ്റമായിരുന്നു എന്നു തോന്നിയിട്ടുണ്ട്.

ഇത്രയുമൊക്കെയാണ് എൻ്റെ ഫ്യൂഡൽ പശ്ചാത്തലം. അല്ലാതെ സ്വജാതിയിൽ നിന്നു വിവാഹം ചെയ്യുകയോ ബ്രാഹ്മണ അനുഷ്ഠാനങ്ങൾ ജീവിതത്തിൽ പുലർത്തുകയോ ഞാൻ ചെയ്തിട്ടില്ല. മക്കളെ ഔപചാരികമായിത്തന്നെ ജാതിമതരഹിതരായാണ് വളർത്തിയത്. വലുതായ ശേഷം അത്തരം പശ്ചാത്തലങ്ങളിൽ നിന്ന് അകലുകയാണ് ചെയ്തതും. എൻ്റെ ജാതി ഇന്നതാണ് എന്ന് ആദ്യകൃതിയിലെ ബയോഡാറ്റ മുതൽ എവിടെയും പറയാഞ്ഞിട്ടും ബുദ്ധിജീവികൾ അതു കണ്ടുപിടിച്ചു. ജനിച്ചു വളർന്ന പശ്ചാത്തലത്തിൻ്റെ പേരിൽ ജീവിതകാലം മുഴുവൻ ഞാൻ വേട്ടയാടപ്പെട്ടു. സാധാരണക്കാരല്ല, പുരോഗമന നാട്യമുള്ള ബുദ്ധിജീവികളും കവികളും എഴുത്തുകാരുമൊക്കെയാണ് ജന്മം പറഞ്ഞ് എന്നെ എന്നും ബ്രാഹ്മണനാക്കാൻ ശ്രമിച്ചത്. എന്നെ ബ്രാഹ്മണനാക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതുകേട്ട് ബ്രാഹ്മണനാവാൻ ഞാൻ നിന്നു കൊടുത്തില്ല എന്നതാണ് ജീവിതത്തിലെ എൻ്റെ ഒരു വിജയം.

അതല്ലെങ്കിൽ ബ്രാഹ്മണാനുകൂല നിലപാടുകൾ ജീവിതത്തിൽ എടുക്കുകയോ എഴുതുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കിൽ ബ്രാഹ്മണനാക്കാം. ആദ്യപുസ്തകമായ കനത്തിന് ഇരുപത്തെട്ടാം വയസ്സിൽ ഞാൻ എഴുതിയ ഒരു ചെറിയ ആമുഖം, കനത്തിലെ ആദ്യകവിതയായ മുല്ലത്തറ, നനവുള്ള മിന്നൽ എന്ന സമാഹാരത്തിൽ ഉൾപ്പെട്ട മോക്ഷമന്ത്രം എന്നീ കവിതകൾ വച്ചാണ് തുടക്കത്തിൽ വി.വിജയകുമാർ, പിന്നീട് എ.സി. ശ്രീഹരി, സുജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ എന്നെ ബ്രാഹ്മണനാക്കാൻ ശ്രമം നടന്നത്. ജീവിതത്തിൽ ഇല്ലാത്ത ആദർശങ്ങൾ എഴുത്തിൽ കൊണ്ടുവരുന്ന പൊതു സമ്പ്രദായത്തിനെതിരെ, മലയാളിയുടെ ഹിപ്പോക്രസിക്കെതിരെ എഴുതിയതാണ് കനത്തിൻ്റെ ആമുഖവാക്യങ്ങൾ. ഹിപ്പോക്രസി മുഖമുദ്രയായ ബുദ്ധിജീവി നാട്യക്കാർക്ക് ആ വിമർശനം അവർക്കെതിരായ വിമർശനമായാണ് തോന്നിയത്. ആദ്യ പുസ്തകത്തിൻ്റെ ആമുഖമായി ഞാനെഴുതിയ ഒരു ചെറിയ ഖണ്ഡികയെ ബ്രാഹ്മണ്യവും അരാഷ്ട്രീയതയുമായി ബന്ധിപ്പിക്കാൻ ഇരുപത്തഞ്ചു കൊല്ലമായി അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വയറുനിറയെ ഉണ്ട് ഏമ്പക്കം വിട്ട് പൂണൂൽ തലോടി ഇരിക്കുന്ന ഒരാളുടെ കവിതയാണിതെന്ന് വി.വിജയകുമാർ 2001 ൽ കവിതാസംഗമം മാസികയിൽ എഴുതി. അദ്ദേഹം എഴുതിയതിതാണ്: "കവിതയിൽ ഇത്രക്കു രസം നിറഞ്ഞത് വെൺമണിക്കു ശേഷം ഇപ്പോഴാണ്. മുറുക്കിച്ചുവപ്പിച്ചും കുമ്പ തടവിയും പൂണൂൽക്കെട്ട്
പൊട്ടാതെ മെല്ലെ വലിച്ചു വീണ വായിച്ചും ഇത്തിരി ഇത്തിരി വീതം രസിക്കുക, രണ്ടു വരി, നാലു വരി..... 12 വരി കവിതയരുത്" ഞാൻ മുമ്പെവിടെയും പരാമർശിച്ചിട്ടില്ലാത്ത എൻ്റെ ജാതി അന്വേഷിച്ചു കണ്ടെത്തി അതും പറഞ്ഞ് എൻ്റെ ജീവിത പശ്ചാത്തലം മുൻധാരണയോടെ ഉറപ്പിച്ചു നടത്തിയ ദൂഷണമായാണ് ഞാനീ വരികൾ അന്നും വായിച്ചത്. ഇന്നും വായിക്കുന്നത്. ഇതാണ് ശരിയായ, മാന്യമായ, കവിതാ വിമർശനം എന്നു കരുതുന്നവരും ഉണ്ടായേക്കാം. അങ്ങനെ കരുതാൻ എനിക്കു കഴിയുന്നില്ല. എൻ്റെ കവിതയെ വിമർശിക്കുക എന്ന ഭാവത്തിൽ ജാതി വ്യക്തമായി സൂചിപ്പിച്ചു പരിഹസിച്ചെഴുതിയ ആദ്യത്തെ വിമർശകനാണ് വി.വിജയകുമാർ. താൻ മറ്റൊരാളെ വിളിച്ചതു ജാതിയാണെന്ന് വിളിച്ചയാൾക്കു തോന്നുന്നില്ല എന്നതുതന്നെയാണ് പുതിയ കാലത്ത്  ജാതിയുടെ സവിശേഷമായ ഒരു സങ്കീർണ്ണത.തോന്നുന്നില്ല എന്നു നടിക്കുന്നതുമാകാം.

പുതുതായി എഴുതിത്തുടങ്ങിയ ഒരാളെയാണ് ഇങ്ങനെ ജാതി വിളിച്ച് അടിച്ചിരുത്തുന്നത് എന്നോർക്കണം. ഞാനന്ന് ജീവിക്കാൻ എന്തു ചെയ്യണമെന്നറിയാതെ തേരാപ്പാരാ നടക്കുന്ന കാലമായിരുന്നു. എൻ്റെ ജാതി അറിയാൻ മാത്രം യാതൊരു മുൻപരിചയവും ഞാനുമായി അദ്ദേഹത്തിന് ഉണ്ടായിരുന്നതുമില്ല. എന്നിട്ടും അദ്ദേഹം എൻ്റെ ജാതി കണ്ടുപിടിച്ചു കളഞ്ഞു. അപ്പോഴാണ് ആരാണ് ഈ ജാതി പറഞ്ഞു കളിയാക്കുന്ന വിമർശകൻ എന്ന് ഞാനന്വേഷിച്ചത്.  സർക്കാർ കോളേജിലെ അദ്ധ്യാപകനാണ് എന്നു മനസ്സിലായി. അദ്ദേഹം എൻ്റെ കാര്യത്തിൽ അന്വേഷിച്ച പോലെ തിരിച്ച് അദ്ദേഹത്തിൻ്റെ ജാതി ഞാൻ അന്വേഷിച്ചിട്ടില്ല. അറിയേണ്ട കാര്യവുമില്ല. യു.ജി.സി. സ്കെയിൽ വാങ്ങുന്ന ബുദ്ധിജീവി നാട്യക്കാർക്ക് അങ്ങനെയൊക്കെ എഴുതാം എന്നു ഞാൻ മറുപടി പറഞ്ഞത് തൻ്റെ സാഹിത്യ വിമർശനത്തോടുള്ള അസഹിഷ്ണുതയായി അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവാം. നിരൂപണമെന്ന പേരിൽ മറ്റൊരാളെ ജാതി വിളിക്കുന്നത് മര്യാദ, തിരിച്ചെന്തെങ്കിലും പറഞ്ഞാൽ അതു ചീത്തവിളിയും! മോക്ഷമന്ത്രം എന്ന കവിതയെ മുൻനിർത്തി എന്നെ ഫ്യൂഡൽ ആക്കാനാണ് വർഷങ്ങൾക്കുശേഷം സുജീഷ് ശ്രമിച്ചത്. തമ്പ്രാൻ, അടിയൻ എന്നൊക്കെ വിളിക്കാനും വിളി കേൾക്കാനും ഇഷ്ടപ്പെടുന്ന ധാരാളം ആൾക്കാരെ ഞാൻ ജീവിതത്തിൽ കണ്ടിട്ടുണ്ട്. ഫ്യൂഡൽ കാലം കഴിഞ്ഞ് ഇത്ര വർഷം കഴിഞ്ഞിട്ടും മനസ്സുകൊണ്ട് ആ കാലത്തു ജീവിക്കുന്ന പലരേയും കണ്ടിട്ടുണ്ട്. കാലം പോയതറിയാതെ പഴയ കാലത്തു തന്നെ തുടരുന്ന മനുഷ്യരെക്കുറിച്ചെഴുതിയ കവിതയാണ് എന്നെ സംബന്ധിച്ചിടത്തോളം മോക്ഷമന്ത്രം എന്ന കവിത. എൻ്റെ അമ്മയെക്കുറിച്ച് ഞാനെഴുതിയ ഒരു സീരീസ് കവിതകളുടെ ഭാഗവുമാണത്.

മോക്ഷമന്ത്രം എന്ന തലക്കെട്ടു തൊട്ട് ആ കവിതയിലെ സർക്കാസം തുടങ്ങുന്നുണ്ട്. ഈശ്വരനാമമാണ് വിശ്വാസിയെ സംബന്ധിച്ച് മോക്ഷമന്ത്രം. മരണക്കിടക്കയിൽ ഉരുക്കഴിക്കേണ്ടത് വിശ്വാസിയെ സംബന്ധിച്ച് അതാണ്. ഫ്യൂഡൽ വ്യവസ്ഥയിൽ ജീവിതകാലം മുഴുവൻ അടിയൻ എന്നു വിളിപ്പിച്ചും കേട്ടുരസിച്ചും വിളിച്ചും ശീലിച്ചവർക്ക് ദൈവനാമത്തെക്കാൾ വലിയ മോക്ഷമന്ത്രം അതായിത്തീർന്നു. അവരുടെ ദൈവ വിശ്വാസത്തിൻ്റെ പോലും അടിയിലുള്ളത് ഫ്യൂഡൽ അധീശ ബോധമാണ്. അങ്ങനെ ഫ്യൂഡൽ മൈൻ്റ് സെറ്റിൽ ജീവിച്ച ഒരാൾ, അമ്മ, മരിക്കുന്നതാണ് കവിതയിലെ സന്ദർഭം.വിശ്വാസിയായി പുറമേക്ക് അറിയപ്പെട്ട അവരുടെ മരണക്കിടക്കയിലിരുന്ന് മോക്ഷമന്ത്രമായ ദൈവനാമമാണ് അവർക്കു വേണ്ടി ഉരുക്കഴിക്കേണ്ടത്. എന്നാൽ അവർ ജീവിതകാലം മുഴുവൻ കേട്ടുരസിച്ച അടിയൻ എന്ന ആ വാക്ക് മോക്ഷമന്ത്രമായി പകരം ഉരുക്കഴിക്കുകയാണ് മകൻ. അമ്മയുടെ വിശ്വാസത്തിനടിയിലെ യഥാർത്ഥതാല്പര്യം വ്യക്തമായി അറിയാവുന്ന ആ മകന് മരണക്കിടക്കയിലെങ്കിലും അമ്മയോട് സത്യസന്ധനാവാനേ പറ്റൂ. അമ്മക്ക് മോക്ഷമന്ത്രം ദൈവനാമമല്ലെന്നും അതൊരു മറ മാത്രമായിരുന്നെന്നും ഫ്യൂഡൽ അധീശത്വബോധത്തിൽ നിന്നുമുണ്ടായ അടിയൻ എന്ന വാക്കാണ് അവരുടെ യഥാർത്ഥ മോക്ഷമന്ത്രമെന്നും തിരിച്ചറിയുന്ന മകൻ്റെ വേദന കൂടി കലർന്ന കയ്പൻ സർകാസമാണ് കവിതക്കൊടുവിലുള്ളത്. അതു മനസ്സിലാവാതെ, അല്ലെങ്കിൽ മനസ്സിലായിട്ടും മനപ്പൂർവമായി, കവിയെ ബ്രാഹ്മണനും ഫ്യൂഡലും ആക്കി മാറ്റാനുള്ള താല്പര്യം നിഷ്കളങ്കമാണെന്ന് ഞാൻ വിചാരിക്കുന്നില്ല. ജന്മനാ ബ്രാഹ്മണരായവർ ആരും ബ്രാഹ്മണ്യത്തിൽ നിന്ന് വിട്ടുപോകാൻ പാടില്ല എന്ന നിർബന്ധബുദ്ധി ജാതിവാദമല്ലാതെ മറ്റെന്താണ്? അങ്ങനെ പോകുന്ന ആരെങ്കിലുമുണ്ടെങ്കിൽ കേരളത്തിലെ ബുദ്ധിജീവി കവികൾ അവരെ പിടികൂടി വീണ്ടും ബ്രാഹ്മണ പാളയത്തിൽ അടയ്ക്കും. അവിടെക്കിട.....

പി. രാമനിലെ ബ്രാഹ്മണ്യത്തിൻ്റെ ആവിഷ്ക്കാരമാണ് മോക്ഷമന്ത്രം എന്ന കവിത എന്ന് സുജീഷിനെപ്പോലെ തന്നെ വിശ്വസിക്കുന്ന എ. സി. ശ്രീഹരി ഞാൻ മറ്റു കവികളെ പ്രോത്സാഹിപ്പിക്കുന്നു എന്നത് ബ്രാഹ്മണ്യമായാണ് മനസ്സിലാക്കുന്നത്. മറ്റെല്ലാവർക്കും ഇഷ്ടമുള്ള കവികളെക്കുറിച്ചു പറയാം, എന്നാൽ തനിക്കു പ്രിയപ്പെട്ട കവികളെക്കുറിച്ച്, അതും പുതിയ കവികളെക്കുറിച്ച് പി.രാമൻ പറഞ്ഞാൽ അതു ബ്രാഹ്മണ്യമായി എന്ന വാദത്തിൻ്റെ യുക്തി എനിക്കു മനസ്സിലായിട്ടേയില്ല. 

വിഷ്ണുപ്രസാദ്, വി. അബ്ദുൾ ലത്തീഫ് എന്നിവരാകട്ടെ പി. രാമൻ മറ്റു കവികളെ പ്രോത്സാഹിപ്പിക്കുന്നത് ഗൂഢാലോചനയും കോക്കസ് രൂപീകരണവുമായി വ്യാഖ്യാനിച്ചാണ് ആക്രമിച്ചത്.

അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ, ഡി.അനിൽകുമാർ, ഒ.അരുൺ കുമാർ, അമ്മു ദീപ, ആദിൽ മഠത്തിൽ, ദുർഗ്ഗാപ്രസാദ്, സുബിൻ അമ്പിത്തറയിൽ, അഭിരാം, കാർത്തിക്, അമിത്ത്, സി.പി. രമേഷ് തുടങ്ങി പല കവികളെക്കുറിച്ചും ഞാൻ തുടർച്ചയായി നല്ല അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് കോക്കസ് - ഗൂഢാലോചന - ബ്രാഹ്മണ്യം - ആചാര്യഭാവം തുടങ്ങി പല തരം ആരോപണങ്ങൾ പലരും എൻ്റെമേൽ വെച്ചുകെട്ടിയത്. ഇഷ്ടപ്പെട്ട കവിതകളെയും കവികളെയും കുറിച്ച് നല്ല വാക്കു പറയുന്നത് ഏതു നിലയിലാണ് ബ്രാഹ്മണ്യത്തിൻ്റെ ലക്ഷണമാകുന്നത് എന്നോ ആചാര്യഭാവമാകുന്നത് എന്നോ ഗൂഢാലോചനയും കോക്കസ് രൂപീകരണവും ആകുന്നത് എന്നോ എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. കവിതയെ കുറിച്ചു പറയാനും കേൾക്കാനും താല്പര്യമുള്ള ആരോടും ഞാൻ വായിച്ച കവിതകളെപ്പറ്റി സംസാരിക്കാറുണ്ട്. അത് പാടില്ല എന്നാണോ? എൻ്റെ കവിത ചെറുപ്പക്കാരുൾപ്പെടെ പലരും തിരുത്തിയിട്ടുണ്ട്. വായിക്കുന്ന കവിതയിൽ എന്തെങ്കിലും തിരുത്തു വേണമെന്ന് എനിക്കു തോന്നിയാൽ കേൾക്കാൻ താല്പര്യമുള്ള സുഹൃത്തുക്കളോട് ഞാനും നിർദ്ദേശിക്കാറുണ്ട്. ഇതൊക്കെ എങ്ങനെയാണ് ആചാര്യഭാവമാകുന്നത് എന്നത് എനിക്കു മനസ്സിലായിട്ടില്ല. ഇത്തരം സംവാദങ്ങൾ കവിതയിൽ പ്രധാനമാണ് എന്നു ഞാൻ കരുതുന്നു.ഞാൻ നല്ല അഭിപ്രായം പറഞ്ഞ കവികളിൽ ഏതെല്ലാം ജാതി- മതക്കാരുണ്ട് എന്നത് എൻ്റെ വിഷയമേയല്ല.കവിത വായിക്കാൻ ശരീരവും മനസ്സും സമ്മതിക്കുന്നേടത്തോളം ഞാൻ ഇഷ്ടപ്പെട്ട കവിതകളെയും കവികളെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കും. എന്നുവച്ചാൽ മുമ്പു പേരു പറഞ്ഞ തരം വിമർശകരുടെ കാഴ്ച്ചപ്പാടിൽ ഞാൻ എന്നും ഗൂഢാലോചനക്കാരനോ ബ്രാഹ്മണനോ ആയിത്തന്നെ തുടരും.

ശ്രീഹരി, സുജീഷ് തുടങ്ങിയവരുടെ ബ്രാഹ്മണ്യ  ആരോപണങ്ങൾക്കു മുമ്പാണ് എസ്. ജോസഫ് എനിക്കെതിരെ ബ്രാഹ്മണ്യ ആരോപണം ഉയർത്തിയത്. ജോസഫ് ഉന്നയിച്ച കാരണം മറ്റൊന്നാണ്. തനിക്ക് വേണ്ടത്ര അംഗീകാരങ്ങൾ കിട്ടിയില്ല, എന്നാൽ പി.രാമന് അയാൾ ബ്രാഹ്മണനാകയാൽ കൂടുതൽ അംഗീകാരങ്ങൾ കിട്ടി എന്നാണ് ജോസഫ് എഴുതിയത്. എന്നേക്കാൾ എത്രയോ മുമ്പ് സർക്കാർ ജോലി കിട്ടിയയാളാണ് ജോസഫ്. സാഹിത്യ അക്കാദമിയുടേതുൾപ്പെടെ എത്രയോ അവാർഡുകൾ എനിക്കു മുമ്പേ കിട്ടിയയാളുമാണ്. എന്നിട്ടും തനിക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയില്ലെന്നും അതിനു കാരണം പി. രാമൻ്റെ ബ്രാഹ്മണ്യം തടസ്സം നിൽക്കുന്നതാണെന്നും ജോസഫ് എഴുതി. ആറ്റൂരിൻ്റെ പുതുമൊഴിവഴികൾ എന്ന പുസ്തകത്തിൽ തൻ്റെ കവിത ചേർക്കാതെ ബ്രാഹ്മണനായതുകൊണ്ടു മാത്രം രാമൻ്റെ കവിത ചേർത്തു,ജയമോഹൻ്റെ നേതൃത്വത്തിൽ കുറ്റാലത്തു വെച്ചു നടന്ന തമിഴ് - മലയാള കവി സംഗമത്തിൽ ബ്രാഹ്മണനായതിനാൽ മാത്രം പി. രാമൻ്റെ കവിതകൾ അംഗീകരിക്കപ്പെട്ടു തുടങ്ങിയ ആരോപണങ്ങളാണ് ജോസഫ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ എഴുതിയത്. ജോസഫിനു കിട്ടിയ അംഗീകാരങ്ങളെല്ലാം അദ്ദേഹം നല്ല കവിയായതിനാൽ, പി. രാമന് കിട്ടി എന്ന് ജോസഫ് കരുതുന്ന അംഗീകാരങ്ങളെല്ലാം അയാൾ ബ്രാഹ്മണനായതുകൊണ്ടും എന്ന മനോഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് ഞാനതിന് മറുപടി എഴുതുകയുമുണ്ടായി.

ദിശ മാറിപ്പോയ ഒരു വിമർശനമായാണ് ജോസഫിൻ്റെ വിമർശനം ഇന്നു ഞാൻ കാണുന്നത്. സാഹിത്യരംഗത്തു നിലനിൽക്കുന്ന ജാതി പ്രിവിലേജിനെക്കുറിച്ചാണ് ജോസഫ് എഴുതിയത്. ജാതി പ്രിവിലേജ് ഉള്ളതുമാണ്.എന്നാൽ ജോസഫിൻ്റെ വിമർശനത്തിൻ്റെ മുന
മാറിപ്പോയി എന്നു ഞാൻ വിചാരിക്കുന്നു. നമ്പൂതിരിയോ നായരോ ആയതു കൊണ്ട് ഇന്നേതെങ്കിലും കവിയുടെ കവിതകൾ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചു വരികയോ അംഗീകാരങ്ങൾ നേടുകയോ ചെയ്യുന്നുണ്ടെന്നു ഞാൻ കരുതുന്നില്ല. സ്വന്തം ജാതിയിൽ പെട്ടവരുടെ കൃതികൾ പ്രസിദ്ധീകരിക്കാൻ ജാതി- മത പ്രസിദ്ധീകരണങ്ങളുണ്ട്. ഇന്നേവരെ എൻ്റെ രചനകളൊന്നും നമ്പൂതിരി യോഗക്ഷേമ സഭയുടെ പ്രസിദ്ധീകരണത്തിൽ വന്നിട്ടില്ല. ബ്രാഹ്മണനായതുകൊണ്ടാണ് പി. രാമൻ്റെ കവിതകൾ ആറ്റൂർ പുതുമൊഴിവഴികളിൽ ഉൾപ്പെടുത്തിയത് എന്ന വാദം എൻ്റെ കവിത്വത്തേയും ആറ്റൂരിൻ്റെ ആസ്വാദനബോധത്തേയും ഒരു പോലെ റദ്ദു ചെയ്ത് ജാതിയിലേക്കു ചുരുട്ടിക്കെട്ടുന്നതായിരുന്നു. മറ്റു പല ജാതിയിലും മതത്തിലും ജനിച്ചവർ ആറ്റൂരിൻ്റെ സമാഹാരത്തിൽ ഉണ്ടായിരുന്നു. അത് മറച്ചു വെച്ച് ജന്മനാൽ വന്നുഭവിച്ച എൻ്റെ ബ്രാഹ്മണ്യത്തെ ഉയർത്തിക്കാട്ടുകയായിരുന്നു ജോസഫ്. ബ്രാഹ്മണനായി ജനിച്ചു എന്നതുകൊണ്ട് ഒരാളുടെ കവിത ഒരു പുസ്തകത്തിൽ ഉൾപ്പെടുത്തരുത്, ഒരംഗീകാരവും അയാൾക്കു കൊടുക്കരുത്, ആരും അയാളെക്കുറിച്ചു നല്ലതു പറയരുത് എന്ന നിലയിലായിപ്പോയി ജോസഫിൻ്റെ വാദം.എന്നാൽ പ്രിവിലേജിനെക്കുറിച്ച് ജോസഫ് എഴുതാതെ പോയ ചിലതുണ്ട്. പല തരം പ്രിവിലേജുകൾ സമൂഹത്തിൽ പ്രത്യേകിച്ചും സാഹിത്യരംഗത്ത് നിലനിൽക്കുന്നുണ്ട് എന്നതു സത്യം തന്നെയാണ്. ജാതി, മതം,ലിംഗം, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ നില, അധികാരപദവി എന്തിന് ആരോഗ്യം പോലും പ്രിവിലേജാണ്. സ്വന്തം മക്കളുടെ ആരോഗ്യം പോലും പ്രിവിലേജ് ആണ്. ഓട്ടിസം ബാധിച്ച സ്വന്തം കുട്ടിയെ വളർത്തുന്നതിനായി എഴുത്തു ജീവിതം ബലി നൽകേണ്ടി വന്ന പല നല്ല എഴുത്തുകാരേയും എനിക്കറിയാം. ഈ ഭരണഘടനാ-ജനാധിപത്യകാലത്ത് പല പ്രിവിലേജുകളിൽ ഒന്നു മാത്രമാണ് ജാതി പ്രിവിലേജ്. പക്ഷേ അതുണ്ട് എന്നതു സത്യമാണ്. പക്ഷേ ഇന്ന് അതു പ്രവർത്തിക്കുന്ന രീതി ജോസഫ് എഴുതിയതുപോലെയല്ല എന്നു ഞാൻ കരുതുന്നു. നമ്പൂതിരിയോ നായരോ ആയി പിറന്നതുകൊണ്ട് ഒരാളുടെ കവിത മാതൃഭൂമിയുടെയോ ഭാഷാപോഷിണിയുടെയോ മലയാളത്തിൻ്റെയോ കലാകൗമുദിയുടെയോ മാധ്യമത്തിൻ്റെയോ പത്രാധിപന്മാർ കൊടുക്കും എന്നു ഞാൻ കരുതുന്നില്ല. എസ്. ജയചന്ദ്രൻ നായർ ജോസഫിൻ്റെ കവിത കലാകൗമുദിയിൽ കൊടുത്തത് ജോസഫ് നായരായതുകൊണ്ടാണോ? അതു കവിതയുടെ ഗുണം കൊണ്ട്. എന്നാൽ കെ.സി. നാരായണൻ ഭാഷാപോഷിണിയിൽ പി. രാമൻ്റ കവിത കൊടുത്തത് കവിതയുടെ ഗുണം കൊണ്ടല്ല, രാമൻ ബ്രാഹ്മണ ജാതിയിൽ ജനിച്ചതുകൊണ്ട്! അത്രമാത്രം വിഡ്ഢികളും ജാതിചിന്ത ബാധിച്ചവരുമാണോ നമ്മുടെ പത്രാധിപന്മാർ? മറിച്ച്, ജാതി പ്രിവിലേജ് പ്രവർത്തിക്കുന്നത് മറ്റൊരു രീതിയിലാണ്. ഒരുദാഹരണത്തിലൂടെ അത് എളുപ്പം വ്യക്തമാക്കാം. ബ്രാഹ്മണജാതിയിൽ ജനിച്ച എന്നെപ്പോലൊരാൾക്ക് നിലനിൽക്കുന്ന നമ്മുടെ മുഖ്യധാരാകവിതാ ടൂളുകൾ കുറേക്കൂടി എളുപ്പം സ്വായത്തമാക്കാം. മറിച്ച് ജോസഫിനെപ്പോലെ വ്യത്യസ്തമായ സാഹചര്യത്തിൽ നിന്നു വരുന്ന ഒരാൾക്ക് ആ ടൂളുകൾ സ്വായത്തമാക്കുക എളുപ്പമല്ല. കഠിന പരിശീലനം വേണ്ടിവരും.അതുകൊണ്ട് സാഹിത്യ രംഗത്തെ എൻ്റെ നേട്ടങ്ങളേക്കാൾ മൂല്യമുള്ളതാണ് ജോസഫിൻ്റെ നേട്ടം എന്ന് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു. ജോസഫ് കഠിന പരിശീലനത്തിലൂടെ മുഖ്യധാരാ കവിതാ ടൂളുകളിൽ പ്രാവീണ്യം നേടുകയും സ്വന്തമായ ടൂളുകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു. എൻ്റെ അച്ഛൻ അത്യാവശ്യം കവിതയൊക്കെ വായിക്കുമായിരുന്നു. വള്ളത്തോൾകവിത അച്ഛൻ ചൊല്ലുന്നതു ഞാൻ കേട്ടിട്ടുണ്ട്. സന്ധ്യക്ക് എന്നും അമ്മയും വയസ്സായ അച്ഛൻപെങ്ങളുമെല്ലാം വിജയപ്രദസ്തോത്രം തുടങ്ങി എന്തൊക്കെയോ കീർത്തനങ്ങൾ ചൊല്ലുന്നത് ഞാൻ കേട്ടിട്ടുണ്ട്. സാമ്പത്തികമായി ഞെരുക്കമുണ്ടായിട്ടും എൻ്റെ വീട്ടിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് വരുത്തുന്ന തരത്തിൽ ഒരു സാംസ്ക്കാരികാവസ്ഥ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ നിന്നു വരുന്ന എന്നെപ്പോലൊരാൾക്ക് വായനക്കാരനും എഴുത്തുകാരനുമാകാൻ എന്തുകൊണ്ടും എളുപ്പമാണ്. ജോസഫിനെപ്പോലെ ദളിത് ജീവിത പശ്ചാത്തലത്തിൽ നിന്നു വന്ന ഒരാൾക്ക് 1980 - 90 കാലത്ത് തീർച്ചയായും അത് പ്രയാസമേറിയ വഴി തന്നെയായിരുന്നു. ഇതാണ് യഥാർത്ഥ പ്രിവിലേജ്. ജോസഫ് അനുഭവിച്ചിട്ടില്ലാത്ത ആ പ്രിവിലേജ് എന്നെപ്പോലുള്ളവർക്ക് ലഭിച്ചിട്ടുണ്ട്.ഈ പ്രിവിലേജ് ഭരണഘടനാ മൂല്യങ്ങൾക്ക് ഊന്നൽ നൽകി സമൂഹം മുന്നോട്ടു പോകുന്ന പക്ഷം കൊഴിഞ്ഞു വീഴുക തന്നെ ചെയ്യും, ചെയ്യണം എന്നു ഞാൻ വിചാരിക്കുന്നു. എന്നു വെച്ചാൽ സാഹിത്യത്തിൻ്റെയും കലയുടെയുമെല്ലാം ലോകത്തേക്ക് സ്വാഭാവികമായി തന്നെ എത്തിച്ചേരാൻ ജനിച്ച ജാതിയോ മറ്റെങ്കിലുമോ തടസ്സമായിക്കൂടാ. 1980 -90 കാലത്ത് മുഖ്യധാരാകവിതയുടെ വഴിയിൽ എത്താൻ ജോസഫ് അനുഭവിച്ച പോലുള്ള പ്രയാസം അതേ സാമൂഹ്യാവസ്ഥയിൽ ജനിച്ച ഒരാൾക്ക് 2025 ൽ അതേ അളവിൽ ഉണ്ട് എന്നും ഞാൻ കരുതുന്നില്ല. ഇനി അഥവാ ഉണ്ടെങ്കിൽ നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ ഇന്ന് പ്രവർത്തനക്ഷമമല്ല എന്നാണ് അർത്ഥം. അതല്ലാതെ, നമ്പൂതിരി ജാതിയിൽ ജനിച്ചതുകൊണ്ട് കവിത പ്രസിദ്ധീകരിക്കുകയോ പ്രശംസിക്കപ്പെടുകയോ അംഗീകാരം ലഭിക്കുകയോ ചെയ്തു എന്നതല്ല എനിക്കു കിട്ടിയ പ്രിവിലേജ്. ജാതി പ്രിവിലേജിൻ്റെ പേരിലാണ് എൻ്റെ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടതും വായിക്കപ്പെട്ടതും എന്ന ആരോപണം അതുകൊണ്ടുതന്നെ എൻ്റെ കവിത്വത്തെത്തന്നെ റദ്ദാക്കുന്നപോലെയാണ് എനിക്കു തോന്നിയതും. ഇതുകൊണ്ടാണ് ദിശ മാറിപ്പോയ വിമർശനമായിരുന്നു ജോസഫിൻ്റേത് എന്നു ഞാൻ മുകളിൽ എഴുതിയത്.

എൻ്റെ കവിതകളുടെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ഞാൻ ബ്രാഹ്മണനായിത്തീരുന്നത്. അതായത് ഉപനയനമല്ല കവിതാ പ്രകാശനമാണ് എന്നെ ബ്രാഹ്മണനാക്കിയത്.കെ.ജി. ശങ്കരപ്പിള്ളയാണ് എൻ്റെ കവിതകൾ ആദ്യമായി പ്രകാശിപ്പിച്ചത്. അദ്ദേഹം പിള്ളയായതുകൊണ്ടാണ് നമ്പൂതിരി ജാതിയിൽ ജനിച്ച എൻ്റെ കവിതകൾ സമകാല കവിതയിൽ കൊടുത്തത് എന്ന് വാദിക്കുന്നവരും ഒരുപക്ഷേ കണ്ടേക്കാം. കാരണം ഭാഷാപോഷിണിയിൽ കവിതകൾ തുടർച്ചയായി വന്ന കാലത്ത് എൻ്റെ ജാതി ഗവേഷണം നടത്തി കണ്ടുപിടിച്ച് ഞാൻ ബ്രാഹ്മണനായതുകൊണ്ടാണ് ബ്രാഹ്മണനായ കെ. സി. നാരായണൻ എൻ്റെ കവിതകൾ പ്രസിദ്ധീകരിച്ചത് എന്ന് പലരും ആരോപിക്കുകയുണ്ടായിട്ടുണ്ട്. എൻ്റെ അമ്മാമനാണ് കെ. സി എന്നു വരെ എത്തി കഥകൾ. സത്യത്തിൽ, ഒരകന്ന കുടുംബ ബന്ധം ഉണ്ടായിട്ടും കെ. സി. യെ ഞാൻ പരിചയപ്പെടുന്നതു തന്നെ എൻ്റെ സുഹൃത്ത് എൻ പി വിജയകൃഷ്ണൻ വഴിയായിരുന്നു. കെ.സിക്ക് മാതൃഭൂമി വാരാന്തപ്പതിപ്പിൻ്റെ ചുമതലയുണ്ടായിരുന്ന കാലത്താണ് ഒരു ദിവസം വിജയകൃഷ്ണൻ എന്നെയും കൂട്ടി കോഴിക്കോട്ടെ ഓഫീസിൽ ചെന്ന് കെ. സിയെ പരിചയപ്പെടുത്തുന്നത്. അന്ന് നോട്ടുബുക്കിൽ എഴുതി വെച്ചിരുന്ന എൻ്റെ കവിതകൾ വായിച്ചതിൻ്റെ ബോധ്യത്തിലാണ് പിന്നീട് അദ്ദേഹം ഭാഷാപോഷിണിയുടെ ചുമതലയേറ്റപ്പോൾ എൻ്റെ കവിതകൾ കൊടുത്തത്. എൻ്റെ അച്ഛൻ്റെ ഒരു വൈമാതൃസഹോദരിയെ കെ സി.യുടെ ഒരു ഇളയച്ഛനാണ് വിവാഹം ചെയ്തത് എന്നതാണ് ഞങ്ങളുടെ നാമമാത്രമായ കുടുംബബന്ധം. ഭാഷാപോഷിണിയിൽ കവിതകൾ വന്നതോടെ കെ.സി. എൻ്റെ അമ്മാമനാണെന്നു വരെ കഥകളുണ്ടായി. അങ്ങനെ ആത്മാർത്ഥമായി വിശ്വസിച്ചിരുന്ന പലരേയും അക്കാലത്തും പിൽക്കാലത്തും ഞാൻ കാണുകയുണ്ടായിട്ടുണ്ട്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ അങ്ങനെ പറയുന്നവരുണ്ട്. പട്ടാമ്പിയിലുള്ള ഒരു നമ്പൂരിക്കുട്ടി എന്ന മട്ടിൽ അല്പം പരിഹാസത്തോടെ പലരും എന്നോട് സംസാരിക്കുകപോലും ചെയ്തിട്ടുണ്ട്. ഒരിക്കൽ തുഞ്ചൻപറമ്പിൽ വെച്ച് കടമ്മനിട്ട രാമകൃഷ്ണനെ പരിചയപ്പെടാനായി ചെന്നപ്പോൾ അറിയാം, പട്ടാമ്പിയിലുള്ള നമ്പൂരിക്കുട്ടിയല്ലേ എന്നു ചോദിച്ചത് എന്നെ വിഷമിപ്പിച്ച ഒരനുഭവമാണ്.ഞാൻ ഇഷ്ടപ്പെടുന്ന ഏറെ കവിതകൾ എഴുതിയ കവി എന്നെ ഒരു കവിയായോ മനുഷ്യനായോ കാണാതെ നമ്പൂരിക്കുട്ടിയായി കാണുന്നു എന്നത് പ്രയാസമുണ്ടാക്കിയിട്ടുണ്ട്. മറ്റൊരിക്കൽ എം.ഗംഗാധരനും എന്നോടു നേരിട്ട് അങ്ങനെ ചോദിച്ചിട്ടുണ്ട്. അവർ എന്തെങ്കിലും ദുരുദ്ദേശ്യത്തോടെ ചോദിച്ചതാണ് എന്നു കരുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാലും നേരിട്ടുള്ള അനുഭവമാകയാൽ അവർ എന്നോട് അങ്ങനെ ചോദിച്ചു എന്നു പറയാതിരിക്കാനാവില്ല

എഴുത്തുകാർക്ക് കേരളീയ സമൂഹത്തിൽ ഉണ്ട് എന്ന് എഴുത്തുകാർ തന്നെ കരുതുന്ന ദൃശ്യതയും പ്രശസ്തിയുമാണ് ഇത്തരം വിവാദങ്ങളുടെ അടിയിലെ പ്രധാന കാരണം എന്നാണ് ഞാൻ കരുതുന്നത്. മറ്റൊരു കാരണം ഭരണഘടനാ മൂല്യങ്ങളുമായുള്ള പൊരുത്തപ്പെടായ്കയും. അസൂയാലുക്കൾക്ക് ഇന്ത്യയിൽ എന്നും എവിടെയും എടുത്തുപയോഗിക്കാവുന്ന വടിയാണ് ജാതിയും മതവും.വിദ്യാഭ്യാസത്തിലൂടെയും ജോലിയിലൂടെയും നല്ല നിലയിലെത്തിയ ദളിത് വിഭാഗത്തിൽ പെട്ടവരെക്കുറിച്ച് അസൂയ മൂത്ത മുന്നാക്ക ജാതിക്കാർ ജാതിവടി പ്രയോഗിക്കുന്നതു കാണാറുണ്ട്. ജാതി സംവരണം ആവശ്യമില്ല എന്ന് മുന്നാക്ക ജാതിക്കാർ പറയുന്നതിൻ്റെ അടിയിലുള്ളതും മുഴുത്ത അസൂയ തന്നെയാണ്. മുസ്ലീങ്ങൾക്ക് നമ്മുടെ സാമൂഹ്യ ജീവിതത്തിൽ ഉണ്ടായി എന്ന് മറ്റു വിഭാഗങ്ങൾ കരുതുന്ന ദൃശ്യതയുടെ നേർക്കുള്ള അസൂയയുടെ പേരാണ് ഇസ്ലാമോഫോബിയ.ഇന്ന ജാതിയിൽ പെട്ടതുകൊണ്ടാണ് അയാളങ്ങനെ എന്ന പറച്ചിൽ ഏതു ജാതിക്കാർക്കും ബാധകമാണ്.എല്ലാ ജാതിക്കാരെക്കുറിച്ചും അത്തരം ധാരാളം കഥകൾ പ്രചാരത്തിലുണ്ട്. ജാത്യാ ഉള്ളത് തൂത്താൽ പോകുമോ എന്ന ചോദ്യം തന്നെയാണ് ഇതിനടിയിൽ. പി. രാമൻ എത്ര കവിതയെഴുതിയിട്ടും ജാതിക്കെതിരെ സ്വന്തം ജീവിതം കൊണ്ട് പ്രവർത്തിച്ചിട്ടും പറഞ്ഞിട്ടും കാര്യമില്ല, അയാൾ ബ്രാഹ്മണനാണ്, ആയേ പറ്റൂ, അല്ലെങ്കിൽ ഞങ്ങൾ ആക്കും എന്ന പരിഹാസം തന്നെയാണ് എനിക്കെതിരെ ജാതിയുടെ പേരും പറഞ്ഞ് ഉണ്ടായ വിമർശനങ്ങളുടെ സാരം. അയാൾ എത്ര നല്ല നിലയിലെത്തിയിട്ടും എത്ര മികച്ച കവിതകൾ എഴുതിയിട്ടും കാര്യമില്ല, ദളിതനാണ് എന്ന പരിഹാസത്തിലെ അതേ യുക്തിതന്നെയാണ് ഇവിടെയും പ്രവർത്തിക്കുന്നത്.ഭരണഘടനയുടെയോ ജനാധിപത്യത്തിൻ്റെയോ അന്തസ്സിനു നിരക്കാത്ത, ജാത്യാ ഉള്ളത് തൂത്താൽ പോകുമോ എന്ന ചോദ്യമാണ് എൻ്റെ എഴുത്തു ജീവിത്തിലുടനീളം ബുദ്ധിജീവികളിൽ നിന്നും പല സഹകവികളിൽ നിന്നും ഞാൻ നേരിട്ടത്.


ശേഷം: ഈ കുറിപ്പ് ബ്ലോഗിൽ ഇട്ട് ഏകദേശം ഒരാഴ്ച്ച കഴിഞ്ഞപ്പോൾ 10-9- 25 ന് രാവിലെ വി. അബ്ദുൾ ലത്തീഫ് എന്നെ ഫോൺ ചെയ്തു. ഞാൻ ബ്ലോഗിൽ എഴുതിയതിൽ വസ്തുതാപരമായ തെറ്റുണ്ടെന്നും താനോ വിഷ്ണുപ്രസാദോ ജനിച്ച ജാതിയുടെ പേരിൽ രാമനെ വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രൂ കോപ്പിയിൽ വന്ന അവരുടെ ഇൻ്റർവ്യൂ ഒന്നു കൂടെ വായിച്ച ശേഷം ആവശ്യമെങ്കിൽ തിരുത്താം എന്നു ഞാൻ പറഞ്ഞു. ആ ഇൻ്റർവ്യൂവിനെക്കുറിച്ചു പുനരാലോചിച്ചപ്പോൾ (ഇൻ്റർവ്യൂ ഇപ്പോൾ എൻ്റെ കയ്യിലില്ലാത്തതിനാൽ വീണ്ടും വായിക്കാൻ കഴിഞ്ഞില്ല) ലത്തീഫ് പറഞ്ഞതു ശരിയാണ്,ഗൂഢാലോചന, കോക്കസ് എന്നിവയിലേക്കായിരുന്നു അവരുടെ ഊന്നൽ എന്നതു തന്നെയാണ് എൻ്റെ ഓർമ്മ. നേരിട്ട് ബ്രാഹ്മണ്യം ആരോപിക്കുന്നവരും അതോടൊപ്പം ഗൂഢാലോചനയും കോക്കസുമൊക്കെ മിക്കപ്പോഴും ചേർത്തുകെട്ടിയിട്ടുള്ളതിനാലാണ് ഇതെല്ലാം ഒറ്റ പാക്കേജായി എനിക്ക് അനുഭവപ്പെട്ടത്. ഇപ്പോഴും അനുഭവപ്പെടുന്നതും. ഏതായാലും വസ്തുതാപരമായി നോക്കുമ്പോൾ  ബ്രാഹ്മണ്യം എന്ന ആ വാക്ക് അവർ എനിക്കെതിരെ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ആ പരാമർശത്തിൽ ആവശ്യമായ തിരുത്തു വരുത്തിയിരിക്കുന്നു. അക്കാര്യം അപ്പോൾ തന്നെ അദ്ദേഹത്തെ വിളിച്ചു പറയുകയും ചെയ്തു. വസ്തുത ചൂണ്ടിക്കാട്ടിയതിന് വി. അബ്ദുൾ ലത്തീഫിനു നന്ദി.

Friday, September 5, 2025

കണ്ണൻ എന്ന ഭാഷ

കണ്ണൻ എന്ന ഭാഷ

പി.രാമൻ


മൂന്നുനാലു കൊല്ലം മുമ്പാണ് ഞാൻ അമൃതയെ പരിചയപ്പെടുന്നത്. അമൃതയെയല്ല, അമൃതയുടെ  കവിതയാണ് ആദ്യം പരിചയപ്പെട്ടത്. പട്ടാമ്പി കോളേജിലെ കവിതാ കാർണിവലിൻ്റെ ഭാഗമായി കോളേജു വിദ്യാർത്ഥികളിൽ നിന്ന് അയച്ചു കിട്ടിയ കവിതകൾ പ്രാഥമിക തെരഞ്ഞെടുപ്പിനു വേണ്ടി വായിക്കുന്നതിനിടയിലാണ് ആ കവിതകൾ ശ്രദ്ധയിൽ പെട്ടത്. ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ് കോളേജിൽ വിദ്യാർത്ഥിയായിരുന്നു അമൃത അന്ന്.മലയാളകവിത മുമ്പ് ആവിഷ്ക്കരിച്ചിട്ടില്ലാത്ത ഒരു പ്രമേയം ആ കവിതകളിൽ സാന്നിദ്ധ്യപ്പെട്ടത് എന്നെ സ്പർശിച്ചു. പുറംകാഴ്ച്ചാപരിമിതിയുള്ള ഒരു മനുഷ്യൻ്റെ ഉള്ളനുഭവങ്ങൾ അതിനിണങ്ങിയ ഭാഷയിൽ അവതരിപ്പിക്കുന്നവയായിരുന്നു ആ കവിതകൾ. മൂർച്ചയുള്ള ഗദ്യം കൊണ്ടും അവതരണ ശൈലികൊണ്ടും ശക്തമായിരുന്നു അവയിലെ ഭാഷ. ഗദ്യഖണ്ഡരൂപം (Prose Poem) ഈ എഴുത്തുകാരി സ്വാഭാവികതയോടെ പ്രയോഗിച്ചു.സന്ദർശനവേളയിൽ എന്ന കവിത അന്നു വായിച്ചത് ഇന്നും മനസ്സിലുണ്ട്. വീട്ടിൽ ബന്ധുക്കൾ വരുമ്പോഴൊക്കെ പുറംകാഴ്ച്ചാ പരിമിതിയുള്ള കുട്ടിയോട്, മോളേ ഞാനാരാണെന്നു പറ, എന്നെ മനസ്സിലായില്ലേ എന്നു ചോദിക്കുന്നതിൽ നിന്നാണ് ആ കവിത തുടങ്ങുന്നത്. ഒടുവിൽ സഹികെട്ട് ഒരു തവണ അവൾ മറുപടി പറഞ്ഞു, അറിയില്ല, ഞാൻ നിങ്ങളെ മറന്നിരിക്കുന്നു എന്ന്. ആ കവിത എനിക്ക് പുതിയൊരു അനുഭവലോകം തുറന്നു തന്നു. പുറംകാഴ്ച്ചാ പരിമിതിയുള്ള സി.പഴനിയപ്പൻ എന്ന കവിയുടെ രചനകൾ എന്നെ അത്ഭുതപ്പെടുത്തിയ കാലം കൂടിയായിരുന്നു അത്. ഓരോ വസ്തുക്കളെയും തൻ്റേതായ രീതിയിൽ പുതുതായി നിർവചിക്കുന്ന കവിതകളായിരുന്നു പഴനിയപ്പൻ്റേത്. ഉദാഹരണത്തിന് പുസ്തകത്തിന് അദ്ദേഹം നൽകിയ നിർവചനം "വിരൽത്തുമ്പിലൂടരിച്ചു കയറുന്ന വെളിച്ചം" എന്നാണ്. ആയിടെത്തന്നെയാണ് ബ്രിട്ടീഷ് കവി റെയ്മണ്ട് ആൻട്രോബസ്സിൻ്റെ കവിതകൾ എന്നെ പിടിച്ചുലച്ചത്. നന്നേ ചെറിയ പ്രായത്തിൽ കേൾവിശക്തി നഷ്ടപ്പെട്ട റെയ്മണ്ട്, തൻ്റെ കാവ്യഭാഷയെ തുള വീണ ഭാഷ എന്ന് വിശേഷിപ്പിക്കുന്നു. തുള വീണ ഭാഷകൊണ്ട് മുമ്പില്ലാത്ത ഒരു കാവ്യലോകം തീർക്കാൻ ആ ഇംഗ്ലീഷ് കവിക്കു കഴിഞ്ഞു. ഇന്ന് ഇംഗ്ലീഷിലെ ഏറ്റവും ശ്രദ്ധേയരായ കവികളിൽ ഒരാളാണ് അദ്ദേഹം. മലയാളത്തിൽ പഴനിയപ്പൻ തുടങ്ങിവച്ചത് അമൃതയിലൂടെ ശക്തമായി തുടരുന്നത് ആ ആദ്യകവിതകളിൽ തന്നെ എനിക്ക് അനുഭവപ്പെട്ടു. മറ്റൊരാൾക്ക് എഴുതാൻ കഴിയാത്ത വിധം മൗലികമായിരുന്നു അത്. ജീവിതം നേരിട്ട് ഭാഷയായി മാറിയത്.


അതേ സമയം തൻ്റെ ജീവിതത്തേയും കവിതയേയും ഒട്ടും ആദർശവൽക്കരിക്കാതിരിക്കാനും കാല്പനികവൽക്കരിക്കാതിരിക്കാനുമുള്ള ജാഗ്രതയും തുടക്കത്തിൽ തന്നെ ആ കവിതകളിൽ ഉണ്ടായിരുന്നു. അമൃതയുടെ ഒരു പഴയ കവിതയിൽ കംപ്യൂട്ടറിൻ്റെ വരവോടെ കാലഹരണപ്പെട്ടു പോയ ടൈപ്പ് റൈറ്റർ ഇങ്ങനെ പറയുന്നുണ്ട്:

എന്നു വെച്ച് 

നിങ്ങൾ വിചാരിക്കുന്നത്ര 

സങ്കടമൊന്നും എനിക്കില്ല

.......

എൻ്റെ പ്രിയപ്പെട്ട ചങ്ങാതിമാരേ,

കാല്പനിക ഗൃഹാതുരതയിൽ

കാലിട്ടടിക്കാനൊന്നും

എന്നെ കിട്ടില്ല


ഈ ദാർഢ്യം സ്വന്തം കവിതയെക്കുറിച്ചുള്ള എഴുത്തുകാരിയുടെ പ്രഖ്യാപനം തന്നെയായാണ് ഞാൻ വായിച്ചത്. അമൃത പുതിയ വഴികളിലൂടെ എഴുതി മുന്നോട്ടു പോകും എന്ന് അന്നുണ്ടായ തോന്നൽ ശരിയാണെന്നതിൻ്റെ സാക്ഷ്യമായി ഇതാ മുന്നിലിരിക്കുന്നു വ്യത്യസ്തമായ ഒരു സമാഹാരം - അമ്മുണൂൻ്റെ കണ്ണൻ.


പട്ടാമ്പി കോളേജിൽ വന്ന് അമൃത കവിത വായിച്ചെങ്കിലും തിരക്കിൽ പരിചയപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് നമ്പർ സംഘടിപ്പിച്ചു വിളിച്ചു സംസാരിച്ചു. അതിനുശേഷം 2023 ജനുവരിയിലാണ് അമൃതയുടെ വ്യത്യസ്തമായ ഒരു കവിതാ അവതരണം കാണാൻ അവസരം ലഭിച്ചത്. പരുതൂർ ചെമ്പ്രയിൽ സംഘടിപ്പിച്ച ക്ലോസ്ഡ് ബോഡി എന്ന നാട്ടുബിനാലേയോടനുബന്ധിച്ച് അരങ്ങേറിയ പെൺപോയട്രി പെർഫോമെൻസിൽ ഇരുട്ടിൽ കൊളുത്തിവെച്ച മെഴുകുതിരികളുടെ പശ്ചാത്തലത്തിൽ ബ്രെയിൽ ശബ്ദത്തിൻ്റെ അകമ്പടിയോടെ അമൃത കവിതകൾ അവതരിപ്പിച്ചു. മലയാള കവിത ഈ എഴുത്തുകാരിയിലൂടെ കൂടുതൽ വിസ്തൃതമാകുന്നത് അനുഭവിക്കാൻ കഴിഞ്ഞു.


ഇപ്പോൾ അമൃത എന്നെ വിളിച്ച് ആദ്യപുസ്തകം വരുന്ന വിവരം പറഞ്ഞപ്പോൾ ഞാൻ ചോദിച്ചത്, എഴുതിയ എല്ലാ കവിതകളും അതിലില്ലേ എന്നാണ്. "ഇല്ല മാഷെ, കൃഷ്ണകവിതകൾ മാത്രമാണ് ഇതിൽ" എന്ന് കവി പറഞ്ഞപ്പോൾ എനിക്ക് ആദ്യം ഒരിച്ഛാഭംഗമുണ്ടായി. സ്വന്തം എഴുത്തിൻ്റെ വ്യത്യാസം ആദ്യപുസ്തകത്തിൽ തന്നെ ഒരു പുതിയ കവി അടയാളപ്പെടുത്തേണ്ടതാണ്. അമൃതയുടെ ഈ ആദ്യപുസ്തകത്തിന് അതിനു കഴിയാതെ പോകുമോ എന്നു ഞാൻ സംശയിച്ചു. പുസ്തകത്തിൻ്റെ സോഫ്റ്റ് കോപ്പി അയച്ചുകിട്ടി വായിച്ചപ്പോഴാണ് സമാധാനമായത്. ഇത് അമൃതയുടെ മാത്രം കൃഷ്ണകവിതകളാണ്.എന്നല്ല, ഈ കവിതകൾ ഒറ്റപ്പുസ്തകമായി വരുന്നതാണ് നല്ലതും. മറ്റു കവിതകൾ ഇതിൻ്റെ ഭാവതലത്തോട് ഇണങ്ങണമെന്നില്ല. അവ മറ്റൊരു പുസ്തകമായി വൈകാതെ ഇറങ്ങട്ടെ.


കൃഷ്ണഭക്തികവിതകളുടെ പാരമ്പര്യം മലയാളത്തിനുണ്ട്. അതിൻ്റെ പഴയകാല അടയാളസ്തംഭമാണല്ലോ കൃഷ്ണഗാഥ.അവിടുന്നിങ്ങോട്ട് വലുതും ചെറുതുമായ ഒട്ടേറെ കൃതികൾ. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ സുഗതകുമാരിയുടെ കവിതകൾ കൃഷ്ണഗീതികളുടെ പുതുതരംഗം തന്നെ സൃഷ്ടിച്ചു. കാലം കൊണ്ട് ഭക്തിഭാവത്തിനും പല പല മാറ്റങ്ങളുമുണ്ടായി. വള്ളത്തോളിൽ അത് ദേശീയതയോടു കണ്ണി ചേരുന്നെങ്കിൽ സുഗതകുമാരിയിൽ അഹംബോധനഷ്ടത്തെത്തുടർന്നുണ്ടാകുന്ന ലയനമാണത്. ഒരുദാഹരണം പറഞ്ഞെന്നേയുള്ളൂ. കാവ്യഭാഷ ഗദ്യത്തിലേക്കു പകർന്ന പുതുകാലത്തും  കൃഷ്ണകവിതകൾ ഉണ്ടാകുന്നുണ്ട്. കെ. പി. ശൈലജയുടെ യശോദ അത്തരത്തിലോരു ശ്രമമായിരുന്നു. ഈ പാരമ്പര്യത്തെ തൻ്റേതായ രീതിയിൽ പുതുക്കുക കൂടിയാണ് അമൃത അമ്മുണൂൻ്റെ കണ്ണനിലൂടെ


തൻ്റെയുള്ളിൽ നിറഞ്ഞു നിൽക്കുന്ന ഉണ്ണിക്കണ്ണനോടുള്ള നിരന്തരസംവാദമാണ് അമൃതയുടെ ഈ കവിതകൾ. ഗദ്യം എന്നു വിളിച്ചാൽ പോരാ പറച്ചിൽ രൂപമെന്നു തന്നെ വിശേഷിപ്പിക്കേണ്ടിവരും ഈ കവിതകളുടെ സ്വരൂപത്തെ. സംഭാഷണരൂപമാണ് പലതിനും. കുറുമ്പനായും തിരുമാലിയായും മായാജാലക്കാരനായും കൂട്ടുകാരനായും ജ്യേഷ്ഠനായും കാവലാളായുമെല്ലാം കൃഷ്ണൻ നിറയുന്നു. ചിലപ്പോൾ നീ കണ്ണനും ഞാൻ അമ്മുണുവുമായി. ചിലപ്പോൾ തിരിച്ച് ഞാൻ കണ്ണനും നീ അമ്മുണുവും. രക്ഷകൻ, പ്രണയി തുടങ്ങിയ ഭാവങ്ങളെല്ലാം കടന്ന്, അതിനപ്പുറം പോന്ന കൂട്ടാണ് അവരുടേത്. വന്ന് വന്ന് എന്ന കവിതയിൽ കണ്ണൻ ഈ മാറ്റങ്ങൾ വിവരിക്കുന്നുണ്ട്. കുട്ടിക്കാലത്ത് താൻ അവൾക്കു രക്ഷകനായിരുന്നു. മുതിർന്നപ്പോൾ കാമുകനായി. അതും കഴിഞ്ഞ് ഇപ്പൊഴോ?:


ഇപ്പൊഴോ അവൾക്കെന്നെ

തീരെ വിലയില്ലാതായി

അതു ചെയ്യ് ഇതു ചെയ്യ് എന്നു കല്പിക്കും

ഞാനൊന്നു മൗനം പാലിച്ചാൽ

പിണങ്ങി നടക്കും.

എൻ്റെ മുഖത്തു നോക്കി

കടുകുമണിയോളം ഇഷ്ടല്യെന്ന് പറയും.

എന്നെ കളിയാക്കുമ്പോൾ

ആ കണ്ണുകൾ പോലും ചിരിക്കും.

എൻ്റെ ശ്രദ്ധ ഒന്നു തെറ്റിയാൽ

ടീച്ചറെപ്പോലെ ശകാരിക്കും.....

ഇപ്പൊഴൊക്കെ അടുത്തടുത്തുണ്ടായിരുന്ന

മര്യാദപോലും പോയി.

ഇപ്പൊഴൊക്കെ അവൾക്കെന്നോട്

എന്തുമാകാമെന്നായി


അങ്ങനെ വന്നു വന്ന്

അമ്മുണൂന് ഞാൻ

അമ്മുണൂൻ്റെ കണ്ണനായി

അങ്ങനെ വന്നു വന്ന്

അമ്മുണൂൻ്റെ കൂടെയില്ലാണ്ട്

കണ്ണന് പറ്റാണ്ടായി


ഇതാണ് കണ്ണനോടുള്ള കവിയുടെ ലയനം, അഥവാ കവിയോടുള്ള കണ്ണൻ്റെ ലയനം. കൂട്ടുകാരനും കൂടപ്പിറപ്പുമായ കണ്ണനാണ് കാമുകനായ കണ്ണനല്ല അമ്മുണുവിൻ്റേത്. രാധേ വരൂ വരൂ എന്നൊക്കെ അവൻ വിളിക്കുന്നുണ്ടെങ്കിലും. ആകയാൽ അമ്മുണു ഗോപികയുമല്ല. കണ്ണൻ്റെ മറ്റു ഭാവങ്ങളെക്കുറിച്ചെല്ലാം അവൾക്കു നന്നായറിയാം. ഗുരുവായൂരിൽ തൊഴാൻ ചെന്നാൽ കൃഷ്ണന് എന്താ ഒരു ഗമ എന്ന് പരിഭവിക്കുന്ന ഗുരുവായൂരിലെ നീ എന്ന കവിതയിൽ അമൃതയുടെ ഹൃദയത്തിലെ കൃഷ്ണഭക്തിഭാവത്തിൻ്റെ സത്ത മുഴുവനുമുണ്ട്. ആളും ആരവവും ജപവും പൂജയുമൊക്കെ ഗുരുവായൂരിലെ കൃഷ്ണനെ വലിയ ഒരാളാക്കുന്നുണ്ടാവാം. എന്നാൽ അതിനൊക്കെയപ്പുറത്തൊരു കണ്ണനുണ്ട്:


നേരു പറയണമല്ലോ

ഇവിടെയെത്തി നിന്നെയൊന്നു തൊട്ട്

അല്ലല്ല

നാലടിയൊക്കെ തന്ന്

നാലു ചീത്ത പറഞ്ഞ്

അപ്പോഴാണ് എനിക്കാശ്വാസമായത്.


ഈ സ്വാതന്ത്യം ഇതേ അളവിൽ ഞാൻ വായിച്ചറിഞ്ഞിട്ടുള്ളത് ചെന്നമല്ലികാർജുനനുമായുള്ള അക്കാമഹാദേവിയുടെ പാരസ്പര്യത്തിലാണ്. സുഗതകുമാരിയുൾപ്പെടെയുള്ളവരുടെ കൃഷ്ണകവിതകളിൽ നിന്ന് അമൃതയുടെ കവിതകൾ വ്യത്യാസപ്പെടുന്നത് ഭാഷണാത്മകമായ പാരസ്പര്യത്തിലൂടെയുള്ള ലയനത്തിലാണ്. അമ്മുണുവിൻ്റെ കണ്ണൻ അക്കമഹാദേവിയിലേക്ക് എന്നെ വഴികാണിക്കുന്നു.പൊക്കം കൂടിയാലും എന്ന കവിതയിൽ ഗുരുവായൂരിലെ കണ്ണൻ അമ്മുണുവിനോടു പറയുന്നുണ്ട്,


ഒന്നും പറയേണ്ടെൻ്റമ്മുണു,

ഇത്ര പൊക്കത്തിലായാൽ

ആർക്കായാലും തല കറങ്ങും.

അനുഭവം കൊണ്ട് പറയണതാ അമ്മുണു,

ഉടൽപൊക്കമെന്നല്ല

ഒരു പൊക്കവും കുറഞ്ഞെന്നോർത്ത്

ഉള്ളു തപിക്കാൻ നിക്കല്ലേ


കണ്ണന് അമ്മുണുവിനോടും ഏറെ പറയാനുണ്ട്.പരിമിതികളില്ലാത്തവിധം സ്വതന്ത്രമായ പാരസ്പര്യമാണ് അമ്മുണുവിനും കണ്ണനും തമ്മിലുള്ളത്. അറിയാതെ അറിഞ്ഞതെന്നോ എന്ന കവിതയിൽ പറഞ്ഞതുപോലെ ശുദ്ധാശുദ്ധങ്ങളുടെയോ ഇഷ്ടാനിഷ്ടങ്ങളുടെയോ അതിരുകളിൽ ഒതുങ്ങാത്തത്. എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിൻ്റെ പേരാണ് അമ്മുണുവിൻ്റെ കണ്ണൻ. പാതിയിൽ നിലച്ചു പോകുന്ന വിനിമയങ്ങളെക്കുറിച്ച് മുമ്പ് പല കവിതകളിലും (ഉദാ: സന്ദർശനവേളയിൽ) അമൃത എഴുതിയിട്ടുണ്ട്. സ്വതന്ത്രവും നിലക്കാത്തതുമായ വിനിമയത്തിൻ്റെ ആൾരൂപമാണ് ഈ കവിതകളിലെ കണ്ണൻ. ആ നിലയിൽ ഭാഷ തന്നെയാണ് അമൃതയുടെ കണ്ണൻ. ആ കണ്ണനിലൂടെ, തന്നെ സമ്പൂർണ്ണമായി സാക്ഷാൽക്കരിക്കാൻ എഴുത്തുജീവിതത്തിലൂടെ ഈ കവിക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു.